വിദേശ പഠനം കരുതലോടെ വേണം

Deepthi Vipin lal

ഡോ. ടി.പി. സേതുമാധവന്‍

കോവിഡ്-19 ബാധയെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിദേശപഠനത്തെ സാരമായി ബാധിക്കും. ഇന്നത്തെ ആഗോളീകരണ യുഗത്തില്‍ വിദേശ രാജ്യങ്ങളില്‍ ഉപരിപഠനത്തിനു പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരികയാണ്. ഇന്ത്യയില്‍ നിന്നുള്ള അഞ്ചര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് വിദേശ സര്‍വ്വകലാശാലകളില്‍ പഠിക്കുന്നത്. വിദേശപഠനത്തിനെത്തുന്ന ഏഷ്യന്‍ രാജ്യങ്ങളിലെ വിദ്യാര്‍ഥികളില്‍ ഏറെ മുന്നില്‍ ഇന്ത്യക്കാരാണ്. പ്രതിവര്‍ഷം ഒരു ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ നിന്നു വിദേശ രാജ്യങ്ങളിലെത്തുന്നത്.

കേരളത്തില്‍ നിന്നു മാത്രം 15,000-20,000 വിദ്യാര്‍ഥികള്‍ പ്രതിവര്‍ഷം വിദേശ സര്‍വ്വകലാശാലകളിലെത്തുന്നു. പ്ലസ്്ടുവിന് ശേഷമുള്ള അണ്ടര്‍ഗ്രാഡുവേറ്റ്, ബിരുദശേഷമുള്ള ഗ്രാഡുവേറ്റ്, ഡോക്ടറല്‍, ഡിപ്ലോമ, സ്‌കില്‍ വികസന കോഴ്‌സുകള്‍ക്കാണ് വിദ്യാര്‍ഥികള്‍ കൂടുതലായും വിദേശ രാജ്യങ്ങളിലെത്തുന്നത്. ഇതു കൂടാതെ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വിഭാഗത്തില്‍ വിവിധ രാജ്യങ്ങളില്‍ ഇമിഗ്രേഷന്‍ വ്യവസ്ഥകളിലൂടെ തൊഴില്‍ തേടിപ്പോകുന്നുണ്ട്. കാനഡ, ആസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ എന്നിവയിലൂടെ ആ രാജ്യങ്ങളിലെത്തുന്ന വിദ്യാര്‍ഥികളുടെ/ഉദ്യോഗാര്‍ഥികളുടെ എണ്ണത്തില്‍ അടുത്ത കാലത്തായി വര്‍ധനവുണ്ടായിട്ടുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, യു.കെ., ആസ്‌ട്രേലിയ, കാനഡ എന്നീ വികസ്വര രാജ്യങ്ങളെക്കൂടാതെ ചൈന, റഷ്യ, ഉക്രൈന്‍, ജോര്‍ജിയ, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, സിംഗപ്പൂര്‍, മലേഷ്യ, യൂറോപ്യന്‍ കൗണ്‍സില്‍ രാജ്യങ്ങള്‍ തുടങ്ങി മുപ്പതിലധികം രാജ്യങ്ങളില്‍ ഉപരിപഠനത്തിനെത്തുന്നു. ഇംഗ്ലീഷ് സംസാരിക്കാത്ത ചൈനയടക്കമുള്ള രാജ്യങ്ങളില്‍ മെഡിക്കല്‍ പഠനത്തിനു മാത്രമായി പതിനായിരത്തിലധികം വിദ്യാര്‍ഥികളാണ് എത്തുന്നത്. കേരളത്തില്‍ നിന്നു പ്രതിവര്‍ഷം രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ മെഡിക്കല്‍/പ്രൊഫഷണല്‍ കോഴ്‌സ് പഠനത്തിന് വിദേശ രാജ്യങ്ങളിലെത്തുന്നുണ്ട്. പഠനശേഷമുള്ള പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ വിലയിരുത്തിയാണ് ഭൂരിഭാഗം പേരും ഉപരിപഠനത്തിന് വിദേശ രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ മൂന്നു വര്‍ഷംവരെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ നല്‍കാറുണ്ട്. യു.കെ. നിര്‍ത്തലാക്കിയിരുന്ന പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പുന:സ്ഥാപിച്ചിട്ടുണ്ട്.

