സഹകരണ മേഖല ആശങ്ക മറികടക്കണം

Deepthi Vipin lal

2020 ഏപ്രില്‍ ലക്കം

രാജ്യത്ത് സമീപകാലത്തുണ്ടായ നിയമ ഭേദഗതികളും നികുതി നിര്‍ദേശവും കേരളത്തിലെ സഹകരണ മേഖലയ്ക്ക് തിരിച്ചടിയാണെന്ന ധാരണ പൊതുവേയുണ്ട്. സഹകരണ സംഘങ്ങളില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കുന്ന ജനതയാണ് കേരളത്തിലേത്. ഈ വിശ്വാസം നഷ്ടപ്പെടാതിരിക്കാന്‍ എന്തൊക്കെ മാറ്റങ്ങളാണ് സഹകരണ മേഖലയില്‍ കൊണ്ടുവരാനാവുക എന്നു നമ്മള്‍ ആലോചിക്കേണ്ടിയിരിക്കുന്നു

പുതിയ നിയമ നിര്‍മാണവും നിയന്ത്രണങ്ങളും നികുതി വ്യവസ്ഥകളും വരുമ്പോള്‍ തകര്‍ന്നുപോകുമോയെന്ന ആശങ്ക കേരളത്തിലെ സഹകരണ മേഖലയ്ക്കുണ്ടാകുന്നുണ്ടെങ്കിലും ചില കാര്യങ്ങളില്‍ ആത്മപരിശോധന നടത്തേണ്ട ഘട്ടമായെന്ന ബോധ്യപ്പെടുത്തലും ഇത് നല്‍കുന്നുണ്ട്. വ്യവസായ വിപ്ലവാനന്തരം തൊഴിലും വരുമാനവും നഷ്ടപ്പെട്ടവരുടെ കൂട്ടായ്മയാണ് ലോകമാകെ വളര്‍ന്ന സഹകരണ പ്രസ്ഥാനത്തിന് ജ•ം നല്‍കിയത്. അതാണ് ജനകീയമായ ഒരു ബദല്‍ സാമ്പത്തിക വ്യവസ്ഥിതി രൂപപ്പെടുത്തിയത്. അത് വളരുകയും പടരുകയും എല്ലാ രാജ്യങ്ങളും അതിന്റെ പ്രധാന്യം ഉള്‍ക്കൊണ്ട് പ്രോത്സാഹിപ്പിക്കുകയും ചെയ്തത് ചൂഷണരഹിതമായ സാമ്പത്തിക വ്യവസ്ഥ എന്ന കാരണം കൊണ്ടാണ്.

നെഹ്‌റുവിന്റെ സ്വപ്നം

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ ഇന്ത്യ സഹകരണ പ്രസ്ഥാനത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഒരു നാടിന്റെ വികസനത്തിനു വേണ്ടത് പ്രാദേശിക ഭരണകൂടവും ഒരു വിദ്യാലയവും ഒരു സഹകരണ സംഘവുമാണെന്ന് പറഞ്ഞത് നെഹ്‌റുവാണ്. രാജ്യത്തിന്റെ ഗ്രാമീണ സാമ്പത്തിക വളര്‍ച്ചയ്ക്കും കാര്‍ഷിക ജീവിതത്തിന്റെ ഉന്നതിക്കും വലിയ പങ്ക് വഹിക്കുന്നത് സഹകരണ സംഘങ്ങളാണെന്ന് നബാര്‍ഡ്, റിസര്‍വ് ബാങ്ക് തുടങ്ങിയ ഔദ്യോഗിക ധനകാര്യ നിയന്ത്രണ സ്ഥാപനങ്ങള്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സഹകരണ സംഘങ്ങള്‍ക്ക് പുതിയ നികുതിവ്യവസ്ഥ നിശ്ചയിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ ബജറ്റ് പ്രസംഗത്തില്‍ ആമുഖമായി പറഞ്ഞതും സഹകരണ മേഖലയുടെ പ്രാധാന്യം ഏറെ വലുതാണെന്നാണ്. അതായത്, സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുകയെന്നത് ഒരു ഭരണകൂടത്തിന്റെ കാഴ്ചപ്പാടല്ല. അത് ലോകത്തില്‍ എല്ലാ രാജ്യങ്ങളിലുമുള്ള പൊതുസമീപനമാണ്. അത് ഭരണകൂടത്തിന്റെ ഔദാര്യമായി വരുന്നതല്ല, സാമ്പത്തിക വ്യവസ്ഥിതിയുടെ സ്ഥിരതയ്ക്ക് അനിവാര്യമായതുകൊണ്ടാണ്.

