താങ്ങുവില കിട്ടുന്നില്ല; സഹകരണ സംഘങ്ങളെ ഒഴിവാക്കിയതും തിരിച്ചടി

Deepthi Vipin lal

പഴം പച്ചക്കറികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില കര്‍ഷകര്‍ക്ക് ലഭിക്കാതെ പ്രഖ്യാപനത്തിലൊതുങ്ങുന്നുവെന്ന് പരാതി. പ്രദേശിക തലത്തില്‍ താങ്ങുവില നല്‍കി വിളകള്‍ സംഭരിക്കാന്‍ കഴിയാത്തതാണ് കാരണം. സഹകരണ സംഘങ്ങളിലൂടെ കാര്‍ഷിക വിളകള്‍ സംഭരിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍, സഹകരണ സംഘങ്ങളെ സംഭരണ ഏജന്‍സികളായി മാറ്റുന്നതില്‍ കൃഷിവകുപ്പ് മടിക്കുകയാണ്. പദ്ധതി കൃഷിവകുപ്പിന്റെതായതിനാല്‍, സംഘങ്ങളിലൂടെ നടപ്പാക്കാനുള്ള താല്‍പര്യം സഹകരണവകുപ്പിനും ഇല്ല. ഇതോടെ സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ ഗുണം കര്‍ഷകര്‍ക്ക് കാര്യമായി ലഭിക്കാതാവുകയാണെന്നാണ് പരാതി.

ആദ്യഘട്ടത്തില്‍ 250 പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങള്‍ വിളകള്‍ സംഭരിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍, ഇത്രയും സംഘങ്ങള്‍ ഇതുവരെ വിളകള്‍ സംഭരിച്ചിട്ടില്ല. പ്രദേശിക സംഭരണ കേന്ദ്രങ്ങളില്ലാത്തതിനാല്‍, കര്‍ഷകന് എവിടെ സാധനങ്ങള്‍ നല്‍കണമെന്ന് അറിയാത്തതും സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ ഗുണം അവര്‍ക്ക് കിട്ടാതായി. സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ നടന്ന സുഭിക്ഷ കേരളം, കാര്‍ഷിക ചന്ത പദ്ധതികളിലൊന്നും തറവില പ്രഖ്യാപനത്തിന് ഗുണം ലഭിച്ചിട്ടില്ല.

വിപണിവില അടിസ്ഥാനവിലയിലും താഴെ പോകുകയാണെങ്കില്‍ പ്രാഥമികസംഘങ്ങള്‍ക്ക് ഗ്യാപ് ഫണ്ട് തദ്ദേശസ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഇതിന് തദ്ദേശസ്ഥാപനത്തിന്റെ അധ്യക്ഷന്‍ ചെയര്‍മാനായും പ്രാഥമിക കാര്‍ഷിക സഹകരണസംഘം പ്രസിഡന്റ് വൈസ് ചെയര്‍മാനായും സമിതിയുണ്ടാക്കുമെന്നും പറഞ്ഞിരുന്നു. ഇതും സംസ്ഥാനതലത്തില്‍ കാര്യക്ഷമമായി നടപ്പാക്കാനായിട്ടില്ല.

മരച്ചീനി – 12, നേന്ത്രന്‍ – 30, വയനാടന്‍ നേന്ത്രന്‍ – 24, കൈതച്ചക -15, കുമ്പളം- 9, വെള്ളരി-8,പാവല്‍- 30, പടവലം-16, വള്ളിപ്പയര്‍ – 34, തക്കാളി-8 ,വെണ്ട -20, കാബേജ്-11,കാരറ്റ് -21 ,ഉരുളക്കിഴങ്ങ്-20,ബീന്‍സ് -28, ബീറ്റ്റൂട്ട് -2,വെളുത്തുള്ളി -139 എന്നിങ്ങനെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച തറവില. വിപണിയില്‍ ഇതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് പ്രഖ്യാപനത്തിന് ശേഷവും പല സാധനങ്ങളും കര്‍ഷകര്‍ വിറ്റത്. നേന്ത്രപ്പഴം കിലോയ്ക്ക് 17ഉം മരച്ചീനി എട്ടും രൂപയ്ക്കും വിറ്റുവെന്നാണ് കര്‍ഷകര്‍ പറയുന്നത്.

വി.എഫ്.പി.സി.കെ.യുടെയും ഹോര്‍ട്ടികോര്‍പ്പിന്റെയും അംഗീകൃത വിപണികളിലും കൃഷി വകുപ്പിന്റെ ഇക്കോഷോപ്പുകളിലും കര്‍ഷകര്‍ വിറ്റ ഉല്പന്നങ്ങള്‍ക്കും താങ്ങുവില കിട്ടിയിട്ടില്ലെന്നാണ് മറ്റൊരു പരാതി. തൃശൂര്‍ ജില്ലയില്‍ വി.എഫ്.പി.സി.കെ.യില്‍ 1,300 കര്‍ഷകരും കൃഷി വകുപ്പിന്റെയും ഹോര്‍ട്ടി കോര്‍പ്പിന്റെയും രജിസ്ട്രേഷനുള്ള മൂവായിരത്തോളം കര്‍ഷകരുമാണ് ആനുകൂല്യം കാത്തിരിക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലയിലും കുറഞ്ഞവിലയ്ക്ക് ഉല്പന്നങ്ങള്‍ വില്‍ക്കേണ്ടി വരുമ്പോഴുള്ള വിലവ്യത്യാസം കണക്കാക്കി ആ തുക കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നല്‍കുന്നതാണ് പദ്ധതി. സംഭരിച്ച വിളകള്‍ക്കുള്ള സഹായം ഉടന്‍ വിതരണം ചെയ്യുമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സഹകരണ സംഘങ്ങളെ കാര്‍ഷിക വിളകള്‍ സംഭരിക്കാനുള്ള ഏജന്‍സികളാക്കി മാറ്റുകയും, പണം കാലതാമസമില്ലാതെ വിതരണം ചെയ്യുകയുമാണ് വേണ്ടതെന്നാണ് സഹകാരികളുടെ നിര്‍ദ്ദേശം. മാത്രവുമല്ല, സംഭരിക്കുന്ന പച്ചക്കറികളും പഴങ്ങളും കോ-ഓപ് മാര്‍ട്ടുകളിലൂടെ വിതരണം ചെയ്യാനുള്ള കേന്ദ്രീകൃത വിതരണ സംവിധാനം ഒരുക്കണമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!