പാടത്ത് സഹകരണം ; വരമ്പത്ത് ലാഭം

moonamvazhi
എ.ജെ. ലെന്‍സി


ക‌ണ്ണൂരിലെ പല പ്രാഥമിക സഹകരണ സംഘങ്ങളും ഇപ്പോള്‍ പാടത്തും പറമ്പിലുമാണ്. വായ്പ നല്‍കാന്‍ സ്ഥലം സന്ദര്‍ശിക്കാനല്ല, കൃഷിയിറക്കാനെത്തിയതാണ്. കൃഷി ചെയ്യാന്‍ സ്വന്തം സ്ഥലമില്ലാത്ത ബാങ്കുകള്‍ വാടകക്കു ഭൂമി ഏറ്റെടുത്തു കൃഷി നടത്തുന്നു. ഏക്കറു കണക്കിനാണ് കൃഷി. ബാങ്കുകള്‍ ഏറ്റെടുത്ത കൃഷിയൊക്കെ വന്‍ വിജയവുമാണ്. തരിശുരഹിത ഭൂമിയും അതിലൂടെ നാടിന്റെ സ്വയംപര്യാപ്തതയുമാണ് ലക്ഷ്യം. മുന്‍ നഷ്ടത്തില്‍ മടിച്ചു നില്‍ക്കുന്ന കര്‍ഷകര്‍ ബാങ്കെത്തുമ്പോള്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടു വരുന്നു. സഹകരണം ശക്തമാകുമ്പോള്‍ പാടത്ത് വിളയുന്നത് നൂറുമേനിയെന്നത് ഇവിടങ്ങളിലെ അനുഭവം.

സുഭിക്ഷ കേരളം, നിറവ് കല്യാശ്ശേരി, നെല്ലും മീനും, കൈപ്പാട് വികസനം തുടങ്ങിയ പദ്ധതികളെല്ലാം ബാങ്കുകളും കൃഷിക്കാരും ചേര്‍ന്ന് വിജയിപ്പിക്കുന്നു. ഉപ്പുവെള്ളം കയറുന്ന കൈപ്പാട് നിലങ്ങളില്‍ നെല്‍ക്കൃഷി തിരിച്ചുകൊണ്ടുവരാന്‍ ഊര്‍ജിത ശ്രമവുമായി സംസ്ഥാന കൃഷി വകുപ്പും രംഗത്തുണ്ട്. കൈപ്പാട് ഏരിയ ഡവലപ്പ്‌മെന്റ് സൊസൈറ്റിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൃഷി വിജ്ഞാന്‍ കേന്ദ്രവും സഹകരണ ബാങ്കുകളും പ്രദേശവാസികളും സഹകരിച്ചതോടെ പദ്ധതികളെല്ലാം ഉഷാര്‍. കൃഷി സമഗ്രമായതിനാല്‍ കോവിഡാനന്തര ഭക്ഷ്യക്ഷാമം ഇവിടെ ഏല്‍ക്കില്ലെന്ന ഉറപ്പിലാണിവര്‍

മഴ ചതിച്ചിട്ടും കഴിഞ്ഞതവണ 160 ടണ്‍ നെല്ലുല്‍പ്പാദിപ്പിച്ചു ചെറുതാഴം സര്‍വ്വീസ് സഹകരണ ബാങ്ക്. വീഴ്ച പാഠമാക്കി ആയിരം ഏക്കറിലാണ് ഇത്തവണ നെല്‍ക്കൃഷി. അറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ മണ്ണ് ചതിക്കില്ലെന്നാണ് ഇവരുടെ അനുഭവം.

പാടത്ത് കോടികളിറക്കി ചെറുതാഴം ബാങ്ക്

പാ‌ടശേഖരം ഏറെയുള്ള പ്രദേശമാണ് ചെറുതാഴം. ചിലരൊക്കെ വല്ലപ്പോഴും കൃഷിയിറക്കും. നഷ്ടമായിരിക്കും ഫലം. പിന്നീട് തരിശ് കൂടി. കൃഷിയിടം കുറഞ്ഞു. പ്രദേശത്തിന്റെ പഴയ സമ്പന്നക്കൃഷി തിരിച്ചുപിടിക്കണമെന്ന് ചിലരൊക്കെ ചിന്തിച്ചുതുടങ്ങിയപ്പോഴേക്കും പണിയറിയുന്നവര്‍ ഇല്ലാതായി.

പാടം മണ്ണിട്ടു നികത്താന്‍ സമ്മതിക്കില്ലെന്ന് ചെറുതാഴം ഗ്രാമപ്പഞ്ചായത്ത് നിലപാടെടുത്തതോടെ കാര്യങ്ങള്‍ മാറി. മണ്ണിലേക്ക് ആത്മവിശ്വാസത്തിന്റെ നിക്ഷേപം എറിയാന്‍ ചെറുതാഴം സര്‍വ്വീസ് സഹകരണ ബാങ്ക് തയാറായപ്പോള്‍ സഹകരിക്കാന്‍ ധാരാളം പേരാണ് എത്തിയത്. നെല്‍ക്കൃഷി മാത്രമല്ല പഴം, പച്ചക്കറി, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയുടെ കൃഷിയും പാലുല്‍പ്പാദനവും കോഴി, പശു വളര്‍ത്തലും തുടങ്ങി ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് ഒരു നാടിനെ എങ്ങനെ എത്തിക്കാമെന്ന് കാണിച്ചുതരികയാണ് ചെറുതാഴം ബാങ്ക്.

250 ഏക്കറില്‍ നിന്ന് ആയിരത്തിലേക്ക്

ആയിരം ഏക്കര്‍ പാടത്ത് കൃഷിയിറക്കാനുള്ള തയാറെടുപ്പിലാണ് ചെറുതാഴത്തെ കര്‍ഷക സംഘങ്ങള്‍. മാര്‍ഗനിര്‍ദേശവും സാമ്പത്തിക സഹായവും പ്രചോദനവുമായി ഇവര്‍ക്കു പിന്നിലുള്ളത് ചെറുതാഴം സര്‍വ്വീസ് സഹകരണ ബാങ്കും. അതുകൊണ്ടുതന്നെ കൃഷി നഷ്ടമാകുമെന്ന പേടി കര്‍ഷകര്‍ക്കില്ല. കൃഷിഭൂമിയിലേറെയും വര്‍ഷങ്ങളായി തരിശിട്ട മണ്ണാണ്. ഉടനെ അടുത്ത നെല്‍ക്കൃഷിയുടെ പണി തുടങ്ങും. ഇതിനോടകം രണ്ട് തവണ ബാങ്കിന്റെ നേതൃത്വത്തില്‍ നെല്‍ക്കൃഷി ഇറക്കിയിരുന്നു. വിചാരിച്ചതുപോലെ എളുപ്പമായിരുന്നില്ല. കൃഷി നഷ്ടത്തിലായി.

250 ഏക്കറില്‍ കിടക്കുന്ന നാല് പാടശേഖരത്തിലാണ് ബാങ്ക് കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയത്. ഉമ എന്ന നെല്‍വിത്താണ് നട്ടത്. അന്ന് മഴയായിരുന്നു വില്ലന്‍. പകുതിയോളം നെല്‍ക്കൃഷി വെള്ളത്തിലായി. ബാങ്കിനെ വിശ്വസിച്ച് മുന്നോട്ടു വന്ന പല കര്‍ഷകരും പിന്നോട്ട് പോയി. എന്നാല്‍, മഴ ബാധിക്കാത്ത പാടത്ത് വിളവ് വന്‍തോതിലായിരുന്നു. അതാണ് ഇത്തവണത്തെ കൃഷി 1000 ഏക്കറിലേക്ക് വ്യാപിപ്പിക്കാന്‍ പ്രചോദനം. രണ്ടര ടണ്‍ നെല്ല് കിട്ടിയിരുന്ന ഹെക്ടറില്‍ നിന്ന് കഴിഞ്ഞ തവണ ഇവര്‍ക്ക് ലഭിച്ചത് എട്ട് ടണ്‍ വരെയാണ്. കൃഷിക്കാരുടെ പ്രത്യേക കമ്മിറ്റികളാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. അതിനായി 24 ക്ലസ്റ്ററുകള്‍ ബാങ്ക് രൂപവത്കരിച്ചു. 85 ലക്ഷത്തോളം രൂപയുടെ വായ്പ കഴിഞ്ഞ തവണത്തെ കൃഷിക്കായി നല്‍കിയിരുന്നു.

