സഹകരണസന്ദേശവുമായി ലൈബീരിയന്‍ സംഘങ്ങള്‍

moonamvazhi
– അഞ്ജു വി.ആര്‍.

ആഫ്രിക്കന്‍ രാജ്യങ്ങളായ ലൈബീരിയയിലും റുവാണ്ടയിലും ദരിദ്ര
ഗ്രാമീണ വനിതകളുടെ ജീവിതവഴികള്‍ മാറ്റിവരയ്ക്കുകയാണു
സഹകരണ സംഘങ്ങള്‍

പ ടിഞ്ഞാറെ ആഫ്രിക്കന്‍ തീരത്തെ രാജ്യമായ ലൈബീരിയ സഹകരണാശയത്തിനു നല്ല വളക്കൂറുണ്ടായിരുന്ന മണ്ണായിരുന്നു. 50 ലക്ഷം വരുന്ന ജനസംഖ്യയുടെ 83 ശതമാനവും ദാരിദ്ര്യരേഖക്കു താഴെ കഴിയുന്ന രാജ്യം. ഗ്രാമീണ ജനസംഖ്യയുടെ പ്രധാന ആശ്രയം കൃഷിയായിരുന്നു. അതുകൊണ്ടുതന്നെ രാജ്യത്തുണ്ടായിരുന്ന സഹകരണ സംഘങ്ങളില്‍ 90 ശതമാനവും കാര്‍ഷിക സഹകരണ സംഘങ്ങളായിരുന്നു. മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ ( ജി.ഡി.പി ) 32.7 ശതമാനവും സംഭാവന ചെയ്തിരുന്നതു കാര്‍ഷിക മേഖലയാണ്. ഇതുവഴി മൊത്തം തൊഴില്‍സേനയുടെ 75 ശതമാനത്തിനും ജോലി നല്‍കാന്‍ കാര്‍ഷിക മേഖലക്കു സാധിച്ചിരുന്നു.

ഒരു കാലത്തു 400 കാര്‍ഷിക സഹകരണ സംഘങ്ങള്‍വരെ ലൈബീരിയയില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, 1987 ല്‍ നടന്ന ആഭ്യന്തര കലാപം എല്ലാം തകിടം മറിച്ചു. കലാപത്തിനു മുമ്പ് ത്രിതല ഘടനയിലാണു സഹകരണ മേഖല പ്രവര്‍ത്തിച്ചിരുന്നത്. കൃഷി മന്ത്രാലയമാണു ഇതിന്റെ തലപ്പത്തുണ്ടായിരുന്നത്. രണ്ടാമത്തേത് കാര്‍ഷിക സഹകരണ വികസന ബാങ്കാ ( എ.സി.ഡി.ബി ) യിരുന്നു. ഈ ബാങ്കാണു കര്‍ഷകര്‍ക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കിയിരുന്നത്. ഏറ്റവും താഴെത്തട്ടില്‍ ലൈബീരിയ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷനായിരുന്നു ( എല്‍.പി.എം.സി ). ഈ കോര്‍പ്പറേഷനാണു സഹകരണ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വിപണനം നിര്‍വഹിച്ചിരുന്നത്. സംഘങ്ങളില്‍ നിന്നു കൊക്കോയും കാപ്പിയും സംഭരിക്കാനായി കോര്‍പ്പറേഷന്‍ കൂറ്റന്‍ വെയര്‍ഹൗസുകള്‍ നിര്‍മിച്ചിരുന്നു. എന്നാല്‍, ഇന്നു ഈ ത്രിതല ഘടനയില്ല. പകരം, കോ-ഓപ്പറേറ്റീവ് ഡവലപ്‌മെന്റ് ഏജന്‍സി ( സി.ഡി.എ ) ആണുള്ളത്. പഴയ പ്രതാപകാലത്തേക്കു എത്തിക്കാനായിട്ടില്ലെങ്കിലും സഹകരണ മേഖലയ്ക്ക് പുത്തനുണര്‍വു പകരാനുള്ള പരിശ്രമങ്ങള്‍ സി.ഡി.എ. നടത്തുന്നുണ്ട്.

