മദ്രാസ് ട്രിപ്ലിക്കേന്‍ അര്‍ബന്‍ സംഘവും കൊച്ചി സെന്‍ട്രല്‍ ബാങ്കും

Deepthi Vipin lal

സഹകരണ മേഖല താണ്ടിയ വഴികള്‍ – 5

ടി. സുരേഷ് ബാബു

ന്ത്യയില്‍ സഹകരണ സംഘങ്ങളുടെ സ്ഥാപനത്തിനായി നിയമം പാസാക്കിയ 1904 ല്‍ രൂപം കൊണ്ടതാണ് മദ്രാസ് ട്രിപ്ലിക്കേന്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്. ഇതാണ് രാജ്യത്തെ ആദ്യത്തെ ഉപഭോക്തൃ സഹകരണ സംഘം. മദ്രാസ് ( ഇന്നത്തെ ചെന്നൈ ) നഗരത്തിലെ ട്രിപ്ലിക്കേന്‍ അല്ലെങ്കില്‍ തിരുവളക്കണ്ണി എന്ന സ്ഥലത്താണ് ഇത് രൂപം കൊണ്ടത്. ഇന്ത്യയില്‍ സ്റ്റോര്‍ സംഘങ്ങള്‍ ആദ്യമായി സ്ഥാപിക്കപ്പെട്ടതും പിന്നീട് നല്ല നിലയില്‍ അഭിവൃദ്ധിപ്പെട്ടതും മദ്രാസിലാണെന്നു ഗ്രന്ഥകാരന്‍ കുഞ്ഞന്‍ മേനോന്‍ പറയുന്നു. ( 116 വര്‍ഷം പിന്നിട്ട ട്രിപ്ലിക്കേന്‍ സംഘം ഇപ്പോഴും ഉഷാറായി പ്രവര്‍ത്തിക്കുന്നു.)

ചെന്നൈ നഗരത്തിലെ 14 പൗരപ്രമാണിമാരായിരുന്നു ഈ സംഘത്തിന്റെ പ്രൊമോട്ടര്‍മാര്‍. ‘ പതിന്നാലു മാര്‍ഗപ്രദര്‍ശികള്‍ ‘ എന്നാണ് ഇവരെ ഗ്രന്ഥത്തില്‍ വിശേഷിപ്പിക്കുന്നത്. സംഘത്തിന്റെ ഉദ്ദേശ്യങ്ങള്‍ ഇവയായിരുന്നു : 1. മിതവ്യയം, സ്വസഹായം തുടങ്ങിയ ഗുണങ്ങള്‍ ശീലിക്കാന്‍ വേണ്ട പ്രോത്സാഹനം നല്‍കാനും പരസ്പര സഹായം വഴി സംഘാംഗങ്ങള്‍ക്കു ന്യായമായ പലിശയ്ക്ക് വായ്പ വാങ്ങാനും സംഘാംഗങ്ങളുടെ സമ്പാദ്യം നിക്ഷേപിക്കാനും വേണ്ട സൗകര്യമൊരുക്കുക. 2. സംഘാംഗങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങി ശേഖരിക്കുക. 3. കച്ചവടക്കാര്‍ നടത്തുന്ന സകല വ്യാപാരങ്ങളും സംഘാംഗങ്ങളുടെ ഗുണത്തിനായി മൊത്തമായും ചില്ലറയായും നടത്തുക. 4. പൊതുയോഗം അപ്പപ്പോള്‍ നിശ്ചയിക്കുന്നതനുസരിച്ച് സഹകരണ തത്വം അടിസ്ഥാനമാക്കിയുള്ള മറ്റേതെങ്കിലും പ്രവൃത്തികള്‍ ചെയ്യുക.

സംഘാംഗങ്ങളുടേത് ക്ലിപ്്ത ബാധ്യതയായിരുന്നു. അതായത്, സംഘാംഗങ്ങളുടെ ബാധ്യത അവരവര്‍ എടുത്തിട്ടുള്ള ഓഹരി സംഖ്യയില്‍ അധികം വരില്ല എന്നര്‍ഥം. സംഘത്തിലെ പ്രവൃത്തികള്‍ രണ്ടു വകുപ്പായി തിരിച്ചിരിക്കുന്നു. ഒന്നാമത് ഒരു സ്റ്റോര്‍. അവിടെ സംഘാംഗങ്ങള്‍ക്കാവശ്യമായ സകല സാധനങ്ങളും ശേഖരിച്ചു വില്‍ക്കുന്നു. രണ്ടാമത്തേത് കടം കൊടുക്കാനുള്ള വകുപ്പാണ്.

ടി.യു.സി.എസ്. എന്നറിയപ്പെട്ട ഈ സംഘത്തിന്റെ മുഖ്യോദ്ദേശ്യം അംഗങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ ശേഖരിച്ച് അവര്‍ക്കുതന്നെ വില്‍ക്കാന്‍ ഒരു സ്റ്റോര്‍ ഏര്‍പ്പെടുത്തുക എന്നതായിരുന്നു. എങ്കിലും, അംഗങ്ങള്‍ക്ക് പണം കടം കൊടുക്കുന്നതിനുള്ള സംവിധാനം കൂടി തുടക്കത്തില്‍ത്തന്നെ ഏര്‍പ്പെടുത്തേണ്ടിവന്നു. കാരണം, 1904 ലെ പത്താം ആക്ടനുസരിച്ച് കടം വായ്പക്കല്ലാതെയുള്ള സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനനുവദിച്ചിരുന്നില്ല.

ആദ്യ മൂലധനം 310 രൂപ

14 പ്രൊമോട്ടര്‍മാരും ചേര്‍ന്ന് എടുത്ത മൂലധനം 310 രൂപയായിരുന്നു. ആദ്യത്തെ കൊല്ലം തന്നെ സംഘം പച്ച പിടിച്ചുതുടങ്ങി. അക്കൊല്ലം 20,000 രൂപയുടെ വ്യാപാരം നടത്താന്‍ സംഘത്തിനു കഴിഞ്ഞത് വന്‍നേട്ടമായി.

മദ്രാസ് നഗരമാകെ വ്യാപിച്ചിരുന്ന ട്രിപ്ലിക്കേന്‍ അര്‍ബന്‍ സംഘത്തിന് 1930 കളില്‍ 25 ശാഖകളുണ്ടായിരുന്നു. അംഗങ്ങളുടെ എണ്ണം ആറായിരമായി. ഓഹരി ഒന്നിനു അഞ്ചു രൂപയായി. ഓഹരിത്തുക ലക്ഷത്തിലധികമായി. കരുതല്‍ധനം 85,000 രൂപയിലെത്തി. കാരുണ്യ പ്രവര്‍ത്തനത്തിന് 37,000 രൂപ മാറ്റിവെച്ചിരുന്നു. ഡയരക്ടര്‍ ബോര്‍ഡില്‍ 25 പേരാണുണ്ടായിരുന്നത്. എല്ലാ ശാഖകളില്‍ നിന്നും ഓരോരുത്തര്‍ വീതം എന്ന കണക്ക്. അഞ്ചു പേരടങ്ങിയ ഒരു പ്രവര്‍ത്തക സംഘത്തെയും ബോര്‍ഡ് നിയമിച്ചിരുന്നു.

