ചേന്ദമംഗലം കൈത്തറിക്ക് ഓണ്‍ലൈന്‍ കൈത്താങ്ങ്

moonamvazhi

(2020 ഒക്ടോബര്‍ ലക്കം)


വി.എന്‍. പ്രസന്നന്‍

ചേക്കുട്ടിപ്പാവയെ അതിജീവന പ്രതീകമാക്കിയ ചേന്ദമംഗലം കൈത്തറി സഹകരണ മേഖല ഓണക്കാലത്ത് കോവിഡിനെ നേരിടാന്‍ ഓണ്‍ലൈന്‍ വില്‍പ്പനയെ ആശ്രയിച്ച് വിജയം നേടി.

2018 ലെ മഹാപ്രളയത്തെ അതിജീവനത്തിന്റെ പ്രതീകമാക്കി മാറ്റിയ ചേക്കുട്ടിപ്പാവയെന്ന നൂതന സംരംഭം കൊണ്ട് കരകയറിയ എറണാകുളം ചേന്ദമഗംലം കൈത്തറി സഹകരണ മേഖല കോവിഡ് – 19 മഹാമാരിയെ നേരിട്ടത് പുതിയ ഉല്‍പ്പന്നങ്ങളും ഓണ്‍ലൈന്‍ വില്‍പ്പനയും വഴി. വിപണന പ്രതിസന്ധി കുറെയൊക്കെ മറികടക്കാന്‍ കൈത്തറി മേഖലയെ ഓണ്‍ലൈന്‍ വിപണനവും സഹായിച്ചു.

ഫോണിലൂടെ വന്ന അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓണ്‍ലൈന്‍ വില്‍പ്പന ഏറെയും. ഇക്കാര്യത്തില്‍ വിവിധ സംഘങ്ങളില്‍ വ്യത്യസ്ത രീതികള്‍ ഉണ്ടായിരുന്നു. ചിലത് ഫോണിലൂടെ വിവരങ്ങള്‍ നല്‍കുകയും അതനുസരിച്ച് നേരിട്ട് എത്തിയവര്‍ക്കിടയില്‍ വില്‍പ്പന നടത്തുകയും ചെയ്തു. മറ്റു ചിലത് ഫോണിലൂടെ വന്ന അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ വാട്‌സ്ആപ്പിലൂടെ ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങള്‍ അയച്ച് ഉപഭോക്താക്കള്‍ തിരഞ്ഞെടുത്ത് പണമടയ്ക്കുന്ന മുറയ്ക്ക് കൊറിയര്‍ ചെയ്തു. പറവൂര്‍ ചേന്ദമംഗലം കൈത്തറി നെയ്ത്ത് സഹകരണ സംഘം 3428, കരിമ്പാടത്തെ ചേന്ദമംഗലം കൈത്തറി നെയ്ത്ത് സഹകരണ സംഘം എച്ച് 191 എന്നിവ ഒരുക്കിയ ചേന്ദമംഗലം കൈത്തറിയുടെ ഫേസ്ബുക്ക് പേജുകളില്‍ തുണിത്തരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഫോണ്‍ നമ്പരുകളും നല്‍കിയിരുന്നു. ആ ഫോണ്‍ നമ്പരുകളിലേക്കു വലിയ തോതില്‍ അന്വേഷണങ്ങളെത്തി.

2018 ല്‍ പൂര്‍ണമായും 2019 ല്‍ ഭാഗികമായും ബാധിച്ച പ്രളയത്തെ അതിജീവിച്ച ചേന്ദമംഗലം കൈത്തറി നെയ്ത്ത് സഹകരണ രംഗം കോവിഡ് – 19 ന്റെ ലോക്ഡൗണ്‍ മൂലം വന്‍പ്രതിസന്ധിയാണു നേരിട്ടത്. ഓണക്കാലത്താണു കൈത്തറി വസ്ത്ര വില്‍പ്പനയുടെ 70 ശതമാനവും നടക്കാറ്. അതിനെയാണു പ്രതിസന്ധി ബാധിച്ചത്. വിഷു വില്‍പ്പനയും നടന്നിരുന്നില്ല.

