അര്‍ബുദ ചികിത്സയിലെ നൂതന സങ്കേതങ്ങള്‍

Deepthi Vipin lal

 

ഡോ. ഒ.കെ. മുരളീകൃഷ്ണന്‍

കോഴിക്കോട് എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇക്കഴിഞ്ഞ ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ കാന്‍സര്‍ സെന്റര്‍ കാമ്പസില്‍ ഇന്റര്‍നാഷണല്‍ ഓങ്കോളജി സെമിനാര്‍ നടത്തുകയുണ്ടായി. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍, മെഡിക്കല്‍ ഡയരക്ടറും പ്രശസ്ത കാന്‍സര്‍ ചികിത്സകനുമായ ഡോ. നാരായണന്‍ കുട്ടി വാര്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്നൂ ഹാളുകളിലായി സെമിനാറുകള്‍, പ്രബന്ധാവതരണം, പ്രായോഗികപ്രവര്‍ത്തന രൂപരേഖ തയാറാക്കല്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടന്നു. അമേരിക്ക, ഇംഗ്ലണ്ട്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ വിവിധ കാന്‍സര്‍ സെന്ററുകളില്‍നിന്നുമായി എഴുനൂറോളം ഡോക്ടര്‍മാര്‍ സെമിനാറില്‍ പങ്കെടുത്തു. ഒരു അവയവത്തില്‍ നിന്ന് മറ്റു ശരീരഭാഗങ്ങളിലേക്ക് കാന്‍സര്‍ പടരുന്നത് എങ്ങനെ തടയാമെന്നതായിരുന്നു സെമിനാറിലെ മുഖ്യ ചര്‍ച്ചാവിഷയം. വൈഷമ്യമേറിയ ഇത്തരം ചികിത്സാഘട്ടങ്ങളില്‍ നൂതന ചികിത്സാരീതികള്‍ എങ്ങനെ സഹായകരമാകുമെന്നതിനെക്കുറിച്ച് ഒട്ടേറെ പ്രബന്ധങ്ങള്‍ സെമിനാറില്‍ അവതരിപ്പിക്കുകയുണ്ടായി. കൂടാതെ, കാന്‍സര്‍ ചികിത്സയുടെ ഭാഗമായി ഏതെങ്കിലും അവയവം മുറിച്ചുമാറ്റുമ്പോള്‍ ഉണ്ടാകുന്ന നീര്‍ക്കെട്ടും അനുബന്ധ പ്രശ്നങ്ങളും ഫിസിയോതെറാപ്പി വിദഗ്ധരുടെ നേതൃത്വത്തില്‍ ചര്‍ച്ചചെയ്തു. സെമിനാറില്‍ അവതരിപ്പിച്ച 58 പ്രബന്ധങ്ങളുടെ രത്‌നച്ചുരുക്കമാണ് ‘സെക്കന്‍ഡ് ഇന്റര്‍നാഷണല്‍ ഓങ്കോളജി കോണ്‍ഫറന്‍സ് അബ്‌സ്ട്രാക്ട് ബുക്ക് ‘എന്ന പേരില്‍ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

വൈദ്യശാസ്ത്ര വിദഗ്ധരുടെ സെമിനാറുകള്‍ വൈദ്യശാസ്ത്രത്തിന്റെ വികസനത്തിലും പരിണാമത്തിലും വലിയ സംഭാവനകളാണ് നല്‍കുന്നത്. അടിസ്ഥാന പാഠപുസ്തകങ്ങളിലും ഗവേഷണ പ്രബന്ധങ്ങളിലും ഊന്നിനിന്ന് ഡോക്ടര്‍മാര്‍ തങ്ങളുടെ വിജ്ഞാന ചക്രവാളം വികസിപ്പിക്കുന്നുണ്ട്. സ്വന്തം നിലയില്‍ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവരുമുണ്ട്. എന്നാല്‍, സെമിനാറുകള്‍ അതിലപ്പുറത്തേക്ക് പോകുന്ന വേദികളാണ്. വിദഗ്ധരുടെ കൂട്ടായ ചര്‍ച്ചകളും പരിശീലന പരിപാടികളും വൈദ്യശാസ്ത്രത്തിന് നല്‍കുന്ന സംഭാവനകള്‍ ചെറുതല്ല. വ്യത്യസ്തമായ മേഖലകളില്‍ വിദഗ്ധരായവര്‍ ആശയങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ ഉരുത്തിരിഞ്ഞുവരുന്ന പുതിയ അറിവുകള്‍ ചികിത്സാരംഗത്തിന് പ്രയോജനപ്പെടുകയും ചെയ്യും. ഇവിടെ പരാമര്‍ശിക്കുന്ന അബ്‌സ്ട്രാക്ട്് ബുക്കിലെ വിഷയങ്ങളുടെ വൈവിധ്യം ഇക്കാര്യം നമ്മെ ബോധ്യപ്പെടുത്തുന്നു.

