69 സഹകരണ ഹോമിയോ ക്ലിനിക്കുമായി ഹോംഫിക്കോസ്

moonamvazhi

അഞ്ജു . വി.ആര്‍.

(മാർച്ച് ലക്കം)

ഇന്ത്യയിലെ ആദ്യത്തെ ഹോമിയോ സഹകരണ സംഘമിതാ കോഴിക്കോട്ട്. ഹോംഫിക്കോസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സൊസൈറ്റി ജില്ലയില്‍69 ഹോമിയോ ക്ലിനിക്കുകള്‍ തുടങ്ങുകയാണ്

ആരോഗ്യ കേരളത്തിന് പുതിയ വഴികാട്ടിയാവുകയാണ് കോഴിക്കോട്ടെ ഹോമിയോപ്പതി ഫിസിഷ്യന്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ( ഹോംഫിക്കോസ് ). മലയാളികളുടെ മാറി വരുന്ന ജീവിത ശൈലികളുടെ ഭാഗമായി രൂപപ്പെടുന്ന പലവിധ രോഗങ്ങളെയും പ്രതിരോധിച്ച് ആരോഗ്യ കേരളം വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ജില്ലയില്‍ ഹോമിയോ ക്ലിനിക്കുകള്‍ ആരംഭിക്കുകയാണ് സൊസൈറ്റി.

എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഹോമിയോപ്പതി ഫിസിഷ്യന്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് 2014 ലാണ് രജിസ്‌ട്രേഷന്‍ ലഭിച്ചത്. സ്വന്തം ക്ലിനിക്കുമായി 2015 ജനുവരി അഞ്ചിന് സൊസൈറ്റി പ്രവര്‍ത്തനം തുടങ്ങി. ഇന്ത്യയിലെ ആദ്യത്തെ ഹോമിയോ സഹകരണ സംഘമാണിത്. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള സൊസൈറ്റി കോഴിക്കോട് ജില്ലയിലെ വേളം ഒഴികെ 69 പഞ്ചായത്തുകളില്‍ ഹോമിയോ ക്ലിനിക്കുകള്‍ തുടങ്ങുകയാണെന്നു സൊസൈറ്റിയുടെ പ്രസിഡന്റ് ഡോ. കെ.എം. ഉവൈസ് പറഞ്ഞു.

ഹോമിയോ ഡോക്ടര്‍മാരുടെ സഹകരണ സംഘം തുടങ്ങാനുള്ള ആശയം ഡോ. കെ. എം. ഉവൈസിന്റെതായിരുന്നു. തുടര്‍ന്ന്, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേരുകയും സൊസൈറ്റിയുടെ രൂപവത്കരണത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഒരു സംഘം ഡോക്ടര്‍മാര്‍ സൊസൈറ്റിയില്‍ എ ക്ലാസ് മെമ്പര്‍ഷിപ്പ് എടുത്തു. ഷെയര്‍ എത്ര വേണമെങ്കിലും എടുക്കാം. മൂന്നു ലക്ഷം രൂപയുടെ വരെ ഷെയര്‍ എടുത്തവര്‍ ഈ സൊസൈറ്റിയിലുണ്ട്.

ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ഓഹരി പങ്കാളിത്തമുള്ള ലോകത്തിലെ ആദ്യത്തെ സഹകരണ സ്ഥാപനമാണ് ഈ സൊസൈറ്റിയെന്ന് ഡോ. ഉവൈസ് പറയുന്നു. 15 ഡയരക്ടര്‍മാരാണ് സൊസൈറ്റിയ്ക്കുള്ളത്. 110 പേര്‍ക്ക് സൊസൈറ്റിയില്‍ അംഗത്വമുണ്ട്. ഈ 110 ഡോക്ടര്‍മാര്‍ക്കും സൊസൈറ്റി ജോലികൊടുക്കും. 2020 ല്‍ സൊസൈറ്റി എടുത്ത തീരുമാനമനുസരിച്ചാണ് മറ്റിടങ്ങളില്‍ ഹോമിയോ ക്ലിനിക്കുകള്‍ തുടങ്ങുന്നത്. ഈ വര്‍ഷം 30 എണ്ണം തുറക്കും. അവ കോഴിക്കോട് ജില്ലയിലെ പഞ്ചായത്തുകളിലായിരിക്കും ആരംഭിക്കുക . കോഴിക്കോട് ജില്ലയില്‍ 70 പഞ്ചായത്തുകളാണുള്ളത്. ഇതില്‍ വേളം ഒഴികെയുള്ള പഞ്ചായത്തുകളിലാണ് സൊസൈറ്റിക്ക് ക്ലിനിക്ക് തുടങ്ങാന്‍ ലൈസന്‍സ് കിട്ടിയത്. ബാക്കി 39 പഞ്ചായത്തുകളില്‍ ക്രമേണ ക്ലിനിക്ക് സ്ഥാപിക്കും.

