കോവിഡ് കാലത്തെ സഹകരണ ശക്തി

moonamvazhi

-എഡ് മായോ

(2021 മാര്‍ച്ച് ലക്കം)

സഹകരണത്തിന്റെ ശക്തി ലോക്ഡൗണ്‍ കാലത്തു നിരന്തരം വര്‍ധിക്കുകയായിരുന്നു. സാമൂഹിക അകലം പാലിക്കുമ്പോള്‍ പരസ്പരം ബന്ധപ്പെടാനും സഹകരിക്കാനുമുള്ള ആവശ്യകത നമ്മില്‍ വര്‍ധിക്കുകയാണ്. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ കോവിഡ് പ്രതിസന്ധിയെ എങ്ങനെ അതിജീവിക്കും എന്നതായിരുന്നു ചോദ്യം. പരസ്പരം ആശ്രയിച്ചും സഹകരണം വര്‍ധിപ്പിച്ചും മുന്നേറാനുള്ള വഴി സഹകരണ സ്ഥാപനങ്ങള്‍ കണ്ടെത്തി. കോവിഡ് കാലത്തു സഹകരണ പ്രസ്ഥാനം പ്രകടമാക്കിയ ശക്തി വിലയിരുത്തി ‘കോ-ഓപ്പറേറ്റീവ്‌സ് യു.കെ.’യുടെ മുന്‍ സെക്രട്ടറി ജനറലും ‘കോ-ഓപ്പറേറ്റീവ്‌സ് യൂറോപ്പി’ന്റെ വൈസ് പ്രസിഡന്റുമായ എഡ് മായോ എഴുതിയ ലേഖനം. പ്രതിസന്ധി ഘട്ടങ്ങളില്‍ ജീവകാരുണ്യ സംഘടനകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും പരസ്പരം പഠിക്കാനുണ്ടെന്നും അദ്ദേഹം കാര്യ കാരണ സഹിതം വിശദമാക്കുന്നു. ( പരിഭാഷ: വി.എന്‍. പ്രസന്നന്‍ )

ഹൃദയവേദനയുടെ കാലത്തും നമുക്കു ചുറ്റുമുള്ളവരാല്‍ ഹൃദയത്തിനു സന്തുഷ്ടമാകാനാവും. സ്വാഭാവികമാണത്. കോവിഡ് 19 മഹാമാരിയുടെ കേന്ദ്രമായിരുന്നു ഇറ്റലി. അവിടത്തെ സഹകാരികളുമായി ഞാന്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ കേട്ട കാര്യങ്ങളും അവരുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച പ്രതികരണങ്ങളും മറ്റുള്ളവരുമായി പങ്കുവയ്‌ക്കേണ്ടവിധം അര്‍ഥഗര്‍ഭവും ഹൃദയാവര്‍ജകവുമാണ്.

സഹകരണം ഇറ്റലിയുടെ ഭരണഘടനയില്‍ എഴുതിവച്ചിട്ടുള്ള കാര്യമാണ്. സ്വകാര്യ ഊഹക്കച്ചവടത്തില്‍ നിന്നു മുക്തമായി പരസ്പര നേട്ടത്തിനായി പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ കൊണ്ടുള്ള ഗുണങ്ങളെ റിപ്പബ്ലിക് അംഗീകരിക്കുന്നതായി 1948 ലെ ഭരണഘടനയുടെ 45-ാം അനുച്ഛേദം വ്യക്തമായി പറയുന്നുണ്ട്. ഇറ്റാലിയന്‍ നിയമങ്ങള്‍ സഹകരണ സംരംഭങ്ങളുടെ വികസനത്തെ സഹായിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും അവയുടെ അഖണ്ഡത ഉറപ്പുവരുത്തുന്നതുമായിരിക്കണമെന്നും അതു നിര്‍ദേശിക്കുന്നു. ദേശീയ ഭരണഘടനയില്‍ത്തന്നെ സഹകരണത്തിനു സ്ഥാനം നല്‍കിയിട്ടുള്ള ഒരേയൊരു രാജ്യമൊന്നുമല്ല ഇറ്റലി. എങ്കിലും, പൊതുവേ യൂറോപ്പില്‍ ഇതത്ര പതിവുള്ളതല്ല. ഗ്രീസിലെ ത്രേസിലുള്ള ഡമോക്രിറ്റസ് സര്‍വകലാശാലയില്‍ നിയമപഠന വിഭാഗത്തില്‍ അധ്യാപികയാണു ഇഫിജീനിയ ഡൗവിറ്റ്‌സ . ലോകമെമ്പാടുമുള്ള ഭരണഘടനകള്‍ വിലയിരുത്തി അവര്‍ എത്തിയ നിഗമനം ആഗോളതലത്തില്‍ മൂന്നു ദേശീയ ഭരണഘടനകളില്‍ ഒന്നു വീതം സഹകരണ സംരംഭങ്ങളെപ്പറ്റി വ്യക്തമായി പരാമര്‍ശിക്കുന്നുണ്ടെന്നാണ്. ( ഈ ഗവേഷണത്തില്‍ ആദ്യത്തെത് അവര്‍ എനിക്കയച്ചുതന്ന 1917 ലെ മെക്‌സിക്കന്‍ ഭരണഘടനയാണ്. 1910 ലെ വിപ്ലവത്തിന്റെ സൃഷ്ടിയായ അതു സാമൂഹികവും സാമ്പത്തികവുമായ അവകാശങ്ങളും തൊഴിലവകാശങ്ങളുടെയും തൊഴില്‍സാഹചര്യങ്ങളുടെയും സംരക്ഷണവും ഉള്‍ക്കൊള്ളുന്ന വിപ്ലവലക്ഷ്യത്തിന്റെ ദീപശിഖയാണ് ).

ഇറ്റാലിയന്‍ സമ്പദ്‌വ്യവസ്ഥയില്‍ മൊത്ത ആഭ്യന്തരോല്‍പ്പാദനത്തിന്റെ ( ജി.ഡി.പി ) പത്തു ശതമാനത്തോളം സംഘടിപ്പിക്കപ്പെടുന്നതു സഹകരണ സംരംഭങ്ങളിലൂടെയാണ്. രാജ്യത്തെ തൊഴില്‍ സേനയുടെ 11 ശതമാനത്തോളം സഹകരണ സ്ഥാപനങ്ങളിലാണു ജോലിചെയ്യുന്നത്. നിരവധി വന്‍കിട തൊഴിലാളി സഹകരണ സ്ഥാപനങ്ങളും ഇതിലുണ്ട് എന്നു തീര്‍ച്ച.

പ്രചോദനം സഹകരണ മൂല്യങ്ങള്‍

കോവിഡ് 19 മഹാമാരിക്കാലത്തെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക പ്രതിസന്ധിയോടുള്ള ഇറ്റലിയിലെ സഹകരണ സ്ഥാപനങ്ങളുടെ പ്രതികരണം തങ്ങളുടെ മൂല്യങ്ങളില്‍നിന്നു പ്രചോദനമാര്‍ജിച്ചുകൊണ്ടായിരുന്നുവെന്നു മാത്രമല്ല, സഹകരണ സ്ഥാപനങ്ങള്‍ തമ്മില്‍ തമ്മില്‍ സഹകരിക്കാനുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞുകൊണ്ടു കൂടിയുള്ളതായിരുന്നു. ഉദാഹരണമായി, അവശ്യസേവനങ്ങളായതിനാല്‍ ചില്ലറ വില്‍പ്പന സഹകരണ സംരംഭങ്ങളുടെ വരുമാനം വര്‍ധിക്കുകയാണു ചെയ്തത്. വര്‍ധിച്ച ചെലവുകള്‍ അവര്‍ക്കും നേരിടേണ്ടിവന്നു. എങ്കിലും, ദശലക്ഷക്കണക്കിനു യൂറോ വരുന്ന അവരുടെ വരുമാനം പ്രാദേശിക സമൂഹങ്ങളെ സഹായിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്ന ഇറ്റാലിയന്‍ പൊതുആശുപത്രികള്‍ക്കും സമൂഹ സഹകരണ സംരംഭങ്ങള്‍ക്കും സമ്മാനിക്കാനാണു അവര്‍ തീരുമാനിച്ചത്.

പ്രശ്‌നം ഏറ്റവും രൂക്ഷമായി ബാധിച്ച ലൊംബാര്‍ഡിയില്‍ ശുചീകരണത്തൊഴിലാളികളുടെ സഹകരണ സംഘങ്ങള്‍ ആശുപത്രികളിലെ ജോലികളിലേക്കു പ്രവര്‍ത്തനരംഗം മാറ്റുകയും സാമൂഹിക സഹകരണ സ്ഥാപനങ്ങള്‍ ഭക്ഷണ വിതരണം നടത്തുകയും ടാക്‌സി സഹകരണ സ്ഥാപനങ്ങള്‍ 65 വയസ്സിനു മുകളിലുള്ളവര്‍ക്കു യാത്ര സൗജന്യമാക്കുകയും ചെയ്തതായി എന്റെ സുഹൃത്ത് സ്റ്റെഫാനിയ മര്‍ക്കോണി പറഞ്ഞു. സ്റ്റെഫാനിയ ഉള്‍പ്പെടുന്ന ദേശീയ സഹകരണ സഖ്യമായ ‘ലിഗാകൂപ്പി ‘ലൂടെയാണ് ( Legacoop ) ഇതു ചെയ്തത്. ‘കോണ്‍ഫ്് കോ-ഓപ്പറേറ്റീവി’നും ( Conf cooperatives ) ‘എ.ജി.സി.ഐ.'(AGCI) ക്കുമൊപ്പമാണ് ‘ലിഗാകൂപ്പ്’ ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ചത്.

