അടയ്ക്കാ നാട്ടിലെ ആധുനിക ബാങ്ക്

moonamvazhi
അനില്‍ വള്ളിക്കാട്

(2021 ജൂണ്‍ ലക്കം)

ഒരുകാലത്തു അടയ്ക്കാ വിപണികൊണ്ട് പ്രശസ്തമായിരുന്ന ചാലിശ്ശേരിയില്‍ സഹകരണ ബാങ്ക് രൂപം കൊണ്ടിട്ട് അര നൂറ്റാണ്ടു കഴിഞ്ഞു. കാര്‍ഷിക വായ്പയോടെ പ്രവര്‍ത്തനം തുടങ്ങിയ ഈ ബാങ്ക് ഇപ്പോള്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ചും വരുമാനമുണ്ടാക്കുന്നു.

അടയ്ക്കയോളം ചെറുതല്ല ചാലിശ്ശേരിയുടെ ചരിത്രം. തൃശ്ശൂരിന്റെയും മലപ്പുറത്തിന്റെയും അതിര്‍ത്തിയുരുമ്മി നില്‍ക്കുന്ന പാലക്കാട്ടെ ഈ ഗ്രാമം രാജ്യത്താകെ അറിയപ്പെട്ടത് അടയ്ക്കയുടെ നാടെന്ന മേന്മയിലാണ്. ഇപ്പോഴും ഇവിടെ നിന്നു അടയ്ക്കയുടെ കയറ്റുമതി വലിയ തോതിലല്ലെങ്കിലും നടക്കുന്നുമുണ്ട്. അറുപതുകളില്‍ അടയ്ക്കാ കര്‍ഷകരുള്‍പ്പടെയുള്ളവര്‍ക്കു ചെറുവായ്പകള്‍ നല്‍കി ചുവടുവെച്ച ബാങ്ക് ഇന്നു വൈദ്യുതോല്‍പ്പാദനം വരെ നടത്തി സഹകരണ രംഗത്തു പുതിയ ചരിത്രമെഴുതുന്നത് ചാലിശ്ശേരിയുടെ ആധുനികവികാസത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ്.

1967 ജനുവരി ഒന്നിനാണു ചാലിശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത്. കാര്‍ഷിക മേഖലയായ ചാലിശ്ശേരി പഞ്ചായത്ത് പ്രദേശമാകെ പ്രവര്‍ത്തന പരിധിയായുണ്ട്. പട്ടാമ്പിയില്‍ ഭാരതപ്പുഴ മുറിച്ചുകടന്നു ഗുരുവായൂര്‍ പാതയിലെത്തിയാല്‍ ചാലിശ്ശേരിയായി. രണ്ട് കിലോ മീറ്ററിനകത്ത് ഇരുഭാഗത്തേക്കും കടന്നാല്‍ തൃശ്ശൂര്‍, മലപ്പുറം ജില്ലകളായി. നിളയുടെ സാംസ്‌കാരിക പാരമ്പര്യവും തൃശ്ശൂരിന്റെയും മലപ്പുറത്തിന്റെയും വ്യാപാരാഭിനിവേശവും ഈ അതിര്‍ത്തി ഗ്രാമത്തില്‍ കൈകോര്‍ക്കുന്നതുകൊണ്ടാകാം വളര്‍ച്ചക്കെല്ലാം അഴകാര്‍ന്ന മിഴിവും കരുത്തുമുണ്ട്.


