കേരളത്തിനു ഇത് ചരിത്രവിധി

Deepthi Vipin lal

സ്റ്റാഫ് പ്രതിനിധി

കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളും ആദായനികുതി വകുപ്പും തമ്മില്‍ 14 വര്‍ഷമായി നടന്നുവരുന്ന നിയമ യുദ്ധത്തിനു അന്ത്യമായി. സഹകരണ സംഘവും സഹകരണ ബാങ്കും ഒന്നല്ലെന്നു സുപ്രീം കോടതി അന്തിമവിധി നല്‍കിക്കഴിഞ്ഞു. ഒന്നര പതിറ്റാണ്ട് നീണ്ട പോരാട്ടത്തില്‍ സംഘങ്ങള്‍ക്കു വ്യവഹാരത്തിനായി ചെലവിടേണ്ടിവന്നത് കോടികളാണ്.

ഏറെനാളായി സഹകരണ സംഘങ്ങളെ അലട്ടിക്കൊണ്ടിരുന്ന ആദായ നികുതി വിഷയത്തില്‍ സുപ്രീം കോടതി വിധി പറഞ്ഞിരിക്കുന്നു. സഹകരണ സംഘങ്ങളുടെ ആക്കവും തൂക്കവും പ്രകടമാക്കുന്ന ചരിത്രവിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെയും അതു ശരിവെച്ച ഫുള്‍ ബെഞ്ചിന്റെയും വിധിയെ തള്ളിക്കൊണ്ട് സഹകരണ സംഘങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്.

ഈ വിധിക്കു ഏറെ പ്രാധാന്യമുണ്ട്. സംസ്ഥാന വിഷയമായ സഹകരണത്തില്‍ കേന്ദ്രനിയമത്തെ വ്യാഖ്യാനിച്ചുകൊണ്ടുള്ള ഇടപെടല്‍ എത്രത്തോളമാകാമെന്നതിന്റെ വിശദീകരണം ഈ വിധി നല്‍കുന്നുണ്ട്. സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷനും പ്രവര്‍ത്തനവും സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. അത്തരമൊരു സംഘത്തിന്റെ പ്രവര്‍ത്തനത്തെ ആദായ നികുതി ഉദ്യോഗസ്ഥര്‍ നിജസ്ഥിതി പരിശോധനയ്ക്കു വിധേയമാക്കുകയോ പ്രവര്‍ത്തനത്തിന്റെ പിന്നാമ്പുറം തേടിപ്പോവുകയോ വേണ്ടതില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കുന്നു. അതു പരിശോധിക്കാന്‍ സംസ്ഥാനത്തെ സഹകരണ സംഘം രജിസ്ട്രാര്‍ ഉണ്ടെന്നു ഭംഗ്യന്തരേണ സൂചിപ്പിക്കുന്നു. ചെയ്യുന്ന കാര്യങ്ങള്‍ക്കു ന്യായീകരണം നിരത്താന്‍വേണ്ടി കേന്ദ്രനിയമത്തിനു പുതിയ വ്യാഖാനം നല്‍കിയ ആദായനികുതി ഉദ്യോഗസ്ഥരെ കോടതി വിമര്‍ശിക്കുന്നുമുണ്ട്.

