സ്ത്രീശക്തിയുടെ കാഹളമോതി ഉദുമ വനിതാ സംഘം

moonamvazhi

എന്‍.എം. തോമസ്, ബന്തടുക്ക

സ്ത്രീ ശാക്തീകരണം മുഖ്യലക്ഷ്യമാക്കി 20 വര്‍ഷം മുമ്പ് രൂപം കൊണ്ട ഉദുമ വനിതാ സഹകരണ സംഘമാണ് സംസ്ഥാനത്തെ മികച്ച വനിതാ സംഘത്തിനുള്ള ഒന്നാം സ്ഥാനം നേടിയത്. 3400 അംഗങ്ങളുള്ള ഈ സംഘം ഉദുമയെ ജൈവ പച്ചക്കറിഗ്രാമമാക്കാനുള്ള പരിശ്രമത്തിലാണ്.

മികച്ച വനിതാ സഹകരണ സംഘത്തിനുള്ള സഹകരണ വകുപ്പിന്റെ അവാര്‍ഡ് (ഒന്നാം സ്ഥാനം) കരസ്ഥമാക്കിയ കാസര്‍കോട്ടെ ഉദുമ വനിതാ സഹകരണ സംഘത്തിന് അഭിമാനിക്കാന്‍ നേട്ടങ്ങള്‍ ഏറെ. സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് പതിറ്റാണ്ട് തികഞ്ഞിരിക്കുന്നു. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന വനിതകളെ മുഖ്യധാരയിലെത്തിക്കുക എന്നതാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം. തൊഴിലവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുക, സ്വന്തമായി തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്പ നല്‍കുക, മിച്ച സമ്പാദ്യം നിക്ഷേപിക്കാന്‍ സഹായിക്കുക എന്നിവ വഴി വനിതകളെ ഉയര്‍ത്തിക്കൊണ്ടു വരാനാണ് സംഘം കഠിനാധ്വാനം ചെയ്യുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ സമൂഹം അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണ് സംഘത്തിനു കിട്ടുന്ന ബഹുമതികള്‍.

തങ്ങളുടെ ഗ്രാമത്തെ ഹരിതാഭമാക്കാനും ഉദുമ വനിതാ സഹകരണ സംഘം പരമാവധി പരിശ്രമിക്കുന്നുണ്ട്. മാങ്ങാട് വയലില്‍ നടത്തിയ നെല്‍ക്കൃഷി മാതൃകാപരമാണ്. പാടത്ത് മഴ നനഞ്ഞും ചേറില്‍ തിമിര്‍ത്തും വയലിന്റെ സംഗീതം ആസ്വദിച്ചും നടത്തിയ നെല്‍ക്കൃഷി സംഘം പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരുന്നതായി. ഹരിതം സഹകരണ പദ്ധതിയുടെ ഭാഗമായി സഹകരണ പ്രസ്ഥാനത്തിലൂടെ കേരളത്തിന്റെ കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് സംഘം നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് മാങ്ങാട് വയലില്‍ 20 ഏക്കര്‍ തരിശ് പാടത്ത് നെല്‍ക്കൃഷി ഇറക്കിയത്.

