നന്മയാകാം, പക്ഷേ, കരുതലോടെ വേണം

moonamvazhi

 

കോവിഡ് പ്രതിരോധത്തിന് സഹകരണ മേഖലയുടെ സഹായം 168 കോടി

രണ്ടു പ്രളയങ്ങള്‍, ഒരു മഹാമാരി. ഈ ദുരന്ത ഘട്ടങ്ങളിലെല്ലാം കൈമെയ് മറന്ന് സര്‍ക്കാരിനെ സഹായിച്ചതാണ് സഹകരണ സംഘങ്ങള്‍. എന്നാല്‍, നനഞ്ഞേടം തന്നെ കാലാകാലമായി കുഴിച്ചുകൊണ്ടിരുന്നാല്‍ മതിയോ ? സംഘങ്ങളുടെ സാമ്പത്തികശേഷിയിലെ ചോര്‍ച്ചയും വരുംകാലത്തെ പ്രതിസന്ധികളും എന്തുകൊണ്ടാണ് സര്‍ക്കാര്‍ കാണാതെ പോകുന്നത് ?

‘ പ ട്ടണങ്ങളില്‍ നിന്ന് പാന്റ്‌സ് ധരിച്ച് ബസ്സില്‍ വന്നിറങ്ങുന്ന ബാങ്ക് ജീവനക്കാരെ ഗ്രാമീണര്‍ക്ക് ഒട്ടും വിശ്വാസമുണ്ടായില്ല. പകരം, സദാ തുറന്നു വെച്ചവനും എളുപ്പത്തില്‍ പ്രാപ്യനും സമയം നോക്കാതെ പണിയെടുക്കുന്നവനുമായ ഹുണ്ടികക്കാരെ അവര്‍ക്ക് വലിയ കാര്യമാണ്.’ – ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ എന്തുകൊണ്ട് ഹുണ്ടികക്കാരന് ഇത്രയേറെ ഇടപെടാന്‍ കഴിയുന്നുവെന്നുവെന്നതിനെക്കുറിച്ച് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ നിരീക്ഷണമാണിത്. ഈ ഹുണ്ടികക്കാരന്റെ ഇടങ്ങളിലേക്കാണ് സഹകരണ സംഘങ്ങള്‍ വേരിറക്കിയത്. അത് ഇന്ത്യയിലാകെ അങ്ങനെയാണ്. ക്രയവിക്രയ ശേഷിയും സംഘടിത ബോധവും ചൂഷണ വ്യവസ്ഥയ്‌ക്കെതിരെയുള്ള മനസ്സും കൂടുതലുള്ള മലയാളിക്കിടയില്‍ സഹകരണ വായ്പാ സംഘങ്ങള്‍ വേഗത്തില്‍ വളര്‍ന്നു. എന്നിട്ടും ഹുണ്ടികക്കാരനെ പൂര്‍ണമായി അകറ്റാന്‍ കേരളത്തിലും കഴിഞ്ഞില്ല. പഴയ ഹുണ്ടികക്കാരന് രൂപമാറ്റം സംഭവിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളായി മാറിയെന്നേയുള്ളൂ. വാങ്ങുന്ന വായ്പ നിത്യപ്പിരിവായും ആഴ്ചപ്പിരിവായും തിരിച്ചീടാക്കുന്ന രീതി മലയാളനാട്ടിലെ കൂലിപ്പണിക്കാര്‍ക്ക് താല്‍പര്യമുണ്ടാക്കി. ഈ അടുപ്പവും സൗകര്യവും മുതലാക്കി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ 30-40 ശതമാനം പലിശ ഈടാക്കിത്തുടങ്ങി. ഒരുതരം ആധുനിക കാല ഹുണ്ടികപ്പിരിവ് തന്നെ. ഇതിനെയും ചെറുക്കാന്‍ കേരളം തീര്‍ത്ത സഹകരണ മാതൃകയാണ് ‘ മുറ്റത്തെ മുല്ല ‘. സാധാരണ ബാങ്ക് പലിശയ്ക്ക് സാധാരണക്കാരന് കൈകളില്‍ പണം. ഇതാണ് മുറ്റത്തെ മുല്ലയുടെ ലളിതമായ ധനശാസ്ത്രം.