മിക്കവാറും രാജ്യങ്ങളില്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശ സര്‍വ്വകലാശാലകള്‍ ദീര്‍ഘകാലത്തേക്ക് വികസിത രാജ്യങ്ങളില്‍ ഒഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊറോണ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ത്തന്നെ ഓണ്‍ലൈന്‍ പഠനം പ്രോത്സാഹിപ്പിച്ചു തുടങ്ങിയിരുന്നു.

ഉപരിപഠനത്തിനു തയാറെടുക്കുന്നവര്‍ ശ്രദ്ധിക്കാന്‍

വിദേശത്തു പഠിക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. യു.കെ., അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും ഇംഗ്ലീഷ് സംസാരിക്കാനറിയാത്ത രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ് നാട്ടിലെത്തിയവരിലേറെയും. വിദേശ രാജ്യങ്ങളില്‍ പഠിയ്ക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളും വിദേശത്ത് ഉപരിപഠനത്തിനായി തയാറെടുക്കുന്നവരും ഇനി പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

1. വിദേശ കാമ്പസുകളില്‍ പഠിയ്ക്കുന്നവര്‍ കാമ്പസ്സിനുള്ളില്‍/ ഹോസ്റ്റലില്‍/ താമസസ്ഥലത്തുതന്നെ കഴിയണം.

2. പഠനം, ഗവേഷണം എന്നിവയുടെ ഭാഗമായുള്ള യാത്ര ഒഴിവാക്കണം.

3.പാര്‍ടൈം തൊഴില്‍ തല്‍ക്കാലം ഉപേക്ഷിക്കണം.

4. പഠനം ഓണ്‍ലൈന്‍ വഴിയാക്കണം

5. കൊറോണ ബാധയുള്ളവരുമായി ബന്ധപ്പെടരുത്.

6. വിദേശത്ത് എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാനുള്ള നൈപുണ്യ ശേഷിയും മനക്കരുത്തും സ്വായത്തമാക്കണം.

7. മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, കൂട്ടായ്മകള്‍ എന്നിവ ഒഴിവാക്കണം.

8. വീട്ടുകാരുമായി നിരന്തരമായി വീഡിയോ കാളില്‍ ബന്ധപ്പെടാം.

9. ധൃതിപിടിച്ച് നാട്ടിലേക്ക് വരാന്‍ ശ്രമിക്കരുത്.

10. യാത്രാ നിരോധനം, എയര്‍ലൈന്‍ സര്‍വ്വീസുകളുടെ നിബന്ധന എന്നിവ കാര്യമായി പാലിക്കണം.

11. മാസ്‌ക്ക്, ബയോസാനിട്ടൈസറുകള്‍ എന്നിവ ഉപയോഗിക്കുന്നതോടൊപ്പം ജൈവ സുരക്ഷാ മാര്‍ഗങ്ങളും സ്വീകരിക്കണം.

12. വിദേശ സര്‍വ്വകലാശാലകളില്‍ ഇതിനകം അഡ്മിഷന്‍ നേടിയവര്‍ 2020 ആഗസ്ത് – സെപ്റ്റംബര്‍ സെമസ്റ്ററിനു പകരം 2021 ആഗസ്ത്- സെപ്റ്റംബര്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. എന്നാല്‍ അമേരിക്ക, കാനഡ, ആസ്‌ട്രേലിയ എന്നിവിടങ്ങളില്‍ അഡ്മിഷന്‍ നേടിയവര്‍ക്ക് 2021 ജനുവരി-ഫെബ്രുവരി സെമസ്റ്റര്‍ രിരഞ്ഞെടുക്കാം.

