അനന്തമായ വ്യാപാരലോകത്തേക്ക് തുറന്ന വാതില്‍

moonamvazhi

(2020 മാര്‍ച്ച് ലക്കം)

എന്‍.സി.ഡി.സി. 2019 ഒക്ടോബറില്‍ സഹകരണ സംഘങ്ങളെ പങ്കെടുപ്പിച്ച് ഡല്‍ഹിയില്‍ അന്താരാഷ്ട്ര സഹകരണ വ്യാപാരമേള നടത്തുകയുണ്ടായി. മേളയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍, നേട്ടങ്ങള്‍ എന്നിവയെക്കുറിച്ച് എന്‍.സി.ഡി.സി. റീജ്യണല്‍ ഡയരക്ടര്‍ സതീശന്‍ കെ. ‘ മൂന്നാംവഴി ‘ യുമായി സംസാരിക്കുന്നു.

സതീശന്‍ കെ.

 

  •  ഇതാദ്യമായി ഒരു അന്താരാഷ്ട്ര സഹകരണ വ്യാപാര മേള നടത്താന്‍
    എന്‍.സി.ഡി.സി. യെ പ്രേരിപ്പിച്ച ഘടകം എന്താണ് ?

◊  കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴില്‍ ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്റെ ( NCDC ) നേതൃത്വത്തില്‍ ഒക്ടോബര്‍ 11 മുതല്‍ 13 വരെ നടത്തിയ സഹകരണ വ്യാപാര മേളയുടെ പ്രധാന ഉദ്ദേശ്യം സഹകരണ മേഖലയിലെ വ്യാപാരവും കയറ്റുമതിയും പ്രോല്‍സാഹിപ്പിക്കുക എന്നതാണ്. ഈ മേളയ്ക്ക് ബാങ്കോക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘമായ Network for Development of Agricultural coþoperation ( NEDAC ) , ഇന്ത്യയിലെത്തന്നെ പ്രധാന സഹകരണ സ്ഥാപനങ്ങളായ National Agricultural Co-operative Marketing Federation ( NAFED ), Agricultural and Processed Food Products Export Development Authority ( APEDA ) എന്നീ സ്ഥാപനങ്ങളുടെയും കേന്ദ്ര വാണിജ്യ, വിദേശ വകുപ്പുകളുടെയും ആത്മാര്‍ഥമായ സഹായ സഹകരണം ലഭിച്ചിരുന്നു. ഇന്ത്യയുടെ കാര്‍ഷിക കയറ്റുമതിനയം പ്രഖ്യാപിച്ച ശേഷം NCDC ആദ്യമായാണ് ഇത്തരമൊരു വ്യാപാരമേള നടത്തിയത്. ഇന്ത്യയിലെ സഹകരണ സ്ഥാപനങ്ങളെ കാര്‍ഷിക കയറ്റുമതിയില്‍ പങ്കാളികളാക്കാനാണ് മേള നടത്തിയത്. കൂടാതെ, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിതനയം ലക്ഷ്യപ്രാപ്തിയിലെത്തിക്കുന്നതില്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് കാര്യമായി സംഭാവന ചെയ്യാന്‍ പറ്റുമെന്നുള്ള NCDC യുടെ വിശ്വാസവും ഈ മേള നടത്താനുള്ള പ്രേരകശക്തിയായി. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സഹകരണ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലോക വിപണിയില്‍ പരിചയപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. പ്രത്യേകിച്ച് , ഇന്ത്യന്‍ കര്‍ഷക ജനതയിലെ 90 ശതമാനം പേരും സഹകരണ സ്ഥാപനങ്ങളില്‍ അംഗങ്ങളാണ് എന്ന മൂലകാരണവും ഈ മേള നടത്താന്‍ NCDC യെ പ്രേരിപ്പിച്ചു.

 

  • ഇന്ത്യയിലെ സഹകരണ ഉല്‍പ്പന്നങ്ങള്‍ ലോകവിപണിയില്‍ എത്തിക്കുക / പരിചയപ്പെടുത്തുക എന്ന മുഖ്യ ലക്ഷ്യം കൈവരിക്കുന്നതില്‍ വ്യാപാരമേള എത്രമാത്രം വിജയിച്ചു?