സഹകരണ സംഘങ്ങളുടെ വളര്‍ച്ച ഒരു നാടിനെ എങ്ങനെ മാറ്റിയെടുക്കുന്നുവെന്നതിന്റെ ചെറു വിവരണമാണിത്. നാട്ടുകൂട്ടായ്മയായി പിറക്കുകയും നാടിനുവേണ്ടി പ്രവര്‍ത്തിക്കുകയും ജനാധിപത്യം അതിന്റെ പൂര്‍ണമായ അര്‍ഥത്തില്‍ ഏറ്റെടുത്ത് ഭരണക്രമം ഒരുക്കുകയും ചെയ്യുന്ന ഒരു സ്വതന്ത്ര സംവിധാനം. നാടിനൊരു പ്രശ്‌നമുണ്ടാകുമ്പോള്‍ ഇത്തരം സഹകരണ സംഘങ്ങള്‍ എങ്ങനെ ഇടപെടണമെന്ന ഒരു പുതിയ പാഠം കൂടി ലോക സഹകരണ പ്രസ്ഥാനത്തിന് കേരളം നല്‍കുന്നുണ്ട്. ഓഖിയിലും രണ്ടു പ്രളയഘട്ടങ്ങളിലും ഇപ്പോള്‍ കോവിഡ് രോഗവ്യാപന ഘട്ടത്തിലും സഹകരണ പ്രസ്ഥാനം തീര്‍ത്ത മാതൃക ലോകത്ത് ഒരിടത്തും ഇതുവരെ കാണാത്തതാണ്. ഓഖിയില്‍ തീരമേഖലയിലുള്ളവര്‍ക്ക് ആശ്വാസമായത് സഹകരണ സംഘങ്ങളാണ്. പ്രത്യേകിച്ച് മത്സ്യത്തൊഴിലാളി സംഘങ്ങള്‍. മത്സ്യഫെഡിന്റെ നേതൃത്വത്തില്‍ ഒട്ടേറെ പദ്ധതികള്‍ ഇതിനായി നടപ്പാക്കി. പക്ഷേ, പ്രളയം അങ്ങനെയായിരുന്നില്ല. പ്രളയം അക്ഷരാര്‍ഥത്തില്‍ കേരളത്തെ കശക്കിയെറിഞ്ഞതാണ്. ജീവനുവേണ്ടി ഉയര്‍ന്ന നിലവിളികള്‍, അഭയം തേടാനിടമില്ലാത്തവര്‍, സര്‍വ്വവും നഷ്ടമായതിന്റെ നിസംഗത- അങ്ങനെ എന്തൊക്കെ വേദനകളാണ് കേരളം കണ്ടത്. അവര്‍ക്കുവേണ്ടി ആദ്യം സ്ഥലവും വാഹനങ്ങളും അടിസ്ഥാന സൗകര്യമൊരുക്കാന്‍ പണവുമൊക്കെ നല്‍കിയാണ് സഹകരണ സംഘങ്ങള്‍ ഒപ്പം നിന്നത്. അത് ഒരു സര്‍ക്കാര്‍ സംവിധാനത്തിന്റെ ഉത്തരവോ നിര്‍ദേശമോ അനുസരിച്ചായിരുന്നില്ല. ഓരോ നാട്ടിലും സഹകരണ സംഘങ്ങള്‍ തീര്‍ത്ത ഈ കരുതല്‍ ഒരു പരസ്യ വാചകത്തിനും ഉണ്ടാക്കാനാകാത്ത പെരുമയാണ് നല്‍കിയത്. ജനമനസ്സിലേക്കാണ് ഓരോ സ്ഥാപനവും ചേര്‍ന്നുനിന്നത്.

പ്രളയത്തിന് 87 കോടി ; കൊറോണയ്ക്ക് 168 കോടി

പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിനായി 87.68 കോടി രൂപയാണ് കേരളത്തിലെ സഹകരണ സംഘങ്ങള്‍ സര്‍ക്കാരിന് നല്‍കിയത്. ലാഭവിഹിതം, പൊതുന•ാഫണ്ട്, അംഗസമാശ്വാസ ഫണ്ട്, ജീവനക്കാരുടെ വിഹിതം എന്നിവയെല്ലാം ഇതില്‍പ്പെടും. ഈ പണവും സംഘങ്ങളുടെ വിഹിതവും ചേര്‍ത്ത് സഹകരണ വകുപ്പ് ഒരു പാര്‍പ്പിട പദ്ധതി നടപ്പാക്കി. അതാണ് കെയര്‍ ഹോം. പ്രളയത്തില്‍ സര്‍വതും നഷ്ടമായവര്‍ക്കായി 2086 വീടുകളാണ് സഹകരണ സംഘങ്ങള്‍ ഈ പദ്ധതിയനുസരിച്ച് നിര്‍മിച്ചുനല്‍കിയത്. അതിന്റെ രണ്ടാം ഘട്ടമായി ഓരോ ജില്ലയിലും ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ തീര്‍ക്കാനുള്ള പദ്ധതിക്കും വകുപ്പ് തീരുമാനമെടുത്തുകഴിഞ്ഞു. മെയ് മുതല്‍ അതിനുള്ള നടപടി തുടങ്ങണമെന്നാണ് തീരുമാനം. ഇതിനും സംഘങ്ങളുടെ പങ്കാളിത്തം വേണ്ടിവരും.