ആദായകരമല്ലാത്തതാണ് കൃഷിയില്‍ നിന്നു കര്‍ഷകര്‍ പിന്‍മാറാന്‍ കാരണം. പാടങ്ങള്‍ സംരക്ഷിച്ചുകൊണ്ട് കൃഷി ലാഭകരമാക്കി കാണിച്ചുകൊടുക്കാനും കൃഷിക്കാരെ പ്രോത്സാഹിപ്പിക്കാനുമാണ് ബാങ്ക് പരിശ്രമിക്കുന്നതെന്ന് ബാങ്ക്് പ്രസിഡന്റ് സി.എം. വേണുഗോപാല്‍ പറയുന്നു.
നാല് നീര്‍ത്തടമാണ് പഞ്ചായത്തിലുള്ളത്. അതിലൊന്നായ അതിയിടം നീര്‍ത്തടം ബാങ്ക് ഏറ്റെടുത്തു. ഇവിടെയാണ് കൃഷി. ഹെക്ടര്‍ ഒന്നിന് കുറഞ്ഞത് എട്ട് ടണ്‍ നിരക്കില്‍ നെല്ല് ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന് കൃഷി വിജ്ഞാന്‍ കേന്ദ്രത്തിന്റെ ഉപദേശവും കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും പ്രോത്സാഹനവുമുണ്ട്.

 


ചെറുതാഴം സഹകരണ ബാങ്കിന്റെ കാര്‍ഷിക പ്രവൃത്തി പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു. ടി.വി. രാജേഷ് എം.എല്‍.എ.,കൃഷി വിജ്ഞാനകേന്ദ്രം ഡയരക്ടര്‍ പി. ജയരാജ്, നബാര്‍ഡ് എ.ഡി.എം. മനോജ്, ചെറുതാഴം ബാങ്ക് പ്രസിഡന്റ് സി.എം. വേണുഗോപാല്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. പ്രഭാവതി, ബാങ്ക് വൈസ് പ്രസിഡന്റ് വി.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ബാങ്ക് സെക്രട്ടറി കെ. ദാമോദരന്‍ തുടങ്ങിയവര്‍ സമീപം.

 

വീഴ്ച പാഠമാക്കി

കഴിഞ്ഞ വര്‍ഷം 25 ലക്ഷത്തോളമാണ് നെല്‍ക്കൃഷിയില്‍ നഷ്ടമായത്. കൃഷിക്കാര്‍ ഭൂരിഭാഗവും കൃഷി ഉപേക്ഷിച്ചുപോയി. ഒന്നുരണ്ട് പാടശേഖരത്തിലെ കൃഷിക്കാരെ പിടിച്ചുനിര്‍ത്തി വീണ്ടും കൃഷിയിറക്കി. പ്രയത്‌നം വെറുതെയായില്ല. ആ പ്രദേശത്തുനിന്നാണ് ഒരു ഹെക്ടറില്‍നിന്ന് എട്ട് ടണ്‍ വരെ നെല്ല് കിട്ടിയത്. ഇക്കൊല്ലം ജനുവരിയിലാണ് വിളവെടുത്തത്. മൊത്തം 160 ടണ്‍ ആയിരുന്നു അത്തവണ ഉല്‍പ്പാദനം. കൃഷി ഉപേക്ഷിച്ച കൃഷിക്കാരടക്കം എല്ലാ ഭൂവുടമകള്‍ക്കും ഹെക്ടര്‍ ഒന്നിന് 10,000 രൂപ വീതം വിളവില്‍ നിന്ന് നല്‍കി. ചെറിയ തുകയ്ക്ക് വൈക്കോലും അവര്‍ക്ക് നല്‍കി. 110 ടണ്‍ നെല്ല് സപ്ലൈക്കോയില്‍ വില്‍ക്കാനും സാധിച്ചു. കഴിഞ്ഞ തവണത്തെ നഷ്ടം ഇനിയത്തെ വിളവില്‍ നികത്താനാവുമെന്ന പ്രതീക്ഷയിലാണ് ബാങ്ക്.

യന്ത്രമുപയോഗിച്ച് ഞാറു നട്ടതാണ് പറ്റിയ പിഴവെന്ന് ഇവര്‍ പറയുന്നു. അത്തരം ഞാറിന് അതിവര്‍ഷത്തെ അതിജീവിക്കാന്‍ കഴിയില്ല. കൈകൊണ്ട് പറിച്ചു നടുന്ന ഞാറിനേ വെള്ളപ്പൊക്കത്തെ അതിജീവിക്കാനുള്ള ബലമുണ്ടാകൂ. പാലക്കാട് പാടങ്ങളില്‍ പ്രയോഗിക്കുന്ന ആധുനിക കൃഷിരീതി ഇവിടെയും നടപ്പാക്കാനാണ് ഇവരുടെ തീരുമാനം. കൃഷിക്കാരെ ക്ലസ്റ്ററുകളായി തിരിച്ചാണ് ഇത്തവണയും കൃഷി. പലിശരഹിത വായ്പയും ആദായവും കൃഷിക്കാര്‍ക്ക് നല്‍കും.

പൊന്‍മണി ചെറുതാഴത്തിന്റെ അരിമണി

ചെറുതാഴം പ്രദേശത്തിന് ഇന്ന് സ്വന്തമായൊരു അരിയുണ്ട്. ചെറുതാഴം പൊന്‍മണി. ഈ ബ്രാന്‍ഡിലുള്ള അരി പ്രദേശത്തെ വിപണിയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. കഴിഞ്ഞ തവണ ബാക്കി നെല്ല് സപ്ലൈക്കോയില്‍ നല്‍കിയതിനാല്‍ വലിയ മാര്‍ക്കറ്റില്‍ അരി എത്തിക്കാന്‍ കഴിഞ്ഞില്ല. കേരളത്തില്‍ എല്ലായിടത്തും ഈ ബ്രാന്‍ഡ് എത്തിക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഇതിനായി ആധുനിക റൈസ് മില്ലും ഇപ്പോള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. നെല്ല് സംരക്ഷിക്കാന്‍ കഴിയാത്തതുകൊണ്ടാണ് സ്‌പ്ലൈക്കോയ്ക്ക് നല്‍കിയത്. സംഭരിക്കാനുള്ള സാഹചര്യം വന്നതോടെ നെല്ല് കുത്തി അരി നേരിട്ട് വിപണിയില്‍ എത്തിക്കും

നഴ്‌സറിയും അഗ്രി ബസാറും

കാര്‍ഷിക രംഗത്ത് ഇത് ബാങ്കിന്റെ പുതിയ ചുവടുവെപ്പല്ല. പഞ്ചായത്താപ്പീസിനടുത്ത് ബാങ്കിന് 13 ഏക്കര്‍ സ്ഥലമുണ്ട്. നടീല്‍ വസ്തുക്കള്‍ കിട്ടുന്ന ഒരു മാതൃകാ ഫാം, നഴ്‌സറി എന്നിവയൊക്കെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ജൈവവളം ഉല്‍പ്പാദിപ്പിച്ച് വില്‍ക്കുന്ന അഗ്രിബസാര്‍ ഹൈവേയില്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ്. ബാങ്കിന്റെ കീഴില്‍ നൂറ് അയല്‍ക്കൂട്ടങ്ങളുണ്ട്. അവരെ ഉള്‍പ്പെടുത്തി ഒരു അഗ്രോ ക്ലിനിക്ക് ഉണ്ടാക്കാനും പദ്ധതിയുണ്ട്. പ്രദേശത്ത് കൃഷി, കോഴി – പശുവളര്‍ത്തല്‍ തുടങ്ങിയവയില്‍ പ്രത്യേകം ഗ്രൂപ്പുണ്ടാക്കി അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ഉണ്ടാക്കിക്കൊടുക്കാനും ബാങ്ക് തയാറാണ്.