അടിസ്ഥാന കാഴ്ചപ്പാട് ഇതായിരിക്കെ ഇന്ത്യയില്‍ സമീപകാലത്തു വന്ന നിയമ ഭേദഗതികളും നികുതി നിര്‍ദേശവും കേരളത്തിലെ സഹകരണ മേഖല തകരാനിടയാക്കുമെന്ന ആശങ്ക വ്യാപിക്കാന്‍ കാരണം എന്തായിരിക്കും? മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത ആധി കേരളത്തിന് ഉണ്ടാകാന്‍ കാരണമെന്താണ്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തുകയാണ് ഇന്ന് സഹകരണ മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള മാര്‍ഗം. ആശങ്കയുണ്ടാകാനുള്ള കാരണങ്ങള്‍ക്ക് ലളിതമായ ഉത്തരമുണ്ട്. സഹകരണ മേഖലയ്ക്ക് ഏറെ വേരോട്ടമുള്ള മണ്ണാണ് കേരളമെന്നതാണ് അതിലൊന്ന്. പ്രത്യേകിച്ച്, വായ്പാ സഹകരണ സംഘങ്ങളുടെ കാര്യത്തില്‍. ഇന്ത്യയിലെ സഹകരണ മേഖലയിലെ ആകെ നിക്ഷേപത്തിന്റെ പകുതിയിലേറെയും കേരളത്തില്‍നിന്നാണ്. പണമിടപാടിനും നിക്ഷേപം നടത്താനും സഹകരണ സംഘങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്ന ജനത കേരളത്തിലുള്ളതുപോലെ വേറെയെവിടെയുമില്ല. തട്ടിപ്പുസംഘങ്ങളെന്ന പേരുദോഷം കേരളത്തിലെ സഹകരണ മേഖലയിലില്ല. മള്‍ട്ടി സ്‌റ്റേറ്റ് വായ്പാ സഹകരണ സംഘങ്ങളില്‍ മിക്കതും അവരുടെ പ്രവര്‍ത്തനപരിധിയില്‍ കേരളത്തെക്കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് ഈ വിശ്വാസ്യത മുതലെടുക്കാനാണ്. വായ്പാ സഹകരണ സംഘങ്ങളെ ബാധിക്കുന്ന വിധത്തിലാണ് ആദായനികുതി, ബാങ്കിങ് നിയന്ത്രണ നിയമങ്ങളില്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്. അതിനാല്‍, വായ്പാസഹകരണ സംഘങ്ങള്‍ക്ക് സ്വാധീനമുള്ള കേരളത്തില്‍ അതുണ്ടാക്കുന്ന ആശങ്ക കൂടുമെന്നതാണ് ലളിതമായ ഉത്തരം.

ഈ നിഗമനങ്ങളും വിലയിരുത്തലും സഹകാരി സമൂഹം കക്ഷിരാഷ്ട്രീയ ഭേദമന്യേ പൊതുവേ അംഗീകരിക്കുന്ന ശരിയാണ്. എന്നാല്‍, അതിനപ്പുറം ചില തിരിച്ചറിവുകള്‍ കൂടി നമുക്കുണ്ടാകേണ്ടതുണ്ട്. ബാങ്കിങ് ബിസിനസ് ചെയ്യുന്ന സഹകരണ സംഘങ്ങള്‍ക്ക് മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സമാനമായ രീതിയില്‍ നിയന്ത്രണം കൊണ്ടുവരുന്നതാണ് പുതിയ നിയമഭേദഗതി. ഇത് കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളെ ( പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ) ബാധിക്കുമെന്നതാണ് ആശങ്ക. കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെന്ന വിലാസത്തില്‍ ബാങ്കിങ് ബിസിനസ് ചെയ്യുന്നവയാണ് കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍. അത്തരത്തിലുള്ള ‘ഇരട്ട വ്യക്തിത്വം’ കൊണ്ടുനടക്കാനാവില്ലെന്നതാണ് നിയമ ഭേദഗതിയിലൂടെ സംഭവിക്കുന്ന പ്രധാന മാറ്റം. സഹകരണ ബാങ്കുകള്‍ എന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ റിസര്‍വ് ബാങ്കിന്റെ ലൈസന്‍സിലും ആര്‍.ബി.ഐ. മാനദണ്ഡങ്ങള്‍ക്കനുസരിച്ചും പ്രവര്‍ത്തിക്കേണ്ടിവരും. കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളാണെങ്കില്‍ ബാങ്കിങ് ബിസിനസ് നിയന്ത്രിക്കപ്പെടുകയും ആദായനികുതി ഇളവ് അടക്കമുള്ള ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവുകയും ചെയ്യും. പ്രവര്‍ത്തനത്തിലെ ഈ വേര്‍പിരിയലാണ് കേരളത്തിലെ സഹകരണ മേഖല ഇപ്പോള്‍ നേരിടുന്നത്. അതിന്റെ പ്രശ്‌നങ്ങളും ആശങ്കകളുമാണ് നിലനില്‍ക്കുന്നതും.

