സഹകരണം തിളങ്ങി നിന്ന അഞ്ചു വര്‍ഷങ്ങള്‍

Deepthi Vipin lal

– കിരണ്‍ വാസു

(2021 മെയ് ലക്കം)

കേരളത്തിലാദ്യമായി ഒരു സഹകരണ നയം പ്രഖ്യാപിച്ചതു പിണറായി വിജയന്‍ സര്‍ക്കാറാണ്. കേരള ബാങ്ക് രൂപവത്കരിച്ചതും സര്‍ക്കാരിന്റെ നേട്ടമാണ്. എന്നാല്‍, തന്നതിനേക്കാളേറെ സമൂഹത്തിനു തിരിച്ചുനല്‍കാന്‍ സഹകരണ മേഖല തയാറായ അഞ്ചു വര്‍ഷമാണു കടന്നുപോയത്. സഹകരണ മേഖലയെപ്പറ്റി പൊതുസമൂഹം ഏറെ ചര്‍ച്ച ചെയ്ത കാലം ഇതിനു മുമ്പുണ്ടായിട്ടില്ല. പ്രളയഘട്ടങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഏറ്റവുമധികം സംഭാവന നല്‍കിയതു സഹകരണ സ്ഥാപനങ്ങളാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണകാലാവധി പൂര്‍ത്തിയായി. തുടക്കത്തില്‍ എ.സി. മൊയ്തീനായിരുന്നു സഹകരണ മന്ത്രി. എന്നാല്‍, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണപരിഷ്‌കാരം അധികമൊന്നും വകുപ്പിലുണ്ടായില്ല. മൊയ്തീനു ശേഷം കടകംപള്ളി സുരേന്ദ്രന്‍ വകുപ്പിന്റെ മന്ത്രിയായി ചുമതലയേറ്റു. ഭരണത്തിന്റെ ഏറിയപങ്കും കടകംപള്ളിയാണു വകുപ്പിനെ നയിച്ചത്.

എ.സി. മൊയ്തീന്‍                                 കടകംപള്ളി സുരേന്ദ്രന്‍

ഇടതു സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനത്തിനു മാര്‍ക്കിടുമ്പോള്‍ ഒട്ടേറെ പരിഷ്‌കാരങ്ങളും പരിഷ്‌കരണത്തിനുള്ള തുടക്കവും കണക്കിലെടുക്കേണ്ടിവരും. സഹകരണ മേഖലയില്‍ സമഗ്രമായ മാറ്റം കൊണ്ടുവരാന്‍ കേരള ബാങ്ക് രൂപവത്കരിക്കുമെന്നു പ്രഖ്യാപിച്ചാണു ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഇടതു മുന്നണിയുടെ പ്രകടനപത്രികയില്‍ത്തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സഹകരണ മേഖലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ പ്രകടനപത്രികയില്‍ ഇടംപിടിക്കുന്നതുതന്നെ അപൂര്‍വമാണ്. അതിനാല്‍, ഒട്ടേറെ എതിര്‍പ്പുകളും പ്രതിബന്ധങ്ങളും അതിജീവിച്ച് കേരള ബാങ്ക് രൂപവത്കരിച്ചതു സര്‍ക്കാരിന്റെ നേട്ടമായി വിലയിരുത്താം.

കിട്ടിയതിനേക്കാള്‍ തിരിച്ചുനല്‍കി

മുന്‍കാലങ്ങളില്ലാത്തവിധം സഹകരണ മേഖല പൊതുസമൂഹത്തില്‍ ചര്‍ച്ചയായ അഞ്ചു വര്‍ഷം കൂടിയാണു കടന്നുപോയത്. പ്രളയഘട്ടത്തിലും പ്രളയാനന്തര പുനരധിവാസത്തിലും സഹകരണ സംഘങ്ങള്‍ വഹിച്ച പങ്ക് വലുതാണ്. കോവിഡ് വ്യാപനഘട്ടത്തിലും ഇതാവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയതു സഹകരണ സ്ഥാപനങ്ങളാണ്. തൊഴിലവസരം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്തപ്പോള്‍ അതു സഹകരണ സംഘങ്ങള്‍ ഏറ്റെടുത്തു. സര്‍ക്കാര്‍ സഹകരണ മേഖലയ്ക്കു നല്‍കിയ സംഭാവനയേക്കാള്‍ പതിന്മടങ്ങ് സഹകരണ സ്ഥാപനങ്ങള്‍ തിരിച്ചുനല്‍കിയെന്നതാണു ഈ അഞ്ചു വര്‍ഷത്തെ അനുഭവം. ഈ സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ ജനകീയമാക്കിയതു ക്ഷേമപെന്‍ഷന്‍ വീടുകളിലെത്തിച്ചുനല്‍കിയ നടപടിയാണ്. അതും സഹകരണ മേഖലയാണു ഏറ്റെടുത്തത്. പെന്‍ഷന്‍ നല്‍കാന്‍ പണവും വിതരണം ചെയ്യാനുള്ള ദൗത്യവും സഹകരണ ബാങ്കുകളാണു ഏറ്റെടുത്തത്. കെ.എസ്.ആര്‍.ടി.സി. പെന്‍ഷനും മുടങ്ങാതെ കാത്തതു സഹകരണ ബാങ്കുകളാണ്. ഇതെല്ലാം സഹകരണ സംഘങ്ങള്‍ സര്‍ക്കാരിനു താങ്ങായി നിന്നുവെന്നാണു കാണിക്കുന്നത്.

ആദായനികുതി തര്‍ക്കം, പണം പിന്‍വലിക്കുന്നതിനു അധികനികുതി ചുമത്തല്‍, ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി തുടങ്ങിയ വിഷയങ്ങള്‍ തിരിച്ചറിഞ്ഞു പ്രതിവിധി കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ അമാന്തം കാട്ടി എന്നതു ഒരു വീഴ്ചയായി ചൂണ്ടിക്കാണിക്കേണ്ടിവരും. ഇതില്‍ ആദായനികുതി തര്‍ക്കം സൂപ്രീംകോടതിയില്‍നിന്നു അനുകൂലവിധി നേടിയതിനാല്‍ തീര്‍പ്പായി. അധികനികുതി ചുമത്തല്‍ പണം പിന്‍വലിക്കുന്നതിന്റെ തോതു കുറച്ച് സംഘങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചു. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി അറിഞ്ഞിട്ടേയില്ലെന്ന രീതിയില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കല്‍ വൈകിപ്പിച്ചു. അതില്‍ ഒരു തീര്‍പ്പുണ്ടായിട്ടില്ല. പുതിയ സര്‍ക്കാരിനും സഹകരണ മന്ത്രിക്കും ആദ്യം ഏറ്റെടുക്കേണ്ട പ്രശ്‌നം ഇതായിരിക്കും. അഞ്ചു വര്‍ഷത്തെ പദ്ധതികളും വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും പൊതുജനങ്ങള്‍ക്കു മാര്‍ക്കിടാന്‍ പാകത്തില്‍ പരിശോധിക്കാം.

