സഹകരണത്തിനു വെല്ലുവിളി സര്‍ക്കാര്‍ വക

Deepthi Vipin lal

– കിരണ്‍ വാസു

സഹകരണ മേഖലയില്‍ നിന്നു ആശങ്ക ഒഴിയുന്നില്ല. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍
ഒന്നിനു പുറകെ മറ്റൊന്നായി കടുത്ത പരിഷ്‌കാരങ്ങളും നടപടികളും കൊണ്ട് സഹകരണ
മേഖലയെ വീര്‍പ്പു മുട്ടിക്കുകയാണ്. കേന്ദ്രത്തിന്റേതു ഭരണപരമായ പരിഷ്‌കാരങ്ങളാണെങ്കില്‍ സംസ്ഥാനത്തിന്റേതു സാമ്പത്തിക പരീക്ഷണങ്ങളാണ്. രണ്ടും നേരിടേണ്ടതു സഹകരണ സംഘങ്ങള്‍ തന്നെ.

 

ഓരോ ദിവസവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വരുത്തുന്ന പരിഷ്‌കാരങ്ങള്‍ സഹകരണ മേഖലയെ വരിഞ്ഞുമുറുക്കുകയാണ്. സഹകരണ മേഖലയ്ക്കു നല്‍കിയിരുന്ന ഇളവുകള്‍ ഒഴിവാക്കുകയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കുള്ള അതേ പരിഗണന മതിയെന്ന നിലപാട് സ്വീകരിക്കുകയുമാണു കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. സഹകരണ ബാങ്കുകള്‍ക്കെല്ലാം ബാങ്കിങ് കമ്പനികള്‍ക്കുള്ള വ്യവസ്ഥ ബാധികമാക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. സഹകരണ സ്ഥാപനങ്ങളിലെ ജനാധിപത്യ ഭരണക്രമത്തിന്റെ അന്തസ്സത്തതന്നെ ഇല്ലാതാക്കുന്ന വ്യവസ്ഥകളാണു സഹകരണ ബാങ്കുകളില്‍ കൊണ്ടുവരുന്നത്. ഇതിന്റെയെല്ലാം പ്രതിസന്ധികള്‍ രാജ്യത്താകെയുള്ള സഹകരണ സ്ഥാപനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. അതിനപ്പുറമുള്ള പ്രശ്‌നങ്ങളാണു കേരളത്തിലെ സഹകരണ സംഘങ്ങള്‍ നേരിടുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്ന ഭീഷണിക്കൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ നടപടികളും സംഘങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ്. ഇന്ത്യയ്ക്കാകെ മാതൃകയായ വായ്പാ സഹകരണ സംഘങ്ങളാണ് അപകടകരമായ സ്ഥിതിയിലൂടെ കടന്നുപോകുന്നത് എന്നതാണു മറ്റൊരു വസ്തുത. ഇതു കേരളത്തിലെ സഹകരണ മേഖലയെയാകെ ബാധിക്കുന്ന പ്രശ്‌നമാണ്. 1.26 ലക്ഷം കോടി രൂപ നിക്ഷേപമുള്ളതാണു കേരളത്തിലെ സഹകരണ വായ്പാരംഗം. അതിന്റെ മുക്കാല്‍ പങ്കും പ്രാഥമിക സഹകരണ സംഘങ്ങളുടെ വിഹിതമാണ്. ആ സംഘങ്ങള്‍ക്കുണ്ടാകുന്ന ക്ഷീണം സംസ്ഥാനത്തെ സഹകരണ ശൃംഖലയെ ദുര്‍ബലപ്പെടുത്തും. സംസ്ഥാനത്തെ സഹകരണ നിക്ഷേപത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനാണു സര്‍ക്കാര്‍ ആലോചിച്ചിട്ടുള്ളത്. സര്‍ക്കാര്‍ പദ്ധതിനിര്‍വഹണം സഹകരണ മേഖലയിലൂടെ എന്ന സമീപനം കൊണ്ടുവരുന്നതു സഹകരണ മൂലധനം പദ്ധതികള്‍ക്കായി ഉപയോഗപ്പെടുത്താനാണ്. ഇതൊക്കെ നിലനില്‍ക്കുമ്പോഴും സഹകരണ മേഖലയുടെ ഭാവിയില്ലാതാക്കുന്ന പരിഷ്‌കാരമാണു സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്നത് ആശങ്കപ്പെടുത്തുന്നതാണ്.

