താഴേക്കു വളരുന്ന സഹകരണ ബാങ്കുകള്‍

moonamvazhi

– സ്റ്റാഫ് റിപ്പോര്‍ട്ടര്‍

(2021 മാര്‍ച്ച് ലക്കം)

പുതിയ നിയന്ത്രണങ്ങള്‍ കാരണം കേരളത്തിലെ ഗ്രാമീണ മേഖലയില്‍ സഹകരണ ബാങ്കുകള്‍ക്കു പ്രാധാന്യം കുറയുകയാണെന്നു സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടില്ലെങ്കില്‍ നമ്മുടെ സഹകരണ മേഖല വന്‍ തിരിച്ചടി നേരിടേണ്ടിവരും.

കേരളത്തിലെ സാമ്പത്തിക മേഖലയില്‍ സഹകരണ സംഘങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ജനവിശ്വാസവും നിബന്ധനകള്‍ ലഘൂകരിച്ചുള്ള വായ്പാ വിതരണവുമാണു സഹകരണ മേഖലയുടെ സ്വാധീനം ശക്തമാക്കിയത്. എന്നാല്‍, ബാങ്കിങ് മേഖലയിലുണ്ടാകുന്ന മാറ്റം, ആധുനിക സങ്കേതങ്ങളുടെ കടന്നുവരവ്, കാലോചിതമായി സേവനം മെച്ചപ്പെടുത്താനാകാത്ത സ്ഥിതി എന്നിവയെല്ലാം സഹകരണ ബാങ്കുകളുടെ വളര്‍ച്ചയെ ബാധിക്കുന്നുണ്ടെന്നാണു കേരളത്തിന്റെ പുതിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഈ സൂചന ഗൗരവത്തോടെ പരിശോധിക്കുകയും പരിഹാര നടപടികളിലേക്കു കടക്കുകയും ചെയ്തില്ലെങ്കില്‍ സഹകരണ മേഖലയ്ക്കുതന്നെ തിരിച്ചടിയാകും. അതു ഒരു ചെറിയ ആഘാതമാവില്ല. കോര്‍പ്പറേറ്റ് മൂലധനത്തിനെതിരെയുള്ള ജനകീയ ക്രൗഡ് ഫണ്ടിങ് സ്ഥാപനമാണു സഹകരണ സംഘങ്ങള്‍. അതിന്റെ ജനകീയ അടിത്തറയും സാമ്പത്തിക ക്രയവിക്രയ വ്യാപ്തിയുമാണു ഈ മേഖലയെ ശക്തമാക്കിയത്. അതു സാധ്യമാകുന്നില്ലെങ്കില്‍ കോര്‍പ്പറേറ്റ് ബദല്‍ സാമ്പത്തിക ഘടനയാണു തകര്‍ച്ചയെ നേരിടുക.

സഹകരണ മേഖലയുടെ അനിവാര്യതയും പ്രാധാന്യവും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ത്തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിങ്ങനെയാണ് : സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക വികസന പ്രക്രിയയില്‍ സഹകരണ മേഖല വഹിക്കുന്ന പങ്ക് വളരെ പ്രധാന്യമര്‍ഹിക്കുന്നതാണ്. ഗ്രാമീണ ജനതയും അവരുടെ ഉപജീവന മാര്‍ഗങ്ങളെയും കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണു സഹകരണ മേഖലയില്‍ നടക്കുന്നത്. വികസനത്തിനായി പ്രകൃതി, സാമ്പത്തിക വിഭവങ്ങള്‍ സമാഹരിക്കുന്നതിനുള്ള ശക്തമായ ഉപാധിയാണു സഹകരണ സംഘങ്ങള്‍. കൂടാതെ, ഇന്ത്യന്‍ ജനാധിപത്യ ആസൂത്രണത്തിന്റെ ഒരു ഉപകരണമായും സഹകരണ പ്രസ്ഥാനം കണക്കാക്കപ്പെടുന്നു. ലോകത്തിലെ തൊഴില്‍ ജനസംഖ്യയുടെ 10 ശതമാനം സഹകരണ മേഖലയുടെ സംഭാവനയാണെന്നു കണക്കാക്കുന്നു. സാമൂഹികമായി എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന സുസ്ഥിര വികസനം കൈവരിക്കാനുള്ള മാര്‍ഗമായി സഹകരണ വികസന മാതൃകയെ പിന്തുടരാനുള്ള താല്‍പ്പര്യം ലോകമെമ്പാടും കാണിക്കുന്നുണ്ട്. ലോകമെങ്ങും വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വത്തിന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സഭയും അന്താരാഷ്ട്ര തൊഴില്‍ സംഘടനയും സഹകരണ സംഘങ്ങളെ പ്രായോഗിക ബദലായി പരിഗണിക്കുന്നതിനാല്‍ ഇന്ത്യയിലെ സഹകരണ സംഘങ്ങളുടെ വികസന മാതൃകകള്‍ ആഗോളതലത്തില്‍ സഹകരണ സംഘങ്ങളുടെ പുനര്‍നിര്‍വ്വഹണവുമായി പൊരുത്തപ്പെടുന്നുണ്ട്. സമീപകാലത്തുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധികളില്‍നിന്നു കരകയറാന്‍ സഹകരണ മേഖലയുടെ ഇടപെടല്‍ ഗുണം ചെയ്തിട്ടുണ്ട്. ജനാധിപത്യപരമായ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള ബിസിനസ് രൂപമായ സഹകരണ പ്രസ്ഥാനങ്ങളുടെ ആവശ്യകത ഇന്നു ഏറെ വര്‍ധിച്ചിട്ടുണ്ട്. സാമൂഹിക-സാമ്പത്തിക അസമത്വം ലഘൂകരിച്ചുകൊണ്ട് സമഗ്രമായ വളര്‍ച്ചക്കു ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള മികച്ച സ്ഥാപനങ്ങളാണു സഹകരണ സംഘങ്ങള്‍.