സുപ്രീം കോടതിവിധി കേരളത്തിലെ സഹകരണ മേഖല നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണെന്നു കരുതാനാവില്ല. എന്നാല്‍, തങ്ങളുടെ അംഗങ്ങള്‍ക്ക് വായ്പയായി നല്‍കാനും സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താനും സംഘങ്ങള്‍ കരുതിവെച്ച കോടികളാണ് ആദായനികുതി ഉദ്യോഗസ്ഥരുടെ നടപടിയിലൂടെ വ്യവഹാരത്തിനായി ചെലവഴിച്ചത്. ഒന്നും രണ്ടുമല്ല, പതിനാല് വര്‍ഷമായി ഈ വ്യവഹാരം തുടങ്ങിയിട്ട്. അത് പരമോന്നത നീതിപീഠംവരെ എത്തി എന്നതുതന്നെ നിയമപോരാട്ടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. കണ്ണൂരിലെ ചിറക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കേരളത്തിലെ സഹകരണ സംഘങ്ങള്‍ നല്‍കിയ കേസിലാണ് വിധിയെങ്കിലും രാജ്യത്താകെ ബാധകമാകുന്ന അന്തസ്സത്തയാണ് ഈ വിധിയിലുള്ളത്. മറ്റു സംസ്ഥാനങ്ങളിലെയും സഹകരണ സംഘങ്ങള്‍ ആദായനികുതി പ്രശ്‌നത്തില്‍ നിയമപോരാട്ടം നടത്തുന്നുണ്ട്. ഒരു സഹകരണ സംഘത്തിലെ വോട്ടവകാശമുള്ള അംഗങ്ങളെ മാത്രമേ അംഗങ്ങളായി പരിഗണിക്കാനാവൂ എന്ന നിലപാടിനെയും സുപ്രീം കോടതി തള്ളുന്നു. അതുകൊണ്ടുതന്നെ, ഈ വിധിയുടെ പ്രാധാന്യം വലുതാണ്.

കേന്ദ്ര ഭേദഗതിയോടെ തുടക്കം

2006 ല്‍ കേന്ദ്രനിയമത്തില്‍ വന്ന ഭേദഗതിയോടെയാണ് ആദായ നികുതിത്തര്‍ക്കം തുടങ്ങുന്നത്. ആദായനികുതി 80 ( പി ) വകുപ്പനുസരിച്ച് സഹകരണ സംഘങ്ങള്‍ക്കു നല്‍കിയിരുന്ന നികുതിയിളവില്‍ ചില നിബന്ധന കൊണ്ടുവന്നതാണ് ഈ ഭേദഗതി. 80 (പി ) യില്‍ ( 4 ) എന്ന ഒരു ഉപവകുപ്പ് നിയമത്തില്‍ കൊണ്ടുവന്നു. 80 (പി ) വകുപ്പിലെ ഇളവുകള്‍ സഹകരണ ബാങ്കുകള്‍ക്കു ലഭിക്കില്ലെന്നതായിരുന്നു ഇതിലെ വ്യവസ്ഥ. ബാങ്കിങ് ബിസിനസ് നടത്തുന്ന സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍ തുടങ്ങിയ സഹകരണ സംഘങ്ങള്‍ക്കു 2007 മുതല്‍ ഈ ഇളവില്ലാതായി. തുടക്കത്തില്‍, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കും കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്കും ഇളവ് നല്‍കുന്ന നിലപാടാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍, 2008 ല്‍ സ്ഥിതി മാറിത്തുടങ്ങി. ചില പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കി.

കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ സഹകരണ ബാങ്കുകള്‍ എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ സംഘങ്ങളുടേത് ബാങ്കിങ് ബിസിനസ്സാണെന്നു വ്യാഖ്യാനിച്ചാണ് നികുതിയടയ്ക്കണമെന്ന നിര്‍ദേശം ഉദ്യോഗസ്ഥര്‍ നല്‍കിത്തുടങ്ങിയത്. 2009 ല്‍ സംഘങ്ങള്‍ ഇതിനെതിരെ നിയമ നടപടി തുടങ്ങി. ആദായനികുതി അപ്പലറ്റ് അതോറിറ്റി, ട്രിബ്യൂണലുകള്‍, ഹൈക്കോടതി എന്നിവിടങ്ങളിലെല്ലാം കേസ് എത്തി. ആദ്യവിധികളിലേറെയും സംഘങ്ങള്‍ക്ക് അനുകൂലമായിരുന്നു. എന്നാല്‍, കേസിനു പോകുന്ന സംഘത്തിനു മാത്രമാണ് ആ കോടതിവിധികള്‍ ബാധകമായിരുന്നത്. അതിനാല്‍, വ്യവഹാരങ്ങളും ആദായനികുതി തര്‍ക്കവും തുടര്‍ന്നുകൊണ്ടേയിരുന്നു.