കേന്ദ്ര പരീക്ഷണം
പലവിധത്തില്‍

കേന്ദ്രത്തില്‍ പുതിയ സഹകരണ മന്ത്രാലയം രൂപവത്കരിച്ചതിനു പിന്നാലെ സഹകരണ മേഖലയെ സമഗ്രമായ അഴിച്ചുപണിക്കു വിധേയമാക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. അത് എങ്ങനെയാകുമെന്നതിന്റെ പ്രാഥമിക രൂപം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പുതിയ സഹകരണനയം പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്കുവേണ്ടിയുള്ള കേന്ദ്രനിയമം അടിമുടി മാറ്റി ഭേദഗതി ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം, മൂലധനശേഷി, വര്‍ഗീകരണം എന്നിവയെല്ലാം ദേശീയതലത്തില്‍ ക്രോഡീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതെല്ലാം അടിസ്ഥാനമാക്കി കേന്ദ്ര സഹകരണ ഡാറ്റാ സെന്റര്‍ സ്ഥാപിക്കാനാണു തീരുമാനം. ഇതിനുപുറമെ, റിസര്‍വ് ബാങ്കിലൂടെ സഹകരണ വായ്പാ സംഘങ്ങളെയും ബാങ്കുകളെയും നിയന്ത്രിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ കേരളത്തിലെ സഹകരണ സംഘങ്ങളെയും ബാങ്കുകളെയും ഇതിനകം ബാധിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാല്‍, സഹകരണ മന്ത്രാലയത്തിന്റെ പരിഷ്‌കാരം എങ്ങനെയാകുമെന്നത് ഇനി അറിയാനിരിക്കുന്നതേയുള്ളൂ. എന്തായാലും കേന്ദ്ര പരിഷ്‌കാരങ്ങളെ ആശങ്കയോടെയാണു കേരളത്തിലെ സഹകരണ സംഘങ്ങള്‍ കാണുന്നത്. കാരണം, മറ്റൊരു സംസ്ഥാനത്തുമില്ലാത്ത പ്രവര്‍ത്തനരീതിയും വൈവിധ്യവല്‍ക്കരണവുമാണു കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്കുള്ളത്. അതിനാല്‍, പൊതുനിയന്ത്രണങ്ങള്‍ കൊണ്ടുവരുമ്പോള്‍ കേരളത്തിന്റെ സഹകരണ താല്‍പ്പര്യം പരിഗണിക്കപ്പെടില്ലെന്ന തോന്നലാണ് ഈ ആശങ്കയ്ക്ക് അടിസ്ഥാനം.