സംഘത്തിന്റെ പ്രവര്‍ത്തനം കുഞ്ഞന്‍ മേനോന്‍ വിശദീകരിക്കുന്നതിങ്ങനെ : ‘ സ്റ്റോര്‍ വളരെ വെടിപ്പായി നടത്തപ്പെടുന്നുണ്ട്. അനുസരണബുദ്ധിയോടുകൂടി ഒത്തൊരുമിച്ചു പ്രവര്‍ത്തിപ്പാനുള്ള മെമ്പര്‍മാരുടെ വാസന തന്നെയാണ് മദ്രാശിയില്‍ അതിത്ര അഭിവൃദ്ധിയില്‍ വരുവാനുള്ള മുഖ്യകാരണം. വ്യാപാരമെല്ലാം റൊക്കം വിലയ്ക്കാണ് നടത്തിപ്പോരുന്നത്. കടം കൊടുക്കുവാന്‍ പാടില്ല എന്നത് അതിനിര്‍ബന്ധമാകുന്നു. ലാഭം ആറാറു മാസം കൂടുമ്പോള്‍ വീതിക്കപ്പെടുന്നു. ഒരു കൊല്ലത്തില്‍ ഉദ്ദേശം 12 ലക്ഷം രൂപ വിലയ്ക്കുള്ള സാധനങ്ങളുടെ വ്യാപാരം സംഘം മുഖാന്തിരം നടത്തിവരുന്നു. സാധനങ്ങള്‍ കൃഷിക്കാരുടെയും തൊഴിലാളികളുടെയും കയ്യില്‍ നിന്നു നേരിട്ടുവാങ്ങി ശേഖരിക്കേണ്ട കാര്യം സംഘത്തിന്റെ ആലോചനയിലിരിക്കുന്നു. എന്തെന്നാല്‍ ദല്ലാള•ാര്‍ മധ്യത്തില്‍ നിന്നുകൊണ്ട് അതിയായ ലാഭം ഇപ്പോഴും പറ്റുന്നുണ്ട്. നഗരം വിട്ടു പല വില്ലേജുകളിലും തത്തദ്ദേശ നിവാസികളുടെ ആവശ്യങ്ങള്‍ക്കു വേണ്ട സാധനങ്ങള്‍ ശേഖരിച്ചുകൊണ്ടുള്ള ഷാപ്പുകള്‍ മേപ്പടി സംഘം വകയായിട്ടവിടവിടെ സ്ഥാപിക്കണമെന്നു വിചാരമുണ്ട്. ആ വക ഷാപ്പുകള്‍ വഴിക്കുതന്നെ അതാതു ദേശത്തുകാരുടെ വക വില്‍പ്പനസാധനങ്ങളെ വാങ്ങി മദ്രാശിയില്‍ കൊണ്ടുവന്നു വില്‍ക്കണമെന്നും അവര്‍ ഉദ്ദേശിക്കുന്നു. കഴിഞ്ഞ കുറച്ചു കൊല്ലങ്ങള്‍ക്കിടക്ക് സംഘം വക വ്യാപാരങ്ങള്‍ അത്യധികമായിട്ടു വര്‍ധിച്ചിട്ടുള്ളതിനാല്‍ മദ്രാശിയില്‍ സംഘം ഹേഡാപ്പീസില്‍ സ്ഥലം പോരാഞ്ഞിട്ടു സാമാനങ്ങള്‍ പലേടത്തുമായി കൂലിക്കു വാങ്ങിയ സ്ഥലങ്ങളിലാണ് ശേഖരിക്കപ്പെട്ടിരിക്കുന്നത്. അതുകാരണം പല അസൗകര്യങ്ങളും നോട്ടക്കുറവു മുതലായ പല ദോഷങ്ങളും ഉണ്ടാവുന്നു. അതിനാല്‍ അവയെ പരിഹരിക്കുന്നതിനുവേണ്ടി ഇപ്പോഴത്തെ ഹോഡാപ്പീസിന്റെ പിന്നിലായി വലിയ ഒരു കെട്ടിടം പണിയിക്കാനായി നിശ്ചയിച്ചു. എന്നുതന്നെയല്ല, സ്ഥലംപണിക്കു കല്ലിടുക എന്ന ക്രിയ ഈ ( 1930 ) ജനവരി 25ാം തീയതിക്കു മദ്രാസ് ഗവര്‍ണര്‍തന്നെ നടത്തിക്കഴിഞ്ഞിരിക്കുന്നു. ‘

സംഘത്തിന്റെ രജത ജൂബിലി ( 25ാം വാര്‍ഷികം ) ആഘോഷത്തെക്കുറിച്ച് ‘ ഹിന്ദു ‘ പത്രത്തില്‍ വന്ന വാര്‍ത്ത ഗ്രന്ഥകാരന്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. സംഘത്തിന്റെ ആദ്യകാല പ്രവര്‍ത്തകരായ 14 പേരുടെ ഫോട്ടോകള്‍ ഈയവസരത്തില്‍ ഓഫീസില്‍ തൂക്കുകയുണ്ടായി. 14 പേരിലൊരാള്‍ വി.എസ്. ശ്രീനിവാസശാസ്ത്രിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ( മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സിലംഗം, സ്‌കൂളധ്യാപകന്‍, രാഷ്ട്രീയ നേതാവ് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു ശ്രീനിവാസ ശാസ്ത്രി). മറ്റുള്ളവരുടെ പേരുകളൊന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.

മദ്രാസ് സംസ്ഥാനത്ത് ട്രിപ്ലിക്കേന്‍ സംഘത്തിന് ആകെ 85 സ്റ്റോറുകളാണ് അക്കാലത്തുണ്ടായിരുന്നത്. അവയില്‍ മദ്രാസ്, മധുര, രാമനാട്, നീലഗിരി എന്നിവിടങ്ങളിലെ സ്റ്റോറുകള്‍ വളരെ നന്നായി നടന്നിരുന്നുവെന്ന് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു.

 

വി.എസ്. ശ്രീനിവാസ ശാസ്ത്രി

ലൈബ്രറിയും ഡിസ്‌പെന്‍സറിയും

സഹകരണ സംഘം മെമ്പര്‍മാരുടെ ആവശ്യത്തിലേക്കായി ഒരു ഡിസ്‌പെന്‍സറി തുടങ്ങാന്‍പോലും അക്കാലത്ത് ട്രിപ്ലിക്കേന്‍ അര്‍ബന്‍ സൊസൈറ്റി ആലോചിച്ചിരുന്നു എന്ന് കുഞ്ഞന്‍ മേനോന്‍ പറയുന്നു. ഈ ആലോചന പ്രാവര്‍ത്തികമായോ എന്നദ്ദേഹം വിശദീകരിക്കുന്നില്ല. ഈ സംഘം മറ്റൊരു കാര്യം ചെയ്തിരുന്നു. മദ്രാസ് ട്രിപ്ലിക്കേന്‍ സ്റ്റോറിന്റെ എല്ലാ ശാഖകളിലും ഓരോ ലൈബ്രറിയും വായനശാലയും സ്ഥാപിച്ചിരുന്നു. വെറും ബിസിനസ് മാത്രമായിരുന്നില്ല സംഘത്തിന്റെ ഉദ്ദേശ്യം എന്നര്‍ഥം.

