മലപ്പുറത്തിന് അഭിമാനമായി കുഴിമണ്ണ, തിരൂര്‍ സംഘങ്ങള്‍

moonamvazhi
യു.പി. അബ്ദുള്‍ മജീദ്

 

(2020 ഒക്ടോബര്‍ ലക്കം)

1980 കളില്‍ മലപ്പുറത്തെ കുഴിമണ്ണയിലും തിരൂരിലും തുടങ്ങിയ രണ്ടു സഹകരണ സംഘങ്ങള്‍ മികച്ച പ്രവര്‍ത്തനം വഴി ഇത്തവണത്തെ സംസ്ഥാന അവാര്‍ഡിന് അര്‍ഹമായി. അടിവസ്ത്ര നിര്‍മാണ മേഖലയിലെ വിസ്മയമാണ് കുഴിമണ്ണ പട്ടികജാതി സഹകരണ സംഘം. 4700 അംഗങ്ങളും ശക്തമായ സാമ്പത്തികാടിത്തറയുമുള്ള തിരൂരിലെ എംപ്ലോയീസ് സംഘം മാതൃകാപരമായ സേവനവഴികളിലൂടെ മുന്നേറുന്നു.

സാ‌മൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവരെ സംഘടിപ്പിച്ച് സഹകരണ കൂട്ടായ്മയുടെ കുടക്കീഴില്‍ ചേര്‍ത്തു പിടിച്ച്, തൊഴിലും സാമ്പത്തിക സഹായങ്ങളും നല്‍കി, സംസ്ഥാന തലത്തില്‍ അംഗീകാരം നേടിയിരിക്കുകയാണ് മലപ്പുറത്തെ കുഴിമണ്ണ പഞ്ചായത്ത് പട്ടികജാതി സര്‍വീസ് സഹകരണ സംഘം. സര്‍ക്കാര്‍ ഓഫീസിലെ ഫയലുകളില്‍ കാണാത്ത ജീവിത യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് നാടിന്റെ വികസനത്തിനും നന്മക്കും സംഘശക്തി ഉപയോഗപ്പെടുത്തിയതിന് തിരൂര്‍ താലൂക്ക് എംപ്ലോയീസ് സഹകരണ സംഘവും സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയപ്പോള്‍ മലപ്പുറത്തെ സഹകാരികള്‍ അംഗീകാരത്തിന്റെ പ്രഭയില്‍.

കുഴിമണ്ണയിലെ വിസ്മയം

കൊണ്ടോട്ടിക്കടുത്ത് കുഴിമണ്ണയില്‍ 1984 ല്‍ തുടങ്ങിയ പട്ടികജാതി സര്‍വീസ് സഹകരണ സംഘം സാധാരണ ബാങ്കിങ് ഇടപാടുകള്‍ക്കു പുറമെ കൃഷി, മൃഗ സംരക്ഷണം, ചെറു സംരംഭങ്ങള്‍ തുടങ്ങിയവക്ക് വായ്പ നല്‍കിയും പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ചും മുന്നോട്ടു നീങ്ങുകയാണ്. 2017 ല്‍ സംഘം ആരംഭിച്ച വിസ്മയ് എന്റര്‍പ്രൈസസ് എന്ന അടിവസ്ത്ര നിര്‍മാണ യൂണിറ്റ് മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ വിപണി പിടിച്ചെടുത്തു കഴിഞ്ഞു. സംഘത്തിന് ഇത്തവണ സംസ്ഥാന സഹകരണ അവാര്‍ഡ് നേടിക്കൊടുത്തതും ഇന്നര്‍ വെയര്‍ നിര്‍മാണ യൂണിറ്റാണ്. ചെറിയ മുതല്‍മുടക്കില്‍ വലിയ അല്‍ഭുതങ്ങള്‍ കാണിക്കാന്‍ കഴിയുന്ന മേഖലയായി അടിവസ്ത്ര നിര്‍മാണ മേഖലയെ കണ്ടെത്തിയ സംഘം വിശദമായ പഠനങ്ങളും മാര്‍ക്കറ്റ് സര്‍വ്വേയും നടത്തിയ ശേഷമാണ് യൂണിറ്റ് ആരംഭിച്ചത്. കുഴിമണ്ണ കുഴിയംപറമ്പില്‍ സംഘത്തിന്റെ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിസ്മയ് 20 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്നുണ്ട്. 45 ലക്ഷം രൂപയുടെ അടിവസ്ത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം വിസ്മയ് വിറ്റത്.


