വിപണി കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയ്ക്ക് സഹകരണ ബദല്‍

Deepthi Vipin lal

(2020 നവംബര്‍ ലക്കം )

 

ഡോ. എം. രാമനുണ്ണി

( തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ മുന്‍ മാനേജരും
കണ്‍സ്യൂമര്‍ഫെഡ് മുന്‍ മാനേജിങ് ഡയരക്ടറും )

കര്‍ഷകരും കര്‍ഷക സംഘടനകളും എതിര്‍ക്കുന്ന പുതിയ കാര്‍ഷിക നിയമം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ നമ്മുടെ സഹകരണ മേഖലയ്ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയും ? ഒരാലോചന.

പാര്‍ലമെന്റിന്റെ ഇക്കഴിഞ്ഞ സമ്മേളനം രാജ്യചരിത്രത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്തമായ നിയമ നിര്‍മാണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. കോവിഡ് കാലഘട്ടത്തില്‍ വലിയ തോതില്‍ ചര്‍ച്ചയും പ്രതിഷേധങ്ങളും ഉയരാതെതന്നെ, ഒരു സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന തത്വശാസ്ത്രത്തിലും വീക്ഷണ ഗതിയിലും മാറ്റം വരുത്താനിടയാക്കുന്ന ഇടപെടലുകളാണ് നിയമ നിര്‍മാണത്തിലൂടെ സാക്ഷാത്കരിച്ചിരിയ്ക്കുന്നത്. ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ വരുത്തിയ ഭേദഗതിയിലൂടെ സഹകരണ സ്ഥാപനങ്ങളുടെ ജനാധിപത്യ അവകാശങ്ങളില്‍ കൈവയ്ക്കാന്‍ റിസര്‍വ് ബാങ്കിന് അവസരമൊരുക്കിയിരിക്കുന്നു. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് എന്ന പേര് ഉപയോഗിയ്ക്കാനോ ബാങ്കിങ് ഇടപാടുകള്‍ നടത്താനോ കഴിയാത്തവിധം നിയമ വ്യവസ്ഥയിലൂടെ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചിരി്ക്കുന്നു. അംഗത്വം സംബന്ധിച്ച് സഹകരണ നിയമത്തില്‍ എന്തുതന്നെ പറഞ്ഞിരുന്നാലും ഭാവിയില്‍ നോമിനല്‍ മെമ്പര്‍മാരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നിക്ഷേപം സമാഹരിയ്ക്കാന്‍ കഴിയാത്ത വിധത്തില്‍ നിയമ നിര്‍മാണം നടന്നു കഴിഞ്ഞിരിക്കുന്നു. തൊഴില്‍ മേഖലയില്‍ ഒട്ടനവധി മാറ്റങ്ങള്‍ സൃഷ്ടിയ്ക്കാന്‍ കഴിയുന്ന ലേബര്‍ നിയമങ്ങളിലും വന്‍ തോതില്‍ മാറ്റങ്ങള്‍ നിയമനിര്‍മാണത്തിലൂടെ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു. നിര്‍ഭാഗ്യവശാല്‍ ഈ രണ്ട് മേഖലകളിലെ നിയമനിര്‍മാണവും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായില്ല. എന്നാല്‍, ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഭേദഗതികളാണ് കാര്‍ഷിക മേഖലയില്‍ നടപ്പില്‍ വരുത്തിയിരിക്കുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ആന്ധ്ര , ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ എല്ലാ കര്‍ഷകരും കര്‍ഷക സംഘടനകളും ഈ ബില്ലുകള്‍ക്കെതിരെ വന്‍ തോതില്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നു. ഈ സാഹചര്യത്തില്‍, അക്കാദമികമായ രീതിയില്‍ കാര്‍ഷിക ബില്ലിനെ പരിശോധിയ്ക്കാനും ഇതുവഴി ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും സഹകരണ മേഖലയിലൂടെ എന്ത് ഇടപെടല്‍ നടത്താനാകും എന്ന ആലോചനയാണ് ഇവിടെ നടത്തുന്നത്.

