സഹകരണം ഒരു സംസ്ഥാനവിഷയം തന്നെയോ ?

moonamvazhi

– ബി.പി. പിള്ള

( മുന്‍ ഡയരക്ടര്‍,
അഗ്രിക്കള്‍ച്ചറല്‍ കോ – ഓപ്പറേറ്റീവ് സ്റ്റാഫ്
ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം )

സംസ്ഥാന നിയമസഭയില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ച്
പാസാക്കിയ സഹകരണ സംഘം നിയമത്തിലെ സംഘാംഗത്വം,
അംഗത്വാവകാശം, മാനേജ്‌മെന്റ്, എസ്റ്റാബ്ലിഷ്‌മെന്റ് തുടങ്ങിയവയുമായി
ബന്ധപ്പെട്ട വ്യവസ്ഥകള്‍ 2020 ലെ ബാങ്കിങ് നിയന്ത്രണ ഭേദഗതി
നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായതിനാല്‍ അപ്രസക്തമായി
മാറിയിരിക്കുന്നു

1950 ജനുവരി 26 നു പ്രാബല്യത്തില്‍ വന്ന നമ്മുടെ ഭരണഘടനയിലെ ഏഴാം ഷെഡ്യൂള്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാരങ്ങളും പ്രവര്‍ത്തനങ്ങളും നിര്‍വചിക്കുകയും വ്യക്തമാക്കുകയും ചെയ്യുന്നു. ഏഴാം ഷെഡ്യൂളിലുള്ള മൂന്നു ലിസ്റ്റുകളില്‍ ഒന്നാമത്തേതു യൂണിയന്‍ ലിസ്റ്റും രണ്ടും മൂന്നും യഥാക്രമം സംസ്ഥാന ലിസ്റ്റും കണ്‍കറന്റ് ലിസ്റ്റുമാണ്. പ്രതിരോധം, സൈന്യം, അന്താരാഷ്ട്ര ബന്ധങ്ങള്‍, തുറമുഖങ്ങള്‍, റെയില്‍വേ, ഹൈവേ, കറന്‍സി, ആറ്റമിക് എനര്‍ജി, ദേശീയ വിഭവങ്ങള്‍, ബാങ്കിങ്, പോസ്റ്റ് ആന്റ് ടെലഗ്രാഫ് തുടങ്ങിയ 97 വിഷയങ്ങളാണ് ആരംഭത്തില്‍ യൂണിയന്‍ ലിസ്റ്റില്‍പ്പെടുത്തിയിരുന്നത്. യൂണിയന്‍ ലിസ്റ്റിലുള്ള വിഷയങ്ങള്‍ ഇപ്പോള്‍ നൂറായി വര്‍ധിപ്പിച്ചിട്ടുണ്ട്. സഹകരണം, പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുജനാരോഗ്യം, ശുചിത്വം, ആശുപത്രികളും ഡിസ്‌പെന്‍സറികളും, തീര്‍ഥാടനം, ലഹരി പാനീയങ്ങള്‍, കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, ജലസേചനം തുടങ്ങിയ 66 വിഷയങ്ങളാണു സംസ്ഥാന ലിസ്റ്റില്‍ ആദ്യം ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അതു 61 ആയി കുറഞ്ഞിട്ടുണ്ട്. 1976 ലെ 42 -ാം ഭരണഘടനാ ഭേദഗതിയുടെ ഫലമായി സംസ്ഥാന ലിസ്റ്റിലുണ്ടായിരുന്ന വിദ്യാഭ്യാസം, വനം, വന്യജീവി, പക്ഷിസംരക്ഷണം, അളവുകളും തൂക്കങ്ങളും, സുപ്രീം കോടതിയും ഹൈക്കോടതികളും ഒഴികെയുള്ള എല്ലാ കോടതികളും ഉള്‍പ്പടെയുള്ളവ കണ്‍കറന്റ് ലിസ്റ്റിലാവുകയുണ്ടായി. ക്രിമിനല്‍ നിയമം, വിവാഹം, വിവാഹമോചനം, സാമ്പത്തിക – സാമൂഹികാസൂത്രണം, ജനസംഖ്യാനിയന്ത്രണം തുടങ്ങിയ 52 വിഷയങ്ങളാണു കണ്‍കറന്റ് ലിസ്റ്റിലുള്ളത്. ഭരണഘടനാ ഭേദഗതിയിലൂടെ സംസ്ഥാന ലിസ്റ്റിലുള്ള വിഷയങ്ങളെ യൂണിയന്‍ ലിസ്റ്റിലോ കണ്‍കറന്റ് ലിസ്റ്റിലോ കൊണ്ടുവരാന്‍ കഴിയും.