ലോക്ഡൗണിലും പിടിച്ചുനിന്നു

മാറ്റങ്ങള്‍ക്കൊപ്പം ഓടുക എന്നതാണ് വസ്ത്ര വിപണിയിലെ അതിജീവന തന്ത്രം. അടിവസ്ത്ര വിപണിയിലും ഇതുതന്നെയാണ് അവസ്ഥ. നാട്ടിലെ സാമ്പത്തിക മാന്ദ്യത്തിന്റെ ആദ്യ സൂചികകള്‍ പ്രത്യക്ഷപ്പെടുന്നത് അടിവസ്ത്ര വിപണിയിലാണെന്ന് പറയാറുണ്ട്. നീട്ടിവെക്കാവുന്ന ചെലവെന്ന നിലയില്‍ ഉപഭോക്താക്കള്‍ പിന്മാറുമ്പോള്‍ ഇന്നര്‍വെയര്‍ വിപണി തളരും. പക്ഷേ, ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധിയും സാമ്പത്തിക രംഗത്തെ തളര്‍ച്ചയും ബാധിക്കാതെ പിടിച്ചു നില്‍ക്കുന്നു എന്നതാണു കുഴിമണ്ണയിലെ അടിവസ്ത്ര നിര്‍മാണ യൂണിറ്റിനെ ശ്രദ്ധേയമാക്കുന്നത്. ലോക്ഡൗണ്‍ ആരംഭിച്ചതോടെ യൂണിറ്റ് തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു ദിവസം പോലും പാഴാക്കാതെ ഉല്‍പ്പാദനം തൊഴിലാളികളുടെ വീടുകളിലേക്ക് വികേന്ദ്രീകരിച്ച് സ്ഥാപനം പിടിച്ചു നിന്നു.

ഉല്‍പ്പന്നം വാങ്ങിയിരുന്ന തുണിക്കടകള്‍ മുഴുവന്‍ അടഞ്ഞുകിടന്നത് നിര്‍മാതാക്കളെ ആശങ്കപ്പെടുത്തിയില്ല. ലോക്്ഡൗണ്‍ പിന്‍വലിച്ച് ടെക്സ്റ്റയില്‍ ഷോപ്പുകള്‍ ഘട്ടം ഘട്ടമായി തുറന്നതോടെ വീടുകളില്‍ നിന്ന് ഉല്‍പ്പന്നം യൂണിറ്റിലേക്കും അവിടെ നിന്ന് കടകളിലേക്കും നീങ്ങി. അതായത് നാട്ടിലാകെ ചെറു വ്യവസായങ്ങള്‍ പ്രതിസന്ധിയിലായപ്പോള്‍ മലപ്പുറത്തെ ഉള്‍നാടന്‍ ഗ്രാമത്തിലെ ചെറിയ തൊഴില്‍ സംരംഭം പ്രയാസങ്ങളെ അതിജീവിച്ചു. അടിവസ്ത്രത്തില്‍പ്പോലും ഫാഷന്‍ തിരയുന്ന പുതു തലമുറയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉല്‍പ്പന്നങ്ങളില്‍ മാറ്റം വരുത്തിയാണ് വിപണിയിലെത്തിക്കുന്നത്. മാറ്റങ്ങള്‍ പഠിക്കാനും അതനുസരിച്ച് തയാറെടുപ്പുകള്‍ നടത്താനും പാറ്റേണ്‍ മെയ്ക്കര്‍ ഉള്ളതിനാല്‍ പ്രൊഫഷണല്‍ രീതിയില്‍ത്തന്നെയാണ് സ്ഥാപനം മുന്നോട്ട് പോവുന്നത്. മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുകള്‍ ഫീല്‍ഡിലിറങ്ങി സ്വീകരിക്കുന്ന ഓര്‍ഡറുകളുടെ അടിസ്ഥാനത്തിലാണ് ഉല്‍പ്പാദനവും വിതരണവും. ഡിസൈനില്‍ മാത്രമല്ല ഗുണമേന്മക്കും പരിഗണന നല്‍കുന്നതിനാല്‍ വിസ്മയ് ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുന്നില്ല. തിരുപ്പൂരിലേയും കോയമ്പത്തൂരിലേയും വന്‍കിട മില്ലുകളില്‍ നിന്ന് കൊണ്ടുവരുന്ന നല്ലയിനം തുണികളാണ് ഇന്നര്‍ വെയര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ മാസ്‌ക് നിര്‍മിച്ച് കുറഞ്ഞ വിലക്ക് വിപണിയിലെത്തിച്ചും സംഘം സാമുഹിക പ്രതിബദ്ധത തെളിയിച്ചു.