എ.പി.എം.സി. മാര്‍ക്കറ്റ് ഏഴായിരത്തിലേറെ

പാര്‍ലമെന്റ് അംഗീകരിച്ച് രാഷ്ട്രപതി ഒപ്പ് വെച്ച മുന്നു ബില്ലുകളാണ് കാര്‍ഷിക മേഖലയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളത്. (1) The Farmer’s produces trade and commerce ( promotion and facilitation ) bill, 2020., (2) The Farmers ( Empowerment and protection ) agreement on price assurance and farm services bill, 2020 , (3) The essential commodities ( Amendment ) bill, 2020 എന്നീ ബില്ലുകളാണ് നമ്മുടെ രാജ്യത്ത് നടപ്പാകുന്നത്. ആദ്യത്തെ ബില്‍ നടപ്പാകുന്നതോടെ നമ്മുടെ രാജ്യത്ത് നിലവിലുണ്ടായിരുന്ന കാര്‍ഷികോല്‍പ്പാദക വിപണനക്കമ്മിറ്റി ( എ.പി.എം.സി ) യുടെ നേതൃത്വത്തില്‍ നടന്നു വന്നിരുന്ന മന്‍ഡി അഥവാ മാര്‍ക്കറ്റ് നിഷ്‌ക്രിയമാകും. കേരളം, ബീഹാര്‍, മണിപ്പൂര്‍ തുടങ്ങിയ ഏതാനും സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലായിടത്തുമായി ഇത്തരത്തില്‍പ്പെട്ട ഏഴായിരത്തിലേറെ എ.പി.എം.സി. ( അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്‌സ് മാര്‍ക്കറ്റിങ് കമ്മറ്റി ) മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഈ മാര്‍ക്കറ്റുകളില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ കര്‍ഷകര്‍ രേഖാമൂലം ഏര്‍പ്പെടുത്തിയിരുന്നു. അതുവഴി ഒരു പക്ഷേ, കുത്തകകള്‍ക്ക് കര്‍ഷകരുമായി വിലപേശി കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നതിനുള്ള അവസരം ഇല്ലാതാക്കിയിരുന്നു. തന്നെയുമല്ല, വിലനിലവാരം താഴേയ്ക്ക് പോകുന്ന സാഹചര്യത്തില്‍ തറവില പ്രഖ്യാപിച്ച് കര്‍ഷകനു ന്യായവില ലഭ്യമാക്കാന്‍ അതത് സര്‍ക്കാരുകള്‍ക്ക് കഴിയുമായിരുന്നു. എന്നാല്‍, ഇത്തരം വിപണികളില്‍ ഇടനിലക്കാരുടെ പ്രവര്‍ത്തനം അതിശക്തമായിരുന്നുവെന്നും അതുകൊണ്ട് തന്നെ ഇവയൊന്നും ഉദ്ദേശിച്ച ലക്ഷ്യം നേടുന്നതിന് പര്യാപ്തമായിരുന്നില്ലായെന്നുമുള്ള വിമര്‍ശനം നിലനില്‍ക്കുന്നു. ഈ പുതിയ ബില്‍ നടപ്പാകുന്നതോടെ ഇനി കാര്‍ഷിക വിഭവങ്ങളുടെ വില നിശ്ചയിക്കുന്നത് മാര്‍ക്കറ്റില്‍ നിലനില്‍ക്കുന്ന സപ്ലൈ / ഡിമാന്‍ഡ് സമതുലിതാവസ്ഥയാണ്. ഇന്ത്യ പോലുള്ള രാജ്യത്ത് വിപണി കീഴടക്കുന്ന ശക്തികള്‍ക്ക് വില നിശ്ചയിക്കാന്‍ അവസരം ഒരുക്കുകവഴി കര്‍ഷകരുടെ താല്‍പ്പര്യം ഹനിയ്ക്കപ്പെടുമെന്നാണ് കര്‍ഷക സംഘടനകളും കര്‍ഷകരും ആശങ്കപ്പെടുന്നത്. എന്നാല്‍, ഒരു കര്‍ഷകന് തന്റെ ഉല്‍പ്പന്നം രാജ്യത്ത് എവിടെ വേണമെങ്കിലും ആര്‍ക്കും ഇഷ്ടാനുസരണം വില്‍ക്കാന്‍ കഴിയുമെന്നതിനാല്‍ വിപണിയിലെ മത്സരം നല്ല വില ഉറപ്പാക്കുമെന്ന വാദഗതിയും നിലവിലുണ്ട്.

