ജൊനാതന്റെ വഴിയേ നമുക്കും പറക്കാം

moonamvazhi

 ഡോ. എം.രാമനുണ്ണി

(തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ
മുന്‍ ജനറല്‍ മാനേജരും
കണ്‍സ്യൂമര്‍ഫെഡ് മുന്‍ മാനേജിങ് ഡയരക്ടറും)

 

(2021 മെയ് ലക്കം)

കേരളത്തിലെ സഹകരണ മേഖലയുടെ രക്ഷയ്ക്കു ഒരു ജൊനാതന്‍ ലിവിങ്സ്റ്റണ്‍ ഉണ്ടായേ തീരൂ എന്നു ലേഖകന്‍ അടിവരയിട്ടു പറയുന്നു. മാറ്റം കൊതിക്കുന്ന സഹകാരികളില്‍ നിന്നാണു ജൊനാതന്‍ ചിറകു വിടര്‍ത്തി പറന്നുയരേണ്ടത്.

ജൊ നാതന്‍ ലിവിങ്സ്റ്റണ്‍ എന്ന കടല്‍ക്കാക്ക മുഖ്യ കഥാപാത്രമായ കൃതിയെക്കുറിച്ച് ( ജൊനാതന്‍ ലിവിങ്‌സ്റ്റണ്‍ സീഗള്‍ : എ സ്‌റ്റോറി ) പറഞ്ഞുകൊണ്ട് ആരംഭിക്കാം. പൈലറ്റു കൂടിയായ അമേരിക്കന്‍ എഴുത്തുകാരന്‍ റിച്ചാര്‍ഡ് ബാക്കിന്റെ ബെസ്റ്റ് സെല്ലറാണിത്. പരിശ്രമശാലിയും ഉത്സാഹിയുമായ ഒരു കടല്‍ക്കാക്കയുടെ കഥ. ലോകമെമ്പാടുമുള്ള വായനക്കാരെ ആകര്‍ഷിച്ചിട്ടുള്ള ഈ കൃതി ജീവിതം, പോരാട്ടം, അതിലൂടെ ആര്‍ജിയ്ക്കുന്ന പൂര്‍ണത എന്നിവയെക്കുറിച്ചാണു സംസാരിക്കുന്നത്.

