ചികിത്സാരംഗം : സഹകരണ മേഖല കൂടുതലായി ഇടപെടണം

moonamvazhi

 

എ.വി. സന്തോഷ് കുമാര്‍ ( സെക്രട്ടറി, കോഴിക്കോട് ജില്ലാ സഹകരണാശുപത്രി )

സഹകരണാശുപത്രികള്‍ വഴി ലോകത്താകെ പത്തു കോടി കുടുംബങ്ങള്‍ മികച്ച ആരോഗ്യം കൈവരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് പോരാ. സഹകരണ മേഖല ചികിത്സാ രംഗത്തേക്ക് വ്യാപകമായി കടന്നുവരേണ്ടതുണ്ട്.

ഡല്‍ഹിയില്‍ ഒക്‌ടോബര്‍ 11 മുതല്‍ 13 വരെ നടന്ന ഇന്ത്യ ഇന്റര്‍ നാഷണല്‍ കോ-ഓപ്പറേറ്റീവ് ട്രേഡ് ഫെയര്‍ സഹകരണ മേഖലയുടെ കരുത്തും സാധ്യതയും അനാവരണം ചെയ്താണ് സമാപിച്ചത്. അന്താരാഷ്ട്ര തലത്തില്‍ സഹകരണ മേഖലയിലെ ഉല്‍പ്പാദക-സേവന രംഗത്തിന്റെ സംഭാവന വ്യക്തമാക്കുന്ന പ്രദര്‍ശനങ്ങളും സെമിനാറുകളുമായിരുന്നു മേളയുടെ പ്രത്യേകത. സഹകരണ മേഖലയും വ്യാപാരത്തിന്റെ ആഗോളീകരണവും, ബാങ്കിംഗ്, സ്ത്രീകളുടെയും യുവതയുടേയും ശാക്തീകരണം, പരിസ്ഥിതിക്കനുകൂലമായ ക്യഷി, സാങ്കേതിക വിദ്യ, സൈബര്‍ സുരക്ഷ, കാര്യക്ഷമവും കുറഞ്ഞ നിരക്കിലുമുളള സര്‍വ്വീസ് മേഖല തുടങ്ങിയ വിഷയങ്ങള്‍ മൂന്നു ദിവസത്തെ സെമിനാറുകളില്‍ ഗൗരവമായ ചര്‍ച്ചക്ക് വിധേയമായി.

കാര്യക്ഷമതയോടെയും കുറഞ്ഞ നിരക്കിലും പ്രവര്‍ത്തിക്കുന്ന സേവന മേഖലയില്‍ സഹകരണ ആശുപത്രികള്‍ നല്‍കുന്ന സംഭാവന സഹകരണ വ്യാപാര മേളയില്‍ പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചു. ആഗോളാടിസ്ഥാനത്തില്‍ സഹകരണ രംഗം ആരോഗ്യമേഖലയില്‍ നടത്തുന്ന ഇടപെടലുകള്‍ കൂടുതല്‍ കരുത്ത് ആര്‍ജിക്കേണ്ടതുണ്ടെന്ന് സെമിനാര്‍ വ്യക്തമാക്കി. ആ ചര്‍ച്ചയില്‍ നടന്ന വിശദാംശങ്ങള്‍ താഴെ :

ആരോഗ്യ മേഖല : ലോകാരോഗ്യ സംഘടനയുടെ നിര്‍വചന പ്രകാരം ആരോഗ്യം എന്നത് രോഗമില്ലാത്ത അവസ്ഥ മാത്രമല്ല. മറിച്ച്, വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ മികച്ച ജീവിതാവസ്ഥ കൂടിയാണത്. ഒരു വ്യക്തിയുടെ ആരോഗ്യാവസ്ഥ നിര്‍ണയിക്കുന്നത് അദ്ദേഹം ജീവിക്കുന്ന സാമൂഹിക ചുറ്റുപാടുകളാണ്. സമൂഹത്തിന്റെ സാമ്പത്തിക സ്ഥിതി, പരിസ്ഥിതി, ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലയെല്ലാം ആരോഗ്യത്തെ നിര്‍ണയിക്കുന്നു.