പാടത്തിറങ്ങാന്‍ പരിശീലനം

കഴിഞ്ഞ തവണ കൃഷിയിറക്കുമ്പോള്‍ ഇവര്‍ നേരിട്ട ഒരു പ്രശ്‌നം തൊഴിലാളി പ്രതിസന്ധിയായിരുന്നു. കര്‍ഷകരുടെ ഇടയില്‍ പണിയറിയുന്ന ആളുകളില്ല. തമിഴ്‌നാട്ടില്‍ നിന്നൊക്കെ പണിക്ക് ആളെയിറക്കി. ആ വകയിലും നഷ്ടം വന്നു. അതിനാല്‍ താല്‍പ്പര്യമുള്ളവര്‍ക്ക് കൃഷിയില്‍ പരിശീലനം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബാങ്ക്. നൂറ് അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി കുറഞ്ഞത് 200 പേര്‍ക്കെങ്കിലും പരിശീലനം നല്‍കും. കര്‍ഷകരെ കൃഷിപ്പണിയില്‍ ഇതുവഴി സ്വയംപര്യാപ്തരാക്കും. മാത്രമല്ല, കൃഷിയെക്കുറിച്ച് നല്ല ധാരണ കര്‍ഷകര്‍ക്കുണ്ടായാല്‍ കൃഷി മെച്ചപ്പെടാനും സഹായിക്കും. കൃഷിവിജ്ഞാന്‍ കേന്ദ്രമാണ് പരിശീലനം നല്‍കുക.

പഴം, പച്ചക്കറിക്കൃഷി പ്രദേശത്ത് ഇത്തവണ വലിയതോതില്‍ നടത്തുന്നുണ്ട്. ഇതിന് വളവും മറ്റും ബാങ്ക് നല്‍കി.
കപ്പ, ചേമ്പ്, ചേന തുടങ്ങിയ കിഴങ്ങു വര്‍ഗങ്ങളുടെ ഉല്‍പ്പാദനം ഇത്തവണ പ്രദേശത്തെ മുഴുവന്‍ വീടുകളിലും നടക്കുന്നുണ്ട്. ഇതിന്റെ വിത്തുകള്‍ വയനാട്ടില്‍ നിന്നു ബാങ്ക് എത്തിച്ചു നല്‍കുകയായിരുന്നു. നാല് ലക്ഷം രൂപയുടെ വിത്താണ് വാങ്ങിയത്. ഇത്് അയല്‍ക്കൂട്ടങ്ങള്‍ക്ക് പലിശരഹിത വായ്പയില്‍ നല്‍കി. ഒരു വീട്ടിലും ഒരു പറമ്പും തരിശിടാന്‍ പാടില്ല എന്ന ഉദ്ദേശ്യമാണിതിന് പിന്നില്‍. പാല്‍ സംഭരണ യൂണിറ്റും ഇവിടെയുണ്ട്. പ്രദേശത്തെ സൊസൈറ്റിക്ക് യൂണിറ്റ് നടപ്പാക്കാനുള്ള സ്ഥലം, വായ്പ എന്നിവയെല്ലാം ബാങ്ക് ഒരുക്കി. 6000 ലിററര്‍ പാല്‍ സംഭരിക്കാവുന്നതാണ് പ്ലാന്റ്.

ഏഴോം ബാങ്കിന്റെ നിക്ഷേപം മണ്ണിലും വെള്ളത്തിലും

ഏഴിലം റിവര്‍ടൂറിസത്തിന്റെ പേര് രാജ്യം കടന്നു. പ്രദേശത്ത് വലിയ വരുമാനവുമായി. കുപ്പം പുഴയിലൂടെ യാത്രപോകുമ്പോള്‍ സഞ്ചാരികള്‍ക്കു കാണാം ഇവിടുത്തെ മണ്ണിന്റെ സമൃദ്ധിയും ഭംഗിയും. സഹകരിച്ചാല്‍ മണ്ണില്‍മാത്രമല്ല വെള്ളത്തിലും പൊന്നുവിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഏഴോം സഹകരണ ബാങ്ക്

കു‌പ്പം-പഴയങ്ങാടി പുഴ ഏഴോമിന്റെ ജീവ നദിയെന്നു പറയാം. പുഴയും പുഴയാല്‍ ഫലഭൂയിഷ്ഠമായ മനോഹരപ്രദേശവും വിദേശത്തുവരെ ശ്രദ്ധ നേടി. പുഴയിലും പ്രദേശത്തെ മണ്ണിലും ഇറക്കിയ സഹകരണ നിക്ഷേപം കൊണ്ടുതന്നെ. എല്ലാറ്റിനും ചുക്കാന്‍ പിടിച്ചത് ഏഴോം സര്‍വ്വീസ് സഹകരണ ബാങ്കാണ്. സംസ്ഥാനത്തെ ആദ്യ പരിസ്ഥിതി സൗഹൃദ ബാങ്കാണിത്. ബാങ്കിന്റെ വികസനത്തെക്കാളുപരി പ്രദേശത്തിന്റെ വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചപ്പോള്‍ അംഗീകാരങ്ങളും പിന്നാലെ എത്തി.

മണ്ണില്‍ പുതിയ ചുവടുവെപ്പ്

നഷ്ടമെന്ന കണക്കില്‍ തരിശിട്ട ഭൂമിയില്‍ പൊന്നു വിളയിക്കാനാണ് ഇപ്പോള്‍ ബാങ്കിന്റെ പുറപ്പാട്. അറിഞ്ഞിറങ്ങിയാല്‍ മണ്ണ് ചതിക്കില്ലെന്ന് കൃഷിക്കാര്‍ക്ക് കാട്ടിക്കൊടുക്കുകയാണ് ലക്ഷ്യം. കര്‍ഷകരെയോ തൊഴിലാളികളെയോ കാത്തുനില്‍ക്കാതെ ബാങ്ക് ഭരണസമിതിയും ജീവനക്കാരും കമ്മീഷന്‍ ഏജന്റുമാരും മണ്ണിലേക്കിറങ്ങി. ചില കര്‍ഷകപ്രേമികള്‍കൂടി ഒപ്പം കൂടിയപ്പോള്‍ കൃഷി പ്രദേശത്ത് ഉത്സവമായി. മൂന്ന് ഏക്കര്‍ കൈപ്പാട് ഭുമിയില്‍ ‘ ഏഴോം-രണ്ട് ‘ വിത്തെറിഞ്ഞപ്പോള്‍ പുതിയൊരനുഭവമായിരുന്നു പലര്‍ക്കും. ഏഴോം കണ്ണോം പ്രദേശത്ത് എരുപുരം കുപ്പം-പഴയങ്ങാടി പുഴക്കും റോഡിനും ഇടയിലാണ് കൃഷിയിടം. മണ്ണ് അറിഞ്ഞ് അനുഗ്രഹിച്ചതുപോലെ കൃഷി നന്നായി. ഈ മാസം വിളവെടുക്കാമെന്ന സന്തോഷത്തിലാണ് ഇവര്‍.

