ചേന്ദമംഗലം കൈത്തറിയുടെ രക്ഷയ്ക്ക് കണ്‍സോര്‍ഷ്യവും ‘ചേല’യും

moonamvazhi

– സ്റ്റാഫ് പ്രതിനിധി

വിവിധ കൈത്തറി സഹകരണ സംഘങ്ങളുടെ വ്യത്യസ്തയിനം
കൈത്തറി വസ്ത്രങ്ങള്‍ ഒരു കുടക്കീഴില്‍ ലഭിക്കുന്ന കേന്ദ്രീകൃത
സംവിധാനംഒരുക്കാനായി എറണാകുളം ജില്ലയിലെ 13 കൈത്തറി
നെയ്ത്തു സംഘങ്ങള്‍ ചേര്‍ന്നു കണ്‍സോര്‍ഷ്യത്തിനു രൂപം
കൊടുത്തിരിക്കുന്നു. സഹായം ആവശ്യമില്ലാത്തവിധം
പ്രശ്‌നരഹിതമായ പച്ചസോണിലേക്കു കൈത്തറി സംഘങ്ങളെ
കൊണ്ടുവരാന്‍ കണ്‍സോര്‍ഷ്യത്തിന്റെ ‘ചേല’ പദ്ധതി
വിഭാവന ചെയ്യുന്നു. ഫലപ്രദമായി ഇടപെട്ടില്ലെങ്കില്‍ പല കൈത്തറി
സംഘങ്ങളും പൂട്ടിപ്പോവുമെന്നാണു ‘ചേല’ റിപ്പോര്‍ട്ടിലെ
മുന്നറിയിപ്പ്.

 

 

ചേന്ദമംഗലം കൈത്തറിനെയ്ത്തു മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപം കൊണ്ടു. എറണാകുളം ജില്ലയിലെ 13 കൈത്തറി നെയ്ത്തു സഹകരണ സംഘങ്ങള്‍ ചേര്‍ന്നാണു കണ്‍സോര്‍ഷ്യം രൂപവത്കരിച്ചത്. വടക്കന്‍ പറവൂര്‍ സര്‍ക്കിള്‍ സ
ഹകരണ യൂണിയനാണ് ഇതിനു മുന്‍കൈയെടുത്തത്. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.പി. അജിത്കുമാറാണു കണ്‍സോര്‍ഷ്യം ചെയര്‍മാന്‍. 13 കൈത്തറി നെയ്ത്തു സഹകരണ സംഘങ്ങളുടെയും പ്രസിഡന്റുമാര്‍ കണ്‍സോര്‍ഷ്യം കമ്മറ്റിയില്‍ അംഗങ്ങളാണ്. വിവിധ കൈത്തറി സഹകരണ സംഘങ്ങളുടെ പ്രത്യേകതകളായ വ്യത്യസ്തയിനം കൈത്തറി വസ്ത്രങ്ങള്‍ ഒരു കുടക്കീഴില്‍ ലഭിക്കുന്ന കേന്ദ്രീകൃത സംവിധാനമാണു ലക്ഷ്യമെന്നു പി.പി. അജിത്കുമാര്‍ പറഞ്ഞു. സി.പി.എം. പറവൂര്‍ ഏരിയാക്കമ്മറ്റിയംഗമാണ് അജിത്കുമാര്‍.