ആദ്യഘട്ടത്തില്‍ 30 ക്ലിനിക്കുകളാണ് തുറക്കുക. ഇതിനനുയോജ്യമായ സ്ഥലം കണ്ടെത്തേണ്ട ചുമതല ഡയരക്ടര്‍മാര്‍ക്കാണ്. ഓരോ ഡയരക്ടറും രണ്ടു സ്ഥലം വീതം കണ്ടെത്തണം. പഞ്ചായത്തുകള്‍ കൂടാതെ, കോര്‍പ്പറേഷന്‍ പ്രദേശത്തും മുനിസിപ്പാലിറ്റികളിലുമായി ആറ് ക്ലിനിക്കുകളെങ്കിലും തുടങ്ങാന്‍ സൊസൈറ്റി ആലോചിക്കുന്നുണ്ട്.

ക്ലിനിക്കിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍

ഡോക്ടര്‍മാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ കുറയ്ക്കുക, ഹോമിയോ മരുന്നിന്റെ ചെലവുകള്‍ കുറയ്ക്കുക, ഹോമിയോ ചികിത്സ കൂടുതല്‍ പേരില്‍ എത്തിക്കുക, മരുന്ന് ഉല്‍പ്പാദിപ്പിക്കുക, ഔഷധ സസ്യങ്ങള്‍ നട്ടുപിടിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഹോമിയോ ഡോക്ടര്‍മാരുടെ ഈ സഹകരണ സംഘം മുന്നോട്ടു പോകുന്നത്.

കേരളത്തിലെ 80 ശതമാനം ആളുകളും ഹോമിയോ ചികിത്സയെ ആശ്രയിക്കുന്നവരാണെന്ന് ഡോ. ഉവൈസ് പറഞ്ഞു. ഒരു രോഗം പിടിപെട്ടാല്‍ ആദ്യം ആശ്രയിക്കുക ഹോമിയോപ്പതിയെയാണ്. അടിയന്തിര ചികിത്സക്ക് മാത്രമാണ് ആളുകള്‍ അലോപ്പതിയിലേക്ക് പോകാറുള്ളത്- ഡോ. ഉവൈസ് അഭിപ്രായപ്പെടുന്നു.

കേരളമെങ്ങും ഹോമിയോ ക്ലിനിക്കുകള്‍ തുടങ്ങാനുള്ള രജിസ്‌ട്രേഷനാണ് സൊസൈറ്റി ആവശ്യപ്പെട്ടത്. എന്നാല്‍, കോഴിക്കോട് ജില്ലയിലേക്കേ രജിസ്‌ട്രേഷന്‍ കിട്ടിയുള്ളു. ക്ലിനിക്ക് തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് വേറെ ഹോമിയോ ക്ലിനിക്ക് ഉണ്ടാകാന്‍ പാടില്ല എന്നതാണ് വ്യവസ്ഥ. ഹോമിയോ ഡോക്ടര്‍മാരുടെ സേവനം ഇല്ലാത്ത സ്ഥലത്തായിരിക്കും സൊസൈറ്റി ക്ലിനിക്ക്് തുടങ്ങുക. രോഗികളുടെ യാത്രാ സൗകര്യവും നോക്കും. ചെറിയ വാടകയുള്ള കെട്ടിടങ്ങളില്‍ ക്ലിനിക്കുകള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. കുറഞ്ഞ ചെലവില്‍ ഫലപ്രദമായ ചികിത്സ കൊടുക്കുക എന്നതാണ് സംഘത്തിന്റെ നയം. ഒരു പരിധി വരെ ബി.പി.എല്‍. കാര്‍ഡുകാര്‍ക്ക് സൗജന്യചികിത്സ നല്‍കാനും ആലോചിക്കുന്നുണ്ട്.

സൊസൈറ്റി തുടക്കംതൊട്ടേ മെഡിക്കല്‍ ഷോപ്പ് നടത്തിവരുന്നുണ്ട്. ക്ലിനിക്കുകളിലേക്കു വേണ്ട മരുന്നുകള്‍ ഈ മെഡിക്കല്‍ ഷോപ്പില്‍ നിന്നായിരിക്കും വാങ്ങുന്നത്. തല്‍ക്കാലം 30 ക്ലിനിക്കുകള്‍. ഇവയുടെ സാധ്യതകള്‍ പഠിച്ചശേഷം കൂടുതല്‍ ക്ലിനിക്കുകള്‍ തുറക്കും.

പരിശീലന ക്ലാസ്

ഹോമിയോ സൊസൈറ്റി തുടങ്ങിയ സമയത്ത് നഷ്ടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഡോക്ടര്‍മാരെയാണ് സൊസൈറ്റി അഭിമുഖം വഴി തിരഞ്ഞെടുക്കുന്നത്. ഇവര്‍ക്ക് മാസത്തില്‍ രണ്ട് ദിവസം പരിശീലന പരിപാടിയും സൊസൈറ്റി സംഘടിപ്പിക്കാറുണ്ട്. എങ്ങനെ സൊസൈറ്റിയെ ലാഭത്തില്‍ എത്തിക്കാം, എങ്ങനെ രോഗികളോട് പെരുമാറണം, എങ്ങനെ ചികിത്സിക്കണം തുടങ്ങിയ കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശം കൊടുക്കാനാണ് പരിശീലന ക്ലാസുകള്‍.

