ഇങ്ങനെ മതിയോ സഹകരണം ?

[email protected]

മറ്റൊരു മേഖലയില്‍ നിന്നുമില്ലാത്ത സഹായവും ആശ്വാസവുമാണ് സര്‍ക്കാരിന് സഹകരണ രംഗത്തുനിന്നു കിട്ടുന്നത്. നല്‍കുന്നതിനേക്കള്‍ ഇരട്ടി മൂല്യം വരും ഈ സഹായത്തിന്. എന്നിട്ടും സഹകരണ മേഖലയുടെ സമഗ്ര വളര്‍ച്ചക്കായി നമ്മുടെ ബജറ്റില്‍ വേണ്ടത്ര തുക മാറ്റിവെക്കുന്നില്ല. കാര്യമായ പദ്ധതി നിര്‍ദേശങ്ങളുമില്ല. ഈയവസ്ഥ മാറിയേ തീരൂ.

സഹകരണമേഖലയ്ക്ക് ആദ്യമായി ഒരു നയം തയാറാക്കാനുള്ള ഒരുക്കത്തിനിടെയാണ് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്. സഹകരണ മേഖല സര്‍ക്കാരിനെയാണോ സര്‍ക്കാര്‍ സഹകരണ മേഖലയെയാണോ സഹായിക്കുന്നതെന്ന സംശയം കാലാകാലമായുള്ള ബജറ്റുവിഹിതം ഉണ്ടാക്കുന്നുണ്ട്. സഹകരണ സംഘങ്ങള്‍ക്ക് സ്വയംഭരണാവകാശവും സര്‍ക്കാരിന്‍റെ വികസന പങ്കാളിത്തവും ഉറപ്പാക്കുന്നതാണ് നയത്തിന്‍റെ കാതല്‍. ഓരോ പ്രാദേശിക മേഖലയിലെയും ജനങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്തം സംഘങ്ങള്‍ ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശമാണ് നയം നല്കുന്നത്. ഇതിന് സര്‍ക്കാര്‍ സഹായിക്കും. സമൂഹത്തിലെ പട്ടിണി മാറ്റാനും പരിവര്‍ത്തനമുണ്ടാക്കാനും മറ്റേത് സംവിധാനത്തേക്കാളും മെച്ചം സഹകരണ മേഖലയാണെന്ന തിരിച്ചറിവ് നയത്തിന്‍റെ ഉള്ളടക്കത്തിലുണ്ട്. പക്ഷേ, ഈ വാഗ്ദാനങ്ങളും ബജറ്റ് നീക്കിയിരിപ്പും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. ബജറ്റ് മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടും നയത്തിലെ ലക്ഷ്യം പൂര്‍ത്തിയാക്കാനുതകുന്നതല്ല.

സഹകരണ വകുപ്പിന് പുറമെ വ്യവസായം, കയര്‍, കൈത്തറി, ഫിഷറീസ് എന്നീ വകുപ്പുകളിലുമായാണ് സഹകരണ സംഘങ്ങളുള്ളത്. ഈ ചിതറിയ രീതി ഒരു പരിധിവരെ സഹകരണ മേഖലയെ ബാധിക്കുന്നുണ്ട്. ഏകീകൃത പദ്ധതി നടപ്പാക്കാനാകുന്നില്ലെന്നതാണ് പ്രശ്നം. ഓരോ മേഖലയും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. എന്നാല്‍, അതിനനുസരിച്ചുള്ള പദ്ധതിയോ നീക്കിയിരിപ്പോ ഉണ്ടാകുന്നില്ല. ‘സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ ഏകോപിപ്പിച്ച് ശക്തവും ഊര്‍ജസ്വലവും സുസ്ഥിരവുമായി കെട്ടിപ്പടുക്കുകയും തുല്യതയാര്‍ന്ന സാമൂഹിക-സാമ്പത്തിക വികസനം ഉറപ്പാക്കി സമൂഹത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന് പര്യാപ്തമാക്കുകയും ഇതിനായി സര്‍ക്കാരുമായി ഒത്തിണങ്ങി പ്രവര്‍ത്തിക്കുകയും ചെയ്യുക’- എന്നാണ് കരട് സഹകരണ നയത്തില്‍ പറയുന്നത്. ഇങ്ങനെ പോകണമെങ്കില്‍ ചിതറിക്കിടക്കുന്ന സഹകരണ മേഖലയുടെ ഏകീകരണമോ ഏകീകൃത പദ്ധതികളോ അനിവാര്യമാണ്.

