ചിലപ്പതികാരം പിറന്ന മണ്ണില്‍ പുതുചരിത്രവുമായി പാപ്പിനിവട്ടം ബാങ്ക്

moonamvazhi

അനില്‍ വള്ളിക്കാട്

2020 ജനുവരി ലക്കം

ചിലപ്പതികാരം പിറന്ന മതിലകത്ത് പാപ്പിനിവട്ടം സര്‍വീസ് സഹകരണ ബാങ്ക് ജന്മ-മെടുത്തിട്ട് അര നൂറ്റാണ്ടാകുന്നു. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ഊര്‍ജം എന്നീ മേഖലകളില്‍ ക്രിയാത്മകമായി ഇടപെടുന്ന ബാങ്ക് നാടിന്റെ സര്‍വതോമുഖമായ വികസനമാണ് ലക്ഷ്യമിടുന്നത്. എല്‍.ഇ.ഡി. ബള്‍ബ് നിര്‍മാണ യൂനിറ്റുള്ള ഈ ബാങ്കിന് ദേശീയ, സംസ്ഥാന തലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുണ്ട്.

കൊടുങ്ങല്ലൂരിനടുത്ത മതിലകം പ്രസിദ്ധമാകുന്നത് ചിലപ്പതികാരം പിറന്ന ഭൂമികയെന്ന പ്രോജ്വല ചരിത്രമുള്ളതുകൊണ്ടാണ്. അഞ്ചാം നൂറ്റാണ്ടില്‍ ചേരരാജകുമാരനായിരുന്ന ഇളംകോ അടികള്‍ മതിലകത്തെ ജൈനക്ഷേത്രത്തില്‍ ഇരുന്നാണ് കണ്ണകിയുടെ പ്രതികാരകഥയായ ചിലപ്പതികാരം രചിച്ചതെന്ന് പറയുന്നു. അരനൂറ്റാണ്ട് മുന്‍പ് മതിലകത്ത് തുടങ്ങിയ പാപ്പിനിവട്ടം സര്‍വീസ് സഹകരണ ബാങ്കാവട്ടെ പാരമ്പര്യ കാര്‍ഷികവൃത്തി മുതല്‍ പാരമ്പര്യേതര ഊര്‍ജോല്‍പാദനം വരെയുള്ള സാമൂഹിക ഇടപെടലുകളിലൂടെ നടത്തുന്നത് പ്രാചീന സംസ്‌കൃതിയില്‍ തിളങ്ങുന്ന പ്രദേശത്തിന്റെ സാമൂഹിക വികാസത്തിനുള്ള പുതിയ ചരിത്ര രചനയാണ്. ജൈവക്കൃഷിയില്‍ തുടങ്ങി എല്‍.ഇ.ഡി. ബള്‍ബ് നിര്‍മാണം വരെ നീളുന്ന വലിയൊരു പ്രവര്‍ത്തന മേഖല സഹകരണ രംഗത്ത് പാപ്പിനിവട്ടം ബാങ്ക് തുറന്നിടുന്ന പ്രകാശവഴികളായി മാറുന്നു.

‘മഹ’ ചുഴലിക്കാറ്റില്‍ കൊടുങ്ങല്ലൂരിന്റെ കടലിരമ്പം കേട്ടുകൊണ്ടാണ് പാപ്പിനിവട്ടത്തെ ഹെഡ് ഓഫീസിലിരുന്ന് പ്രസിഡന്റും ഉദ്യോഗസ്ഥരും ഭരണസമിതി അംഗങ്ങളും ബാങ്കിന്റെ ചരിത്രം പറഞ്ഞു തുടങ്ങിയത്. മതിലകത്ത് മുന്‍പുണ്ടായിരുന്ന മൂന്നു സഹകരണ സംഘങ്ങള്‍ സംയോജിച്ച് 1968 ല്‍ പാപ്പിനിവട്ടം വില്ലേജില്‍ പുതിയ ബാങ്ക് തുടങ്ങുകയായിരുന്നു. 1969 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ബാങ്കിന്റെ സുവര്‍ണ ജൂബിലി വര്‍ഷമാണിത്. മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മതിലകം പഞ്ചായത്താണ് ബാങ്കിന്റെ ധനകാര്യ പ്രവര്‍ത്തന മേഖല. എങ്കിലും, പുരാതന ദേവാലയങ്ങളാലും പാരമ്പര്യ കൃഷിയിടങ്ങളാലും സമ്പന്നമായ കൊടുങ്ങല്ലൂര്‍ താലൂക്കിന്റെ മിക്കഭാഗങ്ങളിലും ബാങ്ക് അതിന്റെ സേവനോര്‍ജം പകരുന്നുണ്ട്.

