ഭേദഗതിക്ക് പിന്നാലെ പെരുമാറ്റച്ചട്ടവുമായി നബാര്‍ഡ്

moonamvazhi

(2020 ആഗസ്റ്റ് ലക്കം)

കെ. സിദ്ധാര്‍ഥന്‍

ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതിക്കു പിന്നാലെ നബാര്‍ഡ് ഇറക്കിയ സര്‍ക്കുലറില്‍ സഹകരണ ബാങ്ക് ഭരണ
സമിതികള്‍ക്കുള്ള പെരുമാറ്റച്ചട്ടം പ്രാധാന്യമര്‍ഹിക്കുന്നു. ബാങ്ക് ഭരണ സമിതി പ്രൊഫഷണലാകണം എന്നു നബാര്‍ഡ് നിര്‍ദേശിക്കുന്നു. ഭരണ സമിതി അംഗങ്ങള്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട് നബാര്‍ഡ്.

ബാ  ങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി കേവലമായ നിയമഭേദഗതി എന്ന നിലയില്‍ മാത്രമായി കണക്കാക്കേണ്ടതില്ലെന്ന് വ്യക്തമാക്കുന്നതാണ് ഭേദഗതി ഓര്‍ഡിനന്‍സ് രാഷ്ട്രപതി ഒപ്പുവച്ചതിന് പിന്നാലെ നബാര്‍ഡ് ഇറക്കിയ സര്‍ക്കുലര്‍ . സഹകരണ ബാങ്കുകളില്‍ നിലവിലുണ്ടായിരുന്നു ഇരട്ട നിയന്ത്രണം അവസാനിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന നിയമത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതും സഹകരണ സംഘം രജിസ്ട്രാര്‍ക്ക് ഭരണ നിയന്ത്രണമുള്ളതുമായ സഹകരണ ബാങ്കുകളില്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ പരിമിതപ്പെടുന്നുവെന്നാണ് വര്‍ഷങ്ങളായി അവരുടെ നിരീക്ഷണം. ബാങ്കിങ് നിയന്ത്രണം റിസര്‍വ് ബാങ്കിനാണെങ്കിലും ഭരണപരമായ നിയന്ത്രണമില്ലാത്തതിനാല്‍ ഇടപെടല്‍ പരിമിതമാകുന്നുവെന്നാണ് കണ്ടെത്തല്‍. ഇത് അവസാനിപ്പിക്കാനുള്ള ഏറ്റവും ഒടുവിലത്തെ നടപടിയാണ് ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി.

ഒരു സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം മെച്ചപ്പെടണമെങ്കില്‍ ഭരണസമിതിയെക്കൂടി അഴിച്ചുപണിയേണ്ടതുണ്ടെന്നാണ് നബാര്‍ഡിന്റെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്. ഭരണസമിതി അംഗങ്ങള്‍, ബാങ്കിലെ ഉപസമിതികള്‍ എന്നിവയ്ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരികയാണ് നബാര്‍ഡ് ചെയ്തത്. ഒരു ഭരണസമിതി അംഗം എന്തൊക്കെ കാര്യങ്ങളില്‍ ഇടപെടണമെന്നും എന്തൊക്ക കാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ലെന്നും നബാര്‍ഡ് വ്യക്തമാക്കുന്നുണ്ട്. ഭരണസമിതി അംഗങ്ങളുടെ കടമകള്‍ നിര്‍വചിച്ചുകൊണ്ട് ഇത്തരത്തില്‍ ഒരു കേന്ദ്ര സ്ഥാപനത്തിന്റെ ഇടപെടല്‍ മുമ്പുണ്ടായിട്ടില്ല. അതേസമയം, ബാങ്കിങ് പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമത ഉയര്‍ത്തുന്നതിന് ഒട്ടേറെ നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്കും നബാര്‍ഡും നേരത്തെയും നല്‍കിയിട്ടുണ്ട്.

