ഉപഭോക്തൃ സംഘങ്ങളെ കൊല്ലരുതേ

moonamvazhi

 


വി. സന്തോഷ്
( പ്രസിഡന്റ്, തിരുവനന്തപുരം കോലിയക്കോട്
കണ്‍സ്യൂമര്‍ സഹകരണ സംഘം )

നീതി സ്റ്റോറുകളും മറ്റു കണ്‍സ്യൂമര്‍ വില്‍പ്പന കേന്ദ്രങ്ങളും അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഉപഭോക്തൃ സഹകരണ സംഘങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനും സഹകരണ വകുപ്പിനുമാണ്. നികുതിഭാരത്താലും മറ്റും സ്വകാര്യ മേഖലയുമായി മത്സരിക്കാനാവാതെ കേരളത്തിലെ ഉപഭോക്തൃ സഹകരണ മേഖല അനുദിനം ക്ഷയിക്കുകയാണ്. ഇതിനൊരു പരിഹാരം ഇനി വൈകിക്കൂടാ.

ഉപഭോക്തൃ സഹകരണ സംഘത്തിന്റെ രൂപവത്കരണത്തോടെയാണ് ഇംഗ്ലണ്ടിലെ റോച്ച്‌ഡെയില്‍ പട്ടണത്തില്‍ സഹകരണ പ്രസ്ഥാനത്തിന് ആരംഭം കുറിക്കുന്നത്. 28 ഫ്‌ളാനല്‍ നെയ്ത്തുകാര്‍ ചേര്‍ന്ന് തങ്ങള്‍ക്കും മറ്റ് തൊഴിലാളികള്‍ക്കും ആവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ മിതമായ വിലയ്ക്ക് കിട്ടാന്‍ വേണ്ടി 1844 ല്‍ ആരംഭിച്ച റോച്ച്‌ഡെയില്‍ പയനിയേഴ്‌സ് ഇക്വിറ്റബിള്‍ സൊസൈറ്റിയാണ് പില്‍ക്കാലത്ത് ലോക സഹകരണ പ്രസ്ഥാനത്തിനുതന്നെ മാതൃകയായിത്തീര്‍ന്നത്.

വ്യവസായ വിപ്ലവത്തിലൂടെ മനുഷ്യശക്തിയെ പിന്തള്ളി യന്ത്രശക്തി വിജയിക്കുകയും ആ ശക്തിയെ നിയന്ത്രിച്ച സമ്പന്നരായ ന്യൂനപക്ഷം സമൂഹത്തില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തതാണ് സഹകരണ പ്രസ്ഥാനത്തിനു വഴിയൊരുക്കിയത്. സമ്പത്തും സ്വാധീനവും ഉണ്ടായിരുന്ന സമ്പന്ന വിഭാഗം പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതോടെ ഗ്രാമങ്ങള്‍ അവഗണിക്കപ്പെട്ടു. ഗ്രാമീണര്‍ തൊഴിലവസരങ്ങള്‍ തേടി പട്ടണങ്ങളിലേക്ക് പലായനം ചെയ്തു. അതു കാരണം പട്ടണങ്ങളിലെ തൊഴിലില്ലായ്മ രൂക്ഷമായി. തൊഴില്‍ ലഭിച്ചവര്‍ക്ക് ന്യായമായ വേതനം ലഭിക്കാതായി. നിത്യോപയോഗ സാധനങ്ങളില്‍ മായം ചേര്‍ക്കലും പൂഴ്ത്തിവയ്പ്പും വ്യാപകമായി. വിലക്കയറ്റത്താല്‍ സാധാരണക്കാര്‍ വലഞ്ഞു. ഈയവസ്ഥയ്ക്കു പരിഹാരമായാണ് ഉപഭോക്തൃ സഹകരണ പ്രസ്ഥാനം ജന്മം കൊള്ളുന്നത്. ഇന്ത്യയില്‍ സഹകരണ പ്രസ്ഥാനം വേരൂന്നിയത് പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ്. ട്രിപ്ലിക്കേന്‍ അര്‍ബന്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ( TUCS ) എന്ന പേരില്‍ 1905 ല്‍ മദിരാശിയില്‍ ആരംഭിച്ച കണ്‍സ്യൂമര്‍ സംഘമാണ് ഇന്ത്യയിലെ ആദ്യത്തെ കണ്‍സ്യൂമര്‍ സഹകരണ സംഘം.