അധികാരത്തിലുള്ള
കടന്നുകയറ്റം

ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ രണ്ടാം ലിസ്റ്റിലെ 32 -ാം എന്‍ട്രിയായ സഹകരണവുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം നടത്താനുള്ള അധികാരം സംസ്ഥാന നിയമസഭയ്ക്കുണ്ട്. 1952 ലെ തിരു കൊച്ചി സഹകരണ സംഘം നിയമവും 1969 ലെ കേരള സഹകരണ സംഘം നിയമവും കേരള സഹകരണ സംഘം നിയമത്തില്‍ 1969 നു ശേഷം നടത്തിയിട്ടുള്ള ഭേദഗതികളുമെല്ലാം ഭരണഘടനയിലൂടെ നിക്ഷിപ്തമായ അധികാരമുപയോഗിച്ചു നടത്തിയതാണ്. 97 -ാം ഭരണഘടനാ ഭേദഗതി മുതലാണു കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന അധികാരത്തില്‍ കടന്നുകയറാന്‍ തുടങ്ങിയത്. സംസ്ഥാന സഹകരണ മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണു 111 -ാം ഭരണഘടനാ ഭേദഗതിബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിച്ച് പാസാക്കിയതെങ്കിലും ഭേദഗതിക്കു രാഷ്ട്രപതി അംഗീകാരം നല്‍കുന്നതിനു മുമ്പു അമ്പതു ശതമാനത്തില്‍ കുറയാത്ത നിയമസഭകള്‍ പാസാക്കി എന്നു ഉറപ്പു വരുത്തേണ്ടതായിരുന്നു. 111 -ാം ഭരണഘടനാ ഭേദഗതിബില്‍ 97 -ാം ഭരണഘടനാ ഭേദഗതി നിയമമായപ്പോള്‍ അതിലെ പാര്‍ട്ട് ഒമ്പതു ( ബി ) യിലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്കു ബാധകമായ അനുച്ഛേദം 243 ZR ഉം കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കു ബാധകമായ അനുച്ഛേദം 243 ZS ഉം ഒഴികെയുള്ള പതിനൊന്ന് അനുച്ഛേദങ്ങളും സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങള്‍ക്കു ബാധകമായതിനാല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളോടൊപ്പം 50 ശതമാനത്തില്‍ കുറയാത്ത സംസ്ഥാന നിയമസഭകളില്‍ പാസാക്കിയില്ല എന്ന കാരണത്താലാണ് ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഗുജറാത്ത് ഹൈക്കോടതിയും തുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സുപ്രീംകോടതിയും റദ്ദാക്കിയത്. 97 -ാം ഭരണഘടനാ ഭേദഗതി നിയമവ്യവസ്ഥകള്‍ക്കനുസൃതമായി സംസ്ഥാന സര്‍ക്കാരുകള്‍ അവയുടെ സംസ്ഥാന സഹകരണ നിയമവ്യവസ്ഥകള്‍ 2013 ഫെബ്രുവരി 14 നുള്ളില്‍ ഭേദഗതി ചെയ്യണമെന്നും അല്ലാത്തപക്ഷം 2013 ഫെബ്രുവരി 15 മുതല്‍ ഭരണഘടനാ ഭേദഗതിവ്യവസ്ഥകള്‍ അങ്ങനെയുള്ള സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങള്‍ക്കു ബാധകമാകുമെന്നുമുള്ള അനുച്ഛേദം 243 ZT യിലെ വ്യവസ്ഥ ഭരണഘടന സംസ്ഥാനങ്ങള്‍ക്കു നല്‍കിയിട്ടുള്ള അധികാരത്തിന്മേലുള്ള കടന്നുകയറ്റം തന്നെയാണ്.