പ്രാഥമിക സഹകരണ ബാങ്കുകളെ ബാങ്കിങ് പ്രവര്‍ത്തനത്തില്‍നിന്ന് മാറ്റുന്നതാണ് ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിയിലൂടെ സംഭവിച്ചത്. എന്നാല്‍, സംസ്ഥാന സഹകരണ ബാങ്കിനും മലപ്പുറം ജില്ലാ ബാങ്കിനുമാണ് നബാര്‍ഡിന്റെ നിര്‍ദേശം നേരിട്ട് ബാധിക്കുന്നത്. ഗ്രാമീണ കാര്‍ഷിക മേഖലയില്‍ സഹകരണ ബാങ്കുകള്‍ക്കുള്ള പ്രാധാന്യം ഏറെ വലുതാണെന്ന് നബാര്‍ഡ് വിശദീകരിക്കുന്നുണ്ട്. അതിനാല്‍, നിലവിലെ പരമ്പരാഗത രീതിയില്‍നിന്ന് ഇത്തരം ബാങ്കുകള്‍ മാറേണ്ട സമയമായി. ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്കൊപ്പം ദീര്‍ഘകാല വായ്പകളും സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ വിതരണം ചെയ്യണമെന്നാണ് നബാര്‍ഡ് നിര്‍ദേശിക്കുന്നത്. ഇതിനൊപ്പം, റീട്ടെയില്‍ ബാങ്കിങ്, ഇന്‍വെസ്റ്റ്‌മെന്റ് ഓപ്പറേഷന്‍, സാങ്കേതികാധിഷ്ഠിത സേവനങ്ങള്‍ എന്നിവയെല്ലാം മെച്ചപ്പെടുത്തണം. ബാങ്കിങ്-ബാങ്കിങ്ങിതര പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ നബാര്‍ഡും റിസര്‍വ് ബാങ്കും ഒട്ടേറെ നിയന്ത്രണ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഈ നിയന്ത്രണങ്ങള്‍ പാലിച്ച് സഹകരണ ബാങ്കുകള്‍ക്ക് പ്രവര്‍ത്തന നേട്ടമുണ്ടാക്കുന്നതിന് ഭരണപരമായ അച്ചടക്കം പാലിക്കേണ്ടതുണ്ടെന്നാണ് നബാര്‍ഡ് വിശദീകരിക്കുന്നത്. ശരിയായ തീരുമാനം ശരിയായ സമയത്ത് സ്വീകരിക്കുകയാണ് ആദ്യം വേണ്ടത്. ഭരണസമിതി, ഉപസമിതി എന്നിവയും ഉദ്യോഗസ്ഥ തലത്തിലും എടുക്കുന്ന തീരുമാനം ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് നബാര്‍ഡ് പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചിട്ടുള്ളത്.

ഭരണസമിതി അംഗങ്ങള്‍ക്കുള്ള പെരുമാറ്റച്ചട്ടം, ഭരണസമിതി യോഗത്തിന് അജണ്ട നിശ്ചയിക്കേണ്ട രീതി, ഓഡിറ്റ് കമ്മിറ്റി ബോര്‍ഡ്, റിസ്‌ക് മാനേജ്‌മെന്റ് കമ്മിറ്റി, അസറ്റ് ലയബിലിറ്റി മാനേജ്‌മെന്റ് കമ്മിറ്റി, സ്‌പെഷല്‍ കമ്മിറ്റി ഓഫ് ബോര്‍ഡ് ഫോര്‍ മോണിറ്ററിങ് ഓഫ് ഫണ്ട്, ഇന്‍വെസ്റ്റ്‌മെന്റ് കമ്മിറ്റി എന്നിവയുടെ കാര്യത്തിലുള്ള മാര്‍ഗരേഖയാണ് നബാര്‍ഡ് പുറത്തിറക്കിയിട്ടുള്ളത്. ഇതില്‍ ഭരണസമിതി അംഗങ്ങള്‍ക്കുള്ള പെരുമാറ്റച്ചട്ടമാണ് പ്രധാനം.