മുന്‍ കണ്ണൂര്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എം.കെ. ദിനേശ്ബാബുവാണ് മണ്ണൊരുക്കത്തിന് തുടക്കമിട്ടത്. കൂന കൂട്ടി ഞാറുനടാന്‍ നാലഞ്ച് ദിവസമെടുത്തു. രാവിലെ ആറ് മണിക്ക് പലരും പാടത്തിറങ്ങി. അത് ഒമ്പത് മണിവരെയൊക്കെ നീണ്ടു. ശനിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞും ഇറങ്ങി. ഞായറാഴ്ചകളില്‍ കൃഷി ഇവരൊരു ആഘോഷമാക്കി. മണ്ണൊരുക്കലും വിത്തിടലും ഒരു ഉത്സവം തന്നെയായിരുന്നു. ടി.വി. രാജേഷ് എം.എല്‍.എയായിരുന്നു വിത്തിടല്‍ ഉദ്ഘാടനം ചെയ്തത്. ഏഴോം കൃഷി ഓഫീസറുടേയും കര്‍ഷകരുടെയും വിദഗ്‌ധോപദേശവും ഇവര്‍ക്ക് കൂട്ടായി. ആദ്യമായിട്ടാണ് ഇവരില്‍ പലരും കൃഷിയിലേക്കിറങ്ങുന്നത്. നെല്‍ക്കൃഷിയില്‍ ബാങ്കിന്റെയും ആദ്യ ചുവടുവെപ്പാണിത്.

 

ഏഴോം സഹകരണ ബാങ്കിന്റെ കൃഷിയിടം

 

ഏഴോമിന് ഏഴോം രണ്ട്

ഉപ്പുവെള്ളം കെട്ടിക്കിടക്കുന്ന കൈപ്പാട് പ്രദേശമായതിനാല്‍ അതിനെ അതിജീവിക്കുന്ന കൃഷിയാണ് ഇവരൊരുക്കിയത്. കനത്ത മഴയെയും വെള്ളക്കെട്ടിനെയും പ്രതിരോധിക്കാന്‍ കെല്‍പ്പുള്ളതാണ് ഇവിടെ നട്ട ഏഴോം രണ്ട് നെല്‍വിത്ത്. വര്‍ഷങ്ങളായി തരിശു കിടന്നിരുന്ന സ്വകാര്യഭൂമി പാട്ടത്തിനെടുക്കുകയായിരുന്നു ബാങ്ക്. ഒറ്റത്തവണ കൃഷിയേ ഇവിടെ പറ്റൂ. നെല്ലും മീനും പദ്ധതിയാണ് ഇവിടെ നടപ്പാകുന്നത്. തീരദേശത്തെ ഓരുവെള്ളം മത്സ്യക്കൃഷിക്ക് നല്ലതാണ്. നെല്‍ക്കൃഷി ഇവിടെ വിപുലമാകുന്നതോടെ സ്വാഭാവിക ചെമ്മീന്‍കൃഷിയും സമൃദ്ധമാകും. കാരണം, നെല്‍ക്കൃഷിയുടെ ഭാഗമായി മണ്ണില്‍ സ്വാഭാവികമായുണ്ടാകുന്ന ലവണങ്ങളും മറ്റും ചെമ്മീന്‍ വളര്‍ച്ചയെ സഹായിക്കും. ഇതിലൂടെ ബണ്ട് ഉടമകള്‍ക്ക് വലിയൊരു ലാഭവും ലഭിക്കും.

നാല് വര്‍ഷമായി തരിശായി കിടന്നിരുന്ന സ്ഥലമാണിത്. തൊഴിലാളിക്ഷാമവും പുതുതലമുറ കൃഷിയിലേക്ക് വരാന്‍ മടിക്കുന്നതും കൃഷിയിലെ നഷ്ടവുമായിരുന്നു ഇതിനു കാരണം. കൃഷിക്കാരുടെയും മറ്റും മാര്‍ഗനിര്‍ദേശത്തോടെയായിരുന്നു ഇവിടുത്തെ കൃഷി. ആദ്യഘട്ടം ഇവര്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കീടങ്ങളുടെ ശല്യം ഇവിടെയില്ല. പ്രത്യേക വളപ്രയോഗത്തിന്റെ ആവശ്യമില്ല. പ്രകൃത്യാ ഫലഭൂയിഷ്ഠമാണിവിടം. ബാങ്ക് നെല്‍ക്കൃഷിക്കുവേണ്ടി മൂന്നു ലക്ഷം വരെ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. നരിക്കോട് ബ്രാഞ്ചിനു സമീപം നേന്ത്രവാഴക്കൃഷിയും ബാങ്കിനുണ്ട്.

വിളവെടുക്കുന്ന അരി സാമൂഹിക സഹായമായി നല്‍കാനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്. വയോജനങ്ങളുടെ ക്യാമ്പുകളിലേക്കോ സ്‌കൂള്‍കുട്ടികളുടെ ഉച്ച ഭക്ഷണത്തിനായോ അരി നല്‍കും. ബാങ്ക് പ്രസിഡന്റ് എം.കെ. സുകുമാരന്‍, സെക്രട്ടറി ഇ. വേണു എന്നിവരാണ് നേതൃത്വം. മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ഏഴോം ബ്രാഞ്ച് മാനേജരുമായ കെ. മനോഹരനാണ് കൃഷി കോ-ഓര്‍ഡിനേറ്റര്‍.

അമേരിക്കയില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളെ ഏഴോം സഹകരണ ബാങ്ക് സെക്രട്ടറി ഇ. വേണു സ്വീകരിക്കുന്നു

റിവര്‍ ടൂറിസത്തില്‍ ഒന്നാമത്

കായലും കണ്ടലും പച്ചപ്പും കൊണ്ട് മനോഹരമാണ് ഏഴോം പ്രദേശം. ഇവിടേക്ക് സഞ്ചാരികളെ എത്തിക്കാന്‍ ഏഴോം സഹകരണ ബാങ്ക് തുടങ്ങിയതാണ് ഏഴിലം റിവര്‍ ടൂറിസം. സ്വദേശികളും വിദേശികളുമായി ആയിരക്കണക്കിന് ആളുകള്‍ എത്തുന്നുണ്ടിവിടെ. ആഫ്രിക്കന്‍ രാജ്യങ്ങള്‍ അടക്കം 20 രാജ്യങ്ങളില്‍ നിന്നു സഞ്ചാരികള്‍ പുഴയാത്ര നടത്താനെത്തി. മൂന്നു വര്‍ഷം മുമ്പ് കുപ്പം-പഴയങ്ങാടി പുഴയില്‍ ആരംഭിച്ച പദ്ധതി ഇന്ന് സംസ്ഥാനത്തെ മികച്ച റിവര്‍ ടൂറിസമാണ്. പ്രകൃതിഭംഗികൊണ്ട് ഏഴിലം ടൂറിസം വിദേശങ്ങളില്‍ പ്രസിദ്ധമായതോടെ സംസ്ഥാനത്തെ ആദ്യ പരിസ്ഥിതി സൗഹൃദ ബാങ്കെന്ന അംഗീകാരവും ലഭിച്ചു. ഈ ആത്മവിശ്വാസമാണ് ബാങ്ക് അധികൃതരെ കൃഷിയിലേക്ക് ഇറക്കിയതും. ഏഴോം ബാങ്കിന് കീഴില്‍ പ്രവാസി മലയാളികളുടെ സഹകരണത്തോടെയാണ് ഏഴിലം ടൂറിസം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയത്. സംസ്ഥാനത്തെ സഹകരണ മേഖലയിലെ ആദ്യ റിവര്‍ ടൂറിസമായിരുന്നു ഇത്. രുചിയേറിയ ഭക്ഷണവും കണ്ടലിനെയും ഗ്രാമത്തെയും തൊട്ടറിഞ്ഞ യാത്രയുമാണ് ഇവിടുന്ന് ലഭിക്കുക. പെഡല്‍ ബോട്ടുകളും ഡേ ക്രൂയിസര്‍ ബോട്ടും സ്പീഡ് ബോട്ടുകളുമുണ്ടിവിടെ. ആദ്യം ബാങ്ക് നേരിട്ടാണ് പദ്ധതി നടപ്പാക്കിയത്. ഇപ്പോള്‍ ടൂറിസം സൊസൈറ്റി രൂപവത്ക്കരിച്ചു. അവര്‍ക്കാണ് നടത്തിപ്പ് ചുമതല. സഞ്ചാരികള്‍ക്ക് പ്രദേശത്തെ ജൈവ അരികൊണ്ടുള്ള ഭക്ഷണവും മീന്‍വിഭവങ്ങളും നല്‍കും.