2020 സെപ്റ്റംബര്‍ 29 നു പ്രാബല്യത്തില്‍ വന്ന ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമത്തിലെ സഹകരണ ബാങ്കുകള്‍ക്കു ബാധകമായ വ്യവസ്ഥകള്‍ പലതും കേരള സഹകരണ സംഘ നിയമവ്യവസ്ഥകള്‍ക്കു വിരുദ്ധമാണ്. 1966 മാര്‍ച്ച് ഒന്നിനു ബാങ്കിങ് നിയന്ത്രണ നിയമം സഹകരണ ബാങ്കുകള്‍ക്കു ബാധകമാക്കിയതുമുതല്‍ സഹകരണ ബാങ്കുകളുടെ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും മേല്‍നോട്ടം നടത്തുന്നതിനും റിസര്‍വ് ബാങ്കിന് അധികാരമുണ്ട്. 1966 മുതല്‍ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ സഹകരണ ബാങ്കുകള്‍ക്കു ബാധകമായ വ്യവസ്ഥകളില്‍ വിവിധ സമയങ്ങളില്‍ വരുത്തിയ ഭേദഗതികളെല്ലാം സഹകരണ ബാങ്കുകളുടെ ബാങ്കിങ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ വാണിജ്യബാങ്കുകള്‍ക്കു ബാധകമായ നിയന്ത്രണങ്ങള്‍ക്കു തുല്യമാക്കുന്നതു ലക്ഷ്യമിട്ടുള്ളതായിരുന്നു. എന്നാല്‍, 2020 ലെ ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം സഹകരണ ബാങ്കുകളുടെ ഐഡന്റിറ്റിക്കും സഹകരണ മൂല്യങ്ങള്‍ക്കും അനുസൃതമായിരുന്നില്ല.

ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിലെ രണ്ടാം ലിസ്റ്റിലുള്ള 32 -ാം എന്‍ട്രിയനുസരിച്ച് സംസ്ഥാന നിയമസഭയില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ച് പാസാക്കിയ സഹകരണ സംഘം നിയമത്തിലെ സംഘാംഗത്വം, അംഗത്വാവകാശം, മാനേജ്‌മെന്റ്, എസ്റ്റാബ്ലിഷ്‌മെന്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ 2020 ലെ ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായതിനാല്‍ അപ്രസക്തമായി മാറിയിരിക്കുന്നു. കേരള സഹകരണ സംഘം നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി ബാങ്കിങ് നിയന്ത്രണ നിയമത്തിലുള്ള ഏതാനും വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടുകയാണ് ഈ ലേഖനത്തിലൂടെ.