നീക്കിയിരിപ്പ് കുറവ്

സഹകരണ വകുപ്പിന് കീഴിലെ സംഘങ്ങള്‍ക്ക് വേണ്ടി 155 കോടിരൂപയാണ് ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്. ഓരോ വകുപ്പിലും പദ്ധതി-പദ്ധതിയിതര ആവശ്യങ്ങള്‍ക്കുള്ള നീക്കിയിരിപ്പാണ് ബജറ്റില്‍ വകയിരുത്തുന്നത്. ഇതുരണ്ടും സഹകരണ വകുപ്പിന് കീഴില്‍ കുറവാണ്. സഹകരണ വകുപ്പ് ജീവനക്കാരുടെ ശമ്പളം ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് പദ്ധതിയിതര വിഹിതത്തില്‍ വരുന്നത്. മറ്റ് വകുപ്പുകളെ അപേക്ഷിച്ച് സഹകരണ വകുപ്പിലെ 60 ശതമാനം ജീവനക്കാരുടെയും ശമ്പളം, പ്രത്യേകിച്ച് ഓഡിറ്റ് വിഭാഗത്തില്‍ , സഹകരണ സംഘങ്ങളാണ് നല്‍കുന്നത്. അതിനാല്‍, ഈ ഇനത്തില്‍ സര്‍ക്കാരിന് മാറ്റിവെക്കേണ്ട തുക കുറയും. പിന്നെ, സംഘങ്ങള്‍ക്കുവേണ്ടി കാര്യമായ പദ്ധതികളുമില്ല. ഇതാണ് സഹകരണ വകുപ്പ് ബജറ്റില്‍ ഒതുങ്ങിപ്പോകാന്‍ കാരണം.

അതേസമയം, സര്‍ക്കാരിന്‍റെ മറ്റ് പദ്ധതികളിലും ലക്ഷ്യങ്ങളിലും സഹകരണ സ്ഥാപനങ്ങള്‍ കൂടി പങ്കാളിയാകുന്നുണ്ട്. ഈ ഘട്ടത്തില്‍ വകുപ്പിന് മാറ്റിവെക്കുന്ന തുകയേക്കാള്‍ പണം സഹകരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നുമുണ്ട്. ഉദാഹരണത്തിന് കേരള ബാങ്ക് രൂപവത്കരണമെന്നത് ഇടതുസര്‍ക്കാരിന്‍റെ ലക്ഷ്യമാണ്. ഇതേക്കുറിച്ച് ബജറ്റില്‍ പ്രത്യേകമായി പറഞ്ഞിട്ടുണ്ട്.

‘ 2018-19-ല്‍ സഹകരണ മേഖലയിലെ ഏറ്റവും പ്രധാനസംഭവവികാസം കേരള കോ – ഓപ്പറേറ്റീവ് ബാങ്കിന്‍റെ രൂപവത്കരണമായിരിക്കും. 14 ജില്ലാ സഹകരണ ബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിന്‍റെയും മൂല്യനിര്‍ണയം എസ്.ബി.ഐ. ക്യാപ്സ് നടത്തിക്കൊണ്ടിരിക്കുകയാണ്. കേരളബാങ്ക് രൂപവത്കരിക്കുമ്പോള്‍ നിസര്‍വ് മാനദണ്ഡപ്രകാരമുള്ള ഒമ്പത് ശതമാനം മൂലധന പര്യാപ്തത, അഞ്ചുശതമാനത്തില്‍ താഴെ നിഷ്ക്രിയ ആസ്തി എന്നിവയെല്ലാം ആര്‍ജിക്കേണ്ടതുണ്ട്. വിലയിരുത്തല്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ ക്യാപ്പിറ്റലൈസേഷന്‍ ഉറപ്പുവരുത്തുന്നതാണ്.’- ഇതാണ് ബജറ്റ് പ്രസംഗത്തിലെ പരാമര്‍ശം. റിസര്‍വ് ബാങ്കിന്‍റെ മാനദണ്ഡം പാലിക്കാന്‍ ഫണ്ട് നല്‍കേണ്ടിവരുമെന്ന മുന്‍കരുതല്‍ ധനമന്ത്രി സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, അത് വകുപ്പിനുള്ള വിഹിതത്തിനും വകുപ്പിന്‍റെ പ്രവര്‍ത്തനത്തിനും അപ്പുറത്തുള്ള നടപടിയാണ്.