വന്‍കിട കമ്പനികള്‍ക്ക് സുവര്‍ണാവസരം

രണ്ടാമത്തെ ബില്‍ നടപ്പാക്കുക വഴി നമ്മുടെ രാജ്യത്ത് കാര്‍ഷിക വിപണിയില്‍ ഇടപെടുന്ന വന്‍കിട കമ്പനികള്‍ക്ക് കര്‍ഷകരുമായി ധാരണാപത്രത്തില്‍ ഏര്‍പ്പെടാനും കരാര്‍കൃഷി നടപ്പാക്കാനും അവസരം കിട്ടുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹരിത വിപ്ലവ തന്ത്രത്തിന്റെ പുതിയ പതിപ്പാണ് ഈ ബില്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇതുവഴി നല്ല വിത്ത്, വളം, നല്ല കൃഷി രീതി, കൃത്യമായ ഉപദേശം എന്നിവയോടൊപ്പം ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവാങ്ങുന്നതിനുള്ള ഉറപ്പും ഇത്തരം കമ്പനികള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നു. അതായത്, ഇനി കര്‍ഷകര്‍ കൃഷി ചെയ്താല്‍ മാത്രം മതി. വിപണി കണ്ടെത്തേണ്ട ഉത്തരവാദിത്തം കര്‍ഷകര്‍ക്ക് ഇല്ലാതാകുന്നു. ഇത് അവരുടെ ജീവിതത്തില്‍ വന്‍ തോതില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്നാല്‍, തന്റെ കൃഷിയിടത്തില്‍ എന്ത് കൃഷി ചെയ്യണമെന്ന് തീരുമാനിയ്ക്കാനുള്ള അധികാരം പോലും കര്‍ഷകനു നഷ്ടപ്പെടുത്തുന്നതാണ് ഈ നിയമ നിര്‍മാണമെന്നാണ് ബഹു ഭൂരിപക്ഷവും വാദിക്കുന്നത്.

വന്‍ തോതില്‍ വളവും കീടനാശിനിയും പ്രയോഗിച്ച് മണ്ണിന്റെ ഗുണമേന്മ ഇല്ലാതാക്കിയ ഒട്ടേറെ അനുഭവങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. കര്‍ഷകനുമായുണ്ടാക്കിയ ഉടമ്പടിവ്യവസ്ഥയില്‍ മാറ്റം വരുത്തിയാല്‍ കര്‍ഷകന് വന്‍കിട കുത്തകകളോട് നിയമപരമായി മത്സരിയ്ക്കാനുള്ള ശേഷി തുലോം കുറവാണെന്നുള്ള വസ്തുത ഈ മേഖലയില്‍ കൂടുതല്‍ ആശങ്ക വളര്‍ത്തുന്നു. വിപണിസാധ്യതകള്‍ മാത്രം നോക്കി കൃഷിരീതി അവലംബിയ്ക്കാന്‍ കര്‍ഷകര്‍ നിര്‍ബ്ബന്ധിതരാകുന്നതോടെ ജൈവ വൈവിധ്യത്തിന്റെ ശോഷണവും സംഭവിക്കുന്നു. ഇന്നുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ കുത്തകകളുടെ ഇടപെടലുകള്‍ കാര്‍ഷിക മേഖലയുടെ വാണിജ്യവല്‍ക്കരണത്തിന് സഹായകരമായിട്ടുണ്ടെങ്കിലും അതിന്റെ ഗുണഫലം കര്‍ഷകര്‍ക്കും സാമാന്യ ജനങ്ങള്‍ക്കും ലഭിച്ചതായി അറിവില്ല. ഈ സാഹചര്യത്തില്‍, കൃഷി ചെയ്യുന്നതിനുള്ള കര്‍ഷകരുടെ അവകാശം നഷ്ടപ്പെടുത്താന്‍ ഇടവെയ്ക്കുന്ന ബില്ലിനെതിരെ ആശങ്കകള്‍ ഉയരുന്നത് സ്വാഭാവികം.