13. വിദേശ പഠനത്തിന് ശ്രമിക്കുന്നവര്‍ രണ്ട് സെമസ്റ്റര്‍ നീക്കിവെക്കുന്നതാണ് നല്ലത്.

14. GRE, GMAT, TOEFL, IELTS പരീക്ഷ പൂര്‍ത്തിയാക്കിയവര്‍ക്ക് സ്‌കോറിന്റെ കാലയളവ് തീരുന്നതിന് മുമ്പ് അഡ്മിഷന് ശ്രമിക്കാം. അഡ്മിഷന്‍ ലഭിച്ചാല്‍ ഒരു വര്‍ഷത്തേക്ക് കോളേജ് പ്രവേശനം നീട്ടിവെക്കാം.

15. പുതുതായി വിദേശത്ത് പഠിക്കാന്‍ പോകുന്നവര്‍ ഒരു വര്‍ഷത്തെ തയാറെടുപ്പ് ഇപ്പോള്‍ തുടങ്ങണം.

16. പാര്‍ടൈം തൊഴില്‍, പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ എന്നിവ മാത്രം വിലയിരുത്തി വിദേശ പഠനത്തിന് ശ്രമിക്കരുത്.

17. പോകാനുദ്ദേശിക്കുന്ന രാജ്യത്തെ സര്‍വ്വകലാശാലകളിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ബന്ധപ്പെടാന്‍ ശ്രമിക്കണം.

18. നിര്‍ബന്ധമായും ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം.

19. കോവിഡ് ബാധയ്ക്കു മുമ്പ് നാട്ടിലെത്തിയ വിദ്യാര്‍ഥികള്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍ പഠനത്തിലേര്‍പ്പെട്ടാല്‍ മതി. കൊറോണ വ്യാപന സമയത്ത് തിരിച്ചുപോകാന്‍ ശ്രമിക്കരുത്.

20. സ്റ്റുഡന്റ് വിസ, വര്‍ക്ക് വിസ കാലാവധി തീരുന്നതിന് മുമ്പ് എംബസികളുമായി ഓണ്‍ലൈനില്‍ ബന്ധപ്പെടാം.

21. ഇമിഗ്രേഷന്‍, ബിരുദദാനം എന്നിവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്ന തീയതികളും നീട്ടിയിട്ടുണ്ട്.
22. വിസ, ഇന്റര്‍വ്യൂ തീയതി ലഭിച്ചവര്‍ എംബസികളുമായി ബന്ധപ്പെട്ട് നീട്ടിവെയ്ക്കാന്‍ ശ്രമിക്കണം.

ആസ്ട്രിയ, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, എസ്റ്റോണിയ, ഫിന്‍ലാന്റ്, ഫ്രാന്‍സ്്, ജര്‍മനി, ഇറ്റലി, ലിത്വാനിയ, നെതര്‍ലാന്റ്, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്റ്, യു.കെ. എന്നീ രാജ്യങ്ങള്‍ അഡ്മിഷന്‍ കാലയളവ് നീട്ടിയിട്ടുണ്ട്. വിദേശ സര്‍വ്വകലാശാലകളിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സുസ്ഥിര രോഗനിയന്ത്രണ നടപടികള്‍ സ്വീകരിക്കാനും മനോധൈര്യം കൈവരിക്കാനും ശ്രമിക്കണം. അനാവശ്യമായി രക്ഷിതാക്കളെ മാനസിക സമ്മര്‍ദ്ദത്തിലേര്‍പ്പെടുത്തരുത്.