1960 ല്‍ കണ്‍സ്യൂമര്‍ സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു. ഉപഭോക്തൃ സഹകരണ സംഘങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ ഒരു ത്രിതല സംവിധാനം ഉണ്ടാകണമെന്നും സംസ്ഥാന സഹകരണ ഉപഭോക്തൃ ഫെഡറേഷനുകള്‍ക്കായി ദേശീയ തലത്തില്‍ നാഷണല്‍ കോ- ഓപ്പറേറ്റീവ് ഫെഡറേഷന്‍ രൂപവത്കരിക്കണമെന്നും ഈ കമ്മിറ്റി ശുപാര്‍ശ ചെയ്തു. ഐക്യ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയുടെ കാലത്ത് ഉപഭോക്തൃ സഹകരണ മേഖലയില്‍ സ്‌കൂള്‍ സഹകരണ സംഘങ്ങളും കണ്‍സ്യൂമര്‍ സഹകരണ സംഘങ്ങളും ആരംഭിച്ചു.

കേരളത്തില്‍ നിര്‍ജീവം

സമൂഹത്തില്‍ നിത്യജീവിതവുമായി ദൈനംദിനം ബന്ധപ്പെടാന്‍ കഴിയുന്ന മേഖലയാണ് ഉപഭോക്തൃ സഹകരണ മേഖല. എന്നാല്‍, സംസ്ഥാന കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ( കണ്‍സ്യൂമര്‍ഫെഡ് ) അതിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ജില്ലാ മൊത്ത വ്യാപാര സ്റ്റോറുകളും പ്രാഥമിക വ്യാപാര സ്റ്റോറുകളും സ്ഥിരതയില്ലാത്ത പ്രവര്‍ത്തന ശൈലിയാണ് അവലംബിക്കുന്നത്. മാത്രവുമല്ല, ഇവയില്‍ ബഹുഭൂരിപക്ഷവും പ്രവര്‍ത്തനരഹിതവുമാണ്. ഉപഭോക്തൃ മേഖലയില്‍ ഇടപെടുന്നതിനു സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക കാര്‍ഷിക വായ്പാ ബാങ്കുകള്‍ മുഖാന്തിരം ആരംഭിച്ച നീതി സ്റ്റോറുകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തനരഹിതമാണ്. കേരളത്തിലെ ഉപഭോക്തൃ സഹകരണ മേഖല നിര്‍ജീവമാണെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മിക്ക സഹകാരികളും അംഗീകരിക്കുന്ന വസ്തുതയാണ്.

സഹകരണ വകുപ്പിന്റെ 2017 മാര്‍ച്ച് 31 ലെ കണക്കുകള്‍ പ്രകാരം സഹകരണ രജിസ്ട്രാറുടെ കീഴില്‍ 4645 പ്രാഥമിക കണ്‍സ്യൂമര്‍ സഹകരണ സംഘങ്ങളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 190 കോളേജ് സഹകരണ സംഘങ്ങളും 3841 സ്‌കൂള്‍ സഹകരണ സംഘങ്ങളും കഴിച്ചാല്‍ ബാക്കി 614 പ്രാഥമിക കണ്‍സ്യൂമര്‍ സഹകരണ സംഘങ്ങളാണുള്ളത്. ഇതില്‍ത്തന്നെ 162 എണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ളവയില്‍ 331 എണ്ണം പ്രവര്‍ത്തനരഹിതവും 121 എണ്ണം ലിക്വിഡേഷനിലുമാണ്.