സാമൂഹിക പ്രതിബദ്ധതയും മികച്ച സംഘടനാ പാടവവുമുള്ള പൊതുപ്രവര്‍ത്തകര്‍ തന്നെയാണ് എക്കാലത്തും ബാങ്കിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്നത്. ബാങ്കിന്റെ പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിക്കുന്നതിനിടെ കൊടുങ്ങല്ലൂരില്‍ കടലിന്റെ തിരയേറ്റത്തെക്കുറിച്ച് ബാങ്ക് പ്രസിഡന്റ് സി.പി. ബിജുവിനും ഇരുപതു വര്‍ഷമായി ഡയരക്ടറും ഇപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഇ.ജി. സുരേന്ദ്രനും ഫോണ്‍ സന്ദേശങ്ങള്‍ വന്നു കൊണ്ടേയിരുന്നു. ഒരു മാസം മുന്‍പുവരെ സാരഥിയായിരുന്ന സി.കെ.ഗോപിനാഥന്‍ ബാങ്കിന്റെ കഴിഞ്ഞകാല പ്രവര്‍ത്തന ചിത്രം സംഘടനാ തിരക്കുകള്‍ക്കിടയിലും ഫോണ്‍ സംഭാഷണത്തിലൂടെ വരച്ചിട്ടു. ഇടയ്ക്കുവെച്ച് ബാങ്ക് പ്രസിഡന്റും പഞ്ചായത്ത് പ്രസിഡന്റും വെള്ളം കയറിയ സഥലത്തേക്ക് കുതിക്കുമ്പോള്‍, ബാങ്ക് സെക്രട്ടറി ടി.പി.ജിനിയും മാനേജര്‍ പി.ജി.ശശിധരനും ഡയരക്ടര്‍ പി.കെ.റഫീക്കും ആശങ്കയോടെ അറിയിച്ചു: ആദ്യപ്രളയത്തില്‍ മുങ്ങിയ സ്ഥലങ്ങളാണിതെന്ന്. ഒരു നാടിന്റെ വേവലാതിക്ക് തോള്‍ചേര്‍ന്ന്, അതില്‍ നിന്നു കരകയറാനുള്ള വാക്കും വഴികളും ബാങ്ക് കണ്ടെത്തുന്നുണ്ട്. പഴയ മതിലകത്തിന്റെ അഗ്‌നിച്ചിറകായ ചിലപ്പതികാരം പോലെ, പുതിയ മതിലകത്തിന് കരുതല്‍ കരുത്തായി പാപ്പിനിവട്ടം ബാങ്ക് മാറിക്കഴിഞ്ഞിരിക്കുന്നു; ചരിത്രത്തിലെ മായാമുദ്ര കണക്കെ. ധനസഹായം മാത്രമല്ല, പുതിയ കാലത്തെ ജീവിത ഉയര്‍ച്ചക്കുവേണ്ട ശീലങ്ങളുടെയും പരിചരണങ്ങളുടെയും പ്രയോഗ സാധ്യതകള്‍ കണ്ടെത്തിക്കൊണ്ട് നാടിന്റെ സര്‍വതോമുഖ വികസനമാണ് ‘പാപ്‌സ്‌കോ ബാങ്ക്’ എന്ന ബ്രാന്‍ഡില്‍ അറിയപ്പെടുന്ന ഈ സഹകരണ ധനകാര്യ സ്ഥാപനം ലക്ഷ്യമിടുന്നത്. ആ സേവന വലയത്തില്‍ ആബാലവൃദ്ധം ജനങ്ങള്‍ വരും. എല്ലാ ജീവല്‍ത്തുരുത്തുകളും സഹായ ബന്ധിതമാകും.