ഗ്രാമീണമേഖലയും കൈവിടുന്നോ ?

പ്രാദേശികമായി സമാഹരിക്കുന്ന സ്രോതസ്സുകളെ വലിയ തോതില്‍ ആശ്രയിക്കുകയും അതുവഴി കോര്‍പ്പറേറ്റ് തലത്തിലുള്ള ക്രെഡിറ്റ് സ്ഥാപനങ്ങളിന്മേലുള്ള ആശ്രയത്വം കുറയ്ക്കുകയും ചെയ്യുക എന്നതാണു പൊതുവില്‍ സഹകരണ ബാങ്കിങ് സംവിധാനത്തിന്റെ ലക്ഷ്യം. നിലവില്‍ 15,892 സഹകരണ സംഘങ്ങളാണു സഹകരണ സംഘം രജിസ്ട്രാര്‍ക്കു കീഴില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 12,052 എണ്ണം തൃപ്തികരമായി പ്രവര്‍ത്തിക്കുന്നവയാണ്. ഇതില്‍ ഭൂരിഭാഗവും ഉപഭോക്തൃ സംഘങ്ങളാണ് – 3807 എണ്ണം. 3369 എണ്ണം വായ്പാ സഹകരണ സംഘങ്ങളാണ്. സഹകരണ ബാങ്കിങ് നെറ്റ്‌വര്‍ക്കിന്റെ ഭാഗമല്ലെങ്കിലും സഹകരണ ബാങ്കുകളുടെ സേവനങ്ങള്‍ ഗ്രാമീണ ജനങ്ങള്‍ക്കു ഉറപ്പാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവയാണു പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ അഥവാ പ്രാഥമിക സഹകരണ ബാങ്കുകള്‍. എന്നാല്‍, പുതിയ നിയന്ത്രണങ്ങളും അതുമൂലം ആധുനിക ബാങ്കിങ് സേവനം ഉറപ്പാക്കാനാകാത്ത സ്ഥിതിയും കാരണം ഗ്രാമീണ മേഖലയില്‍ സഹകരണ ബാങ്കുകള്‍ക്കുള്ള പ്രാധാന്യം കുറയുന്നുവെന്നാണു കണക്കുകള്‍ കാണിക്കുന്നത്. അതേസമയം, റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകള്‍ക്കു ഈ കുറവ് നികത്താനും കഴിയുന്നില്ല.