1969 ലെ കേരള സഹകരണ നിയമം റൂള്‍ – 3 പ്രകാരം കേരളത്തില്‍ കണ്‍സ്യൂമര്‍ സഹകരണ മേഖലയില്‍ ത്രിതല സംവിധാനമാണുള്ളത്. പ്രാഥമിക തലത്തില്‍ കണ്‍സ്യൂമര്‍ സഹകരണ സംഘങ്ങളും ജില്ലാ തലത്തില്‍ 14 ജില്ലാ ഹോള്‍സെയില്‍ സ്റ്റോറുകളും സംസ്ഥാന തലത്തില്‍ സംസ്ഥാന കണ്‍സ്യൂമര്‍ സഹകരണ ഫെഡറേഷനുമാണ് നിലവിലുള്ളത്. ജില്ലാ ഹോള്‍സെയില്‍ സ്റ്റോറുകളില്‍ നാമമാത്രമായവയാണ് പ്രവര്‍ത്തിക്കുന്നത്. ഏതാണ്ട് പകുതി ജില്ലാ ഹോള്‍സെയില്‍ സ്റ്റോറുകളും അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലാണ്. മലപ്പുറം ജില്ലാ ഹോള്‍സെയില്‍ സ്റ്റോര്‍ ലിക്വിഡേഷനിലുമാണ്. സംസ്ഥാന കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഭരണസമിതിയിലേക്ക് രാഷ്ട്രീയക്കാര്‍ക്ക് കടന്നു ചെല്ലാനുള്ള ഒരു ചവിട്ടുപടി മാത്രമാണ് ഇപ്പോള്‍ ജില്ലാ ഹോള്‍സെയില്‍ സ്റ്റോറുകള്‍.

1969 ലെ കേരള സഹകരണ നിയമം വകുപ്പ് 2 ( ഡി ) പ്രകാരം ഒന്നോ അതിലധികമോ റവന്യൂ ജില്ലകളില്‍ അധികാരമുള്ളതും എന്നാല്‍ സംസ്ഥാന വ്യാപകമായി അധികാരമില്ലാത്തതും സഹകരണ സംഘങ്ങള്‍ മാത്രം അംഗങ്ങളായിരിക്കുന്നതും രജിസ്ട്രാറോ സര്‍ക്കാരോ അപ്രകാരം പ്രഖ്യാപിച്ചിട്ടുള്ളതുമായ ഒരു സംഘം എന്നതാണ് കേന്ദ്ര സംഘത്തിന്റെ നിര്‍വ്വചനം. കേന്ദ്ര സഹകരണ സംഘം എന്ന നിലയില്‍ ജില്ലാ ഹോള്‍സെയില്‍ സ്റ്റോറുകള്‍ പ്രാഥമിക കണ്‍സ്യൂമര്‍ സംഘങ്ങള്‍ക്കാണ് അംഗത്വം നല്‍കേണ്ടത്. എന്നാല്‍, സഹകരണ നിയമത്തിന് വിരുദ്ധമായി ജില്ലാ ഹോള്‍സെയില്‍ സ്റ്റോറുകളുടെ നിയമാവലിയില്‍ ഭേദഗതി വരുത്തി വ്യക്തികള്‍ക്കും കണ്‍സ്യൂമര്‍ വ്യാപാരം നടത്തുന്ന മറ്റു സഹകരണ സംഘങ്ങള്‍ക്കും അംഗത്വം നല്‍കിയാണ് നിലവില്‍ ഭരണസമിതി രൂപവത്കരിച്ചിട്ടുള്ളത്. അതിനാല്‍ ഇതിനെ പ്രാഥമിക കണ്‍സ്യൂമര്‍ സഹകരണ സംഘങ്ങളുടെ കേന്ദ്ര സംഘമായും സംസ്ഥാന ( അപ്പക്‌സ് ) സ്ഥാപനമായും കണക്കാക്കാന്‍ കഴിയില്ല. ജില്ലാ ഹോള്‍സെയില്‍ സ്റ്റോറുകളില്‍ പ്രാഥമിക കണ്‍സ്യൂമര്‍ സംഘങ്ങള്‍ക്കു മാത്രം അംഗത്വം പുന:സ്ഥാപിച്ച് നല്‍കുന്നതിനാവശ്യമായ നിയമ പോരാട്ടം പല കേന്ദ്രങ്ങളില്‍ നിന്നും ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിലൂടെ കണ്‍സ്യൂമര്‍ സഹകരണ സംഘങ്ങള്‍ക്ക് അംഗത്വം നല്‍കി ജില്ലാ, സംസ്ഥാന സ്ഥാപനങ്ങളെ പുന:സംഘടിപ്പിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ ത്രിവേണി സ്റ്റോറുകള്‍ ആരംഭിച്ച് ശരിയായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ നിന്നു കണ്‍സ്യൂമര്‍ഫെഡ് പിന്നോക്കം പോകുകയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ജില്ലാ മൊത്തവ്യാപാര സ്റ്റോറുകളിലും ആവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ കിട്ടുന്നില്ല. എല്ലാ സഹകരണ സംഘങ്ങളും നീതി സ്റ്റോറുകള്‍ ആരംഭിച്ച് ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള ഭക്ഷ്യസാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വിതരണം നടത്തുക എന്ന ലക്ഷ്യവും പൂര്‍ണ രീതിയില്‍ എത്തിയ്ക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. കേരളത്തില്‍ ഉപഭോക്തൃ സഹകരണ സ്ഥാപനങ്ങള്‍ സമീപഭാവിയില്‍ പൂട്ടിപ്പോകാതിരിക്കട്ടെ എന്നു നമുക്ക് ആഗ്രഹിക്കാം.