മറ്റു രോഗങ്ങളെ അപേക്ഷിച്ച് കാന്‍സര്‍ ഒട്ടേറെ അവയവങ്ങളെ വ്യത്യസ്തമായ രൂപത്തില്‍ ആക്രമിക്കുന്നവയാണ്. ഇക്കാരണത്താല്‍ത്തന്നെ വിദഗ്ധരായ ഓരോ ഡോക്ടറുടെയും അനുഭവങ്ങള്‍ രോഗികള്‍ക്കനുസരിച്ച് വ്യത്യസ്തമാകാം. സഹപ്രവര്‍ത്തകരുടെ അനുഭവങ്ങളും അവരുടെ കണ്ടെത്തലുകളും മറ്റു വിദഗ്ധര്‍ക്ക് സഹായകമോ വഴികാട്ടികളോ ആകുന്നതും ഇതുകൊണ്ടാണ്.

 

മെട്രോണമിക് കീമോ തെറാപ്പി

വൈദ്യശാസ്ത്ര വിഷയങ്ങളില്‍ താത്പര്യമുള്ള വിദ്യാസമ്പന്നര്‍ക്കും , സാങ്കേതിക പദങ്ങള്‍ അല്‍പ്പം വഴിമുടക്കുമെങ്കിലും , വായിച്ചറിയാവുന്ന വിവരങ്ങളും ഇതിലുണ്ട്. ഉദാഹരണത്തിന്, തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിലെ ഡോ. വിപിന്‍ എന്‍.വി. അവതരിപ്പിച്ച പ്രബന്ധത്തിന്റെ ചുരുക്കം ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ ബാധിച്ചവരില്‍ പാലിയേറ്റീവ് ഓറല്‍ മെട്രോണമിക് കീമോതെറാപ്പി ചെയ്തതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്യുന്നു. സാധാരണ കീമോതെറാപ്പിയിലുണ്ടാകുന്ന പാര്‍ശ്വഫലങ്ങളും മരുന്നിനോട് ശരീരം കാണിക്കുന്ന പ്രതിരോധവും ഒഴിവാക്കുന്ന പുതിയ രീതിയാണ് മെട്രോണമിക് കീമോതെറാപ്പി. നിലവിലുള്ള മരുന്നുകള്‍തന്നെ ചെറിയ അളവില്‍ തുടര്‍ച്ചയായി നല്‍്കുകയാണ് രീതി. ഇത് കാന്‍സര്‍ബാധിച്ച കോശങ്ങളെ ലക്ഷ്യംവെക്കുന്നു. വായില്‍ കാന്‍സര്‍ ബാധിച്ച 80 പേരില്‍ ഈ ചികിത്സാരീതി പ്രയോഗിച്ചപ്പോള്‍ 69 ശതമാനം പേരിലും മികച്ച പ്രതികരണമുണ്ടായതായി പരിക്ഷണ പ്രബന്ധം ചൂണ്ടിക്കാട്ടുന്നു. ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ ബാധിച്ചവരില്‍ ഇതാണ് മികച്ച ചികിത്സയെന്നും പ്രബന്ധത്തില്‍ ഊന്നിപ്പറയുന്നുണ്ട്.