കാര്‍ഷിക സേവനം ഒരു കുടക്കീഴില്‍

കാര്‍ഷിക സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കിക്കൊണ്ട് പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കും ബയോ ലാബും മതിലകത്തെ ഹെഡ് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിത്തുകള്‍, നടീല്‍ വസ്തുക്കള്‍, വളം, കാര്‍ഷികോപകരണങ്ങള്‍ തുടങ്ങിയവ ഇവിടെ നിന്നു ലഭിക്കും. സസ്യരോഗ നിര്‍ണയവും മണ്ണ് പരിശോധനയും നടത്തിക്കൊടുക്കും. കൃഷിയിറക്കാനുള്ള യന്ത്ര സഹായവും തൊഴിലാളി സേവനവും ആവശ്യപ്പെട്ടാല്‍ നല്‍കും.

കുംഭമാസത്തെ വിത്തിറക്കലിന് മുന്നോടിയായി പഞ്ചദിന ഞാറ്റുവേലച്ചന്ത നടത്താറുണ്ട്. കാര്‍ഷിക മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കാര്‍ഷികോത്സവമാണിത്. ഗുണമേ•യേറിയ വിത്തും നടീല്‍ വസ്തുക്കളും ഈ പ്രദര്‍ശനമേളയില്‍ കിട്ടും.
പാട്ടത്തിനെടുത്ത 65 സെന്റ് സ്ഥലത്ത് ബാങ്ക് നേരിട്ട് ജൈവ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. ശാസ്ത്രീയമായി നടപ്പാക്കിയ കൃഷിരീതിയായതുകൊണ്ട് മൂന്നു വര്‍ഷത്തിലൊരിക്കല്‍ മതി വളപ്രയോഗം . കൂളിമുട്ടം ശാഖയുടെ മുന്നില്‍ ഔഷധ സസ്യത്തോട്ടം പരിപാലിക്കുന്നുണ്ട്.

രണ്ടിടത്ത് ജൈവകര്‍ഷക വിപണി ബാങ്ക് നടത്തുന്നുണ്ട്. പുന്നക്ക ബസാറിലും മതിലകം സെന്ററിലുമുള്ള ഈ വില്‍പന ശാലകളില്‍ പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിഷരഹിത വിളവുകളെല്ലാം വില്‍പനക്ക് വെയ്ക്കും. കര്‍ഷകര്‍ക്ക് ഭേദപ്പെട്ട വില കിട്ടും. നാട്ടുകാര്‍ക്ക് നല്ല പച്ചക്കറിയും പഴങ്ങളും കിട്ടും.

കേരകര്‍ഷകര്‍ ധാരാളമുള്ള സ്ഥലമാണ് മതിലകം. അവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് വളം നല്‍കും. ജൈവ കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ട്. കുട്ടികള്‍ ആവശ്യപ്പെട്ടാല്‍ അവരുടെ വീടുകളില്‍ പച്ചക്കറിത്തോട്ടം ഒരുക്കാന്‍ എല്ലാ സഹായവും ബാങ്ക് നല്‍കും. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി രണ്ടായിരത്തോളം വിവിധ ഇനം ഫലവൃക്ഷത്തൈകള്‍ പ്രതിവര്‍ഷം ബാങ്ക് വിതരണം ചെയ്യുന്നുണ്ട്.

കിടപ്പുരോഗികള്‍ക്ക് ആംബുലന്‍സും മരുന്നും

ആരോഗ്യമേഖലയില്‍ ബാങ്കിന്റെ പ്രവര്‍ത്തന മാതൃകയായി നാല് സ്ഥാപനങ്ങളുണ്ട്. രണ്ട് വീതം നീതി ലാബും നീതി മെഡിക്കല്‍ സ്റ്റോറും. ഇതില്‍ പള്ളിവളവിലെ ലാബിന്റെ ഭാഗമായി വിദഗ്ധ ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാന്ത്വന പരിചരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പഞ്ചായത്തില്‍ ഇപ്പോള്‍ 145 കിടപ്പു രോഗികള്‍ക്ക് ആംബുലന്‍സ് സേവനവും മരുന്നും ബാങ്ക് സൗജന്യമായി നല്‍കി വരുന്നു. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെയാണ് ‘സദയം സഹകരണം’ എന്ന ഈ പദ്ധതി നടത്തുന്നത്. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് നടത്തുന്ന നൂറു പേര്‍ക്ക് ബാങ്ക് സൗജന്യമായി മരുന്നു നല്‍കുന്നുണ്ട്.