 

മികച്ച സ്ഥാപനങ്ങളില്‍ ഡാറ്റ സയന്‍സ് പഠിയ്ക്കാം

ഡാറ്റ സയന്‍സില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഇക്കാലത്ത് ഏറെ തൊഴിലവസരങ്ങളുണ്ട്. രാജ്യത്ത് നിരവധി സര്‍വ്വകലാശാലകളും സ്ഥാപനങ്ങളും ഡാറ്റാ സയന്‍സ് കോഴ്‌സുകള്‍ നടത്തിവരുന്നു. കോഴ്‌സിന് ചേരുംമുമ്പ് സിലബസ്, ഫാക്കല്‍ട്ടി, നേരത്തേ കോഴ്‌സ് ചെയ്തവരുടെ അഭിപ്രായം, അക്കാദമിക്ക് പങ്കാളിത്തം, വിദേശ ട്വിനിംഗ് പ്രോഗ്രാം, പ്ലേസ്‌മെന്റ് എന്നിവ പ്രത്യേകം വിലയിരുത്തണം.

കോഴ്‌സുകളും സ്ഥാപനങ്ങളും :

1. പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ്, അനലിറ്റിക്‌സ് : ഐ.ഐ.എം. കൊല്‍ക്കൊത്ത, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കൊല്‍ക്കൊത്ത, ഐ.ഐ.ടി. ഖരഗ്പൂര്‍ എന്നിവ ചേര്‍ന്നാണ്‌കോഴ്‌സ് നടത്തുന്നത്. രണ്ടു വര്‍ഷമാണ് കോഴ്‌സിന്റെ കാലയളവ്. ഇതില്‍ ആറു മാസം ഇന്റേണ്‍ഷിപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 20 ലക്ഷം രൂപയാണ് ഫീസ്.

2. പി.ജി. ഡിപ്ലോമ ഇന്‍ ഡാറ്റാ സയന്‍സ് : മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യുക്കേഷനും ജിഗ്‌സോ അക്കാദമിയും ചേര്‍ന്നാണ് 11 മാസത്തെ കോഴ്‌സ് നടത്തുന്നത്. 6.15 ലക്ഷം രൂപയാണ് ഫീസ്.

3. പി.ജി. ഡിപ്ലോമ ഇന്‍ ഡാറ്റ സയന്‍സ് : പ്രാക്‌സി ബിസിനസ് സ്‌കൂള്‍ ബംഗളൂരു, കൊല്‍ക്കൊത്ത എന്നിവിടങ്ങളില്‍ കോഴ്‌സ് നടത്തിവരുന്നു. ഒമ്പതു മാസമാണ് കോഴ്‌സിന്റെ കാലയളവ്. 5.95 ലക്ഷം രൂപയാണ് ഫീസ്.

4. പി.ജി. പ്രോഗ്രാം ഇന്‍ ഡാറ്റാ സയന്‍സ് ആന്റ് എന്‍ജിനീയറിങ് : Great Learning ആണ് കോഴ്‌സ് നടത്തുന്നത്. മുംബൈ, ബംഗളൂരു, ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, പുണെ എന്നിവിടങ്ങളിലാണ് കോഴ്‌സുള്ളത്. ഫീസ് മൂന്നര ലക്ഷം രൂപ.

5. എം. ടെക്ക് ഇന്‍ ഡാറ്റാ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് : മുകേഷ് പട്ടേല്‍ സ്‌കൂള്‍ ഓഫ് ടെക്‌നോളജി മാനേജ്‌മെന്റ് ആന്റ് എന്‍ജിനിയറിങ് ആണ് കോഴ്‌സ് നടത്തുന്നത്. മുംബൈ, ബംഗളൂരു, ഹൈദരാബാദ്, നവിമുംബൈ, ഇന്‍ഡോര്‍, സിരിപൂര്‍ എന്നിവിടങ്ങളിലാണ് കോഴ്‌സുള്ളത്. കാലയളവ് രണ്ട് വര്‍ഷം. ഫീസ് അഞ്ചു ലക്ഷം രൂപ.

6. പി.ജി. ഡിപ്ലോമ : ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റാണ് കോഴ്‌സ് നടത്തുന്നത്. രണ്ട് വര്‍ഷമാണ് കാലയളവ്. ഫീസ് 15.5 ലക്ഷംരൂപ.