വിദ്യാര്‍ഥികള്‍ക്കും വേണം സഹകരണ സംഘം

വിദ്യാലയങ്ങളില്‍ സഹകരണ സംഘങ്ങള്‍ തുടങ്ങേണ്ട ആവശ്യകതയെക്കുറിച്ച് ഗ്രന്ഥകാരന്‍ ഊന്നിപ്പറയുന്നുണ്ട്. അദ്ദേഹം ഇങ്ങനെ എഴുതുന്നു : ‘ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ സംബന്ധമായ പദാര്‍ഥങ്ങള്‍ സുലഭമായി ലാഭത്തില്‍ കിട്ടുവാന്‍ സൗകര്യപ്പെടുത്തിക്കൊണ്ടുള്ള പരസ്പര സഹായ സംഘങ്ങള്‍ അവരുടെയിടയില്‍ ഏര്‍പ്പെടുത്തുന്നതു നല്ലതായിരിക്കും. പുസ്തകങ്ങള്‍, കടലാസ്, പേന, മഷി, പെന്‍സില്‍ മുതലായതും വിനോദത്തിനുവേണ്ട പദാര്‍ഥങ്ങള്‍ മുതലായതുമായ നാനാവിധ പദാര്‍ഥങ്ങളെ ശേഖരിച്ചുകൊണ്ടുള്ള സ്റ്റോറുകള്‍ സ്‌കൂളുകളില്‍ സ്ഥാപിക്കുകയാണ് ഒന്നാമതായിട്ടു വേണ്ടത്. അവയിലെ മെമ്പര്‍മാരെല്ലാം കുട്ടികള്‍തന്നെയായിരിക്കണം. അവയുടെ ഭരണവും കുട്ടികള്‍ മുഖാന്തരം തന്നെ നടത്തേണ്ടതാകുന്നു. ഉപാധ്യായന്മാര്‍ ആ കാര്യത്തില്‍ അവര്‍ക്കു ഒത്താശ ചെയ്തുകൊടുക്കുകയും വേണം. ഇപ്രകാരമുള്ള സംഘങ്ങള്‍ ഹൈസ്‌കൂള്‍ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെയിടയിലും കാളജ് ക്ലാസുകാരുടെ ഇടയിലും സ്ഥാപിക്കേണ്ടതാണ്. എന്നുതന്നെയുമല്ല, ഹൈസ്‌കൂള്‍ ക്ലാസുകളില്‍ സഹകരണം ഒരു നിര്‍ബന്ധ പാഠവിഷയമായിട്ടേര്‍പ്പെടുത്തുകയും വേണം. ഇങ്ങിനെ ചെയ്യുന്നതായാല്‍ ചെറുപ്പം മുതല്‍ക്കുതന്നെ വിദ്യാര്‍ഥികള്‍ക്കു സഹകരണം ശീലിപ്പാന്‍ തരം കിട്ടുന്നു. അതിനു പുറമേ സ്വസഹായം, സാര്‍ഥരാഹിത്യം, സത്യസന്ധത, കൃത്യനിഷ്ഠ, പരോപകാര തല്‍പ്പരത മുതലായ അനേകം ഉല്‍കൃഷ്ട സ്വഭാവഗുണങ്ങളെ അനുഷ്ഠിച്ചു ശീലിപ്പാനും കണിശമായി പ്രവര്‍ത്തിക്കുക, കൃത്യമായി കണക്കു വെക്കുക മുതലായി മേലില്‍ വേണ്ട പല കാര്യങ്ങളെയും ചെയ്തുശീലിപ്പാനും ഇടവരുന്നു. ഇതെല്ലാം വിദ്യാഭ്യാസത്തിന്റെ ഏറ്റവും മുഖ്യമായ അംശങ്ങള്‍തന്നെയാണല്ലോ? ‘ .

സഹകരണ സംഘത്തിന്റെ ഗുണങ്ങള്‍ വിശദീകരിച്ചശേഷം ഗ്രന്ഥകാരന്‍ പൂനാ പട്ടണത്തില്‍ വിദ്യാര്‍ഥികളുടെ ഒരു സഹകരണ സംഘം പ്രവര്‍ത്തിക്കുന്ന കാര്യം പ്രത്യേകം എടുത്തു പറയുന്നു. സ്‌കൂളാവശ്യത്തിനുവേണ്ട സകല സാധനങ്ങളും ആ സംഘം മുഖാന്തരം മൊത്തമായിട്ടു വാങ്ങി ചില്ലറയായിട്ടു വില്‍ക്കുകയാണ്. ആ സംഘത്തിന് ചെറിയൊരു കരുതല്‍ധനവുമുണ്ട്. ഇങ്ങനെയൊക്കയാണെങ്കിലും സംഘത്തിന്റെ നടത്തിപ്പ് കുറച്ചൊരു ഉദാസീന മട്ടിലാണെന്നാണ് ഗ്രന്ഥകര്‍ത്താവ് പറയുന്നത്. സ്‌കൂള്‍ മാസ്റ്റര്‍മാര്‍ ശ്രദ്ധവെക്കുന്ന പക്ഷം അതു വെടിപ്പായിട്ടു നടത്താന്‍ പ്രയാസമുണ്ടാവില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കൊച്ചി രാജ്യത്ത് 1930 മുതല്‍ ഹൈസ്‌കൂള്‍ ക്ലാസുകളില്‍ സഹകരണം നിര്‍ബന്ധ പാഠ്യവിഷയമാക്കിയ കാര്യവും ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു.

പരിശീലന കേന്ദ്രങ്ങള്‍

സഹകരണ സംഘങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിനെക്കുറിച്ചും അവയുടെ കണക്കുകള്‍ കൈകാര്യം ചെയ്യേണ്ടതിനെക്കുറിച്ചും പഠിപ്പിക്കാന്‍ മദ്രാസ്, കോയമ്പത്തൂര്‍ തുടങ്ങിയ പട്ടണങ്ങളില്‍ പാഠശാലകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് കുഞ്ഞന്‍ മേനോന്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ അദ്ദേഹം ഒരു നിര്‍ദേശവും മുന്നോട്ടുവെക്കുന്നുണ്ട്. ഇക്കണോമിക്‌സില്‍ ബിരുദമെടുത്തിട്ടുള്ള അധ്യാപകരെ ഈ കേന്ദ്രങ്ങളിലേക്കയച്ച് പരിശീലിപ്പിക്കണമെന്നാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്. അങ്ങനെയായാല്‍, അവര്‍ക്ക് വിദ്യാര്‍ഥികളെ സഹകരണം എന്ന വിഷയം പഠിപ്പിക്കാനും സഹകരണ സംഘങ്ങളിലൂടെ അത് പ്രയോഗത്തില്‍ വരുത്താനും സാധിക്കും എന്നാണദ്ദേഹത്തിന്റെ അഭിപ്രായം.

1929 ല്‍ കൊച്ചി രാജ്യത്ത് മധ്യവേനലവധിക്കാലത്ത് അധ്യാപകര്‍ക്കായി ഇത്തരമൊരു പരിശീലന പരിപാടി നടന്നതായി പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. ഇതിനായി സഹകരണ പരിശീലനക്കമ്മിറ്റി എന്നു പേരായ ഒരു കമ്മിറ്റിതന്നെ ഉണ്ടാക്കിയിരുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ ഡയരക്ടറായിരുന്നു അതിന്റെ പ്രസിഡന്റ്. ഇന്‍ഡസ്ട്രിയല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സെക്രട്ടറിയും സഹകരണ സംഘം രജിസ്ട്രാര്‍ അംഗവുമായിരുന്നു. ഒരു മാസം നീണ്ട ക്ലാസില്‍ വനിതകളുള്‍പ്പെടെ നാല്‍പ്പതിലധികം അധ്യാപകര്‍ പങ്കെടുത്തിരുന്നു.