സര്‍ക്കാര്‍ ഇടപെടല്‍ നിയന്ത്രിക്കപ്പെടും

മൂന്നാമത്തെ ബില്‍ നടപ്പാകുന്നതോടെ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് വിപണിയില്‍ ഇടപെടാനുള്ള അവകാശവും അധികാരവും നിയന്ത്രിയ്ക്കപ്പെടുന്നു. പ്രത്യേക സാഹചര്യങ്ങളിലൊഴികെ, കുത്തകകള്‍ സൂക്ഷിയ്ക്കുന്ന കാര്‍ഷിക വിഭവങ്ങളുടെ കരുതല്‍ശേഖരത്തില്‍ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും ആരോപിച്ച് ഇടപെടാനുള്ള അവകാശം സര്‍ക്കാരിന് ഇല്ലാതാവുന്നു. കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിയ്ക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തറവില അഥവാ കുറഞ്ഞ സംഭരണ വില പ്രഖ്യാപിയ്ക്കാറുണ്ട്. ഇരുപത്തിമൂന്നോളം കാര്‍ഷിക വിഭവങ്ങള്‍ക്ക് ഉല്‍പ്പാദന സീസണ്‍ തുടങ്ങുംമുമ്പേ തന്നെ തറവില പ്രഖ്യാപിയ്ക്കുന്ന നിലവിലെ രീതി കര്‍ഷകര്‍ക്ക് ഏറെ സഹായകമാണ്. നെല്ല്, ഗോതമ്പ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവയെല്ലാം കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്നു സംഭരിച്ച് എഫ്.സി.ഐ. ഗോഡൗണുകളില്‍ സൂക്ഷിയ്ക്കുന്നതുകൊണ്ടാണ് പൊതുവിതരണ ശൃംഖല ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത്. 2015 ല്‍ ശാന്തകുമാര്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ആറു ശതമാനം കര്‍ഷകര്‍ മാത്രമാണ് താങ്ങുവിലയ്ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്. ഇതിനര്‍ഥം 94 ശതമാനം കര്‍ഷകര്‍ക്കും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ന്യായമായ വിലയ്ക്ക് വില്‍ക്കാന്‍ നിലവിലെ ഇന്ത്യന്‍ വിപണിയില്‍ കഴിയുന്നു എന്നതാണ്. തന്നെയുമല്ല, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നു 85 ശതമാനത്തിലേറെ ഗോതമ്പും അരിയും സര്‍ക്കാരാണ് ശേഖരിച്ച് സൂക്ഷിയ്ക്കുന്നത്. എ.പി.എം.സി. സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിയ്ക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ക്ക് കൃത്യമായ വില കിട്ടുന്നുവെന്നു മാത്രമല്ല, മന്‍ഡി ടാക്‌സ് ഇനത്തില്‍ ആറു ശതമാനവും സംഭരണം കൈകാര്യം ചെയ്യുന്ന ഇനത്തില്‍ രണ്ടര ശതമാനവും സര്‍ക്കാരിന് വരുമാനമായി ലഭിയ്ക്കുന്നുണ്ട്. ഒരു വര്‍ഷം 3500 കോടിയിലേറെ രൂപ ഇത്തരത്തില്‍ പഞ്ചാബിനു മാത്രം കിട്ടന്നുവെന്നാണ് വിവരങ്ങള്‍ സൂചിപ്പിയ്ക്കുന്നത്. ഈയൊരു സാഹചര്യത്തില്‍, കാര്‍ഷിക മേഖലയില്‍ വരുത്തിയിരിക്കുന്ന ഈ പരിഷ്‌കാരങ്ങള്‍ കര്‍ഷകരെയും ജനങ്ങളെയും വലിയ തോതില്‍ ബാധിയ്ക്കും.