7. ലീഡര്‍ഷിപ്പ് ത്രൂ അനലിറ്റിക്‌സ് ആന്റ് ഡിസിഷന്‍ സയന്‍സസ് : ടി.എ. പൈ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് കോഴ്‌സ് നടത്തുന്നത്. 11 മാസത്തെ കോഴ്‌സിന് ആറു ലക്ഷം രൂപയാണ് ഫീസ്.

8. എം.ബി.എ. ഡാറ്റ സയന്‍സ് ആന്റ് അനലിറ്റിക്‌സ് : സിംബയോസിസ് സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയാണ് കോഴ്‌സ് നടത്തുന്നത്. രണ്ട് വര്‍ഷത്തെ കോഴ്‌സിന് 10.8 ലക്ഷം രൂപയാണ് ഫീസ്.

9. ഗ്രാഡുവേറ്റ് സര്‍ട്ടിഫിക്കേറ്റ് പ്രോഗ്രാം ഇന്‍ ഡാറ്റ സയന്‍സ് ആന്റ് എന്‍ജിനിയറിങ് : ബിഗ് ഡാറ്റ, വിഷ്വല്‍ അനലിറ്റിക്‌സ് എന്നിവയില്‍ സ്‌പെഷലൈസേഷനുമുണ്ട്. രണ്ടു വര്‍ഷത്തെ കോഴ്‌സ് നടത്തുന്നത് എസ്.പി. ജെയിന്‍ സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ മാനേജ്‌മെന്റാണ്. അഞ്ചു ലക്ഷം രൂപയാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.analyticsindiamag.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

മാത്‌സ്്, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, എന്‍ജിനിയറിങ്്, കോമേഴ്‌സ്, ബി.സി.എ., ബി.ബി.എ. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

വിദേശ സ്‌കോളര്‍ഷിപ്പുകള്‍

യു.കെ. യിലെ യൂണിവേഴ്‌സിറ്റി ഓഫ് വാര്‍വിക്ക് പി.എച്ച്.ഡി. സ്റ്റുഡന്റ്ഷിപ്പ് പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. ഡിപ്പാര്‍ട്ടമെന്റ് ഓഫ് പൊളിറ്റിക്‌സ് ആന്റ് ഇന്റര്‍നാഷണല്‍ സ്റ്റഡീസാണ് സ്റ്റുഡന്റ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചത്. സെപ്റ്റംബര്‍ മുപ്പതിനകം ഈ മേഖലയില്‍ ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അപേക്ഷിക്കാം. യു.കെ. കൗണ്‍സിലാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.warwick.ac.uk എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

സി.എഫ്.എ. അമേരിക്കന്‍ സ്‌കോളര്‍ഷിപ്പ് : അമേരിക്കയിലെ സി.എഫ്.എ. ഇന്‍സ്റ്റിറ്റ്യൂട്ട് പെണ്‍കുട്ടികള്‍ക്കായുള്ള ഇഎഅ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വിമന്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cfainstitute.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഹോളണ്ട് സ്‌കോളര്‍ഷിപ്പ് : ഡച്ച് വിദ്യാഭ്യാസ കള്‍ച്ചര്‍, സയന്‍സ് മന്ത്രാലയങ്ങള്‍ ഡച്ച് ഗവേഷണ സര്‍വ്വകലാശാലകളുമായി ചേര്‍ന്ന് നടപ്പാക്കുന്ന ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി ഒന്ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nuffic.nl. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