ഭവന നിര്‍മാണ സംഘങ്ങള്‍

പാര്‍പ്പിട പ്രശ്‌നം രൂക്ഷമായിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യയിലുണ്ടായിരുന്ന ഭവന നിര്‍മാണ സഹകരണ സംഘങ്ങളെക്കുറിച്ചാണ് ഇരുപത്തിയഞ്ചാം അധ്യായത്തില്‍ പറയുന്നത്. അധ്യായം തുടങ്ങുന്നതിങ്ങനെയാണ് : ‘ ഇടത്തരക്കാര്‍ക്കും വേലക്കാര്‍ക്കും ചുരുങ്ങിയ വാടകയ്ക്കു ഭവനങ്ങള്‍ പണിയിച്ചുകൊടുക്കുന്നതിനു സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുക എന്ന കാര്യത്തില്‍ ബമ്പാ ( ബോംബെ ) നഗരമാണ് ഇന്ത്യയില്‍ എല്ലാറ്റിലുമധികം മുമ്പിട്ടുനില്‍ക്കുന്നത്. അതിയായിട്ടുള്ള ജനബാഹുല്യം നിമിത്തം ആ നഗരത്തില്‍ ദരിദ്രന്മാരായവര്‍ക്കു ചുരുങ്ങിയ വാടകയ്ക്കു വീടുകള്‍ കിട്ടുവാന്‍ തീരെ അസാധ്യമായിരുന്നു. അതുകൊണ്ട് പലരും പലവിധത്തിലും കഷ്ടപ്പാടനുഭവിച്ചിരുന്നു ‘

സാരസ്വത ഗൃഹ നിര്‍മാണ സംഘം

ഇന്ത്യയിലെ ആദ്യത്തെ ഭവന നിര്‍മാണ സഹകരണ സംഘം ബോംബൈയില്‍ സ്ഥാപിതമായ സാരസ്വത ഗൃഹ നിര്‍മാണ സംഘമാണെന്ന് ഗ്രന്ഥകാരന്‍ എഴുതുന്നു. സാരസ്വത ബ്രാഹ്മണ സമൂഹത്തില്‍പ്പെട്ട എട്ടംഗങ്ങള്‍ ചേര്‍ന്ന് ആരംഭിച്ച സംഘം 1915 ലാണ് രജിസ്റ്റര്‍ ചെയ്തത്. കൂട്ടുകുടിയായ്മ സമ്പ്രദായത്തിലാണ് ഈ സംഘം നടത്തിയിരുന്നത്. വീടുകളുടെ ഉടമസ്ഥത സംഘത്തിനായിരുന്നു . സംഘാംഗങ്ങള്‍ക്ക് അത് വാടകയ്ക്ക് കൊടുക്കുകയാണ് ചെയ്തിരുന്നത്. മറ്റാര്‍ക്കും കൊടുത്തിരുന്നില്ല.

ആര്‍ക്കും ഈ ഭവന നിര്‍മാണ സംഘത്തില്‍ അംഗമാകാം. കെട്ടിടങ്ങള്‍ പണിയുന്നതിനാവശ്യമായ സംഖ്യയുടെ നാലിലൊന്നു അംഗങ്ങളില്‍ നിന്നു ഓഹരികളായി പിരിക്കുന്നു. ബാക്കി ഡിബെഞ്ചര്‍ വഴിക്കും മറ്റു വിധത്തിലും വായ്പ വാങ്ങും. സാരസ്വത ഗൃഹ നിര്‍മാണ സംഘം മുക്കാല്‍ പങ്കും കടമെടുത്തിരുന്നത് ബോംബെ സര്‍ക്കാരില്‍ നിന്നാണ്. അഞ്ചര – ആറു ശതമാനമായിരുന്നു പലിശ. വീടുകളില്‍ നിന്നു പിരിക്കുന്ന വാടക പല ഫണ്ടുകളായി വിഭജിക്കുന്നു. ഇതിലൊരു ഭാഗം മെയിന്റനന്‍സിനും വേണ്ടിവന്നാല്‍ പുതിയ കെട്ടിടങ്ങള്‍ പണിയാനും ഉപയോഗിക്കുന്നു. ഇറക്കിയ പണത്തിന്റെ പലിശക്കായി ഒരു തുക മാറ്റിവെക്കുന്നു.

സംഘം പണം കണ്ടെത്തിയിരുന്നത് മൂന്നു തരത്തിലാണ്. 1. മെമ്പര്‍മാരുടെ ഓഹരിസംഖ്യ. 2. സര്‍ക്കാരില്‍ നിന്നെടുത്തിട്ടുള്ള വായ്പ. 3. ഡിബെഞ്ചര്‍ ലോണ്‍. ഈ മൂന്നിനത്തിലേക്കും ആവശ്യമായ പലിശ കൊടുക്കാനാവശ്യമായ സംഖ്യ പ്രത്യേകം നീക്കിവെക്കുന്നു. ഇരുപത്തിയഞ്ചോ മുപ്പതോ വര്‍ഷം കൊണ്ട് കടം മുഴുവന്‍ വീട്ടുന്ന രീതിയിലാണ് സംഘം പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നത്. മെമ്പര്‍മാരുടെ ഓഹരിത്തുക മാത്രം മടക്കിക്കൊടുത്തിരുന്നില്ല.


സാരസ്വത ഭവന നിര്‍മാണ സഹകരണ സംഘം കെട്ടിടം

സാരസ്വത വിഭാഗത്തില്‍പ്പെട്ടവര്‍ സ്ഥാപിച്ച ഈ സംഘം തുടക്കത്തില്‍ സര്‍ക്കാരില്‍ നിന്നു കടം വാങ്ങിയിരുന്നില്ല. പുതിയ സംരംഭമായതുകൊണ്ട്് കടം കൊടുക്കാന്‍ സര്‍ക്കാരും ആദ്യകാലത്ത് മടിച്ചിരുന്നു. ഇതേവിഭാഗത്തില്‍പ്പെട്ടവര്‍ സ്ഥാപിച്ചിരുന്ന സാരസ്വത ബാങ്കില്‍ നിന്ന് ആവശ്യമുള്ള പണം കടമായി കിട്ടിയിരുന്നതിനാലും ആദ്യമൊക്കെ സര്‍ക്കാരിനെ ആശ്രയിക്കാന്‍ ഇവര്‍ മടിച്ചിരുന്നു.