പ്രളയാനന്തരം കൈയും മെയ്യും മറന്ന് കേരളത്തെയും സര്‍ക്കാരിനെയും സഹായിച്ചവയാണ് സഹകരണ സംഘങ്ങള്‍. കോവിഡ് എന്നപേരില്‍ ഒരു മഹാമാരി കേരളത്തെ ഇങ്ങനെ പേടിപ്പെടുത്തുന്നവിധം വന്നെത്തുമെന്ന് ഒരിക്കല്‍പ്പോലും നമ്മള്‍ കരുതിയിട്ടില്ല. 40 ദിവസത്തോളമാണ് കേരളം അടച്ചിട്ടത്. സാമ്പത്തിക സ്ഥിതി ആകെ പരുങ്ങലിലായി. ആരോഗ്യ മേഖലയ്ക്ക് പണം കൂടുതല്‍ ചെലവിടേണ്ടിവന്നു. തൊഴിലും കൂലിയും ഇല്ലാതെ വലഞ്ഞ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കേണ്ടിവന്നു. ഈ ഘട്ടത്തിലും സഹകരണ സംഘങ്ങളുടെ താങ്ങ് സര്‍ക്കാര്‍ തേടി. കഴിഞ്ഞ തവണത്തേക്കാള്‍ ഒരുപടി കൂടി കടന്നുള്ള സഹായഹസ്തമാണ് ഇത്തവണ സാമ്പത്തികമായി സംഘങ്ങള്‍ സര്‍ക്കാരിന് നല്‍കിയത്. ഏപ്രില്‍ 24 വരെയുള്ള കണക്കനുസരിച്ച് 168 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹകരണ സംഘങ്ങള്‍ നല്‍കിയ സംഭാവന. ഇത്തരമൊരു സഹായഹസ്തം സര്‍ക്കാരിന് സഹകരണ സംഘങ്ങള്‍ നല്‍കിയ രീതി ലോകത്ത് ഒരിടത്തും ഉണ്ടായിട്ടില്ല. എന്തിന്, കേരളത്തിലെ രീതി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍പ്പോലും ഉണ്ടായിട്ടില്ല.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ ഇത്തരത്തില്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതും സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികള്‍ ഏറ്റെടുക്കുന്നതും മറ്റിടങ്ങളിലും ഉണ്ടാകാറുണ്ട്. ഒരു സംഘടിത രൂപമായി, പൊതുമേഖലാ സ്ഥാപനങ്ങള്‍പോലും ചെയ്യാത്ത രീതിയില്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പണം നല്‍കുന്ന രീതി മറ്റൊരിടത്തുമില്ല. ഇതുമാത്രമല്ല, സംഘങ്ങള്‍ ഒറ്റയ്ക്ക് നടപ്പാക്കിയ ആശ്വാസ പദ്ധതികള്‍ വേറെയുമുണ്ട്. മൂന്നു മാസത്തേക്ക് പലിശ രഹിത വായ്പ, മൊറട്ടോറിയം പ്രഖ്യാപിച്ച കാലയളവില്‍ റിസര്‍വ് ബാങ്ക് പറഞ്ഞതിനപ്പുറം പലിശ പൂര്‍ണമായി ഒഴിവാക്കല്‍, സ്വര്‍ണപ്പണയത്തിന് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ എന്നിങ്ങനെ ഒട്ടേറെ പദ്ധതികള്‍. ഇതിനുപുറമെ, സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ എല്ലാവര്‍ക്കും വീട്ടിലെത്തിച്ചുനല്‍കി. അതും രോഗം പടര്‍ന്നുപിടിക്കുന്ന ഘട്ടത്തില്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമൂഹിക അടുക്കളയിലേക്ക് സാധനങ്ങള്‍ നല്‍കി. ശരിക്കും, നമ്മള്‍ ഏറ്റുവാങ്ങിയ ഓരോ ദുരന്ത മുഖത്തും സഹകരണ സംഘങ്ങള്‍ തീര്‍ത്ത ഒരു ജനകീയ സാമ്പത്തിക പാഠമുണ്ട്. അത് സര്‍ക്കാരിനെപ്പോലും അമ്പരിപ്പിക്കുന്നതാണ് എന്നതില്‍ തര്‍ക്കമില്ല.