ലയനവും
വേര്‍പെടുത്തലും

കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് 14 അനുസരിച്ച് ഒരു സഹകരണ സംഘത്തിന്റെ പൊതുയോഗത്തില്‍ പങ്കെടുത്തു വോട്ടു ചെയ്യുന്ന അംഗങ്ങളുടെ മൂന്നില്‍ രണ്ടു ഭാഗം ഭൂരിപക്ഷത്തോടെ ഒരു സംഘത്തിന്റെ ആസ്തിബാധ്യതകള്‍ മറ്റൊരു സംഘത്തിനു കൈമാറാനോ അല്ലെങ്കില്‍ ഒരു സംഘത്തെ രണ്ടോ അതില്‍ക്കൂടുതലോ സംഘങ്ങളായി വിഭജിക്കാനോ അല്ലെങ്കില്‍ രണ്ടോ അതില്‍ക്കൂടുതലോ സംഘങ്ങള്‍ ലയിച്ചുകൊണ്ട് ഒരു പുതിയ സംഘം രൂപവത്കരിക്കാനോ സാധിക്കും. സമാന സ്വഭാവമുള്ളതും ഒരേ നിയമത്തിന്‍കീഴില്‍ വരുന്നതും സഹകരണ സംഘങ്ങളുടെ പരമാധികാര സഭയായ പൊതുയോഗം തീരുമാനമെടുത്തുകൊണ്ടുമാണു സഹകരണ സംഘങ്ങള്‍ തമ്മിലുള്ള ലയനമോ സംയോജനമോ നടത്താന്‍ കഴിയുന്നത്. എന്നാല്‍, ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 45 -ാം വകുപ്പു പ്രകാരം ഒരു സഹകരണ ബാങ്കിനെ ഒരു പൊതുമേഖലാ ബാങ്കിലേക്കോ സ്വകാര്യ ബാങ്കിലേക്കോ നിര്‍ബന്ധലയനം നടത്തിക്കാന്‍ റിസര്‍വ് ബാങ്കിനു സര്‍ക്കാരിനോടാവശ്യപ്പെടാന്‍ കഴിയനാവും. സഹകരണ ബാങ്കുകളുടെ പുനര്‍ നിര്‍മാണത്തിന്റെ ഭാഗമായി ലയിക്കപ്പെട്ട ബാങ്കുകളെ വേര്‍പെടുത്താനും ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ 45 -ാം വകുപ്പനുസരിച്ച് സഹകരണ ബാങ്കുകളുടെ ഭരണ സമിതിയെ പിരിച്ചുവിടാന്‍ റിസര്‍വ് ബാങ്കിനു അധികാരം നല്‍കുന്നുണ്ട്. പിരിച്ചുവിടുന്നതിനു മുമ്പു ബന്ധപ്പെട്ട ധനസഹായ ബാങ്കിന്റെയോ സഹകരണ യൂണിയന്റെയോ അഭിപ്രായം കേള്‍ക്കാന്‍ വ്യവസ്ഥയില്ല. പിരിച്ചുവിടപ്പെട്ട ഭരണ സമിതിയുടെ സ്ഥാനത്തു റിസര്‍വ് ബാങ്ക് നിയോഗിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ക്കു തുടര്‍ന്ന് അഞ്ചു വര്‍ഷം ബാങ്ക് ഭരണം നടത്താം. കേരള സഹകരണ സംഘം നിയമത്തിന്റെ 32 -ാം വകുപ്പുപ്രകാരം ഒരു സഹകരണ സംഘത്തിന്റെ ഭരണസമിതിയെ പിരിച്ചുവിടാന്‍ രജിസ്ട്രാര്‍ക്കു അധികാരമുണ്ട്. സാധാരണഗതിയില്‍ പിരിച്ചുവിടല്‍ ഉത്തരവു നല്‍കുംമുമ്പു കമ്മിറ്റിക്ക് ആവലാതി ബോധിപ്പിക്കാനുള്ള അവസരം നല്‍കുകയും ബന്ധപ്പെട്ട ധനസഹായ ബാങ്കും സഹകരണ യൂണിയനുമായും അഭിപ്രായമാരായുകയും ചെയ്യാറുണ്ട്. പിരിച്ചുവിടപ്പെട്ട ഭരണസമിതിയുടെ സ്ഥാനത്ത് അഡ്മിനിസ്‌ട്രേറ്ററെയോ അല്ലെങ്കില്‍ മൂന്നു പേരില്‍ അധികരിക്കാത്ത അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെയോ രജിസ്ട്രാര്‍ക്കു നിയോഗിക്കാം. സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് / അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്കു പരമാവധി ഒരു വര്‍ഷമേ തുടരാന്‍ വ്യവസ്ഥയുള്ളു. സഹകരണ നിയമത്തിന്‍കീഴില്‍ സാമാന്യനീതി പാലിച്ചുകൊണ്ടാണു പിരിച്ചുവിടല്‍ എന്ന ശിക്ഷാ വ്യവസ്ഥ നടപ്പാക്കുന്നതെങ്കില്‍ ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ സാമാന്യനീതിയ്ക്കു സ്ഥാനമില്ല.