ലക്ഷ്യമിടുന്നത് വിപണിസമ്പദ്‌വ്യവസ്ഥ

വിപണിയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമെന്ന് ഊന്നിപ്പറയുന്നതാണ് ഈ ബില്ലിന്റെ അന്തസ്സത്ത. വിപണി കര്‍ഷകന് ന്യായമായ വില ഉറപ്പാക്കും. കര്‍ഷകന്് തങ്ങളുടെ ഉല്‍പ്പന്നം എവിടെയും വില്‍ക്കാന്‍ അവസരം ലഭിയ്ക്കും. കൃഷി ചെയ്യുന്നതിന് എല്ലാവിധ സഹായവും വന്‍ കിട കുത്തകക്കമ്പനികള്‍ ഒരുക്കും. സംഭരണ സംവിധാനങ്ങള്‍ അവര്‍ തന്നെ കൃത്യമായി ക്രമീകരിയ്ക്കുന്നതിനാല്‍ കാര്‍ഷിക വിഭവങ്ങള്‍ കേട് വരുന്നത് ഒഴിവാക്കാനാകും. ആയതിനാല്‍ കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകള്‍ ഈ മേഖലയില്‍ ഇടപെടേണ്ട കാര്യമില്ല. വിപണിവില ഉറപ്പാക്കുന്നതിനാല്‍ കുറഞ്ഞ വില പ്രഖ്യാപിയ്‌ക്കേണ്ട ആവശ്യവുമില്ല – എന്നിങ്ങനെ പോകുന്നു അനുകൂല വാദങ്ങള്‍. ചുരുക്കത്തില്‍, കാര്‍ഷിക മേഖലയില്‍ പൂര്‍ണ വിപണിവത്കരണം സാധ്യമാക്കുക എന്നതുതന്നെയാണ് ഈ ബില്ലുകളിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ നിലവിലുള്ള സാമ്പത്തികാവസ്ഥയില്‍ ഇത് ഗുണകരമാകുമോ എന്നതാണ് ഏവരുടെയും ആശങ്ക. കുറെക്കൂടി കമ്പോള വ്യവസ്ഥ നിലവിലുള്ള അമേരിക്കയിലും യൂറോപ്പിലുംപോലും നടപ്പാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഒന്നാണ് വിപണി സമ്പദ് വ്യവസ്ഥ.

ഈ സാഹചര്യത്തില്‍ മറ്റ് ചില വസ്തുതകള്‍ കൂടി പരിശോധിയ്ക്കുന്നത് നന്നാകും. ആഗോള വിശപ്പ് സൂചിക ( ജി.എച്ച്.ഐ ) സംബന്ധിച്ച റിപ്പോര്‍ട്ട് ഈയിടെ പുറത്തുവന്നു. പോഷകഹാരക്കുറവ്, ശിശുമരണം, നവജാത ശിശുക്കളിലെ ഭാരക്കുറവ്, വളര്‍ച്ച മുരടിപ്പ് എന്നീ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ 94-ാം സ്ഥാനത്താണ് നിലകൊള്ളുന്നത്. ലോകത്തെ വികസിത രാജ്യങ്ങളെ ഒഴിവാക്കി തയാറാക്കിയ 107 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ 94-ാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. നമ്മുടെ അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ് ( 75 ) , നേപ്പാള്‍ ( 73 ), ശ്രീലങ്ക ( 64 ) യുദ്ധക്കെടുതി അനുഭവിയ്ക്കുന്ന ഇറാക്ക് ( 65 ), ആഫ്രിക്കന്‍ രാജ്യങ്ങളായ കെനിയ ( 84 ) , എത്യോപ്യ (92) എന്നീ രാജ്യങ്ങള്‍ക്കും പുറകിലാണ് ഇന്ത്യ എന്നു തിരിച്ചറിയുമ്പോഴാണ് കാര്‍ഷിക മേഖലയില്‍ മേല്‍ സൂചിപ്പിച്ച ഇടപെടലുകളുടെ പ്രത്യാഘാതങ്ങള്‍ നമ്മെ തുറിച്ചുനോക്കുന്നത്.

