വിത്തനശ്ശേരിപച്ചക്കറി ഗ്രാമം രണ്ടാം സീസണിലും സജീവം

moonamvazhi

പാലക്കാട് ജില്ലയിലെ കര്‍ഷക സമിതികളില്‍ പച്ചക്കറി
ഉല്‍പ്പാദനത്തില്‍ മുന്നിട്ടു നില്‍ക്കുന്നു വിത്തനശ്ശേരിയിലെ
കര്‍ഷകക്കൂട്ടായ്മ. ഇരുനൂറോളം കര്‍ഷകരാണു സഹകരിച്ചു
പ്രവര്‍ത്തിച്ച് വിത്തിനശ്ശേരിയെ പച്ചക്കറിഗ്രാമമാക്കുന്നത്.

പച്ചക്കറിക്കൃഷിയുടെ രണ്ടാം സീസണിലും പതിവുപോലെ പാലക്കാട് വിത്തനശ്ശേരി പച്ചക്കറിഗ്രാമം സജീവമാവുകയാണ്. നവംബറിലാണ് ഇതിന്റെ വിളവെടുപ്പ്. ഡിസംബറില്‍ മൂന്നാം സീസണിന്റെ പണികള്‍ തുടങ്ങും. അടുത്ത മാര്‍ച്ചില്‍ വിളവെടുക്കും. വി.എഫ്.പി.സി.കെ. ( വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളം ) യുടെ കീഴില്‍ പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഇരുപതോളം കര്‍ഷക സമിതികളില്‍ പച്ചക്കറി ഉല്‍പ്പാദനത്തില്‍ മുന്‍നിരയിലാണു വിത്തിനശ്ശേരിയിലെ സ്വാശ്രയ കര്‍ഷക സമിതി. ഇരുനൂറോളം കര്‍ഷകരാണു ഈ കൂട്ടായ്മക്കു പിന്നിലുള്ളത്.

ഓണത്തിന് ഇത്തവണയും വിത്തനശ്ശേരി പച്ചക്കറിഗ്രാമം നന്നായി വിളഞ്ഞു. വിളകള്‍ക്കു ഭേദപ്പെട്ട വില ലഭിച്ചതു കര്‍ഷകര്‍ക്ക് ആശ്വാസവുമായി. വിത്തനശ്ശേരി സ്വാശ്രയ കര്‍ഷക സമിതി കര്‍ഷകരില്‍ നിന്നു വിളകള്‍ സംഭരിച്ച് കൃത്യമായി വിപണിയിലിറക്കിയതാണു പച്ചക്കറിക്കൃഷികൊണ്ട് ഉപജീവനം നടത്തുന്നവര്‍ക്ക് ഇത്തവണത്തെ ഓണം സമൃദ്ധമാക്കിയത്. വിളയുന്ന പച്ചക്കറികള്‍ വിലക്കുറവു മൂലം ആര്‍ക്കും വേണ്ടാതെ നശിപ്പിച്ചു കളയുന്നതിന്റെ രോദനം മുമ്പ് ഇവിടെനിന്നു പലപ്പോഴായി ഉയര്‍ന്നിരുന്നു. അതില്‍നിന്നു വ്യത്യസ്തമായി ഈ വര്‍ഷത്തെ ഓണം വിത്തനശ്ശേരിയില്‍ ആഹ്ലാദത്തിന്റെ ആര്‍പ്പുവിളിയുണ്ടാക്കി.

വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ തുടങ്ങുന്ന പച്ചക്കറിക്കൃഷിയുടെ ആദ്യ സീസണില്‍ വിളവെടുപ്പ് ആരംഭിക്കുന്നതു ജൂലായിലാണ്. ഈ വര്‍ഷം ഓണം വരെ അഞ്ഞൂറ് ടണ്ണോളം പച്ചക്കറി ഇവിടെ ഉല്‍പ്പാദിപ്പിച്ചു. ഒന്നരക്കോടിയോളം രൂപയ്ക്കാണ് ഇതിന്റെ വില്‍പ്പന നടന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമിതി ആകെ ഉല്‍പ്പാദിപ്പിച്ചതു 926 ടണ്ണാണ്. 2.28 കോടി രൂപയ്ക്കു ഇതു വിറ്റു. ആഗസ്‌ററ്, സപ്റ്റംബര്‍ മാസങ്ങളില്‍ കൃഷിയുടെ രണ്ടാം സീസണ്‍ തുടങ്ങി. വിളവെടുക്കുന്നത് നവംബറില്‍. വര്‍ഷത്തില്‍ ഇങ്ങനെ മൂന്നു തവണ വിളവിറക്കുമെങ്കിലും ഏറ്റവും കൂടുതല്‍ സ്ഥലത്തു പച്ചക്കറി കൃഷി ചെയ്യുന്നതും അതുകൊണ്ടുതന്നെ ഉല്‍പ്പന്നങ്ങള്‍ കൂടുന്നതും ഒന്നാം സീസണിലാണ്.

കൃഷി 150 ഏക്കറില്‍

വിത്തനശ്ശേരിയിലെ കര്‍ഷകസമിതിയിലെ ഇരുനൂറോളം കര്‍ഷകര്‍ 150 ഏക്കര്‍ സ്ഥലത്താണു പച്ചക്കറി കൃഷി ചെയ്യുന്നത്. പ്രത്യേക പ്രവര്‍ത്തന പരിധിയില്ലാത്തതുകൊണ്ട്, വിത്തനശ്ശേരി ഉള്‍പ്പെടുന്ന നെന്മാറ പഞ്ചായത്തിനു പുറമെ പല്ലശ്ശന, അയിലൂര്‍ എന്നീ സമീപ പഞ്ചായത്തു പ്രദേശങ്ങളിലെയും കര്‍ഷകര്‍ സമിതിയില്‍ അംഗങ്ങളാണ്. അംഗങ്ങളല്ലാത്ത കര്‍ഷകരില്‍ നിന്നു ഉല്‍പ്പന്നങ്ങള്‍ സമിതി സ്വീകരിച്ചു വില നല്‍കും. എന്നാല്‍, ബോണസ് ഉള്‍പ്പടെ അംഗങ്ങള്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ ഇവര്‍ക്കു കിട്ടില്ല.

പരന്ന പാടങ്ങള്‍ക്ക് അതിരായി നില്‍ക്കുന്ന തെന്മലയുടെ സാമീപ്യം തണുപ്പും ചൂടും പകര്‍ന്നു വിത്തനശ്ശേരിക്കു സമ്മിശ്ര കാലാവസ്ഥയൊരുക്കുന്നതു പച്ചക്കറിക്കൃഷിക്ക് അനുയോജ്യമാകുന്നുണ്ട്. 20 വരെ വീതം അംഗങ്ങളുള്ള 11 കര്‍ഷക സംഘങ്ങള്‍ ചേര്‍ന്നതാണു വിത്തനശ്ശേരിയിലെ സ്വാശ്രയ കര്‍ഷക സമിതി. ഭൂരിഭാഗം പേരും ചെറുകിട കര്‍ഷകരാണ്. അവരില്‍ പലരും പാട്ടത്തിനു സ്ഥലമെടുത്തു കൃഷി ചെയ്യുന്നവരുമാണ്. പറിച്ചെടുക്കുന്ന പച്ചക്കറികള്‍ ചെറിയ ചാക്കുകളിലാക്കി സമിതിയുടെ വിപണന കേന്ദ്രത്തില്‍ കൊണ്ടുവന്നു വില കൈപ്പറ്റും. അന്നന്നു വില കൈപ്പറ്റുന്നവരാണ് അധികവും. അവരുടെ ഉപജീവനമാണു പച്ചക്കറിക്കൃഷി.