എങ്ങനെയാവണം ഭരണസമിതി

സഹകരണ ബാങ്കുകള്‍ നബാര്‍ഡിന്റെ മേല്‍നോട്ടത്തിലും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ സഹകരണ സംഘങ്ങള്‍ക്ക് ബാധകമായ കാര്യങ്ങള്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് എന്നിവയിലെല്ലാം ഇതിനുള്ള അധികാരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് നബാര്‍ഡിന്റെ സര്‍ക്കുലര്‍ വിശദീകരിക്കുന്നു. ഇതൊക്കെയാണങ്കിലും ഭരണസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ്, ഭരണപരമായ കാര്യങ്ങള്‍ തുടങ്ങിയവയെല്ലാം സംസ്ഥാന സഹകരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാലും, ഭരണസമിതി അംഗങ്ങള്‍ യോഗ്യരായവരല്ലെങ്കില്‍ അത് ബാങ്കിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. അംഗസംഘങ്ങളുടെ പ്രതിനിധികളായാണ് സംസ്ഥാന-ജില്ലാ സഹകരണ ബാങ്ക് ഭരണസമിതിയില്‍ ഡയരക്ടര്‍മാരെത്തുന്നത്. ഇതുകൊണ്ടുമാത്രം കാര്യമായില്ല. അവര്‍ക്ക് കാര്യക്ഷമതയുണ്ടെന്നുകൂടി ഉറപ്പുവരുത്തണം. സ്വകാര്യ പണമിടപാടുകള്‍ നടത്തുന്നവരോ മറ്റ് ധനകാര്യ സ്ഥാപനങ്ങളുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരോ അത്തരം സ്ഥാപനത്തിലെ ജീവനക്കാരോ സഹകരണ ബാങ്ക് ഭരണസമിതിയില്‍ അംഗങ്ങളാവാന്‍ പാടില്ല. പെരുമാറ്റദൂഷ്യത്തിനും ക്രിമിനല്‍ കേസുകളിലും ശിക്ഷിക്കപ്പെട്ടവര്‍ ഭരണസമിതി അംഗമാകുന്നതിനെയും നബാര്‍ഡ് വിലക്കുന്നുണ്ട്.

ബാങ്ക് ഭരണസമിതി പ്രൊഫഷണലാകണം. ഇതിനായി കുറഞ്ഞത് രണ്ടു ഡയരക്ടര്‍മാരെങ്കിലും സീനിയര്‍ മാനേജ്‌മെന്റ് തലത്തിലുള്ള ബാങ്കിങ് പരിചയമുള്ളവരാകണമെന്നാണ് നിര്‍ദേശിക്കുന്നത്. അക്കൗണ്ടന്‍സി, ബാങ്കിങ്, അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഡെവലപ്‌മെന്റ്, നിയമം, ഓഡിറ്റിങ് തുടങ്ങിയ വിഷയത്തില്‍ അക്കദമിക് യോഗ്യതയുള്ളവരെയും പ്രൊഫഷണല്‍ ഡയരക്ടര്‍മാരായി പരിഗണിക്കും. ഇക്കാര്യം ബാങ്കിന്റെ ബൈലോയില്‍ വ്യവസ്ഥ ചെയ്യണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും നിര്‍ദേശങ്ങള്‍ ബാങ്ക് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഭരണസമിതി അംഗങ്ങള്‍ക്ക് ബാധ്യതയുണ്ട്. അതിനാല്‍, സഹകരണ ബാങ്കുകളുടെ ഭരണസമിതി അംഗങ്ങളാകുന്നവര്‍ക്ക് ബാങ്കിങ് നിയന്ത്രണ നിയമം, സംസ്ഥാന സഹകരണ നിയമം, ചട്ടങ്ങള്‍, ബാങ്കിന്റെ ബൈലോ എന്നിവയില്‍ അറിവുണ്ടാകണമെന്നും നബാര്‍ഡ് നിര്‍ദേശിക്കുന്നു.

ബാങ്കിന്റെ നയപരമായ തീരുമാനമെടുക്കുന്നതിലും പ്രവര്‍ത്തനം നിയമവും ചട്ടവും പാലിച്ചുകൊണ്ടാണെന്ന് ഉറപ്പുവരുത്തുന്നതിലും ഭരണസമിതിക്ക് ഉത്തരവാദിത്തമുണ്ട്. റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും നിര്‍ദേശം പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കണം. ബാങ്കിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനവും അതിന്റെ മേല്‍നോട്ടവുമാണ് ഭരണസമിതി നിര്‍വഹിക്കേണ്ടത്. ദൈനംദിന കാര്യങ്ങളുടെ ഭരണനിയന്ത്രണം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് നല്‍കുകയും വേണം. അതില്‍ ഭരണസമിതിയോ ഭരണസമിതി അംഗങ്ങളോ ഇടപെടാന്‍ പാടില്ല. പ്രവര്‍ത്തന മികവ് പരിശോധിക്കുന്നതിന് നബാര്‍ഡ് കോര്‍പ്പറേറ്റ് ഗവേണന്‍സ് ഇന്‍ഡക്‌സ് ( സി.ജി.ഐ. ) തയാറാക്കിയിട്ടുണ്ട്. ഇതിനനുസരിച്ച് പ്രവര്‍ത്തനം നിരീക്ഷിക്കണമെന്നും നബാര്‍ഡ് നിര്‍ദേശിക്കുന്നു.

