സഹകരണ വകുപ്പിന്റെ ഇന്നത്തെ സർക്കുലർ ദുരുദ്ദേശപരമെന്ന് സഹകരണ ജനാധിപത്യ വേദി: ഫിസിക്കൽ സ്റ്റോക്കെടുപ്പു നടത്താതെ സംഘം ജീവനക്കാരെയും ഭരണസമിതിയെയും പ്രതിക്കൂട്ടിലാക്കുന്ന സ്റ്റോക്കെടുപ്പ് രീതി മാറ്റണമെന്ന് ചെയർമാൻ കരകുളം കൃഷ്ണപിള്ള.

adminmoonam

സഹകരണ വകുപ്പിന്റെ സ്റ്റോക്കെടുപ്പ്മായി ബന്ധപ്പെട്ട ഇന്നത്തെ സർക്കുലർ ദുരുദ്ദേശപരമെന്ന് സഹകരണ ജനാധിപത്യ വേദി കുറ്റപ്പെടുത്തി. ഫിസിക്കൽ സ്റ്റോക്കെടുപ്പ് നടത്താതെ സഹകരണ സംഘം ജീവനക്കാരെയും ഭരണസമിതിയെയും പ്രതിക്കൂട്ടിലാക്കാൻ കഴിയുന്ന സ്റ്റോക്കെടുപ്പ് രീതി മാറ്റണമെന്ന് ചെയർമാൻ കരകുളം കൃഷ്ണപിള്ള ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഫിസിക്കൽ സ്റ്റോക്കെടുപ്പ് നടത്താൻ സാധിക്കില്ല. നിലവിലെ പ്രത്യേക സാഹചര്യത്തിൽ സഹകരണസംഘങ്ങൾ പ്രത്യേക രീതിയിലാണ് പ്രവർത്തിക്കുന്നത്. മാർച്ച് 31ന് ഫിസിക്കൽ സ്റ്റോക്കെടുപ്പ് നടത്താതെ സ്റ്റോക്കെടുപ്പ് നടത്തി സംഘം ജീവനക്കാർ ഒപ്പിട്ട് നൽകിയാൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ വന്ന് പരിശോധിക്കുമ്പോൾ എന്തെങ്കിലും തെറ്റുകൾ കണ്ടെത്തിയാൽ അത് ഭരണസമിതിയുടേയും ജീവനക്കാരുടെയും മാത്രം കുറ്റമായി കണക്കാക്കും. ഇത് അംഗീകരിക്കാൻ പറ്റില്ല. രാഷ്ട്രീയ പകപോക്കലിന് ഇതുമൂലം സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആർബിഐകു പോലും മാർച്ച് 31 സാമ്പത്തിക വർഷം ക്ലോസ് ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ സഹകരണ വകുപ്പ് അതുകൂടി പരിഗണിച്ചു തീരുമാനമെടുക്കണമെന്ന് കരകുളം ആവശ്യപ്പെട്ടു.
എന്നാൽ ഉത്തരവ് വ്യക്തമായി മനസ്സിലാകാത്തതാണ് ഇത്തരത്തിൽ വ്യാഖ്യാനിക്കാൻ കാരണം എന്ന് സഹകരണ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ പറയുന്നു.
കോവിഡ് 19 വിഷയത്തിൽ സഹകരണ വകുപ്പ് ജീവനക്കാരെയും സഹകരണസംഘം ജീവനക്കാരെയും രണ്ടുതരത്തിൽ കാണുന്ന രീതിയാണ് ഇന്നത്തെ സർക്കുലറിൽ ഉള്ളത്. ഇത് അംഗീകരിക്കാൻ കഴിയില്ല. സംഘം ജീവനക്കാരുടെ ജീവനും വിലയുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

സംഘങ്ങളിലെ കളക്ഷൻ ഏജന്റ്മാർക്ക് പ്രത്യേക ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയോ മെഡിക്കൽ ഇൻഷുറൻസൊ ഏർപ്പെടുത്തുമെന്ന് സഹകാരികളും ജീവനക്കാരും ഏറെ പ്രതീക്ഷിച്ചു. എന്നാൽ അതുണ്ടായില്ല. കോവിഡ് 19നുമായി ബന്ധപ്പെട്ട സഹകരണസംഘം ജീവനക്കാരും കളക്ഷൻ ഏജന്റ് മാരും വലിയ ആശങ്കയിലാണ്. ഭീതിജനകമായ സാഹചര്യത്തിലാണ് കഴിഞ്ഞദിവസങ്ങളിൽ ജോലി ചെയ്തത്. സർക്കാർ നിർദ്ദേശങ്ങൾ അക്ഷരംപ്രതി നിർവഹിക്കുന്ന സംഘം ജീവനക്കാരെ കുറച്ചെങ്കിലും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മെഡിക്കൽ ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ അത്തരം സ്ഥാപനങ്ങൾ ആനുകൂല്യം മുടക്കം വരാതെ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വകുപ്പ് നിർദ്ദേശം നൽകുകയും ചെയ്തു. നാളിതുവരെ ജീവനക്കാർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വകുപ്പോ സർക്കാരോ ഉത്തരവ് ഇറക്കിയിട്ടില്ലെന്നും സർക്കാർ ഉത്തരവാദിത്തങ്ങൾ മറക്കുകയും സംഘങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഓർമിപ്പിക്കുകയും ചെയ്യുന്ന നടപടി ആണ് കഴിഞ്ഞ കുറെ മാസങ്ങളായി സർക്കാരും വകുപ്പും ചെയ്യുന്നതെന്ന് കരകുളം പറഞ്ഞു. വിരലിലെണ്ണാവുന്ന സംഘങ്ങൾ മാത്രമാണ് ഇത്തരത്തിൽ ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുള്ളത്. ബഹുഭൂരിപക്ഷം വരുന്ന മറ്റു സംഘങ്ങളിലും ഇൻഷുറൻസ് ഇല്ല. ഇതിനെക്കുറിച്ച് പരാമർശവുമില്ല. സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യാൻ പുതിയ സർക്കുലർ അനുസരിച്ച് തീയതി നീട്ടിയിട്ടുണ്ട്. എന്നാൽ ആരോഗ്യ പ്രവർത്തകർക്ക് നൽകുന്നതു പോലെയുള്ള സുരക്ഷാ പാക്കേജുകൾ ഒന്നും തന്നെ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നവർക്കില്ല.