ഇന്ത്യന്‍ സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ അന്താരാഷ്ട്ര സഹകരണ വ്യാപാരമേള വിജയകരമായിത്തന്നെ നടത്താന്‍ NCDC ക്ക് കഴിഞ്ഞു . ഈ സംരംഭം ഇന്ത്യന്‍ സഹകരണ സംഘങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വും അവസരങ്ങളും നല്‍കിക്കൊണ്ടാണ് സമാപിച്ചത്. വന്‍കിട സഹകരണ സ്ഥാപനങ്ങളായ Amul, Iffco, Kribco മുതലായവക്കു മാത്രമാണ് ഇതുവരെ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ സഹകരണ പ്രസ്ഥാനത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന കാര്യം നമുക്കറിയാമല്ലോ. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും വിദേശ വിപണിയിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള അവസരമാണ് ഈ മേള നല്‍കിയത്. ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള ആയിരക്കണക്കിന് സഹകരണ സംഘങ്ങള്‍ വിവിധ തരം ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയില്‍ എത്തിക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, മിക്കതിനും അവരുടെ പ്രവര്‍ത്തന പരിധിയില്‍ മാത്രമേ വിപണനം നടത്താന്‍ സാധിക്കുന്നുള്ളൂ. മാത്രവുമല്ല, അവര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഒരു സ്ഥലത്തുനിന്നു മറ്റു സ്ഥലങ്ങളിലേക്ക് എത്തിക്കാനുള്ള പ്രയോഗിക ബുദ്ധിമുട്ടുകള്‍ കാരണം കൂടുതല്‍ വിപണന സാധ്യതയും ഇല്ലാതായി. ഇവിടെയാണ് അന്താരാഷ്ട്ര സഹകരണ വ്യാപാര മേളയില്‍ പങ്കെടുത്ത സഹകരണ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച വ്യാപാരാന്വേഷണങ്ങളുടെ പ്രസക്തി എടുത്തു പറയാനുള്ളത്.

മേളയ്ക്ക് വലിയ സ്വീകാര്യതയാണ് വിദേശത്തു നിന്ന് ലഭിച്ചത്. ആറ് ഭൂഖണ്ഡങ്ങളില്‍ നിന്ന് 35 വിദേശ രാജ്യങ്ങള്‍ മേളയില്‍ പങ്കെടുത്തു. ആസ്‌ട്രേലിയ, ബംഗ്ലാദേശ്, ബല്‍ജിയം, ഭൂട്ടാന്‍, ബ്രസീല്‍, ചൈന, കൊളംബിയ, ഫിജി, ജര്‍മനി, ഇറാന്‍, ഇസ്രായേല്‍, ജപ്പാന്‍, ജോര്‍ദാന്‍, കെനിയ, മലേഷ്യ, മൗറീഷ്യസ്, നേപ്പാള്‍, നൈജീരിയ, ഫിലിപ്പൈന്‍സ്, റഷ്യ, സ്‌പെയിന്‍, ശ്രീലങ്ക, സെനഗല്‍, തായ്‌ലന്റ്, ടാന്‍സാനിയ, യു.എസ.്എ, യു.കെ, യു.എ.ഇ, വിയറ്റ്‌നാം, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളാണ് പങ്കെടുത്തത്. പ്രധാനമായും ആറ് മേഖലകളെ കേന്ദീകരിച്ചാണ് മേള സംഘടിപ്പിച്ചത്. 1. വ്യാപാര വിപണനം, 2. വായ്പ, സേവനം, ധനകാര്യം, 3. ഉപഭോക്തൃ, ആരോഗ്യം, ആശുപത്രി, 4. ഭക്ഷ്യ സംസ്‌കരണം , വ്യാപനം, 5. ടെക്‌സ്‌റൈയില്‍സ്, 6. സാങ്കേതിക വിദ്യയുടെ ശേഷിവര്‍ദ്ധന.