പല മേഖലകളില്‍ നിന്നുമുള്ള സഹായത്തോടെ 12 സഹകരണ സ്ഥാപനങ്ങള്‍ ഒരുമിച്ചു ചേര്‍ന്നു പ്രതിദിനം നാലു ലക്ഷം മുഖാവരണങ്ങള്‍ നിര്‍മിച്ചു. 100 പ്രാവശ്യംവരെ പുനരുപയോഗിക്കാവുന്ന നൂതനമായ രൂപകല്‍പ്പനയോടെയാണു ഈ മാസ്‌ക്കുകള്‍ നിര്‍മിച്ചത്. പ്രതിസന്ധിക്കുമുമ്പുള്ള കാലങ്ങളില്‍ത്തന്നെ ചെറുസ്ഥാപനങ്ങളെ ഒരുമിച്ചുകൊണ്ടുവന്നു ധനകാര്യ സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി അന്താരാഷ്ട്രതലത്തില്‍ മത്സരിക്കാന്‍ പ്രാപ്തമാക്കുന്നതില്‍ ഇറ്റാലിയന്‍ സഹകരണ പ്രസ്ഥാനത്തിന്റെ ശക്തിയായിരുന്നു രൂപകല്‍പ്പനാരംഗം. ഫോഗ്ഗിയ പ്രവിശ്യയിലെ സമൂഹ സഹകരണ സംരംഭമായ ‘ബികാരി’ ( Biccari ) പോലുള്ള ചെറുഗ്രാമങ്ങളിലെ സഹകരണ സംരംഭങ്ങള്‍ ആവശ്യക്കാര്‍ക്കു ആറു പെന്‍സിനു പ്രാദേശിക ഹോംഡെലിവറി സേവനം നല്‍കി.

ആഗോള രംഗത്തെ ഐക്യദാര്‍ഢ്യം

അന്താരാഷ്ട്രതലത്തിലുമുണ്ട് ഈ ഐക്യദാര്‍ഢ്യം. ദേശീയതലത്തില്‍ അണുനാശിനികള്‍ക്കും ശുചീകരണ ഡിറ്റര്‍ജന്റുകള്‍ക്കുമുണ്ടായ ക്ഷാമം തീര്‍ക്കാന്‍ ബള്‍ഗേറിയയിലെ ചില്ലറ വില്‍പ്പന സഹകരണ സംരംഭങ്ങള്‍ക്കു കഴിഞ്ഞു. വെല്ലുവിളികളും സങ്കീര്‍ണതകളും നിറഞ്ഞ അതിനിര്‍ണായക സാഹചര്യങ്ങളിലൂടെ സ്വയം കടന്നുപോകവെയാണു അവര്‍ ഇതു സാധിച്ചത്.

ഇത്തരം തിരിച്ചുവരവിനു അന്താരാഷ്ട്രതലത്തില്‍ ഒരു ബൂമറാങ്ങിന്റെ സ്വഭാവമുണ്ട്. അംഗങ്ങളെ പ്രതിസന്ധിഘട്ടത്തില്‍ സഹായിക്കാന്‍ ചെയ്ത കാര്യങ്ങളുടെ പേരില്‍ ഫ്രീലാന്‍സ് സഹകരണ സംരംഭമായ ‘സ്മാര്‍ട്ട്’ (SMART) വൈറസ് മൂലം തൊഴില്‍ നഷ്ടപ്പെട്ട ഫ്രീലാന്‍സര്‍മാരുടെ നിലനില്‍പ്പിനായി ‘പ്ലാന്‍ കൊറോണ’ എന്നൊരു പദ്ധതി തന്നെ തുടങ്ങി. ബെല്‍ജിയത്തിലും ഫ്രാന്‍സിലും ആരംഭിച്ച അതിപ്പോള്‍ ഇറ്റലിയിലേക്കു വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സഹകരണ പ്രവര്‍ത്തനമികവിനു അന്താരാഷ്ട്രതല ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. പൗരസമൂഹം, സാമൂഹിക സംരംഭം, വിപുലമായ കോര്‍പ്പറേറ്റ് സക്രിയത എന്നിവയുടെതായ മറ്റു മേഖലകളിലും ഇതു നിശ്ചയമായും കാണാം. ഇതൊരു മത്സരമൊന്നുമല്ലല്ലോ? അതുകൊണ്ടു മറ്റുള്ളവരെക്കാള്‍ മികച്ച മൂല്യമൊന്നും സഹകരണ സ്ഥാപനങ്ങള്‍ അവകാശപ്പെടുന്നില്ല. തങ്ങളുടെ മൂല്യങ്ങള്‍ക്കൊത്തു ഉയര്‍ന്നു പ്രവര്‍ത്തിക്കുന്നുവെന്നേ അവ അവകാശപ്പെടാറുള്ളൂ. ഇതു ശരിയാണെന്നാണു എന്റെ നോട്ടത്തില്‍ കാണുന്നത്.

എന്റെ ശ്രദ്ധയില്‍പ്പെട്ടതും ഞാന്‍ ഏറെ വിലമതിക്കുന്നതുമായ ചില ഉദാഹരണങ്ങള്‍ ഇതാ:

1. പാരീസിലും പരിസരത്തുമുള്ള ഫ്രഞ്ച് സഹകരണ ബാങ്കുകള്‍ ദശലക്ഷക്കണക്കിനു ഫ്രാങ്കിന്റെ 100 വായ്പാ പദ്ധതികള്‍ ആശുപത്രികള്‍ക്കും ആരോഗ്യ പരിചരണ കേന്ദ്രങ്ങള്‍ക്കുമായി ആരംഭിച്ചു.
2. ഉപഭോക്താക്കള്‍ക്കുള്ള കോണ്ടാക്ട്‌ലെസ് ( സമ്പര്‍ക്കരഹിത ) പേയ്‌മെന്റുകളുടെ പരിധി പ്രായോഗികവും സഹായകവുമായ വിധം 50 യൂറോ ആയി ജര്‍മന്‍ സഹകരണ ബാങ്കുകള്‍ ഉയര്‍ത്തി.

മെസ്സിയുടെ നേതൃത്വം

3. സ്‌പെയിനില്‍ താണ വരുമാനക്കാരായ തൊഴിലാളികള്‍ക്കു പൂര്‍ണ ശമ്പളവും ലേ ഓഫില്‍നിന്നുള്ള സംരക്ഷണവും ഉറപ്പാക്കാന്‍ ഐതിഹാസിക ഫുട്ബാള്‍ സഹകരണ സ്ഥാപനമായ ‘എഫ് സി ബാഴ്‌സലോണ’ യില്‍ കളിക്കാര്‍ക്കു 70 ശതമാനം സാലറി കട്ട് നടപ്പാക്കാന്‍ ലയണല്‍ മെസ്സി തന്നെ നേതൃത്വം നല്‍കി.
4. ലോക്ഡൗണ്‍ കാലത്തു ഡ്രൈവിംഗ് കുറയ്‌ക്കേണ്ടിവന്ന കാര്‍ ഇന്‍ഷുറന്‍സ് ഉപഭോക്താക്കള്‍ക്കു കാനഡയിലെ ‘ഡെസ്ജാര്‍ഡിന്‍സ്’ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു.
5. ബാങ്ക് ശാഖകള്‍ അടഞ്ഞുകിടന്നപ്പോഴും പുതിയ അടിയന്തരവായ്പകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ഐറിഷ് വായ്പാ യൂണിയനുകള്‍ തുറന്നുപ്രവര്‍ത്തിച്ചു.
6. ബാള്‍ട്ടിക് മേഖലയില്‍ മാത്രമല്ല, ലോകമാകെത്തന്നെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കു ധനസഹായം നല്‍കാന്‍ സ്വീഡനിലെ സഹകരണ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ പുതിയ ബോണ്ടുകളിലായി 235 ദശലക്ഷം ഡോളറിന്റെ നിക്ഷേപങ്ങള്‍ ലഭ്യമാക്കി. ‘ഫോക്‌സാം ഗ്രൂപ്പ് (Folksam Group) വൈറസിന്റെ സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്ന നിക്ഷേപാവസരങ്ങള്‍ സജീവമായി ആരായുകയാണ് ‘ – സി.ഇ.ഒ. വൈഎല്‍വാ വെസ്സെന്‍ ഉറപ്പുനല്‍കുന്നു.