സമ്പന്നരുടെ സ്വത്ത് പെരുകുന്നു

ഇതിനൊരു മറുവശമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ സമ്പന്നരുടെ സ്വത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നു. ഫോര്‍ബ്‌സ് മാസിക നടത്തിയ പഠനത്തില്‍ മുകേഷ് അംബാനിയുടെ സ്വത്ത് 3730 കോടി ഡോളര്‍ വര്‍ധിച്ചുവെന്നും ഇതുവഴി അദ്ദേഹത്തിന്റെ മൊത്തം ആസ്തി 8870 കോടി ഡോളര്‍ ആയി മാറിയെന്നും കണ്ടെത്താന്‍ കഴിഞ്ഞു. ഗൗതം അദാനിയുടെ സ്വത്ത് 61 ശതമാനം വര്‍ധിച്ച് 2520 കോടി ഡോളറായി. ശിവ്‌നാടാര്‍, ഹിന്ദുജ സഹോദരങ്ങള്‍, ഉദയ് കൊഡാക്ക്, ലക്ഷ്മി മിത്തന്‍ എന്നു തുടങ്ങി സ്വത്തിന്റെ കാര്യത്തില്‍ ആദ്യത്തെ 10 സ്ഥാനങ്ങളിലുള്ളവരുടെ സ്വത്ത് മൊത്തം 51,750 കോടി ഡോളറായി വര്‍ധിച്ചുവെന്ന് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധേയമാണ്. ലോകത്തെമ്പാടും ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം വന്‍ തോതില്‍ വര്‍ധിച്ചിരിക്കുന്നു. ഇതിനര്‍ഥം ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും ധനികര്‍ കൂടുതല്‍ ധനികരായി മാറുകയും ചെയ്യുന്ന പ്രക്രിയയ്ക്ക് ആക്കം കൂടുന്നുവെന്നതാണ്. ഇത്തരം ഒരു സമ്പദ് വ്യവസ്ഥ സൃഷ്ടിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരുണ്ടാകാം. ഇത്തരം ഒരു സമ്പദ് വ്യവസ്ഥയുടെ ഗുണഭോക്താക്കള്‍ അതിനു വേണ്ടി പ്രചരണം നടത്തുകയും ചെയ്യും. എന്നാല്‍, ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും കര്‍ഷകരുടെയും സാധാരണക്കാരുടെയും താല്‍പ്പര്യം സംരക്ഷിയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ക്കാവുമോ എന്നു ആശങ്ക ഉയരുന്നത് ഒഴിവാക്കാനാവില്ല. ഇവിടെയാണ് സഹകരണ പ്രസ്ഥാനത്തിന്റെ കരുത്തും ഇടപെടല്‍ ശേഷിയും പ്രകടമാകേണ്ടത്.

സഹകരണ മേഖലയുടെ കരുത്ത്

നമ്മുടെ സംസ്ഥാനത്ത് സഹകരണ മേഖല നടത്തുന്ന പരിശ്രമങ്ങളെക്കുറിച്ച് പ്രത്യേകം എടുത്തുപറയേണ്ട ആവശ്യമില്ല. ഒരു കാര്യം വ്യക്തമാണ്. സഹകരണ പ്രസ്ഥാനം നിലനില്‍ക്കുന്നതുകൊണ്ടാണ്, കരുത്താര്‍ജിച്ചതുകൊണ്ടാണ്, നമ്മുടെ സംസ്ഥാനത്ത് വിപണിയിലിടപ്പെടാന്‍ സര്‍ക്കാരിനും പ്രാദേശിക ഭരണകൂടങ്ങള്‍ക്കും കഴിയുന്നത്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളും മറ്റ് സഹകരണ സ്ഥാപനങ്ങളും കര്‍ഷകര്‍ക്ക് വിത്ത്, വളം എന്നിവ ലഭ്യമാക്കുക മാത്രമല്ല വായ്പ നല്‍കുകയും വിപണി ഒരുക്കുകയും ചെയ്യുന്നുണ്ട്. ഒരൊറ്റ എ.പി.എം.സി. പോലുമില്ലാത്ത നമ്മുടെ സംസ്ഥാനത്താണ് നെല്ല് ഉല്‍പ്പാദകര്‍ക്ക് ഏറ്റവും ഉയര്‍ന്ന താങ്ങുവില കിട്ടുന്നത്. സഹകരണ സ്ഥാപനങ്ങള്‍ വഴി നെല്ല് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിഭവങ്ങള്‍ സംഭരിയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നല്‍കിക്കഴിഞ്ഞു. കോവിഡ് കാലത്ത് റേഷന്‍ ഷോപ്പുകളും സഹകരണ സ്ഥാപനങ്ങളും മുഖേന സര്‍ക്കാര്‍ നിത്യോപയോഗ സാധനങ്ങള്‍ വന്‍ തോതില്‍ വിപണിയില്‍ എത്തിക്കുന്നതുകൊണ്ടാണ് കേരളത്തിലെ കമ്പോളത്തില്‍ കുത്തകകള്‍ക്ക് അവരുടെ കരുത്ത് പ്രകടിപ്പിക്കാന്‍ കഴിയാത്തത്. എത്ര പരിശ്രമിച്ചിട്ടും വാള്‍മാര്‍ട്ട്, മോര്‍, റിലയന്‍സ് നെറ്റ്‌വര്‍ക്ക് തുടങ്ങിയ വിതരണ ശൃംഖലകള്‍ക്കൊന്നും നമ്മുടെ വിപണിയില്‍ കടന്നു് കയറാന്‍ കഴിഞ്ഞിട്ടില്ല. ബിഗ് ബസാര്‍ പോലുള്ള കൂറ്റന്‍ സംരംഭങ്ങള്‍ പോലും കേരള വിപണിയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാതെ പിന്‍ തിരിയുന്ന സാഹചര്യമാണുള്ളത്. വിദേശ കുത്തകകള്‍ക്കോ ഇന്ത്യന്‍ കുത്തകകള്‍ക്കോ കാര്യമായ ഇടപെടലിന് കേരളത്തില്‍ കഴിയാതെ പോകുന്നതിന്റെ കാരണവും മറ്റൊന്നല്ല. അതുകൊണ്ട് തന്നെ വരുംനാളുകളില്‍ ഈ പുതിയ വെല്ലുവിളിയെ നേരിടാനും അതുവഴി ഉണ്ടാകുന്ന പ്രതിസന്ധിയെ തരണം ചെയ്യാനും സഹകരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ശക്തമായി ഇടപെടേണ്ടിയിരിക്കുന്നു.