നോട്ടിംഗ്ഹാം ട്രെന്റ് സ്‌കോളര്‍ഷിപ്പ് : യു.കെ. യിലെ നോട്ടിംഗ്ഹാം ട്രെന്റ ് യൂണിവേഴ്‌സിറ്റിയില്‍ അണ്ടര്‍ ഗ്രാഡുവേറ്റ്, പോസ്റ്റ് ഗ്രാഡുവേറ്റ് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ntu.ac.uk എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 2030 ഓടെ യു.കെ. ലക്ഷ്യമിടുന്നത് ആറു ലക്ഷം അന്താരാഷ്ട്ര വിദ്യാര്‍ഥികളെയാണ്. പഠനശേഷം രണ്ടു വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ അനുവദിക്കുന്നതിലൂടെ യു.കെ. പഠനത്തിന്റെ സാധ്യത വര്‍ധിക്കും. 2020-21 അക്കാദമിക്ക് വര്‍ഷം തൊട്ട് ഇത് നിലവില്‍വരും. പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ നിര്‍ത്തലാക്കിയതുമൂലം കഴിഞ്ഞ ആറേഴു വര്‍ഷങ്ങളായി യു.കെ. യിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ ഉടനെ നടപ്പാക്കും. ബിരുദ, ബിരുദാനന്തര പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് ഏറെ ഗുണകരമാകും. ബാങ്ക് വായ്പയെടുത്ത ശേഷമുള്ള യു.കെ. പഠനച്ചെലവുകള്‍ നികത്താന്‍ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസഏറെ ഉപകരിക്കും.

ബ്രിട്ടീഷ് കൗണ്‍സില്‍ വഴി നടപ്പാക്കുന്ന യു.കെ.- ഇന്ത്യ വിദ്യാഭ്യാസ-ഗവേഷണ ഇനീഷ്യേറ്റീവായ UKIERI യിലൂടെ കൂടുതല്‍ ഗവേഷണ ഫെല്ലോഷിപ്പുകള്‍ ലഭിയ്ക്കും.

യു.കെ. യിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരികയാണ്. ആസ്‌ട്രേലിയ, കാനഡ, അമേരിക്ക, ന്യൂസിലാന്റ് എന്നിവയെ അപേക്ഷിച്ച് യു.കെ. യില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കുള്ള ഫീസില്‍ കുറവ് വന്നിട്ടുണ്ട്. ബ്രിട്ടീഷ് കൗണ്‍സില്‍ യു.കെ. വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സ്‌കോളര്‍ഷിപ്പുകള്‍, ഫെല്ലോഷിപ്പുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിവരുന്നു.

2019 ല്‍ യു.കെ. ഗവണ്‍മെന്റ് ബിരുദാനന്തര ഗവേഷണ പഠനത്തിന് സയന്‍സ്, ടെക്‌നോളജി, എന്‍ജിനിയറിങ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ 2020 ഏപ്രില്‍ മുതല്‍ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മറ്റു വിഷയങ്ങളില്‍ 2020 സെപ്റ്റംബര്‍ മുതല്‍ യു.കെ. യില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയ്ക്ക് അര്‍ഹത നേടാം.

ബ്രെക്‌സിറ്റിനു ശേഷം യു.കെ. യും യൂറോപ്യന്‍ യൂണിയനും വേര്‍പിരിയുമ്പോള്‍ സമര്‍ഥരായ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ ലഭിയ്ക്കുന്നതിന് കൂടുതല്‍ സാധ്യതയേറുമെന്നാണ് യു.കെ. യൂണിവേഴ്‌സിറ്റികള്‍ വ്യക്തമാക്കുന്നത്.

ജര്‍മനി 18 മാസങ്ങളും ഫ്രാന്‍സ്, ഫിന്‍ലാന്റ് എന്നിവ ഒരു വര്‍ഷം വീതവും അയര്‍ലന്റ് ബിരുദധാരികള്‍ക്ക് ആറു മാസവും ബിരുദാനന്തര ബിരുദധാരികള്‍ക്ക് 24 മാസവുമാണ് പഠനശേഷമുള്ള തൊഴില്‍ വിസ അനുവദിക്കുന്നത്.