സ്വകാര്യ മേഖലയില്‍ നിന്നുള്ള മത്സരം

പ്രാഥമിക കണ്‍സ്യൂമര്‍ സഹകരണ സംഘങ്ങള്‍ നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനം സ്വകാര്യ മേഖലയുമായുള്ള മത്‌സരമാണ്. പ്രാഥമിക കണ്‍സ്യൂമര്‍ സംഘങ്ങളും സ്വകാര്യ കച്ചവടക്കാരും ഒരേ മൊത്ത വിതരണ ഏജന്‍സികളില്‍ നിന്നാണ് സാധനങ്ങള്‍ വാങ്ങി വില്‍ക്കുന്നത്. എന്നാല്‍, സ്വകാര്യ കച്ചവടക്കാര്‍ തങ്ങളുടെ വാങ്ങലോ വില്‍ക്കലോ ശരിയായ രീതിയില്‍ രേഖപ്പെടുത്താത്തതുകൊണ്ട് അവര്‍ക്ക് ചരക്ക് സേവന നികുതിയില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കുന്നു. അതേസമയം, കണ്‍സ്യൂമര്‍ സംഘങ്ങള്‍ക്ക് ഇത് പറ്റില്ല. വാങ്ങലും വില്‍ക്കലും ശരിയായി രേഖപ്പെടുത്തി നികുതി വകുപ്പിന് കണക്കുകള്‍ ഹാജരാക്കണം. ചരക്ക് സേവന നികുതിയും വെള്ളപ്പൊക്കം നിമിത്തമുണ്ടായ അധിക നികുതിയും കണ്‍സ്യൂമര്‍ സംഘങ്ങള്‍ അടയ്‌ക്കേണ്ടതായി വരുന്നു. ഇതിനാല്‍ കണ്‍സ്യൂമര്‍ സംഘങ്ങളുടെ വില്‍പ്പനവില സ്വകാര്യ കച്ചവടക്കാരെക്കാള്‍ കൂടുന്നതായി കാണാം. ഉദാഹരണത്തിന്, കണ്‍സ്യൂമര്‍ സംഘം ഒരു ഉല്‍പ്പന്നം ഒരു ലക്ഷം രൂപയ്ക്ക് വാങ്ങി 28 ശതമാനം നികുതിയും അഞ്ചു ശതമാനം ലാഭവും ചേര്‍ത്ത് വില്‍ക്കുമ്പോള്‍ 1,33,000 രൂപ വില വരുന്നു. എന്നാല്‍, ഒരു സ്വകാര്യ കച്ചവടക്കാരന്‍ നികുതി അടയ്ക്കാതെ ലക്ഷം രൂപയുടെ സാധനം 10 ശതമാനം ലാഭത്തില്‍ വിറ്റാല്‍പ്പോലും ഉപഭോക്താവിന് 1,10,000 രൂപയ്ക്ക് നല്‍കാന്‍ കഴിയും. ഇത്തരത്തില്‍ വിലനിര്‍ണയം നടത്തുമ്പോള്‍ കണ്‍സ്യൂമര്‍ സംഘങ്ങളുടെ വില്‍പ്പന വില വളരെ കൂടുതലാവുകയും അത് വില്‍പ്പനയെ ബാധിക്കുകയും ചെയ്യുന്നു.