നബാര്‍ഡിന്റെയും ആലുവ കേന്ദ്രമാക്കിയുള്ള ‘അഗ്രോ നേച്ചറി’ന്റെയും കേരള ബാങ്കിന്റെയുമൊക്കെ സഹകരണത്തോടെ വിഷുക്കാലത്ത് കണ്‍സോര്‍ഷ്യം കലൂര്‍ എ.ജെ. ഹാളില്‍ വിപണന മേള നടത്തി. കൈത്തറി സംഘങ്ങള്‍ക്കു പുറമെ കൂട്ടായ്മയോടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന വിവിധ സ്ഥാപനങ്ങളും പങ്കുകൊണ്ടു. ഏപ്രില്‍ ഏഴു മുതല്‍ 11 വരെ കലൂര്‍ എ.ജെ. ഹാളില്‍ നടന്ന ‘ചേല’ എഡിറ്റ് ( ചേന്ദമംഗംലം ഹെരിറ്റേജ് ഓഫ് എക്‌സലന്‍സ് ഇന്‍ ലൂംസ് ആന്റ് ആര്‍ട്ടിസാന്‍ഷിപ്പ് – CHELA) മേളയില്‍ 20 ലക്ഷത്തോളം രൂപയുടെ വില്‍പന നടന്നതായി അജിത്കുമാര്‍ പറഞ്ഞു. കൈത്തറി വസ്ത്രങ്ങള്‍ക്ക് 20 ശതമാനം വിലക്കിഴിവു നല്‍കിയിരുന്നു. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ പി. ബാലചന്ദ്രനാണു മേള ഉദ്ഘാടനം ചെയ്തത്. കോഓപ്‌ലൂം (www.cooploom.com) എന്ന ഇ കൊമേഴ്‌സ് സംവിധാനത്തിന്റെ ഉദ്ഘാടനം പത്മശ്രീ ജേതാവായ കൈത്തറി മാസ്റ്റര്‍ വീവര്‍ പി. ഗോപിനാഥന്‍ നിര്‍വഹിച്ചു. ചേന്ദമംഗലം ഹാന്റ്‌ലൂം വീവേഴ്‌സ് സൊസൈറ്റീസ് എംപവര്‍മെന്റ് കണ്‍സോര്‍ഷ്യം (സി.എച്ച്.ഡബ്ലിയു.എസ്.ഇ.സി) എന്നാണു കണ്‍സോര്‍ഷ്യത്തിന്റെ പേര്.

കണ്‍സോര്‍ഷ്യം
വെബ്‌സൈറ്റ്

കണ്‍സോര്‍ഷ്യത്തിനായി ‘അഗ്രോ നേച്ചര്‍’ ആണു കോഓപ്പ്‌ലൂം ഡോട്ട്‌കോം (www.cooploom.com) എന്ന വെബ്‌സൈറ്റ് തയാറാക്കിയത്. ഇതില്‍ അതതു സംഘങ്ങള്‍ക്കു സ്വന്തം ഉല്‍പ്പന്നങ്ങളുടെ വിവരങ്ങള്‍ അപ്‌ലോഡ്‌ചെയ്യാം. ‘അഗ്രോ നേച്ചര്‍’ വിവിധ സംഘങ്ങളിലെ ചുമതലപ്പെട്ടവരെ ഇതു പരിശീലിപ്പിച്ചിട്ടുണ്ട്. ട്രേസബിലിറ്റി കോഡ് ഇതിന്റെ പ്രത്യേകതയാണ്. ഏതു നെയ്ത്തുതൊഴിലാളിയാണു വസ്ത്രം നെയ്തതെന്നുവരെ ഇതിലറിയാം. സംഘത്തിന്റെ പേരും വസ്ത്രത്തിന്റെ വിശദവിവരങ്ങളും നൂലിന്റെ തരവും ഉല്‍പ്പന്നത്തിന്റെ പേരും ചിത്രവും വിലയുമൊക്കെ ഉണ്ടാവും. ഓണ്‍ലൈനായി ഓര്‍ഡര്‍ നല്‍കുകയും പണമടയ്ക്കുകയും ചെയ്യാം. ക്യാഷ് ഓണ്‍ ഡെലിവറി പിന്നീടു വരും. ഇന്ത്യാ പോസ്റ്റ് വഴിയാണ് സംഘങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിക്കുക. ആവശ്യക്കാര്‍ നിര്‍ദേശിക്കുന്ന ഡിസൈന്‍ അനുസരിച്ചു കസ്റ്റമൈസ് ചെയ്ത വസ്ത്രങ്ങള്‍ നെയ്തു നല്‍കുന്ന സംവിധാനം പിന്നീട് ഏര്‍പ്പെടുത്തും.

കാര്‍ഷിക മൂല്യവര്‍ധിതോല്‍പ്പന്ന രംഗത്തു 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്‌റ്റേക്ക്‌ഹോള്‍ഡേഴ്‌സ് പ്ലാറ്റ്‌ഫോം ആണ് ‘അഗ്രോ നേച്ചര്‍’. രഞ്ജിത് രാജേന്ദ്രന്‍ സി.ഇ.ഒ.യും ഡോ. മേ ജേക്കബ് റിസര്‍ച്ച് ഓഫീസറുമായിട്ടുള്ള പ്രോജക്ട് ഡവലപ്‌മെന്റ് കമ്പനിയാണിത്. സര്‍ക്കാരിതര സന്നദ്ധസേവന സംഘടനാ (എന്‍.ജി.ഒ) വിഭാഗവുമുള്ള ‘അഗ്രോ നേച്ചര്‍’ കമ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോഗാം, ഉത്തരവാദിത്വ ടൂറിസം രംഗങ്ങളിലും പ്രവര്‍ത്തിക്കുന്നു.