സംഭാവന അധികാരമാക്കരുത്

മുമ്പൊന്നും ഉണ്ടാകാതിരുന്ന അപകടകരമായ ഒരധികാര പ്രയോഗം കൂടി സഹകരണ സംഘങ്ങള്‍ ഈ ഘട്ടത്തില്‍ ഏറ്റുവാങ്ങുന്നുണ്ട്. സര്‍ക്കാരിനുള്ള സഹായം നിര്‍ബന്ധിത പിരിവായി മാറുകയാണ്. സഹകരണ സംഘങ്ങള്‍ സ്വമേധയാ നാടിനെയും സര്‍ക്കാരിനെയും സഹായിക്കാന്‍ സന്നദ്ധമാകുന്നുണ്ടെന്നത് ദുരന്ത ഘട്ടത്തിലെല്ലാം ബോധ്യപ്പെട്ടതാണ്. എന്നാല്‍, ഒരു സംഘം ഇത്ര രൂപ സര്‍ക്കാരിന് സംഭാവനയായി നല്‍കണമെന്ന്് സഹകരണ വകുപ്പ് നിര്‍ദേശിക്കുന്നത് ധാര്‍മികതയില്ലാത്തതാണെന്നു മാത്രമല്ല, നിയമവിരുദ്ധവുമാണ്. നഷ്ടത്തിലുള്ള സംഘങ്ങള്‍പോലും സംഭാവന നിര്‍ബന്ധമായും നല്‍കണമെന്ന് നിര്‍ദേശിക്കാന്‍ സഹകരണ വകുപ്പുദ്യോഗസ്ഥര്‍ക്ക് എന്ത് അധികാരമാണുള്ളതെന്ന് പരിശോധിക്കേണ്ടതുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിന് എട്ട് നിര്‍ദേശങ്ങളാണ് സഹകരണ സംഘം രജിസ്ട്രാര്‍ നല്‍കിയിട്ടുള്ളത്. കണക്ക് സൂക്ഷിക്കുന്നതും ചെക്കുകള്‍ കൈമാറുന്നതുമായ കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ മറ്റ് പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ് :
* കേരളത്തിലെ മുഴുവന്‍ സഹകരണ സ്ഥാപനങ്ങളും അതത് സ്ഥാപനങ്ങളുടെ സാമ്പത്തിക ശേഷിക്കനുസരിച്ച് പരമാവധി തുക സംഭാവനയായി നല്‍കണം.
* സംഘങ്ങളുടെ തനത് ഫണ്ടില്‍നിന്നോ പൊതുനന്മാഫണ്ടില്‍നിന്നോ സംഭാവന നല്‍കാം.
* പൊതുഫണ്ടില്‍നിന്ന് സംഭാവന നല്‍കുമ്പോള്‍ അത് ഭാവി ലാഭനഷ്ടക്കണക്കില്‍നിന്നു അഞ്ചു വാര്‍ഷിക തവണകളായി റീ ക്യൂപ്പ് ചെയ്യുന്നതിന് ഓരോ സംഘത്തിന്റെയും സാമ്പത്തികസ്ഥിതിയനുസരിച്ച് ഉചിതമായ തീരുമാനം ഭരണസമിതികള്‍ക്ക് സ്വീകരിക്കാവുന്നതാണ്.
* ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഭാവിയിലെ ലാഭത്തില്‍നിന്ന് പൊതുനന്മാഫണ്ടിലേക്ക് അടുത്ത അഞ്ചു വര്‍ഷം മാറ്റാന്‍ കഴിയുന്ന തുക കണക്കാക്കി ഈ ഫണ്ടില്‍നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാം.
* എല്ലാ ജോയിന്റ് രജിസ്ട്രാര്‍മാരും അതത് ജില്ലകളില്‍നിന്ന് പരമാവധി തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി കിട്ടുുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

ഈ നിര്‍ദ്ദേശങ്ങളില്‍ പലതും അപകടകരവും സഹകരണ സ്ഥാപനങ്ങളുടെ സ്വതന്ത്രാധികാരം പരിമിതപ്പെടുത്തുന്നതുമാണ്. സഹകരണ സംഘങ്ങളുടെ പണം അവരുടെ അംഗങ്ങളുടെ വിഹിതമാണ്. അത് തെറ്റായ രീതിയില്‍ വിനിയോഗിക്കാതിരിക്കാനുള്ള മേല്‍നോട്ടച്ചുമതലയാണ് സഹകരണ സംഘം രജിസ്ട്രാര്‍ക്കുള്ളത്. അതായത്, ബാങ്കിങ് മേഖലയില്‍ റിസര്‍വ് ബാങ്ക് നിര്‍വഹിക്കുന്ന അതേ ചുമതല. അംഗങ്ങളില്‍നിന്ന് പലിശ നല്‍കി നിക്ഷേപമായി സ്വീകരിക്കുന്ന പണം സംഭാവനയായി നല്‍കണമെന്ന് നിര്‍ദേശിക്കുന്നത് ഉത്തരവാദിത്തമുള്ള നിയന്ത്രാണാധികാരിയുടെ നടപടിയല്ല.