ആദ്യമായി സംഘടിപ്പിച്ച മേള എന്ന നിലയ്ക്ക് വില്‍പ്പനയേക്കാള്‍ പ്രദര്‍ശനത്തിനായിരുന്നു മുന്‍തൂക്കം. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി വാണിജ്യ, വ്യാപാര മേഖലകളില്‍പ്പെട്ട നൂറുകണക്കിന് പ്രമുഖര്‍ മേളയില്‍ പങ്കെടുത്തു. വിദേശ സഹകരണ സംഘങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികളും മേളയില്‍ പങ്കെടുത്തിരുന്നു. ഏതാണ്ട് 35,000 പേര്‍ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു. നാലായിരത്തോളം വ്യാപാര അന്വേഷണങ്ങള്‍ നടന്നു. മേളയുടെ ഭാഗമായി നടത്തിയ വ്യാപാര സംബന്ധമായ യോഗങ്ങളില്‍ എഴുപത്തിയഞ്ചോളം മെമ്മോറാണ്ടം ഓഫ് ഇന്റന്റ് ( എം.ഒ.ഐ ) ഒപ്പിട്ടു. അതിനേക്കാള്‍ കൂടുതല്‍ വ്യാപാര ധാരണയുണ്ടാക്കി. കൂടാതെ, തുടര്‍ ചര്‍ച്ചകള്‍ക്കായി സമയം നിശ്ചയിച്ചാണ് പലരും പിരിഞ്ഞത്.

  •  കമ്പോള സാധ്യതക്കനുസരിച്ചു സഹകരണ സ്ഥാപനങ്ങളെ മാറ്റിയെടുക്കാന്‍ NCDC ക്ക് കഴിഞ്ഞിട്ടുണ്ടോ?

മേളയില്‍ പങ്കെടുത്ത സഹകരണ സ്ഥാപനങ്ങളില്‍ മിക്കതും എന്‍.സി.ഡി.സി. പദ്ധതികളുടെ ഗുണഭോക്താക്കളായിരുന്നു. പ്രധാനമായും Agro processing / value addition പദ്ധതികള്‍ക്ക് വേണ്ടിയാണ് ഈ സഹകരണ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കിയിട്ടുള്ളത്. ക്ഷീരോല്‍പ്പാദന, സംസ്‌കരണ, വിപണന രംഗത്ത് ഗുജറാത്ത്, കര്‍ണാടക, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ക്ഷീര സഹകരണ സംഘങ്ങളുടെ ആധുനികീകരണത്തിന് എന്‍.സി.ഡി.സി. കാര്യമായ ധനസഹായം ചെയ്തിട്ടുണ്ട്. കേരളത്തില്‍ എടുത്തു പറയാവുന്നത് മല്‍സ്യഫെഡ്, എസ്.സി , എസ്.ടി. ഫെഡറേഷന്‍, നാളികേരം, റബ്ബര്‍, കയര്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സഹകരണ സംഘങ്ങള്‍ മുതലായവയാണ്.