ആര്‍.ബി.ഐ.
നടപടികള്‍

അര്‍ബന്‍ ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലും കേരള ബാങ്കില്‍ നടപ്പാക്കാനൊരുങ്ങുന്ന പരിഷ്‌കാരങ്ങളും പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കു നല്‍കിയ മുന്നറിയിപ്പും കേരളത്തെ ചൂടുപിടിപ്പിച്ചിട്ടുണ്ട്. സഹകരണ ജനാധിപത്യ സ്വഭാവം ഇല്ലാതാക്കുന്നതാണ് അര്‍ബന്‍ ബാങ്കുകളില്‍ കൊണ്ടുവന്നിട്ടുള്ള വ്യവസ്ഥകള്‍. അര്‍ബന്‍ ബാങ്ക് മാനേജിങ് ഡയരക്ടര്‍ ഭരണസമിതിയുടെ ഭാഗമായി. മാനേജിങ് ഡയരക്ടറുടെ നിയമനം റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലായി. എം.ഡി.യ്‌ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം ഭരണസമിതിക്ക് ഇല്ലാതായി – ഇങ്ങനെ നീളുന്നു സമീപകാലത്തു വന്ന പരിഷ്‌കാരങ്ങള്‍. ഭരണസമിതിയുടെ തീരുമാനം അനുസരിക്കണമെന്ന നിര്‍ബന്ധംപോലും ഇപ്പോള്‍ സഹകരണ ബാങ്ക് മാനേജിങ് ഡയരക്ടര്‍ക്കില്ല. ഭരണസമിതിയിലെ പകുതിയിലധികം അംഗങ്ങള്‍ പ്രൊഫഷണല്‍ യോഗ്യതയുള്ളവരാകണമെന്നതാണു മറ്റൊരു വ്യവസ്ഥ. ഇതെല്ലാം സാധാരണ ജനങ്ങളുടെ ജനകീയ കൂട്ടായ്മയെ കോര്‍പ്പറേറ്റ് കമ്പനിസ്വഭാവത്തിലേക്കു മാറ്റുന്നതിന്റെ ലക്ഷണങ്ങളാണ്. ഇതിനെതിരെ ഒട്ടേറെ കേസുകള്‍ ഇന്നു രാജ്യത്തെ വിവിധ ഹൈക്കോടതികളിലായി നിലവിലുണ്ട്.