പി.പി.പി. മോഡല്‍ ആവാം

ഉല്‍പ്പാദന മേഖലയില്‍ കര്‍ഷകരുടെ കൂട്ടായ്മകള്‍ സംഘടിപ്പിക്കുകയും ഉല്‍പ്പാദകര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുക എന്നത് സഹകരണ മേഖല ഏറ്റെടുക്കേണ്ട പ്രധാന പ്രവര്‍ത്തനങ്ങളിലൊന്നാണ്. ഓരോ പ്രദേശത്തിന്റെയും ജൈവ വൈവിധ്യം സംരക്ഷിയ്ക്കാനും കുത്തകകളുടെ കരാര്‍കൃഷി ഒഴിവാക്കാനും തരിശായി കിടക്കുന്ന കൃഷിഭൂമികളും പാടശേഖരങ്ങളും ഏറ്റെടുത്ത് കര്‍ഷകരുടെ സഹായത്തോടെ കൃഷിയൊരുക്കാന്‍ സഹകരണ സംഘങ്ങള്‍ തയാറാകണം. കേന്ദ്ര സര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ച ഭക്ഷ്യ സംസ്‌കരണ , കോള്‍ഡ് സ്റ്റോറേജ് സംവിധാനമൊരുക്കല്‍ മേഖലകളിലെല്ലാം കൃത്യമായ പ്രോജക്ടുകള്‍ ഏറ്റെടുക്കാനും വിജയിപ്പിക്കാനും കഴിയുന്ന പബ്ലിക്ക് പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് മോഡലുകള്‍ക്ക് ( പി.പി.പി ) രൂപം നല്‍കാന്‍ സഹകരണ മേഖലയ്ക്ക് കഴിയണം. കേരളീയ വിഭവങ്ങളുടെ വിപണി സ്വീകാര്യത വര്‍ധിപ്പിയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച നൂതന പരിപാടിയാണ് ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് നിര്‍മിതിയെന്നത്. ഓരോ പ്രദേശത്തിന്റെയും വിഭവങ്ങളുടെയും സാധ്യതകള്‍ കൃത്യമായി പഠിച്ച് അവയുടെ യുണിക്ക് സെല്ലിങ്ങ് പ്രൊപ്പോസിഷന്‍ ( യു.എസ്.പി ) കണ്ടെത്തി അവയ്ക്ക് അംഗീകാരം നേടിയെടുക്കുക എന്നത് സഹകരണ മേഖല ഏറ്റെടുക്കേണ്ട പ്രവര്‍ത്തനമാണ്. പാലക്കാടന്‍ മട്ട ഇന്ന് ഒരു കുത്തകയ്ക്കും ഏറ്റെടുക്കാനാവില്ല. പേറ്റന്റ് നിയമത്തിലെ ജ്യോഗ്രഫിക്ക് ഇന്‍ഡിക്കേറ്റേഴ്സ് എന്ന സാധ്യത ഉപയോഗിച്ച് ഇതിന്റെ ഉടമസ്ഥാവകാശം കര്‍ഷകരില്‍ നിക്ഷിപ്തമാക്കിയിരിക്കുന്നു. ഇതുപോലെ തൃശ്ശൂരിലെ ചങ്ങാലിക്കോടനും വയനാട്ടിലെ ജീരകശാലയും ഗന്ധകശാലയും എറണാകുളത്തെ പൊക്കാളി നെല്ലും തുടങ്ങി എല്ലാ കാര്‍ഷിക വിഭവങ്ങളും അതിന്റെ ഉടമസ്ഥാവകാശം കര്‍ഷകരില്‍ നിക്ഷിപ്തമാക്കുന്നതിന് സഹകരണ മേഖലയ്ക്ക് അവസരമൊരുക്കാന്‍ കഴിയും. കുത്തകകളുടെ കടന്നുകയറ്റം ഒഴിവാക്കാനും ചൂഷണം ഇല്ലായ്മ ചെയ്യാനും ആഗോളതലത്തില്‍ ചിന്തിച്ച് പ്രാദേശിക തലത്തില്‍ ഇടപെടുക ( Think globally and act locally ) എന്ന പ്രത്യാക്രമണ രീതി അഥവാ പ്രതിരോധത്തിലൂടെയുള്ള ബദല്‍ സൃഷ്ടിയ്ക്കാന്‍ സഹകരണ മേഖലയ്ക്ക് കഴിയണം.