ഉദുമ ഗ്രാമപ്പഞ്ചായത്ത് പ്രവര്‍ത്തന പരിധിയായി 1999 ജൂലായ് 28ന് രജിസ്റ്റര്‍ ചെയ്ത് അക്കൊല്ലം ആഗസ്റ്റ് 12 ന് ഉദുമ വനിതാ സര്‍വ്വീസ് സഹകരണ സംഘം പ്രവര്‍ത്തനം ആരംഭിച്ചു. പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് സംഘത്തിനു നാലു ബ്രാഞ്ചുകളും രണ്ട് അപ്രൈസര്‍മാരും ആറ് കമ്മീഷന്‍ ഏജന്റുമാരുമടക്കം 20 ജീവനക്കാരുമുണ്ട്. 3400 അംഗങ്ങളാണ് സംഘത്തിലുള്ളത്. ഹരിതം സഹകരണം പരിപാടിയുടെ ഭാഗമായി കര്‍ഷകരെയും സംഘാംഗങ്ങളെയും പങ്കെടുപ്പിച്ച് നടത്തിയ കാര്‍ഷിക സെമിനാറില്‍ ധാരാളം ആളുകള്‍ പങ്കെടുത്തു. 100 പ്ലാവിന്‍ തൈകള്‍ ഉദുമ സ്‌ക്കൂളിലും ഉദുമ ടൗണിലും നട്ടു പിടിപ്പിച്ചു. സര്‍ക്കാരിന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും സഹകരണത്തോടെ ഓണം, ബക്രീദ്, വിഷുച്ചന്തകളെല്ലാം നല്ല നിലയില്‍ ഏറ്റെടുത്തു നടത്താന്‍ സംഘത്തിന് സാധിക്കുന്നുണ്ട്. ഏഴു ദിവസം നീളുന്ന ഓരോ ചന്തയിലും ആയിരത്തോളം കുടുംബങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. ഉത്സവച്ചന്തകള്‍ ലാഭകരമായിത്തന്നെ നടത്തുന്നു. സംഘത്തിന്റെ ഉല്‍പന്നങ്ങളും ചന്തയിലൂടെ വിറ്റഴിക്കാറുണ്ട്.


ഉദുമ വനിതാ സഹകരണ സംഘത്തിന്റെ ബേക്കറി യൂണിറ്റ്

വെയ്സ്റ്റ് ബോക്‌സ്

വിദ്യാര്‍ഥികളില്‍ പരിസര ശുചീകരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനായി ഉദുമ ഹയര്‍സെക്കന്‍ഡറി ഹൈസ്‌ക്കൂളില്‍ 20 വെയ്സ്റ്റ് ബോക്്‌സുകള്‍ ഈ വനിതാ സംഘം വിതരണം ചെയ്തിട്ടുണ്ട്. പരിസര ശുചീകരണത്തിന്റെ ഭാഗമായി നാലാം വാതുക്കല്‍ മുതല്‍ ഉദുമ വരെ ഒരു കിലോ മീറ്ററോളം ദൂരത്തില്‍ റോഡിന്നിരുവശത്തുമുള്ള ഡ്രെയിനേജുകള്‍ സംഘം ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് ശുചീകരിച്ചു. എല്ലാ വര്‍ഷവും പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിന് സംഘം ഭരണസമിതിയുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ പരിസര ശുചീകരണം നടത്തി വരുന്നു. സംഘത്തില്‍ അംഗങ്ങളായ 40 വനിതകള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം നല്‍കി. മൂന്നു ദിവസത്തെ പരിപാടിയില്‍ കേക്ക് നിര്‍മാണമാണ് ഇവരെ പഠിപ്പിച്ചത്. ഇങ്ങനെ പരിശീലനം ലഭിച്ചവരില്‍ മുപ്പതോളം സ്ത്രീകള്‍ സ്വന്തം വീടുകളില്‍ കേക്കുണ്ടാക്കി വിറ്റ് ഉപജീവനം നടത്തി വരുന്നുണ്ട്. പരിശീലനത്തില്‍ നിന്നു തിരഞ്ഞെടുത്ത 10 വനിതകളെ ഉള്‍പ്പെടുത്തി സംഘത്തിന്റെ സംരംഭം എന്ന നിലയില്‍ ആരംഭിച്ച യുവാകോ കേക്ക് ആന്റ് ബെയ്ക്ക് യൂണിറ്റ് നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സ്‌കൂള്‍ ലൈബ്രറികള്‍ക്ക് പുസ്തകക്കിറ്റുകള്‍ നല്‍കിയും ഈ വനിതാ സംഘം മാതൃക കാണിക്കുന്നു. ഉദുമ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ , ബാര ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ ലൈബ്രറികള്‍ക്കാണ് ആവശ്യമായ പുസ്തകങ്ങള്‍ നല്‍കിയത്. എറണാകുളത്ത് അന്താരാഷ്ട്ര സഹകരണ പുസ്തകോത്സവത്തിന്റെ ( കൃതി ) ഭാഗമായി നടന്ന’ അക്ഷരലോകത്തേക്ക് ഒരു സഹകരണ യാത്ര’ എന്ന പരിപാടിയില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാനും സംഘം പ്രത്യേകം ശ്രദ്ധിച്ചു. ഉദുമ ഹയര്‍ സെക്കന്‍ഡറിയിലെ രണ്ടു കുട്ടികളെ മേളയില്‍ പങ്കെടുപ്പിച്ചു. 5000 രൂപയുടെ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് വാങ്ങിക്കൊടുത്തു. അതുപോലെ, നിര്‍ധനരായ സംഘം അംഗങ്ങളുടെ കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ സ്വന്തമാക്കാനുള്ള പദ്ധതിയും വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. അമ്പതോളം കുട്ടികള്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തി. ഈ വായ്പക്ക് മിതമായ പലിശയേ സംഘം ഈടാക്കുന്നുള്ളു. വനിതകളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്താനുള്ള നടപടിയിലൂടെയും ഈ സംഘം ജനങ്ങളുടെ പ്രശംസ നേടി. 350 ഇരുചക്ര വാഹനങ്ങളാണ് ഇങ്ങനെ കൊടുത്തത്. ഇതിന് കുറഞ്ഞ പലിശയേ ഈടാക്കുന്നുള്ളു. വാഹനങ്ങള്‍ വാങ്ങാന്‍ മൊത്തം 1,35,24,000 രൂപ വായ്പയായി നല്‍കിയിട്ടുണ്ട്. വനിതകളുടെ സ്വയം പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പോലീസ് സഹായത്തോടെ നിര്‍ഭയ എന്ന പേരില്‍ പരിശീലന പരിപാടി നടത്തി.