ഹൈക്കോടതിയുടെ വിരുദ്ധ വിധികള്‍

ആദായനികുതി ചുമുത്തിയ നടപടിക്കെതിരെ പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്ക് ഹൈക്കോടതിയെ സമീപിച്ചു. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘമായ പെരിന്തല്‍മണ്ണ ബാങ്കിന്റെ പ്രധാന വായ്പകള്‍ കാര്‍ഷിക – അനുബന്ധ വായ്പകളല്ലെന്നും അതിനാല്‍ നികുതി ഇളവ് അനുവദിക്കാനാവില്ലെന്നുമായിരുന്നു ആദായനികുതി വകുപ്പിന്റെ വാദം. രജിസ്‌ട്രേഷന്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘമായാണ് എന്നതുകൊണ്ടുമാത്രം അതിനെ അങ്ങനെ കണക്കാക്കാനാവില്ലെന്നും സംഘത്തിന്റെ പ്രവര്‍ത്തനംകൂടി പരിശോധിച്ചാവണം കാര്‍ഷിക വായ്പാ സഹകരണ സംഘമാണോയെന്നു നിശ്ചയിക്കേണ്ടത് എന്നുമായിരുന്നു അവരുടെ വാദം. 2014 ല്‍ ഈ കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞു. നികുതി നിര്‍ണയത്തിനും ഇളവനുവദിക്കുന്നതിനും ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം കൂടി വിലയിരുത്താമെന്നായിരുന്നു വിധി.

2016 ല്‍ ചിറക്കല്‍ സഹകരണ ബാങ്ക് നല്‍കിയ കേസും ഹൈക്കോടതിയിലെത്തി. അതും ഡിവിഷന്‍ ബെഞ്ചാണ് പരിഗണിച്ചത്. പെരിന്തല്‍മണ്ണയുടെ കാര്യത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍തന്നെയാണ് ചിറക്കല്‍ കേസിലും ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ഒരു സഹകരണ സംഘം എങ്ങനെയാണോ രജിസ്റ്റര്‍ ചെയ്തത് അതിനപ്പുറം അതു പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ട അധികാരി ആദായനികുതി വകുപ്പുദ്യോഗസ്ഥരല്ലെന്നായിരുന്നു ഈ കേസില്‍ ഡിവിഷന്‍ ബെഞ്ച് സ്വീകരിച്ച നിലപാട്. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കു അതിന്റെ പ്രവര്‍ത്തനം വിലയിരുത്താതെ ആദായനികുതി ഇളവ് നല്‍കണമെന്നു ഹൈക്കോടതി വിധിച്ചു.

ഒരേ കോടതിയുടെ രണ്ടു വിധിന്യായങ്ങള്‍ വന്നതോടെ ആദായനികുതി വകുപ്പ് ഹൈക്കോടതി ഫുള്‍ബെഞ്ചിനു അപ്പീല്‍ നല്‍കി. 2018 ജൂണില്‍ ഈ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. 2019 മാര്‍ച്ച് 19 നാണ് ഇതില്‍ വിധി പറഞ്ഞത്. പെരിന്തല്‍മണ്ണ കേസില്‍ ഡിവിഷന്‍ ബെഞ്ച് എടുത്ത നിലപാടാണ് ഫുള്‍ബെഞ്ചും സ്വീകരിച്ചത്. ഇതോടെ, ഹൈക്കോടതി വിധി പൂര്‍ണമായും സഹകരണ സംഘങ്ങള്‍ക്ക് എതിരായി. ഈ വിധിക്കു പിന്നാലെ ആദായനികുതി വകുപ്പ് സംഘങ്ങള്‍ക്ക് വ്യാപകമായി നികുതിയും പിഴയും ചുമത്തി. പിരിഞ്ഞുകിട്ടാത്ത വരുമാനത്തിനുപോലും നികുതി ഈടാക്കി. ആദായനികുതി വകുപ്പിന്റെ ഈ നടപടി കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കുന്നതാണെന്നു സര്‍ക്കാര്‍ അടക്കം കുറ്റപ്പെടുത്തി. ഒടുവില്‍, അവസാന അത്താണിയെന്ന നിലയിലാണ് സംഘങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ചിറക്കല്‍ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ അപ്പീല്‍ നല്‍കി. അതിലാണ് നിര്‍ണായകമായ വിധി സഹകരണ സംഘങ്ങള്‍ സ്വന്തമാക്കിയത്.