കേന്ദ്ര ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നശേഷമാണ് ഇത്തരം പരിഷ്‌കാരങ്ങള്‍ റിസര്‍വ് ബാങ്ക് നടപ്പാക്കിയിട്ടുള്ളത്. ഈ ഭേദഗതിക്കു സംസ്ഥാന സര്‍ക്കാര്‍ എതിരാണെങ്കിലും നിയമപരമായി ഇതുവരെ കേരളം ചോദ്യം ചെയ്തിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങള്‍ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകളും റിസര്‍വ് ബാങ്കിന്റെ നടപടികളും കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. കേന്ദ്ര നിയമമായതിനാല്‍ ഇതിലുണ്ടാകുന്ന വിധി കേരളത്തിനും ബാധകമാകും. നിലവില്‍ ബി.ആര്‍.ആക്ടിലെ ഭേദഗതിയനുസരിച്ചുള്ള മാറ്റം സംസ്ഥാന നിയമത്തില്‍ കൊണ്ടുവന്നിട്ടില്ല. ഇതിന്റെ പ്രശ്‌നങ്ങളും സഹകരണ സംഘങ്ങള്‍ നേരിടുകയാണ്. സംസ്ഥാന നിയമമനുസരിച്ചാണ് അര്‍ബന്‍ ബാങ്കുകളുടെ ഭരണനിയന്ത്രണം. ഇത് ഇപ്പോള്‍ കേന്ദ്ര നിയമത്തിലെ വ്യവസ്ഥകള്‍ക്കും ആര്‍.ബി.ഐ.യുടെ നിര്‍ദേശങ്ങള്‍ക്കും കടകവിരുദ്ധവുമാണ്. സംസ്ഥാന നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ബാങ്കുകളെല്ലാം ഇപ്പോള്‍ റിസര്‍വ് ബാങ്കിന്റെ നടപടി നേരിടുന്ന സ്ഥിതിയാണ്. ഭരണസമിതി അംഗങ്ങളുടെ അയോഗ്യത, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിന്റെ രൂപവത്കരണം, മാനേജിങ് ഡയരക്ടര്‍ക്കു ഭരണസമിതി അംഗത്വം എന്നിവയൊന്നും സംസ്ഥാന നിയമത്തിലില്ല. എന്നാല്‍, വ്യവസ്ഥകളെല്ലാം കര്‍ശനമായി നടപ്പാക്കാനാണു റിസര്‍വ് ബാങ്കിന്റെ തീരുമാനം. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം പാലിച്ചാല്‍ സംസ്ഥാനത്തെ മുഴുവന്‍ അര്‍ബന്‍ ബാങ്കുകളിലും അയോഗ്യരായ ഭരണസമിതി അംഗങ്ങളായിരിക്കും ഉണ്ടാവുക. ഇതനുസരിച്ച് ബാങ്കിന്റെ റേറ്റിങ് കുറയ്ക്കാനാണു തീരുമാനിച്ചിട്ടുള്ളത്. ബാങ്കുകളുടെ പ്രവര്‍ത്തനം, പ്രൊഫഷണലിസം, ലാഭക്ഷമത തുടങ്ങിവയെല്ലാം പരിഗണിച്ചാണു റേറ്റിങ് നല്‍കുന്നത്. എ., ബി പ്ലസ്, ബി., സി, ഡി. എന്നിങ്ങനെ അഞ്ച് റേറ്റുകളാണ് അര്‍ബന്‍ ബാങ്കുകള്‍ക്കു നല്‍കുന്നത്. ‘അയോഗ്യരായ’ ഭരണസമിതി അംഗങ്ങളാണ് ഉള്ളതെങ്കില്‍ ആ ബാങ്കുകളുടെ റേറ്റിങ് ബി. യോ അതില്‍ താഴേക്കോ മാറിയേക്കും. ഇതു ബാങ്കുകളെ പ്രതിസന്ധിയിലാക്കും. റിസര്‍വ് ബാങ്കിന്റെ ഇടവിട്ടുള്ള പരിശോധന, ഒരോ നടപടിക്കും ആര്‍.ബി.ഐ.യുടെ മുന്‍കൂര്‍ അനുമതി, പുതിയ പദ്ധതികള്‍ അവതരിപ്പിക്കാന്‍ കഴിയാതിരിക്കുക എന്നിവയെല്ലാം റേറ്റിങ് കുറയുന്നതിനനുസരിച്ച് അര്‍ബന്‍ ബാങ്കുകള്‍ നേരിടേണ്ടിവരും. സംസ്ഥാനത്തെ 69 അര്‍ബന്‍ ബാങ്കുകളും നിലവില്‍ റിസര്‍വ് ബാങ്കിന്റെ പുതിയ റേറ്റിങ് ഭീഷണിയിലാണ്.

കാര്‍ഷിക രംഗത്തേക്ക്
മള്‍ട്ടി സംഘങ്ങള്‍

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘ നിയമം കാലോചിതമായി പരിഷ്‌കരിക്കുന്നതിനൊപ്പം അഞ്ചു ലക്ഷം മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ പുതുതായി ആരംഭിക്കാനും കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങിയെന്നാണു പുതുതായി വരുന്ന വാര്‍ത്തകള്‍. ഇതിലേറെയും കാര്‍ഷിക മേഖലയില്‍ കേന്ദ്രീകരിക്കുന്നതായിരിക്കും. ഈ നടപടി കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളായ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെ ഗുരുതരമായി ബാധിക്കുന്ന ഒന്നായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. കേന്ദ്രത്തിന്റെ കാര്‍ഷിക വായ്പകളും സബ്‌സിഡികളും ഈ മള്‍ട്ടി കാര്‍ഷിക സഹകരണ സംഘങ്ങളിലൂടെ നടപ്പാക്കാനുള്ള ആലോചനയാണു നടക്കുന്നത്. പ്രാഥമിക സഹകരണ ബാങ്കുകള്‍ നല്‍കുന്ന കാര്‍ഷിക വായ്പയ്ക്കു പലിശസബ്‌സിഡി ലഭിക്കാതിരുന്നാല്‍ കര്‍ഷകര്‍ക്ക് ഉയര്‍ന്ന പലിശ നല്‍കേണ്ടിവരും. അതേസമയം, മള്‍ട്ടി സംഘങ്ങളിലൂടെ കുറഞ്ഞ പലിശയ്ക്കു കാര്‍ഷിക വായ്പ നല്‍കാനുമാകും. കാര്‍ഷിക വായ്പകള്‍ക്കു നാലു ശതമാനം പലിശസബ്‌സിഡി നല്‍കുന്നതു നബാര്‍ഡാണ്. ഭാവിയില്‍ ഇതു മള്‍ട്ടി സംഘങ്ങളിലൂടെയാകും കൂടുതല്‍ നല്‍കാന്‍ സാധ്യത. കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ സ്വന്തം ഫണ്ടില്‍നിന്നു നല്‍കുന്ന കാര്‍ഷിക വായ്പകള്‍ക്കു പലിശസബ്‌സിഡി നല്‍കില്ലെന്നു കേരള ബാങ്ക് അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം കേന്ദ്ര പരിഷ്‌കാരവും കൂടി നടപ്പായാല്‍ പ്രാഥമിക സഹകരണ ബാങ്കുകളെ സാധാരണക്കാര്‍പോലും ആശ്രയിക്കാത്ത സ്ഥിതിയാകും.