രാജ്യത്തിന്റെ വികസനത്തില്‍ , പ്രത്യേകിച്ച് ഉല്‍പ്പാദന , സേവന മേഖലകളിലൂടെ സാമ്പത്തിക പുരോഗതി കൈവരിക്കുന്നതില്‍, സഹകരണ മേഖല വഹിക്കുന്ന പങ്ക് എത്രമാത്രമെന്ന് എന്‍.സി.ഡി.സി. മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ വ്യാപാര മേള സംഘടിപ്പിച്ചത്. വെറും പ്രദര്‍ശനവും വിപണനവും മാത്രമായിരുന്നില്ല ഈ വ്യാപാര മേള. ഇന്ത്യയിലെ സഹകരണ സംഘങ്ങള്‍ തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ക്ക് ശക്തി പകരുന്ന കോണ്‍ഫറന്‍സുകള്‍, വ്യാപാര സംബന്ധിയായ ചര്‍ച്ചകള്‍ എന്നിവയ്ക്കുള്ള വേദി കൂടിയായി മേള മാറി. ലോകത്താകമാനമുള്ള സഹകരണ സംഘങ്ങളുമായി നമ്മുടെ സഹകരണ സംഘങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടുന്നതിനുള്ള ഏറ്റവും വലിയ അവസരമാണ് ഈ അന്താരാഷ്ട്ര മേള ഒരുക്കിയത്. എന്‍.സി.ഡി.സി. പദ്ധതികളിലുടെ വൈവിധ്യവല്‍ക്കരണവും ആധുനികീകരണവും നടത്തിയ സഹകരണ സംഘങ്ങള്‍ക്ക് ഈ മേളയില്‍ കാര്യമായ വ്യാപാര ബന്ധങ്ങളിലേര്‍പ്പെടാന്‍ കഴിഞ്ഞു എന്ന് തീര്‍ത്തു പറയാന്‍ സാധിക്കും.

  •  ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും കാര്യത്തില്‍ സഹകരണ സംഘങ്ങളു പരസ്പരാശ്രയത്വം എന്ന ലക്ഷ്യത്തിലേക്ക് നമ്മള്‍ എത്തിത്തുടങ്ങിയോ?

 ആ ലക്ഷ്യത്തിലേക്കുള്ള ഒരു വാതായനം തുറന്നിടുകയാണ് എന്‍.സി.ഡി.സി. ചെയ്തത്. സഹകരണ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം സഹകരണ തത്വങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍, ഭൂരിപക്ഷം സഹകരണ സ്ഥാപനങ്ങള്‍ക്കും അവരുടെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ നിന്നു മാത്രമേ വിപണന സാധ്യത കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. അതേസമയം, ഈ മേളവഴി സഹകരണ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ വലിയ വഴിയാണ് തുറന്നു കിട്ടിയിരിക്കുന്നത്. 182 സംഘങ്ങളാണ് മേളയില്‍ പങ്കെടുത്തത്. 46 സ്റ്റാളുകളിലായി 38 വിദേശ രാജ്യങ്ങളും 204 സ്റ്റാളുകളിലായി 144 തദ്ദേശീയ സംഘങ്ങളും പങ്കെടുത്തു.

ആറ് സുപ്രധാന കാര്യങ്ങളാണ് മേളയില്‍ നടന്നത്. 1. ഉല്‍പ്പന്ന പ്രദര്‍ശനവും വില്‍പ്പനയും. ആദ്യത്തെ മേള എന്ന നിലയ്ക്ക് വില്‍പ്പനയേക്കാള്‍ പ്രദര്‍ശനത്തിനാണ് പ്രാധാന്യം നല്‍കിയത്. 2. വ്യാപാര സംബന്ധമായ യോഗങ്ങള്‍. മേളയില്‍ സഹകരണ സ്ഥാപനങ്ങള്‍ തമ്മില്‍ സമ്പര്‍ക്കം പുലര്‍ത്താനും വ്യാപാര പ്രതിനിധികളുമായി പരസ്പര ധാരണ, സഹകരണ പങ്കാളിത്തം എന്നിവ ഉറപ്പാക്കാനും സാധിച്ചു. ഈ ചര്‍ച്ചകളില്‍ 75 എം.ഒ.ഐ. കളാണ് ഒപ്പിട്ടത്. അതിനേക്കാള്‍ കൂടുതല്‍ പരസ്പര വ്യാപാരധാരണകള്‍ ഉരുത്തിരിഞ്ഞു വന്നു. 3. ആശയാധിഷ്ഠിത വ്യാപാര കോണ്‍ഫറന്‍സുകള്‍. വ്യാപാര രംഗത്തെ അറിവ്, പരിചയം, മികവ്, പുത്തന്‍ ആശയങ്ങള്‍ എന്നിവ പങ്കുവെക്കാന്‍ മേളയില്‍ അവസരമൊരുക്കിയിരുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള ധാരാളം വിദഗ്ധര്‍ ഈ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് വിഷയങ്ങള്‍ അവതരിപ്പിച്ചു. 4. സഹകരണ സംഘങ്ങള്‍ തമ്മിലുള്ള യോഗം. പരസ്പരം അറിയാനും ആശയവിനിമയം നടത്താനും വ്യാപാര സാധ്യതകള്‍ ചര്‍ച്ചചെയ്യാനും ഈ യോഗങ്ങളില്‍ അവസരമുണ്ടായിരുന്നു. 5. സാങ്കേതിക സെമിനാര്‍. സഹകരണ വികസന മാതൃകയിലെ സാങ്കേതിക വിദ്യയുടെ പ്രഭാവവും അതിന്റെ ഉപയോഗവും സംബന്ധിച്ച സെമിനാര്‍. 6. കലാ സംസ്‌കാരിക പരിപാടികള്‍. ചുരുക്കത്തില്‍, മേളയിലുടനീളം സഹകരണ സംഘങ്ങള്‍ തമ്മില്‍ അന്യോന്യം ബന്ധപ്പെടാനും ചര്‍ച്ചകള്‍ നടത്താനും ഭാവിയില്‍ വ്യാപാര ബന്ധത്തിലേര്‍പ്പെടാനും സാധിക്കുന്ന തരത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്.