അധ്വാനിച്ചു തിന്നുക

മീന്‍ പിടിയ്ക്കാന്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ചെറുതും രോഗമുള്ളതും ചത്തതുമായ മീനുകളെ വലയില്‍ നിന്നെടുത്തു കടലില്‍ത്തന്നെ ഉപേക്ഷിക്കാറാണു പതിവ്. ചിലപ്പോള്‍ കരയിലെത്തിയ ശേഷം മീനുകളെ തരം തിരിയ്ക്കുന്ന വേളയിലും ഇത്തരത്തിലുള്ള ഉപയോഗമില്ലാത്ത മീനുകളെ കടല്‍ത്തീരത്തു വലിച്ചെറിയാറുണ്ട്. ഇവയെ കൊത്തിത്തിന്നാണു കടല്‍ക്കാക്കകള്‍ ജീവിക്കുന്നത്. പ്രത്യേകിച്ച് ഒരു അധ്വാനവുമില്ലാതെ കിട്ടുന്ന ഇത്തരം മീനുകളെ തിന്നു ജീവിതം അവസാനിപ്പിക്കുന്നതില്‍ ഒരു സന്തോഷവും ലഭിക്കാത്ത കടല്‍ക്കാക്കയായിരുന്നു ജൊനാതന്‍ ലിവിങ്സ്റ്റണ്‍. ഇത്തരത്തിലൊരു ജീവിതരീതി തുടര്‍ന്നുപോകുന്നതിനോട് ജൊനാതനു അറപ്പും വെറുപ്പുമായിരുന്നു. ആഞ്ഞടിക്കുന്ന തിരമാലകളോട് മല്ലടിച്ച് ആഴക്കടലില്‍ പോയി മത്സ്യം വലയിട്ട് പിടിച്ച് കൊണ്ടുവരുന്ന ഉത്സാഹികളായ മത്സ്യത്തൊഴിലാളികളോട് ജൊനാതനു എപ്പോഴും ബഹുമാനമായിരുന്നു. നമ്മുടെ ഇത്തരം ജീവിതരീതി അവസാനിപ്പിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ തിരസ്‌കരിക്കുന്ന മീനുകളെ തീരെ അധ്വാനമില്ലാതെ തിന്നു ജീവിയ്ക്കുന്ന സ്ഥിരം ശൈലിയില്‍ നിന്നു മാറിച്ചിന്തിക്കണമെന്നും കൂട്ടുകാരായ കടല്‍ക്കാക്കകളെ ജൊനാതന്‍ ഉപദേശിച്ചു. നിര്‍ബന്ധിച്ചു. എന്നാല്‍, മനുഷ്യര്‍ക്കിടയിലുള്ളതുപോലെത്തന്നെ അലസതയും മാറ്റത്തിനോടുള്ള വിമുഖതയും കടല്‍ക്കാക്കകളിലുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വളരെ സുഖകരമായ ഈ ജീവിത ശൈലിക്കു മാറ്റം വരുത്തുന്നതിനെക്കുറിച്ചു ആലോചിയ്ക്കാന്‍ പോലും പാടില്ലെന്നു അവര്‍ ജൊനാതനെ വിലക്കി. ജൊനാതനു പക്ഷേ, അവരുടെ മനോഭാവവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. അവരുമായി അവന്‍ വഴക്കിടുന്നതു പതിവായി മാറി. മത്സ്യത്തൊഴിലാളികള്‍ തിരസ്‌കരിച്ച മത്സ്യം തിന്നാന്‍ അവന്‍ പലപ്പോഴും മടി കാണിച്ചു. കടലില്‍ പോയി സ്വന്തമായി മീന്‍ പിടിയ്ക്കാനുള്ള അവന്റെ ശ്രമം കൂട്ടുകാരും വീട്ടുകാരും നാട്ടുകാരും തടഞ്ഞു. തുടര്‍ന്ന് ജൊനാതന്‍ എവിടേക്കോ പറന്നകന്നു. വ്യത്യസ്താഭിപ്രായം പറഞ്ഞ് ജീവിതത്തിലെ സന്തോഷങ്ങള്‍ ഇല്ലായ്മ ചെയ്യുന്ന ഒരു ഒറ്റയാന്‍ കൂട്ടത്തില്‍ നിന്നു ഒഴിഞ്ഞുപോയതിനാല്‍ മറ്റ് കടല്‍ക്കാക്കകള്‍ സന്തോഷത്തോടെ പതിവുജീവിതം തുടര്‍ന്നു.

ഏറെക്കാലം കഴിഞ്ഞപ്പോള്‍ മറ്റു കടല്‍ക്കാക്കകള്‍ ജൊനാതനെ പാടെ മറന്നു. ഒരു ദിവസം അവരെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഒരു വലിയ കറുത്ത മേഘം കടല്‍ത്തീരത്തേക്കു ഇരമ്പിയാര്‍ത്തു വന്നു. ഇതുകണ്ട് കടല്‍ക്കാക്കകള്‍ പരിഭ്രാന്തരായി. ആകാശമിടിഞ്ഞു വീഴുകയാണ്. ഇനി രക്ഷയില്ല. നമ്മളെല്ലാം ഇതോടെ ചത്തുപോകുമെന്നു അവര്‍ വിശ്വസിച്ചു. പേടിച്ചരണ്ട കടല്‍ക്കാക്കകള്‍ അല്‍പ്പനേരം കണ്ണടച്ചു. പിന്നീട് ഭീതിയോടെ കണ്ണു തുറന്നു നോക്കിയപ്പോള്‍ തങ്ങള്‍ കണ്ടതു കാര്‍മേഘമായിരുന്നില്ലായെന്നും വലിയൊരു കൂട്ടം കടല്‍ക്കാക്കകള്‍ ഒന്നിച്ചു പറന്നു വന്നതാണെന്നും അവര്‍ക്കു മനസ്സിലായി. അവരുടെ നേതാവ് മറ്റാരുമായിരുന്നില്ല. ഇവര്‍ക്കിടയില്‍ നിന്നു പറന്നകന്ന ജൊനാതന്‍ ലിവിങ്‌സ്റ്റണായിരുന്നു അത്. അവന്റെ നേതൃത്വത്തില്‍ കടല്‍ക്കാക്കകള്‍ തിരമാലകള്‍ക്കുള്ളില്‍ മറയുന്നതും ഊളിയിട്ട് മീന്‍ പിടിയ്ക്കുന്നതും അതു തിന്നുന്നതും കണ്ട് തീരത്തുണ്ടായിരുന്ന കടല്‍ക്കാക്കകള്‍ അതിശയിച്ചു. അപ്പോള്‍ ജൊനാതന്‍ അവരോട് പറഞ്ഞു : ‘ ഞാന്‍ മറ്റൊരു തീരം തേടി പ്പോയതാണ്. അവിടെക്കണ്ട നിഷ്‌കളങ്കരും അധ്വാനശീലരുമായ കടല്‍ക്കാക്കകളെ എനിക്കു പരിശീലിപ്പിച്ചെടുക്കാന്‍ കഴിഞ്ഞു. ഈ പരിശീലനത്തിലൂടെ അവരുടെ ജീവിതരീതിയിലും ചിന്താഗതികളിലും പ്രവര്‍ത്തനങ്ങളിലുമെല്ലാം മാറ്റം വരുത്താന്‍ എനിക്കു കഴിഞ്ഞു.