2002 ലെ മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘം നിയമമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇതിലെ വ്യവസ്ഥകള്‍ സംഘങ്ങളുടെ നിയന്ത്രണത്തിനു പര്യാപ്തമല്ല. നിക്ഷേപത്തിന്റെയും വായ്പയുടെയും പലിശനിരക്കുപോലും സംഘം ഭരണസമിതികളാണു നിശ്ചയിക്കുന്നത്. വാങ്ങിയ നിക്ഷേപം തിരിച്ചുകൊടുക്കാത്ത പരാതികളും മള്‍ട്ടി സംഘങ്ങളില്‍ കൂടുതലാണ്. മള്‍ട്ടി സംഘങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ സ്വന്തം റിസ്‌കില്‍ ചെയ്യണമെന്ന ബോര്‍ഡ് സ്ഥാപിക്കുകയാണ് ഈ പ്രശ്‌നം മറികടക്കാന്‍ കേന്ദ്ര സഹകരണ രജിസ്ട്രാര്‍ സ്വീകരിച്ച കുറുക്കുവഴി. ഓഡിറ്റ് പരിശോധന, ഇന്‍സ്‌പെക്ഷന്‍, ഭരണസമിതി തിരഞ്ഞെടുപ്പ് എന്നിവയ്ക്കും കേന്ദ്രീകൃത സംവിധാനമില്ല. ഇതെല്ലാം ഉള്‍പ്പെടുത്തിയാണു കേന്ദ്ര സഹകരണ മന്ത്രാലയം നിയമഭേദഗതി കൊണ്ടുവരുന്നത്. 97 -ാം ഭരണഘടനാ ഭേദഗതിയില്‍ നിര്‍ദേശിച്ചിട്ടുള്ള കാര്യങ്ങളെല്ലാം വ്യവസ്ഥയായി ഉള്‍പ്പെടുത്തും. സംഘങ്ങളില്‍ ഫലപ്രദമായ ഭരണനിയന്ത്രണ സംവിധാനം ഉറപ്പുവരുത്തും. ഭരണസമിതി തിരഞ്ഞെടുപ്പ്, അക്കൗണ്ടിങ്‌രീതി, പരിശോധന, ഓഡിറ്റിങ്, പരാതിപരിഹാര സംവിധാനം എന്നിവയെല്ലാം സ്വതന്ത്ര സംവിധാനത്തിലൂടെ നിര്‍വഹിക്കാനാകുന്ന വിധത്തിലാകും ക്രമീകരണം. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിനനുസരിച്ച് സഹകരണ നിയമസംവിധാനവും പരിഷ്‌കരിക്കും. സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുക്കുക, സമൂഹത്തിനു സാമ്പത്തിക മുന്നേറ്റമുണ്ടാക്കുന്ന പ്രവര്‍ത്തനം ഏകോപിപ്പിക്കുക എന്നിവ മള്‍ട്ടി സംഘങ്ങളെ ഏല്‍പ്പിക്കാനാണു സഹകരണ മന്ത്രാലയം ഉദ്ദേശിക്കുന്നത്.