കൈത്തറി, കയര്‍ മേഖലയിലും സമഗ്ര പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്തറി യൂണിഫോം നല്‍കുന്ന പദ്ധതിക്ക് 150 കോടിയും മറ്റു പദ്ധതികള്‍ക്കായി 46 കോടിയും മാറ്റിവെച്ചിട്ടുണ്ട്. ഖാദിക്ക് 19 കോടിയുമുണ്ട്. കയര്‍മേഖലയിലാകട്ടെ ജീവനക്കാരുടെ ക്ഷേമപദ്ധതികള്‍ക്കും കയര്‍ മില്ലുകള്‍ സ്ഥാപിക്കുന്നതിനും പണം നീക്കിവെച്ചിട്ടുണ്ട്. അടിസ്ഥാന- പരമ്പരാഗത മേഖലയുടെയും ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് കൈത്തറി, കയര്‍ മേഖയില്‍ നടപ്പാക്കുന്നത്. എന്നാല്‍, ഇവയാകെ ഒരു സഹകരണ മേഖലയുടെ വളര്‍ച്ചയാക്കി മാറ്റാനുള്ള പദ്ധതിയാണ് പല വകുപ്പുകള്‍ക്കായി നീക്കിവെക്കുന്ന ഫണ്ടിലുടെ ഇല്ലാതാകുന്നത്.

അതേസമയം, മറ്റൊരുമേഖലയില്‍ നിന്നുമില്ലാത്ത ആശ്വാസമാണ് സര്‍ക്കാരിന് സഹകരണ മേഖലയില്‍നിന്ന് കിട്ടുന്നത്. അതായത് നല്‍കുന്നതിനേക്കാള്‍ എത്രയോ ഇരിട്ടി മൂല്യമുള്ള സഹായം. കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലായപ്പോള്‍ അതിനെ മറികടക്കാന്‍ സര്‍ക്കാര്‍ സമീപിച്ചത് സഹകരണ ബാങ്കുകളെയാണ്. 600 കോടിയോളം രൂപയാണ് പ്രാഥമിക സഹകരണ ബാങ്കുകള്‍ നല്‍കിയത്. ഇത്രയും തന്നെ തുക നേരത്തെ ജില്ലാ സഹകരണ ബാങ്കുകളും കെ.എസ്.ആര്‍.ടി.സി.ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നല്‍കിയിരുന്നു. വായ്പയായിട്ടാണെങ്കിലും സാമൂഹിക പ്രതിബദ്ധതയോടെ ഇത്തരം കാര്യങ്ങള്‍ സര്‍ക്കാരിനുവേണ്ടി സഹകരണ മേഖല ഏറ്റെടുക്കുന്നുണ്ട്. ഇതിനൊപ്പം വിലക്കയറ്റം പിടിച്ചുനിര്‍ത്താനായി കണ്‍സ്യൂമര്‍ സ്റ്റോറുകളും ചന്തകളുമൊക്കെയായുള്ള ഇടപെടല്‍ വേറെ. ഇതിന്‍റെ ഗുണം സര്‍ക്കാരിനും സമൂഹത്തിനുമാണ് ലഭിക്കുന്നത്. ബജറ്റിന്‍റെ തോതനുസരിച്ച് വളരെ ചെറിയ വകുപ്പാണ് സഹകരണം. എന്നാല്‍, ശക്തിയുടെയും സ്വാധീനത്തിന്‍റെയും അടിസ്ഥാനത്തില്‍ ഏറ്റവും വലിയ വകുപ്പ് സഹകരണമാണ്.