എം.ഡി.യുടെ
നിയമനം

പാപ്പരായി പ്രഖ്യാപിക്കപ്പെട്ടവര്‍, സദാചാര വിരുദ്ധ പ്രവൃത്തിക്കു ശിക്ഷിക്കപ്പെട്ടവര്‍, ബാങ്കില്‍ നിന്നു കമ്മീഷന്‍ വാങ്ങുന്നവര്‍ തുടങ്ങിയവരെ സഹകരണ ബാങ്കുകളിലെ ജീവനക്കാരായി നിയമിക്കാനോ ജീവനക്കാരായി തുടരാനനുവദിക്കാനോ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 10 -ാം വകുപ്പനുസരിച്ച് പാടുള്ളതല്ല. കേരള സഹകരണ സംഘം നിയമത്തില്‍ സഹകരണ സംഘങ്ങളിലെ നിയമനങ്ങള്‍ക്കോ നിലവിലെ ജീവനക്കാര്‍ക്കോ മേല്‍സൂചിപ്പിച്ച അയോഗ്യതകള്‍ ബാധകമല്ല. സഹകരണ ബാങ്കുകളിലെ മാനേജിങ് ഡയരക്ടര്‍ തസ്തികയിലേക്കു അനുയോജ്യവും ഉചിതവുമായ യോഗ്യതകളുള്ള വ്യക്തികളെ മാത്രമേ നിയമനത്തിനു പരിഗണിക്കാവൂ എന്നും ആദ്യനിയമനം അഞ്ചു വര്‍ഷത്തില്‍ക്കൂടിയ കാലത്തേക്കു പാടില്ലെന്നും 70 വയസ്സിനുള്ളില്‍ പ്രായമുള്ളവരെ നിയമിക്കാമെന്നും ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. കേരള സഹകരണ സംഘം നിയമത്തില്‍ സഹകരണ സംഘങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനം നടത്തേണ്ട അതോറിറ്റി അതതു സംഘം ഭരണസമിതിയാണ്. സംസ്ഥാന സഹകരണ പരീക്ഷാ ബോര്‍ഡോ പബ്ലിക് സര്‍വീസ് കമ്മീഷനോ ആണു നിയമനങ്ങള്‍ക്കുള്ള പരീക്ഷ നടത്തി റാങ്ക്‌ലിസ്റ്റ് തയാറാക്കുന്നത്. എന്നാല്‍, റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന അനുയോജ്യവും ഉചിതവുമായ യോഗ്യതകള്‍ ഉള്ളവരാണെന്നു റിസര്‍വ് ബാങ്കിനെ ബോധ്യപ്പെടുത്തിയശേഷം ഭരണസമിതിക്കു പ്രധാന കാര്യനിര്‍വഹണ ഉദ്യോഗസ്ഥനെ നിയമിക്കാം. കേരള സഹകരണ സംഘം ചട്ടം 185, 186 എന്നിവയിലെ പ്രമോഷന്‍, വിദ്യാഭ്യാസ യോഗ്യത, 183 -ാം ചട്ടത്തിലെ പ്രായപരിധി എന്നിവയൊന്നും മാനേജിങ് ഡയരക്ടറുടെ നിയമനകാര്യത്തില്‍ ബാധകമല്ല.

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വകുപ്പ് 10 ( എ ) അനുസരിച്ച് സഹകരണ ബാങ്കുകളുടെ ഭരണസമിതിയംഗങ്ങളുടെ 51 ശതമാനത്തില്‍ കുറയാത്ത ഡയരക്ടര്‍മാര്‍ അക്കൗണ്ടന്‍സി, കൃഷിയും ഗ്രാമീണ സമ്പദ് വ്യവസ്ഥയും, സഹകരണം, ബാങ്കിങ്, സാമ്പത്തികശാസ്ത്രം, ധനകാര്യം എന്നീ വിഷയങ്ങളില്‍ ഒന്നോ അതിലധികമോ മേഖലകളില്‍ പ്രത്യേക അറിവോ പ്രായോഗിക പരിചയമോ ഉള്ളവരായിരിക്കണം. എന്നാല്‍, കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് 28 ഉപവകുപ്പ് 1 ( ജി ) പ്രകാരം ഭരണസമിതിയിലേക്കു മേല്‍സൂചിപ്പിച്ച യോഗ്യതയുള്ള രണ്ടു വിദഗ്ധരെ കോ – ഓപ്റ്റ് ചെയ്യണമെന്ന വ്യവസ്ഥയാണുള്ളത്. ബാങ്കിങ് നിയമമനുസരിച്ച് ഭരണസമിതിയില്‍ 51 ശതമാനത്തില്‍ കുറയാതെ വിദഗ്ധരില്ലെങ്കില്‍, അല്ലെങ്കില്‍ 51 ശതമാനത്തില്‍ കുറയാത്ത വിദഗ്ധരില്‍ രണ്ടില്‍ കുറയാത്തവര്‍ കൃഷി, ഗ്രാമീണ സമ്പദ് വ്യവസ്ഥ, സഹകരണം അല്ലെങ്കില്‍ ചെറുകിട വ്യവസായം എന്നിവയില്‍ പ്രത്യേക അറിവോ പ്രായോഗിക പരിചയമോ ഇല്ലാത്തവരാണെങ്കില്‍ അങ്ങനെയുള്ളവരെ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടും സഹകരണ ബാങ്ക് അതു നിറവേറ്റാതിരുന്നാല്‍ പ്രൊഫഷണലല്ലാത്ത ഡയരക്ടര്‍മാരെ നറുക്കെടുപ്പിലൂടെ നീക്കിക്കൊണ്ട് പ്രൊഫഷണലുകളെ റിസര്‍വ് ബാങ്ക് തന്നെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തും എന്ന വ്യവസ്ഥ ജനാധിപത്യപരമാണോ ?