മള്‍ട്ടി ക്രെഡിറ്റ് സഹകരണ സംഘങ്ങള്‍ പൂര്‍ണമായി റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങളിലേക്കു മാറ്റും. നിക്ഷേപകരുടെയും ഓഹരി ഉടമകളുടെയും താല്‍പ്പര്യം സംരക്ഷിക്കുന്ന നയം കൊണ്ടുവരും. നിക്ഷേപം തിരിച്ചുകിട്ടുന്നില്ലെന്ന പരാതി പല സഹകരണ സംഘങ്ങളിലും ഉയര്‍ന്ന പശ്ചാത്തലത്തിലാണു റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം പൂര്‍ണമായി പാലിക്കുന്ന വായ്പാനയം കൊണ്ടുവരുന്നത്. പലിശനിരക്ക്, റിസര്‍വ് സൂക്ഷിക്കേണ്ടത് എന്നിവയെല്ലാം ആര്‍.ബി.ഐ. മാനദണ്ഡമനുസരിച്ചാക്കും. സഹകരണ സംഘത്തിലെ അംഗങ്ങളെ പ്രായോഗിക അര്‍ഥത്തില്‍ പരമാധികാരികളാക്കാനുള്ള വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്തും. കണക്കുകള്‍ പരിശോധിക്കാനും ഏതു വിവരങ്ങള്‍ ആവശ്യപ്പെടാനും സഹകരണ സംഘത്തിലെ അംഗങ്ങള്‍ക്ക് അധികാരം നല്‍കും. ആവശ്യമായ ഘട്ടത്തില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കു ഭരണസമിതിക്കു വിശദീകരണം നല്‍കേണ്ട ബാധ്യത ഉറപ്പാക്കും.

പണം കണ്ടെത്താന്‍
സംസ്ഥാന പരീക്ഷണം

കേന്ദ്രത്തിന്റെ ഭരണപരമായ പരിഷ്‌കാരങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പരീക്ഷണങ്ങളുമാണു സഹകരണ സംഘങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. സഹകരണ സംഘങ്ങളുടെ ട്രഷറി നിക്ഷേപമെല്ലാം സര്‍ക്കാര്‍ പിടിച്ചുവെച്ചിരിക്കുകയാണ്. ക്ഷേമപെന്‍ഷന്‍, കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ എന്നിവയുടെ വിതരണത്തിനു നല്‍കിയ 4000 കോടിയോളം രൂപ സംഘങ്ങള്‍ക്കു തിരിച്ചുനല്‍കാനുണ്ട്. ഇതിനുപുറമെയാണു സഹകരണ സംഘങ്ങള്‍ സര്‍ക്കാരിനു നല്‍കേണ്ട ഫീസുകള്‍ കുത്തനെ ഉയര്‍ത്തിയത്. ചെറിയ സംഘങ്ങള്‍ക്കു താങ്ങാനാകാത്ത നിരക്കിലാണ് ഇപ്പോഴത്തെ വര്‍ധനവ്. കരട് വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയതിനു പിന്നാലെ സഹകാരികളും സഹകരണ സംഘങ്ങളുമെല്ലാം കടുത്ത വിയോജിപ്പ് നിരക്കുവര്‍ധനവില്‍ അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. തിരുത്തലുണ്ടാകുമെന്നു മന്ത്രി വി.എന്‍. വാസവനും അറിയിച്ചിട്ടുണ്ട്. എന്നാല്‍, അതൊക്കെ എത്രത്തോളം ഉണ്ടാകുമെന്നതില്‍ സംശയമുണ്ട്. കാരണം, ധനവകുപ്പിന്റെ നിര്‍ദേശമനുസരിച്ചാണു നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന ഘട്ടത്തിലാണു കേരളത്തിന്റെ സാമ്പത്തികസ്ഥിതി ഇന്നുള്ളത്. അതിനാല്‍, സംഘങ്ങളെ ബാധിക്കുന്ന നിരക്കുകള്‍ കരടില്‍ നിര്‍ദേശിച്ച അതേരീതിയില്‍ നിലനിര്‍ത്താനും പൊതുജനങ്ങളെ ബാധിക്കുന്നവ കുറയ്ക്കാനുമുള്ള ആലോചനയാണു സര്‍ക്കാരിനുള്ളത്.

