സഹകരണ മേഖലയെ ബുദ്ധിമുട്ടിക്കുന്ന റിസർവ് ബാങ്കിന്റെയും ആദായനികുതി വകുപ്പിന്റെയും നടപടികള്‍ക്കെതിരെ ഒറ്റക്കെട്ടായി പോരാടുക – സി.എന്‍. വിജയകൃഷ്ണന്‍

Deepthi Vipin lal

കുറച്ചുകാലമായി കേരളത്തിലെ സഹകരണമേഖലയെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ഉയര്‍ന്നുവരുന്നറിസര്‍വ് ബാങ്കിന്റേയും ആദായനികുതി വകുപ്പിന്റെയും നടപടികള്‍ക്കെതിരെ മുഴുവന്‍ സഹകാരികളും സഹകരണ ജീവനക്കാരും സഹകരണ മേഖല നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവരും ഒറ്റക്കെട്ടായി പോരാടുകയും നീതിക്കായി കോടതികളെ സമീപിക്കുകയും ചെയ്യണമെന്ന് കേരള സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ആവശ്യപ്പെട്ടു.

 

റിസര്‍വ്ബാങ്ക് വളരെക്കാലമായി നമ്മുടെ സഹകരണ മേഖലയെ കടിഞ്ഞാണിട്ടു പിടിച്ചുകൊണ്ടിരിക്കുകയാണ്, സംഘങ്ങള്‍ ബാങ്ക് എന്ന പദം ഉപയോഗിക്കരുത് എന്നും ബി, സി, ഡി അംഗങ്ങള്‍ക്കു ലോണ്‍ കൊടുക്കരുത്, അവരില്‍ നിന്നു നിക്ഷേപം സ്വീകരിക്കരുത് എന്നുമൊക്കെ പറയുന്നത് ഇതിന്റെ ഭാഗമാണ്. ഈ ഉത്തരവിപ്പോള്‍ ഇന്ത്യയിലെങ്ങും പ്രാബല്യത്തിലാക്കിയിരിക്കുകയാണ്. എന്നാല്‍, കേരളത്തിലെ സഹകരണ ബാങ്കുകള്‍ ബാങ്കുകളായല്ല സര്‍വീസ് ബാങ്കുകളായാണ് പ്രവര്‍ത്തിക്കുന്നത്. സാധാരണക്കാരന്റെ കൈത്താങ്ങായി നിലനില്‍ക്കുന്ന ഈ സര്‍വീസ് ബാങ്കുകള്‍ പണം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നതിനപ്പുറം നീതി മെഡിക്കല്‍ സ്റ്റോറുകള്‍, ഡയാലിസിസ് സെന്ററുകള്‍, ഹോസ്പിറ്റലുകള്‍, തേയിലത്തോട്ടങ്ങള്‍, സിനിമാ തിയേറ്ററുകള്‍, മാളുകള്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, വനിതാ ഹോസ്റ്റലുകള്‍, സ്‌കൂളുകള്‍, ലോഡ്ജുകള്‍, കോളേജുകള്‍, കാന്‍സര്‍ സെന്ററുകള്‍ എന്നിങ്ങനെ ഒട്ടേറെ സംരംഭങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ളതൊന്നും ചെയ്യാത്തതാണ് മറ്റ് സംസ്ഥാനങ്ങളിലെ സര്‍വീസ് സഹകരണ ബാങ്കുകള്‍. വില നിയന്ത്രിച്ച് മാര്‍ക്കറ്റിനെ പിടിച്ചുനിര്‍ത്തുന്നതും സൗജന്യമായി ഡയാലിസിസ് സെന്റര്‍ പോലുള്ള സ്ഥാപനങ്ങള്‍ നടത്തുന്നതും കേരളത്തിലെ സര്‍വീസ് ബാങ്കുകളാണ്. സുപ്രീം കോടതി ഇന്‍കംടാക്സ് വിഷയത്തില്‍ ഇക്കാര്യം അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം പറഞ്ഞിട്ടുണ്ട്. കേരളത്തിലെ സഹകരണ സംഘങ്ങളിലെ എ,ബി,സി,ഡി മെമ്പര്‍മാര്‍ തുല്യരാണെന്നു സുപ്രീം കോടതി വിധിയിലും പറഞ്ഞിട്ടുണ്ട് – വിജയകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

അതതു കാലത്തെ കേരള സര്‍ക്കാരുകളുടെ വികസന പ്രവര്‍ത്തനത്തിനും പ്രളയം, കോവിഡ് തുടങ്ങിയ ദുരന്ത സമയങ്ങളില്‍ സഹായമെത്തിക്കാനും കെ.എസ്.ആര്‍.ടി.സി. പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ പിടിച്ചുനിര്‍ത്താനും സഹകരണ മേഖലയാണ് മുന്നിട്ടുനിന്നിട്ടുള്ളത്. അതുപോലെ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാന്റീസ് കോര്‍പ്പറേഷന്‍ ( ഡി.ഐ.സി.ജി.സി ) സ്‌കീമില്‍ സര്‍വീസ് ബാങ്കുകളെ ഉള്‍പ്പെടുത്തില്ല എന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. എന്നാല്‍, കോ-ഓപ്പറേറ്റീവ് ഗ്യാരണ്ടി ബോര്‍ഡ് മുന്‍പേ നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ഇതിലെ ഗാരണ്ടിത്തുകയായ രണ്ടു ലക്ഷം രൂപ കേരള ഗവണ്‍മെന്റ് അടിയന്തരമായി പത്തു ലക്ഷമായി ഉയര്‍ത്തുകയാണ് വേണ്ടത് – വിജയകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!