പൊരുതി ജനിച്ച കേരള ബാങ്ക്

ഈ സര്‍ക്കാരിന്റെ കാലത്തു സഹകരണ വകുപ്പിന്റെ അഞ്ചു വര്‍ഷവും കേരള ബാങ്കിനെ ചുറ്റിപ്പറ്റി കറങ്ങുകയായിരുന്നുവെന്നു പറയാം. പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കുകയെന്നതു രാഷ്ട്രീയപരമായി, നിയമപരമായി എല്‍.ഡി.എഫിനു അത്ര എളുപ്പമായിരുന്നില്ല. യു.ഡി.എഫിന്റെയും യു.ഡി.എഫ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളുടെയും ശക്തമായ എതിര്‍പ്പാണു കേരള ബാങ്ക് രൂപവത്കരണത്തില്‍ സഹകരണ വകുപ്പിനു നേരിടേണ്ടിവന്നത്. പക്ഷേ, സര്‍ക്കാര്‍ അധികാരമേറ്റ ആദ്യഘട്ടത്തില്‍ത്തന്നെ ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിക്കുന്നതിനെക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രൊഫ.എം.എസ്. ശ്രീറാം അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിറിപ്പോര്‍ട്ട് നടപ്പാക്കാന്‍ പിന്നീട് ടാസ്‌ക് ഫോഴ്‌സിനു രൂപം നല്‍കി. ആദ്യത്തെ മൂന്നു വര്‍ഷം ഇത്തരം പഠനങ്ങളും ലയനത്തിനു വഴിതുറക്കാനുള്ള നടപടി പൂര്‍ത്തിയാക്കലുമായിരുന്നു. മൂന്നാം വര്‍ഷമാണു റിസര്‍വ് ബാങ്കിനു അപേക്ഷ നല്‍കുന്നത്. ഇതിനൊപ്പം, യു.ഡി.എഫ്. നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളും സഹകാരികളും കേരള ബാങ്കിനെതിരെ നിയമ യുദ്ധം തുടങ്ങി. ആ നിയമപോരാട്ടവും സര്‍ക്കാരിനു നേരിടേണ്ടിവന്നു. ഒടുവില്‍ 2018 ഒക്ടോബറില്‍ കേരള ബാങ്കിനു റിസര്‍വ് ബാങ്ക് തത്വത്തില്‍ അംഗീകാരം നല്‍കി. നിയമപോരാട്ടത്തില്‍ കോടതി നിലപാട് കൂടി സര്‍ക്കാരിനു അനുകൂലമായതോടെ 2019 ഓക്ടോബറില്‍ അന്തിമാനുമതിയും നേടി. പക്ഷേ, യു.ഡി.എഫിന്റെ കടുത്ത എതിര്‍പ്പിനാല്‍ മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിന്റെ ഭാഗമാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. എങ്കിലും, പ്രകടനപത്രികയില്‍ പറഞ്ഞ വാഗ്ദാനം പൊരുതി നടപ്പാക്കാന്‍ കഴിഞ്ഞുവെന്നു സഹകരണ മന്ത്രിക്കു അഭിമാനിക്കാം.

കേരള ബാങ്ക് രൂപവത്കരിക്കാന്‍ കാണിച്ച ആവേശവും പരിശ്രമവും അതിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കാണിച്ചില്ലെന്ന വിമര്‍ശനം സര്‍ക്കാര്‍ നേരിടേണ്ടതുണ്ട്. 13 ജില്ലാ ബാങ്കിന്റെയും സംസ്ഥാന സഹകരണ ബാങ്കിന്റെയും പേര് ഒന്നാക്കി ബോര്‍ഡ് സ്ഥാപിച്ചു എന്നതു മാത്രമാണ് നടന്നതെന്ന വിമര്‍ശനം തള്ളിക്കളയാവുന്നതല്ല. റിസര്‍വ് ബാങ്കിന്റെ അംഗീകാരം നേടുന്നതിനും മറ്റുമുള്ള ശ്രമങ്ങളെ മാറ്റിനിര്‍ത്തിയാണു ഈ വിമര്‍ശനം ഉന്നയിക്കുന്നതു എന്നു വേണമെങ്കില്‍ ന്യായീകരിക്കാമെന്നു മാത്രം. പക്ഷേ, സാങ്കേതികമായി കേരള ബാങ്ക് 14 ബാങ്കായാണു ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ജില്ലാ ബാങ്കുകള്‍ അവരുടെ ലൈസന്‍സിലും സാങ്കേതിക സംവിധാനത്തിലുമാണു തുടരുന്നത്. ഭരണസംവിധാനം ഏകീകരിച്ചതാണു സംഭവിച്ച മാറ്റം. ലയനത്തിനു മുമ്പ് കോര്‍ ബാങ്കിങ് പൂര്‍ത്തിയാക്കണമെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചെങ്കിലും ലയനത്തിനു ശേഷം ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അതിന്റെ ടെണ്ടര്‍ നടപടി പോലും പൂര്‍ത്തിയാക്കിയില്ല. പ്രവാസി നിക്ഷേപം സ്വീകരിക്കാന്‍ കോഴിക്കോട് ജില്ലാ ബാങ്കിനുണ്ടായിരുന്ന അനുമതി കേരള ബാങ്ക് രൂപവത്കരണത്തോടെ നഷ്ടമായി. എന്നാല്‍, കേരള ബാങ്കിനു ഇതു നേടാന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഈ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഇടതു മുന്നണിയുടെ പ്രകടന പത്രികയിലെ ഒരു വാഗ്ദാനം പ്രവാസി നിക്ഷേപം സ്വീകരിക്കാനുള്ള അനുമതി വാങ്ങി കേരള ബാങ്കിനെ ശക്തിപ്പെടുത്തുമെന്നതാണ്.

പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കു എല്ലാ ബാങ്കിങ് സംവിധാനവും കേരള ബാങ്ക് നല്‍കുമെന്നതായിരുന്നു ലയനത്തിനു കാരണമായി പറഞ്ഞത്. അതും പാലിക്കാനായിട്ടില്ല. കാര്‍ഷിക വായ്പയ്ക്കു ജില്ലാ ബാങ്ക് ഈടാക്കിയിരുന്ന ഇടത്തട്ട് പലിശ ഒഴിവാകുന്നതിനാല്‍ പലിശ നിരക്ക് കുറച്ച് കര്‍ഷകര്‍ക്കു വായ്പ നല്‍കാനാകുമെന്നായിരുന്നു മറ്റൊരു വാദം. എന്നാല്‍, കാര്‍ഷിക വായ്പയുടെ പലിശ കേരള ബാങ്ക് കുറച്ചില്ല. പ്രാഥമിക സഹകരണ ബാങ്കുകളുടെ രക്ഷകര്‍തൃത്വ സ്ഥാനം കേരള ബാങ്ക് ഏറ്റെടുക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, പ്രാഥമിക ബാങ്കുകളോട് മത്സരിക്കുകയും അവരുടെ നിക്ഷേപത്തിനു പലിശ കുറയ്ക്കുകയും വായ്പയ്ക്കു പലിശ കൂട്ടുകയുമാണ് കേരള ബാങ്ക് ചെയ്തത്. അതിനാല്‍, കേരള ബാങ്കിന്റെ പിറവി ഇടതു സര്‍ക്കാരിന്റെ നേട്ടമാണെങ്കിലും അതു സഹകരണ മേഖലയ്ക്കു നേട്ടമുണ്ടാക്കി എന്നു വിലയിരുത്താന്‍ കഴിയില്ല. പക്ഷേ, സഹകരണ മേഖലയ്ക്കു ഗുണകരമായ രീതിയില്‍ കേരള ബാങ്കിനെ മാറ്റിത്തീര്‍ക്കാനാകുമെന്നതില്‍ സംശയമില്ല.