അഞ്ച് കോടി രൂപ മുടക്കി പദ്ധതിക്കുവേണ്ടി ഹൗസ് ബോട്ട് മാതൃകയില്‍ വഞ്ചിവീട് നിര്‍മിച്ചിട്ടുണ്ട്. പുഴയോട് ചേര്‍ന്ന് കൊട്ടകില്‍ കടവിലാണിതുള്ളത്. പുഴക്കു കുറുകെ തെങ്ങിന്‍ തടികൊണ്ട് നിര്‍മിച്ച മനോഹരമായ നടപ്പാലവുമുണ്ട്. പ്രകൃതിദത്ത റിസോര്‍ട്ടുകള്‍ പണിയുന്നതിനുള്ള തയാറെടുപ്പ് തുടങ്ങി. ഇതിനായി ആറ് ഏക്കര്‍ സ്ഥലം വാങ്ങിക്കഴിഞ്ഞു.

കര്‍ഷകരുടെ ഭൂമിയില്‍ ബാങ്കിന്റെ കൃഷി

ഭൂവുടമകള്‍ക്ക് ബാങ്ക് വായ്പ നല്‍കുകയാണ് പതിവ്. എന്നാല്‍, ഇവിടെ നേരെ തിരിച്ചാണ്. ഉടമകളില്‍ നിന്ന് ഇരിണാവ് ബാങ്ക് വായ്പ വാങ്ങിയിരിക്കുന്നു. വായ്പവസ്തു ഭൂമിയാണ്്. പലിശയില്ല. തിരികെ നല്‍കുമ്പോള്‍ ഉടമയ്ക്ക് മണ്ണ് പൊന്നായിക്കിട്ടണമെന്നുമാത്രം

രിണാവ് തെക്കുമ്പാട് നിവാസികള്‍ കഴിഞ്ഞ വര്‍ഷം ഒരു വെല്ലുവിളി കേട്ടു. വെല്ലുവിളിച്ചത് ഇരിണാവ് സര്‍വ്വീസ് സഹകരണ ബാങ്ക്. ഇത് സ്വീകരിച്ച പ്രദേശവാസികള്‍ തങ്ങളുടെ ഭൂമി ബാങ്കിന് വിട്ടുകൊടുത്തു. ഉപാധികളില്ലാതെ. ഒന്നും രണ്ടുമല്ല പതിനഞ്ച് ഏക്കര്‍.

മൂന്നു വര്‍ഷത്തേക്ക് ഭൂമി വിട്ടു നല്‍കിയാല്‍ പൊന്നു വിളയിച്ച് നല്‍കാമെന്നാണ് ബാങ്ക് ഏറ്റിരിക്കുന്നത്. 15 വര്‍ഷത്തിലധികമായി കാടും പടലുംകയറി നശിച്ച പ്രദേശമായിരുന്നു ഇത്. വെട്ടിത്തെളിച്ച് കഴിഞ്ഞ വര്‍ഷം നെല്‍ക്കൃഷിയിറക്കി. വെള്ളം കയറി കൃഷി കുറെയൊക്കെ നശിച്ചെങ്കിലും അവശേഷിച്ചിടത്ത് വിളഞ്ഞത് പൊന്നാണെന്നു തന്നെ പറയാം. അത്രയ്ക്കുമുണ്ടായിരുന്നു വിളവ്. ആവേശത്തിലായ ബാങ്ക് അധികൃതര്‍ ഇത്തവണ 18 ഏക്കര്‍ കൂടി ഏറ്റെടുത്തു. 30 ഏക്കറില്‍ നെല്ലും മൂന്നു ഏക്കറില്‍ മറ്റ് ഭക്ഷ്യോല്‍്പ്പന്നങ്ങളുമാണ് കൃഷി.

പ്രദേശം തരിശുരഹിതം

ബാങ്കിന് ഒറ്റ ലക്ഷ്യമേയുള്ളൂ. പ്രവര്‍ത്തന പരിധിയില്‍ തരിശുഭൂമി പാടില്ല. അതില്‍ ബാങ്ക് വിജയിച്ചുവെന്ന് പറയാം. കല്യാശ്ശേരി, മാട്ടൂല്‍ പഞ്ചായത്തുകളിലായി കിടക്കുന്ന പ്രവര്‍ത്തന മേഖലയില്‍ ഇപ്പോള്‍ 99 ശതമാനവും തരിശുരഹിതമായി.

കുപ്പം പുഴയിലെ ഒരു ദ്വീപാണ് തെക്കുമ്പാട്. ചിറ നഷ്ടപ്പെട്ടതുമൂലം ഉപ്പുവെള്ളം കയറി 15 വര്‍ഷത്തിലധികമായി കൃഷിയില്ല. ഒരുകാലത്ത് ചിറക്കല്‍ കോവിലകത്തിന്റെ നെല്ലറയായിരുന്നു ഇത്. കൃഷി വീണ്ടെടുക്കാന്‍ കര്‍ഷകര്‍ക്ക് പലിശരഹിത വായ്പയും സാങ്കേതിക സഹായങ്ങളും ബാങ്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, പ്രതീക്ഷയറ്റ കര്‍ഷകര്‍ തയാറായിരുന്നില്ല. ഈ ഘട്ടത്തിലാണ് ബാങ്ക് നേരിട്ട് കൃഷിചെയ്യാന്‍ ഒരുങ്ങിയതും ഭൂവുടമകള്‍ മൂന്നു വര്‍ഷത്തേക്ക് വിട്ട് നല്‍കിയതും.

ഇരിണാവ് ബാങ്കിന്റെ കൃഷി

എല്ലാവരും പാടത്തേക്ക്

തൊഴിലാളിക്ഷാമം വെല്ലുവിളിയായിരുന്നു. അതിനും വഴിയുണ്ടായി. ബാങ്ക് ജിവനക്കാരും ഭരണസമിതി അംഗങ്ങളും പാടത്തേക്കിറങ്ങി. കര്‍ഷകത്തൊഴിലാളികളും ഒപ്പം ചേര്‍ന്നു. 2019 ജൂലായ് 15 ന് നടീല്‍ ഉത്സവം നടത്തി. കൃഷി വകുപ്പ്, സഹകരണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കൃഷി വിജ്ഞാന്‍ കേന്ദ്ര തുടങ്ങിയവയുടെ പിന്തുണയും ബാങ്കിനുണ്ടായി. ആ വര്‍ഷത്തെ പ്രളയത്തില്‍ കൃഷിക്ക് അല്‍പ്പം നാശമുണ്ടായെങ്കിലും ശേഷിച്ചതില്‍ നൂറ്‌മേനി വിളഞ്ഞു. ഏഴോം – രണ്ട് ഇനത്തില്‍പ്പെട്ട വിത്താണ് വിതച്ചത്. കൊയ്ത നെല്ല് ‘ ഇരിണാവ് കുത്തരി ‘ എന്ന പേരില്‍ വില്‍പ്പന നടത്തി.

സുഭിക്ഷ കേരളത്തില്‍ വൈവിധ്യക്കൃഷി

മുപ്പത്തിമൂന്ന് ഏക്കറില്‍ ബാങ്ക് നേരിട്ട് കൃഷി ചെയ്യുമ്പോള്‍ മറ്റുള്ള കൃഷിക്കാരെ ബാങ്ക് കൈവിടുന്നില്ല. അവര്‍ക്ക്് ബാങ്ക് സാങ്കേതിക, സാമ്പത്തിക, വിപണന സഹായം ചെയ്യുന്നുണ്ട്. പ്രവര്‍ത്തന മേഖലയെ തരിശുരഹിത ഭൂമിയാക്കി ഭക്ഷ്യ സ്വയംപര്യാപതത നേടുക എന്ന സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായാണ് ഈ വര്‍ഷത്തെ കൃഷിയെന്ന് സെക്രട്ടറി കെ. രാജീവന്‍ പറയുന്നു. ഈ വര്‍ഷത്തെ കൊയ്ത്ത് ഒക്ടോബറില്‍ നടത്താനാവും എന്ന പ്രതീക്ഷയിലാണ് ഇവര്‍. പച്ചക്കറി, നെല്ല് എന്നിവക്ക് പുറമെ മരച്ചീനി, ചേന, ചേമ്പ്, മഞ്ഞള്‍, നിലക്കടല, മുത്താറി തുടങ്ങി വൈവിധ്യമാണ് കൃഷി.