ബാങ്കിന്റെ അംഗങ്ങളില്‍ എഴുപതു വയസ്സ് കഴിഞ്ഞവര്‍ക്ക് ‘ആശ്വാസം’ പദ്ധതിയിലൂടെ പെന്‍ഷന്‍ നല്‍കുന്നുണ്ട്. ഇതിനു പുറമെ ഇവര്‍ക്ക് വസ്ത്രവും മരുന്നും നല്‍കും. ബാങ്കിന്റെ ലാബുകളില്‍ പരിശോധന നിരക്കില്‍ ഇവര്‍ക്ക് ഇളവുണ്ട്. ഇവരുമായി വര്‍ഷത്തിലൊരിക്കല്‍ ഒത്തുചേരല്‍ നടത്തും. ആരോഗ്യ പരിശോധനകളും ആനന്ദ സല്ലാപങ്ങളുമായി ഒരു ദിവസത്തെ ജീവിത സായാഹ്നോത്സവം. ഇവരുടെ മരണശേഷം ആശ്രിതര്‍ക്ക് പതിനായിരം രൂപയുടെ അടിയന്തര സഹായവും ബാങ്ക് നല്‍കും. മാരക രോഗങ്ങളുള്ള ‘എ’ ക്ലാസ് അംഗങ്ങള്‍ക്ക് ‘സാന്ത്വനം’ പദ്ധതിയിലൂടെ ചികിത്സാ സഹായവും ബാങ്ക് നല്‍കുന്നുണ്ട്.

വിദ്യാഭ്യാസ വായ്പയും പ്രോത്സാഹനവും

കുട്ടികളുടെ പ്രൊഫഷണല്‍ കോഴ്‌സുകളുടെ പഠനത്തിന് ബാങ്ക് മൂന്നു ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ നല്‍കുന്നുണ്ട്. അധ്യയന വര്‍ഷാരംഭത്തില്‍ പഠന സാമഗ്രികള്‍ വാങ്ങാന്‍ പാവപ്പെട്ടവര്‍ക്ക് 25,000 രൂപ വരെ പലിശരഹിത വായ്പ നല്‍കും. സ്‌കൂളുകളില്‍ നിന്ന് ആവശ്യപ്പെട്ടാല്‍ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ സൗജന്യമായി നല്‍കും. സ്‌കൂള്‍ തുറക്കുന്ന സമയത്ത് രണ്ട് മാസത്തെ സ്റ്റുഡന്റ് മാര്‍ക്കറ്റ് സംഘടിപ്പിക്കാറുണ്ട്. പഠന സാമഗ്രികള്‍ ഇതിലൂടെ വിലകുറച്ച് വിതരണം ചെയ്യും. താലൂക്കിലാകെ ബാങ്കിടപാടുകാരുടെ മക്കളില്‍ ഉന്നത പഠന മികവ് പുലര്‍ത്തുന്നവര്‍ക്ക് പാരിതോഷികവും തുടര്‍പഠനത്തിനുള്ള മാര്‍ഗനിര്‍ദേശ ക്ലാസ്സുകളും നടത്തുന്നു. പഞ്ചായത്തിലെ രണ്ട് സ്‌കൂളുകള്‍ക്ക് ഹൈടെക് ആകാനുള്ള സാമ്പത്തിക സഹായം ബാങ്ക് നല്‍കിയിട്ടുണ്ട്. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ എല്ലാ സ്‌കൂളുകള്‍ക്കും ഗ്രന്ഥശാല, ക്ലബ്ബുകള്‍ തുടങ്ങിയ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും ബാങ്ക് സഹായം നല്‍കി വരുന്നു. സംസ്ഥാനതല കായിക മത്സരങ്ങളിലേക്ക് പോകുന്നവരെയും ബാങ്ക് സഹായിക്കും.