ആദായനികുതി വകുപ്പിന്റെ വാദം

രാജ്യത്താകെ ബാധകമാകുന്ന ഒരു വിഷയം എന്ന നിലയിലാണ് സുപ്രീം കോടതി ഈ കേസ് പരിഗണിച്ചത്. നിയമത്തിന്റെ ഇഴകീറി പരിശോധന നടന്നു. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയതുകൊണ്ടുമാത്രം ഒരു പ്രാഥമിക കാര്‍ഷിക വായ്പാ സംഘത്തെ അതായി കണക്കാക്കാനാവില്ല എന്ന വാദം തന്നെയാണ് ആദായനികുതി വകുപ്പിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ബല്‍ബീര്‍ സിങ് സുപ്രീം കോടതിയിലും ഉന്നയിച്ചത്. ഒരു സംഘം എന്താണെന്നും അതിനു നിയമം അനുശാസിക്കുന്നവിധം ആദായനികുതി ഇളവു നല്‍കേണ്ടതുണ്ടോയെന്നും നിര്‍ണയിക്കാന്‍ പ്രവര്‍ത്തനം കൂടി വിലയിരുത്തണമെന്നായിരുന്നു വാദം. കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ നടത്തുന്നത് ബാങ്കിങ് ബിസിനസ്സാണ്. അതിനാല്‍, ആദായ നികുതിയില്‍ ഇളവു നല്‍കുന്നത് സംഘത്തിന്റെ സര്‍ട്ടിഫിക്കറ്റ് മാത്രം നോക്കിയാവരുതെന്നും പ്രവര്‍ത്തനം വിലയിരുത്തിയാവണമെന്നുമുള്ള കേരള ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ വിധി ശരിയായ രീതിയിലുള്ളതാണെന്നു ബല്‍ബീര്‍ സിങ് വാദിച്ചു.

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘത്തിന്റെ പ്രധാന ബിസിനസ് അവയുടെ അംഗങ്ങള്‍ക്ക് കാര്‍ഷിക-അനുബന്ധ വായ്പകള്‍ നല്‍കുക എന്നതാണ്. എന്നാല്‍, കേരളത്തിലെ കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളില്‍ കാര്‍ഷിക വായ്പകള്‍ വളരെ പരിമിതമാണ്. കാര്‍ഷികേതര വായ്പകളാണ് ഏറെയും. മാത്രവുമല്ല, സംഘത്തിന്റെ ഇടപാടുകള്‍ പ്രധാനമായും നോമിനല്‍ അംഗങ്ങളുമായിട്ടാണ്. നോമിനല്‍ അംഗങ്ങളെന്നത് യഥാര്‍ഥ അംഗങ്ങളല്ല. അതു പൊതുസമൂഹത്തിനു തുല്യമാണ്. പൊതുജനങ്ങളുമായി ബാങ്കിങ് ബിസനസ് ചെയ്യുന്നത് കാര്‍ഷിക വായ്പാ സഹകരണ സംഘത്തിന്റെ പരിധിയില്‍ വരുന്ന കാര്യമല്ല. അതു ബാങ്കിങ് പ്രവര്‍ത്തനമാണ്. സഹകരണ ബാങ്കുകള്‍ക്ക് ആദായ നികുതി ഇളവ് നല്‍കുന്ന 80 (പി ) വകുപ്പ് ബാധകമല്ലെന്ന് നിയമത്തില്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട് – അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ഉന്നയിച്ചു.