2012 നു ശേഷം സി.ഡി.എ. പുതിയ പദ്ധതികളുമായി സഹകരണ മേഖലയില്‍ ഊര്‍ജിത പ്രവര്‍ത്തനം നടത്തുന്നുണ്ട്. സഹകരണ സംഘാംങ്ങള്‍ക്കുള്ള പരിശീലനമാണു ഇവയില്‍ പ്രധാനം. കൊക്കോയുടെ വിളവു മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണു രാജ്യത്തെ അഞ്ചു സഹകരണ സംഘങ്ങള്‍. വനിതകളാണു സംഘാംഗങ്ങളില്‍ കൂടുതലും. 2020 ജനുവരിയിലാണു അഞ്ചു സംഘങ്ങളും തുടങ്ങിയത്. 15 വനിതകളെ ലീഡ് കര്‍ഷകരായി പ്രഖ്യാപിച്ച് ഓരോരുത്തരുടെയും കീഴില്‍ കാല്‍ ഹെക്ടര്‍ മുതല്‍ അര ഹെക്ടര്‍ വരെ കൃഷിഭൂമി ഏല്‍പ്പിച്ചുകൊടുക്കുന്നു. നിലമൊരുക്കല്‍, കൊക്കോച്ചെടികളുടെ നഴ്‌സറിയുണ്ടാക്കല്‍, ജൈവവളങ്ങള്‍ തയാറാക്കല്‍ എന്നിവയില്‍ ഈ വനിതകള്‍ക്കു പരിശീലനം നല്‍കുന്നുണ്ട്.

അഞ്ചു സംഘങ്ങളിലെയും 67 അംഗങ്ങള്‍ ചേര്‍ന്നു ഇതുവരെയായി 6750 കൊക്കോ ചെടികള്‍ നട്ടു. വാഴ, മധുരക്കിഴങ്ങ്, ചോളം, കുരുമുളകു വള്ളികളും ധാരാളമായി ഇവര്‍ നട്ടിട്ടുണ്ട്.

വീഴ്ച്ചയില്‍ നിന്നും തോല്‍വിയില്‍ നിന്നും പാഠങ്ങള്‍ പഠിച്ചാണു പലരും , വ്യക്തികളും സംഘടനകളും , ഉയരങ്ങളില്‍ എത്തിച്ചേരുന്നത്. ലൈബീരിയയിലെ നിംബയിലുള്ള ഗെബെലെ-ഗെ ഗ്രാമീണ വനിതാ സഹകരണ സംഘവും ഗ്രാമീണ വനിതാ കര്‍ഷക മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘവും ഇത്തരത്തില്‍ പ്രതിസന്ധികളെ തരണം ചെയ്തു ഉയര്‍ന്നുവന്ന കൂട്ടായ്മയാണ്. കൃഷിയെക്കുറിച്ച് അടിസ്ഥാനപരമായി ഒരറിവുപോലും ഇവര്‍ക്കില്ലായിരുന്നു. എന്നിട്ടും അവര്‍ കാര്‍ഷിക മേഖലയിലേക്കു കൂട്ടായി ഇറങ്ങി. 15 ഹെക്ടര്‍ സ്ഥലത്തു കൃഷി ചെയ്തുകൊണ്ടായിരുന്നു തുടക്കം. ഇപ്പോഴിതു 85 ഹെക്ടറിലേക്കു വ്യാപിച്ചു.