കാസ് മെയിന്‍ പരീക്ഷയ്ക്ക് തയാറെടുക്കാം

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് പരീക്ഷയുടെ ആദ്യഘട്ടം പ്രിലിമിനറി പൂര്‍ത്തിയായി. ഫെബ്രുവരി 22 നു നടന്ന പ്രിലിമിനറി പരീക്ഷയില്‍ പേപ്പര്‍ ഒന്ന് പേപ്പര്‍ രണ്ടിനെ അപേക്ഷിച്ച് വിഷമം പിടിച്ചതായിരുന്നു. പേപ്പര്‍ ഒന്നില്‍ പൊതുവെ മിക്കവാറും എല്ലാവര്‍ക്കും ബുദ്ധിമുട്ടുളവാക്കുന്ന ചോദ്യങ്ങളായിരുന്നതിനാല്‍ പേപ്പര്‍ ഒന്നിന്റെ മാര്‍ക്ക് മെയിന്‍ പരീക്ഷയില്‍ യോഗ്യത നേടാന്‍ ഏറെ നിര്‍ണായകമായിരിക്കും. പെര്‍സെന്റൈല്‍ അടിസ്ഥാനത്തില്‍ മാര്‍ക്ക്‌ലിസ്റ്റ് കണക്കാക്കിയാല്‍ 60 ശതമാനത്തിനു മുകളിലുള്ളവര്‍ മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടാനാണ് സാധ്യത. ഒരുമാസത്തിനുള്ളില്‍ പരീക്ഷാഫലം പ്രസിദ്ധീകരിക്കും.

പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടിയാല്‍ അടുത്ത കടമ്പ മെയിന്‍ പരീക്ഷയാണ്. മെയിന്‍ പരീക്ഷയില്‍ 100 മാര്‍ക്കിന്റെ വീതം മൂന്നു പേപ്പറുകളുണ്ട്. മൊത്തം 300 മാര്‍ക്കാണ് മെയിന്‍ പരീക്ഷയിലുള്ളത്. തുടര്‍ന്നുള്ള ഇന്റര്‍വ്യൂവിന് 50 മാര്‍ക്കുമുണ്ട്. മൊത്തം 350 ലാണ് കാസിന്റെ മാര്‍ക്ക്.

ഇനിയുള്ള ദിവസങ്ങളില്‍ മെയിന്‍ പരീക്ഷയ്ക്ക് തയാറെടുക്കണം. മെയിന്‍ പരീക്ഷ രണ്ടു മാസത്തിനകം നടക്കും. ഉപന്യാസ രീതിയില്‍ ഉത്തരമെഴുതാവുന്ന 100 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ മൂന്നു മെയിന്‍ പരീക്ഷകളിലുമുണ്ടാകും. സമയം രണ്ടു മണിക്കൂര്‍ വീതം. പേപ്പര്‍ ഒന്ന് ജനറല്‍ സ്റ്റഡീസ്, Ancient and Medieval Period, Modern Period, 18-ാം നൂറ്റാണ്ട് മുതലുള്ള കേരളചരിത്രം, വ്യവസായ വിപ്ലവം, ലോകയുദ്ധങ്ങള്‍, രാജ്യത്തിന്റെ അതിര്‍ത്തികള്‍, ആഗോളീകരണം, കമ്യൂണിസം, കാപ്പിറ്റലിസം, സോഷ്യലിസം, സാംസ്‌കാരിക പൈതൃകം, സംസ്‌കാരം, മലയാള ഭാഷാരൂപവത്കരണം, സാഹിത്യം, ഫോക്ക് ആര്‍ട്‌സ്, കല, സിനിമ, തിയേറ്റര്‍, ആദിവാസി സംസ്‌കാരം, ആര്‍ക്കിടെക്ചര്‍ മുതലായവയില്‍ നിന്നുള്ള ചോദ്യങ്ങളുണ്ടാകും.