ഉദുമ വനിതാ സഹകരണ സംഘം ഭരണസമിതി യോഗം

ജൈവ പച്ചക്കറിഗ്രാമം

ഉദുമ വനിതാസംഘത്തിന്റെ ഒരു പ്രധാന പദ്ധതിയാണ് ജൈവ പച്ചക്കറി ഗ്രാമം. ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടങ്ങിക്കഴിഞ്ഞു. 60 മെമ്പര്‍മാരെ തിരഞ്ഞെടുത്ത് അവരിലൂടെ ജൈവ പച്ചക്കറിക്കൃഷി നടത്തുന്ന പദ്ധതിയുടെ പേര് കര്‍ഷക മിത്ര എന്നാണ്. 60 പേര്‍ക്ക് 100 വീതം എന്ന തോതില്‍ 6000 ഗ്രോബാഗ് നല്‍കി. ഇതുവഴി 60 കുടുംബങ്ങള്‍ ജൈവ പച്ചക്കറിക്കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ട്. ഇത് മുഴുവന്‍ അംഗങ്ങളുടെ വീടുകളിലേക്കും വ്യാപിപ്പിക്കാനാണ് ആലോചന. സംഘത്തിന്റെ കീഴില്‍ 10 ജെ.എല്‍.ജി. ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇത്തരം ഗ്രൂപ്പുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികള്‍ സംഘം വഴി വിതരണം ചെയ്യുന്നു. ഈ വര്‍ഷം മാങ്ങാട് വയലില്‍ 20 ഏക്കര്‍ തരിശു ഭൂമിയിലാണ് നെല്‍ക്കൃഷി നടത്തിയത്. മുഴുവന്‍ ജീവനക്കാരും ഭരണസമിതി അംഗങ്ങളും കൃഷിയില്‍ പങ്കാളികളായി. 30 അംഗങ്ങള്‍ക്ക് 60 വീതം 1800 തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ സംഘത്തിനു സാധിച്ചിട്ടുണ്ട്. ഞാറു നടീലും കൊയ്ത്തും നാടിന്റെ ഉല്‍സവമാക്കി മാറ്റി സംഘം പ്രവര്‍ത്തകര്‍.