യു.കെ.യിലെ ‘കോ-ഓപ്പ് ഗ്രൂപ്പി’ന്റെ പ്രസിഡന്റ് നിക്ക് ക്രോഫ്റ്റ്‌സ് പറയുന്നു: ”മറ്റു ബിസിനസ് സ്ഥാപനങ്ങള്‍ മാത്രമല്ല, സര്‍ക്കാരുകള്‍ പോലും പിന്തുടരുന്ന തരത്തിലുള്ള മാതൃകകള്‍ സൃഷ്ടിക്കുന്നതില്‍ സഹകരണ സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി വിജയിച്ചു. പരിഭ്രാന്തമായ വാങ്ങിക്കൂട്ടല്‍ മൂലം കുഴങ്ങിപ്പോയ ഭക്ഷ്യബാങ്കുകള്‍ക്കു സഹായ വാഗ്ദാനവുമായി ആദ്യമെത്തിയതു സഹകരണ ഭക്ഷ്യസ്‌റ്റോറുകളായിരുന്നു. സ്‌കൂളുകള്‍ അടച്ചിടേണ്ടിവന്നതിനാല്‍ ഒരു കുട്ടിയും പട്ടിണി കിടക്കേണ്ടിവരില്ലെന്നു ആദ്യം പ്രഖ്യാപിച്ചതു സഹകരണ അക്കാദമികളായിരുന്നു. വെയ്ല്‍സില്‍ സഹകരണ ടാക്‌സി ഡ്രൈവര്‍മാര്‍ അവശ്യമേഖലകളിലെ തൊഴിലാളികള്‍ക്കു സൗജന്യ യാത്രയൊരുക്കി. ഇവിടെ ലിവര്‍പൂളില്‍ ഒരു സഹകരണ ബേക്കറി ഭക്ഷ്യബാങ്കുകള്‍ക്കായി പുത്തന്‍ ബ്രഡ്ഡുകള്‍ പാകപ്പെടുത്തുകയും ആംബുലന്‍സ് തൊഴിലാളികള്‍ക്കു ഇറച്ചിയടകള്‍ (pies) വിതരണം നടത്തുകയും ചെയ്യുന്നുണ്ട്. സഹകരണ സ്ഥാപനങ്ങള്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ പ്രാപ്തമാണെന്നും തങ്ങള്‍ സേവിക്കുന്ന സമൂഹങ്ങളില്‍ വേരൂന്നിയ സഹകരണ പ്രസ്ഥാനം ഏറ്റവും സേവനാര്‍ഹരായവരെ എന്നും സഹായിക്കുമെന്നും എനിക്കറിയാം.”

ഇവിടത്തെ ( യു.കെ ) യും വിദേശങ്ങളിലെയും ഇത്തരം പുതിയ ഉദാഹരണങ്ങളെപ്പറ്റിയുള്ള കാര്യങ്ങളും യു.എസ്സിലെയും ഇന്ത്യയിലെയും ബ്രസീലിലെയും സമീപകാല പോസ്റ്റുകളും ഒക്കെ ‘കോ-ഓപ് ന്യൂസി’ല്‍ നിങ്ങള്‍ക്കു വായിക്കാം; യൂറോപ്പിലാണെങ്കില്‍ ‘കോ-ഓപ്‌സ് യൂറോപ്പി’ലും. കൂടുതല്‍ വിപുലമായ വിധത്തില്‍ ഐ.എല്‍.ഒ. യില്‍നിന്നും ഇതൊക്കെ ലഭ്യമാണ്. കോവിഡിന്റെ പ്രത്യാഘാതത്തെയും അതിനോടുളള പ്രതികരണത്തെയും പറ്റി ‘കോ-ഓപ്‌സ് യു.കെ’ അംഗങ്ങളില്‍നിന്നു തെളിവുകള്‍ ശേഖരിച്ചുവരികയാണ്. അതുകൊണ്ടു ഞങ്ങളുടെ ന്യൂസ് ലെറ്റര്‍ ലഭിക്കാന്‍ സൈന്‍അപ് ചെയ്യുന്നതും ഞങ്ങളുടെ ഏറ്റവും പുതിയ വിദഗ്‌ധോപദേശങ്ങള്‍ പരിശോധിക്കുന്നതും നന്നായിരിക്കും.

ഇറ്റലിയിലെ പ്രവര്‍ത്തനങ്ങള്‍

ഇറ്റലിയില്‍ ലോക്ഡൗണ്‍ അയവു വരുത്താനുള്ള സാധ്യതകള്‍ തെളിയുന്ന മുറയ്ക്കു രാഷ്ട്രപുനര്‍നിര്‍മാണത്തിനായി പൊതുജന സക്രിയതയുടെതായ ഒരു കര്‍മപരിപാടിയുമായി രംഗത്തിറങ്ങാന്‍ ഒരുങ്ങുകയാണു രാജ്യമെമ്പാടുമുള്ള സാംസ്‌കാരിക സഹകരണ സംരംഭങ്ങള്‍. രണ്ടു വര്‍ഷംമുമ്പു ബോളോഗ്നയിലേക്കുള്ള വളരെ വിജ്ഞാനപ്രദമായ ഒരു യാത്രക്കിടയില്‍ ‘ലിഗകൂപ്പ്’ വൈസ് പ്രസിഡന്റ് മൗറോ ലൂസെറ്റിയെ കണ്ടുമുട്ടാന്‍ എനിക്കവസരം ലഭിച്ചു. ഗംഭീരമാണു അദ്ദേഹം ഇറ്റലിയില്‍ കെട്ടിപ്പടുത്തിട്ടുള്ള മാതൃക. ഇറ്റലി നന്നായി മനസ്സിലാക്കിയിട്ടുള്ള അക്കാര്യം അദ്ദേഹം വിവരിക്കുന്നതിങ്ങനെ:

”ദിവസവും െൈവകാരികമായും ധീരമായും കാര്യക്ഷമമായും സ്വന്തം ജോലിയും ചുമതലയും നിര്‍വഹിക്കുന്ന സാധാരണക്കാരാണു ഞങ്ങള്‍. ആളുകള്‍ കഷ്ടപ്പെടുന്നിടങ്ങളില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമൊപ്പം ആശുപത്രികള്‍ ശുചിയാക്കാനും അടുക്കളകള്‍ മുതല്‍ താപവൈദ്യുതനിലയങ്ങള്‍ വരെ പ്രവര്‍ത്തിപ്പിക്കാനും പരിശ്രമിക്കുന്ന സ്ത്രീകളും പുരുഷന്മാരുമായ സഹകാരികളാണു ഞങ്ങള്‍. തെരുവുകളിലെ സംഭരണശാലകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഓഫീസുകളിലും അവശ്യസേവനങ്ങള്‍ നല്‍കാന്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളും പുരുഷന്മാരുമാണു ഞങ്ങള്‍. കൊറോണ വൈറസിനു മുമ്പുതന്നെ ദുര്‍ബല വിഭാഗത്തില്‍പ്പെട്ടിരുന്നവരും ഇപ്പോള്‍ കൂടുതല്‍ ദുരിതത്തിലായവരുമായവര്‍ക്കു സാമൂഹിക സംരംഭങ്ങളിലൂടെ സജീവ സഹായം സകലവിധത്തിലും നല്‍കാന്‍ യത്‌നിക്കുന്നവരാണു ഞങ്ങള്‍. സഹകാരികളായ സ്ത്രീപുരുഷന്‍മാരായി തുടരുന്നതോടൊപ്പം മറ്റുള്ളവരോടു ജോലി തുടരാന്‍ ആഹ്വാനം ചെയ്യുകയും സുരക്ഷിതമായി അതു നിര്‍വഹിക്കാന്‍ പ്രാപ്തരാക്കുകയുമാണ് ഞങ്ങളുടെയും ഞങ്ങളുടെ സമൂഹത്തിന്റെയും ഭാവിയെപ്പറ്റി ചിന്തിക്കാന്‍ ഞങ്ങള്‍ക്കറിയാവുന്ന ഏക മാര്‍ഗം. രോഗപ്പകര്‍ച്ച നിലയ്ക്കുകതന്നെ ചെയ്യും. അപ്പോള്‍ ഒരു ത്യാഗവും പാഴായിപ്പോകാതിരിക്കത്തക്കവിധം ഭാവിലോകത്തെ എങ്ങനെ നേരിടണമെന്നതാണു ഓരോ ദിവസവും ജോലി ചെയ്യുമ്പോള്‍ ഞങ്ങള്‍ ചിന്തിക്കുന്നത്.”