  •  വിദേശ രാജ്യങ്ങളിലെ എത്ര സ്ഥാപനങ്ങളുമായി കരാറുകള്‍ ഒപ്പിടാനും ധാരണയിലെത്താനും സാധിച്ചു ?

ഈ മേള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെ അന്താരാഷ്ട്ര വിപണിയിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള അവസരമാണ് പ്രദാനം ചെയ്തത.് ശ്രീലങ്കയും പുതുശ്ശേരി മില്‍ക്ക് കോ-ഓപ്പറേറ്റീവ് ഫെഡറേഷനും തമ്മില്‍ കരാര്‍ ഒപ്പുവച്ചു. കേരള എസ്.സി. എസ്.ടി. ഫെഡറേഷന്റെ ആയുര്‍വ്വേദ ഉല്‍പ്പന്നങ്ങളില്‍ ഫിലിപ്പൈന്‍സില്‍ നിന്നുള്ള വ്യാപാരികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. ടാന്‍സാനിയയിലെ ബാസുര ഫാര്‍മസ്യൂട്ടിക്കല്‍സ് എസ്. സി. എസ്. ടി.
ഫെഡറേഷനുമായി ചര്‍ച്ച നടത്തി. ദക്ഷിണാഫ്രിക്കയിലെ ഒരു കമ്പനിയും ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

  •  ഭൗമ സൂചികാ പദവി ലഭിച്ചിട്ടുള്ള കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശ വിപണിയിലെത്താന്‍ മേള സഹായകമായിട്ടുണ്ടോ?

◊  കേരളത്തിന് മികച്ച നേട്ടമാണ് ഉണ്ടായത്. കേരളത്തിലെ ധാരാളം സംഘങ്ങള്‍ മുല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്. പല സംഘങ്ങള്‍ക്കും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ദേശീയ , അന്തര്‍ദേശീയ തലത്തില്‍ വിപണി കണ്ടെത്താന്‍ നല്ല അവസരമാണ് ഈ മേളയിലൂടെ ലഭിച്ചത്. കേരളത്തിലെ സഹകരണ ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്ല രീതിയില്‍ മേളയില്‍ ഉയര്‍ത്തിക്കാട്ടാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ കേരളത്തിന് കഴിഞ്ഞു. നൂറ്റിയെഴുപതോളം ഉല്‍പ്പന്നങ്ങളാണ് പ്രദര്‍ശനത്തിനൊരുക്കിയത്. ഇതില്‍ ഭൗമസൂചികാ പദവി ലഭിച്ച പൊക്കാളി അരി ഉല്‍പ്പന്നങ്ങള്‍, മറയൂര്‍ ശര്‍ക്കര, പാലക്കാടന്‍ മട്ട, നവര, രക്തശാലി അരി, കാസര്‍കോട് സാരി, ചേന്ദമംഗലം, ബാലരാമപുരം കൈത്തറി എന്നിവയും ഉള്‍പ്പെടുന്നു. സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ച ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള വിശദമായ കുറിപ്പുകളും ബ്രോഷറുകളും വിതരണം ചെയ്യുകയുണ്ടായി. മേളയിലെ അവസരം പരമാവധി പ്രയോജനപ്പെടുത്തി കേരളത്തിലെ ഉല്‍പ്പന്നങ്ങള്‍ നല്ല നിലയില്‍ പരിചയപ്പെടുത്തിയതുകാരണം ധാരാളം വ്യാപാര അന്വേഷണങ്ങള്‍ വന്നു.