സഹകരണ ബാങ്കുകളില്‍ പൂര്‍ണസമയ ചെയര്‍മാന്മാര്‍ ഉണ്ടായിരിക്കണമെന്നും അവര്‍ക്കു റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന ഉചിതവും അനുയോജ്യവുമായ യോഗ്യതകള്‍ ഉണ്ടായിരിക്കണമെന്നും ചെയര്‍മാന്‍ ഭരണസമിതിയംഗമായിരിക്കണമെന്നും ബാങ്കിന്റെ പ്രവര്‍ത്തനച്ചുമതല ചെയര്‍മാനില്‍ നിക്ഷിപ്തമായിരിക്കുമെന്നും ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വകുപ്പ് 10 ( ബി ) വ്യവസ്ഥ ചെയ്തിരിക്കുന്നു. സഹകരണ ബാങ്കുകളിലെ പൂര്‍ണസമയ ചെയര്‍മാന്‍ ശമ്പളം നല്‍കേണ്ട ഒരു സ്ഥാനമാണ്. കേരള സഹകരണ സംഘം നിയമത്തില്‍ ഭരണസമിതിയിലെ ഒരംഗത്തെ ബാങ്ക് ചെയര്‍മാനായി സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഭൂരിപക്ഷവോട്ടോടെ തിരഞ്ഞെടുക്കാനാണു വ്യവസ്ഥ ചെയ്തിരിക്കുന്നത് ( ചട്ടം 43 ). സഹകരണ നിയമത്തില്‍ പ്രസിഡന്റ് അല്ലെങ്കില്‍ ചെയര്‍മാന്‍സ്ഥാനം ബഹുമാനസൂചകമായ ഒന്നാണ്. ചെയര്‍മാന് ഓണറേറിയമാണുള്ളത്. സഹകരണ നിയമത്തിലെ 28 ( 3 ) വകുപ്പനുസരിച്ചും 44 -ാം ചട്ടമനുസരിച്ചുമുള്ള യോഗ്യതകള്‍ മാത്രം മതി ഭരണസമിതിയംഗത്തിനും പ്രസിഡന്റിനും. എന്നാല്‍, ബാങ്കിങ് നിയന്ത്രണ നിയമമനുസരിച്ച് കമ്പനികളുടെ ഡയരക്ടര്‍മാര്‍, പങ്കാളിത്ത സ്ഥാപനങ്ങളിലെ പങ്കാളികള്‍, മറ്റു കമ്പനികളില്‍ താല്‍പ്പര്യമുള്ളവര്‍ തുടങ്ങിയവര്‍ക്കു സഹകരണ ബാങ്കുകളില്‍ പൂര്‍ണസമയ ചെയര്‍മാനാകാന്‍ അര്‍ഹതയില്ല. ഒരു ചെയര്‍മാനെ നീക്കിയാല്‍ അല്ലെങ്കില്‍ രാജിവെച്ചാല്‍ അടുത്ത ചെയര്‍മാന്‍ ചുമതലയേല്‍ക്കുന്നതുവരെ അയാള്‍ക്കു സഹകരണ ബാങ്ക് ചെയര്‍മാനായി തുടരാം എന്നു ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ വ്യവസ്ഥയുണ്ട്. കേരള സഹകരണ സംഘം നിയമത്തിലെ ചട്ടം 43 ( എ ) അനുസരിച്ച് നീക്കം ചെയ്യപ്പെട്ട ചെയര്‍മാന്‍ അവിശ്വാസപ്രമേയം പാസാകുന്ന ദിവസം മുതല്‍ രണ്ടു ദിവസത്തിനകം രാജിവെക്കണം. അല്ലാത്ത പക്ഷം, രണ്ടു ദിവസം കഴിയുന്ന മുറയ്ക്ക് അയാളുടെ ചെയര്‍മാന്‍സ്ഥാനം നിയമപരമായി നഷ്ടപ്പെട്ടതായി പരിഗണിക്കും.