കാര്‍ഷിക കടാശ്വാസം

കവുങ്ങ്, തെങ്ങ്, നെല്ല് എന്നിവ ഇപ്പോഴും സജീവമായി വിളയുന്ന സ്ഥലമാണിത്. അടയ്ക്കാവിപണി സജീവമായിരുന്ന കാലത്ത് ധാരാളം വഴിവാണിഭക്കാരും കൈത്തൊഴിലാളികളും ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്നു. ബാങ്കിന്റെ തുടക്കത്തില്‍ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ചെറിയ വായ്പകള്‍ ‘റീ ഇംപേഴ്‌സ്‌മെന്റ്’ അടിസ്ഥാനത്തില്‍ നല്‍കിയിരുന്നു. എണ്‍പതുകളിലാണു ബാങ്കിന്റെ സേവനം വിവിധ ദിശകളിലേക്കു മാറിയത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കു വന്‍തോതില്‍ അടയ്ക്ക ഇവിടെ നിന്നു കയറ്റിയയച്ച കാലമുണ്ടായിരുന്നു. അന്ന് ഇവിടുള്ള വ്യാപാരികള്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ വാണിജ്യ സ്ഥാപനങ്ങള്‍ തുറന്നിരുന്നു. സ്‌കൂളും ആശുപത്രിയും പോലീസ് സ്റ്റേഷനുമൊക്കെയായി ചാലിശ്ശേരി വികസന ഭൂപടം തയാറാക്കിയതോടെ നാടിനൊപ്പം നടക്കുക എന്ന നിലയില്‍ ചാലിശ്ശേരി സഹകരണ ബാങ്കും ആധുനികതയുടെ വഴികള്‍ കണ്ടെത്തി. അതു നാടിന്റെ വളര്‍ച്ചക്ക് ആക്കവും കൂട്ടി.

മികവാര്‍ന്ന സാരഥ്യം

പ്രമുഖ സഹകാരികളുടെ സാരഥ്യമാണു നാലു പതിറ്റാണ്ട് മുന്‍പേ തുടങ്ങിയ വളര്‍ച്ചക്കു ചാലിശ്ശേരി ബാങ്കിനു തുണയായത്. വാപ്പുട്ടി ഹാജി, കണ്ണനുണ്ണി നായര്‍, ഗോവിന്ദന്‍, കാകുണ്ണി നായര്‍, എന്‍.ഐ. മുഹമ്മദ്കുട്ടി, കെ.ടി. ഗോപി, പി.എം. മുഹമ്മദ്കുട്ടി, ഗൗരിദാസ്, വാസുദേവന്‍ നമ്പൂതിരി, നീലലോഹിതന്‍ നമ്പൂതിരി, എം.എം. നാരായണന്‍ എന്നിവര്‍ പ്രസിഡന്റുമാരായിരിക്കെ ബാങ്ക് അതിന്റെ സേവനമേഖല വികസിപ്പിച്ചു.
പി.എം. മുഹമ്മദ്കുട്ടി നേതൃത്വം നല്‍കിയ ഭരണസമിതിയാണു ബാങ്കിനെ ആധുനികീകരണത്തിന്റെ പാതയിലേക്കു നയിച്ചത്. എ.ടി.എം, മൈക്രോ എ.ടി.എം, ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ തുടങ്ങി ബാങ്കിങ് സേവനങ്ങളില്‍ മികവ് വരുത്തി. ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം പണിതതും കെട്ടിടത്തിനു മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതോല്‍പ്പാദനം തുടങ്ങിയതും ഈ കാലയളവിലാണ്.

ധനോര്‍ജവും വൈദ്യുതോര്‍ജവും

നാടിന്റെ മാറ്റത്തിനു ധനോര്‍ജവും സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കു വൈദ്യുതോര്‍ജവും സംഭാവന ചെയ്യുന്നുണ്ട് ചാലിശ്ശേരി ബാങ്ക്. ബാങ്കിന്റെ ഒഴിഞ്ഞു കിടന്ന മേല്‍ക്കൂര ഉപയോഗപ്രദമായ രീതിയില്‍ മാറ്റിയെടുക്കുന്നതിനു സൗരോര്‍ജ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതു 2018 ലാണ്. ആ വര്‍ഷം ജൂലായ് മുതല്‍ ഉല്‍പ്പാദനവും തുടങ്ങി. വൈദ്യതി രംഗത്തു സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യവും പദ്ധതിക്കു പിന്നിലുണ്ടായിരുന്നു. 22.5 ലക്ഷം രൂപ ചെലവഴിച്ചാണു 200 ചതുരശ്ര അടി വിസ്തൃതിയില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതും വൈദ്യുതി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും. 20 കിലോ വാട് ശേഷിയുള്ള പ്ലാന്റില്‍ നിന്നു പ്രതിദിനം 90 യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇതു മുഴുവനായും കെ.എസ്.ഇ.ബി. യുടെ ഗ്രിഡിലേക്ക്ാണു നല്‍കുന്നത്.