കൈത്തറി വസ്ത്രങ്ങള്‍ക്കു പുതുഡിസൈനുകള്‍ ലഭ്യമാക്കാന്‍ ജെ.ഡി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുമായും കണ്‍സോര്‍ഷ്യത്തിനു സഹകരണമുണ്ട്. ജെ.ഡി. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൈത്തറി ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണ കേന്ദ്രത്തിന്റെ സ്റ്റാളും കലൂരിലെ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു. പറവൂര്‍ കൈത്തറി നെയ്ത്തു സഹകരണസംഘം (എച്ച് 3428) വിഷുവിനു ‘ചേന്ദാലൂം’ ബ്രാന്റ് ഷര്‍ട്ടുകള്‍ വിപണിയിലിറക്കിയിരുന്നു. വ്യവസായ മന്ത്രി പി. രാജീവ് വിപണിയിലിറക്കിയ ആ ഷര്‍ട്ടുകള്‍ അടക്കമുള്ള ഉല്‍പ്പന്നനിരയുമായാണ് അവര്‍ സ്റ്റാള്‍ ഒരുക്കിയത്. പള്ളിപ്പുറം കുഴുപ്പിള്ളി (എച്ച് 128), കുര്യാപ്പിള്ളി (എച്ച് 3476), ചേന്ദമംഗലം (എച്ച് 47), ചേന്ദമംഗലം-കരിമ്പാടം (എച്ച് 191), പറവൂര്‍ ടൗണ്‍ (ഇ1), ചെറായി (648) സംഘങ്ങളും സ്റ്റാളൊരുക്കി. കരകൗശലോല്‍പ്പന്ന അപ്പക്‌സ് സഹകരണസംഘമായ സുരഭി, ചേര്‍പ്പ് കാര്‍പ്പന്റേഴ്‌സ് സഹകരണ സംഘം, അടാവി, മറയൂര്‍ എ.സി.എഫ്.സി. ട്രൈബല്‍ വെല്‍ഫെയര്‍ സൊസൈറ്റി, മാങ്കുളം അഗ്രിക്കള്‍ച്ചറല്‍ മള്‍ട്ടിപര്‍പ്പസ് പ്രൊഡ്യൂസേഴ്‌സ് കമ്പനി, ട്രൈബ്‌സ് ഇന്ത്യ, വിമല വെല്‍ഫെയര്‍ സെന്റര്‍, കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡവലപ്‌മെന്റ് സൊസൈറ്റി, ഫൈബ്രന്റ്‌സ് – ദി ക്രാഫ്റ്റ് വുമണ്‍, സലിം അലി ഫൗണ്ടേഷന്‍ എന്നിവയ്ക്കും സ്റ്റാളുകളുണ്ടായിരുന്നു.

നബാര്‍ഡിന്റെ
സഹായം

നബാര്‍ഡാണു പ്രദര്‍ശനത്തിനു സാമ്പത്തിക സഹായം നല്‍കിയത്. ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോം ഒരുക്കുന്നതിന്റെ ചെലവു വഹിക്കുന്നതും നബാര്‍ഡ് തന്നെ. കഴിഞ്ഞ വര്‍ഷവും പ്രദര്‍ശനം നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയായിരുന്നു. അന്നു സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സംഘാടനത്തില്‍ സജീവമായിരുന്നെങ്കിലും കണ്‍സോര്‍ഷ്യം രൂപപ്പെട്ടിരുന്നില്ല. കഴിഞ്ഞ വര്‍ഷം 12.8 ലക്ഷം രൂപയുടെ വില്‍പ്പന നടന്നു. കണ്‍സോര്‍ഷ്യത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളില്‍ നബാര്‍ഡിന്റെ സാമ്പത്തിക സഹകരണമുണ്ടാവും. കേരളത്തിലെ കൈത്തറിമേഖല വികസിക്കുന്നത് ഉത്തരേന്ത്യയിലെയും മറ്റും നൂലുല്‍പ്പാദകരെക്കൂടി അഭിവൃദ്ധിയിലേക്കു നയിക്കും. ആ നിലയ്ക്കു കൈത്തറിയുടെ വികസനത്തിനു ദേശീയപ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെ നബാര്‍ഡിന്് ഇക്കാര്യത്തില്‍ പ്രത്യേകതാല്‍പര്യമുണ്ട്. സംസ്ഥാനസര്‍ക്കാരിന്റെ പിന്തുണയും സംരംഭത്തിനുണ്ട്.