നെല്‍ക്കൃഷിയിലെ കീടരോഗ നിയന്ത്രണത്തിനുള്ള ഇക്കോളജിക്കല്‍ എന്‍ജിനീയറിങ്ങിന്റെ ഭാഗമായി പാടവരമ്പത്ത് ചെണ്ടുമല്ലി കൃഷിയുമുണ്ട്. ഓണ വിപണിയായിരുന്നു ലക്ഷ്യം. ഇതിനു പുറമെ ഭൂവുടമകളുമായി സഹകരിച്ച് ഒന്നര ഏക്കറില്‍ മത്സ്യക്കൃഷിയുണ്ട്. ഒരേക്കറില്‍ പൂര്‍ണമായും ജൈവക്കൃഷി പരീക്ഷണവുമുണ്ട്. ‘ ഹരിത കഷായം ‘ ആണ് ഇതിന് വളമായി നല്‍കുന്നത്. വിജയിച്ചാല്‍ മുഴുവന്‍ സ്ഥലത്തും പൂര്‍ണ ജൈവക്കൃഷി വ്യാപിപ്പിക്കും. ഈ വര്‍ഷത്തെ കൃഷിയുടെ ഉദ്ഘാടനം ജൂണില്‍ മന്ത്രി ഇ.പി. ജയരാജനാണ് നിര്‍വ്വഹിച്ചത്. കൃഷി സംരക്ഷണത്തോടൊപ്പം പ്രദേശത്ത് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും സാധിച്ചതായി ബാങ്ക് പ്രസിഡന്റ് പി. കണ്ണന്‍ പറയുന്നു.

‘ ഹരിത ‘ – ഇരിണാവിന്റെ കാര്‍ഷിക മുന്നേറ്റം

2014 ല്‍ ഇരിണാവിന്റെ പച്ചക്കറിപ്പെരുമ തിരിച്ചു പിടിക്കാന്‍ കുറച്ച് പേര്‍ ആലോചിച്ചതാണ് ഇവിടുത്തെ സഹകരണക്കൃഷിയുടെ തുടക്കം. സാങ്കേതിക , സാമ്പത്തിക സഹായവുമായി ഇരിണാവ് സര്‍വ്വീസ് സഹകരണ ബാങ്ക് വന്നതോടെ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങി. പാരമ്പര്യ അറിവും ശാസ്ത്രീയ പരിശീലനവും ചേര്‍ന്നതോടെ 15 ഏക്കറില്‍ വിവിധ പച്ചക്കറികള്‍ നൂറ് മേനി വിളഞ്ഞു. പ്രദേശത്തെ അറുപതോളം പച്ചക്കറിക്കര്‍ഷകര്‍ ചേര്‍ന്ന് ‘ ഹരിത ‘ എന്ന പേരില്‍ ഉല്‍പ്പാദക സംഘം രൂപവത്കരിച്ചു. 2015 ല്‍ സംസ്ഥാനത്ത് ഏറ്റവും നല്ല പച്ചക്കറി ക്ലസ്റ്റര്‍ എന്ന കൃഷിവകുപ്പിന്റെ അംഗീകാരം ഹരിത നേടി. ഉല്‍പ്പാദനത്തിനും വിപണനത്തിനും ബാങ്കിന്റെ ഇടപെടലുണ്ടായതോടെ പ്രദേശമാകെ ഉണര്‍ന്നു. പച്ചക്കറി വിപണനത്തിന് വില്‍പന ഡിപ്പോ തുടങ്ങി. ഇന്നും ഈ ഉല്‍പ്പാദക സംഘം നന്നായി മുന്നോട്ട് പോകുന്നു.

നിറവ് കല്യാശ്ശേരി

ടി. വി രാജേഷ് എം.എല്‍.എ. യുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളെ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന സംയോജിത കൃഷി വികസന പദ്ധതിയാണ് ‘ നിറവ് കല്യാശ്ശേരി ‘. പ്രദേശത്തെ കാര്‍ഷികമായി സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യം. പദ്ധതിയില്‍ ഉള്‍പ്പെട്ടുകൊണ്ട് ഇരിണാവ് ബാങ്കും മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. നെല്ല്, പച്ചക്കറി, കോഴി-പശു-ആട്- പോത്ത് വളര്‍ത്തല്‍ യൂണിറ്റുകള്‍ക്ക് ഇതു പ്രകാരം സഹായം എത്തിക്കുന്നു. തമിഴ്‌നാട് മുട്ടയെ പ്രതിരോധിക്കാന്‍ ഇപ്പോ150 യൂണിറ്റുകളിലായി മുട്ട ഉല്‍പ്പാദനവുമുണ്ട്. ബാങ്ക് തന്നെ മുട്ട സംഭരിച്ച് വിപണനം നടത്തുന്നത് കര്‍ഷകര്‍ക്ക് സഹായകമാണ്.

 

കൃഷിയിലെ പട്ടുവം മാതൃക

കണ്ണൂര്‍ ജില്ലയിലെ മാതൃകാ സഹകരണ സംഘമായി പട്ടുവം സഹകരണ ബാങ്ക് തിരഞ്ഞെടുക്കപ്പെട്ടു. കാര്‍ഷിക മേഖലയിലെ വിജയകരമായ പ്രവര്‍ത്തനമാണ് ഇതിനാധാരം. ഇറക്കിയ കൃഷിയിലെല്ലാം ഇവര്‍ ലാഭം കൊയ്തു.

2018 ല്‍ ഇരുപത് ഏക്കറില്‍ നെല്‍വിത്ത് വിതച്ചത് ഒരു പരീക്ഷണമായിട്ടായിരുന്നു. നഷ്ടം വന്നില്ല. വിളവെടുത്തപ്പോള്‍ ലാഭം ഒരു ലക്ഷം രൂപ. പിന്നെ ആവേശമായി. അടുത്ത തവണ 45 ഏക്കറിലേക്ക് കൃഷി വ്യാപിപ്പിച്ചു. ലാഭം രണ്ടര ലക്ഷം. ഇത്തവണ അറുപത് ഏക്കറിലാണ് കൃഷി. പട്ടുവം സര്‍വ്വീസ് സഹകരണ ബാങ്കിന് തൊട്ടതെല്ലാം പൊന്നാക്കിയ കഥയാണ് പറയാനുള്ളത്.

വര്‍ഷങ്ങളായി തരിശുകിടന്ന ഭൂമിയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ബാങ്ക് കൃഷിയിറക്കുന്നു. നഷ്ടക്കണക്കില്‍ കര്‍ഷകര്‍ മടിച്ചുനിന്നിടത്ത് ബാങ്ക് ജിവനക്കാര്‍ നേരിട്ടിറങ്ങുകയായിരുന്നു. പ്രയത്‌നം വെറുതെയായില്ല . കണ്ണൂര്‍ ജില്ലയിലെ മാതൃകാ സഹകരണ സംഘമായി സംസ്ഥാന സഹകരണ വകുപ്പ് ബാങ്കിനെ തിരഞ്ഞെടുത്തു. കാര്‍ഷികമേഖലയുടെ വികസനത്തിനായി 20 ലക്ഷം രൂപ ധനസഹായമായി ലഭിക്കുകയും ചെയ്തു.