പേപ്പര്‍ രണ്ടില്‍ ഇന്ത്യന്‍ ഭരണഘടന, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, രാഷ്ട്രീയം, ഭരണനിര്‍വ്വഹണം, സാമൂഹികനീതി, അന്താരാഷ്ട്ര ബന്ധങ്ങള്‍, ശാസ്ത്ര സാങ്കേതിക വിദ്യ, ബയോ ടെക്‌നോളജി, നാനോ ടെക്‌നോളജി, ഹരിത സാങ്കേതികവിദ്യ, വനം, വന്യജീവി, പാരിസ്ഥിതിക ദുരന്തങ്ങള്‍, ജൈവവൈവിധ്യം, പാരിസ്ഥിതിക ശാസ്ത്രം, ഊര്‍ജം, ആണവ സാങ്കേതികവിദ്യ, പ്രതിരോധം, വിവര സാങ്കേതികവിദ്യ, ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങള്‍, പൊതുജനാരോഗ്യം, നിയമവ്യവസ്ഥ, വിദേശ നയം, പഞ്ചായത്ത് രാജ്, പബ്ലിക് പോളിസി അധികാരങ്ങള്‍ മുതലായവയില്‍ നിന്നുള്ള ചോദ്യങ്ങളുണ്ടാകും. പേപ്പര്‍ മൂന്നിലെ വിഷയങ്ങള്‍ സമ്പദ് വ്യവസ്ഥ, ആസൂത്രണം, കേരള മോഡല്‍ വികസനം, ജ്യോഗ്രഫി എന്നിവയായിരിക്കും.

മെയിന്‍ പരീക്ഷയ്ക്ക് ഒരുങ്ങുന്നവര്‍ നിര്‍ബന്ധമായും മലയാളം, ഇംഗ്ലീഷ് ദിനപത്രങ്ങള്‍ വായിക്കണം. ചിട്ടയോടെ പാഠഭാഗങ്ങള്‍ പഠിക്കണം. എട്ടു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലുള്ള NCERT സോഷ്യല്‍ സയന്‍സ് പുസ്തകങ്ങള്‍ നന്നായി പഠിക്കണം. ആനുകാലിക ലേഖനങ്ങള്‍, പദ്ധതികള്‍, മാതൃകകള്‍, പ്രശ്‌നങ്ങള്‍ എന്നിവ മനസ്സിലാക്കിയിരിക്കണം. സിലബസ്സിനനുസരിച്ചുള്ള പാഠഭാഗങ്ങള്‍ക്കിണങ്ങിയ പുസ്തകങ്ങള്‍ വായിക്കണം. ഏതു ചോദ്യത്തിനും ഉത്തരമെഴുതാവുന്ന രീതിയിലുള്ള തയാറെടുപ്പാണ് ഇനിയുള്ള ദിവസങ്ങളിലാവശ്യം.

നിത്യവും 12 മണിക്കൂറെങ്കിലും പഠിക്കണം. സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കുള്ള മെയിന്‍ പരീക്ഷയ്ക്കു തയാറെടുക്കുന്നതുപോലെത്തന്നെ കാസിനെയും കാണണം. മെയിന്‍ പരീക്ഷയില്‍ മൂന്നിലും സിലബസ് ഏറെ ബൃഹത്താണെന്ന് മനസ്സിലാക്കണം. കോച്ചിംഗ് കേന്ദ്രങ്ങളില്‍ പോകുന്നതും നല്ലതാണ്. സിലബസ്സിനനുസരിച്ച് പഠിയ്ക്കുമ്പോള്‍ വിഷയത്തിലൂന്നിയുള്ള പഠനമാണാവശ്യം. ഒരിക്കലും പരന്ന വായനയിലൊതുക്കരുത്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ സിലബസ്സിലെ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ച് വര്‍ഷത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കണം. തികഞ്ഞ ആത്മവിശ്വാസത്തോടെ തയാറെടുത്താല്‍ ഇന്റര്‍വ്യൂവിന് യോഗ്യത നേടാം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!