ആറു തരത്തിലുള്ള ഫീസുകളിലാണു വര്‍ധനവ് വരുത്തിയത്. ഇതില്‍ ആര്‍ബിട്രേഷന്‍ ഫീസിലെ വര്‍ധനവാണു പൊതുജനങ്ങളെ ബാധിക്കുന്നത്. കുടിശ്ശിക പിരിച്ചെടുക്കാനായുള്ള ജപ്തിനടപടിക്കുള്ള അനുമതിഅപേക്ഷയാണിത്. ഇതിനു നല്‍കേണ്ട പരമാവധി ഫീസ് 5000 രൂപയായിരുന്നു. എന്നാല്‍, കുടിശ്ശികത്തുകയുടെ 7.5 ശതമാനം സര്‍ക്കാരിനു നല്‍കണമെന്നാണു പുതിയ വ്യവസ്ഥ. ഇതു സഹകരണ ക്രെഡിറ്റ് മേഖലയെ ഗുരുതരമായി ബാധിക്കുന്നതും സഹകരണ സംഘങ്ങളില്‍ നിന്നു വായ്പ എടുത്തവരെ കടക്കെണിയിലാക്കുന്നതുമാണ്. 10 ശതമാനം പലിശയ്ക്കാണ് ഒരു സഹകരണ സംഘം വായ്പ നല്‍കുന്നത്. ഇതു കുടിശ്ശികയാകുമ്പോള്‍ രണ്ടു ശതമാനം പിഴപ്പലിശ ചുമത്തും. പലിശയും പിഴപ്പലിശയും എല്ലാം ചേര്‍ന്നു വായ്പത്തുകയുടെ ഇരട്ടിയോളമെങ്കിലുമാകുമ്പോഴാണു ജപ്തിയിലേക്കു കടക്കുക. ഇങ്ങനെ കുടിശ്ശികയുള്ള മൊത്തം തുകയുടെ 7.5 ശതമാനമാണു സര്‍ക്കാരിനു നല്‍കേണ്ടത്. അതോടെ വായ്പത്തുകയ്ക്കു 20 ശതമാനത്തിലധികം പലിശയാകും. ഇതു സഹകരണ മേഖലയ്ക്കു ഭൂഷണമായ രീതിയല്ല. സര്‍ക്കാരിന്റെ കഴുത്തറപ്പന്‍ നടപടിയിലൂടെ സഹകരണ മേഖലയുടെ മനുഷ്യത്വമുഖമാണ് ഇല്ലാതാവുക. ഇതാണു കടുത്ത വിമര്‍ശനത്തിനു വഴിവെച്ചതും.