ആരോഗ്യവും സമൂഹവും : ആരോഗ്യവും സമൂഹത്തിലെ പലതരത്തിലുളള അസമത്വങ്ങളും പരസ്പരപൂരകങ്ങളാണ്. ഒരു ജനതയുടെ ആയൂര്‍ദൈര്‍ഘ്യം കുറയുന്നതിനും പ്രസവസമയത്തെ മരണനിരക്ക് കൂടുന്നതിനും അവിടത്തെ വരുമാനത്തിലെ അസമത്വം കാരണമാകും. ദരിദ്രരാജ്യങ്ങളില്‍ ആയുര്‍ദൈര്‍ഘ്യം കുറയുന്നത് അവിടെ സാമ്പത്തികാസമത്വം കൂടുതലായതുകൊണ്ടൊണെന്നത് വ്യക്തം. അസമത്വം കുറവുളള രാജ്യങ്ങളില്‍ ആയൂസ്സ് കൂടുന്നതും നമുക്ക് കാണാനാകും. ഒരു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കൂട്ടാനും അസമത്വം കുറയ്ക്കാനും ആരോഗ്യമുളള ജനതയാണ് ആവശ്യം.

ആരോഗ്യമേഖലയിലെ മുഖ്യ പ്രശ്‌നങ്ങള്‍

1. വര്‍ധിച്ചു വരുന്ന ചെലവ് : ആയുര്‍ദൈര്‍ഘ്യം കൂടിയതോടെ അസുഖമുളളവരുടെ എണ്ണവും പെരുത്തുവരുന്നു. ദീര്‍ഘകാലം ചികിത്സ ആവശ്യമായ അസുഖങ്ങളാണ് ഏറെയും. വൃക്കരോഗം, കാന്‍സര്‍, ഹ്യദ്രോഗം, പ്രമേഹം, ഡിമന്‍ഷ്യ തുടങ്ങിയവയെല്ലാം ഇതിന്റെ ഉദാഹരണം മാത്രം.

2. പ്രതിരോധ ക്ലിനിക്കുകള്‍ : അസുഖം വരാതിരിക്കാനുളള മുന്‍കരുതല്‍ചികിത്സക്കും ചെലവ് ഏറെയാണ്. ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കുന്നതിനും മറ്റുമുളള പ്രതിരോധ ക്ലിനിക്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണവും ക്രമാതീതമായി കൂടി.

3. കാത്തിരിപ്പ് സമയം വര്‍ധിക്കുന്നു : ആരോഗ്യസംരക്ഷണത്തിന് ആരോഗ്യ കേന്ദ്രങ്ങളിലെ രോഗികളുടെ കാത്തിരിപ്പ് സമയം കൂടുന്നത് ആരോഗ്യമേഖലയിലെ പ്രധാന പ്രശ്‌നമാണ്. വിദഗ്ധരുടെ അഭാവം മൂലം രോഗികള്‍ക്ക് പാഴാവുന്നത് വിലയേറിയ മണിക്കൂറുകളാണ്.

4. ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ക്കും ചെലവ് വര്‍ധിക്കുന്നു: ഉന്നത സാങ്കേതികവിദ്യ അടങ്ങിയ ഉപകരണങ്ങള്‍ക്കും മറ്റും ദിനേന ചെലവേറുന്നത് ആരോഗ്യ മേഖലക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു.

മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങളുടെ ഭാഗമായി ആരോഗ്യമേഖലയില്‍ പണമില്ലാത്തവന് ചികിത്സ നിഷേധിക്കപ്പെടുന്നു. ഉളളവനും ഇല്ലാത്തവനുമെന്ന വേര്‍തിരിവ് പ്രകടമാക്കപ്പെടുന്നു. രോഗികളുടെ കീശ ചോരുന്നു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ആരോഗ്യ പ്രവര്‍ത്തകരുടെ മീതെ സമ്മര്‍ദം വര്‍ധിക്കുന്നതിനും ഇത്തരം പ്രശ്‌നങ്ങള്‍ കാരണമാകുന്നു. കൂടാതെ, ആരോഗ്യമേഖലയിലെ ആവശ്യകത , പ്രതീക്ഷ , യാഥാര്‍ത്ഥ്യം എന്നിവ തമ്മില്‍ വലിയ വിടവുതന്നെ രൂപപ്പെടുകയാണ്.

ആരോഗ്യമേഖലയില്‍ സഹകരണ പ്രസ്ഥാനം

ലോകത്താകമാനം പത്തു കോടി കുടുംബങ്ങള്‍ക്ക് മികച്ച ആരോഗ്യം സഹകരണ പ്രസ്ഥാനം പ്രദാനം ചെയ്യുന്നതായി ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് കെയര്‍ കോ-ഓപ്പറേറ്റീവ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഡോ.കാര്‍ലോസ് സാര്‍കോസ് സഹകരണാരോഗ്യ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് കോ-ഓപ്പറേറ്റീവ് ഓര്‍ഗനൈസേഷനും യൂറോപ്യന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ കോ-ഓപ്പറേറ്റീവ് ആന്റ് സോഷ്യല്‍ എന്റര്‍പ്രൈസസും ചേര്‍ന്നാണ് സഹകരണാരോഗ്യ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുളളത്. ആരോഗ്യമേഖലയിലെ സഹകരണ പ്രസ്ഥാനത്തിന്റെ സംഭാവന വ്യക്തമാക്കുന്ന വിവരത്തിന്റെ അഭാവവും ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇംഗ്ലണ്ട്, ബെല്‍ജിയും, സ്‌പെയിന്‍, ഇറ്റലി എന്നിവിടങ്ങളില്‍ പൊതുമേഖലയോടൊപ്പം ലാഭരഹിത സംഘങ്ങളും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നു. സഹകരണ സംഘങ്ങള്‍ ആരോഗ്യ ഇന്‍ഷ്യൂറന്‍സ് കമ്പനി രൂപവത്കരിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. റഷ്യയില്‍ സഹകരണ മേഖലയില്‍ ഇന്‍ഷ്യൂറന്‍സ് കമ്പനികള്‍, ക്ലിനിക്കുകള്‍, മരുന്നു ഷാപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനം ശ്രദ്ധേയമാണ്. ഇന്ത്യയിലാകട്ടെ, കുറഞ്ഞ വരുമാനക്കാര്‍ക്ക് മാത്രം പ്രാഥമിക ആരോഗ്യം ലക്ഷ്യമിട്ടാണ് പൊതുമേഖലയുടെ പ്രവര്‍ത്തനം. എന്നാല്‍, ലോകത്താകമാനം ആഗോളീകരണത്തിന്റെ വരവില്‍ സര്‍ക്കാറുകള്‍ പൊതു ആരോഗ്യ ഉത്തരവാദിത്വത്തില്‍ നിന്നു പിറകോട്ടു പോകുന്നതായാണ് കണ്ടുവരുന്നത്.

ആരോഗ്യ മേഖലയില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പ്രയോജനം /കഴിവ് ഇതുവരെ പൂര്‍ണമായും ഉപയോഗപ്പെടുത്തിയിട്ടില്ലെന്നതാണ് വസ്തുത. ഇതിനു പ്രധാനമായും മൂന്നു കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത :

1. സ്വകാര്യമേഖലയേയും സഹകരണ മേഖലയേയും ഒരേ തട്ടില്‍ വിലയിരുത്തുകയും സ്വകാര്യമേഖല കൂടുതല്‍ കാര്യക്ഷമമാണെന്ന് അനുമാനിക്കുകയും ചെയ്യുന്നു.
2. ആഗോള പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയില്‍ സഹകരണ പ്രസ്ഥാനം നല്‍കുന്ന പങ്ക് എത്രയെന്ന് നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. വ്യത്യസ്ത സമ്പ്രദായങ്ങളിലാണ് സഹകരണ പ്രസ്ഥാനം വ്യത്യസ്ത രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്.
3. വിവരങ്ങളുടെ അഭാവമാണ് മറ്റൊരു കാരണം. സഹകരണ ആരോഗ്യമേഖലയെ സംബന്ധിച്ച് വിവരശേഖരണം അസാധ്യമാണ് ഇന്നും.