നിലവിലെ പദ്ധതികളനുസരിച്ച് ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ ( എന്‍.സി.ഡി.സി ) , സംസ്ഥാന സര്‍ക്കാര്‍ എന്നിവയില്‍ നിന്ന് പ്രാഥമിക കണ്‍സ്യൂമര്‍ സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം കിട്ടാനുള്ള സാധ്യത വളരെ കുറവാണ്. കണ്‍സ്യൂമര്‍ മേഖലയ്ക്ക് സംസ്ഥാന ബജറ്റില്‍ നീക്കി വയ്ക്കുന്ന തുകയുടെ സിംഹഭാഗവും സംസ്ഥാന ഫെഡറേഷന്‍ അവരുടെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കൊണ്ടുപോവുകയാണ് ചെയ്യുന്നത്.

സംഘങ്ങള്‍ക്കുള്ള ധനസഹായം കുറവ്

പ്രാഥമിക കണ്‍സ്യൂമര്‍ സഹകരണ സംഘങ്ങള്‍ക്ക് വളരെ അപൂര്‍വ്വമായേ സംസ്ഥാന സര്‍ക്കാരില്‍ നിന്നോ മറ്റ് ധനസഹായ സ്ഥാപനങ്ങളില്‍ നിന്നോ സാമ്പത്തിക സഹായം ലഭിക്കാറുള്ളു. ജില്ലാ സഹകരണ ബാങ്കുകള്‍ കണ്‍സ്യൂമര്‍ സംഘങ്ങള്‍ക്ക് നല്‍കുന്ന വായ്പയ്ക്ക് ഈടാക്കുന്ന പലിശ ഇപ്പോള്‍ 13 ശതമാനമാണ്. നേരത്തേ പറഞ്ഞതുപോലെ നികുതി നല്‍കിയും 13 ശതമാനം പലിശയ്ക്ക് വായ്പയെടുത്തും സ്വകാര്യ കച്ചവടക്കാരുമായി മത്‌സരിച്ച് വ്യാപാരം നടത്തി സ്ഥാപനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇതാണ് കേരളത്തില്‍ ബഹുഭൂരിപക്ഷം ഉപഭോക്തൃ സംഘങ്ങളെയും അടച്ചുപൂട്ടലില്‍ എത്തിച്ചത്. സഹകരണ സ്ഥാപനങ്ങള്‍ക്ക് 80 പി വകുപ്പനുസരിച്ച് ലഭിക്കേണ്ട ആദായ നികുതി ഇളവ് നിഷേധിക്കുകയും 194 എന്‍ എന്ന പുതിയ വ്യവസ്ഥയിലൂടെ പിന്‍വലിക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ചുമത്തുകയും ചെയ്യുന്ന നടപടിയെ കേരളത്തിലെ സഹകാരികളും സര്‍ക്കാരും ഒന്നിച്ചുനിന്ന് എതിര്‍ക്കുന്ന ഇക്കാലത്ത് കണ്‍സ്യൂമര്‍ സഹകരണ സംഘങ്ങളെയെങ്കിലും ചരക്ക് സേവന നികുതിയില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കേണ്ടതാണ്. കൂടാതെ, മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി പലിശയില്ലാത്ത പ്രവര്‍ത്തനമൂലധനം കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകള്‍ കണ്‍സ്യൂമര്‍ മേഖലയ്ക്ക് നല്‍കേണ്ടതാണ്. ഇതിനെല്ലാം പുറമേ, സംസ്ഥാന ഫെഡറേഷനും ജില്ലാ ഹോള്‍സെയില്‍ സ്റ്റോറുകളും പുന:സംഘടിപ്പിച്ച് പ്രാഥമിക സംഘങ്ങളെ വളര്‍ത്തിക്കൊണ്ടു വരുന്ന ഒരു രീതി മില്‍മ മാതൃകയില്‍ ചെയ്യേണ്ടതുണ്ട്. ഇത്തരത്തില്‍ കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകളുടെ ശക്തമായ ഇടപെടലും മറ്റ് സഹകരണ സംഘങ്ങള്‍ ചെയ്യുന്ന രീതിയിലുള്ള വൈവിധ്യവത്കരണവും കൊണ്ടുമാത്രമേ കേരളത്തിലെ ഉപഭോക്തൃ സഹകരണ മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുകയുള്ളു. അതിനാവശ്യമായ പഠനവും പ്രവര്‍ത്തനങ്ങളും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കണമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹകാരികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടേണ്ടതുണ്ട്.

