സഹകരണത്തിലൂടെ കരുത്താര്‍ജിച്ച് ജോര്‍ദാന്‍ വനിതകള്‍

moonamvazhi

(2020 ആഗസ്റ്റ് ലക്കം)

അഞ്ജു വി.ആര്‍.

റബ് രാജ്യമായ ജോര്‍ദാന്‍ വനിതാ സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നു. പിന്നോക്കാവസ്ഥയില്‍ നിന്ന ജോര്‍ദാന്‍ സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ ഇവിടുത്തെ വനിതാ സഹകരണ സംഘങ്ങള്‍ക്കും ഒരു പങ്കുണ്ട്. സ്ത്രീകളുടെ ഉന്നമനവും പുരോഗതിയും ലക്ഷ്യം വെച്ച ഇത്തരം വനിതാ സംഘങ്ങള്‍ ഇപ്പോഴും സജീവമായിത്തന്നെ ജോര്‍ദാനില്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്.

1946 മെയ് 25 ന് സ്വാതന്ത്ര്യം നേടിയ ജോര്‍ദാനിലെ ഇപ്പോഴത്തെ ജനസംഖ്യ 1.2 കോടിയാണ്. ഇതില്‍ വനിതകള്‍ 47 ശതമാനം വരും. പശ്ചിമേഷ്യയിലെ ജോര്‍ദാന്‍ നദിയുടെ കിഴക്കേ കരയിലാണ് ഈ അറബ് രാജ്യം. തലസ്ഥാനമായ അമ്മാന്‍ ഏറ്റവും ജനസംഖ്യയുള്ള നഗരവും രാജ്യത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക കേന്ദ്രവുമാണ്.

സഹകരണത്തിലേക്കുള്ള സ്ത്രീകളുടെ വളര്‍ച്ച

ആദ്യകാലങ്ങളില്‍ സ്ത്രീകള്‍ക്കു ഒട്ടേറെ ചൂഷണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അവര്‍ക്ക് വിദ്യാഭ്യാസവും തൊഴിലും നിഷേധിക്കപ്പെട്ടിരുന്നു. കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്മയും ജനങ്ങളെ വല്ലാതെ വലച്ചപ്പോള്‍ ഇതിനുള്ള പരിഹാരമായാണ് സഹകരണ സംഘങ്ങള്‍ രൂപം കൊണ്ടത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും സ്ത്രീകളുടെ പങ്ക് വലുതായിരുന്നു. 1944 ല്‍ ജോര്‍ദാനില്‍ സോഷ്യല്‍ വിമന്‍ സോളിഡാരിറ്റി ഓര്‍ഗനൈസേഷനും 1945 ല്‍ ജോര്‍ദാനിയന്‍ യൂണിയന്‍ വിമന്‍ ഓര്‍ഗനൈസേഷനും നിലവില്‍ വന്നു. ഈ രണ്ട് സംഘടനകളുടെ യും ലക്ഷ്യങ്ങള്‍ ഒന്നായിരുന്നു- ദരിദ്രരെ സഹായിക്കുക, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുക, ആരോഗ്യ – വിദ്യാഭ്യാസ സേവനങ്ങള്‍ നല്‍കുക.

1957 നു ശേഷം പൊതുമേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തത്തെ ജോര്‍ദാന്‍ ഭരണകൂടം പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി. തുടര്‍ന്ന് സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കി. വിദ്യാഭ്യാസത്തിനും നഴ്സിങ് മേഖലകളിലും സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ ചെയ്ത് കൊടുത്തു. സ്ത്രീകള്‍ തൊഴില്‍ശക്തിയില്‍ അഭിവൃദ്ധി പ്രാപിച്ചു. 1950 കളില്‍ സ്ത്രീകള്‍ സഹകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുതുടങ്ങി. 1960 കളുടെ തുടക്കത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ ശക്തിപ്പെട്ടു . 1970 കളില്‍ സാമ്പത്തിക പുനരുജ്ജീവനത്തിനും വികസനത്തിനും ജോര്‍ദാന്‍ സാക്ഷ്യം വഹിച്ചു. കാര്‍ഷിക മേഖലയിലും രാജ്യത്തെ വിദൂരദേശങ്ങളിലും നിരവധി വനിതാ സഹകരണ സംഘങ്ങള്‍ സ്ഥാപിതമായി. സ്ത്രീകളുടെ തൊഴിലില്ലായ്മ നഗരപ്രദേശങ്ങളില്‍ ഏകദേശം 33 ശതമാനമാണ്. ഗ്രാമീണ മേഖലയില്‍ ഇതിലും കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഭരണകൂടം തയാറായി.