പൊതുന•ാഫണ്ട്, അംഗസമാശ്വാസ ഫണ്ട് എന്നിവയെല്ലാം ഒരു ദുരന്ത ഘട്ടത്തില്‍ സര്‍ക്കാരിനെ സഹായിക്കാനായി വിനിയോഗിക്കുന്നതിന് സംഘങ്ങള്‍ക്ക് അനുമതി നല്‍കുന്നത് തെറ്റായി കാണാനാവില്ല. ഇതാണ് പ്രളയാനന്തരം കേരളത്തില്‍ കണ്ടത്. പൊതുനന്മാഫണ്ട് മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സ്ഥാപനങ്ങള്‍ ഒട്ടേറെയുണ്ട്. അത്തരം സംഘങ്ങള്‍ക്കൊന്നും കോവിഡ് ദുരിതാശ്വാസ ഘട്ടത്തില്‍ ഈ ഫണ്ട് ഉപയോഗിക്കാനില്ല. അംഗസമാശ്വാസ ഫണ്ട് രജിസ്ട്രാര്‍ക്ക് കൂടി നിര്‍വഹണാധികാരമുള്ളതാണ്. ഇതും പരമാവധി നേരത്തെ ഉപയോഗിച്ചു കഴിഞ്ഞിട്ടുണ്ട്. ഇത് തിരിച്ചറിയുന്നതുകൊണ്ടാണ് സംഘത്തിന്റെ തനത് ഫണ്ട് സംഭാവന നല്‍കാനായി ഉപയോഗിക്കാമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്.

വഴിതെറ്റുന്ന അധികാരപ്രയോഗം

സംഘങ്ങളുടെ പണം എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ച് സഹകരണ ചട്ടത്തില്‍ എന്താണ് പറയുന്നത് എന്നു പരിശോധിക്കാം. ചട്ടം 54-ല്‍ ആണ് ഇതേക്കുറിച്ച് പരാമര്‍ശിക്കുന്നത്. അതിങ്ങിനെയാണ് : ‘ Manner of investment of funds:-(1) A Society may, with the previous sanction in writing of the Registrar, invest the whole or any portion of it’s funds in the purchase or lease of land on the acquisition, construction or renewal of any building that may be necessary to conduct its business. The amount of the funds so invested shall be recouped on such terms as may be determined in each case by the Registrar. ‘ അതായത്, സംഘത്തിന്റെ ബിസിനസ് ആവശ്യത്തിന് അനിവാര്യമെന്ന് തോന്നുന്ന ഘട്ടത്തില്‍ ഭൂമി വാങ്ങുന്നതിനും കെട്ടിടം നിര്‍മിക്കുന്നതിനും ഫണ്ട് ചെലവഴിക്കുമ്പോള്‍പ്പോലും രജിസ്ട്രാറുടെ മുന്‍കൂര്‍ അനുമതി വേണം. ചെലവഴിക്കുന്ന പണം ബിസനിസ് നടത്തി നിശ്ചിത സമയത്തിനുള്ളില്‍ തിരികെ സമാഹരിക്കാനാകുമെന്ന് ബോധ്യപ്പെടുത്തുകയുംവേണം.

സാമാന്യം ഉയര്‍ന്ന തുക പലിശ നല്‍കി ശേഖരിക്കുന്ന നിക്ഷേപമാണ് തനത് ഫണ്ടിലുള്ളത്. പരിമിതമായ പ്രവര്‍ത്തന പരിധിക്കുള്ളില്‍ ബിസിനസ് നടത്തിയുണ്ടാക്കുന്ന ലാഭമാണ് സംഘങ്ങളുടെ വരുമാനം. ഈ വരുമാനത്തില്‍ നിന്നാണ് നിക്ഷേപത്തിനുള്ള പലിശ നല്‍കേണ്ടത്. ഈ ഫണ്ടാണ് സംഭാവനയായി നല്‍കണമെന്ന് നിര്‍ദേശിക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പണം സഹകരണ സംഘങ്ങള്‍ ഗുണകരമായ കാര്യങ്ങള്‍ക്കല്ലാതെയും തെറ്റായ രീതിയിലും ഉപയോഗിക്കുന്നുണ്ടെന്നാണ് റിസര്‍വ് ബാങ്ക് കാലാകാലമായി ഉന്നയിക്കുന്ന പ്രശ്‌നം. വായ്പാ സഹകരണ സംഘങ്ങളില്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം വേണമെന്ന് അവര്‍ ശഠിക്കുന്നതിന്റെ കാരണവും ഇതാണ്. സഹകരണ സംഘം രജിസ്ട്രാര്‍ ഇപ്പോള്‍ സ്വീകരിച്ച നിലപാട് ഇല്ലാത്ത അധികാര പ്രയോഗവും തെറ്റായ നടപടിയുമാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ലഭിക്കാനിടയുള്ള ലാഭവും അതിനിടയില്‍ തിരിച്ചുപിടിക്കാനാകുമെന്ന് കരുതുന്ന തുകയുമെല്ലാം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാമെന്നാണ് നിര്‍ദേശം. അഞ്ചു വര്‍ഷത്തിനിടെ ഇനി നമുക്കൊരു ദുരിതവും നേരിടേണ്ടിവരില്ലെന്ന ആത്മവിശ്വാസമാവാം ഇത്തരമൊരു തീരുമാനത്തിന് പിന്നിലുള്ളത്. നഷ്ടത്തിലുള്ള സംഘങ്ങള്‍പോലും അഞ്ചു വര്‍ഷം കൊണ്ട് ബിസിനസ് ലാഭമുണ്ടാക്കുന്ന പണം കണക്കാക്കുന്നതും വല്ലാത്ത ആത്മവിശ്വാസ പ്രകടനമാണ്. ഈ രീതി ഒട്ടും ആശാസ്യമല്ല.