തങ്ങളുടെ ഫേസ്ബുക്ക് പേജ് വഴി കൈത്തറി ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങളും ഫോണ്‍ നമ്പരുകളും നല്‍കിയിരുന്ന കാര്യം ചേന്ദമംഗലം കൈത്തറിനെയ്ത്ത് സഹകരണ സംഘം എച്ച് 191 ന്റെ സെക്രട്ടറി അജിത്കുമാര്‍ ഗോതുരുത്ത് ചൂണ്ടിക്കാട്ടി. ഫോണിലേക്ക് വന്‍തോതില്‍ അന്വേഷണങ്ങള്‍ വന്നു. വിവരങ്ങള്‍ ആരാഞ്ഞ നിരവധി പേര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംഘത്തിലെത്തി സാരികളും മറ്റും വാങ്ങുകയും ചെയ്തു. ചില സാങ്കേതിക കാരണങ്ങള്‍ മൂലം കൊറിയര്‍ സര്‍വീസ് വഴി ആവശ്യക്കാര്‍ക്ക് കൈത്തറി ഉല്‍പ്പന്നങ്ങള്‍ എത്തിച്ചുകൊടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ ഇത്തവണ കഴിഞ്ഞില്ല. അടുത്ത തവണ ഈ സംവിധാനം കൂടി ഏര്‍പ്പെടുത്തുന്നതോടെ ഓണ്‍ലൈനിലൂടെ വന്‍വില്‍പന നേടാനാവുമെന്ന് ഇത്തവണത്തെ പ്രതികരണം വ്യക്തമാക്കുന്നതായി അജിത്കുമാര്‍ പറഞ്ഞു. ഈ സംഘത്തിന്റെ ആസ്ഥാനത്തെ വില്‍പ്പനശാലയില്‍ 2019 ലെ ഓണക്കാലത്ത് 8.61 ലക്ഷത്തോളം രൂപയുടെ വില്‍പ്പനയാണു നടന്നത്. ഇത്തവണ ലോക്ഡൗണ്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ക്കിടയിലും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഒരു ലക്ഷത്തോളം രൂപയുടെ കുറവു മാത്രമേ ഉണ്ടായിട്ടുള്ളൂ. അഭിരുചിക്കിണങ്ങിയ ചുരിദാര്‍ മെറ്റീരിയല്‍സും വിവിധ നിറത്തിലുള്ള സാരികളും ഇത്തവണ ഒരുക്കിയിരുന്നു. ഓണ വിപണന മേളകളൊന്നും ഇല്ലാതിരുന്നിട്ടും മോശമല്ലാത്ത വില്‍പ്പന ലഭിച്ചത് ഫേസ്ബൂക്കിലൂടെ കാര്യങ്ങള്‍ അറിഞ്ഞ് ധാരാളം പേര്‍ നേരിട്ടുവന്നു വാങ്ങിയതുകൊണ്ടാണെന്ന് അജിത്കുമാര്‍ പറഞ്ഞു.