എന്താണ് ആശങ്ക?

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി കേരളത്തിലെ സഹകരണ മേഖലയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. എന്തൊക്കെയാണ് ഇത്തരം ആശങ്കകളെന്നും നിയമഭേദഗതി എങ്ങനെയാണ് കേരളത്തിലെ സഹകരണ മേഖലയില്‍ ബാധിക്കുന്നതെന്നും സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്:

‘ റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകള്‍ ഒഴികെയുള്ള സഹകരണ സംഘങ്ങള്‍ ‘ബാങ്ക്’ ‘ബാങ്കര്‍’ ‘ബാങ്കിങ്്’ എന്ന പദങ്ങള്‍ പേരിനോട് ചേര്‍ക്കാന്‍ പാടില്ല എന്ന വ്യവസ്ഥ 2020 ലെ ബാങ്കിങ്് നിയമഭേദഗതി ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വ്യവസ്ഥ ബാങ്കിങ് റഗുലേഷന്‍ ആക്ടിന്റെ അഞ്ചാം പാര്‍ട്ടില്‍ നേരത്തെയുണ്ടായിരുന്നു. എങ്കിലും, കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളും കാര്‍ഷിക ഗ്രാമവികസന ബാങ്കുകളും അവയുടെ പേരിനൊപ്പം ‘ബാങ്ക് ‘ എന്ന പദം വളരെ കാലങ്ങള്‍ക്ക് മുമ്പു തന്നെ ഉപയോഗിച്ചു വരുന്നുണ്ട്. ഇതിന് റിസര്‍വ് ബാങ്ക് തടസ്സം നിന്നിരുന്നുമില്ല. പുതിയ ഭേദഗതി അനുസരിച്ച് പി.എ.സി.എസ്സുകളും കാര്‍ഷിക ഗ്രാമവികസന ബാങ്കുകളും ‘ബാങ്ക്’ എന്ന പദം അവരുടെ പേരിനൊപ്പം ഉള്‍പ്പെടുത്താന്‍ പാടില്ല എന്ന് നിര്‍ദേശിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്ക നിലനില്‍ക്കുന്നു. ഇങ്ങനെ വരുന്ന പക്ഷം പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്കും പൊതുജനങ്ങള്‍ക്കിടയില്‍ ‘ബാങ്ക്’ എന്ന നിലയിലുള്ള ഇമേജിന് കോട്ടം തട്ടിയേക്കാം.