ആയിരത്തി മുന്നൂറോളം അംഗങ്ങളുള്ള സംഘം ആധുനിക സൗകര്യങ്ങളോടെ സ്വന്തം കെട്ടിടത്തില്‍ ബാങ്കിങ് ഇടപാടുകള്‍ നടത്തുന്നുണ്ട്. മൂന്നു കോടിയിലധികം നിക്ഷേപമുള്ള പട്ടികജാതി സഹകരണ സംഘത്തില്‍ 3000 സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളുണ്ട്. പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ചതിനാല്‍ ഇടപാടുകാര്‍ക്ക് സമയനഷ്ടമില്ല. സാങ്കേതിക നൂലാമാലകളില്ലാതെ സാധാരണക്കാര്‍ക്ക് വായ്പകള്‍ നല്‍കാന്‍ സംഘത്തിന് കഴിയുന്നുണ്ട്. മൂന്നു സ്ഥിരം ജീവനക്കാരും മൂന്നു കളക്ഷന്‍ ഏജന്റുമാരുമാണ് സംഘത്തിനുള്ളത്. ഗ്രൂപ്പ് നിക്ഷേപ പദ്ധതികള്‍കൂടി ആരംഭിക്കാനുള്ള ശ്രമത്തിലാണ് സംഘം.

സുഭിക്ഷ കേരളം പദ്ധതിയില്‍

സംസ്ഥാന സര്‍ക്കാറും തദ്ദേശഭരണ സ്ഥാപനങ്ങളും നടപ്പാക്കുന്ന പദ്ധതികളില്‍ പങ്കാളിത്തം വഹിക്കാനും പ്രാദേശിക ഉല്‍പ്പാദന വര്‍ധനവിന് ്ശ്രമങ്ങള്‍ നടത്താനും കുഴിമണ്ണ സംഘം മുന്നിട്ടിറങ്ങാറുണ്ട്. സുഭിക്ഷകേരളം പദ്ധതിയില്‍ 30 സെന്റ് സ്ഥലത്ത് കപ്പ, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവ നട്ട് സംഘം കാര്‍ഷിക രംഗത്ത് ചുവടുവെച്ചിരിക്കയാണ്. കരനെല്‍ക്കൃഷി ഉള്‍പ്പെടെയുള്ളവക്ക് കൂടുതല്‍ പരിഗണന നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ആട് വളര്‍ത്തല്‍ പദ്ധതിക്ക് സംഘം ധനസഹായം നല്‍കിയിട്ടുണ്ട് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ നല്‍കി ദാരിദ്ര നിര്‍മാര്‍ജന പദ്ധതികളിലും സംഘം പങ്കാളിത്തം വഹിക്കുന്നു. സംഘത്തിന്റെ കീഴിലുള്ള തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താനുള്ള പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്.

പി. ബാബു സംഘം പ്രസിഡന്റും വി. വാസു വൈസ് പ്രസിഡന്റുമാണ്. കെ. ഉണ്ണികൃഷ്ണന്‍, പി. സുഭാഷ്, വി. കുഞ്ഞുണ്ണി, പി. പ്രവീണ്‍, പി. ടി. ബിന്ദു, വി. പി. ജയശ്രീ, എം. വിമ എന്നിവര്‍ ഡയരക്ടര്‍മാരാണ്. കെ.പി. ദിലീപ് കുമാറാണ് സംഘം സെക്രട്ടറി.

തിരൂര്‍ താലൂക്ക് എംപ്ലോയീസ് സഹകരണ സംഘം ജീവനക്കാര്‍

ശക്തമായ അടിത്തറയുള്ള തിരൂര്‍ എംപ്ലോയീസ് സംഘം

സര്‍ക്കാര്‍ ജീവനക്കാരുടെ സഹകരണ സംഘങ്ങള്‍ ഏറെയുള്ള കേരളത്തില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തും സര്‍ക്കാറിനെ ക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ സഹായിച്ചും പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ ചുരുക്കമാണ്. തിരൂര്‍ താലൂക്ക് എംപ്ലോയീസ് സഹകരണ സംഘത്തെ സംസ്ഥാന സഹകരണ അവാര്‍ഡിന് അര്‍ഹമാക്കിയത് വ്യത്യസ്തമായ പ്രവര്‍ത്തനമാണ്. ക്ഷേമ പെന്‍ഷന്‍ വിതരണത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും സ്ത്രീ ശാക്തീകരണത്തിനും വിദ്യാഭ്യാസ പ്രോല്‍സാഹനത്തിനും പ്രാധാന്യം നല്‍കുന്ന സംഘം അംഗങ്ങളുടെ എണ്ണത്തിലും നിക്ഷേപത്തുകയിലുമൊക്കെ സംസ്ഥാനത്തുതന്നെ മുന്‍നിരയില്‍ നില്‍ക്കുന്ന എംപ്ലോയീസ് സംഘമാണ്.