16 വര്‍ഷം മുമ്പായിരുന്നു സംഘത്തിന്റെ തുടക്കം. ആനി ക്രൂവ എന്ന വനിതയുടെ നേതൃത്വത്തില്‍ 2005 സെപ്റ്റംബറിലാണു സംഘം രൂപവത്കരിച്ചത്. തുടങ്ങിയ സമയത്തു 86 അംഗങ്ങളാണുണ്ടായിരുന്നത്. ഇതില്‍ 81 പേരും സ്ത്രീകളായിരുന്നു. നെല്‍ക്കൃഷി , മരച്ചീനിക്കൃഷി, പാം ഓയില്‍ മില്ല് തുടങ്ങിയ രംഗങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണു സംഘം പ്രധാനമായും നടത്തിയിരുന്നത്. പലതരം വിളകള്‍ കൃഷി ചെയ്ത് നിംബയിലെ ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നു കരകയറ്റാനായിരുന്നു ആനി ക്രൂവ സംഘം തുടങ്ങിയതിലൂടെ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. നിംബയില്‍ നിന്നു ഭക്ഷ്യക്ഷാമം തുടച്ചു നീക്കുക, ദാരിദ്ര്യത്തിലമര്‍ന്ന ഗ്രാമീണരുടെ വരുമാനം വര്‍ധിപ്പിക്കുക, കര്‍ഷകര്‍ക്കു സ്ഥിരമായി ജോലി കൊടുക്കുക എന്നിവയില്‍ ഊന്നിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നു ആനി ക്രൂവ കണക്കുകൂട്ടി. എന്നാല്‍, കാര്യങ്ങള്‍ വിചാരിച്ചപോലെയല്ല നീങ്ങിയത്. ഒട്ടേറെ പ്രശ്‌നങ്ങള്‍ സംഘത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തി. കൃഷിരീതികളില്‍ ക്രമാനുഗതമായ മാറ്റങ്ങള്‍ വന്നുതുടങ്ങിയപ്പോള്‍ പല തരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ നിംബയിലെ കാര്‍ഷിക വിളകളെ പിടികൂടാന്‍ തുടങ്ങി. സഹകരണ സംഘത്തിലെ ഭൂരിഭാഗം സ്ത്രീകളുടെയും വിളകളെ ഇതു പ്രതികൂലമായി ബാധിച്ചു. ഈ സാഹചര്യം മറികടക്കാന്‍ വേണ്ടത്ര അറിവ് ഗെബെലെ-ഗെ ഗ്രാമീണ വനിതാ സഹകരണ സംഘത്തിനുണ്ടായിരുന്നില്ല.

കൃഷിക്കാരനില്‍ നിന്നു കൃഷിക്കാരനിലേക്ക്

പട്ടിണിയും ദാരിദ്ര്യവും നേരിടുന്ന ഘാന, ലൈബീരിയ, സെനഗല്‍ എന്നിവിടങ്ങളിലെ കൃഷിക്കാരെ സഹായിക്കാനും വനിതാ കര്‍ഷകരെയും സംരംഭകരെയും പരിസ്ഥിതി സൗഹൃദ രീതികള്‍ പരിചയപ്പെടുത്താനും ലക്ഷ്യമിട്ടാണു യു.എസ്. ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് (യു.എസ.്എ.ഐ.ഡി ) 2013 സെപ്റ്റംബറില്‍ പശ്ചിമാഫ്രിക്കയില്‍ കൃഷിക്കാരനില്‍ നിന്നു കൃഷിക്കാരനിലേക്കു എന്ന പദ്ധതി തുടങ്ങിയത്. 2014 ല്‍ ഫാര്‍മര്‍-ടു-ഫാര്‍മര്‍ (എഫ് 2 എഫ് ) എന്ന പ്രസ്ഥാനത്തിന്റെ ഫീല്‍ഡ് സ്റ്റാഫ് ഗെബെലെ-ഗെ ഗ്രാമീണ വനിതാ സഹകരണ സംഘം സന്ദര്‍ശിച്ചത് വഴിത്തിരിവായി. എഫ് 2 എഫ് പ്രോഗ്രാമിലൂടെ തങ്ങള്‍ക്കു സാങ്കേതിക സഹായം നല്‍കണമെന്നു സംഘം അഭ്യര്‍ഥിച്ചു. തുടര്‍ന്ന്, കാലിഫോര്‍ണിയ സര്‍വകലാശാലയിലെ എഫ് 2 എഫ് സന്നദ്ധപ്രവര്‍ത്തകനായ കാരി ടീകെന്‍ , പ്ലാന്റ് പാത്തോളജിയില്‍ ഗവേഷണ വിദ്യാര്‍ഥിയും മുന്‍ പീസ് കോര്‍പ്‌സ് സന്നദ്ധപ്രവര്‍ത്തകനുമായ ഡേവിസ് എന്നിവര്‍ ചേര്‍ന്നു സംഘത്തിലെ കര്‍ഷകര്‍ക്കായി രണ്ടു ദിവസത്തെ പരിശീലന പരിപാടികള്‍ നടത്തി. വിളവെടുപ്പിനു ശേഷം ദീര്‍ഘകാലം ധാന്യങ്ങളും മറ്റും സൂക്ഷിക്കാനുള്ള പുതിയ സംവിധാനങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു പരിശീലന പരിപാടി. ഈ പരിപാടിയില്‍ സംഘത്തിലെ വനിതാ കര്‍ഷകരില്‍ 84 ശതമാനം പേരും പങ്കെടുത്തു.