സഹകരണ പ്രസ്ഥാനത്തിന്റെ അടിസ്ഥാന പ്രമാണങ്ങളുടെ തിരസ്‌കരണമാണ് വകുപ്പ് 12 ( 1 ) ല്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സഹകരണ സംഘങ്ങളുടെ ഓഹരി ഉടമകള്‍ അതിന്റെ അംഗങ്ങളാണ്. എന്നാല്‍, 12-ാം വകുപ്പിലെ ഭേദഗതി പ്രകാരം സഹകരണ സംഘങ്ങളുടെ ഓഹരിഘടനയെ സ്വകാര്യ കമ്പനികളുടെ ഓഹരി ഘടനയോട് സമാനമാക്കിയിരിക്കുകയാണ്. സഹകരണ തത്വങ്ങള്‍ പ്രകാരം സംഘങ്ങളുടെ ഓഹരി അതിന്റെ മുഖവില അടിസ്ഥാനമാക്കിയാണ് അംഗങ്ങള്‍ക്ക് നല്‍കുന്നത്. അതായത് വിപണി മൂല്യം കണക്കാക്കി സംഘങ്ങളുടെ ഓഹരി വിലയില്‍ മാറ്റം വരാറില്ല. എന്നാല്‍, ഭേദഗതി നിയമപ്രകാരം സംഘങ്ങളുടെ ഓഹരി മുഖവിലയിലോ അതിനെ അധികരിച്ചുള്ള പ്രീമിയം വിലയിലോ സാധാരണ ഓഹരിയായോ മുന്‍ഗണനാ ഓഹരിയായോ പ്രത്യേക ഓഹരിയായോ നല്‍കാം. അതുപോലെത്തന്നെ എല്ലാ സഹകരണ ബാങ്കുകള്‍ക്കും അവയുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന ബാങ്കിന്റെ അംഗങ്ങള്‍ക്കും അംഗങ്ങളല്ലാത്തവര്‍ക്കും ഡിബഞ്ചറും ബോണ്ടും വില്‍ക്കാം. ഈ വ്യവസ്ഥ സഹകരണ തത്വങ്ങള്‍ക്ക് വിരുദ്ധവും അംഗങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരുമാണ് എന്നു കാണുന്നു. സഹകരണ പ്രസ്ഥാനത്തിന്റെ അടിസ്ഥാന സ്വഭാവത്തെത്തന്നെ നിരാകരിച്ചുകൊണ്ട് കമ്പനി നിയമത്തോട് സഹകരണ സംഘങ്ങളെ തുലനപ്പെടുത്തുക എന്നത് നീതീകരിക്കാനാവില്ല.

2020 ലെ ബാങ്കിങ്് നിയമഭേദഗതി ബില്ലില്‍ 36 (എ.എ.എ.) വകുപ്പില്‍ കൂട്ടിച്ചേര്‍ത്ത പുതിയ വ്യവസ്ഥ സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണ്. നേരത്തെ, മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാനുള്ള അധികാരം മാത്രമായിരുന്നു കേന്ദ്രസര്‍ക്കാരിലും റിസര്‍വ് ബാങ്കിലും നിക്ഷിപ്തമായിരുന്നത്. എന്നാല്‍, കൂട്ടിച്ചേര്‍ത്ത വ്യവസ്ഥ പ്രകാരം സംസ്ഥാന സഹകരണ രജിസ്ട്രാറില്‍ നിക്ഷിപ്തമായിരുന്ന ഭരണപരമായ അധികാരം കൂടെ കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കിലൂടെ കൈവശപ്പെടുത്തിയിരിക്കുകയാണ്. ബില്‍ പ്രകാരം എല്ലാ സഹകരണ ബാങ്ക് ഭരണസമിതികളെയും ( സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍ ) പിരിച്ചു വിട്ട് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാന്‍ റിസര്‍വ് ബാങ്കിന് അധികാരമുണ്ടാകും. പിരിച്ചു വിടുന്നതിന് മുമ്പ് കേവലം സംസ്ഥാന സര്‍ക്കാരുമായി കണ്‍സള്‍ട്ട് ചെയ്യുക എന്ന കര്‍ത്തവ്യം മാത്രമേ നിര്‍വ്വഹിക്കേണ്ടതുള്ളൂ. ആയതിനാല്‍, ചിലപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ കൂടി റിസര്‍വ് ബാങ്കിലൂടെ നടപ്പാക്കാനുള്ള സാധ്യത തള്ളാനാവില്ല.

പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നടന്ന വലിയ അഴിമതിയെ ചൂണ്ടിക്കാട്ടി ലൈസന്‍സുള്ള സഹകരണ ബാങ്കുകളുടെ സമ്പൂര്‍ണമായ നിയന്ത്രണാവകാശം കേന്ദ്രസര്‍ക്കാരിലും റിസര്‍വ് ബാങ്കിലും നിക്ഷിപ്തമാക്കുന്നതിനുള്ള നിയമനിര്‍മാണം ഈ മേഖല നാളിതുവരെ കൈവരിച്ച ജനകീയ അംഗീകാരത്തിനും ജനാധിപത്യത്തിനും ഭരണഘടനാ തത്വങ്ങള്‍ക്കും വിരുദ്ധമാണ്’.