കൈത്തറിയുടെ രാജമുദ്ര അണിയൂ

പ്രളയത്തിനുശേഷം ഉല്‍പ്പാദനരംഗത്തു വരുത്തിയ മാറ്റങ്ങളും കസവ് മാസ്‌ക് അടക്കമുള്ള നവീനോല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കിയതും ഓണ്‍ലൈന്‍ വില്‍പനയും മൂലം ചേന്ദമംഗലം കൈത്തറിയെ കോവിഡ് മൂലമുള്ള വില്‍പനമാന്ദ്യം കാര്യമായി ബാധിച്ചില്ലെന്ന് പറവൂര്‍ കൈത്തറി നെയ്ത്ത് സഹകരണ സംഘം 3428 ന്റെ പ്രസിഡന്റ് ടി.എസ്. ബേബി പറഞ്ഞു. ‘ അകലം പാലിച്ച് മനം നിറയ്ക്കാന്‍ കൈത്തറിയുടെ രാജമുദ്ര അണിയൂ ‘ എന്ന സന്ദേശവുമായാണു സംഘം വിപണന രംഗത്തെ വെല്ലുവിളികള്‍ നേരിടാന്‍ ഇറങ്ങിയത്. 2018 ലെ പ്രളയത്തിനു ശേഷം വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളും മുന്‍കൈയെടുത്തു നല്‍കിയ സഹായങ്ങളുടെ പിന്‍ബലത്തില്‍ തങ്ങള്‍ കൈക്കൊണ്ട നൂതന സംരംഭങ്ങള്‍ ഇതിനു സഹായകമായി. നിറമുള്ള സാരികളും റെഡിമെയ്ഡ് ഷര്‍ട്ടുകളും അടക്കമുള്ള പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണയിലിറക്കി. ഇവയ്ക്ക് നല്ല ഡിമാന്റ് ലഭിച്ചു. ഒപ്പം ഓണ്‍ലൈന്‍ വില്‍പ്പനയും സഹായിച്ചു. കസവു വസ്ത്രങ്ങള്‍ക്കു മാച്ച് ചെയ്യുന്ന കസവു കരയിട്ട മാസ്‌കും വിപണിയിലിറക്കിയത് ഈ സംഘത്തിന്റെ മറ്റൊരു ആകര്‍ഷണീയതയായിരുന്നു. കൈത്തറിയിലുള്ള സാധാരണ മാസ്‌കും സംഘം നന്നായി വില്‍പ്പന നടത്തി. വിവിധ നിറത്തിലുള്ള ഷര്‍ട്ടുകള്‍ക്കും മുണ്ടിന്റെ കരകള്‍ക്കും മാച്ച് ചെയ്യുന്ന നിറങ്ങളിലുള്ളതായതിനാല്‍ അത്തരം മാസ്‌ക്കുകള്‍ക്കും നല്ല വില്‍പ്പന ലഭിച്ചു. കാല്‍ ലക്ഷത്തോളം സാധാരണ മാസ്‌ക്കുകളും രണ്ടായിരത്തോളം കസവു മാസ്‌ക്കുകളുമാണു നിര്‍മിച്ചത്. കസവു മാസ്‌കിനു 100 രൂപയായിരുന്നു വില. സാധാരണ കൈത്തറിത്തുണിയില്‍ തയ്ച്ച മാസ്‌ക്കിന് 20 രൂപയും ഡബിള്‍ തുണിയില്‍ നിര്‍മിച്ചതിന് 30 രൂപയും ഈടാക്കി. വസ്ത്രങ്ങള്‍ക്കു മാച്ച് ആവുന്നതിനുവേണ്ടി വസ്ത്രങ്ങള്‍ വാങ്ങിയ നല്ലൊരു ഭാഗം പേരും അതിനൊത്ത മാസ്‌ക്കും വാങ്ങി. ഓണ്‍ലൈനായും മാസ്‌ക്കിന് നല്ല വില്‍പ്പനയായിരുന്നു.

2018 ലെ പ്രളയ കാലം മുതല്‍ ചേന്ദമംഗലം കൈത്തറി മേഖലയെ സഹായിക്കുന്നതില്‍ പ്രത്യേക താത്പര്യമെടുക്കുന്ന ന്യായാധിപ ദമ്പതിമാരായ മുന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉഷാ സുകുമാരനും മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. സുകുമാരനും ഇത്തവണയും വലിയതോതില്‍ കൈത്തറി ഉല്‍പ്പന്നങ്ങള്‍ വാങ്ങി സഹായിച്ചുവെന്നു ബേബി പറഞ്ഞു. അവര്‍ ഫോണ്‍ വഴി ആവശ്യപ്പെട്ടത്രയും വസ്ത്രങ്ങള്‍ വീട്ടിലെത്തിച്ചു കൊടുത്തു. കെ.എ. വിദ്യാനന്ദന്‍ പ്രസിഡന്റായ പറവൂര്‍ സഹകരണ ബാങ്ക് 1759 തങ്ങളെ കാര്യമായി സഹായിച്ചു. കൂടാതെ, രണ്ടു ലക്ഷത്തോളം രൂപയുടെ വില്‍പ്പന ഓണ്‍ലൈനിലൂടെ ലഭിച്ചു. അരയിഞ്ചിന്റെയും ഒരിഞ്ചിന്റെയും നേരിയ കസവോടു കൂടിയ വിവിധ നിറത്തിലുള്ള സാരികള്‍ ഇത്തവണ ഉണ്ടായിരുന്നു. റെഡിമെയ്ഡ് ഷര്‍ട്ടുകളും ഇറക്കി. ചാംസ് എന്ന ബ്രാന്റ് നാമത്തിലാണ് ഇവ ഇറക്കിയത്. ഇവയെല്ലാം വിറ്റുപോവുകയും ചെയ്തു. ഫേസ്ബുക്കില്‍നിന്നും മറ്റും വിവരങ്ങളറിഞ്ഞവരില്‍ നിന്നു ഫോണില്‍ ഓര്‍ഡര്‍ ലഭിച്ച് അക്കൗണ്ടില്‍ തുക ലഭിക്കുന്ന മുറയ്ക്ക് വസ്ത്രങ്ങള്‍ കൊറിയറില്‍ അയച്ചുകൊടുക്കുന്ന രീതിയാണ് അവലംബിച്ചത്. വിവിധ വസ്ത്ര ഡിസൈനര്‍മാരുടെ ഓര്‍ഡറുകളാണ് ഇത്തരത്തില്‍ പ്രധാനമായും ലഭിച്ചത്. വിവിധ ജില്ലകളില്‍നിന്ന് ഓണ്‍ലൈനില്‍ ഓര്‍ഡറുകള്‍ ലഭിച്ചു.