പടിക്ക് പുറത്താക്കിയ സഹകരണ മേഖല

‘സമൂഹത്തിന്‍റെ സമഗ്രമായ പുരോഗതിയും പ്രാദേശിക സാമ്പത്തിക വികസനവും ലക്ഷ്യമാക്കി തയ്യാറാക്കുന്ന വിവിധ പദ്ധതികളുടെ ഭരണ നിര്‍വഹണത്തില്‍ പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും പ്രസ്തുത പദ്ധതികളുടെ ആസൂത്രണത്തിലും സംഘാടനത്തിലും നടത്തിപ്പിലും ജനങ്ങളെ ഉള്‍ച്ചേര്‍ക്കുന്നതിനുമായി സഹകരണ പ്രസ്ഥാനത്തെ ഉപയുക്തമാക്കുക’- കരട് നയത്തില്‍ സര്‍ക്കാരിന്‍റെ ദൗത്യമായി ചൂണ്ടിക്കാട്ടിയത് ഇങ്ങനെയാണ്. എന്നാല്‍, ഇതിനുള്ള വഴി ഇപ്പോഴും സര്‍ക്കാര്‍ തുറന്നിട്ടില്ല. പ്രദേശിക പദ്ധതിനടത്തിപ്പില്‍ പോലും സഹകരണ സംഘങ്ങളെ പങ്കാളിയാക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് നിലവിലുണ്ട്.

ജനകീയാസൂത്രണത്തിന്‍റെ ആദ്യഘട്ടത്തില്‍ പദ്ധതി നടത്തിപ്പ് ജനകീയ കൂട്ടായ്മ വഴിയാക്കാന്‍ പരമാവധി പ്രോത്സാഹനം നല്‍കിയിരുന്നു. ഇങ്ങനെയുള്ള പദ്ധതിക്ക് പണം ഒഴുകിയപ്പോള്‍ വ്യാപകമായി സഹകരണ സംഘങ്ങളെ അഴിമതിക്കുള്ള വഴിയാക്കി ചിലര്‍ തിരഞ്ഞെടുത്തു. ഇതുമനസിലാക്കിയതോടെയാണ് പദ്ധതി നടത്തിപ്പിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ വിലക്ക് നിലനില്‍ക്കുകയാണ്.

മറ്റേത് വകുപ്പിന്‍റെയും പദ്ധതിപ്പണം 40 ശതമാനത്തോളം ചെലവഴിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ്. ആരോഗ്യം, മൃഗസംരക്ഷണം, സ്കൂള്‍ എന്നിവയിലെല്ലാം പണം വിനിയോഗിക്കാനുള്ള സ്ഥാപനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ട്. എന്നാല്‍, ഇവയിലൊന്നുപോലും സഹകരണ സ്ഥാപനങ്ങള്‍ വഴിയാകില്ല. കാലിവളര്‍ത്തലിന് സഹായപദ്ധതിയുണ്ടെങ്കില്‍ ഒരു ക്ഷീരസംഘത്തിനും അത് ലഭിക്കില്ല. ഗ്രാമതലത്തില്‍ പദ്ധതി പങ്കാളിത്തം സഹകരണ മേഖലയ്ക്കില്ല. ഇതാണ് മറ്റൊരു പ്രശ്നം.