ബോംബെ, പുണെ, മദ്രാസ് എന്നിവിടങ്ങളില്‍ വേറെയും ഭവന നിര്‍മാണ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി ‘ സഹകരണ പ്രസ്ഥാനം ‘ വ്യക്തമാക്കുന്നു. കൂട്ടുടമസ്ഥത സംബന്ധിച്ച് സംഘത്തിന്റെ അവകാശവാദം എത്രത്തോളമുണ്ടെന്നതും ഓരോ അംഗത്തിനും എത്രത്തോളം പ്രത്യേകാവകാശമുണ്ട് എന്നതും അക്കാലത്ത് ഒരു തര്‍ക്കവിഷയമായി ഉയര്‍ന്നുവന്നിരുന്നു. ഒടുവില്‍ ബോംബെ സര്‍ക്കാര്‍ തന്നെ വിഷയത്തില്‍ ഇടപെട്ടു. ഇംഗ്ലണ്ടിലെ ചില നിയമ വിദഗ്ധരെക്കൊണ്ട് ഇതിനാവശ്യമായ ഉപനിയമങ്ങള്‍ തയാറാക്കിച്ചു. യൂറോപ്പില്‍ നിലവിലുണ്ടായിരുന്ന നിയമത്തേക്കാളും കേമമായിരുന്നു ഈ നിയമങ്ങളെന്ന് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നു.

മദ്രാസില്‍ 75 സംഘങ്ങള്‍

മദ്രാസില്‍ അക്കാലത്ത് 75 ഭവന നിര്‍മാണ സംഘങ്ങളുണ്ടായിരുന്നു. ഈ സംഘങ്ങളെ സര്‍ക്കാര്‍ അകമഴിഞ്ഞു സഹായിച്ചിരുന്നു. ആറര ശതമാനം പലിശയ്ക്ക് മൊത്തം എട്ടു ലക്ഷം രൂപ ഈ സംഘങ്ങള്‍ക്കെല്ലാം കൂടി സര്‍ക്കാര്‍ കൊടുത്തിരുന്നു. വായ്പത്തുക ഇരുപതു ഗഡുവായിട്ട് അടയ്ക്കണം. 1930 കാലത്ത് ഈ ഭവന നിര്‍മാണ സംഘങ്ങള്‍ അറുനൂറോളം വീടുകളുടെ നിര്‍മാണം ഏറ്റെടുത്തിരുന്നു. ഇതില്‍ 10,82,923 രൂപ ചെലവിട്ട് 372 വീടുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. 272 വീടുകളുടെ പണി നടക്കുന്നുമുണ്ടായിരുന്നു. ഒറ്റയ്ക്കുള്ള ഉടമസ്ഥതാവകാശം എന്ന സമ്പ്രദായത്തിലാണ് മദ്രാസിലെ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. മദ്രാസിലെ സംഘങ്ങള്‍ കൂട്ടുടമസ്ഥതാ രീതിയെന്തെന്ന് ബോംബെയില്‍ നിന്നു പഠിക്കണമെന്നാണ് ഗ്രന്ഥകാരന്‍ പറയുന്നത്.

സര്‍ക്കാരുദ്യോഗസ്ഥരുടെ ഭവന നിര്‍മാണ സംഘം

വീടുണ്ടാക്കാനായി അക്കാലത്ത് സര്‍ക്കാരുദ്യോഗസ്ഥരും ഒരു സഹകരണ സംഘം തുടങ്ങിയിരുന്നതായി കുഞ്ഞന്‍ മേനോന്‍ ചൂണ്ടിക്കാട്ടുന്നു. ഏറെ അഭിവൃദ്ധി പ്രാപിച്ച സംഘങ്ങളിലൊന്നായിരുന്നുവത്രെ ഇത്. 103 അംഗങ്ങളുണ്ടായിരുന്ന ഈ ഭവന നിര്‍മാണസംഘത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നത് ‘ അടി ഉറപ്പിച്ചു വേല ചെയ്യുന്ന സംഘം ഇതൊന്നു മാത്രമാകുന്നു ‘ എന്നാണ്. അംഗങ്ങളില്‍ നിന്നു പിരിഞ്ഞുകിട്ടിയത് 38,000 രൂപ. സര്‍ക്കാരില്‍ നിന്നു മാത്രമേ കടമെടുക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു. അങ്ങനെ കടം വാങ്ങിയത് 86,850 രൂപ. ആറര ശതമാനമായിരുന്നു പലിശ. ഈ സംഖ്യ അംഗങ്ങള്‍ക്ക് കടമായി നല്‍കുമ്പോള്‍ ഏഴര ശതമാനം പലിശ വാങ്ങിയിരുന്നു. ഗോപാലപുരത്തായിരുന്നു സംഘത്തിന്റെ ഭവന നിര്‍മാണ സംഘം. നല്ല റോഡുകളൊക്കെ നിര്‍മിച്ച് ഗോപാലപുരം ഇപ്പോള്‍ ഗ്രാമം പോലെയായി എന്നാണ് ഗ്രന്ഥകാരന്‍ പറയുന്നത്.

പാല്‍ ശേഖര സംഘങ്ങള്‍

‘ സഹകരണ പ്രസ്ഥാന ‘ ത്തിന്റെ 26 ാം അധ്യായത്തില്‍ വിവരിക്കുന്നത് പാല്‍ ശേഖരിച്ചു പട്ടണവാസികള്‍ക്കു വില്‍ക്കുന്ന പരസ്പര സഹായ സംഘങ്ങളെക്കുറിച്ചാണ് . കല്‍ക്കട്ടയിലാണ് ഈ ഏര്‍പ്പാട് അക്കാലത്ത് നന്നായി പുഷ്ടിപ്പെട്ടിരുന്നത്. ഈ സംഘങ്ങള്‍ക്ക് രണ്ടു വിഭാഗമുണ്ടായിരുന്നു. വില്ലേജ് സംഘങ്ങളാണ് അതിലൊന്ന്. കൃഷിക്കാരും പാലും മോരും നെയ്യും വില്‍ക്കുന്നവരുമാണ് അതിലെ അംഗങ്ങള്‍. മറ്റൊന്ന് മില്‍ക്ക് യൂണിയനാണ്. കല്‍ക്കട്ടയില്‍ മാത്രമുള്ള ഒരു കേന്ദ്ര സംഘമാണിത്. വില്ലേജ് സംഘങ്ങളെല്ലാം ഈ മില്‍ക്ക് യൂണിയനില്‍ അംഗങ്ങളാണ്. 1919 ല്‍ രജിസ്റ്റര്‍ ചെയ്ത ഈ മില്‍ക്ക് യൂണിയന്‍ മുഖാന്തരമാണ് പട്ടണത്തിലുള്ളവര്‍ക്ക് പാല്‍ വിറ്റിരുന്നത്.

വില്ലേജിലുള്ള പാല്‍ശേഖര സംഘങ്ങളില്‍ പാല്‍ക്കച്ചവടക്കാരായ കൃഷിക്കാരായിരുന്നു അംഗങ്ങള്‍. വില്ലേജ് സംഘങ്ങളെല്ലാം പല ഗ്രൂപ്പുകളായി തിരിക്കുകയും ഓരോ ഗ്രൂപ്പിലും ഓരോ ഡിപ്പോ സ്ഥാപിക്കുകയും ചെയ്തിരുന്നു. വില്ലേജ് സംഘങ്ങളില്‍ നിന്നു വരുന്ന പാല്‍ ഈ ഡിപ്പോകളിലാണ് ശേഖരിച്ചിരുന്നത്. ഡിപ്പോവിലെ സൂപ്പര്‍വൈസര്‍മാര്‍ പാല്‍ അളന്ന് വൃത്തിയുള്ള പാത്രങ്ങളിലാക്കി ട്രെയിന്‍വഴി കല്‍ക്കട്ടയിലെ സെന്‍ട്രല്‍ യൂണിയനിലേക്കയക്കുന്നു. അവിടെ ചുമതലക്കാരനായ ഉദ്യോഗസ്ഥന്‍ പാല്‍ ഏറ്റുവാങ്ങി പട്ടണവാസികള്‍ക്ക് എത്തിച്ചുകൊടുക്കുന്നു.