മുറ്റത്തെ മുല്ല

ഭക്ഷണ വിതരണത്തിനുള്ള കാറ്ററിങ് യൂനിറ്റാണ് സംഘത്തിന്റെ മറ്റൊരു പ്രത്യേകത. 14 സ്ത്രീകള്‍ക്ക് ഇതുവഴി തൊഴില്‍ ലക്ഷ്യമിടുന്നു. കഴുത്തറപ്പന്‍ പലിശക്കാരെ മാറ്റി നിര്‍ത്താനും ഉദുമ വനിതാസംഘം ജാഗ്രത പുലര്‍ത്തുന്നുണ്ട്. അംഗങ്ങള്‍ക്ക് മിതമായ നിരക്കില്‍ വായ്പ നല്‍കുന്ന ‘ മുറ്റത്തെ മുല്ല ‘ പദ്ധതി നടപ്പാക്കിക്കൊണ്ടാണ് ബ്ലേഡ് പലിശക്കാരെ നാട്ടില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത്. സംഘത്തില്‍ 155 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ അക്കൗണ്ടുകള്‍ നിലവിലുണ്ട്. കുടുംബശ്രീക്ക് നാലു ശതമാനം പലിശനിരക്കിലാണ് സി.ഡി.എസ് വായ്പ നല്‍കുന്നത്. വായ്പ എടുക്കുന്ന കുടുംബശ്രീ യൂനിറ്റിന് ജില്ലാ കുടുംബശ്രീമിഷനില്‍ നിന്നു യഥാസമയം സബ്‌സിഡിത്തുക ലഭ്യമാക്കാന്‍ സംഘത്തിന് സാധിക്കുന്നുണ്ട്. കുടുംബശ്രീ മുഖേന ഒട്ടേറെ സംരംഭങ്ങള്‍ തുടങ്ങാന്‍ സംഘം വഴിയൊരുക്കിയിട്ടുണ്ട്. ജിസ്മി സോപ്പ് , ഫിനോയില്‍ നിര്‍മാണ യൂനിറ്റ്,
പാരിജാതം സോപ്പ് യൂണിറ്റ് , ഐശ്വരൃ സ്റ്റിച്ചിംഗ് യൂണിറ്റ് , ബ്യൂട്ടി പാര്‍ലര്‍, ഐശ്വരൃ വനിതാ കാന്റീന്‍ , ഷൈന്‍ നാഫ്കിന്‍ യൂണിറ്റ് എന്നിവ സംഘത്തിന്റെ സാമ്പത്തിക സഹായത്താല്‍ ആരംഭിച്ചവയാണ്.

നീതി മെഡിക്കല്‍ സ്റ്റോറും ബുക്ക് സ്റ്റാളും

സംഘം ആരംഭിച്ചിട്ടുള്ള യുവാക്കോ (UVACO) നീതി മെഡിക്കല്‍ സ്‌റ്റോറും നീതി ബുക്ക് സ്റ്റാളും നന്നായി നടക്കുന്നു. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ മരുന്നുകള്‍ കിട്ടുന്ന മെഡിക്കല്‍ സ്‌റ്റോറില്‍ 10 മുതല്‍ 50 ശതമാനം വരെയാണ് ഇളവ്. കുട്ടികള്‍ക്ക് മികച്ച പഠന സാമഗ്രികള്‍ കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന യുവാക്കോ നീതി ബുക്ക് സ്റ്റാള്‍ ഉദുമ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിനു സമീപത്താണ് പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കാന്‍ ലക്ഷ്യമിട്ടുകൊണ്ട് ബാഗ് മേക്കിംഗ് യൂണിറ്റ് തുടങ്ങാനുള്ള നടപടികള്‍ തുടങ്ങിയതായി സംഘം ഭാരവാഹികള്‍ അറിയിച്ചു. ഭക്ഷ്യോല്‍പന്നങ്ങള്‍ ഉണ്ടാക്കാനും വിപണനം നടത്താനും റൈസ്മില്‍ തുടങ്ങാനും ആലോചിക്കുന്നുണ്ട്. കസ്തൂരി ബാലനാണ് ഉദുമ വനിതാ സഹകരണ സംഘം പ്രസിഡന്റ്. സെക്രട്ടറി ബി. കൈരളിയാണ്. ടി.വി. ചിന്താമണി, പി. ലക്ഷ്മി, കെ. ആയിഷ, നസീമ ജലീല്‍, കെ.കെ. ബിന്ദു, വി. ദാക്ഷായണി, എം.എ. താര, വി.പി. ശാരദ, പി.വി. പത്മാവതി, എ.എം. ശോഭ, സി.എച്ച്. ഗിരിജ എന്നിവരാണ് ഭരണ സമിതി അംഗങ്ങള്‍.

Leave a Reply

Your email address will not be published.

Latest News