ബിസിനസ് കറസ്‌പോണ്ടന്‍സ് പരിഹാരമോ?

സഹകരണ മേഖല ഇന്നു നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പല നിര്‍ദേശങ്ങളും സഹകാരികളില്‍നിന്നും ഉദ്യോഗസ്ഥരില്‍നിന്നുമെല്ലാം ഉയരുന്നുണ്ട്. സഹകരണ വകുപ്പും സഹകരണ മേഖലയിലെ സംഘടനകളും ഇതിനായി പ്രത്യേക യോഗങ്ങളും ചര്‍ച്ചകളും സംഘടിപ്പിച്ചു. നിര്‍ദേശങ്ങള്‍ ക്രോഡീകരിക്കുകയും പരിഹാര നടപടി സ്വീകരിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേരള ബാങ്കിന്റെ രൂപവത്കരണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെതായ ബദല്‍ തീര്‍ക്കുകയെന്നതാണ് ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളിലൊന്ന്. അതായത്, കേരള ബാങ്കിന്റെ ബിസിനസ് കറസ്‌പോണ്ടന്റായി പ്രാഥമിക സഹകരണ ബാങ്കുകളെ മാറ്റുക.

പ്രകാശ് ബക്ഷി കമ്മിറ്റിയാണ് സഹകരണ മേഖലയില്‍ ബിസിനസ് കറസ്‌പോണ്ടന്‍സ് എന്ന ആശയം അവതരിപ്പിച്ചത്. മൂന്നു തട്ടിലുള്ള വായ്പ ഘടന സഹകരണ മേഖലയില്‍ ആവശ്യമില്ലെന്നായിരുന്നു ഈ കമ്മിറ്റിയുടെ വിലയിരുത്തല്‍. സംസ്ഥാന തലത്തില്‍ സംസ്ഥാന സഹകരണ ബാങ്കും ജില്ലാ തലത്തില്‍ ജില്ലാ സഹകരണ ബാങ്കുകളും മതിയെന്നായിരുന്നു ബക്ഷി കമ്മിറ്റി ശുപാര്‍ശ. പ്രാഥമിക സഹകരണ ബാങ്കുകളെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെ ജില്ലാ ബാങ്കുകളുടെ ബിസിനസ് കറസ്‌പോണ്ടന്റായി മാറ്റുക എന്നതായിരുന്നു നിര്‍ദേശം. ഇതിനെ കേരളം ഒന്നടങ്കം എതിര്‍ത്തതാണ്. കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ ഇതിനെതിരെ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് ബക്ഷി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാതെ പോയത്. പ്രാഥമിക സഹകരണ ബാങ്കുകളുടെ വ്യക്തിത്വം നഷ്ടമാകുമെന്നതായിരുന്നു എതിര്‍പ്പിന്റെ കാരണം.

കേരള ബാങ്ക് നിലവില്‍വന്നതോടെ കേരളത്തിലെ സഹകരണ വായ്പാ മേഖല രണ്ടു തട്ടിലേക്ക് മാറി. ജില്ലാ സഹകരണ ബാങ്കുകള്‍ ഇല്ലാതായി. കേരള ബാങ്കും പ്രാഥമിക സഹകരണ ബാങ്കുകളും മാത്രമാണ് ഇപ്പോഴത്തെ ഘടന. പുതിയ സാഹചര്യത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകളെ കേരള ബാങ്കിന്റെ ബിസനസ് കറസ്‌പോണ്ടന്‍സായി മാറ്റണമെന്നാണ് ചിലരുടെ നിര്‍ദേശം. ഒരു കോടിയില്‍ കൂടുതല്‍ പണമായി പിന്‍വലിക്കുമ്പോള്‍ രണ്ടു ശതമാനം നികുതി നല്‍കണമെന്ന വ്യവസ്ഥ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതില്‍നിന്ന് ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകളുടെ ബിസിനസ് കറസ്‌പോണ്ടന്‍സ് എന്നിവയ്ക്കാണ് ഇളവുള്ളത്. അതില്‍ സഹകരണ സംഘങ്ങളില്ല. സഹകരണ സംഘങ്ങള്‍ക്ക് സാമ്പത്തിക ഭാരം വരുന്ന പുതിയ നികുതി നിര്‍ദേശം മറികടക്കാനുള്ള ഉപാധി എന്ന നിലയിലാണ് കേരള ബാങ്കിന്റെ ബിസിനസ് കറസ്‌പോണ്ടന്‍സായി പ്രാഥമിക സഹകരണ ബാങ്കുകളെ മാറ്റുകയെന്ന നിര്‍ദേശം അവതരിപ്പിക്കുന്നത്.