ഈ പരിശീലന പരിപാടി കര്‍ഷകര്‍ക്കു പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കി. വായുസഞ്ചാരം അനുവദിക്കുന്ന തരത്തിലുള്ള പയറുവര്‍ഗങ്ങളുടെ സ്റ്റോറേജ് ബാഗുകളുടെ പ്രാധാന്യവും ഉപയോഗവും എന്തെന്നു പരിശീലകര്‍ കര്‍ഷകര്‍ക്കു പറഞ്ഞുകൊടുത്തു. കായ്കള്‍ മൂത്താലുടന്‍ വിളവെടുക്കാനും വിളവെടുപ്പിനുശേഷം അവ ഉണക്കിയെടുക്കാനും കര്‍ഷകരെ ഉപദേശിച്ചു. വയലില്‍ നിന്നുള്ള കളകളെയും മൂട്ടകളെയും കൊല്ലാന്‍ വിത്തുകള്‍ ഉണങ്ങുന്നതിനു മുമ്പ് സൂര്യപ്രകാശം കൊള്ളിക്കണമെന്നു കാരി ടീകെന്‍ കര്‍ഷകരെ പഠിപ്പിച്ചു. കീടങ്ങളെ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തിക്കൊടുത്തു. വിളകള്‍ നടുന്നതിനു മുമ്പ് പാലിക്കേണ്ട കാര്യങ്ങളെപ്പറ്റി വിശദീകരിച്ചുകൊടുത്തു. ജൈവ കീടനാശിനികളായ വേപ്പെണ്ണ, സോപ്പ്, വെളുത്തുള്ളി എന്നിവയുടെ ഉപയോഗവും കര്‍ഷകരെ പഠിപ്പിച്ചു.

ഈ അറിവുകള്‍ അടുത്ത വിളവെടുപ്പില്‍ പ്രതിഫലിച്ചു. മുമ്പത്തെ സീസണെ അപേക്ഷിച്ച് കര്‍ഷകരുടെ വരുമാനം വര്‍ധിച്ചു. ലൈബീരിയയിലെ നാടന്‍ ചന്തകളിലേക്കു കൂടുതല്‍ വിളവുകള്‍ എത്തിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഇപ്പോള്‍ കൃഷിയിടങ്ങളില്‍ നിന്നു കര്‍ഷകര്‍ക്കു മികച്ച ലാഭം കിട്ടുന്നുണ്ട്. തങ്ങള്‍ക്കു ലഭിച്ച അറിവുകള്‍ അംഗങ്ങള്‍ സംഘത്തിലെ പുതിയ അംഗങ്ങള്‍ക്കും അയല്‍ക്കാര്‍ക്കും പകര്‍ന്നു കൊടുക്കുന്നുണ്ട്. കര്‍ഷകര്‍ തന്നെ നെയ്‌തെടുക്കുന്ന പോളിയെത്തിലീന്‍ ബാഗുകള്‍ പുനരുപയോഗം നടത്തുന്നതിലൂടെ പ്ലാസ്റ്റിക് മലിനീകരണം തടയാനും സാധിക്കുന്നുണ്ട്.