മാറ്റത്തിന്റെ പ്രതീകം

ആറു പതിറ്റാണ്ടുകള്‍ക്കു ശേഷവും ജൊനാതന്‍ ലിവിങ്സ്റ്റണ്‍ എന്ന കടല്‍ക്കാക്ക മാറ്റം ആഗ്രഹിക്കുന്നവരുടെ, അവസാനിക്കാത്ത പ്രതീക്ഷയുടെ, പ്രതീകമായി നമ്മുടെ മുന്നിലുണ്ട്. ജൊനാതനില്‍ നിന്നും ഈ കഥയില്‍ നിന്നും നമുക്കു ഏറെ പഠിയ്ക്കാനും ഉള്‍ക്കൊള്ളാനുമുണ്ട്. പ്രതിസന്ധികളില്‍ തളരരുതെന്നും പുതിയ രീതിയില്‍ ചിന്തിക്കാനും അതിനനുസരിച്ച് പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്താനും കഴിയണമെന്നും ഇതു നമ്മളെ പഠിപ്പിയ്ക്കുന്നു.

ഇനി നമുക്കു കേരളത്തിലെ സഹകരണ മേഖലയെ ഒന്നു പരിശോധിയ്ക്കാം. റിസര്‍വ്് ബാങ്കിന്റെ നയവ്യതിയാനങ്ങളുടെ ഭാഗമായി തങ്ങളുടെ പേരിനൊപ്പം ബാങ്ക് എന്നു ചേര്‍ക്കാനോ ബാങ്കിങ് പ്രവര്‍ത്തനം നടത്താനോ ചെക്ക്, ഡി.ഡി. മുതലായവ ഉപയോഗപ്പെടുത്താനോ കഴിയാതെ വന്നിരിക്കുന്നു. നേരത്തെതന്നെ പൊതുജനങ്ങളില്‍ നിന്നു നിക്ഷേപം സ്വീകരിക്കുന്നതിനും വായ്പ അനുവദിക്കുന്നതിനും പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കുണ്ടായിരുന്ന അവകാശം നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ഇതിനെ ചെറുക്കാന്‍ ഒരു പരിധിവരെ നാമമാത്ര അംഗത്വം എന്ന പരിച നമ്മള്‍ ഉപയോഗപ്പെടുത്തി. വോട്ടവകാശമില്ലാത്ത നാമമാത്ര അംഗം എന്നു വിളിച്ച് പൊതുജനങ്ങളില്‍ നിന്നു നിക്ഷേപം സ്വീകരിക്കാന്‍ നമുക്കു കഴിഞ്ഞിരുന്നു. എന്നാല്‍, ഇനി അതും സാധിക്കാതെ വന്നിരിക്കുന്നു. കേന്ദ്ര സഹകരണ നിയമ ഭേദഗതിയിലൂടെ അംഗങ്ങളെ ആക്റ്റീവ് എന്നും അല്ലാത്തവര്‍ എന്നും തിരിച്ചിരിക്കുന്നു. അതിനാല്‍, സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ദൈനംദിനം ഭാഗഭാക്കല്ലാത്ത നാമമാത്ര അംഗം ഇനി മുതല്‍ പൊതുജനം എന്ന വിഭാഗത്തിലാണു ഉള്‍പ്പെടുക. അതുകൊണ്ടുതന്നെ അവരില്‍ നിന്നു നിക്ഷേപം സ്വീകരിക്കാനോ അവര്‍ക്കു വായ്പ നല്‍കാനോ കഴിയാതെ വരുന്നു.