പാപ്പിനിവട്ടം ബാങ്ക് പ്രസിഡന്റ്
ഇ.കെ. ബിജു

ഊര്‍ജ സംരക്ഷണ പരിപാടികള്‍

ഊര്‍ജ മേഖലയിലെ ബാങ്കിന്റെ സംരംഭങ്ങള്‍ പുതിയ കാലത്തിന്റെ വികസന വാതായനങ്ങളാണ്. കയ്പമംഗലം നിയോജക മണ്ഡലത്തില്‍ പാരമ്പര്യേതര ഊര്‍ജ സംരക്ഷണ പരിപാടികളുടെ നടത്തിപ്പ് പാപ്പിനിവട്ടം ബാങ്കിനാണ് നല്‍കിയിട്ടുള്ളത്. സൗരോര്‍ജ ഉപകരണങ്ങള്‍, ബയോ ഗ്യാസ്, സോളാര്‍ അനുബന്ധ എല്‍.ഇ.ഡി. ഉത്പന്നങ്ങള്‍ എന്നിവയുടെ വിപണനത്തിനും സേവനത്തിനുമായി സര്‍ക്കാര്‍ നടപ്പാക്കിയ ‘ഊര്‍ജമിത്ര’ പദ്ധതിയുടെ കേന്ദ്രം പള്ളിവളവിലെ ശാഖാ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനും ഉത്പന്നങ്ങള്‍ വാങ്ങുന്നതിനും കുറഞ്ഞ പലിശക്ക് വായ്പാ സൗകര്യവും ബാങ്ക് ഒരുക്കിയിട്ടുണ്ട്. പാപ്പിനിവട്ടം ബാങ്ക് ഈയിടെ ആരംഭിച്ച പാപ്‌സ്‌കോ എല്‍.ഇ.ഡി. സൊല്യൂഷന്‍സ് എന്ന സ്ഥാപനം പാരമ്പര്യേതര ഊര്‍ജ സംരക്ഷണ രംഗത്ത് സംസ്ഥാന സഹകരണ മേഖലയുടെ മികച്ച സംരംഭമായി മാറുകയാണ്. ബാങ്കിന്റെ പുന്നക്ക ബസാറിലെ സുവര്‍ണ ജൂബിലി മന്ദിരത്തിലാണ് എല്‍.ഇ.ഡി. ബള്‍ബുകളുടെ നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ ഒന്നരക്കോടി രൂപയാണ് ഇതിന്റെ പ്രവര്‍ത്തനത്തിനായി ചെലവഴിച്ചത്. പരിശീലനം നേടിയ മുപ്പതു വനിതകള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. സീലിംഗുകള്‍, ചുമരുകള്‍, ഗോവണിപ്പടിയോരങ്ങള്‍, ഉദ്യാനങ്ങള്‍, തെരുവുകള്‍, മതിലുകള്‍ തുടങ്ങിയിടത്തെല്ലാം സ്ഥാപിക്കുന്നത്തുള്‍പ്പടെ എല്ലാവിധത്തിലുമുള്ള എല്‍.ഇ.ഡി. ബള്‍ബുകള്‍ ഇവിടെ നിര്‍മിക്കുന്നുണ്ട്. പ്രതിദിനം ആയിരത്തോളം ബള്‍ബുകളുടെ നിര്‍മാണ ശേഷിയുള്ള യൂണിറ്റാണിത്. അസംസ്‌കൃത ഭാഗങ്ങള്‍ ചൈനയില്‍ നിന്നും നേരിട്ട് ഇറക്കുമതി ചെയ്ത് ഇവിടെ ഒന്നിപ്പിക്കുകയാണ്. സാങ്കേതിക, വ്യാപാര സഹകരണത്തിന്റെ ഭാഗമായി ചൈനയില്‍ നിന്നുള്ള പ്രതിനിധികള്‍ ബാങ്കിലെത്തിയിരുന്നു. എല്ലാവിധ ഗുണമേ• സര്‍ട്ടിഫിക്കറ്റുകളും ഉയര്‍ന്ന തലത്തിലുള്ള നിര്‍മാണാനുമതിയും പാപ്‌സ്‌കോ എല്‍.ഇ.ഡി.ക്ക് ലഭിച്ചിട്ടുണ്ട്.