ഭരണസമിതിയുടെ
കാലാവധി

കേരള സഹകരണ സംഘം നിയമത്തില്‍ വകുപ്പ് 28 പ്രകാരം ഭരണസമിതിയുടെ കാലാവധി തിരഞ്ഞെടുപ്പു ദിവസം മുതല്‍ അഞ്ചു വര്‍ഷമാണ്. ഒരാള്‍ക്ക് ഒരു സഹകരണ സംഘത്തിന്റെ ഭരണസമിതിയില്‍ തുടര്‍ച്ചയായി എത്ര വര്‍ഷം വേണമെങ്കിലും തുടരാം. 50 വര്‍ഷത്തിനുമേല്‍ തുടര്‍ച്ചയായി ഒരു അര്‍ബന്‍ ബാങ്കിന്റെ പ്രസിഡന്റായിരിക്കുന്ന സഹകാരി കേരളത്തിലുണ്ട്. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വകുപ്പ് 10 ( എ ) അനുസരിച്ച് ഒരു സഹകരണ ബാങ്ക് ഡയരക്ടര്‍ക്കു പരമാവധി എട്ടു വര്‍ഷമേ ബാങ്ക് ഭരണസമിതിയില്‍ തുടരാന്‍ കഴിയൂ. കേരള സഹകരണ സംഘം നിയമമനുസരിച്ച് ഭരണസമിതിയുടെ കാലാവധി അഞ്ചു വര്‍ഷമായി ക്ലിപ്തപ്പെടുത്തിയിരിക്കുന്നതിനാല്‍ ഒരു ടേമിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയംഗത്തിനു രണ്ടാമതൊരു ടേം പൂര്‍ണമായി ഭരണസമിതിയില്‍ തുടരാന്‍ സാധിക്കാതെ വരികയും രണ്ടാം ടേമില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാകുംമുമ്പു രാജിവെക്കേണ്ടിയും വരുന്നു. രാജിവെച്ച ഭരണസമിതിയംഗത്തിനു പകരം അതേ വിഭാഗത്തില്‍ നിന്നുള്ള മറ്റൊരംഗത്തെ നോമിനേഷനിലൂടെയോ തിരഞ്ഞെടുപ്പിലൂടെയോ ഭരണസമിതിയില്‍ കൊണ്ടുവരേണ്ടതാണ്. 97 -ാം ഭരണഘടനാ ഭേദഗതിയിലെ പാര്‍ട്ട് IX ബി. യിലെ അനുച്ഛേദം 243 ZJ ക്കനുസൃതമായാണു ഭരണസമിതിയുടെ കാലം തിരഞ്ഞെടുപ്പു ദിവസം മുതല്‍ അഞ്ചു വര്‍ഷം എന്നു 2013 ലെ സഹകരണ നിയമ ഭേദഗതിയിലൂടെ 28 -ാം വകുപ്പില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഇപ്പോള്‍ കേന്ദ്ര നിയമമായ ബാങ്കിങ് നിയന്ത്രണ നിയമ വ്യവസ്ഥയനുസരിച്ച് തുടര്‍ച്ചയായി രണ്ടു ടേമില്‍ തുടരാന്‍ പറ്റാത്ത സ്ഥിതി സഹകരണ ബാങ്ക് ഡയരക്ടര്‍മാര്‍ക്ക് ഉണ്ടായിരിക്കുന്നു.