കേരളത്തെ വട്ടിപ്പലിശക്കാര്‍ വല്ലാതെ പിടിമുറുക്കിയിരുന്ന കാലത്തു വിവിധ പ്രദേശങ്ങളില്‍ ബാങ്കിന്റെ കീഴില്‍ വനിതാ സ്വരക്ഷാ സംഘങ്ങള്‍ രൂപവത്കരിച്ച് 50,000 രൂപ വരെ വായ്പ നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ‘ മുറ്റത്തെ മുല്ല ‘ ലഘു ഗ്രാമീണ വായ്പാ പദ്ധതി നടപ്പാക്കിയതിനും രണ്ടു വര്‍ഷം മുമ്പായിരുന്നു ഇത്. വനിതാ സംഘങ്ങള്‍ക്കു നല്‍കിവരുന്ന വായ്പക്കു പുറമെ മുറ്റത്തെ മുല്ല വായ്പയും ബാങ്ക് ഇപ്പോള്‍ നല്‍കുന്നുണ്ട്. ബാങ്കിന്റെ കീഴില്‍ രൂപവത്കരിച്ച ഫാര്‍മേഴ്‌സ് ക്ലബ് ഒരു വര്‍ഷം പച്ചക്കറിക്കൃഷി നടത്തി. ബാങ്കിനു പുറത്തുള്ള പണമിടപാടുകള്‍ നടത്തുന്നത് ഇപ്പോള്‍ ഫാര്‍മേഴ്‌സ് ക്ലബ് അംഗങ്ങളാണ്.

മാതൃകാപരമായ സേവനമുഖം

സാന്ത്വന രംഗത്തുള്‍പ്പടെ മാതൃകാപരമായ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തി ജനസമ്മതി നേടിയ വി.വി. ബാലകൃഷ്ണനാണ് ഇപ്പോള്‍ ബാങ്കിന്റെ പ്രസിഡന്റ്. അദ്ദേഹത്തിന്റെ സേവന വീക്ഷണങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന നിലവിലെ ഭരണസമിതിയാണു നീതി മെഡിക്കല്‍ സ്റ്റോറും മൊബൈല്‍ ഫ്രീസര്‍ സംവിധാനവും ആരംഭിച്ചത്. ഗുണമേന്മയുള്ള മരുന്നുകള്‍ മിതമായ വിലയ്ക്കു ഗ്രാമീണര്‍ക്കു നല്‍കുക എന്ന ലക്ഷ്യത്തോടെ 2021 ജനുവരിയിലാണു നീതി മെഡിക്കല്‍സ് ആരംഭിച്ചത്. ഭാവിയില്‍ നീതി ലാബും തുടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട്. വളം, കാലിത്തീറ്റ, നീതി ഗ്യാസ് എന്നിവയുടെ വിതരണവും ബാങ്ക് നടത്തിവരുന്നു. വിവിധ സേവനങ്ങള്‍ ലളിതവും വേഗത്തിലുമാക്കുന്നതിനു ബാങ്കിന്റെ അടിസ്ഥാനപരമായ സൗകര്യങ്ങള്‍ വിപുലീകരിച്ചതും ഈ ഭരണസമിതിയാണ്.