പെരുമാറ്റച്ചട്ടം

ഭരണസമിതി അംഗങ്ങള്‍ക്കും ഉയര്‍ന്ന തസ്തികയിലെ ജീവനക്കാര്‍ക്കും പെരുമാറ്റച്ചട്ടം അനിവാര്യമാണെന്ന് നബാര്‍ഡ് പറയുന്നു. ഉയര്‍ന്ന തസ്തികയിലെ ജീവനക്കാര്‍ എന്നാല്‍ ജനറല്‍ മാനേജര്‍മാരും വിവിധ സെക്ഷന്‍ മേധാവികളും ഉള്‍പ്പെടുന്നതാണെന്നാണ് നബാര്‍ഡിന്റെ നിര്‍വചനം. പെരുമാറ്റച്ചട്ടം എന്നതുകൊണ്ട് ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ബാധകമായ മാനദണ്ഡമെന്നാണ് ഉദ്ദേശിക്കുന്നത്. ബാങ്കുമായി ഇടപാടുള്ള പൊതുജനങ്ങള്‍, അംഗങ്ങള്‍ എന്നിവരുമായും സര്‍ക്കാര്‍, മറ്റ് നിയന്ത്രണ ഏജന്‍സികള്‍, മാധ്യമങ്ങള്‍ എന്നിവയുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നബാര്‍ഡ് നിര്‍ദേശിക്കുന്ന നിബന്ധനകള്‍ പാലിക്കണം. പൊതുജനങ്ങളുടെ പണമാണ് സഹകരണ ബാങ്കുകളിലെത്തുന്നത്. അതിനാല്‍, ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കേണ്ട ബാധ്യതയും ഉത്തരവാദിത്തവും ബാങ്കിനുണ്ട്. ഇടപാടുകാര്‍ക്ക് സൗകര്യപ്രദവും സഹായകരവുമാകുന്ന നയമാണ് ബാങ്ക് നടപ്പാക്കേണ്ടതെന്നും നബാര്‍ഡ് നിര്‍ദേശിക്കുന്നു.

ഭരണസമിതി അംഗങ്ങള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളാണ് പ്രധാനമായും പെരുമാറ്റച്ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാ ഭരണസമിതി യോഗത്തിലും അംഗങ്ങള്‍ പങ്കെടുക്കണം. ‘സഹകരണമാണ് വിജയം’ എന്നത് അംഗീകരിച്ചുകൊണ്ട് എല്ലാ തീരുമാനങ്ങളിലും സജീവമായി പങ്കാളിയാവുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും വേണം. ഭരണസമിതി അംഗങ്ങള്‍ക്ക് ബാങ്കിങ് പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിയമപരമായ അറിവുണ്ടാകണം. റിസര്‍വ് ബാങ്ക് നല്‍കുന്ന നിര്‍ദേശങ്ങള്‍ പഠിക്കുകയും പാലിക്കുകയും അത് നടപ്പാവുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. ബാങ്കിന്റെ വായ്പാ നയം, മനുഷ്യവിഭവ നയം, സംഭരണ നയം, ഐ.ടി.നയം, സൈബര്‍ സെക്യുരിറ്റി നയം തുടങ്ങിയവ തയാറാക്കുകയും നടപ്പാക്കുകയും വേണം. പ്രൊഫഷണല്‍ ഡയരക്ടര്‍മാരെയും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറെയും നിയമിക്കുന്നത് റിസര്‍വ് ബാങ്ക് നിശ്ചയിക്കുന്ന ‘ ഫിറ്റ് ആന്‍ഡ് പ്രോപ്പര്‍ ക്രൈറ്റീരിയ ‘ അനുസരിച്ചാണെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത ഭരണസമിതിക്കുണ്ട്. ഭരണസമിതി തയാറാക്കി അംഗീകരിക്കുന്ന എച്ച്.ആര്‍. നയത്തിന് അനുസരിച്ചാണോ ജീവനക്കാരുടെ നിയമനവും പുനര്‍വിന്യാസവും സ്ഥാനക്കയറ്റവും നടക്കുന്നതെന്നും ഉറപ്പുവരുത്തണം. നിക്ഷേപത്തിന്റെ സുരക്ഷയും ബാങ്കിന്റെ വിശ്വാസ്യതയും ജീവനക്കാരുടെ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കിയാണ്. അതിനാല്‍, ആഭ്യന്തര പരിശോധനയും നിയന്ത്രണ സംവിധാനങ്ങളും കാര്യക്ഷമമാക്കണം. ഇന്റേണല്‍ ഓഡിറ്റ് മാത്രമല്ല, ആഭ്യന്തര വിജിലന്‍സ് സംവിധാനവും ബാങ്കിലുണ്ടാകണമെന്നും നബാര്‍ഡ് നിര്‍ദേശിക്കുന്നു.