ഡിപ്പോ സൂപ്പര്‍വൈസര്‍മാര്‍ക്കു മേലെ മാനേജര്‍മാരുമുണ്ടായിരുന്നു. ഇവരെക്കൂടാതെ മൃഗചികിത്സക്കുള്ള ഒരു വൈദ്യനുമുണ്ടായിരുന്നു. കറക്കുന്ന പശുക്കളെല്ലാം ആരോഗ്യത്തോടെയിരിക്കുന്നോ എന്നു പരിശോധിക്കുന്നത് വൈദ്യനാണ്. പാല്‍ കറക്കുന്ന രീതിയും തൊഴുത്തിന്റെ വൃത്തിയുമൊക്കെ ഇയാള്‍ സൂക്ഷ്മമായി പരിശോധിച്ചിരുന്നു. പുസ്തകമെഴുതിയ കാലത്ത് പാല്‍ ശേഖര സംഘങ്ങള്‍ വര്‍ധിച്ചുവരുന്നതായി ഗ്രന്ഥകാരന്‍ രേഖപ്പെടുത്തുന്നു. 65 സംഘങ്ങളാണ് അന്നുണ്ടായിരുന്നത്. ഇവയിലെല്ലാംകൂടി 3000 അംഗങ്ങളുണ്ടായിരുന്നു. എല്ലാം സംഘങ്ങളും കല്‍ക്കട്ടയിലെ മില്‍ക്ക് യൂണിയനില്‍ അംഗങ്ങളായിരുന്നു.

ജര്‍മനിയിലെ പലവക സംഘങ്ങള്‍

ജര്‍മനിയില്‍ പലതരം കൈത്തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവര്‍ സ്ഥാപിച്ചിരുന്ന സംഘങ്ങളെക്കുറിച്ചാണ് 27 ാം അധ്യായത്തില്‍ പറയുന്നത്. ഷൂള്‍സ് ഡെലിഷ് സമ്പ്രദായപ്രകാരമാണ് ഇവ സ്ഥാപിച്ചിരുന്നത്. 1920 ന്റെ അവസാനത്തില്‍ ഇത്തരത്തില്‍പ്പെട്ട 4215 സംഘങ്ങളുണ്ടായിരുന്നു. ബവേറിയ എന്ന ജില്ലയില്‍ 34 തരം തൊഴിലുകള്‍ ചെയ്തിരുന്നവര്‍ സഹകരണ സംഘങ്ങള്‍ സ്ഥാപിച്ചിരുന്നു എന്നത് സഹകരണ പ്രസ്ഥാനത്തിന്റെ വ്യാപ്തിയെ സൂചിപ്പിക്കുന്നു. റൊട്ടി ചുടുന്നവര്‍, കശാപ്പുകാര്‍, ഹോട്ടലുകാര്‍, പാല്‍ക്കച്ചവടക്കാര്‍, അലക്കുകാര്‍, ക്ഷുരക•ാര്‍, പലചരക്കു കച്ചവടക്കാര്‍, വാച്ചുണ്ടാക്കുന്നവര്‍, പുസ്തകം ബൈന്‍ഡ് ചെയ്യുന്നവര്‍, ബ്രഷുണ്ടാക്കുന്നവര്‍, വൈദ്യുതയന്ത്രം നിര്‍മിക്കുന്നവര്‍, ചെരിപ്പുകുത്തികള്‍, തുന്നല്‍ക്കാര്‍, നെയ്ത്തുകാര്‍, ആശാരിമാര്‍, ചായപ്പണിക്കാര്‍, കസേര, മേശ തുടങ്ങിയവ ഉണ്ടാക്കുന്നവര്‍, കുടവും കലവുമുണ്ടാക്കുന്നവര്‍, കസേരയും മേശയും വില്‍ക്കുന്നവര്‍, ജനല്‍വാതില്‍ കഴുകി വൃത്തിയാക്കുന്നവര്‍, ജനലും മറ്റും പോളിഷ് ചെയ്യുന്നവര്‍, ജനലില്‍ വലക്കണ്ണിപോലുള്ള പണികള്‍ ചെയ്യുന്നവര്‍, തോല്‍ ഊറയ്ക്കിടുന്നവര്‍, ജീനിപ്പണിക്കാര്‍, കല്ലുവെട്ടുകാര്‍, കെട്ടിടം പണിയുന്നവര്‍ക്ക് നിന്നുപണിയാനുള്ള നിലകളും കോണികളും മറ്റും കെട്ടിയുണ്ടാക്കുന്നവര്‍, തുത്തനാകപ്പണിക്കാര്‍, ചെമ്പു പണിക്കാര്‍, കരുവാ•ാര്‍, വിറകു കച്ചവടക്കാര്‍, വണ്ടിപ്പണിക്കാര്‍, കയറു പിരിക്കുന്നവര്‍, സ്വര്‍ണപ്പണിക്കാര്‍ എന്നിവര്‍ക്കെല്ലാം അക്കാലത്ത് സഹകരണ സംഘങ്ങളുണ്ടായിരുന്നു എന്നു എം.എല്‍. ഡാര്‍ലിങ്ങിന്റെ ലേഖനം ഉദ്ധരിച്ചുകൊണ്ട് കുഞ്ഞന്‍ മേനോന്‍ ചൂണ്ടിക്കാട്ടുന്നു.

കൊച്ചിയിലെ സംഘങ്ങള്‍

പുസ്തകത്തിന്റെ അവസാന ഭാഗത്ത് ( അധ്യായം 28 ) കൊച്ചിരാജ്യത്തെ സഹകരണ സംഘങ്ങളുടെ വളര്‍ച്ചയെക്കുറിച്ചാണ് പറയുന്നത്. എ.ആര്‍. ബാനര്‍ജി ദിവാനായിരുന്ന കാലത്ത് 1913 ലാണ് പരസ്പര സഹായ സംഘങ്ങളെക്കുറിച്ചുള്ള നിയമം കൊച്ചി രാജ്യത്ത് പാസാക്കിയത്. കൃഷിയുടെ കാര്യത്തില്‍ ബ്രിട്ടീഷിന്ത്യയിലും കൊച്ചിയിലും അവസ്ഥ തുല്യമായിരുന്നതിനാല്‍ ബ്രിട്ടീഷിന്ത്യയിലെ നിയമങ്ങള്‍ക്കനുസൃതമായാണ് ഇവിടെ സഹകരണ നിയമമുണ്ടാക്കിയിരുന്നത്.