ബാങ്കിന്റെ ഇക്കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തില്‍ അംഗങ്ങള്‍ക്കെല്ലാം ഇവിടെ നിര്‍മിച്ച എല്‍.ഇ.ഡി. ബള്‍ബുകള്‍ ഉപഹാരമായി നല്‍കിയിരുന്നു. ഇതറിഞ്ഞ് തിരുവനന്തപുരത്തു നിന്നുള്‍പ്പടെയുള്ള ബാങ്കുകളില്‍ നിന്ന് സഹകാരികള്‍ പാപ്പിനിവട്ടത്തെത്തി ബള്‍ബുകള്‍ വാങ്ങിക്കൊണ്ടുപോയി; അവരുടെ അംഗങ്ങള്‍ക്കും നല്‍കാന്‍.

ഇനി തുടങ്ങുന്നത് പ്രിന്റിങ് പ്രസ്

പാരമ്പര്യത്തിന്റെ സംരക്ഷണവും പുതിയ കാലത്തേക്കുള്ള കണ്‍നോട്ടവുമാണ് ബാങ്കിന്റെ പ്രവര്‍ത്തന രീതി. ഖാദി വ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള ‘ഖാദി ഗ്രാമോദ്യോഗ് ഭവന്‍’ നേരിട്ട് നടത്തുന്ന ബാങ്ക് അടുത്ത ചുവടുവെയ്ക്കുന്നത് ഒരു അച്ചടി കേന്ദ്രം സ്ഥാപിക്കാനാണ്. പ്രിന്റിങ് പ്രസ്സും അനുബന്ധ യന്ത്രങ്ങളും സ്ഥാപിച്ചു കഴിഞ്ഞു. ബാങ്കുകളുടെയും ഇതര സ്ഥാപനങ്ങളുടെയും അച്ചടി ആവശ്യങ്ങള്‍ ഇവിടെ നടത്താനാകുമെന്ന് പ്രസിഡന്റ് ഇ.കെ. ബിജു പറഞ്ഞു. പുന്നക്ക ബസാറിലെ ഹെഡ് ഓഫിസിനു പുറമെ പള്ളിവളവ്, കൂളിമുട്ടം, കളരിപ്പറമ്പ് എന്നിവിടങ്ങളില്‍ ബാങ്കിന് ശാഖകളുണ്ട്. രണ്ട് മാസത്തിനകം പൊക്കളായില്‍ പുതിയ ശാഖ തുറക്കുമെന്നും ബിജു പറഞ്ഞു.

ക്ലാസ്-1 സൂപ്പര്‍ ഗ്രേഡ് പദവിയും ഐ.എസ്.ഒ. അംഗീകാരവുമുള്ള ബാങ്ക് ലഘു വായ്പാ വിതരണ രംഗത്ത് നടത്തിയ മുന്നേറ്റം ശ്രദ്ധേയമാണ്. മുപ്പതു പേരടങ്ങുന്ന വനിതാ യൂണിറ്റുകളെ ആറു പേര്‍ വീതമുള്ള ഘടകങ്ങളായി വിഭജിച്ച് ഇവര്‍ക്ക് അമ്പതിനായിരം രൂപ വീതം മൂന്നു ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്ന രീതിയാണിത്. ഏതാണ്ട് 5500 വനിതകള്‍ക്കായി ഇരുപതു കോടി രൂപ ഈ പദ്ധതി പ്രകാരം വായ്പ നല്‍കിയിട്ടുണ്ട്. ഇതേരീതിയില്‍ ഓട്ടോ തൊഴിലാളികള്‍ക്കിടയിലും അഞ്ചു പേരടങ്ങുന്ന യൂണിറ്റ് രൂപവത്കരിച്ച് അമ്പതിനായിരം രൂപ വീതം രണ്ടര ലക്ഷം രൂപ വരെ വായ്പ നല്‍കി വരുന്നുണ്ട്. ഇതിനകം 2500 തൊഴിലാളികള്‍ക്ക് ഈ പദ്ധതിയുടെ സഹായം ലഭ്യമായിട്ടുണ്ട്.