സഹകരണ മേഖലയുടെ കരുത്ത്

1. മിക്കരാജ്യങ്ങളിലും ജനാരോഗ്യത്തിനായി പൊതുമേഖലയുമായി കൂടിച്ചേര്‍ന്ന് സഹകരണ പ്രസ്ഥാനത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നു.

2. പൊതുജനാരോഗ്യ മേഖലയുമായി മല്‍സരിക്കാതെ, അവര്‍ക്ക് എത്താന്‍ പറ്റാത്തിടത്ത് ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നു.

3. സഹകരണ മേഖലയില്‍ ആരോഗ്യ സംരക്ഷണത്തിന് വൈവിധ്യ പൂര്‍ണമായ സംവിധാനങ്ങള്‍ ഒരുക്കുന്നു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍ , ഇന്‍ഷ്യൂറന്‍സ് പദ്ധതികള്‍, ഫാര്‍മസി, ലബോറട്ടറി തുടങ്ങിയവ ഈ സംവിധാനങ്ങളില്‍പ്പെടുന്നു.

4. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ , പ്രസവ ശുശ്രൂഷ, പാലിയേറ്റീവ് സെന്ററുകള്‍ , ആംബുലന്‍സ് സര്‍വീസുകള്‍ എന്നീ രംഗങ്ങളിലും സഹകരണ മേഖല സജീവമാണ്.

സഹകരണ മേഖലയില്‍ വ്യത്യസ്ത ഘടനകളിലുള്ള സംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു.

1. ആവശ്യക്കാര്‍ അംഗങ്ങളാകുന്ന സംഘങ്ങള്‍, 2. ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും അംഗങ്ങളാകുന്ന സംഘങ്ങള്‍, 3. അംഗങ്ങളുടെയും തൊഴിലാളികളുടെയും സംഘങ്ങള്‍ , 4. പരസ്പര സഹായ സംഘങ്ങള്‍. ഇവ ലാഭാധിഷ്ഠിത സംഘങ്ങളല്ല. ബെല്‍ജിയത്തിലെ 99 ശതമാനം സംഘങ്ങളും ഇത്തരത്തിലുളളതാണ്.

ആരോഗ്യ സഹകരണ സംഘങ്ങളുടെ ലക്ഷ്യങ്ങള്‍

1.  ആരോഗ്യ മേഖല മെച്ചപ്പെടുത്തുക.  2.  ധാര്‍മിക പ്രതിബദ്ധതയും സാമൂഹിക ഉത്തരവാദിത്തവും ഉയര്‍ത്തിപ്പിടിക്കുക.  3.  അത്യാധുനിക സജ്ജീകരണങ്ങളും ആധുനിക ചികിത്സയും ഏവര്‍ക്കും ലഭ്യമാക്കുക. വ്യക്തിഗതമായ ചികിത്സ നല്‍കുക. കാനഡയില്‍ വീടുകളില്‍ എത്തി ചികിത്സ നല്‍കുന്നതിനും സഹകരണ സംഘങ്ങള്‍ മുന്നിലാണ്.  4.  ലാഭാധിഷ്ഠിത സ്വകാര്യമേഖലയുടെ ചൂഷണത്തിന് ഒരു പരിധിവരെ തടയിടാന്‍ സഹകരണ മേഖലക്കു കഴിയുന്നുണ്ട്. സ്വകാര്യ മേഖലയുടെ അതേ മാനേജ്‌മെന്റ് സമ്പ്രദായത്തിലൂടെ നൂതന ചികിത്സ സാധാരണക്കാര്‍ക്ക് ഉള്‍പ്പെടെ നല്‍കാന്‍ സഹകരണ പ്രസ്ഥാനം സജ്ജമാണ്.  5.  പൊതുമേഖലക്ക് ശക്തി പകരുകയും അവക്ക് എത്തിപ്പെടാന്‍ കഴിയാത്തിടത്ത് സാധാരണക്കാരുള്‍പ്പെടെയുളളവര്‍ക്ക് സേവനം എത്തിക്കുകയും ചെയ്യുക.