മനുഷ്യത്വമുഖമായി കെയര്‍ കേരള

സഹകരണ വകുപ്പിന്റെ മനുഷ്യത്വപരമായ ഇടപെടലിനു ഏറ്റവും നല്ല ഉദാഹരണമായി ഉയര്‍ത്തിക്കാട്ടാവുന്നതാണു കെയര്‍ കേരള പദ്ധതി. പ്രളവും മഴക്കെടുതിയും സമാനതകളില്ലാത്തവിധം കേരളത്തെ തകര്‍ത്തപ്പോള്‍ സമാനതകളില്ലാത്ത ഇടപെടലാണു സഹകരണ മേഖലയും നടത്തിയത്. ഈ പദ്ധതിക്കോ ഇതിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ക്കോ മുന്നനുഭവങ്ങളില്ലാത്തതാണ്. പ്രളയത്തിനു ശേഷം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സംസ്ഥാനത്തെ മുഴുവന്‍ സഹകരണ സ്ഥാപനങ്ങളെയും പങ്കാളിയാക്കി രൂപവത്കരിച്ച പദ്ധതിയാണു കെയര്‍ കേരള. കെയര്‍ ഹോം, കെയര്‍ വായ്പ, കെയര്‍ ഗ്രേസ് എന്നിങ്ങനെ മൂന്നു പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നതാണു കെയര്‍ കേരള.

2018 ലെ പ്രളയത്തില്‍ വീടു നഷ്ടമായ 2000 കുടുംബങ്ങള്‍ക്കാണു കെയര്‍ ഹോം പദ്ധതിയനുസരിച്ച് സഹകരണ വകുപ്പ് വീട് നിര്‍മിച്ചു നല്‍കിയത്. നിശ്ചയിച്ച സമയത്തിനുള്ളില്‍ത്തന്നെ മുഴുവന്‍ വീടും സഹകരണ സ്ഥാപനങ്ങള്‍ നിര്‍മിച്ചു കൈമാറി. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സ്ഥലങ്ങളില്‍ ആ പ്രശ്‌നം മറികടക്കാന്‍ പാകത്തിലുള്ള നിര്‍മാണ രീതി സ്വീകരിച്ചതും ശ്രദ്ധേയമായിരുന്നു. ഒട്ടേറെ പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ഇതിലൂടെ സഹകരണ വകുപ്പിനു കഴിഞ്ഞു. ഭൂമിയുള്ളവര്‍ക്കാണു ആദ്യഘട്ടത്തില്‍ വീടുനല്‍കിയത്. എന്നാല്‍, ഭൂമിയോ വീടോ ഇല്ലാത്തവരും ഒട്ടേറെയുണ്ടായിരുന്നു. ഇവര്‍ക്കു ആശ്വാസം പകരാനുള്ള പ്രവര്‍ത്തനവും സഹകരണ വകുപ്പ് ഏറ്റെടുത്തു. 14 ജില്ലകളിലും ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കാന്‍ സഹകരണ വകുപ്പ് കെയര്‍ ഹോം രണ്ടാം ഘട്ടം പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 14 ജില്ലകളിലും ഇതിനുള്ള സ്ഥലം കണ്ടെത്തുകയും തൃശ്ശൂരില്‍ നിര്‍മാണം തുടങ്ങുകയും ചെയ്തു.

പ്രളയത്തിലും മഴക്കെടുതിയിലും വീടിനും വീട്ടുപകരണങ്ങള്‍ക്കും നാശം സംഭവിച്ചവരെ സഹായിക്കാനാണു കെയര്‍ വായ്പ നടപ്പാക്കിയത്. റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം എന്നപേരില്‍ ഗൃഹോപകരണങ്ങള്‍ വാങ്ങാനും വീടുകള്‍ക്കുണ്ടായ നാശനഷ്ടം പരിഹരിക്കാനും വായ്പ നല്‍കി. പലിശരഹിത വായ്പയായാണു നല്‍കിയത്. പലിശ സര്‍ക്കാര്‍ ഏറ്റെടുത്തു. അയല്‍ക്കൂട്ടങ്ങള്‍ക്കു അക്കൗണ്ടുള്ള സഹകരണ ബാങ്കുകള്‍ വഴിയാണു ലോണ്‍ അനുവദിച്ചത്. മറ്റെന്തു അവകാശവാദത്തേക്കാളും സഹകരണ വകുപ്പിനു ജനമനസ്സുകളില്‍ ഇടം നല്‍കിയ പദ്ധതിയാണു കെയര്‍ കേരള. നൂറില്‍ നൂറു മാര്‍ക്കു ഈ പദ്ധതിക്കു നല്‍കാനാകും.

നാടിനെ മാറ്റിയ മുറ്റത്തെ മുല്ല

സഹകരണ സംഘത്തെ ജനകീയ സാമ്പത്തിക കേന്ദ്രമാക്കി മാറ്റുന്ന പരിഷ്‌കാരമായിരുന്നു ‘മുറ്റത്തെ മുല്ല ‘ എന്നു പേരിട്ട് അവതരിപ്പിച്ച ലഘുവായ്പാ പദ്ധതി. കുടുംബശ്രീ എന്നതു കേരളത്തിന്റെ മാതൃകാപരമായ സ്ത്രീകൂട്ടായ്മയാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ പരീക്ഷിക്കാന്‍ ശ്രമിക്കുന്ന സ്ത്രീമുന്നേറ്റ മാതൃകയാണിത്. സഹകരണ സംഘമെന്ന ജനകീയ സാമ്പത്തിക കേന്ദ്രവും കൂടുംബശ്രീ എന്ന സ്ത്രീമുന്നേറ്റ കൂട്ടായ്മയും കൈകോര്‍ത്തു നടപ്പാക്കിയ നല്ല പദ്ധതിയാണു മുറ്റത്തെ മുല്ല. സമൂഹത്തിലെ താഴത്തട്ടിലുള്ളവര്‍, കച്ചവടക്കാര്‍ എന്നിവരെ ബ്ലേഡ് മാഫിയയില്‍നിന്നു രക്ഷിക്കാന്‍ ആവിഷ്‌കരിച്ച പദ്ധതിയാണിത്. വട്ടിപ്പലിശക്കാര്‍ കൊള്ളനിരക്കിലുള്ള പലിശയുമായി സാധാരണക്കാര്‍ക്കിയടില്‍ വായ്പ ദാതാക്കളാകുന്നതിന്റെ കെടുതിക്കു സഹകരണ മേഖലയിലൂടെ പരിഹാരം കാണുകയാണിതിന്റെ ലക്ഷ്യം. കുറഞ്ഞ പലിശയ്ക്കു കുടുംബശ്രീ യൂണിറ്റുകള്‍ക്കു വായ്പ നല്‍കുകയും അവരതു ആവശ്യക്കാര്‍ക്കു നല്‍കുകയും ചെയ്യുമെന്നതാണു ഈ പദ്ധതിയുടെ സവിശേഷത.