ഡി.വൈ.എഫ്.ഐ.യുടെ വിവിധ ബ്ലോക്ക് കമ്മറ്റികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോയി അതതു പ്രദേശങ്ങളില്‍ അവരുടെ ബന്ധങ്ങള്‍ ഉപയോഗിച്ച് വില്‍പ്പന നടത്തി സഹായിച്ചെന്നു ടി.എസ്. ബേബി പറഞ്ഞു. 40 ലക്ഷത്തോളം വില്‍പ്പന നടക്കാറുള്ള വിഷുക്കാലത്ത് ഇത്തവണ കോവിഡ് മൂലം ലോക്ക്ഡൗണ്‍ ആയിരുന്നതിനാല്‍ ഒരു രൂപയുടെ പോലും വില്‍പ്പന നടന്നിരുന്നില്ല. ഓണക്കാലത്തും കണ്ടെയ്ന്‍മെന്റ് സോണിലെ വില്‍പ്പന നിയന്ത്രണങ്ങള്‍ മൂലം ഫലത്തില്‍ 10 ദിവസത്തെ വില്‍പ്പന മാത്രമേ ലഭിച്ചുള്ളു. തൃപ്പൂണിത്തുറയിലെയും ആലുവയിലെയും വില്‍പ്പനശാലകള്‍ക്കു കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ മൂലം കാര്യമായി പ്രവര്‍ത്തിക്കാനായില്ല. ഓണക്കാലത്ത് 70 ലക്ഷത്തോളം രൂപയുടെ വില്‍പനയാണു നടക്കാറുള്ളത്. ഇത്തവണത്തെ പ്രതിസന്ധി അതില്‍ നിഴല്‍വീഴ്ത്തി. പതിവു വില്‍പ്പന നേടാനായില്ലെങ്കിലും പുതിയ ഉല്‍പ്പന്നങ്ങളുടെയും ഓണ്‍ലൈന്‍ വില്‍പ്പനയുടെയും പിന്‍ബലത്തില്‍ വലിയ കുറവില്ലാതെ പിടിച്ചുനില്‍ക്കാനായെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ സഹായങ്ങള്‍ ഓണക്കാലത്തു തങ്ങളെ വളരെ സഹായിച്ചതായി ടി.എസ്. ബേബി പറഞ്ഞു. ബോണസും ആനുകൂല്യങ്ങളും യഥാസമയം നല്‍കാന്‍ ഇതുമൂലം കഴിഞ്ഞു. രണ്ടു വര്‍ഷത്തെ റിബേറ്റ് ഒററത്തവണയായി സര്‍ക്കാര്‍ നല്‍കി. പെന്‍ഷനും പെന്‍ഷനില്ലാത്തവര്‍ക്കു 2000 രൂപയുടെ സഹായവും ലഭിച്ചു. മാര്‍ച്ച് വരെയുള്ള യൂണിഫോം നെയ്ത്തിന്റെ കൂലിയും നല്‍കി. 2018 ലെ ഉല്‍പ്പാദന ഇന്‍സന്റീവ് തുകയും പാസ്സാക്കി.