തുടക്കത്തില്‍ സഹകരണത്തിന്റെ ചുമതല ഉദ്യോഗസ്ഥനല്ലാത്ത ഒരു പ്രമാണിക്കായിരുന്നു. പിന്നെ കുറച്ചുകാലം അത് രജിസ്‌ട്രേഷന്‍ സൂപ്രണ്ടിന്റെ കീഴിലായി. ഗ്രന്ഥകര്‍ത്താവ് തുടര്‍ന്ന് ഇങ്ങനെ എഴുതുന്നു : ‘ എന്നാല്‍, പ്രസ്തുത ഏര്‍പ്പാടു ( സഹകരണ സമ്പ്രദായം ) കൊണ്ട് ജനങ്ങള്‍ക്കു ഗുണങ്ങള്‍ പലതും സിദ്ധിപ്പാനുണ്ട് എന്നു കാണുകയാലും അതിനും പുറമേ ആദ്യകാലങ്ങളില്‍ ഭരണദൂഷ്യം നിമിത്തം അതിന്നു ദുഷ്‌കീര്‍ത്തിയും അതേ കാരണത്താല്‍ത്തന്നെ ജനങ്ങള്‍ക്കതില്‍ അവിശ്വാസവും ഉണ്ടായേക്കാമെന്ന ഭയത്താലും ഈ ഏര്‍പ്പാടിനെ നിയമാനുസരണം നടപ്പില്‍ കൊണ്ടുവരേണ്ട ഭാരം ആ വിഷയത്തില്‍ വിദഗ്ധനായ ഒരാളെത്തന്നെ ഏല്‍പ്പിക്കണമെന്നു നിശ്ചയിച്ച് സഹകരണ സൂപ്രണ്ട് എന്ന സ്ഥാനത്തോടുകൂടി ഒരു ഉദ്യോഗസ്ഥനെ ഗവണ്‍മെന്റ് 1089 – മാണ്ടിലെ അവസാനത്തില്‍ നിയമിച്ചു. ഇപ്പോള്‍ ആ ഉദ്യോഗസ്ഥന്‍ ‘ പരസ്പര സഹായസംഘം രജിസ്ട്രാര്‍ ‘ എന്ന പേരോടുകൂടി അറിയപ്പെടുന്നു. ഇപ്പോഴത്തെ രജിസ്ട്രാറായ മ.രാ.രാ. ആര്‍.എ. ഗായത്രിനാഥയ്യര്‍ അവര്‍കള്‍ തന്നെയാണ് ആദ്യത്തെ രജിസ്ട്രാറായിട്ടു നിയമിക്കപ്പെട്ടത്.’

താന്‍ സ്ഥാനം ഏറ്റെടുക്കുംമുമ്പ് സ്ഥാപിക്കപ്പെട്ട സഹകരണ സംഘങ്ങളുടെ ന്യൂനതകള്‍ പരിഹരിച്ച് അവയെ ശരിയായ മട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമമാണ് രജിസ്ട്രാറായ അയ്യര്‍ ആദ്യം നടത്തിയത്. പുതിയ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷകള്‍ വന്നുതുടങ്ങിയപ്പോള്‍ അവയ്ക്ക് കണ്ണുംപൂട്ടി അനുമതി നല്‍കാന്‍ രജിസ്ട്രാര്‍ തയാറായില്ല. അദ്ദേഹം തന്നെ സ്ഥലത്തുപോയി അന്വേഷിക്കും. ജനങ്ങളുടെ ധനസ്ഥിതി തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക. സ്വയം തൃപ്തിപ്പെട്ടാലേ സംഘം രജിസ്റ്റര്‍ ചെയ്യാന്‍ അദ്ദേഹം അനുവദിച്ചിരുന്നുള്ളു.

ആദ്യകാലത്ത് സംഘങ്ങളുടെ നടത്തിപ്പിനാവശ്യമായ പണമുണ്ടായിരുന്നില്ല. ഈ പ്രശ്‌നം സര്‍ക്കാര്‍ തന്നെ പരിഹരിച്ചു. കൊല്ലത്തില്‍ 2500 രൂപ വീതം സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ വായ്പ നല്‍കി. ഇതിനു ആറു ശതമാനം പലിശ വാങ്ങി. ഇതിനു പുറമേ, സംഘങ്ങളില്‍ അതത് ദിക്കില്‍ നിന്നുതന്നെ നിക്ഷേപവും കിട്ടിയിരുന്നു. സംഘങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ മറ്റൊരു കാര്യം കൂടി ചെയ്തു. സര്‍ക്കാരുദ്യോഗസ്ഥര്‍ ജാമ്യത്തിനായി കെട്ടിവെക്കുന്ന പണവും നിക്ഷേപമായിട്ടു വാങ്ങാന്‍, രജിസ്ട്രാറുടെ ശുപാര്‍ശ പ്രകാരം , ചില പ്രത്യേക സംഘങ്ങള്‍ക്ക് അനുമതി കൊടുത്തു.

കൊച്ചി സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് വരുന്നു

സര്‍ക്കാരിന്റെ സംരക്ഷണം കിട്ടിയതോടെ കൊച്ചി രാജ്യത്ത് സഹകരണ സംഘങ്ങള്‍ വര്‍ധിക്കാന്‍ തുടങ്ങി. 1918 ല്‍ സംഘങ്ങളുടെ എണ്ണം അമ്പത്തിയെട്ടായി. അപ്പോള്‍, സംഘങ്ങള്‍ക്കാവശ്യമായ പണമെങ്ങനെയുണ്ടാക്കാം എന്ന ആലോചന തുടങ്ങി. അന്നത്തെ ദിവാനായ ബോറിന്റെ അധ്യക്ഷതയയില്‍ സഹകാരികളുടെ വലിയൊരു യോഗം നടന്നു. 58 സംഘങ്ങള്‍ക്കും പണം ആവശ്യംപോലെ കടം കൊടുക്കാന്‍ ഒരു സ്ഥാപനം വേണമെന്ന് ഈ യോഗത്തില്‍ തീരുമാനമായി. അങ്ങനെയാണ് ‘ കൊച്ചി സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ‘ സ്ഥാപിതമായത്. പ്രാദേശിക സഹകരണ സംഘങ്ങളായിരുന്നു ഇതിലെ അംഗങ്ങള്‍.

ഒമ്പത് ഡയരക്ടര്‍മാര്‍

സെന്‍ട്രല്‍ ബാങ്കിന്റെ ഭരണസമിതിയില്‍ ഒമ്പത് ഡയരക്ടര്‍മാരാണുണ്ടായിരുന്നത്. സഹകരണ രജിസ്ട്രാറുടെ ശുപാര്‍ശ പ്രകാരം ദിവാനാണ് സെക്രട്ടറിയെ നിയമിച്ചിരുന്നത്. സ്ഥലം താസില്‍ദാരായിരുന്നു എക്‌സ് ഒഫീഷ്യോ ഖജാന്‍ജി. സര്‍ക്കാര്‍ എല്ലാവിധത്തിലും ബാങ്കിനെ സഹായിച്ചിരുന്നു. ആദ്യംതന്നെ ഏഴു കൊല്ലത്തെ കാലാവധിക്ക് 25,000 രൂപ കുറഞ്ഞ പലിശക്ക് വായ്പ കൊടുക്കാന്‍ അനുവദിച്ചു. ഈ കാലാവധി പിന്നീട് മൂന്നു കൊല്ലം കൂടി കൂട്ടിക്കൊടുത്തു. സര്‍ക്കാരുദ്യോഗസ്ഥര്‍ ജാമ്യത്തിനായി കെട്ടിവെയ്ക്കുന്ന സംഖ്യ മുമ്പ് ചില പ്രാദേശിക സംഘങ്ങളിലാണ് നിക്ഷേപിച്ചിരുന്നത്. അതെല്ലാം പിന്‍വലിപ്പിച്ച് സെന്‍ട്രല്‍ ബാങ്കിലേക്ക് മാറ്റി. അതിനു പുറമേ, അബ്കാരി, റവന്യൂ വകുപ്പുകളിലെ കരാറുകാര്‍ മുമ്പേറായി കെട്ടിവെക്കുന്ന തുക നിക്ഷേപമായി സ്വീകരിക്കാനും സെന്‍ട്രല്‍ ബാങ്കിനു അനുമതി കൊടുത്തു. ഇംപീരിയല്‍ ബാങ്ക്, നെടുങ്ങാടി ബാങ്ക്, മദ്രാസ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവയുമായി പണമിടപാടു നടത്തിയിരുന്ന സെന്‍ട്രല്‍ ബാങ്കിന് സ്ഥലത്തെ ഖജനാവുമായും ഇടപാടു നടത്താന്‍ അനുമതിയുണ്ടായിരുന്നു.