36,500 അംഗങ്ങളാണ് ബാങ്കിന്റെ ശക്തിയും പ്രചോദനവുമെന്ന് സെക്രട്ടറി ടി.പി.ജിനി പറയുന്നു. അംഗങ്ങള്‍ക്ക് 25 ശതമാനം ലാഭ വിഹിതം നല്‍കുന്നുണ്ട്. ഭരണസമിതിയുടെ ദീര്‍ഘ വീക്ഷണത്തോടെയുള്ള തീരുമാനങ്ങള്‍ എണ്ണയിട്ട യന്ത്രം കണക്കെ നടപ്പാക്കാന്‍ സ്ഥിരവും താല്‍ക്കാലികവുമായ 120 ജീവനക്കാരുമുണ്ട്. ഈ ഒത്തൊരുമയില്‍ നടത്തിയ പ്രവര്‍ത്തനമികവില്‍ ബാങ്കിനെ ഇതിനകം തേടിയെത്തിയത് നിരവധി പുരസ്‌കാരങ്ങളാണ്. ദേശീയ തലത്തിലെ ഒരു ലക്ഷത്തോളം വരുന്ന പ്രാഥമിക സഹകരണ സംഘങ്ങളില്‍ മികച്ച പ്രവര്‍ത്തനത്തിനുള്ള സുഭാഷ് യാദവ് അവാര്‍ഡ് മൂന്നു തവണ പാപ്പിനിവട്ടം ബാങ്ക് നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനം ഉള്‍പ്പടെ മൂന്നു തവണ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും ലഭിച്ചു. സംസ്ഥാന സഹകരണ ബാങ്കും മൂന്നു തവണ പുരസ്‌കാരം നല്‍കി ആദരിച്ചു. 2018-19 ലെ മികച്ച പ്രവര്‍ത്തനത്തിന് നബാര്‍ഡിന്റെ അവാര്‍ഡും 2016-17 ല്‍ സഹകരണ ശ്രേഷ്ഠ അവാര്‍ഡും ബാങ്ക് നേടിയിട്ടുണ്ട്.
ബാങ്കിങ് ഇടപാടുകള്‍ക്ക് എല്ലാവിധ ആധുനിക സംവിധാനങ്ങളും ബാങ്കില്‍ നടപ്പാക്കിയിട്ടുണ്ടെന്ന് ദീര്‍ഘകാല സേവനമുള്ള മാനേജര്‍ പി.ജി.ശശിധരന്‍ പറഞ്ഞു. 450 കോടി രൂപയാണ് ബാങ്കിന് സ്ഥിര നിക്ഷേപമായുള്ളത്. 350 കോടി രൂപ വായ്പയായി പുറത്തുമുണ്ട്. സമൂഹത്തില ജോലി സാധ്യതയും വാങ്ങല്‍ ശേഷിയും വര്‍ദ്ധിപ്പിക്കുക എന്ന പ്രധാന ലക്ഷ്യമാണ് എല്ലാ പദ്ധതികളുടെയും പിന്നിലുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഇ.ജി. സുരേന്ദ്രന്‍ ഊന്നിപ്പറയുന്നുണ്ട്.

ഇ.കെ. ബിജു പ്രസിഡന്റായുള്ള ഭരണസമിതി ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ചുമതലയേറ്റത്. ഗീത പ്രസാദ് വൈസ് പ്രസിഡന്റായുള്ള ഭരണസമിതിയില്‍ ഇ.ജി. സുരേന്ദ്രന്‍, സി.കെ. ഗോപിനാഥന്‍, ഇ.എം. കൃഷ്ണന്‍കുട്ടി, കെ.എച്ച്. നാസര്‍, ബിന്ദു മോഹന്‍ലാല്‍, സ്വപ്ന പ്രദീപ്, സി.വി. സന്തോഷ്, എം.എം. സണ്ണി, കെ.എ. ഫാസില്‍, സുരേഷ് പാതിശ്ശേരി, ടി.ബി. സുനില്‍ കുമാര്‍, പി.കെ. റഫീഖ്, എന്‍.കെ. സുരേഷ്, മുരുകേശന്‍ എന്നിവര്‍ അംഗങ്ങളാണ്.