ബാങ്കുകളില്‍നിന്നു സാധാരണ വായ്പ എടുക്കുമ്പോള്‍ ആവശ്യമായ സെക്യൂരിറ്റി, തിരിച്ചടവ് ഉറപ്പാക്കുന്നതിനുള്ള രേഖകള്‍, മറ്റു നടപടിക്രമങ്ങള്‍ എന്നിവയെല്ലാം ഇതിലൂടെ ഒഴിവാക്കാനാവും. സഹകരണ ബാങ്കുകള്‍ നല്‍കുന്ന വായ്പയ്ക്കു കുടുംബശ്രീയാണ് ‘സുരക്ഷ’ നല്‍കുന്നത്. നാട്ടില്‍ നേരിട്ട് പരിചയമുള്ളവര്‍ക്കോ കുടുംബശ്രീ അംഗങ്ങള്‍ക്കു തന്നെയോ ഈ പണം ഉപയോഗിക്കാം. ബാങ്കിന്റെ നൂലാമാലകളില്ലാതെ എളുപ്പത്തില്‍ പണം കിട്ടുന്നതാണു പദ്ധതി. 1000 രുപ മുതല്‍ 50,000 രൂപവരെ ഈ പദ്ധതിയില്‍ ഒരാള്‍ക്കു വായ്പ എടുക്കാനാവും. നൂറു രൂപയ്ക്കു ഒരുമാസം ഒരു രൂപയാണു പലിശ. 12 ശതമാനം. വട്ടിപ്പലിശക്കാര്‍ കുറഞ്ഞതു 100 രൂപയ്ക്കു പത്തു രൂപയാണു മാസം ഈടാക്കുന്നത്. അതേസമയം, കുടുംബശ്രീ യൂണിറ്റുകള്‍ സഹകരണ ബാങ്കിനു ഒമ്പതു ശതമാനം പലിശ നല്‍കിയാല്‍ മതി. അതായത് നൂറു രൂപ വായ്പ നല്‍കുമ്പോള്‍ കുടുംബശ്രീക്കു മൂന്നു രൂപ വരുമാനം കിട്ടും. പാലക്കാട്ടു തുടങ്ങുകയും കേരളമാകെ വ്യാപിപ്പിക്കുകയും ചെയ്ത ഈ പദ്ധതി ഇടതു സര്‍ക്കാരിന്റെ ജനകീയ പദ്ധതി തന്നെയാണ്. 862.32 കോടി രൂപയാണു സംസ്ഥാനത്താകെ സാധാരണക്കാര്‍ക്കു ഈ പദ്ധതിവഴി വായ്പയായി ലഭിച്ചത്. ഇത്രയും തുക വട്ടിപ്പലിശക്കാരില്‍നിന്നു വാങ്ങിയിരുന്നവരെയാണു സഹകരണ വകുപ്പ് മുറ്റത്തെ മുല്ലയിലൂടെ രക്ഷിച്ചത്.

ആദ്യത്തെ സഹകരണ നയം

സംസ്ഥാനത്തു ആദ്യമായി ഒരു സഹകരണ നയം പ്രഖ്യാപിച്ചതു ഈ സര്‍ക്കാരിന്റെ നേട്ടമാണ്. കഴിഞ്ഞ സഹകരണ കോണ്‍ഗ്രസിലാണു സഹകരണ നയം അവതരിപ്പിച്ചത്. സഹകാരികളില്‍നിന്നു നിര്‍ദേശം സ്വീകരിച്ച് ഇതു പിന്നീട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. ഒരു വകുപ്പിന്റെ പ്രവര്‍ത്തനത്തിനു ഒരു നയമുണ്ടാകുകയെന്നതു വളരെ പ്രധാനപ്പെട്ട ഒന്നാണ്. സഹകരണ വകുപ്പിനു മറ്റു വകുപ്പുകള്‍ക്കൊപ്പം പ്രാധാന്യം കൈവന്നിട്ട് അധികം വര്‍ഷങ്ങളായിട്ടില്ല. കേരളത്തിനു സഹകരണ നിയമം കൊണ്ടുവന്നതു പി.ആര്‍. കുറുപ്പ് സഹകരണ മന്ത്രിയായിരിക്കുമ്പോഴാണ്. എം.വി. രാഘവന്‍ സഹകരണ മന്ത്രിയായപ്പോഴാണു ഇതു പൊതുജനങ്ങള്‍ ശ്രദ്ധിക്കുന്ന ഒന്നായി മാറിയത്. ഫെഡറേഷനുകളുടെ രൂപവത്കരണം, അര്‍ബന്‍ – വനിതാ സംഘങ്ങള്‍, പെന്‍ഷന്‍ ബോര്‍ഡ് എന്നിങ്ങനെ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ എം.വി. രാഘവന്‍ കൊണ്ടുവന്നതാണ്. പക്ഷേ, അപ്പോഴൊന്നും ഒരു നയം പ്രഖ്യാപിച്ചിരുന്നില്ല. ട്രാന്‍സ്ജന്‍ഡേഴ്‌സിനായി സഹകരണ സംഘം തുടങ്ങുമെന്നതു സഹകരണ നയത്തിലാണു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതു നടപ്പാക്കിയെങ്കിലും പൂര്‍ണതയില്‍ എത്തിയിട്ടില്ല. തിരുവനന്തപുരം താലൂക്ക് ആസ്ഥാനമായി ഒരു വെല്‍ഫയര്‍ സഹകരണ സംഘം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അംഗങ്ങളുടെ എണ്ണക്കുറവ്, കേരളമാകെ പ്രവര്‍ത്തന മേഖലയാകുമ്പോഴുള്ള പ്രായോഗിക പ്രശ്‌നങ്ങള്‍, എറ്റെടുക്കാവുന്ന പദ്ധതികളിലുള്ള പരിമിതി എന്നിവയെല്ലാം ഈ സംഘത്തെ അലട്ടുന്നുണ്ട്. എങ്കിലും, സമൂഹത്തില്‍ സമത്വവും തുല്യനീതിയും ഉറപ്പുവരുത്താനും അവഗണന നേരിടുന്നവരെ മുഖ്യധാരയിലേക്കു ഉയര്‍ത്താനുമുള്ള സഹകരണ വകുപ്പിന്റെ ശ്രമത്തിനു കൈയടി നല്‍കേണ്ടതാണ്.

പി.ആര്‍. കുറുപ്പ്                                   എം.വി. രാഘവന്‍

പ്രായോഗികമായി നടപ്പാക്കാവുന്നവയായിരുന്നില്ല ഇടതു സര്‍ക്കാരിന്റെ സഹകരണ നയത്തിലെ പല നിര്‍ദേശങ്ങളുമെന്നതു ഒരു വിമര്‍ശനമായി ചൂണ്ടിക്കാട്ടാം. ഒരു പഞ്ചായത്തില്‍ ഒരു സഹകരണ സംഘം ആ തദ്ദേശ ഭരണ സ്ഥാപനത്തിന്റെ ഔദ്യോഗിക ധനകാര്യ സ്ഥാപനമായി മാറ്റുമെന്നതാണു നയത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേക്കാള്‍ കൂടുതല്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ കേരളത്തിലുണ്ട്. സംഘങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാല്‍ രണ്ടു വാര്‍ഡുകള്‍ക്കു ഒരു സംഘമെന്ന രീതിയിലെങ്കിലും വരും. അതിനാല്‍, സഹകരണ നയവും പ്രായോഗികതയും തമ്മില്‍ ഒരിക്കലും പൊരുത്തപ്പെട്ടു പോകുന്നതായിരുന്നില്ല. അതിനാല്‍ത്തന്നെ ഈ നിര്‍ദേശം നയത്തില്‍ മാത്രമായി ഒതുങ്ങുകയും ചെയ്തു.

