കേരള ബാങ്ക്: പുതിയ ചുവടും തടസ്സങ്ങളും

moonamvazhi

(2020 ജൂലായ് ലക്കം)

കെ. സിദ്ധാര്‍ഥന്‍

പ്രവര്‍ത്തനത്തിലൂടെ നേടിയ പുരോഗതി ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്കില്‍ നിന്ന് ഇനിയും ഒരുപാട് അനുമതി കേരള ബാങ്കിനു നേടിയെടുക്കാനുണ്ട്. സാമ്പത്തികമാന്ദ്യം ബാധിച്ചിട്ടുള്ള ഈയവസ്ഥയില്‍ ഈ അനുമതികളൊക്കെ കിട്ടാന്‍ ഏറെ വിയര്‍ക്കേണ്ടിവരും

കേ രള ബാങ്കിന ഈ സാമ്പത്തികവര്‍ഷം നിര്‍ണായകമാണ്. കണക്കുപുസ്തകത്തില്‍ സ്വന്തം പ്രവര്‍ത്തനം പൂര്‍ണമായി എഴുതിച്ചേര്‍ക്കുന്ന വര്‍ഷമാണ് 2020-21 . ജില്ലാ ബാങ്കുകൡനിന്ന് വിട്ടുവന്ന് കേരള ബാങ്ക് എന്ന സ്വന്തം വ്യക്തിത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വര്‍ഷമാണിത്. കോവിഡ് – 19 ലോക സാമ്പത്തികാവസ്ഥയെത്തന്നെ ബാധിച്ചതിനാല്‍ കേരള ബാങ്കിനെയും അതു ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, പ്രവര്‍ത്തനം കൊണ്ട് പുരോഗതി കാണിച്ച് ഇനിയും റിസര്‍വ് ബാങ്കില്‍ നിന്ന് ഒരുപാട് അനുമതി നേടിയെടുക്കേണ്ടതുണ്ട്. അതിനാല്‍, മാന്ദ്യം ബാധിക്കാതെ നോക്കേണ്ടത് കേരള ബാങ്കിന് അനിവാര്യമാണ്. മാര്‍ച്ച് 31 നകം ലയന നടപടികളെല്ലാം പൂര്‍ത്തിയാക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നത്. മൂലധന പര്യാപ്തത, നിഷ്‌ക്രിയ ആസ്തി എന്നിങ്ങനെ നിബന്ധനകള്‍ ഒരുപാടുണ്ടായിരുന്നു. അവ പാലിക്കാത്തതിന് റിസര്‍വ് ബാങ്ക് പിടിക്കാതിരിക്കാന്‍ കോവിഡ് തല്‍ക്കാലം ആശ്വാസമായി എന്നു സമാധാനിക്കാം.

ഭരണപരമായ ക്രമീകരണം കേരള ബാങ്ക് നടത്തിക്കഴിഞ്ഞു. റീജിയണല്‍ ഓഫീസുകളും കോര്‍പ്പറേറ്റ് ഓഫീസുമെല്ലാം തുടങ്ങി. ഏഴ് മേഖലാ ഓഫീസുകളാണ് കേരള ബാങ്കിനുള്ളത്. രണ്ടു ജില്ലകള്‍ക്ക് ഒരു റീജിയണല്‍ ഓഫീസ് എന്ന നിലയിലാണ് ക്രമീകരണം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിങ്ങനെയാണവ. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിന്റെ ഭാഗമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഏപ്രില്‍ പകുതിയോടെ ഇതിനുള്ള നടപടി പൂര്‍ത്തിയാക്കാനായി പ്രത്യേക ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍, കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇതിനു കഴിഞ്ഞില്ല. ഓര്‍ഡിനന്‍സിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ ഇത് പുതുക്കിയിട്ടുണ്ട്. കേരളബാങ്കിന്റെ ഭാഗമായില്ലെങ്കിലും മലപ്പുറം ജില്ലയെ പാലക്കാട് റീജിയന്റെ കീഴിലാക്കിയുള്ള ക്രമീകരണമാണ് ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്.

ലൈസന്‍സ് സറണ്ടര്‍ ചെയ്യുന്നു

കേരള ബാങ്ക് രൂപവത്കരണം നടന്നെങ്കിലും ജില്ലാ ബാങ്കുകളുടെ ലൈസന്‍സ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇപ്പോഴും ജില്ലാ ബാങ്കുകള്‍ അവയുടെ ലൈസന്‍സിലാണ് പ്രവര്‍ത്തിക്കുന്നത്. കേരള ബാങ്കിന്റെ ബോര്‍ഡും ജില്ലാ ബാങ്കിന്റെ ലൈസന്‍സും. ഇങ്ങനെയാണ് പ്രവര്‍ത്തനം. മാര്‍ച്ച് 31 നകം ലൈസന്‍സ് സറണ്ടര്‍ ചെയ്യണമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. ഇതനുസരിച്ച് മലപ്പുറം ഒഴികെയുള്ള 13 ജില്ലാ ബാങ്കുകളും ലൈസന്‍സ് സറണ്ടര്‍ ചെയ്യാന്‍ തയാറാണെന്നു കാണിച്ച് കേരള ബാങ്ക് റിസര്‍വ് ബാങ്കിന് കത്ത് നല്‍കിയിട്ടുണ്ട്.