  •  മേളയില്‍ കേരളത്തിലെ സഹകരണ സംഘങ്ങളുടെ പങ്കാളിത്തം എത്രത്തോളം സജീവമായിരുന്നു ?

മൂന്നു ദിവസം ഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ അരങ്ങേറിയ അന്താരാഷ്ട്ര സഹകരണ വ്യാപാര മേള ഇന്ത്യയിലെ ബഹുസ്വരതയുടെ ഒത്തുചേരലായിരുന്നു. കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് മേള ഉദ്ഘാടനം ചെയ്തത്. രാജ്യത്തിനകത്തും പുറത്തുമുള്ള വ്യാപാര സ്ഥാപനങ്ങളുമായി ബന്ധമുറപ്പിക്കാന്‍ ഈ മേള കൊണ്ട് നമ്മുടെ സഹകരണ സ്ഥാപനങ്ങള്‍ക്ക് കഴിയുമെന്നും ഇന്ത്യന്‍ സഹകരണ പ്രസ്ഥാനത്തിന്റെ ഖ്യാതി അന്തര്‍ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ മേള അവസരം നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അക്ഷരാര്‍ഥത്തില്‍ ആ ദിശയിലേക്കാണ് മേള വിരല്‍ ചൂണ്ടിയത്. രാജ്യത്തിന്റെ വികസനത്തില്‍ സഹകരണ മേഖല എത്രമാത്രം ഭാഗഭാക്കുകളാണ് എന്നു വെളിപ്പെടുത്തുന്നതായിരുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സംഘങ്ങളുടെ ബൂത്തുകള്‍.

മേളയിലെ പങ്കാളിത്തത്തില്‍ വ്യത്യസ്തമായ സമീപനമാണ് കേരളം സ്വീകരിച്ചത്. മുപ്പതോളം സംഘങ്ങളെ പങ്കെടുപ്പിച്ച് സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന്റെ ശക്തി വിളിച്ചോതുന്ന തരത്തിലാണ് 13 സ്റ്റാളുകള്‍ സഹകരണ വകുപ്പ് സജ്ജീകരിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് സഹകരണ സ്ഥാപനങ്ങള്‍ ഒറ്റക്കാണ് മേളയില്‍ പങ്കെടുത്തത്. കേരളത്തനിമ വിളിച്ചോതുന്ന വിധത്തില്‍ സഹകരണ സംഘങ്ങള്‍ ഉല്‍പാദിപ്പിച്ചതും മൂല്യവര്‍ധന വരുത്തിയതുമായ നൂറ്റിയെഴുപതോളം ഉല്‍പ്പന്നങ്ങളാണ് സഹകരണ വകുപ്പ് പ്രദര്‍ശനത്തിന് ഒരുക്കിയത്. നേരത്തെ പറഞ്ഞ ഭൗമ സൂചികാ പദവി ലഭിച്ച ഉല്‍പ്പന്നങ്ങള്‍ക്കു പുറമേ വിവിധതരം നാളികേര ഉല്‍പ്പന്നങ്ങള്‍, എസ്.സി. എസ്.ടി. ഫെഡറേഷനു കീഴിലെ ആയുര്‍ധാര നിര്‍മിക്കുന്ന ആയുര്‍വേദ ഔഷധങ്ങള്‍, ഫര്‍ണീച്ചറുകള്‍, ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങള്‍, സുഗന്ധ വ്യഞ്ജന ഉല്‍പ്പന്നങ്ങള്‍, ചക്ക ഉല്‍പ്പന്നങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചവയില്‍ ഉള്‍പ്പെടുന്നു.