എരഞ്ഞിപ്പാലത്തെ ഫെയര്‍മോണ്ട് ബില്‍ഡിങ്ങിലാണ് സൊസൈറ്റിയുടെ ക്ലിനിക്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ അഞ്ച് ഡോക്ടര്‍മാര്‍ പാര്‍ടൈമായി ജോലി ചെയ്യുന്നു. ഇവരൊക്കെ സ്വന്തമായി ക്ലിനിക്ക് നടത്തുന്നവരാണ്. എന്നാലും, രണ്ടു മൂന്നു മണിക്കൂര്‍ സൊസൈറ്റിയെ സഹായിക്കാനായി ഇവര്‍ ക്ലിനിക്കില്‍ എത്തുകയാണ്. ഡോ. കെ.കെ. ഹാജറയാണ് സൊസൈറ്റി സെക്രട്ടറി. ഒരു സെയില്‍സ് മാന്‍, സെയില്‍സ് ഗേള്‍, ക്ലര്‍ക്ക് എന്നിവര്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നു. സൊസൈറ്റി ലാഭത്തിലെത്തുമ്പോള്‍ മരുന്നു നിര്‍മാണ കേന്ദ്രം തുടങ്ങാനും ആലോചനയുണ്ട്. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സംരംഭകരായി സൊസൈറ്റി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഡോക്ടറുടെ ഫീസ് വര്‍ധിപ്പിച്ച് കളക്ഷന്‍ കൂട്ടാന്‍ പാടില്ല എന്നാണ് സൊസൈറ്റിയുടെ നിലപാട്. ജോലിയ്ക്കനുസരിച്ച് ഡോക്ടര്‍മാര്‍ക്ക് ഇന്‍സന്റ്റീവ് കൂട്ടിക്കൊടുക്കും. അല്ലെങ്കില്‍, കിട്ടുന്നതിന്റെ 50 ശതമാനം ഡോക്ടര്‍മാര്‍ക്ക് എടുക്കാം. ബാക്കി സൊസൈറ്റിയുടെ പ്രവര്‍ത്തനച്ചെലവിലേക്കാണ്. കണ്‍സള്‍ട്ടേഷനുള്ള രജിസ്‌ട്രേഷന്‍ ഫീസ് 25 രൂപയാണ്. ഇതിന് ഒരു മാസം കാലാവധിയുണ്ട്. അതു കഴിഞ്ഞാല്‍ ഫീസ് പുതുക്കണം.

ജീവിതശൈലീ രോഗം, അലര്‍ജി, സന്ധിവാതം, അര്‍ശസ്സ്, പൈല്‍സ്, ത്വക്ക് രോഗം, സൈക്കോളജി, ഉദരരോഗം, കേശരോഗം, മാനസികാരോഗ്യം, തൈറോയിഡ്, ഓട്ടിസം, ജെറിയാട്രിക്, വന്ധ്യത, ഡയബറ്റീസ്, ഗ്യാസ്ടോള്‍, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങള്‍ക്കാണ് ക്ലിനിക്കില്‍ ഡോക്ടര്‍മാര്‍ പ്രത്യേക ചികിത്സ കൊടുക്കുന്നത്. ഇത്തരത്തിലുള്ള രോഗങ്ങള്‍ക്കും പരിഹാരങ്ങള്‍ക്കും ആഴ്ചയില്‍ രണ്ട് ദിവസം ക്ലിനിക്കില്‍ ഡോക്ടര്‍മാരുടെ സേവനമുണ്ടാകും. പ്രവര്‍ത്തന സമയം രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ഏഴ് വരെയാണ്. ഞായറാഴ്ച അവധി .

ഡോ. ടി.കെ. ഹരീന്ദ്രനാഥനാണ് സൊസൈറ്റി വൈസ് പ്രസിഡന്റ്. ഡോക്ടര്‍മാരായ സജിന്‍. എം, എം.ജി. ഉമ്മന്‍, കെ.പി. മോഹനന്‍, അബ്ദു റഷീദ് പി., നൗഷാദ് വി., വി.ജി. അജിത് കുമാര്‍, പി.പി. ഗീത കുമാരി, ലത ഡി., സഹീദ മജീദ് , ദീപേന്ദ്രന്‍. പി, ജ്യോതി. വി, എം. പ്രേമചന്ദ്രന്‍, മാത്യു ജോസഫ് എന്നിവരാണ് മറ്റു ഡയരക്ടര്‍മാര്‍.

Leave a Reply

Your email address will not be published.

Latest News