കേരളത്തിലെ മൊത്തം ബാങ്ക് ശാഖകളുടെ 13 ശതമാനം സഹകരണ മേഖലയിലാണ്. 2020 മാര്‍ച്ചിലെ കണക്കനുസരിച്ച് കേരളത്തില്‍ 992 സഹകരണ ബാങ്കുകളുണ്ട്. അതില്‍ 457 എണ്ണം ഗ്രാമീണ മേഖലയിലും 259 എണ്ണം നഗരമേഖലയിലുമാണ്. 2020 മാര്‍ച്ചില്‍ സഹകരണ ബാങ്കുകളിലെ നിക്ഷേപം 70,139 കോടിയില്‍നിന്നു 64,687 കോടിയായി കുറഞ്ഞു. വാണിജ്യ-സഹകരണ ബാങ്കുകളുടെ നിക്ഷേപം താരതമ്യം ചെയ്യുമ്പോള്‍ സഹകരണ ബാങ്കുകളുടെ വിഹിതം 12.44 ശതമാനത്തില്‍നിന്നു 11 ശതമാനമായി കുറയുകയാണുണ്ടായത്. 2020 മാര്‍ച്ചുവരെ ആകെ നിക്ഷേപം 4,09,608 കോടി രൂപയായിരുന്നു. ഇതില്‍ സഹകരണ ബാങ്കുകളുടെ വിഹിതം 50,344 കോടി രൂപയാണ്. ഇതു ആകെ നിക്ഷേപത്തിന്റെ 12 ശതമാനമാണ്. ബാങ്കുകളുടെ മൊത്തം വായ്പ 89,500 കോടി രൂപയാണ്. ഇതില്‍ സഹകരണ ബാങ്ക് നല്‍കിയത് 7280 കോടി രൂപ മാത്രമാണ്. അതായതു എട്ടു ശതമാനം. സമ്പദ്‌വ്യവസ്ഥയുടെ വിവിധ തട്ടിലുള്ളവര്‍ക്കു വായ്പാ ധനസഹായങ്ങള്‍ നല്‍കിവരുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നവയാണു സഹകരണ സ്ഥാപനങ്ങള്‍. അതിനാല്‍, വായ്പാ വിതരണത്തിലുണ്ടാകുന്ന കുറവ് വിവിധ തട്ടിലുള്ളവര്‍ സഹകരണ മേഖലക്കു പുറത്താകുന്നുവെന്നാണു കാണിക്കുന്നത്. ഇതിനൊപ്പം, താഴ്ന്ന – ഇടത്തരം വരുമാനക്കാര്‍പോലും വായ്പാ ആവശ്യത്തിനു കോര്‍പ്പറേറ്റ്-വാണിജ്യ ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്നുണ്ടെന്ന മുന്നറിയിപ്പും ഈ കണക്കുകള്‍ കാണിക്കുന്നുണ്ട്.

ബാങ്കുകളുടെ വളര്‍ച്ച

2020 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ റിപ്പോര്‍ട്ടനുസരിച്ച് 7576 ബാങ്ക് ശാഖകളാണു കേരളത്തിലുള്ളത്. പൊതു-സ്വകാര്യ വാണിജ്യ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവയെല്ലാം ചേര്‍ത്താണിത്. 65.1 ശതമാനം ശാഖകളും അര്‍ധ നഗരമേഖലയിലും 23.2 ശതമാനം ശാഖകള്‍ നഗരമേഖലയിലുമാണ്. 11.7 ശതമാനം ശാഖകള്‍ മാത്രമാണു ഗ്രാമീണ മേഖലയിലുള്ളത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമീണ മേഖലയിലെ ശാഖകളുടെ എണ്ണം 6.5 ശതമാനത്തില്‍നിന്ന് 11.7 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.

കേരളത്തിലെ മൊത്തം ബാങ്ക് നിക്ഷേപം 5,44,372 കോടി രൂപയാണ്. 2019 മാര്‍ച്ചില്‍ ഇതു 4,93,562 കോടിയായിരുന്നു. നിക്ഷേപത്തിന്റെ 61.7 ശതമാനവും – അതായത് 3,35,674 കോടി രൂപയും – ആഭ്യന്തര നിക്ഷേപമാണ്. 2,08,698 കോടി ( 38.3ശതമാനം ) രൂപയാണു പ്രവാസി നിക്ഷേം. കഴിഞ്ഞവര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ആഭ്യന്തര നിക്ഷേപത്തില്‍ 10.6 ശതമാനവും പ്രവാസി നിക്ഷേപത്തില്‍ 10 ശതമാനവും വര്‍ധനവുണ്ടായിട്ടുണ്ട്. കേരളത്തില്‍ പ്രവാസി നിക്ഷേപം പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ച് സ്വകാര്യ ബാങ്കുകളിലാണു കൂടുതല്‍. പൊതുമേഖലാ ബാങ്കുകളില്‍ 98,733 കോടി രൂപയും സ്വകാര്യ ബാങ്കുകളില്‍ 1,07,165 കോടി രൂപയും. ചെറുകിട ധനകാര്യ സ്ഥാപനങ്ങളാണു പ്രവാസി നിക്ഷേപം കൂടുതല്‍ സ്വീകരിച്ചിട്ടുള്ളത്.