കേരള സഹകരണ സംഘം നിയമമനുസരിച്ച് സംഘങ്ങളില്‍ അംഗമാകുന്ന വ്യക്തികള്‍ക്കും ഫെഡറല്‍ സംഘത്തിനും സര്‍ക്കാരിനും മാത്രമേ ഓഹരികള്‍ അനുവദിക്കുകയുള്ളു. അതും ഇക്വിറ്റി ഓഹരികള്‍ മാത്രം. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വകുപ്പ് 56 ( 1 ) ല്‍ ഇക്വിറ്റി ഓഹരികള്‍ കൂടാതെ മുന്‍ഗണനാ ഓഹരികളും പെര്‍പ്പെക്ച്വല്‍ ഡെബ്റ്റ് ഇന്‍സ്ട്രുമെന്റുകളും ലോങ് ടേം സബോര്‍ഡിനേറ്റ് ബോണ്ടുകളും അംഗങ്ങള്‍ക്കും സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനപരിധിക്കുള്ളിലുള്ള അംഗങ്ങളല്ലാത്ത വ്യക്തികള്‍ക്കും നല്‍കാന്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. മുന്‍ഗണനാ ഓഹരികള്‍തന്നെ പെര്‍പ്പെക്ച്വല്‍ കുമുലേറ്റീവ് പ്രിഫറന്‍സ് ഷെയറുകള്‍, പെര്‍പ്പെക്ച്വല്‍ നോണ്‍ കുമുലേറ്റീവ പ്രിഫറന്‍സ് ഷെയറുകള്‍, റെഡീമബിള്‍ നോണ്‍ കുമുലേറ്റീവ് പ്രിഫറന്‍സ് ഷെയറുകള്‍ എന്നീ നാലു വിഭാഗങ്ങളിലായി അംഗങ്ങള്‍ക്കും പ്രവര്‍ത്തനപരിധിക്കുള്ളിലുള്ള മറ്റു വ്യക്തികള്‍ക്കും നല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്കു സാധിക്കും. ഇക്വിറ്റി ഓഹരിയല്ലാത്ത വിവിധതരം മുന്‍ഗണനാ ഓഹരികള്‍, പെര്‍പ്പെക്ച്വല്‍ ഡെബ്റ്റ് ഇന്‍സ്ട്രുമെന്റ്, ലോങ്‌ടേം സബോര്‍ഡിനേറ്റ് ബോണ്ടുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ആകര്‍ഷകമായ പലിശയോ ഡിവിഡന്റോ വാഗ്ദാനം ചെയ്താല്‍ മാത്രമേ അവയില്‍ മുതല്‍മുടക്കു നടത്താന്‍ നിക്ഷേപകര്‍ തയാറാവുകയുള്ളു. സഹകരണ പ്രസ്ഥാനത്തിന്റെ ആരംഭകാലത്ത് ഓഹരിമൂലധനത്തിനു പരിമിത പ്രതിഫലം എന്നുള്ള ഒരു തത്വമുണ്ടായിരുന്നു. ഈ തത്വത്തിനു വിരുദ്ധമാണ് ഇവയ്ക്കു വാഗ്ദാനം ചെയ്യുന്ന ഉയര്‍ന്ന പ്രതിഫലം. മാത്രവുമല്ല, ഈ വിഭാഗം ഓഹരികള്‍ക്കും കടപ്പത്രങ്ങള്‍ക്കും ബോണ്ടുകള്‍ക്കും പ്രതിഫലം നല്‍കിക്കഴിയുമ്പോള്‍ അംഗങ്ങളുടെ ഓഹരിമൂലധനത്തിനു അര്‍ഹിക്കുന്ന പ്രതിഫലം നല്‍കാന്‍ കഴിയാതെ വരുന്നു. മുന്‍ഗണനാ ഓഹരികളും ബോണ്ടുകളും കടപ്പത്രങ്ങളും അംഗങ്ങളല്ലാത്ത വ്യക്തികള്‍ക്കു നല്‍കുന്നതിലൂടെ ജനങ്ങള്‍ സ്വമേധയാ സംഘടിച്ചുകൊണ്ടുള്ള അംഗങ്ങളുടെ സ്ഥാപനം എന്ന സവിശേഷത സഹകരണ ബാങ്കുകള്‍ക്കു നഷ്ടപ്പെടുന്നു.

Leave a Reply

Your email address will not be published.

Latest News