കോവിഡും കണ്‍സ്യൂമര്‍ഫെഡും

കോവിഡ് വ്യാപനത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനൊപ്പം ചേര്‍ന്നുനില്‍ക്കാന്‍ കഴിഞ്ഞുവെന്നതാണു സഹകരണ മേഖലയുടെ മറ്റൊരു നേട്ടം. ഇക്കാര്യത്തില്‍ കണ്‍സ്യൂമര്‍ഫെഡ് വഹിച്ച പങ്ക് ഏറെ വലുതാണ്. ലോക്ഡൗണില്‍ കുടുങ്ങിക്കിടന്ന ജനങ്ങള്‍ക്കു ഭക്ഷ്യക്കിറ്റും മരുന്നും മറ്റു അവശ്യസാധനങ്ങളുമെത്തിക്കാന്‍ കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ സഹകരണ സംഘങ്ങള്‍ക്കു കഴിഞ്ഞു. കാസര്‍കോട് അതിര്‍ത്തി കര്‍ണാടകം അടച്ചപ്പോള്‍ നിത്യോപയോഗ സാധനങ്ങള്‍ക്കു പോലും മംഗലാപുരത്തെ ആശ്രയിച്ച ജനങ്ങള്‍ പട്ടിണിയിലാകുമെന്ന സ്ഥിതിവന്നു. മുഖ്യമന്ത്രി നിരന്തരം ആവശ്യപ്പെട്ടിട്ടും അതിര്‍ത്തിറോഡ് തുറക്കാന്‍ കര്‍ണാടകം കൂട്ടാക്കിയില്ല. ഈ ഘട്ടത്തില്‍ ഇരുട്ടിവെളുത്തപ്പോഴേക്കും അതിര്‍ത്തി മേഖലയില്‍ കണ്‍സ്യൂമര്‍ സ്‌റ്റോറുകള്‍ തുറന്നാണു കണ്‍സ്യൂമര്‍ഫെഡും അവിടുത്തെ പ്രാഥമിക സഹകരണ ബാങ്കുകളും സഹകരണത്തിന്റെ ശക്തി തെളിയിച്ചത്. സഹകരണ സംഘങ്ങളെല്ലാം ഭക്ഷ്യോല്‍പ്പാദനം കൂട്ടി. അവയെല്ലാം കണ്‍സ്യൂമര്‍ഫെഡ് വിതരണം ചെയ്തു. ലോക്ഡൗണില്‍പ്പോലും അവധിയെടുക്കാതെ സഹകരണ ബാങ്കുകളും സംഘങ്ങളും പ്രവര്‍ത്തിച്ചു. ലോക്ഡൗണിനെത്തുടര്‍ന്നു തൊഴില്‍നഷ്ടവും വരുമാനനഷ്ടവും സംഭവിച്ചവര്‍ക്കു മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി പ്രഖ്യാപിച്ചു. 2000 കോടി രൂപ വായ്പയായി നല്‍കുന്ന ഈ പദ്ധതിയും സഹകരണ ബാങ്കുകള്‍ വഴിയാണു നടപ്പാക്കിയത്. കൂടുംബശ്രീയാണു വായ്പ വിതരണം ചെയ്തത്.

അഴിമതിയും കെടുകാര്യസ്ഥതയും കേസും വിജിലന്‍സ് അന്വേഷണവുമൊക്കെയായി തകര്‍ച്ചയിലേക്കു നീങ്ങിയ കണ്‍സ്യൂമര്‍ഫെഡിനെ പേരുള്ള സ്ഥാപനമാക്കാന്‍ കഴിഞ്ഞുവെന്നതും ഈ സര്‍ക്കാരിന്റെ നേട്ടമാണ്. നഷ്ടത്തിലായ സ്ഥാപനങ്ങളെല്ലാം പൂട്ടിയും അധികജീവനക്കാരെ പിരിച്ചുവിട്ടുമാണു നേരെനില്‍ക്കാനുള്ള പാകത്തില്‍ കണ്‍സ്യൂമര്‍ഫെഡിനെ എത്തിച്ചത്. കണ്‍സ്യൂമര്‍ഫെഡിന്റെ ‘കറുത്ത’ ഇടപാടുകള്‍ പൂര്‍ണമായി ഇല്ലാതാക്കാന്‍ പറ്റിയിട്ടില്ലെന്നതും ഒരു വസ്തുതയാണ്. ടെണ്ടറിലെ അപാകത, സഹകരണച്ചന്ത ഉള്‍പ്പടെയുള്ളവയുടെ നടത്തിപ്പില്‍ പ്രാഥമിക സഹകരണ സംഘങ്ങളില്‍നിന്നുള്ള നിര്‍ബന്ധിത ക്വാട്ട, ഈ ക്വാട്ടയില്‍ നിന്നുള്ള പണം കണ്‍സ്യൂമര്‍ഫെഡിന്റെ വില്‍പ്പനനേട്ടമായി അവതരിപ്പിക്കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങളിലൊന്നും മാറ്റം വന്നിട്ടില്ല.

മികച്ചുനിന്ന സുഭിക്ഷകേരളം

സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘സുഭിക്ഷ കേരളം’ പദ്ധതി മാതൃകാപരമായി ഏറ്റെടുത്തു വിജയിപ്പിച്ചതു സഹകരണ വകുപ്പു മാത്രമാണു എന്നു പറയാം. ഭക്ഷ്യോല്‍പ്പാദനം കൂട്ടുകയും ഭക്ഷ്യമേഖലയില്‍ സ്വയംപര്യാപ്തത നേടുകയുമാണു ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. കോവിഡും ലോക്ഡൗണും തീര്‍ത്ത പാഠത്തില്‍നിന്നാണു ഈ പദ്ധതിയുടെ പിറവി. ആറ് വകുപ്പുകളുടെ കൂട്ടായ്മയില്‍ തരിശുഭൂമിയിലടക്കം കൃഷിയിറക്കി കാര്‍ഷികോല്‍പ്പാദനവും സംസ്‌കരണവും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും വര്‍ധിപ്പിക്കാനാണു ലക്ഷ്യമിട്ടത്. തദ്ദേശ സ്വയംഭരണം, കൃഷി, സഹകരണം, വ്യവസായം, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളെ ഏകോപിപ്പിച്ച് ഈ വകുപ്പുകള്‍ക്കു കീഴിലെ പദ്ധതികള്‍ ഉപയോഗപ്പെടുത്തി ഒരു കേന്ദ്രീകൃത ലക്ഷ്യം കൈവരിക്കാനുള്ളതായിരുന്നു ആസൂത്രണം.