സംസ്ഥാന സഹകരണ ബാങ്ക്, കണ്‍സ്യൂമര്‍ ഫെഡ്, മാര്‍ക്കറ്റ്‌ഫെഡ്, റബ്‌കോ, മത്സ്യഫെഡ്, കയര്‍ഫെഡ്, റബ്ബര്‍ മാര്‍ക്ക്, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം, ആശുപത്രി ഫെഡറേഷന്‍ , പ്രാഥമിക സഹകരണ സംഘങ്ങള്‍ മുതലായ സ്ഥാപനങ്ങള്‍ പങ്കെടുത്ത സ്റ്റാളുകള്‍ക്കെല്ലാം ഒരു ഐകരൂപ്യമുണ്ടായിരുന്നു. കേരളത്തെ തിരിച്ചറിയാന്‍ കഴിയുന്ന തരത്തില്‍ ഒരേ ബാനറിനു കീഴിലാണ് കേരള സ്റ്റാളുകള്‍ ഒരുക്കിയിരുന്നത്. കേരളത്തിന്റെ സഹകരണ ഉല്‍പ്പന്നങ്ങള്‍ക്ക് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ വിപണി കണ്ടെത്താനുള്ള സുവര്‍ണാവസരമാണ് ഈ മേളയിലൂടെ ലഭിച്ചത്. എസ്.സി, എസ്.ടി. ഫെഡറേഷന്റെ ആയൂര്‍വേദ ഉല്‍പ്പന്നങ്ങള്‍ക്ക് ഫിലിപ്പൈന്‍സ്, ടാന്‍സാനിയ, നെതര്‍ലാന്റസ്് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വ്യാപാര അന്വേഷണങ്ങള്‍ വന്നതു കൂടാതെ ആയുര്‍ധാരയുടെ 10,000 ബാം കുപ്പികള്‍ വാങ്ങാന്‍ കര്‍ണാടകയില്‍ നിന്നു ആവശ്യക്കാരെത്തി. ഹരിയാന, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ മരുന്നു വിതരണത്തിന് ഏജന്‍സികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മല്‍സ്യഫെഡ് വിയറ്റ്‌നാം കമ്പനിയുമായി വ്യാപാര ബന്ധത്തിനു ധാരണയായി. കേരള മാര്‍ക്കറ്റ് ഫെഡ് ഗുജറാത്ത് മാര്‍ക്കറ്റ് ഫെഡുമായി അന്യോന്യം ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കാന്‍ ധാരണയായിട്ടുണ്ട്. ബിസിനസ് ചര്‍ച്ചകളില്‍ ബീഹാര്‍ സംസ്ഥാന സഹകരണ യൂണിയന്‍ കേരളത്തില്‍ നിന്നു 500 ലോഡ് പച്ചത്തേങ്ങ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. കേരള മാര്‍ക്കറ്റ് ഫെഡ് ഈ സംരംഭം ഏറ്റെടുക്കുമെന്നാണ്് പ്രതീക്ഷിക്കുന്നത്.