ഇന്ത്യയിലെ ആരോഗ്യ സഹകരണ മേഖല

ആഗോള തലത്തില്‍ അഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ഏഉജ) പത്തു ശതമാനം ആരോഗ്യമേഖലക്കായാണ് ചെലവഴിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, ഇന്ത്യയില്‍ 1.02 ശതമാനം മാത്രമെ ആരോഗ്യ മേഖലക്കായി ചെലവഴിക്കപ്പെടുന്നുളളൂ. ലോകാരോഗ്യ സംഘടന കുറഞ്ഞത് അഞ്ചു ശതമാനമെങ്കിലും ചെലവഴിക്കണമെന്നാണ് നിര്‍ദേശിക്കുന്നത് . ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് പ്രകാരം തന്നെ, ഇന്ത്യയിലെ ആരോഗ്യ സംവിധാനത്തിന്റെ പോരായ്മ രാജ്യത്തെ ജനത അനുഭവിച്ചുവരികയാണ്. പൊതുമേഖല ശക്തമല്ലാത്തതിനാല്‍ ധനികരും ദരിദ്രരും സ്വകാര്യ മേഖലയെത്തന്നെ ആശ്രയിക്കേണ്ടിവരുന്നു. ആയതിനാല്‍ ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുന്നു. എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇന്‍ഷൂറന്‍സ് പദ്ധതി പാവപ്പെട്ടവര്‍ക്കായി നടപ്പാക്കിയതിനാല്‍ ഒരു ചെറിയ ആശ്വാസം ജനങ്ങള്‍ക്ക് കിട്ടുന്നുണ്ട്.

രാജ്യത്തെ സഹകരണ ആശുപത്രികള്‍

കേരളത്തിന് പുറമെ കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ സഹകരണ മേഖലയില്‍ ആശുപത്രികള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കര്‍ണാടകയിലെ ഹുബ്ലി, ബെല്‍ഗാം എന്നിവിടങ്ങളിലും മഹാരാഷ്ട്രയില്‍ ദാദറിലുമാണ് ആശുപത്രികളുളളത്.

സഹകരണ ആശുപത്രി മേഖലയില്‍ കേരളമാണ് മികച്ച സംഭാവന നല്‍കി വരുന്നത്. 1969-ല്‍ ത്യശ്ശ്യൂരിലാണ് ആദ്യത്തെ സഹകരണാശുപത്രിയുടെ തുടക്കം. പിന്നീട് മറ്റു ജില്ലകളിലും സഹകരണാശുപത്രികള്‍ തുടങ്ങി. 2017 ലെ കണക്കനുസരിച്ച് 187 സംഘങ്ങള്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ സജീവമായ ആശുപത്രികള്‍ അമ്പതില്‍ താഴെയാണ്. പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രി, കൊല്ലം എന്‍.എസ്. മെമ്മോറിയല്‍ ആശുപത്രി, കണ്ണൂര്‍ എ.കെ.ജി. മെമ്മോറിയല്‍ ആശുപത്രി , തലശ്ശേരി ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ആശുപത്രി ,തലശ്ശേരി സഹകരണ ആശുപത്രി, പയ്യന്നൂര്‍ സഹകരണ ആശുപത്രി, കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി, വടകര സഹകരണ ആശുപത്രി തുടങ്ങിയവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്.