തദ്ദേശ സ്ഥാപനങ്ങള്‍ തരിശുനിലങ്ങള്‍ കണ്ടെത്തി അവിടെ കര്‍ഷക കൂട്ടായ്മകളെയും ഹരിത കര്‍മസേനയെയും ഉപയോഗിച്ച് കൃഷിയിറക്കണം. ഇതിനുള്ള ധനസഹായം സഹകരണ സംഘങ്ങള്‍ നല്‍കണം. അവര്‍ക്കുവേണ്ട സഹായം കൃഷിവകുപ്പ് ഒരുക്കണം. ഇങ്ങനെ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കാനുള്ള സംരംഭങ്ങള്‍ വ്യവസായ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ തുടങ്ങണം. തീര മേഖലയിലാണെങ്കില്‍ ഫിഷറീസ് വകുപ്പ് നേതൃത്വം കൊടുക്കണം – ഇതാണു പദ്ധതിയുടെ രൂപരേഖ. വകുപ്പുകളുടെ ഏകോപനം കാര്യമായി ഉണ്ടായില്ലെങ്കിലും സഹകരണ സംഘങ്ങള്‍ നേരിട്ട് ഏക്കറുകണക്കിനു സ്ഥലത്തു കൃഷിയിറക്കി. പച്ചക്കറി ഉല്‍പ്പാദനം ഇതുവഴി സ്വയം പര്യാപ്തതയിലേക്കടുത്തു. പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചു. മൃഗ സംരക്ഷണ മേഖലയിലാണു കാര്യമായ രീതിയില്‍ പുതിയ സംരംഭങ്ങളുണ്ടായത്. അതിനുള്ള പദ്ധതികള്‍ ആ വകുപ്പ് ആവിഷ്‌കരിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

നബാര്‍ഡ് കേരള ബാങ്ക് വഴി നല്‍കിയ 1500 കോടി രൂപയുടെ സ്‌പെഷല്‍ ലിക്വിഡിറ്റി ഫെസിലിറ്റി വായ്പ ഈ പദ്ധതിക്കു സഹായകമായി. കേരളബാങ്ക് പ്രാഥമിക സഹകരണ ബാങ്കുകള്‍ വഴിയാണു കര്‍ഷകര്‍ക്കും സംരംഭകര്‍ക്കുമായി ഇത്രയും തുക അനുവദിച്ചത്. ഇതു കാര്‍ഷിക മേഖലയില്‍ ഉണര്‍വുണ്ടാക്കിയെന്നതു വസ്തുതയാണ്. എന്നാല്‍, കേരള ബാങ്ക് മണ്ണില്‍ത്തൊടാതെ നിന്നു ലാഭമുണ്ടാക്കാനുള്ള കോര്‍പ്പറേറ്റ് മനസ് കാണിച്ചുവെന്ന കാര്യം ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല. ഒരു വര്‍ഷമായിരുന്നു വായ്പയുടെ കാലാവധി. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോഴാണു ആ കാലാവധി കഴിയുന്നത്. കാലാവധി നീട്ടി നല്‍കണമെന്നു നബാര്‍ഡിനോട് ആവശ്യപ്പെടാനോ അത്തരം ആവശ്യം കേന്ദ്ര സര്‍ക്കാരിനും നബാര്‍ഡിനും മുമ്പില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിനോടാവശ്യപ്പെടാനോ കേരള ബാങ്ക് തയാറായില്ല. മാത്രവുമല്ല, കര്‍ഷകരും സംരംഭകരും വായ്പ തിരിച്ചടച്ചില്ലെങ്കിലും പ്രാഥമിക ബാങ്കുകള്‍ പലിശ സഹിതം കേരള ബാങ്കിനു പണം തിരികെ നല്‍കണമെന്ന നിര്‍ദേശമാണു അവരുടെ ഭാഗത്തുനിന്നുണ്ടായത്. മൊറട്ടോറിയത്താലും മറ്റു കാരണങ്ങളാലും സാധാരണ വായ്പയ്ക്കു പോലും തിരിച്ചടവ് ലഭിക്കാതെ മൂന്നു വര്‍ഷമായി പ്രാഥമിക സഹകരണ ബാങ്കുകള്‍ ബുദ്ധിമുട്ടുകയാണ്. അപ്പോള്‍, പ്രാഥമിക ബാങ്കുകളുടെ നിലനില്‍പ്പുപോലും പരിഗണിക്കാതെ കൊടുത്ത പണം കുത്തിനു പിടിച്ചുവാങ്ങുന്ന വട്ടിപ്പലിശക്കാരന്റെ മനസ്സാണു കേരള ബാങ്ക് കാണിച്ചതെന്ന വിമര്‍ശനം കാണാതിരിക്കാനാവില്ല. എന്തായാലും ‘സുഭക്ഷ കേരളം’ പദ്ധതി മാതൃകാപരമായി ഏറ്റെടുത്തു നടത്താന്‍ സഹകരണ സംഘങ്ങള്‍ തയാറായി എന്നു നിസ്സംശയം പറയാം.

ആസൂത്രണത്തില്‍ പിഴച്ച കോ-ഓപ് മാര്‍ട്ട്

സഹകരണ സംഘങ്ങളുടെ ഉല്‍പ്പന്നത്തിനു ഏകീകൃത ബ്രാന്‍ഡിങ്ങും വിപണിയും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന പദ്ധതിയാണു കോ-ഓപ് മാര്‍ട്ടും ബ്രാന്‍ഡിങ്ങ് ആന്റ് മാര്‍ക്കറ്റിങ്ങും. വായ്‌പേതര സംഘങ്ങള്‍ക്കുവേണ്ടി സമഗ്രമായ ഒരു പദ്ധതി സഹകരണ വകുപ്പ് ആസൂത്രണം ചെയ്യുന്നതുതന്നെ ആദ്യമാണെന്നു പറയാം. ഓരോ പ്രാഥമിക സഹകരണ ബാങ്കിനു കീഴിലും ഒരു കോ-ഓപ് മാര്‍ട്ട് എന്ന ലക്ഷ്യമാണു സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. 960 കോ-ഓപ് മാര്‍ട്ടുകള്‍ ആദ്യഘട്ടത്തില്‍ തുറക്കുമെന്നു നൂറുദിന കര്‍മ പരിപാടിയില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, നാലെണ്ണം മാത്രമാണു തുറന്നത്. അതുതന്നെ പേരിനു മാത്രം. ആസൂത്രണത്തിലെ പിഴവാണു മാതൃകാപരവും സഹകരണ വകുപ്പിനു അഭിമാനകരവുമാകുമായിരുന്ന ഈ പദ്ധതിയെ തകര്‍ത്തത്.