ജ്യോതി നെല്‍വിത്താണ് ഇവിടെ വിതച്ചത്. നെല്ല് കുത്തി അരിയാക്കി ‘ പട്ടുവം കുത്തരി ‘ എന്ന പേരില്‍ വില്‍പ്പന നടത്തുന്നു. രണ്ടാം വിളയായി ഉഴുന്നും മറ്റ് പയറുവര്‍ഗങ്ങളുമാണ് കൃഷി ചെയ്തത്. അരിയും ഉല്‍പ്പന്നങ്ങളും ശേഖരിച്ച് വില്‍ക്കുന്നത് ബാങ്ക് സ്റ്റോറിലൂടെയാണ്.

പട്ടുവം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഞാറു നടുന്നു

38 ജീവനക്കാര്‍ ഒത്തൊരുമിച്ചാണ് കൃഷി. പാടത്തും വളരെ ചിട്ടയോടെയാണ് പ്രവര്‍ത്തനം. സീസണില്‍ എല്ലാ ദിവസവും രാവിലെ രണ്ട് മണിക്കൂര്‍ പാടത്ത് പണിയുണ്ടാകും. ഇതിനായി ഊഴം വച്ച് ജിവനക്കാര്‍ തയാറാകും. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും എല്ലാവരും ഇറങ്ങും. ഇതൊക്കെ കൃത്യമായി നടത്താന്‍ കണ്‍വീനറായി ബാങ്ക് ക്ലര്‍ക്ക് പി. അശോകനുണ്ട്. നിലമൊരുക്കലും വരമ്പുണ്ടാക്കലും ജീവനക്കാരാണ്‌ചെയ്തത്. ഞാറു നടല്‍, കള പറിക്കല്‍ തുടങ്ങിയവക്ക് കര്‍ഷകത്തൊഴിലാൡളെ ആശ്രയിച്ചു. ഈ വര്‍ഷം 1500 തൊഴില്‍ ദിനങ്ങള്‍ പ്രദേശത്തെ കര്‍ഷകത്തൊഴിലാളികള്‍ക്ക് നല്‍കാന്‍ സാധിച്ചതായി ബാങ്ക് സെക്രട്ടറി കെ.പി. ശ്രീനിവാസന്‍ പറഞ്ഞു.

കല്യാശ്ശേരി നിറവ് പദ്ധതിയുടെ ഭാഗമായി 2018 ലാണ് ഇവിടെ കൃഷി ആരംഭിച്ചത്. എറണാകുളം പള്ളിയാക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനമാണ് പട്ടുവം ബാങ്കിന്റെ പ്രചോദനം. പഞ്ചായത്തില്‍ വ്യാപകമായി കൃഷിയിറക്കി വിജയിച്ചാണ് പള്ളിയാക്കല്‍ ബാങ്ക് ശ്രദ്ധ നേടിയത്.

നൂറ് കൂട്

‘ 100 കുടുംബങ്ങള്‍ക്ക് 100 കൂട് ‘ എന്ന മുട്ടക്കോഴി പദ്ധതിയും പ്രദേശത്ത് ബാങ്ക് നടപ്പാക്കുന്നുണ്ട്. ചെറിയ പലിശനിരക്കില്‍ മുട്ടക്കോഴി കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നു. കോഴിത്തീറ്റ വീടുകളില്‍ എത്തിച്ചും നല്‍കും. പ്രദേശത്തെ കര്‍ഷകരെ കൃഷിയില്‍ നിലനിര്‍ത്തി ഭക്ഷ്യ സ്വയംപര്യാപ്തതയിലെത്തിക്കാനുള്ള ശ്രമവും ബാങ്കിനുണ്ട്. ഇതിനായി കര്‍ഷകരെ 12 ഗ്രൂപ്പുകളാക്കി തിരിച്ചു. ഓരോ ഗ്രൂപ്പും അഞ്ച് മുതല്‍ പത്തേക്കറോളം സ്ഥലത്ത് കൃഷിയിറക്കുക എന്നതാണ് പദ്ധതി. ഇതിനായി പലിശരഹിത വായ്പ ബാങ്ക് നല്‍കി. അവരുടെ നെല്ല് ഏറ്റെടുത്ത് വില്‍പ്പന നടത്താനും പദ്ധതിയുണ്ട്. കപ്പയും മഞ്ഞളും ബാങ്ക് കൃഷി ചെയ്യുന്നുണ്ട്.

ആധുനിക യന്ത്രങ്ങള്‍ ഇല്ലാത്തതിനാല്‍ ആരും കൃഷിയില്‍ നിന്ന് പിന്‍തിരിയരുതെന്ന ലക്ഷ്യവുമായി കര്‍ഷക സേവനകേന്ദ്രവും ബാങ്ക് തുടങ്ങിയിട്ടുണ്ട്. ട്രാക്ടര്‍, ഡ്രില്ലര്‍, കൊയ്ത്ത് യന്ത്രമായ ഹാര്‍വെസ്റ്റര്‍ തുടങ്ങി പണിയായുധങ്ങളും യന്ത്രങ്ങളും ഇവിടെയുണ്ട്. ഇവ വാടകക്ക് നല്‍്കുന്നതിലൂടെ നല്ലൊരു വരുമാനം ബാങ്കിനുണ്ട്. 26 ലക്ഷം രൂപ മുടക്കിയാണ് ഹാര്‍വെസ്റ്റര്‍ എന്ന കൊയ്ത്തുയന്ത്രം ബാങ്ക് വാങ്ങിയത്. ഇതുപയോഗിച്ച് കൊയ്ത്തും മെതിയും ഒരുമിച്ച് നടക്കുന്നതിനാല്‍ തൊഴിലാളിക്ഷാമം പരിഹരിക്കാനും ഇവര്‍ക്ക് സാധിച്ചു. ബാങ്ക് പ്രസിഡന്റ് കെ.കരുണാകരന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃതം നല്‍കുന്നു.

കൈപ്പാട് വീണ്ടും കതിരണിയുന്നു

കൈപ്പാട് കൃഷി വികസിപ്പിക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കേരളത്തില്‍ അരിയുടെ സ്വയം പര്യാപ്തതയാണ്. കണ്ണൂര്‍ കൈപ്പാടിന്റെ അടിസ്ഥാന വികസനത്തിന് 15 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്

പ്രളയജലത്തെ ഭൂഗര്‍ഭത്തിലേക്ക് ഒഴുക്കിവിടാന്‍ കഴിവുള്ളതാണ് കൈപ്പാട്. അതിനാല്‍ കൈപ്പാട് നെല്‍ക്കൃഷിയിറക്കിയാല്‍ അതിവര്‍ഷത്തെ ഭയംവേണ്ട. വിളനഷ്ടവുമുണ്ടാവില്ല. കൈപ്പാട് പ്രദേശത്ത് ഒന്നാംവിള നെല്‍ക്കൃഷിയും രണ്ടാം വിള മത്സ്യക്കൃഷിയുമാണ്.

വടക്കന്‍ കേരളത്തില്‍ ഉപ്പ് വെള്ളം കയറുന്ന ചതുപ്പു നിലത്തെ കൃഷിരീതിയാണ് കൈപ്പാട് കൃഷി. കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളിലായുള്ള കൈപ്പാട് കൃഷി പ്രകൃത്യാ ജൈവമാണ്. അതുകൊണ്ടുതന്നെ കൈപ്പാടിന്റെ സമഗ്ര വികസനത്തിനായി സര്‍ക്കാര്‍ തീവ്ര ശ്രമത്തിലാണ്. ഇതിനായി രൂപവത്ക്കരിച്ച ഏജന്‍സിയാണ് കൈപ്പാട് ഏരിയ ഡവലപ്പ്‌മെന്റ് സൊസൈറ്റി ( കാഡ്‌സ് ). കണ്ണൂര്‍ ജില്ലയിലെ ഏഴോം, പട്ടുവം, ചെറുകുന്ന്, കണ്ണപുരം, ആന്തൂര്‍ എന്നീ പഞ്ചായത്തുകളിലെ കൈപ്പാട് കൃഷിയോഗ്യമാക്കുകയാണ് ഏജന്‍സിയുടെ പ്രഥമ ദൗത്യം. 1719 ഏക്കര്‍ ഉള്ളതില്‍ 357 ഏക്കര്‍ കൃഷിയോഗ്യമാക്കി. ഇതിനുള്ള ധനസഹായം കണ്ണൂര്‍ ജില്ലാ പഞ്ചായത്തും ആന്തൂര്‍ നഗരസഭയുമാണ് നല്‍കുന്നത്. ബാക്കി സ്ഥലം വരുംവര്‍ഷങ്ങളില്‍ തിരിച്ചുപിടിക്കും.