പച്ചക്കറി ഉല്‍പ്പാദന മേഖലയായി കണക്കാക്കപ്പെടുന്ന സമീപപ്രദേശങ്ങളിലെ കര്‍ഷക സമിതികളെല്ലാം ചേര്‍ന്ന് ഉല്‍പ്പന്നങ്ങള്‍ക്ക് ഒരേ വിലയാണു നിശ്ചയിക്കുകയെന്നു വിത്തനശ്ശേരി സമിതിയുടെ ചുമതലയുള്ള വി.എഫ്.പി.സി.കെ. പ്രതിനിധി കവിത പറഞ്ഞു. ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും ഒരേ വിലയ്ക്കാണ്. വില്‍ക്കുന്ന വിലയില്‍ അഞ്ചു ശതമാനം കുറച്ച് കര്‍ഷകര്‍ക്ക് ഉല്‍പ്പന്ന വിലയായി നല്‍കും. ഈ അഞ്ചു ശതമാനത്തില്‍ മൂന്നു ശതമാനം സമിതിയുടെ പ്രവര്‍ത്തനച്ചെലവാണ്. അവശേഷിക്കുന്ന രണ്ടു ശതമാനത്തില്‍ അല്‍പ്പം കൂടി തുക ചേര്‍ത്തു വര്‍ഷാവസാനം കര്‍ഷകര്‍ക്ക് ഉല്‍പ്പാദന ബോണസ്സായി തിരികെ നല്‍കുന്നതാണു സമിതിയുടെ പ്രവര്‍ത്തന രീതി – കവിത പറഞ്ഞു.

ഉണര്‍വിന്റെ വിപണി

വേഗമാര്‍ന്ന വിപണിയാണു വിത്തനശ്ശേരിയുടെ സവിശേഷത. സമിതിയുടെ വില്‍പ്പനകേന്ദ്രത്തില്‍ രാവിലെ ഒമ്പതു മണിക്കു മുമ്പായി കര്‍ഷകര്‍ വിളവുകള്‍ കൊണ്ടുവന്നുതുടങ്ങും. അപ്പോള്‍ത്തന്നെ വാങ്ങാന്‍ ധാരാളം ചെറുകിട കച്ചവടക്കാരുമെത്തും. വാഹനങ്ങളില്‍ കൊണ്ടുപോയും വഴിയോരത്തും വ്യാപാരം നടത്തുന്നവരാണിവര്‍. കര്‍ഷകരില്‍ നിന്നു വാങ്ങലും കച്ചവടക്കാര്‍ക്കു വില്‍ക്കലും ഒരേ സമയത്തു നടക്കുന്ന വിപണിയില്‍ ഉച്ചയോടെ ഉല്‍പ്പന്നങ്ങള്‍ പരമാവധി വിറ്റുപോകും. അവശേഷിക്കുന്നവ മാര്‍ക്കറ്റില്‍ സമിതി നേരിട്ടുകൊണ്ടു ചെന്നെത്തിച്ച് വില്‍ക്കും.

ഉല്‍പ്പന്നങ്ങളുടെ വൈപുല്യമാണു വേഗത്തിലുള്ള വിറ്റുതീരലിനു കാരണമാകുന്നത്. പാവലും പടവലവുമാണു പ്രധാനമെങ്കിലും പയറും വെണ്ടയും വഴുതനയും മത്തനും കുമ്പളവും മറ്റും ധാരാളം ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ചുരയ്ക്ക, പീച്ചിങ്ങ, കോവക്ക, ചേന, ചേമ്പ് തുടങ്ങിയവയും സമിതിയുടെ വിപണന കേന്ദ്രത്തിലെത്തും. നാളികേരവും ഇവിടെ സംഭരിച്ചു വില്‍ക്കുന്നുണ്ട്. ആദ്യ വിളയെ അപേക്ഷിച്ച് രണ്ടും മൂന്നും വിളകളില്‍ ചില പ്രത്യേക പച്ചക്കറിയിനങ്ങള്‍ മാത്രമേ കൃഷി ചെയ്യാറുള്ളു. കുറഞ്ഞയിനം പച്ചക്കറികളുടെ ഉല്‍പ്പാദനം കൂടുതല്‍ നടക്കുമ്പോഴാണു വിലക്കുറവും വില്‍പ്പനയില്‍ പ്രതിസന്ധിയുമുണ്ടാകുന്നതെന്നു സമിതി പ്രസിഡന്റ് പി. രാജന്‍ പറഞ്ഞു. അത്തരം സമയങ്ങളില്‍ അധികം വരുന്ന ഉല്‍പ്പന്നങ്ങള്‍ വില്‍പനസാധ്യത പരിഗണിച്ച് തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലേക്ക് ഇവിടെ നിന്നു കൊണ്ടുപോകാറുണ്ട്. പച്ചക്കറി നീക്കത്തിനുള്ള ചെലവ് വി.എഫ്.പി.സി.കെ. സമിതിക്കു നല്‍കും – അദ്ദേഹം പറഞ്ഞു.