സഹകരണ ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്യാനും അതിനു വിപണി കണ്ടെത്താനാവശ്യമായ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഉള്‍പ്പടെയുള്ളവ നടത്താനും മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങളില്‍നിന്നു സഹകരണ സംഘം രജിസ്ട്രാര്‍ താല്‍പ്പര്യ പത്രം ക്ഷണിച്ചു. ഏഴ് മാര്‍ക്കറ്റിങ് സ്ഥാപനങ്ങളാണു ഇതില്‍ പങ്കെടുത്തത്. അവരെല്ലാം പദ്ധതി നിര്‍വഹണത്തിനുള്ള രൂപരേഖ അവതരിപ്പിച്ചു. രജിസ്ട്രാര്‍ ഉള്‍പ്പടെയുള്ള സമിതിക്കു മുമ്പിലായിരുന്നു അവതരണം. എന്നാല്‍, താല്‍പ്പര്യ പത്രത്തിനനുസരിച്ച് യോഗ്യതയില്ലാത്ത മറ്റൊരു സ്ഥാപനവും ഈ സമിതിക്കു മുമ്പിലെത്തി. അതോടെയാണു പദ്ധതി നിര്‍വഹണം അവതാളത്തിലായത്. കണ്‍സ്യൂമര്‍ – മാര്‍ക്കറ്റിങ് രംഗത്തു ഒരു പരിചയവുമില്ലാത്ത ഈ സ്ഥാപനത്തെ പദ്ധതി നിര്‍വഹണം ഏല്‍പ്പിക്കാനുള്ള അണിയറ നീക്കവും നടന്നു. ഇതിനു രജിസ്ട്രാര്‍ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരാണു ചരട് വലിച്ചത്. എന്നാല്‍, സാധനങ്ങള്‍ ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഈ സ്ഥാപനത്തിനു കഴിയുമായിരുന്നില്ല. കോ-ഓപ് മാര്‍ട്ടുകളെ ഏകോപിപ്പിച്ച് അവരില്‍നിന്നു ശേഖരിക്കുന്ന ഓര്‍ഡര്‍ അനുസരിച്ചു സാധനങ്ങളെത്തിക്കാനും ഇവര്‍ക്കു ശേഷിയില്ല. പക്ഷേ, പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ടിന്റെ ഭൂരിഭാഗവും ഇവര്‍ക്കായി ‘ഓഫര്‍’ ചെയ്തു. ഇവര്‍ക്കാവുന്ന ഭാഗം നിര്‍വഹിക്കാനുള്ള അനുമതിയും നല്‍കി. ഉത്തരവിറക്കാതെയായിരുന്നു ഇതിനുള്ള തീരുമാനം. ഈ സ്ഥാപനത്തിലൂടെ പദ്ധതി നിര്‍വഹണം സാധ്യമാകാത്തതിനാല്‍ പദ്ധതിതന്നെ നാലായി വിഭജിച്ച് നാലു സ്ഥാപനങ്ങള്‍ക്കായി നല്‍കി. അവിടെ അവസാനിച്ചു കോ-ഓപ് മാര്‍ട്ടിന്റെ ഭാവി.

എസ്.പി.സി.എസ്സും പൈതൃക മ്യൂസിയവും

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിനു ജീവന്‍വെച്ച നാളുകളാണഴ കഴിഞ്ഞ വര്‍ഷങ്ങളില്‍ കടന്നുപോയത്. ഒട്ടേറെ പോരായ്മകളുണ്ടെങ്കിലും മൂന്നു വര്‍ഷം തുടര്‍ച്ചയായി കൃതി എന്ന പേരില്‍ അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കാനായതു വലിയ നേട്ടമാണ്. എന്നാല്‍, അതിനേക്കാളപ്പുറം എസ്.പി.സി.എസ്സിനു തലയെടുപ്പുണ്ടാക്കുന്ന മറ്റൊരു പദ്ധതി അവതരിപ്പിക്കാനും സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. അതാണു കോട്ടയത്തു സ്ഥാപിക്കാന്‍ നിശ്ചയിച്ച അക്ഷര – ഭാഷാ -സാഹിത്യ – സാംസ്‌കാരിക മ്യൂസിയം. ഇതിന്റെ പ്രാഥമിക ഘട്ട നടപടികള്‍ മാത്രമേ പൂര്‍ത്തിയായിട്ടുള്ളുവെങ്കിലും ഒരു നല്ല സ്വപ്‌നം അവതരിപ്പിക്കാനായി എന്നതു വകുപ്പിന്റെ നേട്ടമാണ്.

നാലു ഘട്ടമായാണു കോട്ടയത്തു നാലേക്കര്‍ സ്ഥലത്തു പൈതൃക മ്യൂസിയം നിര്‍മിക്കാനുള്ള പദ്ധതി തയാറാക്കിയിട്ടുള്ളത്. ഒരു പുസ്തകം തുറന്നു വച്ച മാതൃകയിലാണു കെട്ടിടത്തിന്റെ രൂപകല്‍പ്പന. മണ്‍മറഞ്ഞ സാഹിത്യകാരന്മാരുടെ പ്രസംഗങ്ങള്‍ അവരുടെ ശബ്ദത്തില്‍ ഇവിടെ കേള്‍ക്കാം. വെര്‍ച്വല്‍ റിയാലിറ്റി സംവിധാനത്തോടെ അവരുമായി നേരിട്ടു സംവദിക്കാം. നൂറു പേര്‍ക്കു ഇരിക്കാവുന്ന സ്റ്റേജ് ഉള്‍പ്പെടെ തിയേറ്റര്‍ സംവിധാനവും ഒരുക്കും. മ്യൂസിയത്തില്‍ എല്ലാ വിഭാഗങ്ങളിലും കാര്യങ്ങള്‍ വിഡിയോ, ഓഡിയോ ക്രമീകരണങ്ങളോടെ വിശദീകരിക്കും. സന്ദര്‍ഭത്തിനുതകുന്ന ചുമര്‍ച്ചിത്ര രചനകളും ഉണ്ടാകും.

ഗുഹാ ചിത്രങ്ങള്‍, അച്ചടിയുടെ ഉത്ഭവ, വികാസ, പരിണാമം വിവരിക്കുന്ന ഭാഗം, പഴയ അച്ചടി യന്ത്രത്തിന്റെ പ്രവര്‍ത്തനം, മാതൃകാ പ്രദര്‍ശനം, ഗോത്രഭാഷ, സാക്ഷരതാ പ്രവര്‍ത്തനം, എസ്.പി.സി.എസ്സിന്റെ ചരിത്രം എന്നിവ ഇവിടെ തയാറാക്കും. ഇടനാഴിയിലും ചുവരുകളിലും കലാരൂപങ്ങളുടെ ഡിജിറ്റല്‍ ആവിഷ്‌കാരവും ദൃശ്യ ശ്രാവ്യ സംവിധാനവും ഒരുക്കും. നാടന്‍പാട്ടും വഞ്ചിപ്പാട്ടും സംഘകാല സാഹിത്യവുമെല്ലാം ദൃശ്യ-ശ്രവ്യ രൂപത്തില്‍ അവതരിപ്പിക്കും. വിശ്രുത സാഹിത്യകാര•ാരായ തകഴി, വൈക്കം മുഹമ്മദ് ബഷീര്‍, കാരൂര്‍, ലളിതാംബിക അന്തര്‍ജനം, പൊന്‍കുന്നം വര്‍ക്കി എന്നിവരുടെ മെഴുകു പ്രതിമകള്‍ അവരവരുടെ തറവാട്ടു മുറ്റത്തു സ്ഥാപിക്കും. അവിടെ സാഹിത്യ സദസ്സുകള്‍ക്കു വേദിയൊരുക്കും – ഇങ്ങനെ നീളുന്നതാണു പൈതൃക മ്യൂസിയത്തിന്റെ ആസൂത്രണം. ഒന്നാം ഘട്ടത്തിന്റെ നിര്‍മാണോദ്ഘാടനം നടത്താനേ ഈ സര്‍ക്കാരിനു കഴിഞ്ഞിട്ടുള്ളുവെങ്കിലും ഈ പദ്ധതി ഏതു സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയാലും ആസൂത്രണത്തിലെ മാര്‍ക്ക് ഇടതു സര്‍ക്കാരിനുള്ളതുതന്നെയാണ്.