ഡയരക്ടര്‍മാര്‍ ചെയ്യാന്‍ പാടില്ലാത്തത്

സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങള്‍ എന്തൊക്കെ ചെയ്യാന്‍ പാടില്ലെന്ന് നബാര്‍ഡ് വിശദീകരിക്കുന്നുണ്ട്. ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഭരണസമിതി അംഗങ്ങള്‍ ഒരു രീതിയിലും ഇടപെടാന്‍ പാടില്ലെന്നാണ് നിര്‍ദേശം. ബാങ്കിലെ ഏതെങ്കിലും ജീവനക്കാര്‍ക്കോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ ഒരു രീതിയിലുള്ള നിര്‍ദേശവും നേരിട്ട് നല്‍കാന്‍ പാടില്ല. നയരൂപവത്കരണവും മേല്‍നോട്ടച്ചുമതലയുമായി ഭരണസമിതിയുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തുകയാണ് നബാര്‍ഡ് ചെയ്യുന്നത്. അതേസമയം, അതില്‍ പ്രൊഫഷണലിസം കൊണ്ടുവരാനുള്ള മാനദണ്ഡങ്ങളും നിര്‍ദേശിക്കുന്നുണ്ട്. ജീവനക്കാര്‍ക്ക് സ്വതന്ത്രവും കാര്യക്ഷമവുമായി പ്രവര്‍ത്തിക്കാനുള്ള അവസരം ബാങ്കിലുണ്ടാകണം. ഇതിനായി, നിയമനം, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയിലൊന്നും ഭരണസമിതി അംഗങ്ങള്‍ ഇടപെടരുതെന്നും നബാര്‍ഡ് നിര്‍ദേശിക്കുന്നു. നബാര്‍ഡിന്റെ പെരുമാറ്റച്ചട്ടത്തില്‍ പറയുന്ന മറ്റ് കാര്യങ്ങള്‍ ഇവയാണ് :

* വായ്പ അപേക്ഷകളിലും കരാറുകാര്‍, ആര്‍ക്കിടെക്ട് തുടങ്ങി ബാങ്ക് തയാറാക്കുന്ന പാനലുകളിലും ഭരണസമിതി അംഗങ്ങള്‍
ശുപാര്‍ശ ചെയ്യാന്‍ പാടില്ല.
* ബാങ്കിന്റെ ഏതെങ്കിലും സേവനം ആര്‍ക്കെങ്കിലും വേണ്ടി അനുവദിക്കാന്‍ സ്വാധീനം ചെലുത്തരുത്.
* നേരിട്ടോ അല്ലാതെയോ താല്‍പ്പര്യമുള്ള ഏതെങ്കിലും കാര്യം ഭരണസമിതിയില്‍ ചര്‍ച്ചയ്ക്കു വന്നാല്‍ അതില്‍ പങ്കെടുക്കരുത്.
തന്റെ താല്‍പ്പര്യം ബോര്‍ഡ് അംഗങ്ങളെയോ ഉദ്യോഗസ്ഥരെയോ അറിയിക്കുകയും ചെയ്യരുത്.
* ജീവനക്കാരുടെ സംഘടനകളുമായോ ജീവനക്കാരുമായോ നേരിട്ട് ചര്‍ച്ചനടത്തുന്നത് ഒഴിവാക്കണം.
* ബാങ്കിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയുമായി ഒരു രീതിയിലുള്ള ബന്ധവും ഭരണ സമിതി അംഗങ്ങള്‍ക്ക് പാടില്ല. ഇവരുമായി ഒഴിവാക്കാനാവാത്ത ഇടപാടുകളുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ സഹിതം ബാങ്കിനെ ബോധ്യ പ്പെടുത്തണം. ഈ ബന്ധം ബാങ്കിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി മാറുന്നില്ലെന്ന് ഉറപ്പുവരുത്തണം.

Leave a Reply

Your email address will not be published.

Latest News