സംഘങ്ങള്‍ ബാങ്കാവുമ്പോള്‍

ഇനി പ്രാഥമിക സഹകരണ സംഘങ്ങള്‍ ബാങ്ക് ആകണമെന്നു തീരുമാനിച്ചാല്‍ത്തന്നെ അതിനു ലൈസന്‍സ് ലഭിക്കണം. ലൈസന്‍സ് അനുവദിക്കുന്നതു റിസര്‍വ് ബാങ്കാണ്. നിലവിലുള്ള നിയമമനുസരിച്ച് പ്രാഥമിക സഹകരണ സംഘങ്ങളെ ബാങ്കുകളാക്കി മാറ്റാന്‍ അവര്‍ക്കു അനുമതിയില്ല. നിയമത്തില്‍ ഭേദഗതി വരുത്തണമോ എന്നാലോചിക്കാന്‍ റിസര്‍വ് ബാങ്ക് ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. അവര്‍ ആനുകൂലമായി പ്രതികരിക്കുമെുന്നു നമുക്കാശിക്കാം. എങ്കില്‍ക്കൂടി ചുരുങ്ങിയത് 200 മുതല്‍ 300 കോടി രൂപ വരെ മൂലധനം കണ്ടെത്തണം. ഇത്തരം ബാങ്കുകള്‍ ലാഭകരമാകണമെങ്കില്‍ കുറഞ്ഞത് നാനൂറിനു മേല്‍ ബ്രാഞ്ചുകള്‍ , അതും വിവിധ സംസ്ഥാനങ്ങളില്‍ , ആരംഭിക്കേണ്ടതായുണ്ട്. ഇതിനൊക്കെയുള്ള പ്രാപ്തി കേരളത്തിലെ ആയിരത്തിയറുനൂറോളം പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കുണ്ടോ ? ഇല്ലെങ്കില്‍, അവയുടെ ഭാവി എന്തായിരിക്കും ? ഇത്തരത്തിലുള്ള ഒരു ചിന്ത എത്ര സഹകാരികള്‍ക്കുണ്ട് ? ഇല്ലെങ്കില്‍, അത്തരം ചിന്ത ഉണര്‍ത്തുന്നതിനോ പരിഹാരം തേടുന്നതിനോ പരിശ്രമിക്കേണ്ടതില്ല. പൊതുവേ ബാങ്കിങ്് മേഖല കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്ന കാലത്തു എത്രകാലം ഇങ്ങനെ പ്രവര്‍ത്തിക്കാനാകും ? ജൊനാതന്‍ തന്റെ കൂട്ടുകാരോട് ചോദിച്ച ചോദ്യം ഇവിടെ പ്രസക്തമാണ്. കടലില്‍ വലിയ കപ്പലുകളും വിദേശ ബോട്ടുകളുമെല്ലാം മീന്‍ പിടിയ്ക്കാന്‍ ഇറങ്ങുമ്പോള്‍, കടലിന്റെ അടിത്തട്ടുവരെ വാരി മീനെടുക്കുമ്പോള്‍ , പാവപ്പെട്ട മത്സ്യത്തൊഴിലാളിക്കു എത്ര കാലം നിലവിലുള്ള രീതിയില്‍ മീന്‍ പിടിത്തം തുടരാനാകും ? അങ്ങനെ മീനിന്റെ ലഭ്യത കുറയുമ്പോള്‍ കൊള്ളാത്ത മീന്‍ കടലിലും കരയിലും ഉപേക്ഷിക്കുന്ന രീതി തുടരുമെന്നു പ്രതീക്ഷിക്കാനാകുമോ ? ഇതേ ചോദ്യങ്ങള്‍ മാറ്റി ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വായ്പ നല്‍കാന്‍ പരിമിതികള്‍