പാപ്പിനിവട്ടം ബാങ്ക് സെക്രട്ടറി
ടി.ബി. ജിനി

മതിലക ചരിത്രം

പ്രാചീന മുസിരിസ് പട്ടണത്തിന്റെ സാംസ്‌കാരിക, വിദ്യാഭ്യാസ കേന്ദ്രമായിരുന്നു മതിലകമെന്നാണ് കരുതപ്പെടുന്നത്. ചരിത്രാന്വേഷണത്തിന്റെ ഭാഗമായി 1967 ല്‍ കേരളത്തില്‍ ആദ്യമായി ഖനനം നടന്ന പ്രദേശങ്ങളിലൊന്നാണ് മതിലകം. കുണവായില്‍കോട്ടം എന്നായിരുന്നു മതിലകത്തിന്റെ ആദ്യപേരെന്ന് ഈ പ്രദേശത്തിന്റെ കാവ്യസംഭാവനയായ ചിലപ്പതികാരത്തില്‍ പറയുന്നുണ്ട്. മതിലുകളുള്ള നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി എന്നാണ് 1967 ലെ പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ അന്വേഷണത്തില്‍ പറയുന്നത്.

സംഘകാലത്ത് മതിലകം പ്രമുഖ ജൈന-ബുദ്ധ കേന്ദ്രമായിരുന്നു എന്ന് കരുതുന്നു. ഇലവഞ്ചിക്കുളത്തു നിന്നു ലഭിച്ച കെട്ടിടാവശിഷ്ടങ്ങള്‍ ജൈനക്ഷേത്രത്തിന്റേതാകാം. ഈ ജൈന ക്ഷേത്രത്തിലിരുന്ന് ഇളംകോ അടികള്‍ രചിച്ച ചിലപ്പതികാരം ജൈനമത വിശ്വാസങ്ങളെ ബലപ്പെടുത്താന്‍ എഴുതിയ കൃതിയുമായിരുന്നു. മതിലുകള്‍ക്കുള്ളില്‍ പണിത ഒരു ക്ഷേത്രമുണ്ടായിരുന്നതു കൊണ്ടാണ് മതിലകം എന്ന പേര് വന്നതെന്നും പറയുന്നുണ്ട്.

ചേരരാജാവായിരുന്ന ചേരന്‍ ചെങ്കുട്ടുവന്റെ സഹോദരനെന്നു കരുതപ്പെടുന്ന ഇളംകോ അടികള്‍ ജൈന ക്ഷേത്രത്തിലിരുന്ന് അഞ്ചാം നൂറ്റാണ്ടില്‍ രചിച്ചതാണ് ചിലപ്പതികാരം എന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. തമിഴിലെ പഞ്ചമഹാകാവ്യങ്ങളിലൊന്നായ ഇതില്‍ മൂന്ന് അദ്ധ്യായങ്ങളിലായി 5700 വരികളാണുള്ളത്. കണ്ണകിയുടെ പ്രതികാര കഥയാണ് ചിലപ്പതികാരത്തിന്റെ ഇതിവൃത്തം. ഇല്ലാത്ത മോഷണക്കുറ്റത്തിന് ഭര്‍ത്താവായ കോവലനെ വധിച്ചതില്‍ ശാപാഗ്‌നിയുമായി മധുരാ നഗരം വെന്തെരിച്ച കണ്ണകി ചേരരാജധാനിയായ കൊടുങ്ങല്ലൂരില്‍ എത്തി സ്വര്‍ഗാരോഹണം നടത്തിയപ്പോള്‍ അവളെ സ്വീകരിക്കാന്‍ കോവലന്‍ സ്വര്‍ഗത്തില്‍ നിന്നു വന്നുവെന്നും കാവ്യം പറയുന്നു.
മൂന്നു രാജ്യങ്ങളിലായി നടക്കുന്ന കഥയില്‍ ഇവിടങ്ങളിലെ ഭൂപ്രകൃതി, സാമൂഹിക ബന്ധങ്ങള്‍, സാംസ്‌കാരിക വിശേഷങ്ങള്‍, മതവിശ്വാസങ്ങള്‍ എന്നിവ പരാമര്‍ശിക്കപ്പെട്ടത് ചിലപ്പതികാരത്തിന്റെ ചരിത്രവായനക്കും കാരണമായി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!