2019 ലെ ഒാണക്കാലത്ത് 13 ലക്ഷം രൂപയുടെ കൈത്തറി വസ്ത്ര വില്‍പ്പന നടന്നയിടത്ത് ഇത്തവണ ഒമ്പതു ലക്ഷത്തോളം രൂപയുടെ വില്‍പനയാണു നടന്നതെന്ന് ചെറായിയിലെ 648-ാം നമ്പര്‍ കൈത്തറി നെയ്ത്ത് സഹകരണ സംഘം പ്രസിഡന്റ് അജിതാസുരേഷ് പറഞ്ഞു. ഇതുതന്നെ പ്രധാനമായും കെയര്‍ഫോര്‍ ചേന്ദമംഗലം ( സി4സി ) എന്ന കൂട്ടായ്മയുടെ സഹായത്താല്‍ ലഭിച്ച ഓണ്‍ലൈന്‍ വില്‍പ്പനയുടെ മെച്ചം കൊണ്ടാണ്. ഫോണില്‍ ഓര്‍ഡര്‍ ലഭിക്കുന്നതനുസരിച്ച് കൊറിയറില്‍ വസ്ത്രം എത്തിച്ചുകൊടുക്കുകയും പണം അക്കൗണ്ടിലേക്ക് അവര്‍ അയക്കുകയുമാണു ചെയ്യുന്നത്. സി4സി പ്രത്യേക താല്‍പ്പര്യമെടുക്കുന്നതിനെത്തുടര്‍ന്ന് രണ്ടു പ്രധാന സ്ഥാപനങ്ങളില്‍ നിന്ന് ഈ സംഘത്തിനു കാര്യമായി ഓര്‍ഡര്‍ ലഭിക്കുന്നുണ്ട്. ഡിസൈനറായ ശ്രീജിത് ജീവന്റെ ‘ റൗക്ക ‘ ആണ് ഒരു സ്ഥാപനം. കോയമ്പത്തൂരിലുള്ള മറ്റൊരു സ്ഥാപനത്തില്‍നിന്നും നന്നായി ഓര്‍ഡര്‍ ലഭിക്കാറുണ്ട്. കസവിലും കൈത്തറിയിലും ആധുനിക ഡിസൈനുകളിലുള്ള ഡിസൈനര്‍ സാരികള്‍ ഒരുക്കുന്നതിന് പ്രസിദ്ധമാണ് നെയ്ത്തു തൊഴിലാളിസ്ത്രീകള്‍ക്കു മുന്‍തൂക്കമുള്ള ഈ സഹകരണ സംഘം.

മുകളില്‍ പറഞ്ഞ സ്ഥാപനങ്ങളില്‍നിന്നു കൂടാതെയും പല ഓര്‍ഡറും ലഭിക്കാറുണ്ടെന്ന് അജിതാസുരേഷ് പറഞ്ഞു. അവയും കൊറിയറില്‍ അയച്ചുകൊടുക്കും. സംഘത്തിന്റെ നേരിട്ടുള്ള വില്‍പ്പനശാകളില്‍ ഇത്തവണ കൂടുതല്‍ വിറ്റുപോയത് കാവി മുണ്ടുകളായിരുന്നു. പള്ളിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് ഈ സംഘത്തെ കാര്യമായി സഹായിച്ചു. ഓണത്തിന് ചെറായിയിലെ സംഘത്തില്‍ നിന്നു വസ്ത്രങ്ങള്‍ വാങ്ങിയ ബില്‍ പള്ളിപ്പുറം സഹകരണ ബാങ്കില്‍ ഹാജരാക്കിയാല്‍ 30 ശതമാനം റിബേറ്റ് നല്‍കുന്ന സംവിധാനം ബാങ്ക് ഒരുക്കിയിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന 20 ശതമാനത്തിനു പുറമെ ഇതുകൂടിയായപ്പോള്‍ ചെറായി കൈത്തറി നെയ്ത്ത് സംഘത്തില്‍നിന്നു സാധനങ്ങള്‍ വാങ്ങിയവര്‍ക്കു ഫലത്തില്‍ 50 ശതമാനം റിബേറ്റ് കിട്ടി. ഓണക്കാലത്തിനുശേഷം ഈ പ്രദേശത്ത് കോവിഡ് രൂക്ഷമാണ്. അതിനാല്‍ വര്‍ക്ക് ഷോപ്പും വില്‍പനശാലകളും അടച്ചിടേണ്ടിവന്നു.