ഹൈദരാബാദിലെ സിറ്റിസണ്‍ സഹകരണ സംഘത്തിന്റെ കേസ് ഉദാഹരിച്ചാണ് കേരള ഹൈക്കോടതി ഫുള്‍ബെഞ്ച് ചിറക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ വാദം തള്ളി ആദായനികുതി വകുപ്പിനനുകൂലമായി വിധി പറഞ്ഞത്. ഇതാണ് ശരിയായ നിലപാട്. ഒരു സഹകരണ സംഘമായി രജിസ്റ്റര്‍ ചെയ്ത സിറ്റിസണ്‍ സഹകരണ സംഘം ബാങ്കിങ് ബിസിനസ് നടത്തിയെന്നു നേരത്തെ സുപ്രീം കോടതിതന്നെ വിലയിരുത്തിയിട്ടുണ്ടെന്നാണ് ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതു സുപ്രീം കോടതിയും അംഗീകരിക്കണമെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ ആവശ്യം.

സംഘങ്ങളുടെ എതിര്‍വാദം

അഭിഭാഷകരായ ശ്യാംദേവന്‍, അരവിന്ദ് ദാത്തര്‍ എന്നിവരാണ് സഹകരണ സംഘങ്ങള്‍ക്കുവേണ്ടി പ്രധാനമായും സുപ്രീം കോടതിയില്‍ വാദിച്ചത്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ അവയുടെ അംഗങ്ങള്‍ക്കുതന്നെയാണ് വായ്പ നല്‍കുന്നതെന്നു ഇവര്‍ വിശദമാക്കി. അംഗങ്ങള്‍ക്കു നല്‍കുന്ന വായ്പയിലേറെയും കാര്‍ഷിക വായ്പയാവണമെന്നു ആദായ നികുതി ഇളവ് നല്‍കുന്ന 80 (പി ) ( എ ) ( ഐ ) വകുപ്പുകളില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. 80 ( പി ) നാലാം ഉപവകുപ്പ് കൂട്ടിച്ചേര്‍ത്തപ്പോഴാണ് പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു ആദായ നികുതി ഇളവ് നിഷേധിക്കുന്ന സ്ഥിതിയുണ്ടായത്. എന്നാല്‍, നാലാം ഉപവകുപ്പില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കു നികുതി ഇളവ് നിഷേധിക്കുന്നില്ല. ഈ നിഷേധം ആദായനികുതി വകുപ്പുദ്യോഗസ്ഥരുടെ തെറ്റായ നടപടിയിലൂടെയാണ് ഉണ്ടാകുന്നത്. 2008 മെയ് ഒമ്പതിനിറക്കിയ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ സര്‍ക്കുലറില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സഹകരണ ബാങ്കുകള്‍ക്കു മാത്രമാണ് നാലാം ഉപവകുപ്പ് ബാധകമാകുന്നതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത് – ശ്യാംദേവനും അരവിന്ദ് ദാത്തറും സുപ്രീംകോടതിയെ അറിയിച്ചു.