നിലവിലുള്ള പ്രശ്‌നങ്ങളെ മറികടക്കാനുള്ള ഒരു സാങ്കേതിക നടപടിയും പരിഹാര മാര്‍ഗവുമായാണ് ഇത്തരമൊരു നിര്‍ദേം വന്നതെങ്കിലും അതിന്റെ അപകടം തിരിച്ചറിയാതെ പോകരുത്. ഗ്രാമീണ മേഖലയിലേക്ക് ബാങ്കിങ് ഇടപാടുകളെത്തിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചതാണ് ബിസിനസ് കറസ്‌പോണ്ടന്‍സ് എന്ന ആശയം. അതായത്, ബാങ്കിന്റെ സേവനം കൂടുതല്‍ മേഖലയിലെത്തിക്കാന്‍ ഒരു ഇടനില പ്രവര്‍ത്തനമാണിത്. എന്തൊക്കെയാണ് ബിസിനസ് കറസ്‌പോണ്ടന്‍സായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് ചെയ്യാനാവുന്നതെന്നതിന് റിസര്‍വ് ബാങ്കിന്റെ മാര്‍ഗരേഖയുണ്ട്. കേരള ബാങ്കിന്റെ ബി.സി.കളായി പ്രാഥമിക സഹകരണ ബാങ്കുകള്‍ മാറുന്നതോടെ അവയുടെ വ്യക്തിത്വം ഭാവിയില്‍ നഷ്ടമാകാനിടയുണ്ട്. അതായത്, റിസര്‍വ് ബാങ്കിന്റെ മാര്‍ഗരേഖ ലംഘിച്ചുള്ള പ്രവര്‍ത്തനം ബി.സി.ക്ക് നടത്താനാവില്ല. അതിനാല്‍, പിന്‍വലിക്കുന്ന പണത്തിന് നികുതി ഒഴിവാക്കാന്‍, ഭാവിയില്‍ അതിലും വലിയ അപകടം വരുന്ന തീരുമാനമായിരിക്കും ബിസിനസ് കറസ്‌പോണ്ടന്‍സ് ആവുകയെന്നത്.

സഹകരണ ബാങ്കിങ് എങ്ങനെ മാറും?

നിലവിലെ നിയമത്തില്‍നിന്ന് ഒളിച്ചോടാന്‍ കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്കാവില്ല. ആദായനികുതി സംബന്ധിച്ച തര്‍ക്കത്തില്‍ കോടികളാണ് വ്യവഹാരത്തിനായി സംഘങ്ങള്‍ ചെലവിട്ടതും ഇപ്പോഴും ചെലവിടുന്നതും. എന്നിട്ടും അതിനൊരു ശാശ്വത പരിഹാരമായിട്ടില്ല. ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതിയുടെ കാര്യത്തിലും വ്യവഹാര മാര്‍ഗം സ്വീകരിക്കാനുള്ള തയാറെടുപ്പാണ് ചില സഹകാരികളും സംഘങ്ങളും നടത്തുന്നത്. അങ്ങനെയും സംഘങ്ങളുടെ പണം കുറെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നര്‍ഥം.

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിയനുസരിച്ച് ബാങ്ക് എന്ന പേരുപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് കഴിയില്ലെന്ന് ഉറപ്പാണ്. ഇന്നത്തെ സാഹചര്യത്തില്‍ ബാങ്ക് എന്ന് പേരിനൊപ്പം ചേര്‍ന്നിട്ടില്ലെങ്കില്‍ സഹകരണ സംഘങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടമാവില്ല. ബാങ്ക് എന്ന പേരില്ലാത്ത സഹകരണ സംഘങ്ങള്‍ നല്ല രീതിയില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നത് ഇതിനുള്ള തെളിവാണ്. എന്നാല്‍, പെട്ടെന്ന് ഒരു ദിവസം ‘ബാങ്ക് ‘ ഇല്ലാതാവുന്നത് ജീവനക്കാരിലും ഇടപാടുകാരിലും ചെറിയ അസ്വസ്ഥതയുണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല. അത് മാറ്റിയെടുക്കാവുന്നതേയുള്ളൂ. എങ്കിലും, ബാങ്ക് എന്ന പദം ഉപേക്ഷിച്ചതുകൊണ്ടുമാത്രം സ്ഥായിയായ പരിഹാരം ഉണ്ടാകുമെന്ന് കരുതാനാവില്ല.