അതേസമയം, രജിസ്ട്രാറുടെ നടപടി പൂര്‍ണമായും തെറ്റാണെന്ന് പറയാനാവില്ല. സംഘങ്ങള്‍ക്ക് ഫണ്ട് വിനിയോഗത്തിന് രജിസ്ട്രാറുടെ മുന്‍കൂര്‍ അനുമതി വേണമെന്നത് വസ്തുതയാണ്. അതാണ് രജിസ്ട്രാര്‍ നല്‍കിയതും. സര്‍ക്കുലര്‍ പ്രകാരം ഭരണസമിതികളാണ് ഇതില്‍ തീരുമാനമെടുക്കുന്നത്. അതിനാല്‍ സംഭാവന നല്‍കുന്നതിന്റെ ഉത്തരവാദിത്തം ഭരണസമിതികള്‍ക്കാണ്. ഇവിടെ ഭരണസമിതികളെ സമ്മര്‍ദത്തിലാക്കുന്ന ഉദ്യോഗസ്ഥ നിലപാടാണ് എതിര്‍ക്കപ്പെടേണ്ടത്. ക്വട്ടേഷന്‍ പിരിവുപോലെ ജില്ലാതല ഉദ്യോഗസ്ഥര്‍ സംഘങ്ങള്‍ക്ക് ക്വാട്ട നിശ്ചയിച്ച് പിരിക്കുന്നത് എന്തധികാരത്തിന്റ ബലത്തിലാണെന്ന് പരിശോധിക്കേണ്ടതുണ്ട്. സഹകാരികളുടെയും ജീവനക്കാരുടെയും കഠിന പ്രയത്‌നം കൊണ്ടല്ലാതെ, വകുപ്പ് ജീവനക്കാരുടെ ഇടപെടല്‍ കൊണ്ടുമാത്രം കേരളത്തില്‍ ഒരു സഹകരണ സംഘവും വളര്‍ന്നിട്ടില്ല. ഇതിന് ഒരു പ്രത്യക്ഷ ഉദാഹരണം ഒന്നുനോക്കൂ. കേരളത്തിലെ അപ്പക്‌സ് സഹകരണ സ്ഥാപനങ്ങളെല്ലാം സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. ഉദ്യോഗസ്ഥ ഭരണമാണ് ഇവിടെ നിലനില്‍ക്കുന്നത്. എത്ര അപ്പക്‌സ് സഹകരണ സ്ഥാപനങ്ങള്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. അപ്പക്‌സ് സ്ഥാപനങ്ങളെക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകള്‍ കേരളത്തിലുണ്ടെന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിലും അപ്പക്‌സ് സ്ഥാപനങ്ങളേക്കാള്‍ മുമ്പില്‍ നില്‍ക്കുന്നത് മറ്റ് സംഘങ്ങളാണ്. അതിനാല്‍, വകുപ്പുദ്യോഗസ്ഥര്‍ സംഘങ്ങളുടെ പണം പിടിച്ചുപറിക്കുന്ന ക്വട്ടേഷന്‍ ഇടപാടുകാരായി മാറുന്നത് അപകടകരമായ പ്രവണതയാണ്.

അത്ര ഭദ്രമോ സഹകരണ സമ്പത്ത് ?