സിറ്റിസണ്‍ സഹകരണ സംഘത്തിന്റെ കേസ് ഉദാഹരിച്ചതുതന്നെ തെറ്റായ വ്യാഖ്യാനത്തിലൂടെയാണെന്നായിരുന്നു മറ്റൊരു വാദം. അംഗങ്ങള്‍ക്കു വായ്പ കൊടുക്കുന്നതിനു പകരം എല്ലാ വിഭാഗം ജനങ്ങള്‍ക്കും അംഗങ്ങളെന്ന പരിഗണനപോലുമില്ലാതെ വായ്പ നല്‍കുകയാണ് സിറ്റിസണ്‍ സഹകരണ സംഘം ചെയ്തത്. പൊതുജനങ്ങളുമായി ഇത്തരത്തില്‍ ഇടപാടു നടത്തുന്നത് ബാങ്കിങ് ബിസിനസ്സാണ്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്ലാതെ അതു ചെയ്യാനാവില്ല. അതിനാല്‍, നിയമവിരുദ്ധ പ്രവര്‍ത്തനമാണ് സിറ്റിസണ്‍ സഹകരണ സംഘം നടത്തിയത്. അക്കാരണത്താലാണ് രജിസ്‌ട്രേഷന്‍ കൊണ്ടുമാത്രമല്ല പ്രവര്‍ത്തനംകൂടി പരിശോധിച്ചുവേണം സഹകരണ സംഘത്തെ വിലയിരുത്തണമെന്നു ആ കേസില്‍ സുപ്രീംകോടതി പറഞ്ഞത്. അതു തെറ്റായ രീതിയിലാണ് കേരള ഹൈക്കോടതി കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ കാര്യത്തില്‍ ഉദ്ധരിച്ചത്. കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഒരു തര്‍ക്കവും നിലവിലില്ല. ബാങ്കിങ് നിയന്ത്രണ നിയമം ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന പരാതിയുമില്ല. പിന്നെ എങ്ങനെ ആദായനികുതി ഉദ്യോഗസ്ഥര്‍ നികുതിയിളവ് നിഷേധിക്കുകയും വന്‍തുക നികുതി ചുമത്തുകയും ചെയ്യുമെന്നു സംഘങ്ങള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു.

സഹ. സംഘവും സഹ. ബാങ്കും ഒന്നല്ല

വാദങ്ങളും കേസിനാധാരമായ നിയമങ്ങളും അവയ്ക്കു വിവിധ ഘട്ടങ്ങളില്‍ സുപ്രീം കോടതിയടക്കം നല്‍കിയ വ്യാഖ്യാനങ്ങളും പരാമര്‍ശിച്ചാണ് 67 പേജുള്ള വിധിന്യായം ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, നവിന്‍ സിന്‍ഹ, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് പുറപ്പെടുവിച്ചത്. സഹകരണ സംഘങ്ങളും സഹകരണ ബാങ്കുകളും ഒന്നല്ല എന്നു അര്‍ഥശങ്കയ്ക്കിടയില്ലാതെ ഈ വിധിയില്‍ വിശദീകരിക്കുന്നുണ്ട്. വാണിജ്യ ബാങ്കുകള്‍ക്ക് തുല്യമായി ബാങ്കിങ് പ്രവര്‍ത്തനം നടത്തുന്നവയാണ് സഹകരണ ബാങ്കുകള്‍. പൊതുജനങ്ങളാണ് അവയുടെ ഇടപാടുകാര്‍. അവ ഒരിക്കലും പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളല്ല. ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ മൂന്നാം വകുപ്പിലും 56-ാം വകുപ്പിലും സഹകരണ ബാങ്ക് എന്നാല്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളല്ല എന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളാണ് സഹകരണ ബാങ്കുകളെന്നു ബി.ആര്‍ ആക്ടിലെ 22 (1) (ബി) വകുപ്പില്‍ വിശദമാക്കിയിട്ടുണ്ട്. മാത്രവുമല്ല, കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ റിസര്‍വ് ബാങ്കിന്റെ ലൈസന്‍സിനു അപേക്ഷിച്ചപ്പോള്‍ 2013 ഒക്ടോബര്‍ 25 നു ആര്‍.ബി.ഐ. നല്‍കിയ കത്തില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു ബാങ്കിങ് ലൈസന്‍സ് വേണ്ടതില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇവ സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലാണെന്നും ആര്‍.ബി.ഐ.യുടെ നിയന്ത്രണത്തിലല്ലെന്നും വിശദമാക്കിയിട്ടുണ്ടെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