ഇ കോമേഴ്‌സ് വെബ്‌സൈറ്റിന്റെ അടുത്ത പടി മൊബൈല്‍ ആപ്പ് ആണ്. കൈത്തറി വസ്ത്രങ്ങളിലേക്കു പുതുതലമുറയെയും ഫാഷന്‍ താല്‍പര്യക്കാരെയും ആകര്‍ഷിക്കുന്ന വ്യത്യസ്‌തോല്‍പ്പന്നങ്ങള്‍ രൂപകല്‍പന ചെയ്യാന്‍ വൈവിധ്യവല്‍ക്കരണ കേന്ദ്രം, കൂടുതല്‍ പേരെ കൈത്തറി നെയ്ത്തു പരിശീലിപ്പിക്കാനുള്ള കേന്ദ്രം തുടങ്ങിയവയും കണ്‍സോര്‍ഷ്യം ‘ചേല’പദ്ധതിയില്‍ വിഭാവന ചെയ്യുന്നുണ്ട്. ‘അഗ്രോ നേച്ചറി’ന്റെ ആഭിമുഖ്യത്തിലുള്ള ‘ഫോക്ക് ലോഗ്’ (Folk Logue) നടത്തിയ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. പറവൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയനുവേണ്ടിയാണു ‘ചേല’പദ്ധതി റിപ്പോര്‍ട്ട് തയാറാക്കിയത്. 2020 നവംബറിലായിരുന്നു പഠനം. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ രജിസ്‌ട്രേഡ് സംവിധാനമല്ലാത്തതിനാല്‍ ബാങ്ക് അക്കൗണ്ടും കെ.വൈ.സി.യും (Know Your Customer) ഇല്ലാത്തതു പദ്ധതി നടത്തിപ്പിനു നബാര്‍ഡിന്റെയും മറ്റും സാമ്പത്തിക സഹായം ലഭിക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടായി. തുടര്‍ന്നു ചേന്ദമംഗലത്തെ യാണ്‍ ബാങ്കിന്റെ നിയമാവലി ദേദഗതിചെയ്തു പദ്ധതി പ്രാവര്‍ത്തികമാക്കാനാവുമോ എന്നു ശ്രമിച്ചു. പക്ഷേ, അതിനു സഹകരണ വകുപ്പ് അനുവദിച്ചില്ല. തുടര്‍ന്നാണു കണ്‍സോര്‍ഷ്യം എന്ന ആശയം വന്നത്. 2021 ഡിസംബര്‍ 22നു കണ്‍സോര്‍ഷ്യം രജിസ്റ്റര്‍ ചെയ്തു.

ഫലപ്രദമായി ഇടപെട്ടില്ലെങ്കില്‍ പല സംഘവും പൂട്ടിപ്പോവുമെന്നു ‘ചേല’ റിപ്പോര്‍ട്ടിലുണ്ട്. പഠനം നടത്തുമ്പോള്‍ 13 സംഘത്തിലുമായി മൂന്നുകോടിയോളം രൂപയുടെ ചരക്കു കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. കോവിഡ് ഇതിനു പ്രധാന കാരണമാണ്. അനുബന്ധ ജോലികള്‍ പൊതുകേന്ദ്രത്തിലേക്കു മാറ്റുന്നതു സഹായകമായിരിക്കുമെന്നു റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ചേന്ദമംഗലം കൈത്തറിക്കായി ഒരു പൊതു സേവനകേന്ദ്രം ഉണ്ടാക്കുന്നതു നന്നായിരിക്കും. സ്വയസുസ്ഥിരതയുള്ള നെയ്ത്തുമാതൃക സൃഷ്ടിക്കാനും അസംസ്‌കൃത വസ്തുക്കള്‍ വിദഗ്ധമായി കൈകാര്യം ചെയ്യാനും ഇതിനു കഴിയും.