നയം നടപ്പാക്കാന്‍ പദ്ധതികള്‍ വേണം

സംസ്ഥാനത്തെ ദാരിദ്ര്യാവസ്ഥ 2011-2012 ആവുമ്പോഴേക്കും 11.30 ശതമാനമായി കുറയ്ക്കാനായെന്നാണ് 2017-ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭൂ പരിഷ്കരണം നടപ്പാക്കിയതും സഹകരണ സ്ഥാപനങ്ങളുടെ സ്വാധീനവും ഇതിന് സഹായകമായിട്ടുണ്ട്. പട്ടിക വിഭാഗക്കാര്‍, മത്സ്യത്തൊഴിലാളികള്‍, മണ്‍പാത്രത്തൊഴിലാളികള്‍, കരകൗശലത്തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങളുടെയും ഇല്ലായ്മയുടെ തുരുത്തുകളില്‍ കഴിയുന്ന മറ്റുവിഭാഗക്കാരുടെയും ഉന്നമനത്തിനായി സഹകരണ സ്ഥാപനങ്ങള്‍ക്ക് തുടര്‍ന്നും സഹായം നല്‍കാനാകുമെന്ന് സഹകരണ നയത്തില്‍ പറയുന്നു. ഇതുമാത്രമല്ല, മൃഗസംരക്ഷണം, കൈത്തറി, സ്ത്രീകളുടെ ഉന്നമനം എന്നിവയ്ക്കെല്ലാം സഹകരണ സംഘങ്ങളുടെ പങ്ക് വലുതാണെന്നും നയം ചൂണ്ടിക്കാട്ടുന്നുണ്ട്.എന്നാല്‍, ഇതിന് സഹായകമാകുന്ന പദ്ധതികള്‍ എവിടെയും ചൂണ്ടിക്കാട്ടുന്നില്ല.

കയര്‍ മേഖലയുടെ നവീകരണത്തിനായി സര്‍ക്കാര്‍ കയര്‍ പുന:സംഘടനാ പാക്കേജ് നടപ്പാക്കുകയാണ്. 2000 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ഇതിലൂടെ രൂപം നല്‍കിയിട്ടുള്ളത്. ചകിരി കിട്ടാത്തതാണ് കേരളത്തില്‍ കയര്‍ മേഖലയും കയര്‍ സഹകരണ സംഘങ്ങളും പ്രതിസന്ധിയിലാകാന്‍ കാരണമായി പറയുന്നത്. ഈ പോരായ്മ പരിഹരിക്കാനുള്ള പദ്ധതിയ്ക്കാണ് കയര്‍ പുനസംഘടനയില്‍ പ്രധാനമായും ഊന്നല്‍ നല്‍കിയിട്ടുള്ളത്. കേരളത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന നാളികേരത്തിന്‍റെ ചെറിയൊരു ശതമാനം തൊണ്ടെങ്കിലും ശേഖരിക്കാനായാല്‍ കയറുല്പന്നത്തില്‍ കേരളം ഒന്നാമതെത്തും. പക്ഷേ, ഈ തൊണ്ടുശേഖരിക്കലും ചകിരി ഉല്പാദനവും എങ്ങനെ നടക്കും. കര്‍ഷകരെ പങ്കാളിയാക്കിയും ചെറുസംരംഭങ്ങള്‍ക്ക് രൂപം നല്‍കിയുമാണ് ഇത് നേടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ പദ്ധതി നിര്‍വഹണത്തിലും സഹകരണ സംഘങ്ങള്‍ക്ക് പങ്കാളിത്തമില്ല.

ഒരു പഞ്ചായത്തില്‍ത്തന്നെ ഒട്ടേറെ സംഘങ്ങള്‍ രൂപവത്കരിച്ചിട്ടുണ്ട്. പലതിന്‍റെയും പ്രവര്‍ത്തനം ലാഭകരമല്ല. എന്ത് പ്രവര്‍ത്തനം വേണമെന്നുപോലും നിര്‍ണയിക്കാനാകാത്ത സംഘങ്ങളുണ്ട്. ഇത്തരം സംഘങ്ങള്‍ക്ക് തൊണ്ട് സംഭരിക്കാനും ചകിരിയാക്കാനും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുമുള്ള സാമ്പത്തിക സഹായം ലഭ്യമാക്കിയാല്‍ ഗുണകരമാകും. എന്നാല്‍, അത്തരമൊരു ഏകോപനം ഉണ്ടാകുന്നില്ല. ക്ഷീരവികസന വകുപ്പിന്‍റെ സഹായം സഹകരണ സംഘങ്ങള്‍ക്ക് കൂടി നല്‍കിയാല്‍ അതും നേട്ടമുണ്ടാക്കാനാകും.