ജില്ലാ ബാങ്കുകളുടെ ലൈസന്‍സ് റദ്ദാകുന്നതോടെ സംസ്ഥാന സഹകരണ ബാങ്കിന്റെ ലൈസന്‍സില്‍ 13 ജില്ലാ ബാങ്കുകളും പ്രവര്‍ത്തിക്കേണ്ടിവരും. എന്നാല്‍, ഇതുണ്ടാക്കുന്ന സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളെ ബന്ധിപ്പിച്ചുള്ള കോര്‍ബാങ്കിങ് നടപ്പാക്കിയിട്ടില്ല. ഇതിനുള്ള ടെണ്ടര്‍ നടപടി പോലും പൂര്‍ത്തിയാക്കിയിട്ടില്ല. 2018 ഒക്ടോബറിലാണ് കേരള ബാങ്കിന് തത്വത്തില്‍ അംഗീകാരം റിസര്‍വ് ബാങ്കില്‍നിന്ന് ലഭിച്ചത്. 19 നിബന്ധനകളാണ് അന്തിമാനുമതി നല്‍കുന്നതിന് റിസര്‍വ് ബാങ്ക് ആ ഘട്ടത്തില്‍ മുന്നോട്ടുവെച്ചത്. അതില്‍, മൂന്നാമത്തെ നിബന്ധനയാണ് സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളെ ബന്ധിപ്പിച്ചുള്ള കോര്‍ബാങ്കിങ് സംവിധാനവും മെച്ചപ്പെട്ട സാങ്കേതിക സൗകര്യവും ഉറപ്പാക്കണമെന്നത്. ഇടപാടുകാര്‍ക്ക് നല്‍കിയിരുന്ന ഒരു സേവനവും ലയനത്തോടെ മുടങ്ങാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിരുന്നു. ഇതിനു ശേഷം ഒന്നര വര്‍ഷമായിട്ടും കോര്‍ബാങ്കിങ്ങിനുള്ള ടെണ്ടര്‍ നടപടി പോലും പൂര്‍ത്തിയാക്കാനായില്ലെന്നത് ഇക്കാര്യത്തിലെ ഉദാസീനതക്ക് തെളിവാണ്. ലയനം സംബന്ധിച്ച് ഉത്തരവിറങ്ങി ആദ്യ ആഴ്ചകളില്‍ത്തന്നെ പ്രവാസി നിക്ഷേപം സ്വീകരിക്കുന്നതിനുള്ള കോഴിക്കോട് ജില്ലാ ബാങ്കിന്റെ ലൈസന്‍സ് റദ്ദായി. സേവനം മുടങ്ങരുതെന്ന നിബന്ധനയും ഇതോടെ നടപ്പാക്കാനായില്ല.

ജില്ലാ ബാങ്കുകളുടെ ലൈസന്‍സ് സറണ്ടര്‍ ചെയ്യുന്നതോടെ കോര്‍ബാങ്കിങ് ഇല്ലാത്തതിന്റെ പ്രശ്‌നങ്ങള്‍ കേരള ബാങ്കിനെ അലട്ടും. ജില്ലാ ബാങ്കിന്റെ ഓരോ ശാഖയെയും കേരള ബാങ്കിന്റെ ശാഖകളായി പരിഗണിച്ച് പ്രത്യേകം ഐ.എഫ്.എസ്.സി. കോഡ് റിസര്‍വ് ബാങ്ക് നല്‍കണം. നല്‍കിവരുന്ന സേവനങ്ങള്‍ മുടങ്ങാതിരിക്കുകയും വേണം. ഇതിന് കോര്‍ബാങ്കിങ് ഒരു പ്രധാന ഘടകമാണ്. സംസ്ഥാന സഹകരണ ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് സൗകര്യം ജില്ലാ ബാങ്കുകള്‍ക്ക് ഉപയോഗിക്കണമെങ്കിലും സാങ്കേതിക ഏകോപനം ഒരുക്കേണ്ടതുണ്ട്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറുന്നതോടെ കോര്‍ബാങ്കിങ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കേരള ബാങ്ക് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. ഇതിനുള്ള ഇടപെടല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്.

ക്രെഡിറ്റ് ഗ്യാരന്റി ഫണ്ടില്‍ ഇടം കിട്ടാന്‍

ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് സ്‌കീമില്‍ നിന്ന് കേരള ബാങ്ക് പുറത്താണ്. രണ്ടു കോടി രൂപവരെ ഓരോ സംരംഭത്തിനും വായ്പ നല്‍കാനുള്ള ഫണ്ടാണ് ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ബോര്‍ഡ് ബാങ്കുകള്‍ക്ക് നല്‍കുന്നത്. ഇതില്‍ കേരളത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ അംഗമാണെങ്കിലും കേരള ബാങ്ക് ഉള്‍പ്പെട്ടിട്ടില്ല.

പുതുതലമുറയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ജാമ്യമില്ലാതെ വായ്പ എന്നതാണ് ക്രെഡിറ്റ് ഗ്യാരന്റീ സ്‌കീമിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമുള്ള വായ്പ ധനകാര്യ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിനാവശ്യമായ പണം ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാരും സിഡ്ബിയും ചേര്‍ന്നാണ് ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്‍ഡ് സ്‌മോള്‍ എന്റര്‍പ്രൈസസ് ( സി.ജി.ടി.എം.എസ്.ഇ ) രൂപവത്കരിച്ചത്.

12 പൊതുമേഖലാ ബാങ്കുകള്‍, എട്ട് ഷെഡ്യൂള്‍ഡ് അര്‍ബന്‍ ബാങ്കുകള്‍, 22 സ്വകാര്യ ബാങ്കുകള്‍, 28 ബാങ്കിങ്ങിതര ധനകാര്യക്കമ്പനികള്‍, അഞ്ച് വിദേശ ബാങ്കുകള്‍, ആറ് ചെറുകിട ധനകാര്യ ബാങ്കുകള്‍, ഒമ്പത് മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍, 51 റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ എന്നിവയാണ് ക്രെഡിറ്റ് ഗ്യാരന്റി സ്‌കീമിലൂടെ വായ്പ അനുവദിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതലാണ് നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനികളെ ഇതില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. 15 ശതമാനം മൂലധന പര്യാപ്തതയും നാലു ശതമാനത്തില്‍ കുറവ് നിഷ്‌ക്രിയ ആസ്തിയുമുള്ള സ്ഥാപനങ്ങള്‍ക്കാണ് ഇതിനുള്ള അര്‍ഹത നിശ്ചയിച്ചിട്ടുള്ളത്. 50 കോടി രൂപയുടെ സ്വന്തം ഫണ്ടും 100 കോടി രൂപ മൂല്യമുള്ള ആസ്തിയും വേണം.

സഹകരണ മേഖലയിലെ ഷെഡ്യൂള്‍ഡ് ബാങ്കായ കേരള സംസ്ഥാന സഹകരണ ബാങ്കിനെ ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ബോര്‍ഡില്‍ അംഗമാക്കണമെന്ന് ശുപാര്‍ശ ചെയ്യാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രീതിയില്‍ ഫണ്ട് ലഭ്യമാകാത്തതിനാല്‍ കാര്‍ഷിക മേഖലയില്‍ നടത്തുന്ന അത്രയും ഇടപെടലുകള്‍ എം.എസ്.എം.ഇ. രംഗത്ത് നടത്താന്‍ കേരള ബാങ്കിന് സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. സംരംഭങ്ങള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ കുറച്ചതാണ് കാരണം. അപേക്ഷിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ അനുമതിയും മൂന്നു വര്‍ഷം വരെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കാനുള്ള നിയമ വ്യവസ്ഥയുമെല്ലാം ഇതിലേക്ക് വഴിതെളിച്ചിട്ടുണ്ട്.

എന്‍.സി.ഡി.സി. ഫണ്ട്

സുഭിക്ഷ കേരളം പദ്ധതിയില്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുണ്ടാക്കുന്ന കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സഹകരണ സംഘങ്ങള്‍തന്നെ ഇതിനുള്ള മുന്‍കൈ എടുക്കണമെന്നാണ് നിര്‍ദേശം. നിലവില്‍ എന്‍.സി.ഡി.സി.യുടെ സഹായമാണ് ഇത്തരമുള്ള സംരംഭങ്ങള്‍ തുടങ്ങാന്‍ സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കുന്നത്. അതിന് സര്‍ക്കാരിന്റെ ഗ്യാരന്റി അനിവാര്യമാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാരിന് സഹകരണ സ്ഥാപനങ്ങള്‍ക്ക് ഗ്യാരന്റി നില്‍ക്കാനാവുന്നില്ല. അതിനാല്‍, എന്‍.സി.ഡി.സി. ഫണ്ട് ലഭ്യത കുറഞ്ഞുവരികയാണ്. ക്രെഡിറ്റ് ഗ്യാരന്റി സ്‌കീമില്‍ കേരള ബാങ്ക് അംഗമാകുന്നത് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. പക്ഷേ, ബാങ്കിതര സ്ഥാപനങ്ങള്‍ക്ക് അംഗത്വം നല്‍കുന്ന വ്യവസ്ഥ കേരള ബാങ്കിന് ബാധകമാക്കിയാല്‍ കേരളത്തിന്റെ പ്രതീക്ഷ മങ്ങും. നാലു ശതമാനത്തില്‍ താഴെ നിഷ്‌ക്രിയ ആസ്തിയുണ്ടാവണമെന്ന വ്യവസ്ഥ കേരള ബാങ്കിന് പാലിക്കാന്‍ ഏറെ പ്രയാസമാകും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!