അട്ടപ്പാടി മുതല്‍ നെല്ല് സംഘം വരെ

ഒട്ടേറെ മറ്റു പ്രവര്‍ത്തനങ്ങളും പദ്ധതികളും ഈ അഞ്ചു വര്‍ഷത്തിനുള്ളില്‍ സഹകരണ വകുപ്പ് നടപ്പാക്കിയിട്ടുണ്ട്. പോഷകാഹാരത്തിന്റെ കുറവു കാരണം നവജാത ശിശുക്കള്‍ മരിച്ചുവീണ അട്ടപ്പാടിയില്‍ സമഗ്രാരോഗ്യ പദ്ധതി നടപ്പാക്കാനായി. പെരിന്തല്‍മണ്ണ സഹകരണ ആശുപത്രിയുമായി ചേര്‍ന്നു നടപ്പാക്കിയ ഈ പദ്ധതി അട്ടപ്പാടിയിലെ ജനങ്ങളെ ആരോഗ്യവാന്മാരാക്കിയെന്നതില്‍ തര്‍ക്കമില്ല. ഇതിനൊപ്പം, കൃഷിവകുപ്പുമായി ചേര്‍ന്നു മില്ലറ്റ് ഗ്രാമം പദ്ധതിയും അട്ടപ്പാടിയില്‍ നടപ്പാക്കി. ഇതു പരമ്പരാഗത വിളയിലേക്കും ഉല്‍പ്പാദനത്തിലേക്കും അട്ടപ്പാടിയെ തിരിച്ചെത്തിക്കാന്‍ പര്യാപ്തമായി.

പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളില്‍ എല്ലാ വര്‍ഷവും നെല്‍ക്കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നമാണു നെല്ലു സംഭരണവും അതിനു വിലകിട്ടാത്തഅവസ്ഥയും. ഇതിനു പരിഹാരം കണ്ടെത്താന്‍ സഹകരണ വകുപ്പ് നടത്തിയ പരിശ്രമം എടുത്തുചാട്ടമായെന്നു ബോധ്യപ്പെട്ടെങ്കിലും ഭാവിയില്‍ ഇതും സഹകരണ മേഖല ഏറ്റെടുക്കുമെന്നു ഉറപ്പാക്കാന്‍ പാകത്തിലുള്ള നടപടികള്‍ സ്വീകരിച്ചു. സഹകരണ സംഘങ്ങള്‍ നെല്ല് സംഭരിച്ചാലും അതു സംസ്‌കരിക്കാന്‍ സ്വകാര്യ മില്ലുകാരെയാണു ആശ്രയിക്കേണ്ടത്. മില്ലുകാര്‍ മുഖം തിരിച്ചാല്‍ സഹകരണ സംഘങ്ങള്‍ ബുദ്ധിമുട്ടും. ഇതൊഴിവാക്കാന്‍ സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യത്തില്‍ സഹകരണ മില്ല് സ്ഥാപിക്കാനുള്ള നടപടി വകുപ്പ് സ്വീകരിച്ചു. അങ്ങനെയാണു പാലക്കാട് പാഡി പ്രൊക്യൂര്‍മെന്റ് ആന്‍ഡ് മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപവത്കരിച്ചത്. നെല്ല് സംഭരിച്ച് സംസ്‌കരിച്ച് വിപണിയില്‍ എത്തിക്കുകയാണു ഈ സംഘത്തിന്റെ ലക്ഷ്യം. പാലക്കാട് ജില്ലയിലെ 30 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യമാണു പുതിയ സൊസൈറ്റി രൂപവത്കരിച്ചത്. ഇതിനു സര്‍ക്കാര്‍ സഹായമായി രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഭാവിയിലേക്കു ഒരു കരുതലായി മാറുന്ന ചുവടുവെപ്പാണിത്.

സഹകരണദിനം പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനമാകണമെന്നു നിശ്ചയിച്ച് ഫലവൃക്ഷത്തൈകള്‍ നടാനുള്ള പദ്ധതി തയാറാക്കിയതും മാതൃകാപരമായ ഇടപെടലാണ്. ഒരു വര്‍ഷം ഒരു ലക്ഷം ഫലവൃക്ഷത്തൈകള്‍ എന്ന രീതിയില്‍ അഞ്ചു വര്‍ഷം അഞ്ചു ലക്ഷം തൈകള്‍ നടാനായിരുന്നു ലക്ഷ്യമിട്ടത്. ഒന്നാം വര്‍ഷം 1,20,273 പ്ലാവ്, രണ്ടാം വര്‍ഷം 1,02,909 കശുമാവ്, മൂന്നാം വര്‍ഷം 1,13,070 തെങ്ങിന്‍ തൈകള്‍ എന്നിവ സഹകരണ സംഘങ്ങള്‍ വഴി നട്ടു. അവസാനത്തെ രണ്ടു വര്‍ഷം പുളിയും മാവും നടാനാണു നിശ്ചയിച്ചിരുന്നത്. അതു പക്ഷേ, കോവിഡ് വ്യാപനം കാരണം ഇല്ലാതായി.

പ്രാഥമിക സഹകരണ ബാങ്കുകളുടെ സോഫ്റ്റ്‌വെയര്‍ ഏകീകരിക്കാനുള്ള നടപടിയാണു ഒടുവിലത്തെ പദ്ധതിയായി സഹകരണ വകുപ്പ് കൊണ്ടുവന്നത്. ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ ‘ഇഫ്ടാസ്’ എന്ന കമ്പനിയിലൂടെ ഈ ലക്ഷ്യത്തിനു സര്‍ക്കാര്‍ ശ്രമിച്ചതാണ്. ദൂരൂഹമായ രീതിയിലായിരുന്നു ഇഫ്ടാസിന്റെ വരവ് എന്നതുകൊണ്ടുതന്നെ അതു വിവാദമായി. സര്‍ക്കാരിനു അതില്‍ നിന്നു പിന്മാറേണ്ടിയും വന്നു. സര്‍ക്കാരിന്റെ അവസാന കാലത്താണു സോഫ്റ്റ്‌വെയര്‍ ഏകീകരണ പദ്ധതിക്കു വീണ്ടും ഭരണാനുമതി നല്‍കിയത്. കൃത്യമായ പഠനമോ പ്രായോഗിക പരിശോധനയോ ഇല്ലാതെയുള്ള ഈ നടപടി സഹകാരികള്‍ക്കിടയില്‍ സംശയത്തിനിടയാക്കി. അതിന്റെ ഗുണദോഷങ്ങള്‍ തിരിച്ചറിയും മുമ്പാണു ഈ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നത്. എന്തായാലും, വലിയ അവകാശവാദങ്ങള്‍ക്കു ഇടയില്ലെങ്കിലും കേരള ബാങ്ക് രൂപവത്കരിക്കാനായതും ചില മാതൃകാ പദ്ധതികള്‍ അവതരിപ്പിക്കാനായതും ഈ സര്‍ക്കാരിന്റെ നേട്ടമായി അംഗീകരിക്കാം. പോരായ്മകളുടെയും വീഴ്ചകളുടെയും പട്ടിക ഇതിനൊപ്പം ചേര്‍ത്തുവെക്കുകയും ചെയ്യാം.

 

Leave a Reply

Your email address will not be published.

Latest News