സഹകരണ ജീവനക്കാരുടെ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിക്കുന്ന സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നതെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് ജോഷ്വാ മാത്യു പറഞ്ഞു. സഹകരണ ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതി നടപ്പാക്കാത്ത സർക്കാർ നടപടി അംഗീകരിക്കാനാവില്ല. ജീവനക്കാരുടെ ഇൻഷുറൻസ് വിഷയത്തിൽ നിരവധി നിവേദനങ്ങൾ സർക്കാറിന് നൽകിയെങ്കിലും വകുപ്പുമന്ത്രിയോ സർക്കാരോ പരിഗണിച്ചില്ലെന്നും ജോഷ്വാ മാത്യു പറഞ്ഞു.

സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താൽകാലിക ജീവനക്കാർക്കും, കളക്ഷൻ ഏജന്റ്മാർക്കും വേതനം ഉറപ്പാക്കുന്ന നിർദ്ദേശമാണ് ഇന്ന് സർക്കുലറിലൂടെ വന്നത്. സംഘങ്ങളിലെ സ്ഥിരപ്പെട്ട കളക്ഷൻ ഏജന്റ് മാരെ കുറിച്ചാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ സ്ഥിര നിയമനം ലഭിക്കാത്ത നിരവധിപേർ കളക്ഷൻ ഏജന്റ് മാരെയും സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്നവരായും പ്രവർത്തിക്കുന്നുണ്ട്. കോവിഡ് 19 രോഗവ്യാപനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സഹകരണ സ്ഥാപനങ്ങളിലെ കളക്ഷൻ ഏജന്റ്മാർ മുഖേനയുള്ള കളക്ഷൻ നടപടികൾ നിർത്തിവച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളും ബാങ്കുകളും ദിവസ വേതന വ്യവസ്ഥയിലും കരാർ വ്യവസ്ഥയിലും ജോലിചെയ്യുന്ന ജീവനക്കാർക്ക് മാർച്ച് മാസത്തേയും ലോക്ക് ഡൗൺ നിലനിൽക്കുന്ന തുടർകാലയളവിലും അതാത് മാസത്തെ പ്രവർത്തി ദിവസം കണക്കാക്കി നിലവിൽ നൽകിവരുന്ന വേതനം ഉറപ്പ് വരുത്തണമെന്ന് സഹകരണ വകുപ്പിന്റെ ഇന്നത്തെ സര്‍ക്കുലര്‍ പറയുന്നു. പ്രതിമാസം നിശ്ചിത തുക നിജപ്പെടുത്തിയിട്ടുള്ള താൽകാലിക ജീവനക്കാർക്ക് പ്രസ്തുത തുക ഉറപ്പ് വരുത്തണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.

സഹകരണ സംഘങ്ങൾ/ ബാങ്കുകളിൽ കളക്ഷൻ ഏജന്റുമാരായി ജോലി ചെയ്യുന്നവർക്ക് ഈ കാലയളവിൽ വേതനം, കമ്മീഷൻ നൽകുന്നതിനുള്ള നടപടികൾ അതാത് സംഘം ഭരണ സമിതികൾ സ്വീകരിക്കേണ്ടതാണെന്നും ഇപ്രകാരം വേതനവും കമ്മീഷനും കണക്കാക്കുമ്പോൾ ആകെ തുക 10,000 രൂപയിൽ താഴെയാണെങ്കിൽ പരമാവധി 10,000 രൂപ ഈ വിഭാഗം ജീവനക്കാർക്ക് പ്രതിമാസ വേതനം ഉറപ്പ് വരുത്താനും സർക്കുലർ നിർദ്ദേശിക്കുന്നു. ഇത് സംസ്ഥാനത്തെ 2500 ഓളം സഹകരണസംഘങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകില്ല എന്നാൽ പതിനായിരത്തിലധികം വരുന്ന സഹകരണസംഘങ്ങൾക്ക് ഈ തുക ബാധ്യതയാകുമെന്ന് സഹകാരികൾ പറയുന്നു. കഴിഞ്ഞ മാസം ലഭിച്ച തുക എത്രയാണോ അതിൽ കുറയാത്ത തുക നൽകണമെന്ന് പറയുന്ന രീതിയിലുള്ള സർക്കുലറാണ് ഇറങ്ങേണ്ടിയിരുന്നതെന്നും സഹകാരികൾ പറയുന്നു.

Leave a Reply

Your email address will not be published.

Latest News