ജീവകാരുണ്യ, സഹകരണ രംഗങ്ങള്‍

ജീവകാരുണ്യ സംഘടനകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും പരസ്പരം പഠിക്കാനുള്ളതെന്ത്? ഒരു മഹാനഗരത്തിലെ രണ്ടു വ്യത്യസ്ത ഫുട്ബാള്‍ ക്ലബ്ബുകളെപ്പോലെ ജീവകാരുണ്യ സംഘടനകള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും വര്‍ഷങ്ങളായി പരസ്പരം ഇടപെടേണ്ട കാര്യങ്ങള്‍ താരതമ്യേന കുറവായിരുന്നു. നമുക്കിനി പരസ്പരം പഠിക്കാനാവുമോ? ജീവകാരുണ്യ മേഖലയെ സംബന്ധിച്ചിടത്തോളം സഹകരണ സ്ഥാപനങ്ങള്‍ മൂല്യാധിഷ്ഠിതവും തുറന്നതും സംരംഭകാത്മകവുമായവിധം സ്വകാര്യ നേട്ടത്തില്‍ കേന്ദ്രീകരിച്ച ബിസിനസ് ക്ലബ്ബുകളാണ്. ജീവകാരുണ്യസംഘടനകളുടെ വിശാലമായ പൊതുഉദ്ദേശ്യവുമായി താരതമ്യം ചെയ്താണു ഈ വിലയിരുത്തല്‍. വാസ്തവത്തില്‍ സ്വകാര്യനേട്ടത്തിന്റെ അഭാവത്തിന്റെ കണ്ണാടിയിലൂടെ പൊതുനന്മയെ നെഗറ്റീവ് ആയി പരിശോധിക്കുന്ന ഒരു പ്രവണത ജീവകാരുണ്യ നിയമത്തിനുണ്ട്. സഹകരണ മേഖലയെ സംബന്ധിച്ചിടത്തോളം ജീവകാരുണ്യ പ്രവര്‍ത്തനമെന്നതു സമയവും പണവും ഉദാരമായി വിനിയോഗിച്ചുകൊണ്ടു സ്വകാര്യ വ്യക്തികള്‍ നടത്തുന്ന പൊതുപ്രവര്‍ത്തനങ്ങളാണ്. ഇതു നടത്തുന്നവര്‍ അഭിവൃദ്ധി പ്രാപിച്ചവരായിരിക്കും. പലപ്പോഴും ഇതു സ്ഥാപനവത്കൃതവുമായിരിക്കും. പങ്കാളിത്താധിഷ്ഠിതവും ആവശ്യങ്ങളില്‍നിന്നു ഉയര്‍ന്നുവന്നതുമായ സ്വയംസഹായ പ്രസ്ഥാനത്തിന്റെ തൊഴിലാളിവര്‍ഗ വേരുകളില്‍നിന്നു വ്യത്യസ്തമായാണു ഇതു വിലയിരുത്തപ്പെടുന്നത്.

മറുഭാഗത്തിന്റെതു ഒരുതരം തല്‍സ്ഥിതി തുടരലാണെന്നു ഇരുകൂട്ടരും പരസ്പരം വിചാരിക്കുന്നുണ്ടാകണം. ജീവകാരുണ്യ സംഘടനകള്‍ സേവനദാനത്തോടുള്ള കുറച്ചു പരമ്പരാഗതവും പിതൃത്വപരവുമായ സമീപനത്തെ പ്രതിനിധാനം ചെയ്യുന്നതായി സഹകരണ സ്ഥാപനങ്ങള്‍ കരുതുമ്പോള്‍, സഹകരണ സ്ഥാപനങ്ങളെ ജീവകാരുണ്യ സംഘടനകള്‍ കരുതുന്നതു സഹായാര്‍ഹരെ വിട്ടുകളയുന്ന വിപണിയുടെ ഭാഗമായാണ്.

വാസ്തവത്തില്‍ ജീവകാരുണ്യ സംഘടനകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും എന്നും ഉയര്‍ന്ന ലക്ഷ്യങ്ങളുണ്ടായിരുന്നു: മൂല്യങ്ങളിലൂടെ സമൂഹത്തെ പരിവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യം. കണ്ണടച്ച് 100 വര്‍ഷം മുമ്പത്തെ ഒരു സമൂഹത്തിലാണു നിങ്ങള്‍ എന്നു സങ്കല്‍പ്പിച്ചു നോക്കുക. ജനാധിപത്യം തീരെ കുറഞ്ഞതും തൊഴിലവകാശങ്ങള്‍ അല്‍പ്പമാത്രമായതും സ്ത്രീകള്‍ക്കു വോട്ടവകാശം ഇല്ലാത്തതും വംശീയവാദം വ്യാപകമായതുമായ ഒരു സമൂഹത്തെയാവും നിങ്ങള്‍ക്കു കാണാന്‍ കഴിയുക. ഇതില്‍നിന്നു വ്യത്യസ്തമായി വളരെ ഗണനീയമായ നേട്ടങ്ങള്‍ നമ്മുടെ ജീവിതത്തില്‍ വരുത്തുന്നതിനു നേതൃത്വം നല്‍കിയതു ജീവകാരുണ്യപരവും സഹകരണാത്മകവുമായ പൗരസമൂഹമാണ്. വിരളമായി മാത്രമേ ഭരണകൂട നടപടികളുടെ ഫലമായി വന്‍മാറ്റങ്ങള്‍ സംഭവിച്ചിട്ടുള്ളൂ. നമ്മള്‍ രണ്ടു കൂട്ടരുമാണ് ഏറ്റവും നന്നായി അതു ചെയ്യുന്നത്.

എന്റെ ജീവിതത്തിലൂടനീളം പൗരസമൂഹത്തിന്റെ ഈ രണ്ടു ഭാഗങ്ങളിലും ഞാന്‍ ഇടപെട്ടിട്ടുണ്ട്. ഞാന്‍ ഇപ്പോള്‍ ‘കോ-ഓപ്‌സ് യു.കെ.’യിലാണു പ്രവര്‍ത്തിക്കുന്നത്. ജൂലായില്‍ ‘പൈലറ്റ് ലൈറ്റ്’ സി.ഇ.ഒ. എന്ന പുതിയ ചുമതല ഏറ്റെടുക്കും. ബിസിനസ് സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ചെറിയ ചെറിയ ജീവകാരുണ്യ സ്ഥാപനങ്ങളെ സഹായിക്കുന്ന സാമൂഹിക സംരംഭമാണിത്.

ഒത്തുചേരലിന്റെ മേന്മ

ആവശ്യകതയുടെയും വൈകാരിക പിന്തുണയുടെതുമായ പ്രശ്‌നങ്ങള്‍ക്കു ചുറ്റും ഒത്തുകൂടുന്ന വ്യക്തികളുടെ ഏറ്റവും മികച്ച നിലയിലുള്ള ഒരു സ്വതന്ത്ര സംഘടനയാണു ഞങ്ങളുടെത്. ഈ ഒത്തുചേരലാണു സമൂഹത്തെ ഐക്യത്തോടെ നിലനിര്‍ത്തുന്ന മൂല്യങ്ങളെ ഉല്‍പ്പാദിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്നത്. സാങ്കേതികവിദ്യയും ഫാഷനും മാറുമ്പോള്‍ നിങ്ങള്‍ക്കു അതിനൊപ്പിച്ചു മുന്നോട്ടുപോകാം. പക്ഷേ, മൂല്യങ്ങള്‍ മാറുമ്പോള്‍ നിങ്ങള്‍ ആ മാറ്റത്തിനു പര്യാപ്തരല്ലെങ്കില്‍ പുറത്താവുകതന്നെ ചെയ്യും.

സ്‌കൂള്‍ വിട്ടശേഷം ഒരു വ്യക്തിഗത അംഗം എന്ന നിലയിലാണു ഞാന്‍ സഹകരണ പ്രസ്ഥാനത്തില്‍ ചേര്‍ന്നത്. 23-ാം വയസ്സില്‍ ഞാന്‍ ഒരു ദേശീയ ജീവകാരുണ്യ സംഘടനയുടെ ബോര്‍ഡിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1990കളില്‍ ഞാന്‍ ‘പുത്തന്‍ ധനശാസ്ത്ര ഫൗണ്ടേഷന്‍’ ( New Economics Foundation ) എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആയിരിക്കെ ഞങ്ങള്‍ മൂല്യാധിഷ്ഠിത സംഘടന ( Values Based Organisation ) എന്ന ഒരു പദ്ധതി ആരംഭിച്ചു. അഗാധ ചിന്തകനായ സൈമണ്‍ സാഡെക ് ആണ് അതിനു നേതൃത്വം വഹിച്ചത്. പൗരസമൂഹത്തില്‍ കാര്യങ്ങള്‍ പഠിക്കുന്നതിനുള്ള റഫറന്‍സ് പോയിന്റുകള്‍ തെറ്റാണു എന്നതായിരുന്നു ഞങ്ങള്‍ നേരിട്ട വെല്ലുവിളി. അക്കാലത്തു മാനേജ്‌മെന്റ് ചിന്തകള്‍ അപ്പാടെ സ്വകാര്യ മേഖലയിലെ ബിസിനസ് ഘടനയെയും ബിസിനസ് തന്ത്രങ്ങളെയുംപറ്റി മാത്രമായിരുന്നു.

കൗതുകകരമെന്നു പറയട്ടെ, ഈ പരിപാടിയിലൂടെ ഞങ്ങള്‍ വികസിപ്പിച്ച ഉപാധികളിലൊന്നായ സാമൂഹിക ഓഡിറ്റ് കാലക്രമത്തില്‍ മൂന്നു ഘടക അടിസ്ഥാന ഓഡിറ്റിങ്ങിന്റെ ഭാഗമാവുകയും കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വത്തിന്റെ കണ്ണാടിയിലൂടെ ബിസിനസ് ലോകത്തു പഠിക്കേണ്ട ഒരു കാര്യമായി പുനരവതരിപ്പിക്കപ്പെടുകയും ചെയ്തു.