കരകൗശലവുമായി ബന്ധപ്പെട്ട ഒട്ടേറെ തൊഴിലാളി കൂട്ടായ്മകളാണ് സഹകരണ മേഖലയില്‍ വളര്‍ന്നുവന്നിട്ടുള്ളത്. ഒറ്റയ്ക്ക് നിന്ന് വിപണി കണ്ടെത്താനാകാതെ വന്നതോടെയാണ് പലരും സഹകരണ കൂട്ടായ്മയിലേക്ക് തിരിഞ്ഞത്. ഗുണനിലവാരമുള്ള ആകര്‍ഷകമായ ഉല്പന്നങ്ങള്‍ അവര്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഈ കൂട്ടായ്മകള്‍ക്കും അതിനനുസരിച്ചുള്ള വിപണി കണ്ടെത്താനായിട്ടില്ല. കേരളത്തിന്‍റെ തനത് ഉല്‍പ്പന്നങ്ങള്‍ക്ക് കയറ്റുമതി-ടൂറിസം സാധ്യതകളുണ്ട്. പ്രത്യേകിച്ച് കരകൗശല സാധനങ്ങള്‍ക്ക്. ടൂറിസം മേഖല മനസുവെച്ചാല്‍ കരകൗശല സഹകരണ സംഘങ്ങളുടെ ഇന്നത്തെ അവസ്ഥ മാറ്റിയെടുക്കാനാകും. ഒരുപാടു തൊഴിലാളികളുടെ ജീവിതമാണ് ഇതിലൂടെ മാറേണ്ടത്. എന്നാല്‍, അത്തരമൊരു ഇടപെടലും ഉണ്ടാവുന്നില്ല.

വനിതാ സംഘത്തിലൊതുങ്ങുന്ന സ്ത്രീശാക്തീകരണം

സഹകരണ മേഖലയിലേക്കെത്തുന്ന സ്ത്രീകളുടെ എണ്ണം കുറവാണെന്നാണ് സഹകരണ കോണ്‍ഗ്രസ് വിലയിരുത്തിയത്. എന്നാല്‍, എം.വി.രാഘവന്‍ സഹകരണ വകുപ്പ് മന്ത്രിയായപ്പോള്‍ തുടങ്ങിയ വനിതാസംഘങ്ങളുടെ കാര്യത്തില്‍ കുറവൊന്നുമില്ല. അതായത്, വനിതാസംഘങ്ങള്‍ രൂപവ്തകരിച്ചതുകൊണ്ടുമാത്രം സ്ത്രീശാക്തീകരണം നടപ്പാവില്ലെന്നതിന് നമ്മുടെ അനുഭവം സാക്ഷിയാണ്. കേരളത്തിലാകെ 1160 വനിതാ സഹകരണ സംഘങ്ങളാണുള്ളത്. ഇവയിലേറെയും ചെയ്യുന്നത് കെഡിറ്റ് ബിസിനസ്സാണ്. സ്ത്രീകളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി രൂപവ്തരിക്കപ്പെട്ട വനിതാ സംഘങ്ങള്‍ അതിനായി എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് . പകരം, അവ ക്രെഡിറ്റ് ബിസിനസില്‍ പ്രാഥമിക സഹകരണ ബാങ്കുകളോട് മത്സരിക്കുകയാണ്. മറ്റ് സംഘങ്ങളിലാകട്ടെ സ്ത്രീകളുടെ അംഗത്വം താരതമ്യേന വളരെ കുറവാണ്.