മൂക്കിലും സൈനസിലുമുള്ള കാന്‍സര്‍

മണിപ്പാല്‍ മെഡിക്കല്‍ കോളേജിലെ വരുണ്‍കുമാര്‍ സിന്‍ഹ, മേരി മാത്യു, രഞ്ജിന കുദ്വ, കാന്തിലത പൈ, അരിജ് ബിഷ്ണു എന്നിവരുടെ പ്രബന്ധം മൂക്കിലും സൈനസിലും കാണുന്ന അപൂര്‍വ കാന്‍സറിനെക്കുറിച്ചാണ്. ആറുവര്‍ഷത്തിനിടെ ( 2012 – 2017 ) 41 നും 72 നുമിടയ്ക്ക് പ്രായമായ ആറു പേരിലാണ് ഈ ഗവേഷകര്‍ ഇത്തരം കാന്‍സര്‍ കണ്ടെത്തിയത്. മൂക്കില്‍ തടസ്സം, രക്തസ്രാവം, വേദന എന്നിവയായിരുന്നു ലക്ഷണങ്ങള്‍. ഇവരില്‍ ശരാശരി 4.2 സെ.മീ വലിപ്പമുള്ള ട്യൂമര്‍ കണ്ടെത്തി. കണ്ടെത്താന്‍ വിഷമമുളള്ളതിനാല്‍ കാന്‍സറിന്റെ പൂര്‍വ ചരിത്രമുള്ളവരില്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ കരുതല്‍വേണമെന്ന് ഈ പഠനം നിര്‍ദേശിക്കുന്നു.

വന്‍കുടലിലെ കാന്‍സര്‍ ജനനേന്ദ്രിയത്തിലേക്ക് വ്യാപിക്കുന്ന അപൂര്‍വമായ രോഗാവസ്ഥയാണ് തിരുവനന്തപുരം ആര്‍.സി.സി.യിലെ ഡോ.മധു മുരളി, ഡോ. ഭരത് വി.എം., ഡോ. ശ്രീനിധി എം, ഡോ. പ്രഭാകരന്‍ എന്നിവരുടെ പ്രബന്ധത്തിന്റെ ആധാരം. ജനനേന്ദ്രിയത്തില്‍ നിന്നുള്ള രക്തസ്രാവവുമായെത്തിയ ആര്‍ത്തവ വിരാമം വന്ന അമ്പതുകാരിയുടെ രോഗനിര്‍ണയമാണ് കാന്‍സര്‍ വന്‍കുടലിനെ ബാധിച്ച് ജനനേന്ദ്രിയത്തിലെത്തുന്ന അവസ്ഥ കണ്ടെത്താന്‍ കാരണമായത്. ലോകത്തില്‍ത്തന്നെ അപൂര്‍വമായ ഈ രോഗാവസ്ഥ ഇന്ത്യയില്‍ ആദ്യമായാണ് കണ്ടെത്തുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. കൂടാതെ, സ്ത്രീകളുടെ ജനനേന്ദ്രിയത്തിലെ മുഴ, വെള്ളപോക്ക്, അകാരണമായ രക്തസ്രാവം എന്നിവ കരുതലോടെ കാണണമെന്ന മുന്നറിയിപ്പും ഡോക്ടര്‍മാര്‍ നല്‍കുന്നു.

റേഡിയേഷന്‍ ചികിത്സയിലെ നൂതനമാര്‍ഗങ്ങളും സെമിനാറില്‍ ചര്‍ച്ചയായി. മറ്റ് അവയവങ്ങളെ ബാധിക്കാതെ നടത്താവുന്ന ത്രീ ഡി കണ്‍ഫോര്‍മല്‍ റേഡിയേഷനെക്കുറിച്ചാണ് മലബാര്‍ കാന്‍സര്‍ സെന്ററിലെ ജോനീത ജോണ്‍സിന്റെയും അയിഷാ രേജയുടെയും പ്രബന്ധം വിശദമാക്കുന്നത്. മുന്‍പ് ട്യൂമറിന്റെ ഉയരവും വീതിയും മാത്രം പരിഗണിച്ചാണ് റേഡിയേഷന്‍ രശ്മികള്‍ രോഗിയിലേക്ക് കടത്തിവിട്ടിരുന്നത്. എന്നാല്‍, പുതിയ സാങ്കേതികവിദ്യയനുസരിച്ച് ട്യൂമറിന്റെ ആകൃതി കൃത്യമായി നിര്‍ണയിച്ചാണ് റേഡിയേഷന്‍ നടത്തുക. ഇക്കാരണത്താല്‍ സമീപത്തുള്ള അവയവങ്ങള്‍ക്കുള്ള പാര്‍ശ്വഫലം ഒഴിവാകും. 32 രോഗികളിലാണ് പഠനം നടത്തിയത്. ത്രീ ഡി കണ്‍ഫോര്‍മല്‍ റേഡിയേഷന്‍ ഏറെ സുരക്ഷിതമാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