വളരെ മത്സരാധിഷ്ഠിതമായ ബാങ്കിങ് മേഖലയില്‍ അവര്‍ക്കു സ്വീകരിക്കാനാകുന്നതു ഉയര്‍ന്ന പലിശ നല്‍കുന്നതും വലിയ ചെലവുള്ളതുമായ നിക്ഷേപങ്ങള്‍ മാത്രമാണ്. ഇതിനെ വായ്പയായി മാറ്റാന്‍ കഴിയുന്നതു അവരുടെ പരിമിതമായ പ്രവര്‍ത്തന പരിധിയ്ക്കകത്താണ്. അവിടെത്തന്നെ, വായ്പ വാങ്ങുന്നവരുടെ എണ്ണം പ്രതിദിനം കുറഞ്ഞു വരികയാണ്. വാങ്ങിയവര്‍ തിരിച്ചടക്കാനാവാതെ കഷ്ടപ്പെടുന്നു. ഇതുവഴി ബാങ്കിന്റ പലിശവരുമാനം ചുരുങ്ങുന്നു. പ്രാഥമിക സഹകരണ ബാങ്കിനു നല്‍കാവുന്ന വായ്പയുടെ അളവിലും തോതിലും പരിമിതിയുണ്ട്. അതുകൊണ്ടുതന്നെ, പുതിയ തലമുറയുടെയോ പഴയ തലമുറയുടെയോ വലിയ വായ്പാ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവയ്ക്കു കഴിയുന്നില്ല. സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിക്കുന്ന പ്രകാരം മിച്ചമുണ്ടെന്നു പറയുന്ന തുക സംസ്ഥാന ബാങ്കിലോ പെന്‍ഷന്‍ വിതരണത്തിലോ നിക്ഷേപിച്ചും കെ.എസ്.ആര്‍.ടി.സി.ക്കു വായ്പ നല്‍കിയും തൃപ്തിയടയുന്നു. ഇതൊന്നും ആവശ്യമില്ലെന്നല്ല ഉദ്ദേശിക്കുന്നത്. ഇതു മാത്രം മതിയോ എന്നതാണു ചോദ്യം. ഇന്നു പേ ടി.എം, ഫോണ്‍ പേ, ഗൂഗിള്‍ പേ, വാട്‌സാപ്പ് എന്നിവയടക്കമുള്ള സംവിധാനങ്ങളിലൂടെ സംസ്ഥാനത്തിനകത്തും രാജ്യത്തിനകത്തും സുഗമമായി പണം കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ നമ്മുടെ സ്ഥാപനങ്ങള്‍ക്കു ഇത്തരത്തില്‍ പ്രയോജനപ്പെടുത്താവുന്ന സാങ്കേതിക വിദ്യ ലഭ്യമായിട്ടുണ്ടോ എന്നാലോചിക്കണം. ഇല്ലെങ്കില്‍, അതു ലഭ്യമാക്കാനുള്ള പരിശ്രമം നടക്കുന്നുണ്ടോ ?

ചുരുക്കത്തില്‍, നിലവിലുള്ള പ്രാഥമിക സഹകരണ സ്ഥാപനങ്ങള്‍ക്കു എത്രകാലം ഇങ്ങനെ തുടര്‍ന്നുപോകാന്‍ കഴിയുമെന്നു പരിശോധിക്കേണ്ടതുണ്ട്. ഇതിനു പ്രതിവിധിയെന്നതു സമൂലമായ മാറ്റത്തിനുള്ള തയാറെടുപ്പാണ്. ഓരോ പഞ്ചായത്തിലും പ്രവര്‍ത്തിയ്ക്കുന്ന കൊച്ചുകൊച്ചു സഹകരണ സംഘങ്ങള്‍ പരസ്പരം ലയിച്ച് ഒരു പഞ്ചായത്തില്‍ ഒരു സഹകരണ സംഘം എന്ന രീതിയിലേക്കു മാറാനാകുമോ എന്നാലോചിക്കണം. ഇതിനു കേന്ദ്ര നിയമമോ റിസര്‍വ് ബാങ്കോ തടസ്സമല്ല. എന്തുകൊണ്ട് ഇതു സാധ്യമാകുന്നില്ല ? ഇവിടത്തെ പ്രശ്‌നം മനോഭാവത്തിന്റെയാണ്. വലിയ ഒരു ശത്രുവിനെ നേരിടേണ്ടി വരുമ്പോള്‍ മൃഗങ്ങള്‍പോലും ഒരുമിച്ചുചേര്‍ന്നു എതിരിടുന്നു. എന്തുകൊണ്ട് ഈ രീതി അവലംബിക്കാന്‍ സഹകാരിസമൂഹത്തിനു കഴിയുന്നില്ല ?