പ്രാഥമിക സഹകരണ ബാങ്കുകളില്‍ ജപ്തി നടപടികള്‍ക്കായി സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരെയാണു സെയില്‍ ഓഫീസര്‍മാരായി നിയമിക്കാറുള്ളത്. വലിയ ബാങ്കുകള്‍ അവര്‍ക്കുമാത്രമായി സ്ഥിരം സെയില്‍ ഓഫീസര്‍മാരെ നിയമിക്കും. ചെറിയ ഒന്നിലേറെ ബാങ്കുകള്‍ക്കായി ഗ്രൂപ്പ് സെയില്‍ ഓഫീസര്‍മാരാണ് ഉണ്ടാവുക. ഇങ്ങനെ നിയമിക്കുന്ന ഉദ്യോഗസ്ഥന്റെ ശമ്പളം, ആനുകൂല്യം എന്നിവയെല്ലാം കണക്കാക്കി ബാങ്കുകള്‍ സര്‍ക്കാരിന് അടയ്ക്കണം. അതിനാല്‍, ജപ്തിനടപടിയില്‍ സര്‍ക്കാരിന് ഒരു ചെലവുമില്ല. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍മാത്രം 80,000 കോടി രൂപയുടെ വായ്പയുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ വായ്പകളില്‍ കാര്യമായ തിരിച്ചടവ് ഉണ്ടാകുന്നില്ല. കുടിശ്ശിക കൂടിയാല്‍ ബാങ്കിന്റെ ക്ലാസിഫിക്കേഷനെ ബാധിക്കുമെന്നതിനാല്‍ പലിശ അടച്ചോ പലിശ മുതലിനോടു ചേര്‍ത്തോ വായ്പയാകെ പുതുക്കുന്ന രീതിയാണു സഹകരണ ബാങ്കുകള്‍ സ്വീകരിക്കുന്നത്. ഇത് ഇടപാടുകാരനെ കണക്കെണിയില്‍നിന്നു മാറ്റുന്നില്ല. കര്‍ഷകരും സാധാരണക്കാരുമാണു പ്രാഥമിക സഹകരണ ബാങ്കുകളിലെ ഇടപാടുകാരിലേറെയും. തിരിച്ചടവ് വഴിമുട്ടിയ അവരില്‍നിന്നു ജപ്തി നടത്തി തുക ഈടാക്കുമ്പോള്‍ അതില്‍നിന്നു സര്‍ക്കാര്‍ ശതമാനം നിശ്ചയിച്ച് വിഹിതം ചോദിക്കുന്നതു കടുത്ത പ്രതിഷേധമുണ്ടാക്കുന്ന നടപടിയാണ്.

മറ്റു ഫീസ്‌നിരുക്കുകളും കൂട്ടിയിട്ടുണ്ട്. പുതിയ സഹകരണ സംഘം രജിസ്റ്റര്‍ ചെയ്യാനുള്ള ഫീസില്‍ 50 ശതമാനംവരെയാണു വര്‍ധന. സംഘം ബൈലോ ഭേദഗതി ചെയ്യുന്നതിനുള്ള ഫീസ് 500 ല്‍നിന്നു 2000 രൂപയാക്കി. സംഘങ്ങളുടെ തിരഞ്ഞെടുപ്പ്ഫീസ് അഞ്ചിരട്ടിയാക്കി ഉയര്‍ത്തി. പരമാവധി 5000 രൂപയായിരുന്ന ഫീസ് 25,000 രൂപയാകും. ഓഡിറ്റ്ഫീസ് പരമാവധി ഒരു ലക്ഷമുണ്ടായിരുന്നത് അഞ്ചു ലക്ഷമാക്കി. എല്ലാ സംഘങ്ങളുടെ ഫീസ്‌നിരക്കും കൂട്ടി. തിരഞ്ഞെടുപ്പ്, സ്ഥാനക്കയറ്റം തുടങ്ങിയ ധനപരമല്ലാത്ത തര്‍ക്കങ്ങള്‍ക്കുള്ള അപ്പീല്‍ ഫീസുകളും അഞ്ചിരട്ടി കൂട്ടി. ബാങ്കുകളുടെയും സംഘങ്ങളുടെയും പുതിയ ശാഖ തുറക്കുന്നതിനുള്ള അപേക്ഷയ്ക്കുള്ള ഉയര്‍ന്ന ഫീസ് നിരക്ക് 25,000 ലരൂപയാക്കി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!