സഹകരണ സ്ഥാപനങ്ങളിലൂടെയുള്ള സ്ത്രീ ശാക്തീകരണ ശ്രമങ്ങളെയും സ്ത്രീ തൊഴില്‍ പങ്കാളിത്തത്തേയും പ്രോത്സാഹിപ്പിക്കുമെന്നാണ് കരട് നയത്തില്‍ പറയുന്നത്. ഇതെങ്ങനെ സാധ്യമാക്കാമെന്നതിനായുള്ള ഇടപെടലാണ് ഇനി വേണ്ടത്. കുടുംബശ്രീ പോലുള്ള കൂട്ടായ്മയ്ക്കുണ്ടാക്കാന്‍ കഴിഞ്ഞ ചെറുമാറ്റം പോലും വനിതാ സംഘങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നത് വസ്തുതയാണ്. അതിനുകാരണം, പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ കഴിയാത്തതും സംരംഭകത്വത്തിലേക്ക് തിരിയാത്തതുമാണ്. അതിന് നിയമക്കുരുക്കള്‍ ഏറെയുണ്ട്.

സ്ത്രീകള്‍ക്കുവേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കുന്നത്. സ്ത്രീകളുടെ ഉന്നമനത്തിനായി ഇത്തവണത്തെ ബജറ്റിലും നീക്കിയിരിപ്പുണ്ട്. ഇവ സഹകരണ സംഘത്തിലൂടെയാക്കാനുള്ള നടപടിയില്ല. സര്‍ക്കാരിന്‍റെ പദ്ധതികള്‍ വനിതാ സഹകരണ സംഘങ്ങള്‍ക്ക് കൂടി ലഭ്യമാകുന്നവിധത്തില്‍ മാദണ്ഡത്തില്‍ മാറ്റം വരുത്തണം. ഈ പദ്ധതികള്‍ ഉപയോഗിച്ച് പുതിയ സംരംഭങ്ങള്‍ തുടങ്ങുകയും സ്ത്രീകള്‍ക്ക് ജോലിയും കൂലിയും ഉറപ്പുവരുത്താനാകുകയും വേണം. സംഘങ്ങള്‍ക്ക് നേരിട്ട് നടത്താവുന്നതും ഏറ്റെടുത്ത് നടത്താവുന്നതുമായ പദ്ധതികള്‍ കണ്ടെത്താനാകണം. സംസ്ഥാന വനിതാ സഹകരണ ഫെഡറേഷന്‍റെ പ്രവര്‍ത്തനം പോലും ഇതിനായി ഉടച്ചുവാര്‍ക്കണം.

പട്ടികവിഭാഗക്കാരുടെ വിലക്ക്

പട്ടികവിഭാഗക്കാര്‍ക്ക് ഏറെ ക്ഷേമപദ്ധതികളുണ്ട്. എന്നാല്‍, കേരളത്തിലെ പട്ടികജാതി, പട്ടിക വര്‍ഗ സഹകരണ സംഘങ്ങള്‍ ഇപ്പോഴും ബാലാരിഷ്ടതകള്‍ മാറാത്തവയാണ്. രണ്ടുപ്രശ്നങ്ങളാണ് ഇവയ്ക്കുള്ളത്. ഒന്ന് , പദ്ധതികള്‍ ഏറ്റെടുത്ത് നടത്താനുള്ള സാമ്പത്തിക-സാങ്കേതിക ശേഷിയില്ലാത്തത്. രണ്ടാമത്തേത് , പട്ടിക ജാതിക്കാര്‍ക്കും പട്ടിക വര്‍ഗക്കാര്‍ക്കും പ്രത്യേകമായാണ് പദ്ധതി നടപ്പാക്കുന്നത്. അതിനാല്‍, ഈ രണ്ടുവിഭാഗങ്ങളും ചേര്‍ന്നുള്ള സംഘത്തിന് ഇത്തരം ഫണ്ട് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ രണ്ടുവിഭാഗം സംഘങ്ങള്‍ക്കുമായി ഒറ്റ ഫെഡറേഷനാണ് നിലവിലുള്ളതും.