സാങ്കേതിക, സാമ്പത്തിക സഹായം

സംഘത്തിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ സംഘാംഗങ്ങള്‍ കൃഷിയില്‍ വൈവിധ്യവല്‍ക്കരണം നടപ്പാക്കി. പലതരം വിളകള്‍ ഒരേസമയം കൃഷി ചെയ്യുന്ന രീതി കൊണ്ടുവന്നു. സംഘാംഗങ്ങളുടെ കുടുംബങ്ങള്‍ക്കും നാട്ടുകാര്‍ക്കും ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ സംഘത്തിനു വരുമാനം വര്‍ധിച്ചു. സഹകരണ വിദ്യാഭ്യാസം, സംഘഭരണം, പണം കൈകാര്യം ചെയ്യല്‍, വിപണനം, വിളവെടുപ്പിനു ശേഷമുള്ള അരി സംസ്‌കരണം എന്നിവയില്‍ ആവശ്യമായ പരിശീലനം നല്‍കി യു.എസ്. ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് (യു.എസ്.എ.ഐ.ഡി ) ഗെബെലെ-ഗെ ഗ്രാമീണ സ്ത്രീകളെ സഹായിക്കുന്നുണ്ട്. സാങ്കേതിക സഹായങ്ങള്‍ക്കും പരിശീലനത്തിനും പുറമേ ചെറിയ തോതില്‍ സാമ്പത്തിക സഹായവും ഈ ഏജന്‍സി സംഘത്തിനു നല്‍കിവരുന്നു. 2013 ല്‍ 73,000 ഡോളറിന്റെ ധനസഹായം സംഘത്തിനു ലഭിച്ചു. നെല്ലിന്റെയും പാം ഓയിലിന്റെയും ഉല്‍പ്പാദനത്തില്‍ സംഘം ഈ ധനസഹായം പ്രയോജനപ്പെടുത്തി. നെല്ലില്‍ നല്ല വിളവെടുപ്പുണ്ടായതിനെത്തുടര്‍ന്നു 900 ഡോളര്‍ ലാഭം നേടാന്‍ ഇവര്‍ക്കു കഴിഞ്ഞു. വരുമാനം വര്‍ധിച്ചതോടെ പയറുവര്‍ഗങ്ങളുടെ കൃഷിയിലേക്കും കോഴി, പന്നി വളര്‍ത്തല്‍ മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 2015 ല്‍ ഈ സഹകരണ സ്ഥാപനം ഒത്തൊരുമിച്ച പ്രവര്‍ത്തനത്തിലൂടെ ഒരു ലക്ഷം ഡോളറിന്റെ കൂടുതല്‍ വരുമാനമുണ്ടാക്കി. മുന്‍ വര്‍ഷത്തെ വരുമാനത്തേക്കാള്‍ മൂന്നിരട്ടി വരുമിത്.

2017 മാര്‍ച്ച് ഒന്നിന് നെല്ലിന്റെയും പയറുവര്‍ഗങ്ങളുടെയും ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി ഗെബെലേ-ഗെ ഗ്രാമീണ വനിതാ മള്‍ട്ടി പര്‍പ്പസ് സംഘത്തിനു ഒരു ലക്ഷം ഡോളര്‍ വായ്പ ലഭിച്ചു. 2018 ല്‍ വനിതാ കാര്‍ഷിക ഗ്രൂപ്പിന്റെ അരി മില്ലിലേക്കു ആധുനിക യന്ത്രം ലഭിച്ചു. ഇതു സംഘത്തിന്റെ ഉല്‍പ്പാദനവും സംസ്‌കരണ ശേഷിയും വര്‍ധിപ്പിച്ചു.

2017 ലെ കണക്കനുസരിച്ച് 761 സ്ത്രീകളുള്‍പ്പെടെ 1,177 അംഗങ്ങളാണു ഗെബലെ-ഗെ മള്‍ട്ടി പര്‍പ്പസ് സംഘത്തിലുള്ളത്. ഏകദേശം 85 ഹെക്ടര്‍ കൃഷിസ്ഥലമുണ്ടിപ്പോള്‍ സംഘത്തിന്.

കോവിഡ്-19 മഹാമാരിയെത്തുടര്‍ന്നു ഭക്ഷ്യ ധാന്യങ്ങളുടെ ഉല്‍പ്പാദനം കുറയുമോ എന്ന ഭീതിയിലാണു സംഘാംഗങ്ങള്‍. യാത്രാ നിയന്ത്രണങ്ങള്‍ മൂലം ആവശ്യമായ നെല്‍വിത്തുകള്‍ നാട്ടിലെത്തിക്കാന്‍ പ്രയാസമാണ്. അരി ഇറക്കുമതിക്കു ലൈബീരിയ പ്രതിവര്‍ഷം 20 കോടി ഡോളറാണു ചെലവഴിക്കുന്നത്. സഹകരണ സംഘങ്ങളെയും മറ്റു കാര്‍ഷിക സംഘടനകളെയും പ്രോത്സാഹിപ്പിച്ച് ഭക്ഷ്യ ഇറക്കുമതി കുറയ്ക്കാനാണു ലൈബീരിയന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെങ്കിലും അതൊന്നും കോവിഡ് കാലത്തു ഫലപ്രദമാവുന്നില്ല. രാജ്യത്തിനു വേണ്ടതിന്റെ 30-40 ശതമാനം ഭക്ഷ്യധാന്യം മാത്രമാണു ഇവിടെ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!