കേരളം സഹകരണ മേഖലയ്ക്ക് ഏറെ അടിത്തറയുള്ള സംസ്ഥാനമാണെന്ന് നമ്മള്‍ അഹങ്കരിക്കുമ്പോഴും അത്ര ഭദ്രമാണോ നമ്മുടെ സ്ഥിതിയെന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. ക്രെഡിറ്റ് സഹകരണ സംഘങ്ങളുടെ വളര്‍ച്ചയും വേരോട്ടവുമാണ് നമ്മുടെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. ആ ക്രെഡിറ്റ് മേഖലയാണ് ഇനി ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടാനിരിക്കുന്നതും നേരിട്ടുകൊണ്ടിരിക്കുന്നതും. ആദായനികുതി, പിന്‍വലിക്കുന്ന പണത്തിന് അധികനികുതി, ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതിന് വിലക്ക്, വോട്ടവകാശമുള്ള അംഗങ്ങള്‍ക്ക് ഇടപാട് പരിമിതപ്പെടുത്തണമെന്ന ഭീഷണി, മൊറട്ടോറിയം വായ്പകളുടെ തിരിച്ചടവ് ഇല്ലാതാക്കുന്ന സ്ഥിതി, തിരിച്ചടവ് ലഭിക്കുന്ന വായ്പകള്‍ക്കാവട്ടെ സര്‍ക്കാരിന്റെയും കമ്മീഷനുകളുടെയും നിര്‍ദേശമനുനുസരിച്ച് പലിശ ഒഴിവാക്കിക്കൊടുക്കേണ്ട സ്ഥിതി, സാമ്പത്തിക മേഖലയിലുണ്ടാകുന്ന മാന്ദ്യം ബിസിനസ്സിലുണ്ടാക്കുന്ന തിരിച്ചടി എന്നിങ്ങനെ ഒട്ടേറെ പ്രതിസന്ധികള്‍ സഹകരണ വായ്പാമേഖല നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതൊന്നും തിരിച്ചറിയാത്ത മട്ടിലുള്ള ഇപ്പോഴത്തെ ധാരാളിത്തം അപകടകരമായ സാഹചര്യത്തിലേക്ക് സഹകരണ മേഖലയെ കൊണ്ടുപോകുമെന്ന് നമ്മളറിയണം.

ഇനി വായ്‌പേതര സംഘങ്ങളുടെ കാര്യം പരിശോധിച്ചാല്‍ ആശ്വസിക്കാവുന്ന ഫലമല്ല നമുക്ക് ലഭിക്കുന്നത്. സംസ്ഥാനത്ത് 15,761 സഹകരണ സ്ഥാപനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വായ്പാ സംഘങ്ങളടക്കമാണിത്. ഇതില്‍ 11,994 സംഘങ്ങളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 3150 എണ്ണം അടഞ്ഞുകിടക്കുകയാണ്. 617 എണ്ണം പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള ലിക്വിഡേഷന്‍ ഘട്ടത്തിലാണ്. ഇനി പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ സാമ്പത്തിക ഭദ്രതകൂടി പരിശോധിച്ചാല്‍ ഭൂരിഭാഗവും നഷ്ടത്തിലാണ്. ജില്ലയിലെ സംഭാവനയുടെ തോത് ഉയര്‍ത്തി, സര്‍ക്കാരിന് മുമ്പില്‍ മികവ് കാണിക്കാനാണ് നഷ്ടത്തിലുള്ള സംഘങ്ങളും ഒരു ലക്ഷത്തില്‍ കുറയാത്ത തുക സംഭാവന നല്‍കണമെന്ന് വകുപ്പുദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത്. ലാഭത്തിലുള്ള സംഘങ്ങള്‍ മാത്രമാണ് സംഭാവന നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ കിട്ടിയ തുക പാതിയിലേറെ കുറയുമായിരുന്നു.

അഞ്ചു വര്‍ഷം കൊണ്ട് ബിസിനസ്സിലൂടെ തിരികെപ്പിടിക്കുമെന്ന് വിശ്വസിച്ച് ഒരു ലക്ഷത്തിന് മുകളിലുള്ള തുക സംഭാവന നല്‍കിയ സംഘങ്ങളില്‍ പട്ടികജാതി സംഘങ്ങളും വനിതാ സംഘങ്ങളുമെല്ലാമുണ്ട്. അവയുടെ പൊതുനില നോക്കൂ. സംസ്ഥാനത്ത് 931 വനിതാ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍, 255 എണ്ണവും കാര്യമായി പ്രവര്‍ത്തിക്കാത്തവയാണ്. 25 എണ്ണം പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നടപടി തുടങ്ങിയവയാണ്. പട്ടികജാതി സംഘങ്ങളില്‍ 370 എണ്ണം പ്രവര്‍ത്തിക്കുന്നു, 306 എണ്ണം പൂട്ടിക്കിടക്കുന്നു. ലേബര്‍ സഹകരണ സംഘങ്ങള്‍ 333 എണ്ണം പ്രവര്‍ത്തിക്കുന്നു, 330 എണ്ണം പൂട്ടി. മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങളില്‍ 240 എണ്ണം പ്രവര്‍ത്തിക്കുന്നു, 319 എണ്ണം പൂട്ടി. എംപ്ലോയീസ് സഹകരണ സംഘങ്ങളില്‍ 923 എണ്ണം പ്രവര്‍ത്തിക്കുമ്പോള്‍ പൂട്ടിക്കിടക്കുന്നത് 153 എണ്ണമാണ്. സഹകരണ വായ്പാ മേഖല ശക്തമാണെന്ന് പറയുമ്പോഴും 344 പ്രാഥമിക സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയില്ലാതെ മരണാസന്നമായി കിടക്കുന്നുണ്ടെന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്.