ഉപയോഗിക്കുന്നത്
77 ശ.മാ. തറികള്‍

നിലവില്‍ 77 ശതമാനം തറികള്‍ മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. കൂടുതലാളുകളെ നെയ്ത്തിലേക്ക് ആകര്‍ഷിക്കേണ്ടിയിരിക്കുന്നു. നെയ്ത്തുകാരില്‍ 90 ശതമാനത്തിനും 55 വയസ്സിനുമേല്‍ പ്രായമുണ്ട്. പുതിയ നെയ്ത്തുകാരെ പരിശീലിപ്പിക്കാന്‍ കേന്ദ്രങ്ങളില്ല. മിനിമം ദിവസവേതനം ഉറപ്പാക്കുകയും മികവിന്റെ അടിസ്ഥാനത്തില്‍ ഇന്‍സന്റീവുകള്‍ നല്‍കുകയും വേണം. നെയ്ത്തുതൊഴിലിനെ തൊഴിലുറപ്പു പദ്ധതിയുടെയോ കുടുംബശ്രീയുടെയോ ഭാഗമാക്കുന്നതു നെയ്ത്തുകാരുടെ ലഭ്യത ഉറപ്പാക്കാന്‍ സഹായിക്കും. കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയും ബാലരാമപുരത്തെ അവരുടെ ഉപകാമ്പസും നെയ്ത്തു പഠനത്തിനും സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായകമാണ്. അത്തരമൊരു കാമ്പസിനായി ചേന്ദമംഗലത്തു നിന്നു സമ്മര്‍ദം ഉയരേണ്ടതാണെന്നു ചേല റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെടുന്നു.

ഹാന്റെക്‌സില്‍നിന്നും മറ്റും കിട്ടാനുള്ള തുക യഥാസമയം കിട്ടുന്നില്ല. പഠനസമയത്ത് ഒരു സഹകരണ സംഘത്തിനും ഇലക്ട്രോണിക് പേമെന്റ് സംവിധാനം ഉണ്ടായിരുന്നില്ല. ഇതു വില്‍പനയെ ബാധിച്ചു. ഇലക്ട്രോണിക് പേമെന്റ് സൗകര്യമുള്ള ബാങ്ക് അക്കൗണ്ട് അടിയന്തരമായി സൃഷ്ടിക്കണമെന്നു റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. വരുമാനത്തില്‍നിന്ന് ഒരു കരുതല്‍ധനം ഭാവിപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തന മൂലധനമായി സൂക്ഷിക്കാന്‍ കേന്ദ്ര റിപ്പോസിറ്ററി സംവിധാനം ആവശ്യമാണെന്നും നിര്‍ദേശമുണ്ട്.

പരമ്പരാഗത വസ്ത്രങ്ങളോടു നൊസ്റ്റാള്‍ജിയയും താല്‍പ്പര്യവുമുള്ള വലിയൊരു വിഭാഗമുണ്ടെങ്കിലും ചേന്ദമംഗലം കൈത്തറി വില്‍പ്പനശാലകള്‍ ഏറെയും നഗരത്തില്‍നിന്ന് അകലെയായതു വില്‍പ്പന കുറയ്ക്കുന്നുണ്ട്. ഇതു പരിഹരിക്കാന്‍ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോം വേണം. ഇതിന് ഉന്നത നിലവാരത്തോടെ സ്‌റ്റോക്ക് സൂക്ഷിക്കല്‍ സംവിധാനവും ഉല്‍പ്പന്നങ്ങള്‍ക്കു ദൃശ്യമികവും സംഭരിച്ച് എത്തിച്ചുകൊടുക്കാനുള്ള സംവിധാനങ്ങളും ആവശ്യമാണ്. ഓരോ സംഘത്തിനും ഡിസൈനുകളുടെ കാര്യത്തില്‍ സഹായം നല്‍കി ഉല്‍പ്പന്നങ്ങളുടെ ദൃശ്യഭംഗി ഉറപ്പാക്കണം. എംബ്രോയിഡറിയും ഡോബി ഫിനിഷിങ്ങുമുള്ള വസ്ത്രങ്ങള്‍ സൃഷ്ടിക്കുന്ന ഒരു പ്രോഡക്ട് ഫിനിഷിങ് കേന്ദ്രം ആവശ്യമാണ്. ഇതിനെ കൈത്തറി സഹകരണ സംഘങ്ങളുടെ ഡിസൈന്‍ കേന്ദ്രവും പരിശീലന കേന്ദ്രവുമായി ഉപയോഗപ്പെടുത്താം. സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെ കൈത്തറിച്ചലഞ്ച് പോലുള്ള വിപണനതന്ത്രങ്ങള്‍ നടപ്പാക്കണമെന്നും ശുപാര്‍ശയുണ്ട്.