രോഗവ്യാപനവുമായി ബന്ധപ്പെട്ട പഠനം

രോഗചികിത്സയിലെ പുതിയ രീതികള്‍ക്കൊപ്പം രോഗവ്യാപനവുമായി ബന്ധപ്പെട്ട ചില പഠനങ്ങളും അബ്‌സ്ട്രാക്ട് ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് തിരുവനന്തപുരം ആര്‍.സി.സി. യിലെ ഡോ. കുര്യന്‍ ചെറിയാന്‍, ഡോ. അബ്ദുള്ള കെ.പി., ഡോ. പോള്‍ അഗസ്റ്റിന്‍ എന്നിവരുടെ പഠനമാണ്. 40 വയസ്സിനു താഴെയുള്ളവരില്‍ സ്തനാര്‍ബുദം വ്യാപകമായി കാണപ്പെടുന്നു എന്നതും അതില്‍ ഭൂരിഭാഗവും സംയോജിത ചികിത്സ ആവശ്യമുള്ള സങ്കീര്‍ണമായ ടി.എന്‍.ബി.സി. ( ട്രിപ്പ്ള്‍ നെഗറ്റീവ് ബ്രെസ്റ്റ് കാന്‍സര്‍ ) ആണെന്നതുമാണ് ഇതിലെ കണ്ടെത്തല്‍. 2012 ജനവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ ആര്‍.സി.സി.യില്‍ 40 വയസ്സിന് താഴെയുള്ള 236 പേരാണ് പഠനത്തില്‍ ഉള്‍പ്പെട്ടതെന്നും പ്രബന്ധം വ്യക്തമാക്കുന്നു. സ്തനാര്‍ബുദം നേരത്തെ തിരിച്ചറിയേണ്ടതുണ്ടെന്ന കാര്യത്തിലേക്കാണ് ഈ പഠനം വിരല്‍ ചൂണ്ടുന്നത്.

രോഗനിര്‍ണയത്തിനും ചകിത്സയ്ക്കുമൊപ്പം ബോധവത്കരണത്തിനും രോഗത്തെക്കുറിച്ചുള്ള മുന്‍വിധികള്‍ തടയുന്നതിനും വൈദ്യശാസ്ത്രം ശ്രമിക്കേണ്ടതുണ്ട്. ഈ മേഖലയില്‍ പ്രസക്തമായ ഒരു പഠനമാണ് എം.വി.ആര്‍. കാന്‍സര്‍ സെന്ററിലെ ഡോ. ഉമ ശങ്കര്‍, ഡോ.യാമിനി കൃഷ്ണന്‍, ഡോ. നാരായണന്‍ കുട്ടി വാര്യര്‍ എന്നിവരുടെ പ്രബന്ധം. ഇന്ത്യയില്‍ പ്രതിവര്‍ഷം 60,000 കുട്ടികള്‍ക്കാണ് കാന്‍സര്‍ ബാധിക്കുന്നതെന്ന് പ്രബന്ധം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, കുട്ടികള്‍ക്ക് രോഗം ബാധിക്കുമെന്നോ ബാധിച്ചാല്‍ ഫലപ്രദമായ ചികിത്സയുണ്ടെന്നോ സമൂഹത്തില്‍ പലരും കരുതുന്നില്ല. 20 വയസ്സിനു മുകളിലുള്ള 120 പേരില്‍ നടത്തിയ പഠനത്തില്‍നിന്നുള്ള നിഗമനവും ഇക്കാര്യം ശരിവെക്കുന്നു. കുട്ടികളിലെ രോഗബാധയെക്കുറിച്ച് ഒട്ടേറെ തെറ്റിദ്ധാരണകള്‍ കേരളംപോലുള്ള സംസ്ഥാനത്തും നിലനില്‍ക്കുന്നുണ്ടെന്നും ഇത് മാറ്റാന്‍ വൈദ്യശാസ്ത്ര വിദഗ്ധര്‍ മുന്‍കയ്യെടുക്കണമെന്നും പ്രബന്ധത്തില്‍ പറയുന്നു.