അധിക വിളവിന്റെ വിത്തുകള്‍

കൃഷി ചെയ്യാനുള്ള പച്ചക്കറി വിത്തുകള്‍ വി.എഫ്.പി.സി.കെ. നല്‍കിവരുന്നുണ്ടെങ്കിലും തമിഴ്‌നാട്ടില്‍ നിന്നു കൊണ്ടുവരുന്ന വിത്തുകളാണു അധികം കര്‍ഷകരും മണ്ണിലിറക്കുന്നത്. കൂടുതല്‍ വിളവ് തമിഴ്‌നാട്ടിലെ വിത്തിനങ്ങള്‍ക്കു ലഭിക്കുമെന്നതുകൊണ്ടാണിത്. വിത്തുകള്‍ സമിതി മുഖേന കര്‍ഷകര്‍ക്കു ലഭ്യമാക്കുന്നുണ്ട്. ഇതിനു പുറമെ ചെറിയ തോതില്‍ വളവും കീടനാശിനികളും സമിതി നല്‍കും. ചില പ്രത്യേക പദ്ധതിയില്‍പ്പെടുത്തി കൃഷിയിറക്കാനുള്ള സാമഗ്രികളും സബ്‌സിഡിയോടെ കര്‍ഷകര്‍ക്കു വിതരണം ചെയ്യാറുണ്ട്. ഇത്തരം പദ്ധതികളിലൂടെ സോളാര്‍ പാനലടക്കം കൃഷിയിടങ്ങളില്‍ സ്ഥാപിച്ചവരുണ്ട്.

കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വേഗത്തില്‍ എത്തിക്കുന്നതിനുള്ള സൗകര്യത്തിനായി അയിലൂര്‍ പഞ്ചായത്തിലെ പുത്തന്‍തറയില്‍ സമിതിയുടെ ഒരു ശാഖ പ്രവര്‍ത്തിക്കുന്നുണ്ട്. ജൈവ വളത്തിനും കീടനാശിനികള്‍ക്കുമായി സമിതി ഒരു ഇക്കോ ഷോപ്പ് അടുത്തുതന്നെ തുറക്കുമെന്നു പ്രസിഡന്റ് രാജന്‍ പറഞ്ഞു. ഇതിനുള്ള കെട്ടിടം സജ്ജമാക്കിയിട്ടുണ്ട്. കര്‍ഷകരില്‍ നിന്ന് ആയിരം രൂപ വീതം വാങ്ങിയാണു സമിതി ഓഹരി മൂലധനം സമാഹരിക്കുന്നത്. ബാങ്കുകളില്‍ നിന്നു കര്‍ഷകര്‍ എടുക്കുന്ന വായ്പ പുതുക്കി ലഭിക്കുന്നതിനാവശ്യമായ അടിയന്തര സാമ്പത്തിക സഹായം സമിതി നല്‍കുന്നുണ്ട്. അംഗങ്ങള്‍ മരിച്ചാല്‍ കുടുംബങ്ങള്‍ക്കു പതിനായിരം രൂപ സഹായധനമായി നല്‍കും.

സമിതിക്കു കീഴിലെ കര്‍ഷക സംഘങ്ങളെ പ്രതിനിധാനം ചെയ്യുന്നവരാണു സംഘം ഭരണസമിതിയിലുള്ളത്. എം. വിജയന്‍ വൈസ് പ്രസിഡന്റും കെ.കെ. സ്വാമിനാഥന്‍ ട്രഷററുമാണ്. യു. ജയപ്രകാശ്, എം. സേതു, പി.വി. രാജന്‍, ശങ്കുണ്ണി, നാരായണന്‍കുട്ടി, കണ്ണപ്പന്‍, വി. സ്വാമിനാഥന്‍, ഉദുമാന്‍, അലിക്കുട്ടി, ഖാദര്‍ എന്നിവര്‍ ഭരണസമിതി അംഗങ്ങളും. വത്സലയാണ് സെക്രട്ടറി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!