സഹകരണ സ്ഥാപനങ്ങളും ജീവകാരുണ്യ സംഘടനകളും ഇടകലരുന്ന മേഖലകളും അവസരങ്ങളും എന്തൊക്കെയാണ്? 1. തുറന്നഅംഗത്വം- സഹകരണ സ്ഥാപനങ്ങളില്‍ അംഗത്വം പ്രധാനമാണ്. ഒരു ബിസിനസ്സില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെ ഉടമസ്ഥതയിലുള്ള ബിസിനസ് സ്ഥാപനങ്ങളാണു സഹകരണ സംരംഭങ്ങള്‍. ഓഹരിയുടമക്കമ്പനികളുടെ ഉടമകളും വിദൂരസ്ഥരുമായ നിക്ഷേപകരില്‍നിന്നു വേര്‍തിരിച്ചറിയാന്‍ ഇവരെ അംഗങ്ങള്‍ എന്നു വിളിക്കുന്നു.

സഹകരണ സ്ഥാപനങ്ങള്‍ ഏതു കോര്‍പ്പറേറ്റ് രൂപത്തിലും രൂപവത്കരിക്കാം. അതിനാല്‍ നിയമപരമായ വിവിധ ചേരുവകളില്‍ രൂപവത്കരിക്കപ്പെടുന്ന ജീവകാരുണ്യ സംഘടനകളില്‍ നിന്നു ഇവ വ്യത്യസ്തമല്ല. അന്താരാഷ്ട്ര സഹകരണ തത്വങ്ങളനുസരിച്ചു തുറന്ന അംഗത്വത്തിനുള്ള വകുപ്പുകളും ചട്ടങ്ങളും രൂപവത്കരിക്കണമെന്നു മാത്രം.

ജീവകാരുണ്യ സംഘടനകള്‍

ജീവകാരുണ്യ സംഘടനകളിലും വലിയൊരു വിഭാഗം അംഗത്വത്തില്‍ അധിഷ്ഠിതമാണ്. ഏതാനും വര്‍ഷമായി ഭിന്നശേഷിയുടെ മേഖലയില്‍ ഈ അംഗത്വം എന്നതു ഭിന്നശേഷിക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ പിതൃത്വ സമീപനത്തോടെയുള്ള പാരമ്പര്യ രീതിയില്‍നിന്നു മാറി പ്രവര്‍ത്തനങ്ങള്‍ ഭിന്നശേഷിക്കാരാല്‍ത്തന്നെ നയിക്കപ്പെടുന്ന പങ്കാളിത്ത സംസ്‌കാരത്തിലേക്കു മാറാനുള്ള പ്രായോഗികോപാധിയായിട്ടുണ്ട്. അംഗത്വ ഘടനയുള്ള എണ്‍പതിനായിരത്തോളം ജീവകാരുണ്യ സംഘടനകള്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമുണ്ടെന്നാണു ജീവകാരുണ്യ കമ്മീഷന്‍ കണക്കാക്കിയിട്ടുള്ളത്. യു.കെ.യിലെ സമൂഹ മേഖലയുടെ താഴെത്തട്ടില്‍ ഈ കണക്കില്‍ വരാത്ത ആയിരങ്ങള്‍ വേറെയുമുണ്ടാകും. തുല്യതയില്‍ അധിഷ്ഠിതമായ പങ്കാളിത്തത്തോടെ ഇന്‍കോര്‍പ്പറേറ്റ് ചെയ്യാതെ പ്രവര്‍ത്തിക്കുന്നവയായിരിക്കും പലപ്പോഴും ഇവ. സഭകള്‍, തൊഴിലാളി യൂണിയനുകള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, നിര്‍മാണ സംഘങ്ങള്‍, അംഗത്വാധിഷ്ഠിത അസോസിയേഷനുകള്‍ തുടങ്ങിയവയെയും ഇവിടെ കണക്കിലെടുക്കണം.

യു.കെ.യില്‍ ഇത്തരം സംഘടനകളില്‍ എത്രത്തോളം അംഗങ്ങളുണ്ടാവും? 91 ദശലക്ഷം അംഗങ്ങളെങ്കിലുമുണ്ടാകും എന്നാണു എന്റെ കണക്കുകൂട്ടല്‍. അതായതു, യു.കെ.യിലെ മൊത്തം ജനസംഖ്യയെക്കാള്‍ കൂടുതല്‍. കാരണം, നമ്മളില്‍ ഏറെപ്പേരും നിരവധി സംഘടനകളില്‍ അംഗങ്ങളായിരിക്കുമല്ലോ? എങ്കില്‍പ്പോലും ഇതു തികച്ചും വലിയൊരു സംഖ്യയാണ്. യു.കെ.യിലെ വ്യക്തിഗത ഓഹരിയുടമകളുടെ പത്തിരട്ടിയാണിത്. അംഗത്വത്തിലെ ഏറ്റിറക്കങ്ങളെ ഓഹരിവിപണിയിലെ ഏറ്റിറക്കങ്ങളെപ്പോലെത്തന്നെ കൈകാര്യം ചെയ്യുന്ന ഒരു ടെലിവിഷന്‍ വാര്‍ത്ത സങ്കല്‍പിക്കാനൊക്കുമോ? തീര്‍ച്ചയായും, ഇക്കാര്യത്തില്‍ പല വ്യത്യാസങ്ങളുമുണ്ട്. പല രൂപത്തിലുള്ള അസോസിയേഷനുകളുമുണ്ട്. ചിലതു ഒറ്റവഴി മാതൃകയിലായിരിക്കും -(one way model). ഉദാഹരണമായി, ഒരു കാപ്പി ബിസിനസ് ശൃംഖലയുടെ ലോയല്‍റ്റി കാര്‍ഡ് ഉണ്ടെന്നുവച്ച് നിങ്ങള്‍ക്കു അതിന്റെ നടത്തിപ്പില്‍ അഭിപ്രായമൊന്നും പറയാനാവില്ലല്ലോ? അതുപോലെ ഒരു മ്യൂസിയത്തിന്റെ അഭ്യൂദയകാംക്ഷിയാണെന്നുവച്ചു നിങ്ങള്‍ക്കു അതില്‍ വോട്ടവകാശമൊന്നും കിട്ടില്ലല്ലോ?

ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഹൃദയത്തിലുറപ്പിച്ച, വ്യക്തിയും സ്ഥാപനവും തമ്മിലുളള ഇരുവഴി ബന്ധമാണ് നല്ല അംഗത്വത്തിനു അഭികാമ്യം. (പുതിയ പൗരത്വ പദ്ധതിക്കായുള്ള ഗവേഷണം ഉദാഹരണം). എന്തായാലും, അംഗത്വത്തിന്റെ സ്വഭാവം മാറുകയാണ്.

ജീവകാരുണ്യ മേഖലയില്‍ ശാക്തിക കേന്ദ്രീകരണം സംഭവിക്കുന്നതിനനുസരിച്ച് താഴെത്തല-പങ്കാളിത്ത അംഗത്വം പുറന്തള്ളപ്പെടുകയാണ്. വൈദഗ്ധ്യത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും തത്വങ്ങള്‍ പങ്കാളിത്തത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും തത്വങ്ങളെ മറികടക്കുമ്പോള്‍ വലിപ്പം അംഗത്വത്തെ ശുഷ്‌കിപ്പിക്കുന്നു. നേരേമറിച്ച,് സഹകരണോല്‍പ്പാദനദൗത്യം (co-production) ഏറ്റെടുത്തിട്ടുള്ള പ്രമുഖ പൊതുസേവന രംഗങ്ങള്‍ കേന്ദ്രീകരിച്ചുള്ള മാതൃകകളില്‍ കഴിഞ്ഞ 20 കൊല്ലമായി അംഗത്വം വര്‍ധിച്ചുവരികയാണ്. മാനസികാരോഗ്യ ട്രസ്റ്റുകള്‍ ഇതിനു നല്ലൊരു ഉദാഹരണമാണ്. ഗുരുതര ആരോഗ്യ ട്രസ്റ്റുകളാവട്ടെ മോശപ്പെട്ടതിന്റെ ഉദാഹരണവും.

ആരോടാണു ഉത്തരവാദിത്വം ?