ഏതു രോഗാവസ്ഥയുടെയും ഭാഗമായി ഉണ്ടാകാവുന്ന മാനസികസമ്മര്‍ദ്ദം, വിഷാദം എന്നിവ പലപ്പോഴും നമ്മള്‍ കാണാതെ പോകാറുണ്ട്. രോഗിയുടെ ബന്ധുക്കളോ ചിലപ്പോഴെങ്കിലും ചികിത്സകരോ ഈ അവസ്ഥയ്ക്ക് ചികിത്സ വേണമെന്ന് കരുതാറുമില്ല. എന്നാല്‍, ഇക്കാര്യത്തല്‍ ശ്രദ്ധേയമായൊരു കാല്‍വെപ്പാണ് എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ നടത്തിയതെന്ന് സൂചിപ്പിക്കുന്നതാണ് ഷമീം വരിക്കോടന്‍, ജിന ഷാജഹാന്‍, ഡോ. നാരായണന്‍കുട്ടി വാര്യര്‍ എന്നിവര്‍ തയാറാക്കിയ പ്രബന്ധം. നാഷണല്‍ കോംപ്രഹന്‍സീവ് കാന്‍സര്‍ നെറ്റ് വര്‍ക്ക് ഗൈഡ് ലൈന്‍സ് അനുസരിച്ച് സ്ഥാപനത്തില്‍ ആരംഭിച്ച സൈക്കോ ഓങ്കോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനമാണ് ഇതില്‍ വിവരിക്കുന്നത്. 2018 ജൂലായ് മുതല്‍ രജിസ്ററര്‍ ചെയ്ത എല്ലാ രോഗികള്‍ക്കും ഇതിന്റെ പ്രയോജനം കിട്ടുന്നതായി പ്രബന്ധാവതാരകര്‍ പറയുന്നു. 6673 പുതിയ കാന്‍സര്‍ രോഗികളില്‍ 2974 പേര്‍ക്ക് രോഗാവസ്ഥയുമായി ബന്ധപ്പെട്ട മാനസിക സംഘര്‍ഷമുണ്ടായെന്നാണ് കണ്ടെത്തല്‍. ഇവര്‍ക്ക് മാനസിക സംഘര്‍ഷത്തിന്റെ സ്വഭാവമനുസരിച്ച് മനശ്ശാസ്ത്രജ്ഞന്റെയോ മനോരോഗവിദഗ്ധന്റെയോ സേവനം ലഭ്യമാക്കിയതായും പ്രബന്ധത്തില്‍ എടുത്തുപറയുന്നു.

അബ്സ്ട്രാക്ട് ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ പ്രബന്ധങ്ങളെക്കുറിച്ചും ഇവിടെ പരാമര്‍ശിക്കുക എളുപ്പമല്ല. എന്നാല്‍, ഡോക്ടര്‍മാര്‍ക്ക് സഹായകമാകുന്ന ഒട്ടേറെ കണ്ടെത്തലുകള്‍ ഇതിലുണ്ട്. കാന്‍സറിന്റെ സാങ്കേതിക പദങ്ങള്‍ അറിയുന്ന വായനക്കാര്‍ക്കും കൂടുതല്‍ അറിവ് ലഭിക്കാന്‍ അബ്‌സ്ട്രാക്ട് ബുക്കിന്റെ വായനവഴി കഴിയും. ഇനിയും ഇത്തരം സെമിനാറുകള്‍ സംഘടിപ്പിക്കുന്നത് കാന്‍സര്‍ചികിത്സയുടെ നൂതന സാധ്യതകള്‍ സമൂഹത്തിലെത്തിക്കാന്‍ സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

( ‘ മാതൃഭൂമി ‘ യില്‍ ആരോഗ്യരംഗം കൈകാര്യം ചെയ്യുന്ന ഡോ. മുരളീകൃഷ്ണന്‍ രോഗം പ്രതിരോധം, ആരോഗ്യവിചാരം എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ മാതൃഭൂമി ‘ കോട്ടക്കല്‍ യൂണിറ്റില്‍ സീനിയര്‍ സബ് എഡിറ്ററാണ് )

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!