ജോര്‍ദാന്‍ സഹകരണ കോര്‍പ്പറേഷന്‍

സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ 1968 ല്‍ ജോര്‍ദാന്‍ സഹകരണ കോര്‍പ്പറേഷന്‍ നിലവില്‍ വന്നു. സഹകരണ അസോസിയേഷനുകള്‍ സ്ഥാപിക്കുക, അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക, ധനസഹായം നല്‍കുക, സഹകരണ മേഖല പുനഃസംഘടിപ്പിക്കുക, കരകൗശല മേഖലയില്‍ സഹകരണ അസോസിയേഷനുകള്‍ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കുക, സഹകരണ അസോസിയേഷനും യൂണിയനുകള്‍ക്കും വിദ്യാഭ്യാസം, പരിശീലനം, സാങ്കേതിക സേവനങ്ങള്‍ എന്നിവ നല്‍കുക തുടങ്ങിയവയായിരുന്നു ജോര്‍ദാന്‍ സഹകരണ കോര്‍പ്പറേഷന്റെ ലക്ഷ്യം.

ദേശീയ വനിതാ കമ്മീഷന്‍

1992 ല്‍ ജോര്‍ദാന്‍ ദേശീയ വനിതാ കമ്മീഷന്‍ നിലവില്‍ വന്നു. കമ്മീഷന്‍ അദ്ധ്യക്ഷയായി ബാസ്മ ബിന്ത് തലാല്‍ രാജകുമാരി നിയമിതയായി. ജോര്‍ദാനിലെ സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് നാഷണല്‍ കമ്മീഷന്‍ ഫോര്‍ വിമന്‍ ( ജെ.എന്‍.സി.ഡബ്ല്യു.) പിന്തുണയോടെ സ്വിസ് ഏജന്‍സി ഫോര്‍ ഡവലപ്മെന്റ് നിലവില്‍ വന്നു.

ജോര്‍ദാന്‍ ദേശീയ വനിതാ കമ്മീഷന്റെ പദ്ധതികള്‍ ഇവയായിരുന്നു :

* വനിതകളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുക. സാങ്കേതിക സഹായങ്ങള്‍ നല്‍കിക്കൊണ്ട്
വനിതാ സഹകരണ സംഘങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുക
* സഹകരണ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുക
* സഹകരണ മേഖലയെ നിയന്ത്രിക്കുന്ന നയങ്ങളും നിയമ നിര്‍മാണവും കൊണ്ടുവരിക
* സ്വകാര്യ മേഖലയിലെ സംരംഭകരായ വനിതകളെ പ്രോത്സാഹിപ്പിക്കുക

ഇറാഖ് അല്‍ അമീര്‍ വനിതാ സംഘം

വൈവിധ്യമാര്‍ന്ന വികസന സംരംഭങ്ങളെ ഏകീകരിക്കാനും സമന്വയിപ്പിക്കാനും 1985 ല്‍ സ്ഥാപിതമായ സര്‍ക്കാരിതര സംഘടനയാണ് നൂര്‍ അല്‍ ഹുസൈന്‍ ഫൗണ്ടേഷന്‍. സംയോജിത കമ്യൂണിറ്റി വികസനം, മൈക്രോ ഫിനാന്‍സ്, കുട്ടികളുടെയും കുടുംബത്തിന്റെയും ആരോഗ്യം, വിദ്യാഭ്യാസം, സംസ്‌കാരം എന്നീ മേഖലകളില്‍ ദേശീയ, പ്രാദേശിക പ്രൊജക്ടുകള്‍ ഫൗണ്ടേഷന്‍ ആരംഭിച്ചു. സ്ത്രീകളെ സാമ്പത്തികമായി സ്വതന്ത്രരാക്കുകയും വരുമാനം വര്‍ധിപ്പിച്ച് , പ്രാദേശിക പൈതൃകം സംരക്ഷിച്ച് , അവരുടെ ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1993 ല്‍ നൂര്‍ അല്‍ ഹുസൈന്‍ ഫൗണ്ടേഷന്‍ ഇറാഖ് അല്‍ അമീര്‍ വനിതാ സഹകരണ അസോസിയേഷന്‍ സ്ഥാപിച്ചു. 2001 ല്‍ ഈ അസോസിയേഷന്‍ ഇറാഖ് അല്‍ അമീര്‍ വിമന്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായി മാറി. ജോര്‍ദാനില്‍ ഏറെക്കാലമായി പ്രവര്‍ത്തിച്ചു വരുന്ന സൊസൈറ്റികളിലൊന്നാണ് ഇറാഖ് അല്‍ അമീര്‍ വിമന്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി.