മാര്‍ക്കറ്റ്‌ഫെഡ് മറ്റു സംസ്ഥാനങ്ങളിലെ ഫെഡറേഷനുകളുമായി വ്യാപാര ചര്‍ച്ചകള്‍ നടത്തിയിരുന്നു. വാരപ്പെട്ടി സര്‍വീസ് സഹകരണ ബാങ്കിന്റെ വെളിച്ചെണ്ണയില്‍ അഗ്രേിയോസ് ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, എഫ്. ടി. എന്റര്‍പ്രൈസസ് തുടങ്ങിയ പല സ്വകാര്യ സ്ഥാപനങ്ങളും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് ആസ്ഥാനമായുള്ള എന്‍.എം.ഡി.സി.യുടെ കോപ്പോള്‍ വെളിച്ചെണ്ണയുടെ ഡല്‍ഹിയിലെ അംഗീകൃത വിതരണക്കാരാകാന്‍ ഒരു സ്ഥാപനം സമ്മതം അറിയിച്ചു. കണ്ണൂര്‍ അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്ക് തെലങ്കാന സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ഓയില്‍ സീഡ് ഗ്രോവേഴ്‌സ് ഫെഡറേഷനുമായി വ്യാപാര ധാരണയിലെത്തി. പള്ളിയാക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പൊക്കാളി ഉല്‍പ്പന്നങ്ങള്‍, ആഗ്രോ ടൂറിസം പദ്ധതി എന്നിവക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നു വന്ന കമ്പനികള്‍ ഈ ഉല്‍പ്പന്നങ്ങളില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു.

കേരളത്തിലെ സഹകരണ സംഘങ്ങളുടെ പ്രദര്‍ശനത്തിന് മേളയില്‍ അംഗീകാരം ലഭിച്ചു. മേളയില്‍ പ്രഖ്യാപിച്ച 28 അവാര്‍ഡുകളില്‍ മൂന്നെണ്ണം കേരളം കരസ്ഥമാക്കി. മികച്ച പ്രദര്‍ശനത്തിന് കേരള എസ്.സി. എസ.്ടി. ഫെഡറേഷന്‍ , ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം എന്നിവക്ക് അവാര്‍ഡുകള്‍ ലഭിച്ചു. സഹകരണ സ്ഥാപനങ്ങളിലെ മൊത്തത്തിലുള്ള പ്രകടനത്തിനുള്ള അവാര്‍ഡ് നേടിയത് മത്സ്യഫെഡാണ്.

ഈ മേള കേരളത്തിന് വളരെയേറെ ഗുണം ചെയ്തുവെന്ന് നിസ്സംശയം പറയാനാവും. കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ക്ക് പുറം ലോകവുമായി വ്യാപാരബന്ധത്തിലേര്‍പ്പെടാന്‍ ഒരു വലിയ വഴിയാണ് മേളയിലൂടെ തുറന്നു കിട്ടിയത്. അതിന്റെ തുടര്‍ നടപടികളിലൂടെ കൂടുതല്‍ തലങ്ങളിലേക്ക് കേരള സഹകരണ പ്രസ്ഥാനത്തിന് മുന്നോട്ട് കുതിക്കാന്‍ സാധിക്കും. അതുവഴി കൂടുതല്‍ കൂടുതല്‍ വൈവിധ്യമാര്‍ന്ന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനുള്ള പ്രചോദനവും ലഭിക്കും. മേള കൊണ്ട് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് പുത്തന്‍ പ്രതീക്ഷകള്‍ ലഭിച്ചു എന്നുതന്നെയാണ് പങ്കെടുത്ത സഹകരണ സംഘങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളില്‍ നിന്നുള്ള ധാരാളം സഹകാരികള്‍ മേള സന്ദര്‍ശിക്കാന്‍ വന്നിരുന്നു എന്നതും എടുത്തു പറയേണ്ട കാര്യമാണ്. ചുരുക്കത്തില്‍ , ഇന്ത്യന്‍ സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ അന്താരാഷ്ട്ര സഹകരണ വ്യാപാരമേള പുത്തന്‍ അവസരങ്ങളും പ്രതീക്ഷകളും നല്‍കിക്കൊണ്ട് വിജയകരമായി സമാപിച്ചു. ഇന്ത്യന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് അനന്തമായ വ്യാപാര ലോകത്തേക്ക് ഒരു വാതില്‍ തുറന്നു കൊടുക്കാന്‍ എന്‍.സി.ഡി.സി. ക്ക് കഴിഞ്ഞു എന്നു പറയാം. ഇന്ത്യന്‍ സഹകരണ മേഖലയെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര മുഹൂര്‍ത്തമായിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!