2020 മാര്‍ച്ചിലെ കണക്കനുസരിച്ച് വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും ചേര്‍ന്നു 4,09,607 കോടി രൂപയാണ് ആകെ നല്‍കിയ വായ്പ. ഇതു കഴിഞ്ഞ വര്‍ഷത്തേക്കാളും 7.6 ശതമാനം കൂടുതലാണ്. 2020 മാര്‍ച്ചിനു ശേഷമുള്ള കണക്കു നോക്കിയാല്‍ 13.7ശതമാനം കുറവുണ്ടായിട്ടുണ്ട്. മൊത്തം വായ്പയുടെ 52 ശതമാനവും നല്‍കിയിരിക്കുന്നതു് മുന്‍ഗണനാ വിഭാഗത്തിലാണ്. കൃഷി, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, വിദ്യാഭ്യാസം എന്നിവക്കു സഹകരണ ബാങ്കുകള്‍ നല്‍കിയ വായ്പയുടെ തോതില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണു കണക്കുകള്‍ കാണിക്കുന്നത്.

89,500 കോടി രൂപയാണു കേരളത്തിലെ എല്ലാ ബാങ്കുകളും കൂടി ആകെ നല്‍കിയ കാര്‍ഷിക വായ്പ. മുന്‍വര്‍ഷത്തേക്കാള്‍ 1.5 ശതമാനം കുറവാണിത്. 23.5 ശതമാനമായിരുന്ന കാര്‍ഷിക വായ്പ 22 ശതമാനമായി കുറഞ്ഞു. കാര്‍ഷിക വായ്പയില്‍ 8.13 ശതമാനമാണു സഹകരണ ബാങ്കുകളുടെ വിഹിതം. അതേസമയം, സ്വകാര്യ വാണിജ്യ ബാങ്കുകളുടെ കാര്‍ഷിക വായ്പയുടെ വിഹിതം 25.04 ശതമാനമാണ്. പൊതുമേഖലാ ബാങ്കുകളാണു കാര്‍ഷിക മേഖലക്കു കൂടുതല്‍ തുക വായ്പക്കായി നീക്കിവെക്കുന്നത്. മുന്‍ഗണനാ വിഭാഗത്തിനു വായ്പ നല്‍കുന്നതു കൂട്ടണമെന്ന റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നിര്‍ദേശത്തിന്റെ ഭാഗമായാണിത്.

കേരളത്തില്‍ നല്‍കിയ മൊത്തം കാര്‍ഷിക വായ്പയുടെ 51.09 ശതമാനവും പൊതുമേഖലാ ബാങ്കുകളുടെ വിഹിതമാണെന്നാണു സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത്. കാര്‍ഷിക വായ്പകളും സംരംഭങ്ങള്‍ക്കുള്ള സഹായവും സഹകരണ ബാങ്കുകള്‍ കൂട്ടിയിട്ടുണ്ടെങ്കിലും ഇതു മെച്ചപ്പെട്ട നിലയിലല്ല. മാത്രവുമല്ല, പിന്നോക്ക മേഖലയില്‍ നല്‍കുന്ന വായ്പകളില്‍ കുറവും വന്നിട്ടുണ്ട്. പട്ടിക ജാതിക്കാര്‍ക്കു 9.87 ശതമാനവും പട്ടിക വര്‍ഗക്കാര്‍ക്കു 7.76 ശതമാനവും വായ്പാ വിതരണത്തില്‍ കുറഞ്ഞിട്ടുണ്ട്. മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നിക്ഷേപ- വായ്പാ അനുപാതം ഏറ്റവും കുറഞ്ഞതു കേരളത്തിലാണ്. 76 ശതമാനം. ആന്ധ്ര, തമിഴ്‌നാട്, മഹാരാഷ്ട്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ നൂറു ശതമാനത്തിനു മുകളിലാണിത്. കേരളത്തിലെ ബാങ്കിങ് മേഖലയില്‍ ആകെ ക്രയവിക്രയം 2019 ല്‍ 9,44,321 കോടിയായിരുന്നതു 2020 മാര്‍ച്ചില്‍ 10,18,667 കോടിയായി ഉയര്‍ന്നു.

Leave a Reply

Your email address will not be published.

Latest News