സഹകരണ സംഘങ്ങള്‍ക്ക് സാമൂഹികവും സാമ്പത്തികവുമായ അതിജീവനശേഷി ഉണ്ടാക്കിക്കൊടുക്കുകയെന്നതാണ് സഹകരണ വകുപ്പിന്റെ കാഴ്ചപ്പാടായി അവതരിപ്പിച്ചിട്ടുള്ളത്. സഹകരണ സംഘങ്ങള്‍ക്ക് വായ്പ ലഭിക്കുന്നതിന് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുന്നതും പ്രവര്‍ത്തന മൂലധനത്തിന് സര്‍ക്കാര്‍ സഹായം നല്‍കുന്നതും മറ്റ് ഗ്രാന്റുകള്‍ അനുവദിക്കുന്നതുമെല്ലാം ഈ കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കാനാണ്. സഹകരണ വകപ്പിന്റെ പ്ലാന്‍ഫണ്ടുകള്‍ മിക്കവാറും സംഘങ്ങള്‍ക്കു സഹായമനുവദിക്കുന്നതിനുള്ളതാണ്. എന്നിട്ടും, 2019-20 സാമ്പത്തിക വര്‍ഷത്തില്‍ സഹകരണ വകുപ്പിന്റെ പദ്ധതിച്ചെലവ് 60 ശതമാനത്തില്‍ താഴെയാണ്. സഹകരണ സംഘങ്ങള്‍ക്കുള്ള സഹായം പോലും വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തുന്നില്ലെന്നര്‍ഥം. ഈ ഫണ്ടുകള്‍ സംഘങ്ങള്‍ക്ക് അനുവദിക്കുന്നതിലും വകുപ്പ് ജീവനക്കാരുടെ കാര്യക്ഷമമായ ഇടപെടലുണ്ടാകണം. അതിപ്പോള്‍ തീരെയില്ലെന്നു പറയാനാവില്ല. ഒരുപാട് ജീവനക്കാര്‍ സംഘങ്ങള്‍ക്കൊപ്പം നിന്ന് മാര്‍ഗ നിര്‍ദേശം നല്‍കി അവയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിക്കൊടുക്കുന്നുണ്ട്. എന്നാല്‍, ലഭിക്കാനുള്ള സഹായത്തിനുപോലും ഉടക്കിടുന്ന വകുപ്പുദ്യോഗസ്ഥരെക്കുറിച്ചും സംഘങ്ങള്‍ക്ക് ഏറെ പറയാനുണ്ട്. അതിനാല്‍, സംഘങ്ങളുടെ പണം നിര്‍ബന്ധമായി പിരിച്ചെടുക്കുന്ന ഉദ്യോഗസ്ഥര്‍ അവര്‍ക്കുവേണ്ടി തിരിച്ചുചെയ്യാവുന്ന സേവനത്തിലും കാര്യക്ഷമത ഉറപ്പുവരുത്തേണ്ടതുണ്ട്.

ദുരന്ത ഘട്ടങ്ങളിലെല്ലാം സഹകരണ സംഘങ്ങള്‍ ഏറ്റെടുത്ത ദൗത്യവും സര്‍ക്കാരിന് നല്‍കിയ കൈത്താങ്ങും ഒരിക്കലും അവസാനിപ്പിക്കേണ്ട ഒന്നല്ല. അതും കേരളത്തിന്റെ മാതൃകയാണ്. പക്ഷേ, നന്മയ്ക്കായി നിലകൊള്ളുമ്പോള്‍ത്തന്നെ സഹകരണ മേഖലയുടെ നില കൈവിട്ടുപോകാതിരിക്കാനുള്ള ജാഗ്രത വേണം. സാമൂഹിക പ്രതിബദ്ധതയൊടെയുള്ള ഇടപെടല്‍ സഹകരണ സംഘങ്ങളില്‍ നിന്നുണ്ടായില്ലെങ്കില്‍ ഇതൊരു ജനകീയ സംവിധാനമാണെന്ന് അഭിമാനിക്കുന്നതില്‍ അര്‍ഥമുണ്ടാവില്ല.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!