ചാലിശ്ശേരിയുടെ സമഗ്രമായ പുരോഗതിക്കു ബാങ്ക് എന്നും കൂടെയുണ്ട്. ചാലിശ്ശേരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനു വലിയ വാട്ടര്‍ ഫില്‍റ്ററുകള്‍ വാങ്ങി നല്‍കി. ഹൈസ്‌കൂള്‍ കുട്ടികളുടെ ക്രാഫ്റ്റ് വര്‍ക്കിനാവശ്യമായ യന്ത്രസാമഗ്രികളും ബാങ്ക് നല്‍കി. സര്‍ക്കാര്‍ ആശുപത്രിക്കു ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി. മരുന്നുകള്‍ സൂക്ഷിക്കുന്നതിനുള്ള മോഡുലര്‍ റാക്കും രോഗികള്‍ക്കു ഉപകാരപ്പെടുന്ന തരത്തില്‍ ഫാനും മറ്റു സൗകര്യങ്ങളും ബാങ്ക് ഏര്‍പ്പെടുത്തി. സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷനുകള്‍ രണ്ടായിരത്തിയഞ്ഞൂറോളം പേര്‍ക്ക് അവരുടെ വീടുകളില്‍ എത്തിച്ചു നല്‍കുന്ന ബൃഹത്തായ സേവനവും ബാങ്ക് കൃത്യമായി നടത്തുന്നുണ്ട്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നടപ്പാക്കുന്ന ഓണച്ചന്തക്കും ഈസ്റ്റര്‍ വിപണിക്കും വേണ്ട സാധനങ്ങള്‍ തമിഴ്‌നാട്ടിലും മറ്റും ചെന്നു നേരിട്ട് വാങ്ങിക്കൊണ്ടു വരികയാണു പതിവ്. തുണിത്തരങ്ങളുള്‍പ്പടെ വിശേഷാവസരങ്ങളെ ആഘോഷമാക്കാന്‍ പര്യാപ്തമായ എല്ലാ ഇനങ്ങളും ചന്തയില്‍ ലഭ്യമാക്കും. ഇതുമൂലമുണ്ടാകുന്ന വിലക്കുറവിന്റെയും ഗുണമേന്മയുടെയും അടിസ്ഥാനത്തില്‍ വലിയ ജനപങ്കാളിത്തം വിപണികളില്‍ ഉണ്ടാകുന്നതു ബാങ്കിനോടുള്ള നാട്ടുകാരുടെ വിശ്വാസത്തിന്റെകൂടി തെളിവാണെന്നു സെക്രട്ടറി ടി. ഗംഗാധരന്‍ പറഞ്ഞു.

ബാങ്കിന്റെ നേതൃത്വത്തില്‍ ഒരു കാര്‍ഷിക കേന്ദ്രം തുടങ്ങാന്‍ നടപടിയെടുത്തു വരികയാണെന്നു പ്രസിഡന്റ് വി.വി. ബാലകൃഷ്ണന്‍ പറഞ്ഞു. കൃഷിക്കും കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ഉപകരണങ്ങള്‍ ഇവിടെ വാടകയ്ക്കും വില്‍പ്പനയ്ക്കുമായി തയാറാക്കും. അഗ്രിക്കള്‍ച്ചര്‍ നഴ്‌സറിയും തുടങ്ങും. ഇതിനാവശ്യമായ സ്ഥലം കഴിഞ്ഞവര്‍ഷം ബാങ്ക് സ്വന്തമായി വാങ്ങി. ഇവിടെ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിനു നബാര്‍ഡിന്റെ സഹായം തേടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. എന്‍. വിജയകുമാരി വൈസ് പ്രസിഡന്റായുള്ള ഭരണസമിതിയില്‍ വി.കെ. സുബ്രഹ്മണ്യന്‍, എം.കെ. ഇട്ട്യേച്ചന്‍, എ.എം. അബ്ദുള്ളക്കുട്ടി, കെ. ബാലന്‍, കെ. ശശിധരന്‍, സി.എ. സുരേന്ദ്രന്‍, കെ.എം. രാജു, വി.വി. സുധ, കെ.ബി. സ്മിത എന്നിവര്‍ അംഗങ്ങളാണ്.

ഹെഡ് ഓഫീസിനു പുറമെ തണ്ണീര്‍ക്കോട് ശാഖയും ബാങ്കിനുണ്ട്. 5827 എ ക്ലാസ് അംഗങ്ങളും 11884 സാധാരണ അംഗങ്ങളുമാണു ബാങ്കിനുള്ളത്. ക്ലാസ് വണ്‍ സ്‌പെഷ്യല്‍ ഗ്രേഡ് പദവിയുള്ള ബാങ്കിന് 1.39 കോടി രൂപയുടെ മൂലധനവും 74.29 കോടി രൂപയുടെ നിക്ഷേപവുമുണ്ട്. ബാങ്കിന്റെ വായ്പാ ആശ്വാസം 51.28 കോടി രൂപയാണ്. 14 സ്ഥിരം ജീവനക്കാരാണു ബാങ്കിനുള്ളത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!