കേരളത്തിലെ 13 പ്രാഥമിക സഹകരണ ബാങ്കുകളാണ് നേരത്തെ റിസര്‍വ് ബാങ്കിനു ബാങ്കിങ് ലൈസന്‍സിനായി അപേക്ഷ നല്‍കിയിരുന്നത്. അന്നു റിസര്‍വ് ബാങ്ക് ആ അപേക്ഷ തള്ളിക്കൊണ്ട് നല്‍കിയ മറുപടിയാണ് ഇന്നു സഹകരണ സംഘങ്ങള്‍ക്കു പ്രധാന അത്താണിയായതെന്നത് ശ്രദ്ധേയമാണ്. ഇക്കാര്യം കോടതിയില്‍ ചൂണ്ടിക്കാട്ടാനായതും നേട്ടമായി. ആദായനികുതി നിഷേധിക്കാന്‍ ഹൈക്കോടതി ഉദ്ധരിച്ച സിറ്റിസണ്‍ സഹകരണ സംഘത്തിന്റെ കേസ് ശരിയായി അവതരിപ്പിക്കാനായതും വിധി അനുകൂലമാകാന്‍ കാരണമായി. സിറ്റിസണ്‍ സഹകരണ സംഘത്തിന്റെ കേസും അതിലുണ്ടായ കോടതിവിധിയും ആദായനികുതി ഉദ്യോഗസ്ഥര്‍ ആയുധമാക്കുമ്പോള്‍ വിധിയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ടിരിക്കണമെന്ന നിരീക്ഷണമാണ് സുപ്രീം കോടതി നടത്തിയത്.

നോമിനല്‍ അംഗവും അംഗം തന്നെ

നോമിനല്‍ അംഗങ്ങളെന്നത് സഹകരണ സംഘത്തിന്റെ യഥാര്‍ഥ അംഗങ്ങളല്ലെന്ന ആദായനികുതി വകുപ്പിന്റെ വാദവും സുപ്രീം കോടതി അംഗീകരിച്ചില്ല. നോമിനല്‍ അംഗങ്ങളെ പൊതുജനങ്ങളായും അവരുമായുള്ള ഇടപാട് ബാങ്കിങ് പ്രവര്‍ത്തനമായും വ്യാഖ്യാനിക്കുന്നത് നിയമപരമല്ലെന്നു വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. ആദായനികുതി നിയമത്തില്‍ ഒരിടത്തും സഹകരണ സംഘത്തിലെ അംഗങ്ങളെ നിര്‍വചിച്ചിട്ടില്ല. അതത് സംസ്ഥാനങ്ങളാണ് സഹകരണ നിയമം പാസാക്കുന്നത്. ആ നിയമത്തിലാണ് സഹകരണ സംഘത്തിലെ അംഗങ്ങളെ നിര്‍വചിച്ചിട്ടുള്ളത്. ആ നിര്‍വചനമാണ് ആദായ നികുതി നിയമവും അംഗീകരിക്കുന്നത്. കേരള സഹകരണ സംഘം നിയമത്തില്‍ നോമിനല്‍ അംഗങ്ങളെയും അംഗങ്ങളായിത്തന്നെയാണ് കണക്കാക്കിയിട്ടുള്ളത്. ആന്ധ്രയിലെ നിയമത്തില്‍ അത്തരം വ്യവസ്ഥയില്ലാത്തതുകൊണ്ടാണ് സിറ്റിസണ്‍ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമാകുന്നത്. കേരള നിയമത്തില്‍ വകുപ്പ് 56 രണ്ടാം ഉപവകുപ്പില്‍ അംഗങ്ങളല്ലാത്തവര്‍ക്കും അവരുടെ നിക്ഷേപത്തിന്റെ ഗ്യാരന്റിയില്‍ വായ്പ നല്‍കാമെന്നു പറഞ്ഞിട്ടുണ്ട്. അതിനാല്‍, അംഗങ്ങള്‍ക്കും അംഗങ്ങളല്ലാത്തവര്‍ക്കും വായ്പ കൊടുത്താലും എല്ലാ സഹകരണ സംഘങ്ങള്‍ക്കും ആദായ നികുതിയില്‍ ഇളവു നല്‍കണമെന്നു സുപ്രീം കോടതി വ്യക്തമാക്കി.