25 വര്‍ഷം മുമ്പ് നൂര്‍ അല്‍ ഹുസൈന്‍ ഫൗണ്ടേഷന്‍ ആദ്യമായി ആരംഭിച്ച സമഗ്ര സുസ്ഥിര വികസന മാതൃകകള്‍ ദാരിദ്ര്യ നിര്‍മാര്‍ജനം, സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം, സാംസ്‌കാരിക കൈമാറ്റം എന്നീ മേഖലകളില്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു.

ചരിത്രപരമായി സമ്പന്നമായ ഒരു പ്രദേശത്താണ് ഇറാഖ് അല്‍ അമീര്‍ വിമന്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിതമായത്. ഈ പ്രദേശത്ത് വനിതകള്‍ക്ക് തൊഴിലവസരമുണ്ടായിരുന്നില്ല. തലസ്ഥാനമായ അമ്മാനിലാണ് പെണ്‍കുട്ടികള്‍ ജോലിക്കു പോയിരുന്നത്. പല രക്ഷിതാക്കളും ഇങ്ങനെ ദൂരസ്ഥലത്തേക്ക് പെണ്‍കുട്ടികളെ ജോലിക്കു വിട്ടിരുന്നില്ല. ഇപ്പോള്‍ ഈയവസ്ഥ മാറി. വനിതാ സഹകരണ സംഘം അവരുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കി. ചുറ്റുമുള്ളഗ്രാമങ്ങളിലെ നൂറ്റമ്പതിലധികം വനിതകള്‍ക്ക് വിവിധതരം കരകൗശല വസ്തുക്കളുണ്ടാക്കുന്നതില്‍ സംഘത്തില്‍ പരിശീലനം ലഭിച്ചു. ഇവരൊക്കെ സൊസൈറ്റിയില്‍ ജോലി ചെയ്ത് വരുമാനമുണ്ടാക്കുന്നു.

മണ്‍പാത്രങ്ങള്‍, പിഞ്ഞാണപ്പാത്രങ്ങള്‍, ഒലിവെണ്ണ കൊണ്ടുള്ള സോപ്പുകള്‍, തുണിത്തരങ്ങള്‍, ഭക്ഷണ പദാര്‍ഥങ്ങള്‍, കരകൗശല വസ്തുക്കള്‍, കടലാസ്, കടലാസ് ഉല്‍പ്പന്നങ്ങള്‍ എന്നിവ പ്രാദേശിക പാരമ്പര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് നിര്‍മിക്കുകയാണ് സൊസൈറ്റി ചെയ്യുന്നത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും സംഘം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

ജോര്‍ദാനില്‍ സഹകരണ മേഖല പൊതുവെ ദുര്‍ബലമാണ്. 99.6 ലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് 2015 ലെ കണക്കനുസരിച്ച് ആകെ 1628 സഹകരണ സ്ഥാപനങ്ങളാണുള്ളത്. രാജ്യത്തെ മൊത്തം സഹകരണ സംഘങ്ങളുടെ 24 ശതമാനവും അമ്മാനിലാണ് പ്രവര്‍ത്തിക്കുന്നത്. മൊത്തം ജനസംഖ്യയുടെ 1.55 ശതമാനം പേര്‍ മാത്രമേ ജോര്‍ദാനില്‍ സഹകരണ സംഘങ്ങളില്‍ അംഗമാകുന്നുള്ളു. കുവൈത്തില്‍ ഇത് 25 ശതമാനമാണെന്നോര്‍ക്കണം. രാജ്യത്തെ വനിതാ സഹകരണ സംഘങ്ങളുടെ എണ്ണം പരിതാപകരമാണ്. ആകെ 106 വനിതാ സംഘങ്ങളേയുള്ളു.

Leave a Reply

Your email address will not be published.

Latest News