നഗര കേന്ദ്രീകൃതവും ബാങ്കിങ് പ്രവര്‍ത്തനം നല്ല രീതിയില്‍ നടത്തുന്നതുമായ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ റിസര്‍വ് ബാങ്ക് ലൈസന്‍സോടെ ബാങ്കുകളായി മാറുന്നതാവും കരണീയമായ മാര്‍ഗം. ഇവയ്ക്ക് ശക്തമായ ഒരു ബാങ്കിങ് സംവിധാനം ഉണ്ടാക്കാനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കഴിയും. ആയിരം കോടിയിലേറെ നിക്ഷേപമുള്ള പ്രാഥമിക സഹകരണ ബാങ്കുകള്‍ ഒരു പഞ്ചായത്തില്‍ മാത്രം ഒതുങ്ങി പ്രവര്‍ത്തിക്കുന്നതിലും അനൗചിത്യമുണ്ട്. ഇവയെ പൂര്‍ണ സഹകരണ ബാങ്കുകളാക്കി മാറ്റിയാല്‍ ഈ മേഖല ശക്തിപ്പെടുകയേയുള്ളൂ. അതേസമയം, ഇക്കാര്യത്തില്‍ നയപരമായ തീരുമാനമുണ്ടാകേണ്ടതുണ്ട്. നിലവിലെ സഹകരണ ഘടനാരീതിയില്‍നിന്ന് വ്യത്യസ്തമാണിത്. അതിനാല്‍, ഏതൊക്കെ രീതിയില്‍ ഇത്തരം മാറ്റമാകാമെന്നു സഹകാരികളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതാണ്. ഇത്തരം സംഘങ്ങള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കാന്‍ റിസര്‍വ് ബാങ്ക് തയാറാണ്. അത്തരത്തില്‍ മാറ്റമുണ്ടാകണമെന്നാണ് നിയമ ഭേദഗതിയിലൂടെ ലക്ഷ്യമിട്ടിട്ടുള്ളത്. അതിനാല്‍, ഏതൊക്കെ സംഘങ്ങള്‍ക്ക് ബാങ്കുകളായി മാറാനാകുമെന്നതിനെക്കുറിച്ച് ഒരു ധാരണ സംസ്ഥാനതലത്തിലുണ്ടാക്കുകയാണ് വേണ്ടത്.

ബാങ്കുകളെന്ന രീതിയില്‍ മാറാത്ത സംഘങ്ങള്‍ കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെന്ന നിലയില്‍ പ്രവര്‍ത്തിക്കേണ്ടിവരും. അങ്ങനെയുള്ള മാറ്റം സംഘങ്ങള്‍ക്ക് ആദായനികുതി ഇളവ് ലഭിക്കാന്‍ സഹായിക്കും. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ കാര്‍ഷിക വായ്പകള്‍ക്ക് പ്രാധാന്യം നല്‍കുകയും അത്തരം വായ്പകളുടെ വിതരണത്തോത് കൂട്ടുകയും ചെയ്താല്‍ ആദായനികുതി നല്‍കേണ്ടിവരില്ല. ആദായനികുതി വകുപ്പിലെ 80 ( പി ) വകുപ്പ് കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുന്നുണ്ട്. അതില്‍ ഇപ്പോഴും മാറ്റം വരുത്തിയിട്ടില്ല. കാര്‍ഷിക വായ്പയെന്നാല്‍ ഫാം മെക്കനൈസേഷന്‍, മൃഗസംരക്ഷണം തുടങ്ങിയ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന വായ്പയെല്ലാം ഉള്‍പ്പെടുന്നതാണ്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക മേഖലയിലെ പദ്ധതികളെല്ലാം സഹകരണ സംഘങ്ങളിലൂടെയും നടപ്പാക്കാമെന്നാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം. ഇതും സംഘങ്ങള്‍ക്ക് ഗുണകരമാണ്.

Leave a Reply

Your email address will not be published.

Latest News