പട്ടികവിഭാഗ മേഖലയിലെ നിര്‍മാണ ജോലികള്‍ ഏറ്റെടുക്കാന്‍ ഈ വിഭാഗക്കാരുള്‍ക്കൊള്ളുന്ന ലേബര്‍ സഹകരണ സംഘത്തിന് ഇപ്പോള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത് വളരെ സഹായകരമായ തീരുമാനമാണ്. ഈ മേഖലയിലെ പണികളും പദ്ധതി നിര്‍വഹണവും ഇത്തരം സംഘങ്ങള്‍ വഴിയാക്കിയാല്‍ അതുണ്ടാക്കുന്ന മാറ്റം ചെറുതാകില്ല. പക്ഷേ, അതിനുള്ള സാങ്കേതിക പരിജ്ഞാനവും കഴിവും ഇവര്‍ക്കുണ്ടോയെന്നത് പ്രശ്നമാണ്. സാങ്കേതിക സഹായത്തിന് മറ്റ് സര്‍ക്കാര്‍ ഏജന്‍സികളെ ചുമതലപ്പെടുത്തി ഈ പ്രശ്നം പരിഹരിക്കാവന്നതാണ്.

കേരളത്തിലെ മിക്കവാറും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ പട്ടിക വിഭാഗക്കാര്‍ക്കായി നീക്കിവെക്കുന്ന പദ്ധതിവിഹിതം പാഴാവുകയാണ് ചെയ്യുന്നത്. ഈ വിഹിതം പട്ടികവിഭാഗ സഹകരണ സംഘങ്ങള്‍ വഴി ചെലവഴിക്കാനുള്ള അനുമതിയുണ്ടായാല്‍ നയത്തില്‍ ലക്ഷ്യമിട്ട മാറ്റം കേരളത്തിലുണ്ടാക്കാനാകും.

ഇങ്ങനെ പോരാ സഹകരണം

കേരളത്തിലെ സഹകരണ മേഖലയെ സമൂഹമാറ്റത്തിനുള്ള മാധ്യമമാക്കി മാറ്റാനുള്ള സഹകരണനയത്തിലെ നിര്‍ദ്ദേശം നടപ്പാവണമെങ്കില്‍ വകുപ്പുകള്‍ തമ്മിലുള്ള സഹകരണം അനിവാര്യമാണ്. ഇപ്പോള്‍ സഹകരണ മേഖലയ്ക്ക് കാര്യമായ സഹായമൊന്നും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ബജറ്റിലെ നീക്കിയിരിപ്പ് ഇതിന് തെളിവാണ്. പകരം വിലക്കുകളും തടസ്സങ്ങളും ഏറെയുണ്ടുതാനും. സര്‍ക്കാരിന്‍റെ പദ്ധതി നിര്‍വഹണ ഏജന്‍സിയായി സഹകരണ മേഖലയെ മാറ്റുമെന്ന നയത്തിലെ ലക്ഷ്യം നടപ്പാവണമെങ്കില്‍ അതിനനുസരിച്ചുള്ള നടപടികളുണ്ടാകേണ്ടതുണ്ട്. ഉള്ള പദ്ധതികളുടെ നിര്‍വഹണത്തിനുള്ള വിലക്കുകള്‍ മാറേണ്ടതുണ്ട്.

സംഘങ്ങള്‍ തമ്മിലുള്ള സഹകരണവും ഒരു സഹകരണ തത്വമാണ്. കൈത്തറി സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ആസ്പത്രി സംഘങ്ങള്‍ക്ക് ഉപയോഗിക്കാനാവണം. കരകൗശല സംഘങ്ങളെ സഹായിക്കാന്‍ ടൂറിസം സംഘങ്ങള്‍ക്ക് കഴിയണം. പ്രിന്‍റിങ് സംഘങ്ങള്‍ക്കും കണ്‍സ്യൂമര്‍ സംഘങ്ങള്‍ക്കും സ്കൂള്‍ സംഘത്തില്‍ ഇടപെടാനാകണം. ഇതിന് ഈ നയത്തിലെ സഹകരണം മാത്രം മതിയാവില്ല. വകുപ്പുകള്‍ തമ്മിലും സര്‍ക്കാരിന്‍റെ നടപടിയിലും സഹകരണം വേണം.

Leave a Reply

Your email address will not be published.

Latest News