1981 ല്‍ അവിഭക്ത തിരൂര്‍ താലൂക്ക് പ്രവര്‍ത്തന പരിധിയായി കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അംഗത്വം നല്‍കി ആരംഭിച്ച തിരൂര്‍ താലൂക്ക് എംപ്ലോയീസ് സഹകരണ സംഘത്തില്‍ 4700 അംഗങ്ങളുണ്ട്. 73 കോടി രൂപയുടെ നിക്ഷേപവും 52 കോടി രൂപയുടെ വായ്പയും 2000 സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളും സംഘത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നു. തിരൂരില്‍ ആസ്ഥാന ഓഫീസിന് പുറമെ 2011 ല്‍ കുറ്റിപ്പുറത്തും 2019 ല്‍ താനൂരിലും ബ്രാഞ്ചുകള്‍ തുടങ്ങി. ആധുനിക ബാങ്കിങ് സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച സംഘത്തിനു കീഴില്‍ 15 ജീവനക്കാരുണ്ട്. ഒരു ലക്ഷം രൂപ മുതല്‍ 10 ലക്ഷം വരെയുള്ള 33 ഗ്രൂപ്പ് നിക്ഷേപങ്ങള്‍ നിക്ഷേപ സമാഹരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നു. ഭവന വായ്പ, വാഹനവായ്പ, ഗൃഹോപകരണ വായ്പ തുടങ്ങി അംഗങ്ങളുടെ സാമ്പത്തിക പ്രയാസങ്ങള്‍ക്ക് അറുതി വരുത്താന്‍ ഉദാരമായ വ്യവസ്ഥകളോടെയാണ് സംഘം വായ്പ നല്‍കുന്നത്. സാധാരണക്കാര്‍ക്കും വലിയ പ്രയാസങ്ങളില്ലാതെ സംഘം വായ്പ അനുവദിക്കുന്നുണ്ട്.

ക്ഷേമ പ്രവര്‍ത്തനങ്ങളിലും പങ്കാളി

തദ്ദേശഭരണ സ്ഥാപനങ്ങളുടെ ക്ഷേമ പെന്‍ഷന്‍ വിതരണം ഏറ്റെടുക്കാന്‍ പല സഹകരണ സ്ഥാപനങ്ങളും മടിച്ചു നിന്നപ്പോള്‍ മൂവായിരത്തോളം ആളുകളുടെ പെന്‍ഷന്‍ വിതരണമാണ് തിരൂര്‍ എംപ്ലോയീസ് സംഘം ഏറ്റെടുത്തത്. കുടംബശ്രീ അംഗങ്ങളുടെ സഹായത്തോടെയാണ് സംഘം പരാതികളില്ലാതെ ഈ ദൗത്യം നിര്‍വ്വഹിക്കുന്നത്. പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറെ നടത്തിയ സംഘം 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. പുറത്തൂര്‍ പഞ്ചായത്തിലെ പാവപ്പെട്ട രണ്ട് കുടുംബങ്ങളുടെ വീടു നിര്‍മാണവും സംഘം ഏറ്റെടുത്ത് പൂര്‍ത്തിയാക്കി. വിദ്യാഭ്യാസ പ്രോല്‍സാഹന പദ്ധതികള്‍ നടപ്പാക്കുന്നതിലും സംഘം മാതൃകയാണ്. പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നവര്‍ക്ക് അവാര്‍ഡ് നല്‍കുന്നു. പാവപ്പെട്ട കുട്ടികളുടെ പഠനച്ചെലവ് വഹിക്കുന്ന പദ്ധതിയും സംഘം നടപ്പാക്കുന്നു. വിലക്കയറ്റം തടഞ്ഞു നിര്‍ത്താന്‍ ഓണച്ചന്തകളുമായി സംഘം സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്നു.

പി. ഹൃഷികേഷ് കുമാറാണ് സംഘം പ്രസിഡന്റ്. വി.പി. സിനി വൈസ്പ്രസിഡന്റുമാണ്. വി.കെ. രാജേഷ്,. ആര്‍.പി. ബാബുരാജന്‍, വി.പി. പതിഭ, എം.പി. ശശികുമാര്‍ , എം. അനില്‍കുമാര്‍, എം. വേണുഗോപാല്‍, സി.പി. അസ്സനാരുകുട്ടി, ടി.വി. ദിനേഷ്, ടി.പി. മിനിമോള്‍ എന്നിവര്‍ ഡയരക്ടര്‍മാരാണ്. പി.കൃഷ്ണ കുമാറാണ് സംഘം സെക്രട്ടറി.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!