സഹകരണാശയം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും സംഘങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രയോജനവും ഭരണരീതിയും ജനങ്ങളെയും സഹകാരികളെയും പഠിപ്പിക്കാനുമായി ഒരു സ്ഥാപനം ഉണ്ടാക്കുന്നതിനെക്കുറിച്ചായി അടുത്ത ആലോചന. ഇതിനായി ഒരു യോഗം വിളിച്ചുകൂട്ടി. ബോംബെയിലെ പ്രമുഖ സഹകാരി ജി.കെ. ദേവധാറിന്റെ അധ്യക്ഷതയിലാണ് ഈ യോഗം ചേര്‍ന്നത്. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം 1924 ല്‍ കൊച്ചി സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായി. ഇതിന്റെ നടത്തിപ്പിലേക്കായി സര്‍ക്കാര്‍ 5000 രൂപ അനുവദിക്കുകയും ചെയ്തു.

1928 ലെ കണക്കനുസരിച്ച് കൊച്ചി രാജ്യത്ത് 179 സഹകരണ സംഘങ്ങളാണുണ്ടായിരുന്നതെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. ഇതില്‍ നൂറ്റിയിരുപത്തിയെട്ടും കൃഷിക്കാര്‍ക്കായുള്ള കടംവായ്പാ സംഘങ്ങളായിരുന്നു. 16 പട്ടണം ( അര്‍ബന്‍ ) ബാങ്കുകളുണ്ടായിരുന്നു. വേലക്കാരുടെ ഒമ്പത് സംഘങ്ങളും അധ:സ്ഥിത വിഭാഗങ്ങളുടെ 11 സംഘങ്ങളും പ്രവര്‍ത്തിച്ചിരുന്നു. ശില്‍പ്പികളുടെ ചില സംഘങ്ങളും വ്യാവസായിക സംഘങ്ങളും ഇതിനു പുറമേയുണ്ടായിരുന്നു. എല്ലാറ്റിലും കൂടി അന്നുണ്ടായിരുന്ന അംഗങ്ങള്‍ 17,577 ആണ്. കരുതല്‍ധനം 1,68,023 രൂപയായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സംഘങ്ങളുടെ എണ്ണം 181 ആയി. അംഗങ്ങള്‍ 19,518 ആയി. കരുതല്‍ധനം 1,98,894 രൂപയുമായി.

അക്കാലത്ത് കൊച്ചിയിലെ ഹൈസ്‌കൂളുകളില്‍ 25 സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. എറണാകുളത്ത് ഒരു കോളേജിലും സഹകരണ സംഘം പ്രവര്‍ത്തിച്ചിരുന്നതായി ഗ്രന്ഥകാരന്‍ പറയുന്നു. നന്നായി പ്രവര്‍ത്തിച്ചിരുന്ന ചില സംഘങ്ങള്‍ക്ക് സ്വന്തം സ്ഥലമുണ്ടായിരുന്നു. ചിലതിന് പുസ്തകശാലകളും വായനശാലകളുമുണ്ടായിരുന്നു. അക്കാലത്ത് സ്വന്തമായി സ്‌കൂളും വൈദ്യശാലകളും നടത്തിപ്പോന്ന സംഘങ്ങളുമുണ്ടായിരുന്നു. പക്ഷേ, ഇതിന്റെ വിശദാംശങ്ങളൊന്നും ഗ്രന്ഥകാരന്‍ നല്‍കുന്നില്ല.

മദ്രാസിലെ വിദ്യാര്‍ഥി സംഘങ്ങള്‍

മദ്രാസ് സംസ്ഥാനത്തെ പരസ്പര സഹായ സംഘം രജിസ്ട്രാറുടെ 1928-29 ലെ റിപ്പോര്‍ട്ട് ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്നുണ്ട്. അതനുസരിച്ച 1929 ല്‍ മദ്രാസില്‍ 64 വിദ്യാര്‍ഥി സംഘങ്ങളുണ്ടായിരുന്നു. ഇവയിലെല്ലാംകൂടി 2943 വിദ്യാര്‍ഥികളും 757 അധ്യാപകരും അംഗങ്ങളായുണ്ടായിരുന്നു. 3054 അസോസിയേറ്റ് മെമ്പര്‍മാരും ഇവയിലുണ്ടായിരുന്നു. ആകെ പിരിഞ്ഞ ഓഹരിസംഖ്യ 4510 രൂപയായിരുന്നു. അക്കൊല്ലം 52,700 രൂപയുടെ കച്ചവടം നടന്നു. അംഗങ്ങള്‍ക്ക് 4559 രൂപ ലാഭം കിട്ടി.

വിദ്യാര്‍ഥികളുടെ സംഘങ്ങളെപ്പറ്റി ‘ ഹിന്ദു ‘ പത്രം നല്‍കിയ റിപ്പോര്‍ട്ട് കുഞ്ഞന്‍ മേനോന്‍ ഉദ്ധരിക്കുന്നത് ഇങ്ങനെയാണ് : ‘ വളരെ ഒതുങ്ങിയ മട്ടിലുള്ള വ്യാപാരം മാത്രമേ മേപ്പടി സംഘങ്ങള്‍ നടത്തുന്നുള്ളു. എങ്കിലും, മിതവ്യയം, സമ്പാദിപ്പാനുള്ള വാസന, സഹകരണ തത്വത്തിന്റെ പരിജ്ഞാനം, അതിലെ പരിശീലനം എന്നിവയെല്ലാം വിദ്യാര്‍ഥികള്‍ക്കുണ്ടാക്കിത്തീര്‍ക്കുന്നതിന് അവ വളരെ നല്ലതാകുന്നു. ഈ സംസ്ഥാനത്ത് 64 സംഘങ്ങള്‍ എന്നത് സമുദ്രത്തിലെ ഒരു തുള്ളി എന്നതുപോലെ മാത്രമാകുന്നു. എങ്കിലും, അധ്യാപകന്മാര്‍ അവയെ വേണ്ടതുപോലെ നടത്തുകയും സഹകരണ തത്വത്തിന്റെ പ്രചാരത്തിനു തദ്വാരാ വേണ്ടതു ചെയ്യുകയും ചെയ്താല്‍ ആ ഏര്‍പ്പാട് നല്ലവണ്ണം പുഷ്ടിയെ പ്രാപിക്കുന്നതാണ് ‘.

( അവസാനിച്ചു )

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!