നമ്മുടെ രാജ്യവും സമൂഹവും ലോകവും ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് നമ്മുടെ കൊച്ചു സംസ്ഥാനത്തെയാണ്. ഇവിടത്തെ ജനകീയ സ്ഥാപനമായ സഹകരണ പ്രസ്ഥാനത്തെയാണ്. പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിന് കൂടുതല്‍ കരുത്താര്‍ജിക്കാന്‍ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞാല്‍ കാര്‍ഷിക മേഖലയിലെ ബില്ലും ബാങ്കിങ് നിയന്ത്രണ നിയമത്തിലെയും തൊഴില്‍ നിയമത്തിലെയും ഭേദഗതിയുമെല്ലാം ഉയര്‍ത്തുന്ന ആശങ്കകള്‍ ദൂരീകരിയ്ക്കാനാകും. 1947 മുതല്‍ 2020 വരെയുള്ള ഇന്ത്യയുടെ വികസനം, വികസന മാതൃകകള്‍, ഇടപെടല്‍ തന്ത്രങ്ങള്‍ എന്നിവ സസൂക്ഷ്മം പരിശോധിയ്ക്കുമ്പോള്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലും നിയന്ത്രണത്തിലുമുള്ള ഇടപെടലുകളില്‍ നിന്നു മാറി , വിപണിയെ തുറന്നുവിട്ട് മത്സരം വര്‍ധിപ്പിച്ച് പുതിയൊരു സന്തുലിതാവസ്ഥ സൃഷ്ടിയ്ക്കാനുള്ള പരിശ്രമം നമുക്ക് കണ്ടെത്താനാകും. അതുകൊണ്ട്തന്നെ കാര്‍ഷിക ബില്ലോ ലോക്‌സഭ സമീപകാലത്ത് പാസ്സാക്കിയ ബില്ലുകളോ ഒറ്റപ്പെട്ട ഇടപെടലുകളല്ല, മറിച്ച് ഒരു പ്രവണതയുടെ അനിവാര്യമായ തുടര്‍ച്ചയാണ്. ഇതിനെ ചെറുക്കണമെങ്കില്‍ സഹകരണാധിഷ്ഠിതമായ ഒരു പുതിയ സമ്പദ്ഘടന സൃഷ്ടിച്ചേ മതിയാകൂ. ഇതിന് ആശയ തലത്തിലും സംഘടനാ രൂപത്തിലും പ്രവൃത്തിപഥങ്ങളില്‍ വ്യക്തത കൈവരേണ്ടതുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!