ഏതുതരം അംഗത്വമാണു നല്ലതെന്നതു ആരോടാണു നിങ്ങള്‍ക്കു ഉത്തരവാദിത്വം എന്ന ചോദ്യത്തിന്റെ ഉത്തരത്തെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണമായി, ഭവന അസോസിയേഷനുകളുടെ കാര്യത്തിലാണെങ്കില്‍ ഈ ഉത്തരവാദിത്വം സംബന്ധിച്ച ചോദ്യത്തിന്റെ ഉത്തരം അത്ര ഉറച്ചതും ലളിതവുമല്ല. വിജയകരമായ ഒരു രംഗമാണെങ്കിലും അതു സ്വയം വേറൊരു ലോകമാണ്. അതിനെ നിര്‍വചിക്കുന്ന ഘടകങ്ങള്‍ ജീവകാരുണ്യത്തിന്റെതാണോ സഹകരണ സംരംഭങ്ങളുടെതാണോ ബിസിനസിന്റെതാണോ എന്നു വ്യക്തമായി ഒരു തീര്‍ച്ചയുമില്ല. സാമൂഹിക ഭവന സംരംഭങ്ങള്‍ വന്‍തോതില്‍ വളര്‍ന്നിട്ടുണ്ടെങ്കിലും വിരളമായി മാത്രമേ അവ അവയിലെ അന്തേവാസികള്‍ക്കു സ്വയംസംഘടിക്കാനുള്ള വേദിയായി മാറുന്നുള്ളു. മാത്രവുമല്ല, ആത്മവിശ്വാസത്തോടെ അന്തേവാസികള്‍ക്കു സ്വന്തം അഭിപ്രായം പറയാനുള്ള അവസരവും വിരളമായേ കിട്ടാറുള്ളു.

പറയത്തക്ക അംഗങ്ങളൊന്നുമില്ലാത്ത ജീവകാരുണ്യ സംഘടനകളെ കുഴക്കുന്ന ഒന്നാണു ഉത്തരവാദിത്വത്തിന്റെ പ്രശ്‌നം. പങ്കാളിത്തത്തിലൂടെ ഉത്തരവാദിത്വം കൈവരുന്ന ഓഹരിയുടമാ മാതൃകകളും ആര്‍ക്കും ഉദ്ദേശ്യലക്ഷ്യങ്ങളെ പൂര്‍ണമായി പ്രതിനിധാനം ചെയ്യാനാവാത്ത വിശാല ദൗത്യമാതൃകകളും തമ്മിലുള്ള വൈരുധ്യമായിരിക്കാം ഇതിന്റെ മൂലകാരണം. നിങ്ങളുടെ പരിഗണനകള്‍ ജനങ്ങള്‍ക്കപ്പുറമുള്ള കാര്യങ്ങളെക്കുറിച്ചാണെങ്കില്‍ ( ഉദാഹരണമായി വിശ്വാസം, സ്വാഭാവിക പരിസ്ഥിതി, മറ്റു ജീവജാലങ്ങള്‍ ഇതൊക്കെ ) ജനങ്ങളോടുമാത്രം ഉത്തരവാദിത്വമുണ്ടായാല്‍ പോരാ. വിപുലമായ ഉത്തരവാദിത്വത്തിന്റെ സങ്കീര്‍ണതകളൊന്നും കൂടാതെ ( അതായത് നിയമത്തിനും ചട്ടങ്ങള്‍ക്കും അതീതമായി ) പ്രവര്‍ത്തിക്കുന്നതു കാലക്രമേണ ഒരു ഉദ്ദേശ്യലക്ഷ്യത്തില്‍നിന്നു ഇഴപിരിയാനാവാത്ത അവസ്ഥ സൃഷ്ടിച്ചേക്കാം. ഇവിടെ കാലാകാലം ആവശ്യമുള്ള നവീകരണം ഉറപ്പാക്കാന്‍ പ്രയാസമായിരിക്കുമെന്നു എനിക്കു ആശങ്കയുണ്ട്.

പൊതുബോധത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനം പുതുതായി പണം കണ്ടെത്തേണ്ടതിന്റെ ആവശ്യകതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം, വെല്ലുവിളികള്‍ നേരിടാനും സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താനും ഉപയോഗിക്കാതെ മൃതമായും നിര്‍ജീവമായും കിടക്കുന്ന ശതകോടിക്കണക്കിനു പൗണ്ടുകളുടെ ജീവകാരുണ്യ ആസ്തികള്‍ ഉണ്ടുതാനും. മനോഹരങ്ങളായ പെയിന്റിങ്ങുകളായും നഗരകേന്ദ്രങ്ങളിലെ വിസ്മയിപ്പിക്കുന്ന ഹാളുകളായും ബാങ്കുകളും അക്കൗണ്ടന്റുമാരും നടത്തുന്ന ലെഗസി ഫൗണ്ടേഷനുകളായുമൊക്കെയാണവ കിടക്കുന്നത്. ഓഹരിവിപണിയില്‍ വില്‍ക്കപ്പെടുന്ന ഓരോ പൗണ്ടിലും ഒരു പെനി വീതം ജീവകാരുണ്യ മേഖലയ്ക്കുള്ളതാണെന്നു ഞാന്‍ കേട്ടിട്ടുണ്ട്.

ഉത്തരവാദിത്വത്തിന്റെ കാര്യത്തില്‍ പരസ്പരാംഗത്വം ( mutual membership ) – പ്രത്യേകിച്ച് നിഷ്‌ക്രിയവും വന്‍തോതിലുള്ളതുമായ ഉപഭോക്തൃ അംഗത്വം – എപ്പോഴും നന്നല്ല. നിര്‍മാണ സംഘങ്ങളുടെ മാനേജര്‍മാരെപ്പറ്റി പഴയൊരു ചൊല്ലുണ്ട്. ‘അവരുടെ ജോലി എളുപ്പമാണ് – ഒരു ശതമാനത്തിനു കടം വാങ്ങി രണ്ടു ശതമാനത്തിനു കൊടുത്തിട്ട് മൂന്നിനു ഗോള്‍ഫ് കളിക്കാന്‍ ചെല്ലുക’ എന്നതാണത്. ഡീ മ്യൂച്വലൈസേഷന്റെ ആഘാതത്തിനു മുമ്പത്തെ കഥയാണിത്.

2. പങ്കാളിത്ത ഭരണം :

ജീവകാരുണ്യ മേഖലയിലും സഹകരണ മേഖലയിലും വന്‍ഭരണ പരാജയങ്ങളും അഴിമതികളും ഉണ്ടായിട്ടുണ്ട്. ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള സമാന ശ്രമങ്ങളും രണ്ടിലുമുണ്ട്. ‘കോ-ഓപ്‌സ് യു.കെ’യ്ക്ക് ഒരു സഹകരണ ഭരണവൈദഗ്ധ്യ റഫറന്‍സ് പാനലുണ്ട്. ഈ വര്‍ഷാരംഭം നവീകരിച്ച ഒരു ഭരണസംഹിത അനുസരിച്ചാണു ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഭരണ പിന്‍ബലോപാധികളുടെ ഒരു നിരതന്നെ ഞങ്ങള്‍ സൃഷ്ടിക്കുന്നു. ജനാധിപത്യ പ്രക്രിയ എങ്ങനെ രൂപകല്‍പ്പന ചെയ്യണം, വൈദഗ്ധ്യ സന്തുലനവും ലിംഗസമത്വവും സംഘര്‍ഷ ദൂരീകരണ സംവിധാനവും മൂല്യങ്ങളുമുളള ബോര്‍ഡുകള്‍ വേണ്ടതു എവിടെയൊക്കെ, പരിശീലന വികസന പ്രവര്‍ത്തന വിശദാംശങ്ങള്‍ തുടങ്ങി ബോര്‍ഡുകള്‍ക്കു ഉപയുക്തമായ മാതൃകകളുടെ നിര ഇവയിലുണ്ട്.

സദ്ഭരണം എന്നാല്‍

സദ്ഭരണത്തെ ( good governance ) പ്പറ്റിയുള്ള ഞങ്ങളുടെ വീക്ഷണം ഞാന്‍ അവതരിപ്പിച്ച സഹകരണ ഭരണചക്രത്തില്‍ ( cooperative governance wheel ) സംഗ്രഹിച്ചിട്ടുണ്ട്. മികച്ച പ്രായോഗികരീതികള്‍ക്കുള്ള ഒറ്റപ്പേജ് റഫറന്‍സ് പോയിന്റ് ആണത്. ആന്തണി കോളിന്‍സിനെപ്പോലുള്ള അഭിഭാഷകരുടെ സഹായത്തോടെ സഹകരണ മേഖലയില്‍ അടുത്ത കാലത്തുണ്ടായ മഹത്തായ കണ്ടുപിടിത്തങ്ങളിലൊന്നു ബഹു സ്റ്റേക്ക്‌ഹോള്‍ഡര്‍ ഭരണസംവിധാനം (multi stakeholder governance) എന്നു വിളിക്കാവുന്ന ശക്തമായ ഒരു മാതൃക വികസിപ്പിച്ചെടുത്തതാണ്. നിങ്ങളുടെതു ഒരു തൊഴിലാളി സഹകരണ സ്ഥാപനമാണെന്നിരിക്കട്ടെ. അവിടത്തെ ഉപഭോക്താക്കളുടെ സ്ഥിതിയെന്താണ്? നിങ്ങളുടെതു ഉപഭോക്തൃ ഉടമയിലുള്ള സഹകരണ സംരംഭമാണെങ്കില്‍ അവിടത്തെ തൊഴിലാളികളുടെ സ്ഥിതിയെന്താണ്? ഒരംഗത്തിനു ഒരു വോട്ട് എന്ന അടിസ്ഥാനത്തിലുള്ളതെങ്കിലും പ്രശ്‌നങ്ങളില്‍ വോട്ട് സമാഹരിച്ചു ചെയ്യാവുന്ന വെയിറ്റഡ് കോണ്‍സ്റ്റിറ്റിയുവന്‍സികളില്‍ പ്രവര്‍ത്തിക്കുന്ന ബഹു സ്റ്റേക്ക്‌ഹോള്‍ഡര്‍ മാതൃക 360 ഡിഗ്രി സഹകരണ മാതൃകയിലാണു പ്രവര്‍ത്തിക്കുന്നത്.