കൈപ്പാട് അരിക്ക് ഭൗമ സൂചികാ പദവി ലഭിച്ചിട്ടുണ്ടെങ്കിലും ഈ പ്രദേശത്ത് കൃഷി വളരെ കുറവാണ്. കാര്‍ഷിക സര്‍വ്വകലാശാല ഏഴോം- ഒന്ന്, ഏഴോം – രണ്ട്, ഏഴോം – മൂന്ന്, ഏഴോം – നാല്, മിഥില എന്നീ ജൈവ നെല്ലിനങ്ങള്‍ കൈപ്പാടിനായി വികസിപ്പിച്ചിട്ടുണ്ട്. കൈപ്പാട് കൃഷിയോഗ്യമാക്കി ജൈവ നെല്ലുല്‍പ്പാദിപ്പിക്കുകയാണ് ഏജന്‍സിയുടെ ലക്ഷ്യം. ഇതിനായി ഏജന്‍സി ഡയരക്ടര്‍ ഡോ. ടി. വനജ മൂന്നു ജില്ലകളിലെ 55 കൈപ്പാട് പഞ്ചായത്തുകളിലെ മേഖലകള്‍ സന്ദര്‍ശിച്ച് പഞ്ചായത്ത് സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ ഏഴോം, പട്ടുവം, കണ്ണപുരം, ചെറുകുന്ന്, ചെറുതാഴം, ആന്തൂര്‍, രാമന്തളി, കുഞ്ഞിമംഗലം, കരിവള്ളൂര്‍-പെരളം എന്നിവിടങ്ങളിലെ പഞ്ചായത്ത് / നഗരപ്രദേശങ്ങളില്‍ 2490 ഏക്കര്‍ കൈപ്പാടില്‍ 548 ഏക്കറിലാണ് ഇപ്പോള്‍ കൃഷിയുള്ളത്. കണ്ണൂര്‍ കാട്ടാമ്പള്ളി കൈപ്പാട് സൊസൈറ്റിയുടെ കീഴില്‍ വരുന്ന ചേലോറ, മുണ്ടേരി, നാറാത്ത്, കൊളച്ചേരി, പുഴാതി, കുറ്റിയാട്ടൂര്‍, ചിറക്കല്‍, എളയാവൂര്‍, പിണറായി, ധര്‍മടം, ചൊക്ലി, കരിയാട്, എരഞ്ഞോളി പഞ്ചായത്തുകളില്‍ 3176 ഏക്കര്‍ കൈപ്പാട് മേഖലയുണ്ട്. ഇതില്‍ 400 ഏക്കറില്‍ മാത്രമേ ഇപ്പോള്‍ കൃഷിയുള്ളൂ. കൈപ്പാട് മേഖലയില്‍ 75 ശതമാനവും തരിശാണ്. കാട്ടാമ്പള്ളി കൈപ്പാടിന് ഊന്നല്‍ നല്‍കിക്കൊണ്ട് കണ്ണൂര്‍ കൈപ്പാടിന്റെ അടിസ്ഥാന വികസനത്തിന് സര്‍ക്കാര്‍ 15 കോടി അനുവദിച്ചിട്ടുണ്ട്.

കൃഷിമന്ത്രിയാണ് കാഡ്‌സ് ചെയര്‍മാന്‍. 2010 ല്‍ രൂപവത്കരിച്ച കൈപ്പാട് കര്‍ഷക സൊസൈറ്റിയായ മലബാര്‍ കൈപ്പാട് ഫാര്‍മേഴ്‌സ് സൊസൈറ്റിയുടെ സര്‍ക്കാര്‍ തലത്തിലുള്ള മേല്‍ക്കമ്മറ്റിയാണ് കാഡ്‌സ്. മൂന്നു ജില്ലകളിലെയും കൈപ്പാട് മേഖലയെ പ്രതിനിധാനം ചെയ്യുന്ന ജനപ്രതിനിധികളും കൃഷി-ഫിഷറീസ് ഉദ്യോഗസ്ഥരും കാര്‍ഷികസര്‍വ്വകലാശാല ശാസ്ത്രജ്ഞരുമെല്ലാം ഉള്‍പ്പെടുന്നതാണ് ഏജന്‍സി. കാഡ്‌സിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി ചെയര്‍മാന്‍ കല്യാശ്ശേരി എം.എല്‍.എ. ടി.വി. രാജേഷാണ്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയും ജെയിംസ് മാത്യു എം.എല്‍.എ. യും കമ്മിറ്റി രക്ഷാധികാരികളാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി ഏജന്‍സി കണ്‍വീനര്‍ കണ്ണൂര്‍ ജില്ലാ കൃഷി ഓഫീസര്‍ എ.കെ. വിജയന്‍, മലബാര്‍ കൈപ്പാട് ഫാര്‍മേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് ഒ.വി. നാരായണന്‍, സെക്രട്ടറി എം.കെ. സുകുമാരന്‍ എന്നിവര്‍ കര്‍ഷകര്‍ക്കൊപ്പമുണ്ട്.

വിത്ത് ഗ്രാമം

ഈ വര്‍ഷം ഏജന്‍സി 17 ടണ്ണോളം കൈപ്പാട് നെല്ലിനങ്ങളുടെ വിത്ത് ഉല്‍പ്പാദിപ്പിച്ചു. 10 ടണ്‍ വിത്ത് മൂന്നു ജില്ലകളിലെയും കൈപ്പാട് കര്‍ഷകര്‍ക്ക് വിത്ത് ഗ്രാമം പദ്ധതിക്കായി നല്‍കി. ബാക്കിവരുന്ന ഏഴ് ടണ്‍ വിത്ത് തെക്കന്‍ ജില്ലകളിലെ പൊക്കാളി ഏജന്‍സിക്ക് നല്‍കും. കൈപ്പാട് വിത്ത് ഗ്രാമം പദ്ധതിയിലൂടെ ഈ വര്‍ഷം ലഭിക്കുന്ന വിത്തുപയോഗിച്ച് അടുത്ത വര്‍ഷം കൂടുതല്‍ മേഖലയില്‍ കൃഷിയിറക്കും.

കൈപ്പാടിന്റെ പ്രധാന പരമ്പരാഗത ഇനങ്ങളാണ് കുതിര്‍, ഓര്‍ക്കയമ. ഉല്‍പ്പാദനക്കുറവും ഒടിഞ്ഞുവീഴലുമായിരുന്നു ഇവയുടെ പ്രശ്‌നം. തുടര്‍ന്ന് കാര്‍ഷിക സര്‍വ്വകലാശാല 20 വര്‍ഷമായി നടത്തിയ ഗവേഷണത്തിലൂടെ അഞ്ച് ജൈവനെല്ലിനങ്ങള്‍ കൈപ്പാട് കൃഷിക്കായി വികസിപ്പിച്ചെടുത്തു. ഏഴോം -ഒന്ന്, ഏഴോം- രണ്ട്, ഏഴോം- മൂന്ന്, ഏഴോം – നാല്, മിഥില എന്നിവ വികസിപ്പിച്ചെടുത്തതിന് നേതൃത്വം നല്‍കിയത് ഡോ. വനജയാണ്.

 

Leave a Reply

Your email address will not be published.

Latest News