2017-ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാതല സഹകരണ സംഘമായി കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്തത് കോഴിക്കോട് ജില്ലാ സഹകരണാശുപത്രിയെയാണ്. 10 ലക്ഷം രൂപയും പ്രശസ്തി പത്രവും പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നു അന്നത്തെ ആശുപത്രി പ്രസിഡന്റ് എം ഭാസ്‌കരനും സെക്രട്ടറി എ. വി. സന്തോഷ് കൂമാറും ഏറ്റുവാങ്ങി. ആശുപത്രിയുടെ പ്രവര്‍ത്തനം നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ( എന്‍.സി.ഡി.സി ) ഭാരവാഹികള്‍ നേരിട്ട് വിലയിരുത്തിയാണ് അവാര്‍ഡിന് തിരഞ്ഞടുത്തത്. കുറഞ്ഞ നിരക്കില്‍ മികച്ച ചികിത്സ, പരിസ്ഥിതി സൗഹ്യദം, പാവപ്പെട്ടവര്‍ക്കുളള പ്രത്യേക പരിഗണന, മെമ്പര്‍മാര്‍ക്കുളള ആനുകൂല്യങ്ങള്‍, ജീവനക്കാരുടെ സംരക്ഷണം തുടങ്ങിയവ പരിഗണിച്ചായിരുന്നു അവാര്‍ഡ്.

ആശുപത്രികള്‍ പുനരുദ്ധരിക്കണം

സാമ്പത്തിക പ്രയാസമാണ് മിക്ക ആശുപത്രികളും നേരിടുന്ന പ്രശ്‌നം. മതിയായ മൂലധനത്തിന്റെ അഭാവമാണ് പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നത്. മെമ്പര്‍മാരും മറ്റും സംഭാവന നല്‍കുന്നതിനും വോളണ്ടറി പ്രവര്‍ത്തനം നടത്തുന്നതിനും തയാറാണെങ്കിലും ഇതൊന്നും മതിയാവാതെ വരുന്നു.
ഈ സാഹചര്യത്തില്‍ പൊതുമേഖലക്കൊപ്പം ജനാരോഗ്യം സംരക്ഷിക്കുന്ന സഹകരണ ആശുപത്രികളെ പുനരുദ്ധരിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് അന്താരാഷ്ട്ര വ്യാപാര മേളയുടെ ഭാഗമായി നടന്ന സെമിനാര്‍ ആവശ്യപ്പെട്ടു. കാര്യക്ഷമമായും കുറഞ്ഞ ചെലവിലും എല്ലാവര്‍ക്കും ചികിത്സ നല്‍കുന്നതിന് ഏതു പരിതസ്ഥിതിയിലും സജീവവും മാറ്റങ്ങള്‍ ഉള്‍ക്കൊളളാനുമാകുന്ന സഹകരണ മേഖലക്ക് കഴിയുമെന്ന് സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ച കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി മെഡിക്കല്‍ ഡയരക്ടര്‍ ഡോ.അരുണ്‍ ശിവശങ്കര്‍ വ്യക്തമാക്കി. നാഫ്കബ് ( NAFCUB þ National Federation of Urban Co-operative Banks and Credit Societies Ltd) സാരഥി ജ്യോതീന്ദ്ര മേത്ത അധ്യക്ഷനായിരുന്നു. ബംഗ്ലാദേശ് ഗവ. സെക്രട്ടറി മുഹമ്മദ് കമാലുദ്ദീന്‍ താലുക്ദാര്‍, വെയര്‍ ഹൗസിംഗ് ഡവലപ്‌മെന്റ് റഗുലേറ്റി അതോറിറ്റി സി.ഇ.ഒ പി ശ്രീനിവാസ്, എന്‍.സി.ഡി.സി. അംഗം സതീഷ് മറാത്തെ, സഹകാര്‍ ഭാരതി ജനറല്‍ സെക്രട്ടറി ഡോ. ഉദയ് ജോഷി എന്നിവര്‍ ഈ സെഷനില്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Latest News