കോവിഡ് – 19 കാലഘട്ടത്തില്‍ കണ്‍സ്യൂമര്‍ സഹകരണ സംഘങ്ങളുടെ പ്രസക്തി വര്‍ധിക്കുകയാണ്. ലോക്ഡൗണ്‍ കാരണം സഹകരണ മേഖലയിലെ ബഹുഭൂരിപക്ഷം സ്ഥാപനങ്ങളും അടഞ്ഞുകിടന്നപ്പോള്‍ കണ്‍സ്യൂമര്‍ ഫെഡും പ്രാഥമിക കണ്‍സ്യൂമര്‍ സഹകരണ സംഘങ്ങളുമാണ് നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യാനായി തുറന്നു പ്രവര്‍ത്തിച്ചത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം അനുഭവിച്ച പ്രതിസന്ധിയേക്കാള്‍ ഭയാനകമാവും കോവിഡാനന്തര കാലത്തുണ്ടാവുകയെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രാദേശികമായ വിഭവ സമാഹരണവും വിപണി ഇടപെടലും കൊണ്ട് ഒരു പരിധി വരെ പ്രതിസന്ധികളെ അതിജീവിക്കാനാവുമെന്നാണ് അവരുടെ അഭിപ്രായം. ഇത്തരം ഇടപെടലിന് മാര്‍ക്കറ്റിങ്, കണ്‍സ്യൂമര്‍ സഹകരണ സംഘങ്ങളുടെ ഇടപെടല്‍ വളരെ അത്യാവശ്യമാണ്. അരി, പാല്‍, പച്ചക്കറികള്‍, മുട്ട, മാംസം എന്നിവ ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്നു തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹായത്തോടെ വാങ്ങി വില്‍പ്പന നടത്താന്‍ മാര്‍ക്കറ്റിങ്, കണ്‍സ്യൂമര്‍ സഹകരണ സംഘങ്ങള്‍ തയാറാവുകയാണെങ്കില്‍ ഉല്‍പ്പാദകന് ന്യായവില കിട്ടും. അതുപോലെ ഉപഭോക്താവിന് ഗുണമേ•യുള്ള നിത്യോപയോഗ സാധനങ്ങള്‍ ന്യായവിലയ്ക്ക് ലഭിക്കും .

ചൂഷണം ഫലപ്രദമായി തടയാം

സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം ചൂഷണത്തിനെതിരായ പോരാട്ടമാണ്. ഏറ്റവും കൊടിയ ചൂഷണമാണ് ഉപഭോക്തൃ മേഖലയിലുള്ളത്. വിപണന സംഘങ്ങളെയും ഉപഭോക്തൃ സഹകരണ സംഘങ്ങളെയും മുന്‍നിര്‍ത്തി ഈ ചൂഷണം ഫലപ്രദമായി തടയാന്‍ നമുക്ക് കഴിയണം. കോവിഡ്- 19 കാലഘട്ടത്തില്‍ ഈ ചൂഷണം എല്ലാ രംഗത്തുമുണ്ട്. ഇവിടെയാണ് വിപണന സംഘങ്ങളുടെയും ഉപഭോക്തൃ സഹകരണ സംഘങ്ങളുടെയും പ്രസക്തി വര്‍ധിക്കുന്നത്. സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള മറ്റ് സഹകരണ സ്ഥാപനങ്ങള്‍ നീതി സ്റ്റോറുകളും മറ്റ് കണ്‍സ്യൂമര്‍ വില്‍പ്പന കേന്ദ്രങ്ങളും നിര്‍ത്തലാക്കിക്കൊണ്ടിരിക്കുന്ന ഈയവസരത്തില്‍ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ഫെഡും പ്രാഥമിക കണ്‍സ്യൂമര്‍ സഹകരണ സംഘങ്ങളും കേരളത്തിലെ സഹകരണ മേഖലയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്. അതുകൊണ്ടു തന്നെ ഉപഭോക്തൃ സഹകരണ മേഖലയെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരും സഹകരണ വകുപ്പും മുന്‍കൈ എടുക്കേണ്ടതാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!