കൈത്തറി മ്യൂസിയം
തുടങ്ങണം

ചേന്ദമംഗലത്തു കൈത്തറി മ്യൂസിയം വരുന്നതു നന്നായിരിക്കും. മുസിരിസിനടുത്താണു ചേന്ദമംഗലമെന്നതു വലിയ നേട്ടമാണ്. കൈത്തറിയുടെ കഥ മനസ്സിലാക്കാനുതകുന്ന ഒരു ടൂറിസം റൂട്ട് സൃഷ്ടിക്കുന്നതു വില്‍പ്പന വര്‍ധിപ്പിക്കാനും ഉപഭോക്താക്കളെ കൈത്തറിയെപ്പറ്റി ബോധവത്കരിക്കാനും പ്രയോജനപ്പെടും. സര്‍ക്കാരിന്റെ കൈത്തറിഗ്രാമം പദ്ധതിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം.

കോവിഡും മറ്റും 2020 ല്‍ വില്‍പ്പനയില്‍ കനത്ത ആഘാതമാണേല്‍പിച്ചത്. അതിനാല്‍, 2021 ലെ വിഷുക്കാലത്തുതന്നെ നടപടികളെടുക്കണമെന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നു ( ഇതനുസരിച്ചു മേള നടത്തുകയും ചെയ്തു ). ഇ പേമെന്റ് സൗകര്യമുള്ള ബാങ്ക് അക്കൗണ്ട് തുറക്കുക, ഷോറൂം മുഖേനയും ഓണ്‍ലൈന്‍ സ്റ്റോര്‍ മുഖേനയും പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള സഹകരണ സംഘങ്ങളില്‍നിന്നു സമ്മതം വാങ്ങുക, സഹകരണ സംഘങ്ങളില്‍നിന്നു സ്റ്റോക്കിന്റെ വിവരം ശേഖരിക്കുക, ഇ കോമേഴ്‌സ് വെബ്‌സൈറ്റ് തയാറാക്കാന്‍ കരാറുകാരെ കണ്ടെത്തി നിയോഗിക്കുക, ഇതിനായി ടാഗ്, സ്‌റ്റോക്കിന്റെ ഫോട്ടോ, ഓണ്‍ലൈന്‍ വില്‍പ്പനയുടെ സാങ്കേതിക വിവരങ്ങള്‍, ഉല്‍പ്പന്നം എത്തിച്ചുകൊടുക്കാനുള്ള സംവിധാനം, സ്റ്റോറുകളുടെ വില്‍പ്പന തുടങ്ങിയ കാര്യങ്ങളുടെ വിശദവിവരങ്ങള്‍ തയാറാക്കാന്‍ കരാറുകാരെ ചുമതലപ്പെടുത്തുക, സ്റ്റോറുകള്‍ എവിടെയൊക്കെയെന്നു വ്യക്തമാക്കുക, നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി അനുമതികള്‍ നേടിയെടുക്കുക, പദ്ധതിയെപ്പറ്റി ബോധവത്കരണം നടത്തി വിപണനപ്രചരണം നടത്തുക, പുതിയ ചുമതലകള്‍ക്കായി ആളുകളെ കണ്ടെത്തി പരിശീലിപ്പിച്ചു വിന്യസിക്കുക തുടങ്ങിയവ നല്ല വിഷുവില്‍പ്പന കിട്ടാന്‍ ആവശ്യമാണെന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്തായാലും, ഇതുസംബന്ധിച്ച കാര്യങ്ങള്‍ വെബ്‌സൈറ്റ് തയാറാക്കല്‍ വരെ പുരോഗമിച്ചിട്ടുണ്ട്.