വില്‍പ്പനയില്‍ 30 ശതമാനം കുറവ്

കോവിഡ്- 19 മൂലം ജനങ്ങളുടെ വാങ്ങല്‍ശേഷി കുറഞ്ഞതിനാല്‍ ഓണക്കാലത്ത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 ശതമാനം വില്‍പ്പന കുറഞ്ഞുവെന്ന് ചേന്ദമംഗലം കൈത്തറി നെയ്ത്ത് സഹകരണസംഘം എച്ച് 47ന്റെ മുന്‍ സെക്രട്ടറി പി.എ. സോജന്‍ പറഞ്ഞു. കണ്ടെയ്ന്‍മെന്‍ സോണ്‍ പ്രശ്‌നം മൂലം ആലുവയിലെ വില്‍പ്പനശാല ഓണത്തിന് ഒരാഴ്ച മുമ്പു മാത്രമാണു തുറക്കാനായത്. കണ്ടയ്ന്‍മെന്റ് സോണ്‍ പ്രശ്‌നം മൂലം തന്നെ ചാലക്കുടിയിലെ വില്‍പ്പനശാലയുടെ പ്രവര്‍ത്തനം ഇടക്കിടെ തടസ്സപ്പെട്ടുകൊണ്ടിരുന്നു. ചേന്ദമംഗലത്താണെങ്കിലും വൈകിട്ട് ആറിനകം വില്‍പ്പന അവസാനിപ്പിക്കേണ്ടിവന്നു. വലിയ തോതിലല്ലെങ്കിലും ഓണ്‍ലൈന്‍ വില്‍പ്പന സഹായകമായി. ഫോണില്‍ ലഭിക്കുന്ന അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഉല്‍പ്പന്നങ്ങളുടെ ഇമേജുകള്‍ വാട്‌സ്ആപ് ചെയ്ത് ഓര്‍ഡര്‍ അനുസരിച്ച് വസ്ത്രങ്ങള്‍ കൊറിയര്‍ ചെയ്തുകൊടുക്കുകയാണു ചെയ്തത്. 2019 ലെ ഓണക്കാലത്ത് 40 ലക്ഷത്തോളം രൂപയുടെ വില്‍പ്പന ലഭിച്ചിരുന്നു. ഇത്തവണ വില്‍പ്പനയില്‍ 30 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. കോവിഡ് കണക്കിലെടുത്ത് കൈത്തറി മാസ്‌കുകള്‍ തയാറാക്കി വില്‍പ്പന നടത്തി. 20 രൂപയാണ് ഈടാക്കിയത്. കൈത്തറി ഷര്‍ട്ട് തുണികളും നന്നായി വിറ്റുപോയി. പുതിയ ഉല്‍പ്പന്നനിര ഒരുക്കുന്നതിനേക്കാള്‍ ചേന്ദമംഗലം കൈത്തറിയുല്‍പ്പാദനത്തിന്റെ തനിമ നിലനിര്‍ത്തിയുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കാനാണു സംഘം ശ്രദ്ധിച്ചതെന്നു സോജന്‍ പറഞ്ഞു. സൂപ്പര്‍ ക്വാളിറ്റി കാവിമുണ്ട് ഇത്തവണ പ്രത്യേകതയായിരുന്നു. കസവില്ലാത്ത ശുദ്ധ വെള്ളമുണ്ടുകള്‍ക്കും നല്ല ചെലവായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു.

മിക്ക കൈത്തറി സംഘങ്ങള്‍ക്കും കോവിഡ് കാലത്ത് അസംസ്‌കൃത വസ്തുക്കള്‍ കിട്ടാന്‍ പ്രയാസം നേരിട്ടു. നൂല്‍ ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ തമിഴ്‌നാട്ടില്‍ നിന്നാണു വരുന്നത്. അവിടെ കോവിഡ് രൂക്ഷമായത് ഇവയുടെ വരവിനെ ബാധിച്ചു. യൂണിഫോം തുണികള്‍ തയാറാക്കാനുള്ള ജോലികള്‍ അതുമൂലം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ മാറിമാറിയാണു തൊഴിലാളികള്‍ നെയ്തിരുന്നത്. എറണാകുളം നഗരത്തിലും മറ്റു ജില്ലകളിലും നടത്താറുണ്ടായിരുന്ന ചേന്ദമംഗലം കൈത്തറിയുടെ പ്രദര്‍ശന വിപണനങ്ങളൊന്നും കോവിഡ് മൂലം ഇത്തവണ നടത്താനായില്ല.

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!