വെയ്ല്‍സിലെ ഒരു പ്രമുഖ സാമൂഹിക പരിചരണ ജീവകാരുണ്യ സംഘടനയായിരുന്ന ‘കാര്‍ട്രെഫി സിംറു’ ( Cartrefi Cymru ) ബഹു സ്‌റ്റേക്ക്‌ഹോള്‍ഡര്‍ ജീവകാരുണ്യ സഹകരണ സംഘമായി മാറുകയുണ്ടായി. ഉപയോക്താക്കള്‍ക്കും പഠനശേഷിക്കുറവുള്ളവര്‍ക്കും പരിചരിക്കുന്നവര്‍ക്കും ജീവനക്കാര്‍ക്കും അഭിപ്രായം പറയാന്‍ അവസരം നല്‍കുന്നതു അവര്‍ക്കു അന്തസ്സ് നല്‍കുമെന്നു തിരിച്ചറിഞ്ഞാണു ഈ മാറ്റം. മത്സരത്തിലും ചെലവു വെട്ടിക്കുറയ്ക്കാനുളള പരക്കംപായലിലും അധിഷ്ഠിതമായ, പരിചരണത്തിന്റെ കമ്പോളവത്കരണത്തെ നിരാകരിച്ചുകൊണ്ട് ‘കാര്‍ട്രെഫി സിംറു’വിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആഡ്രിയാന്‍ റോപ്പര്‍ പറയുന്നതു കേള്‍ക്കുക: ”സാമൂഹിക പരിചരണ ദാതാക്കള്‍ ചാക്കിനകത്തെ എലികളെപ്പോലെ പെരുമാറുന്നതു തികഞ്ഞ അനൗചിത്യവും വിഭവം പഴാക്കലുമാണെന്നും ജീവകാരുണ്യ പദവി കിട്ടിയെന്നുവച്ച് എലികളെപ്പോലുള്ള പെരുമാറ്റത്തിനു മാറ്റമൊന്നുമില്ലെന്നും നിങ്ങള്‍ക്കു തോന്നുന്നുണ്ടെങ്കില്‍ സഹകരണത്തിന്റെ ആറാം തത്വം (സഹകരണ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം) നിങ്ങള്‍ ആത്മാവില്‍ ഉള്‍ക്കൊള്ളണം.”

ബഹു സ്‌റ്റേക്ക് ഹോള്‍ഡര്‍ സംഘങ്ങള്‍

പരിചരണ, ആരോഗ്യ, തൊഴില്‍ സേവനങ്ങള്‍ നല്‍കുന്ന ബഹു സ്‌റ്റേക്ക്‌ഹോള്‍ഡര്‍ സാമൂഹിക സഹകരണ സ്ഥാപനങ്ങളുടെ എണ്ണം ഇറ്റലിയില്‍ വര്‍ധിച്ചിരിക്കുന്നു. 1985 ല്‍ ഇവയുടെ എണ്ണം 650 ആയിരുന്നെങ്കില്‍ ഇന്നതു ഏഴായിരമായി വളര്‍ന്നിരിക്കുന്നു. 2,44,000 ജീവനക്കാരും 35,000 സന്നദ്ധസേവകരും ഇതിനുണ്ട്.

പല ജീവകാരുണ്യ സ്ഥാപനങ്ങളിലുമുള്ള ഭരണസമിതിയെ സ്വയം തിരഞ്ഞെടുക്കുന്ന രീതി ( ഇന്നത്തെ ട്രസ്റ്റിമാര്‍ ചേര്‍ന്നു നാളത്തെ ട്രസ്റ്റിമാരെ തിരഞ്ഞെടുക്കല്‍ ) മൂലം വിപുലമായ സ്റ്റേക്ക്‌ഹോള്‍ഡര്‍ സമൂഹവുമായി ബന്ധം വിച്ഛേദിക്കപ്പെടുന്നു എന്നല്ല പറയുന്നത്. സന്നദ്ധ സംഘടനകളുടെ പ്രത്യേകതതന്നെ അവയുടെ സന്ദിഗ്ധതയാണെന്നു എല്‍.എസ്.ഇ. പ്രൊഫസര്‍ ഹോവാര്‍ഡ് ഗ്ലെന്നിസ്‌റ്റെര്‍ പറഞ്ഞിട്ടുണ്ട്. ആളുകള്‍ക്കു ട്രസ്റ്റിമാരായി പ്രവര്‍ത്തിക്കുന്നതു അടക്കമുള്ള വ്യത്യസ്ത ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയുമല്ലോ എന്നാണു ഇതുകൊണ്ട് അദ്ദേഹം അര്‍ഥമാക്കിയത്. സ്വാഭാവികമായി ഇതില്‍ സന്നദ്ധ സേവകരും ഉള്‍പ്പെടും. വാസ്തവത്തില്‍ ഏറ്റവും പ്രൊഫഷണലായ ജീവകാരുണ്യ സംഘടനകളില്‍ ട്രസ്റ്റിമാര്‍ മാത്രമാണു യഥാര്‍ഥ സന്നദ്ധസേവകര്‍. എങ്കിലും, കൂടുതല്‍ വിശാലമായ തലത്തില്‍, അടുത്ത കാലത്തു മികവുറ്റ ഗവേഷണങ്ങള്‍ തെളിയിച്ചതുപോലെ, രാഷ്ട്രത്തിന്റെ പങ്കാളിത്തജീവിതത്തില്‍ സന്നദ്ധ സേവനം ഇപ്പോഴും അടിസ്ഥാനപരമായ പങ്കു വഹിക്കുന്നുണ്ട്. പത്തില്‍ ഏഴു പേരും തങ്ങളുടെ ജീവിതത്തില്‍ എപ്പോഴെങ്കിലും സന്നദ്ധ സേവനം ചെയ്തിട്ടുളളവരായിരിക്കും.

പ്ലങ്കെറ്റ് ഫൗണ്ടേഷന്‍

സന്നദ്ധ സേവനത്തെയും വേതനത്തോടെയുള്ള അധ്വാനത്തെയും ഏകോപിപ്പിക്കുക എന്നതു ഒരു കലയാണ്. ‘ദേശീയ ട്രസ്റ്റ്’ ( ചമശേീിമഹ ഠൃൗേെ) പോലുള്ള സ്ഥാപനങ്ങള്‍ അതു ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. സഹകരണവും ജീവകാരുണ്യവും ഒത്തുചേരുന്ന ബിന്ദുവിലാണു ‘പ്ലങ്കെറ്റ് ഫൗണ്ടേഷ’ന്റെ ( Plunket Foundation ) സ്ഥാനം. ഗ്രാമീണ സഹകരണ സ്ഥാപനങ്ങള്‍ക്കു കൈത്താങ്ങായതും ഈ വര്‍ഷം 100 വയസ്സു തികയുന്നതുമായ ഇതു ഒരു സ്‌പെഷ്യലിസ്റ്റ് ജീവകാരുണ്യ സംഘടനയാണ്. പ്രതിവര്‍ഷം എട്ടു ലക്ഷം സന്നദ്ധ സേവന മണിക്കൂറുകള്‍ ലഭ്യമാക്കിക്കൊണ്ടാണു ഒരു വാണിജ്യ ബിസിനസ് സംരംഭത്തിലൂടെ ഇവര്‍ വേതനം പറ്റുന്നവരും സന്നദ്ധ സേവകരുമായ ജീവനക്കാരെ കൂട്ടിയിണക്കുന്നത്.

‘പ്ലങ്കെറ്റി’ന്റെ പിന്തുണയോടെ മുന്നൂറ്റമ്പതോളം സാമൂഹിക ഷോപ്പുകള്‍ യു.കെ.യിലെമ്പാടും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ 1400 വിദൂരഗ്രാമങ്ങളെ സേവിക്കുന്നു. നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്നു ഏതാനും ചിലതു അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടതൊഴിച്ചാല്‍ ഒമ്പതിനായിരത്തില്‍പ്പരം ഇത്തരം സമൂഹ ബിസിനസ് സ്ഥാപനങ്ങള്‍ ഉണ്ടെന്നാണ് ‘മാറ്റത്തിനുള്ള കരുത്ത്’ (Power to Change) എന്ന സ്ഥാപനത്തിന്റെ കണക്ക്. ഒന്നാന്തരമാണു ഇവയുടെ ദീര്‍ഘകാല അതിജീവനനിരക്ക്. അഞ്ചു ശതമാനമൊഴിച്ച് എല്ലാം, 30 വര്‍ഷത്തിനു ശേഷം ഇന്നും പ്രവര്‍ത്തിക്കുന്നു. ഈ വിജയത്തിനു ഒരു കാരണം അതിലെ പങ്കാളികളുടെ പ്രതിബദ്ധതയാണ്; അവര്‍ തങ്ങളുടെ സമയം മാത്രമല്ല, പണവും ഇതിനായി മുടക്കുന്നു.