പ്രശ്‌നരൂക്ഷതയനുസരിച്ചു സംഘങ്ങളെ ചുവപ്പ്, ഓറഞ്ച്, പച്ച സോണുകളായി റിപ്പോര്‍ട്ടില്‍ തിരിച്ചിട്ടുണ്ട്. ചുവപ്പു സോണിലുള്ളവയ്ക്കാണ് അടിയന്തര സഹായം വേണ്ടത്്. പ്രവര്‍ത്തന മൂലധനപ്രശ്‌നം, നൂല്‍ക്ഷാമം, കടം, തൊഴിലാളിക്ഷാമം, ഭൂമിശാസ്ത്രപരമായ അസൗകര്യം, ഷോറൂമില്ലായ്ക തുടങ്ങി വ്യത്യസ്ത കാരണങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആറു സംഘങ്ങള്‍ ചുവപ്പു സോണിലുണ്ട്. തൃപ്പൂണിത്തുറ (എച്ച് 3429), കണയന്നൂര്‍-കാഞ്ഞിരമറ്റം (എച്ച് 3572), കുഴുപ്പിള്ളി (എച്ച് 128), വൈപ്പിന്‍(എച്ച് 87), ചെങ്ങമനാട് (എച്ച് 3479), കുര്യാപ്പിള്ളി (എച്ച് 3476) എന്നിവയാണിവ. ബാക്കിയുള്ളവ ഓറഞ്ച് സോണിലും. സഹായം ആവശ്യമില്ലാത്തവിധം വിപണിയും വില്‍പ്പനയും മൂലധനവും നെയ്ത്തുതൊഴിലാളികളുമുള്ളവയുടെതായ പച്ച സോണില്‍ ഒറ്റ സംഘവുമില്ല. എറണാകുളം ജില്ലയിലെ എല്ലാ കൈത്തറി സംഘങ്ങളെയും പച്ചസോണിലേക്കു കൊണ്ടുവരികയാണു ‘ചേല’പദ്ധതിയുടെ ലക്ഷ്യം.

വില്‍പ്പനയ്ക്കു വ്യക്തിപരമായ ശൃംഖലകള്‍ രൂപവല്‍ക്കരിക്കുക, ഗൂഗിള്‍പേ പോലുള്ള പുതിയ പേമെന്റ് രീതികള്‍ നടപ്പാക്കുക, ചുവപ്പു സോണിലുളളവയ്ക്കു പ്രവര്‍ത്തന മൂലധനം നല്‍കി സഹായിക്കുക, നൂല്‍ക്ഷാമമുള്ളവയ്ക്കു നിറമുള്ളതടക്കമുള്ള നൂലുകള്‍ നല്‍കുക, അടുത്ത ഉല്‍സവകാലത്തുതന്നെ പ്രദര്‍ശന, വില്‍പന സംഘടിപ്പിക്കുക, ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോം രൂപവല്‍ക്കരിക്കുക, കണ്ണൂര്‍ കൈത്തറി നെയ്ത്തുകാരുടെ സംഘം സന്ദര്‍ശിച്ച് ചേന്ദമംഗലത്തിനു മാതൃകയാക്കാവുന്ന രീതിയില്‍ അവരുടെ ശക്തിയും വിജയവും മനസ്സിലാക്കുക, കണ്ണൂരിലെ ദേശീയ ഫാഷന്‍ സാങ്കേതികവിദ്യാ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച് ‘ചേല’ പദ്ധതിയുമായി അവരുടെ സഹകരണം ലഭ്യമാക്കുക, കേടുവന്ന ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞുമാറ്റി മൂല്യവര്‍ധിതോല്‍പ്പന്നങ്ങളാക്കാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുക, ഡിസൈന്‍ നവീകരണത്തിനു സ്റ്റിച്ചിങ്-ഫാബ്രിക് പ്രിന്റിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുക എന്നീ ശുപാര്‍ശകള്‍ റിപ്പോര്‍ട്ടിലുണ്ട്. അവ നടപ്പാക്കുന്നതിന്റെ ഭാഗമാണു കഴിഞ്ഞ വര്‍ഷത്തെയും ഇൗ വര്‍ഷത്തെയും മേളയും മറ്റും. സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന കൈത്തറിഗ്രാമം പദ്ധതിയുമായി ബന്ധപ്പെട്ടുകൊണ്ടുകൂടിയായിരിക്കും കണ്‍സോര്‍ഷ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

Leave a Reply

Your email address will not be published.

Latest News