നമ്മുടെ നാട്ടില്‍ ബാങ്ക് ലൈസന്‍സില്ലാത്ത ഏജന്‍സികള്‍ ബാങ്കിങ് സേവനങ്ങള്‍ നല്‍കുന്നതു അനുദിനം വര്‍ധിച്ചുവരികയാണ്. പുതിയ തലമുറയില്‍പ്പെട്ടവര്‍ക്കു ബാങ്കുകളുടെ പേരുകളെക്കാള്‍ പഥ്യം പേ ടി.എം, ഫോണ്‍ പേ, ഗൂഗിള്‍ പേ, വാട്ടാസാപ്പ് എന്നിവയാണ്. ഇവ യഥാര്‍ഥത്തില്‍ ആധാര്‍ കാര്‍ഡ് ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പേമെന്റ് സമ്പ്രദായമാണ്. ആധാര്‍ എനേബ്ള്‍ഡ് പേമെന്റ് സിസ്റ്റം എന്നാണിതിനെ വിളി ്ക്കുന്നത്. ഈ പ്രവര്‍ത്തനം വിവിധ പേരുകളില്‍ ലോകത്തെമ്പാടും പ്രസിദ്ധമാണ്. ബാങ്കുകള്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍, സഹകരണ മേഖലക്കു ഇതു സാധ്യമാകാതിരിക്കുന്നതു സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലെ കുറവ് കൊണ്ടാണ്. എങ്ങനെയെങ്കിലും പണം മുടക്കി സാങ്കേതിക വിദ്യ നേടുന്നതുകൊണ്ട് ഈ പ്രശ്‌നം പരിഹരി്ക്കപ്പെടുന്നില്ല. ഇവിടെയാണു മനുഷ്യവിഭവ ശേഷിയുടെ പ്രശ്‌നം ഉദി്ക്കുന്നത്. സഹകരണ ബാങ്കുകളില്‍ ജോലി ചെയ്യുന്ന എത്ര ശതമാനം ജീവനക്കാര്‍ക്കു ഇതിനെക്കുറിച്ച് അറിയാം ? അറിഞ്ഞാല്‍ത്തന്നെ പ്രവൃത്തിപഥത്തില്‍ എത്തിക്കാന്‍ കഴിയും ? ഇവിടെ മെച്ചപ്പെട്ട പരിശീലനവും ആസൂത്രണവും ആവശ്യമാണ്. എന്നാല്‍, നമ്മുടെ സംസ്ഥാനത്തു സഹകാരികളുടെ ഒട്ടനവധി ഫോറങ്ങള്‍ ഉണ്ടെങ്കിലും ഒന്നും ഈ മേഖലയിലേക്കു ശ്രദ്ധിക്കുന്നില്ല എന്നതാണു ദുഃഖകരമായ വസ്തുത.

കേരള ബാങ്ക് രൂപവത്കരിക്കുമ്പോള്‍ നമ്മുടെ മുമ്പിലുണ്ടായിരുന്ന പ്രതീക്ഷ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വലിയ ശൃംഖലയുടെ ക്യാപ്റ്റനായി കേരള ബാങ്ക് മാറുമെന്നാണ്. എന്നാല്‍, കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ നോക്കുമ്പോള്‍ നമ്മുടെ പ്രതീക്ഷയുടെ അടുത്തെങ്ങും സമീപകാലത്തെത്താന്‍ കേരള ബാങ്കിനു കഴിയുമെന്നു തോന്നുന്നില്ല. എല്ലാ ജില്ലാ ബാങ്കുകളെയും ഒരുമിച്ചുചേര്‍ത്തുള്ള ഒരു കോര്‍ ബാങ്കിങ് ഇതുവരെ സാധ്യമായിട്ടില്ല. അതുകൊണ്ടു തന്നെ, സാങ്കേതിക മേഖലയില്‍ ഇടപെടാന്‍ കേരള ബാങ്കിനു ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കും.

അനിവാര്യമായ ഒരു മാറ്റത്തിനു തയാറെടുക്കാനും അതിനു നേതൃത്വം നല്‍കാനും അംഗങ്ങളെ പരിശീലിപ്പിക്കാനുമെല്ലാം ഒരു ജൊനാതന്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അതു സഹാകാരികളില്‍ നിന്നുതന്നെയുണ്ടാവണം. പരുന്തല്ല കടല്‍ക്കാക്കകള മാറാന്‍ പഠിപ്പിച്ചത്. അതു കടല്‍ക്കാക്കകളില്‍ നിന്നുള്ള ജൊനാതന്‍ തന്നെയാണ്. സഹകരണ മേഖലയുടെ വളര്‍ച്ചക്കും നിലനില്‍പ്പിനും വേണ്ടി ചിന്തിക്കാന്‍, പ്രവര്‍ത്തിക്കാന്‍, റിച്ചാര്‍ഡ് ബാക്കിന്റെ കൃതി ഉപകാരപ്പെടട്ടെയെന്നു ആശിക്കുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!