സംഘങ്ങള്‍ നല്‍കുന്ന കാര്‍ഷിക വായ്പയുടെ തോത് ആദായനികുതിക്കു അളവുകോലാക്കുന്നത് നിയമപരമല്ലെന്നായിരുന്നു സുപ്രീംകോടതിയുടെ മറ്റൊരു നിരീക്ഷണം. ആദായനികുതി നിയമത്തില്‍ ഒരിടത്തും കാര്‍ഷിക വായ്പ കൊടുക്കുന്ന സംഘങ്ങള്‍ക്കാണ് നികുതി ഇളവ് ബാധകമെന്നു പറഞ്ഞിട്ടില്ല. കാര്‍ഷികം എന്ന വാക്ക് തിരുകിക്കയറ്റി സഹകരണ സംഘങ്ങള്‍ക്കു നിയമം അനുവദിക്കുന്ന നികുതി ഇളവ് നിഷേധിക്കുന്നത് ശരിയായ നടപടിയല്ല. അതിനാല്‍, ഒരു നിയന്ത്രണമോ പരിമിതിയോ ചൂണ്ടിക്കാട്ടി സഹകരണ സംഘങ്ങള്‍ക്കു 80 (പി ) ഇളവ് നിഷേധിക്കരുത്. കേരള ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ വിധി തികച്ചും തെറ്റായ രീതിയിലുള്ളതാണ്. അംഗങ്ങള്‍ക്കു കാര്‍ഷികമോ കാര്‍ഷികേതരമോ ആയ ഏതു തരത്തിലുള്ള വായ്പ നല്‍കിയാലും സഹകരണ സംഘങ്ങള്‍ക്കു നികുതിയിളവിനു അര്‍ഹതയുണ്ടെന്നു സുപ്രീം കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.

പിന്നാമ്പുറം തേടേണ്ടതില്ല

കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു നികുതിയിളവ് നല്‍കാമെന്നാണ് ആദായനികുതി നിയമത്തിലെ വ്യവസ്ഥ. കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ എന്നാല്‍ മുഖ്യമായും കാര്‍ഷിക-അനുബന്ധ വായ്പകള്‍ നല്‍കുന്ന സംഘമാണെന്നു ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഈ രണ്ടു വ്യവസ്ഥകളെയും ഒരുമിച്ചെടുത്തു വ്യാഖ്യാനിച്ചാണ് ആദായനികുതി വകുപ്പ് നികുതി ചുമത്തുന്നതിനുള്ള ന്യായീകരണം കണ്ടെത്തിയത്. അതായത്, മുഖ്യവായ്പ കാര്‍ഷിക-അനുബന്ധ വായ്പയല്ല. അങ്ങനെയല്ലെങ്കില്‍ അത് കാര്‍ഷിക വായ്പാ സഹകരണ സംഘവുമല്ല. ഇതായിരുന്നു ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചെടുത്ത് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന്റെ പിന്നാമ്പുറം ആദായനികുതി ഉദ്യോഗസ്ഥര്‍ തേടേണ്ടതില്ലെന്നാണ് ഇതിനു സുപ്രീം കോടതി വിധിയില്‍ നല്‍കിയ മറുപടി.
ആദായനികുതി സംബന്ധിച്ച് ഹൈക്കോടതിയുടെ പരിഗണനയ്‌ക്കെത്തുന്ന എല്ലാ കേസുകളും ഈ വിധിയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ട് തീര്‍പ്പാക്കണമെന്ന നിര്‍ദേശവും സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. ഏറെക്കാലമായി അലട്ടിയ പ്രശ്‌നത്തിനു പരമോന്നത നീതിപീഠത്തില്‍നിന്നു പരിഹാരമുണ്ടാകുമ്പോള്‍ അതു കേരളത്തിലെ സഹകരണ മേഖലയ്ക്കുണ്ടാക്കുന്ന ആശ്വാസം ചെറുതല്ല.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!