3. സാമൂഹിക നിക്ഷേപം :

അംഗത്വത്തിനും ഭരണത്തിനുമൊപ്പം ജീവകാരുണ്യ സംഘടനകളെയും സഹകരണ സ്ഥാപനങ്ങളെയും കൂട്ടിയിണക്കുന്ന മൂന്നാമത്തെ ഘടകം പണമാണ്. ഇവിടെ പഠിക്കേണ്ടതു പരമ്പരാഗത കൊടുക്കല്‍ വാങ്ങല്‍ രൂപങ്ങളെയല്ല. മറിച്ചു, ശരിയായ രൂപത്തിലുള്ള സാമൂഹിക നിക്ഷേപത്തിനു ദാതാക്കളെയും നിക്ഷേപകരെയും പ്രചോദിപ്പിക്കുന്ന പുതിയ രൂപങ്ങളെയാണ്.

സമൂഹനേട്ട മാതൃക ( community benefit society model ) ഇവിടെ വലിയ പരിവര്‍ത്തനമാണു കൊണ്ടുവന്നത്. ഒരംഗത്തിനു ഒരു വോട്ട് എന്ന ജനാധിപത്യ തത്വത്തിന്റെ അടിസ്ഥാനത്തില്‍ ആളുകള്‍ക്കു തങ്ങളുടെ സമയം ചെലവഴിച്ചും പണം നിക്ഷേപിച്ചും ജീവകാരുണ്യ പദ്ധതികള്‍ക്കു താങ്ങാകാന്‍ കഴിയുന്നവിധം ജനസമൂഹങ്ങളെ ഒരുമിപ്പിക്കുന്ന ഒരു മാതൃകയാണിത്. പരമ്പരാഗത സഹകരണ മാതൃകയില്‍ അംഗങ്ങളില്‍നിന്നു ഓഹരി മൂലധനം സമാഹരിക്കുന്നതിനു സമൂഹ ഓഹരികള്‍ ( community shares ) എന്ന പുതിയ സംവിധാനം ഇതില്‍ ഉപയോഗിക്കുന്നു. കഴിഞ്ഞ ദശകത്തില്‍ ഒന്നര ലക്ഷത്തോളം പേര്‍ അഞ്ഞൂറില്‍പ്പരം സമൂഹ ബിസിനസ്സുകളിലായി 150 ദശലക്ഷത്തില്‍പ്പരം പൗണ്ടിന്റെ നിക്ഷേപമാണു ഈവിധത്തില്‍ നടത്തിയത്. ഇത്തരം ഓഹരികളാണു മിക്ക സാമൂഹിക സംരംഭങ്ങള്‍ക്കും വേണ്ടത്. സംരംഭത്തെ അനുകൂലിക്കുന്നവരില്‍നിന്നു സാവകാശം ക്രൗഡ് ഫണ്ടിങ്ങിലൂടെ ( ആള്‍ക്കൂട്ടപ്പിരിവ് ) സമാഹരിക്കാവുന്നതും നിര്‍ദിഷ്ട കാര്യത്തിനുമാത്രം ആസ്തി ഉപയോഗിക്കാവുന്നതുമായ ( asset locked ) ഓഹരി മൂലധനമാണിത്. അംഗമെന്ന നിലയില്‍ നിങ്ങള്‍ക്കിതുകൊണ്ടു മൂലധന നേട്ടമൊന്നും ഇല്ല. നിങ്ങളുടെ പണത്തിനു റിസ്‌ക് ഉണ്ടുതാനും. എങ്കിലും, നിക്ഷേപത്തിനു പലിശ കിട്ടും. സംരംഭത്തിന്റെ വിജയത്തിന്റെ മെച്ചം നിങ്ങള്‍ക്കും അവകാശപ്പെടാം. സാമൂഹിക പരിചരണ സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന ‘തുല്യ പരിചരണ സഹകരണ സംഘ’ത്തിന്റെ ( Equal Care Co-op ) കാര്യമായാലും വെയ്ല്‍സിലെമ്പാടും സൗരോര്‍ജം വ്യാപിപ്പിക്കുന്ന ‘ആവേല്‍ അമാന്‍ ടാവെ’യുടെ (Awel Aman Tawe) കാര്യമായാലും ഇതാണവസ്ഥ.

ഇവ കൂടാതെ സങ്കരയിനങ്ങളുമുണ്ട്. ജീവകാരുണ്യ സമൂഹ നേട്ട സംഘം (charitable community benefit society) എന്ന മാതൃകയാണിത്. പൈതൃക ആസ്തികള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സമൂഹങ്ങള്‍ ഈ മാതൃക വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പൈതൃക പദ്ധതികള്‍ നടപ്പാക്കുന്ന സമൂഹ ബിസിനസ് സംരംഭങ്ങള്‍ക്കായി ഈയിടെ ഞങ്ങള്‍ ആറു ലക്ഷം പൗണ്ടിന്റെ ഓഹരിവില്‍പ്പനയ്ക്കു തുടക്കമിടുകയുണ്ടായി. സമൂഹ ഓഹരി ഉത്തേജന പരിപാടി (community shares booster programme) വഴിയാണു ഇതു നടപ്പാക്കുന്നത്. ‘തദ്ദേശം'(Locality), ‘മാറ്റത്തിനുള്ള കരുത്ത്'( Power to Change) എന്നീ സ്ഥാപനങ്ങളുടെയും ഇപ്പോള്‍ ‘വാസ്തുശില്‍പ്പ പൈതൃകം'(Architectural Heritage) എന്ന സ്ഥാപനത്തിന്റെയും പങ്കാളിത്തത്തോടെയുള്ളതാണു ഈ പരിപാടി. ജീവകാരുണ്യ സമൂഹ നേട്ട സംഘം രൂപവത്കരിക്കുകയോ അത്തരമൊന്നായി മാറുകയോ ചെയ്യുക എന്നതു സംരംഭങ്ങളുടെ വലിയൊരു നിരയുടെ മുന്നിലുളള യഥാര്‍ഥ ചോയിസ് ആയി മാറുകയാണിന്ന്.

എല്ലാവര്‍ക്കും പഠിക്കാനുണ്ട്

പൗരസമൂഹം വലിയൊരു മൂല്യാധിഷ്ഠിത കൂടാരമാണ്. പരസ്പരം പ്രവര്‍ത്തിക്കാനും പഠിക്കാനും അതിനകത്തു വേണ്ടത്ര സാധ്യതകളുണ്ട്. ഇന്നും നമ്മുടെ കാമ്പുറ്റ പാരമ്പര്യങ്ങള്‍ ഭരണകൂടത്താലും കമ്പോളത്താലും നയിക്കപ്പെടുന്ന അധികാരത്തിന്റെ അധീശ പ്രത്യയശാസ്ത്രങ്ങളില്‍നിന്നു വേറിട്ടുനില്‍ക്കുന്നു. അതുകൊണ്ട് താഴെ പറയുന്ന കാര്യങ്ങളാണു എനിക്കു നിര്‍ദേശിക്കാനുള്ളത്.

1. തുറന്ന അംഗത്വത്തിലൂടെ ഉത്തരവാദിത്വത്തിന്റെ നന്മ എങ്ങനെ സൃഷ്ടിക്കാമെന്നു മികച്ച സഹകരണ സംരംഭങ്ങളില്‍ നിന്നു ജീവകാരുണ്യസ്ഥാപനങ്ങള്‍ പഠിക്കണം.
2. തുറന്ന പങ്കാളിത്തത്തിലൂടെ ഉദ്ദേശ്യലക്ഷ്യങ്ങളുടെ നന്മ എങ്ങനെ സൃഷ്ടിക്കാമെന്നു മികച്ച ജീവകാരുണ്യ സംഘടനകളില്‍നിന്നു സഹകരണസ്ഥാപനങ്ങള്‍ പഠിക്കണം.
3. ഉപയോക്താക്കളുടെയും സമൂഹങ്ങളുടെയും തൊഴിലാളികളുടെയും സന്നദ്ധസേവകരുടെയും വര്‍ധിതമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കളാണു രണ്ടിലെയും ഏറ്റവും മികച്ച സ്ഥാപനങ്ങള്‍.
4. നമ്മള്‍ രണ്ടുകൂട്ടര്‍ക്കും ബിസിനസ്സിന്റെ വിശാല ലോകത്തെ ചിലതൊക്കെ പഠിപ്പിക്കാനും തിരികെ അതില്‍നിന്നു ചിലതൊക്കെ പഠിക്കാനുമുണ്ട്.

പരസ്പരം പങ്കുവയ്ക്കപ്പെട്ട നമ്മുടെ പരിതോവസ്ഥയാണിത്. ആവശ്യകതയുടെയും റിസ്‌ക്കിന്റെയും അവസരങ്ങളുടെയും ലോകത്തു വിജയിക്കാന്‍ നാമെല്ലാം അതിവേഗം കാര്യങ്ങള്‍ പഠിക്കണം.

Leave a Reply

Your email address will not be published.

Latest News