കൈത്തറി സഹകരണ സംഘങ്ങളില്‍ നൂല്‍ക്ഷാമം

moonamvazhi

നൂല്‍ക്ഷാമത്തിനു പുറമേ കിട്ടുന്ന നൂലിനു വിലയും കൂടിക്കൊണ്ടിരിക്കുന്നു. കോവിഡ്
ഒന്നാംതരംഗകാലത്തു നൂലിനു 10-15 ശതമാനത്തോളം വില കൂട്ടി. അതു കൂടിക്കൂടി
രണ്ടാംതരംഗ കാലമായപ്പോള്‍ വിലവര്‍ധന 40 ശതമാനമായി. ആദ്യകോവിഡ്
തരംഗത്തിനുമുമ്പ് ശരാശരി 2000-2500 രൂപ വിലയുണ്ടായിരുന്ന ഒരു കെട്ടു
നൂലിന് ഇപ്പോള്‍ ശരാശരി 4000 രൂപ കൊടുക്കണം.

 

കേരളത്തിലെ കൈത്തറി സഹകരണ സംഘങ്ങള്‍ക്കു നൂല്‍ കിട്ടുന്നില്ലെന്നു പരാതിയുയര്‍ന്നു. ഒരുമാസം മുമ്പത്തെ സ്ഥിതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രശ്‌നം കുറെയൊക്കെ പരിഹരിച്ചിട്ടുണ്ടെങ്കിലും നൂല്‍ കിട്ടാന്‍ വൈകുന്നുണ്ട്.

ദേശീയ കൈത്തറി വികസന കോര്‍പറേഷന്റെ ( National Handloom Development Corporation – NHDC ) മേഖലാ ഓഫീസ് കണ്ണൂരില്‍നിന്നു ബംഗളൂരുവിലേക്കു മാറ്റിയതോടെ നൂല്‍ക്ഷാമം രൂക്ഷമായിരുന്നുവെന്നു ചേന്ദമംഗലം കരിമ്പാടം കൈത്തറി നെയ്ത്തു സഹകരണ സംഘം എച്ച് 191 ന്റെ സെക്രട്ടറി അജിത്കുമാര്‍ ഗോതുരുത്ത് പറഞ്ഞു. കണ്ണൂരില്‍ ഇപ്പോള്‍ എന്‍.എച്ച്.ഡി.സി.യുടെ ഒരു ഉപഓഫീസ് മാത്രമാണുള്ളത്. എന്‍.എച്ച്.ഡി.സി.ക്കാണു കൈത്തറി മേഖലയിലുള്ളവര്‍ക്കു നൂലും ചായങ്ങളും മറ്റും എത്തിക്കാനുള്ള ചുമതല. എന്‍.എച്ച്.ഡി.സി. ഇവ യാണ്‍ബാങ്കിനു നല്‍കുകയും ബാങ്ക് അത് സഹകരണസംഘങ്ങള്‍ക്ക് എത്തിക്കുകയുമാണു ചെയ്തിരുന്നത്. ചായത്തിനും ക്ഷാമമുണ്ട്. നൂലിന്റെ വിലവര്‍ധനയുടെ ഭാരം കൈത്തറി സഹകരണ സംഘങ്ങള്‍ക്കു ലഭിക്കുന്ന സബ്‌സിഡി കൊണ്ടൊന്നും താങ്ങാന്‍ വയ്യാത്ത നിലയിലാണ്.

ആഘാതമായി ജി.എസ്.ടി.

ചരക്കുസേവന നികുതിയും കൈത്തറിവസ്ത്ര നിര്‍മാണ രംഗത്തിനു പ്രശ്‌നമാണ്. അഞ്ചു ശതമാനമായിരുന്ന ജി.എസ്.ടി. 2022 ജനുവരി മുതല്‍ 12 ശതമാനമാണ്. അഞ്ചു ശതമാനം കൊടുക്കാന്‍തന്നെ പാടുപെടുമ്പോഴാണു 12 ശതമാനമാക്കുന്നത്. ഖാദിയെപ്പോലെ കൈത്തറിക്കും ജി.എസ്.ടി. ഒഴിവാക്കണമെന്നാണു കൈത്തറി സംഘങ്ങളുടെ ആവശ്യം. കൈത്തറി വന്‍വ്യവസായമല്ല. കയറ്റുമതി ചെയ്യുന്ന കൈത്തറിക്കു ജി.എസ്.ടി. ഏര്‍പ്പെടുത്തുന്നതു മനസ്സിലാക്കാം. എന്നാല്‍, പാവപ്പെട്ടവര്‍ തൊഴിലെടുക്കുന്നതും കാര്യമായ വരുമാനമില്ലാത്ത സഹകരണ സംഘങ്ങള്‍ നടത്തുന്നതുമായ കൈത്തറി നെയ്ത്തുകേന്ദ്രങ്ങളില്‍ നിര്‍മിച്ച് ആഭ്യന്തര വിപണിയില്‍ സര്‍ക്കാര്‍ സഹായങ്ങളാലും മറ്റും പിടിച്ചുനില്‍ക്കുന്ന കൈത്തറി വസ്ത്രമേഖലയ്ക്കു ജി.എസ്.ടി. കനത്ത ആഘാതമാകും.

സര്‍ക്കാരിന്റെ സ്‌കൂള്‍യൂണിഫോം തുണിനിര്‍മാണം സംഘങ്ങള്‍ക്ക് അനുഗ്രഹമായിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കു സംഘങ്ങളില്‍ നിര്‍മിക്കുന്ന തുണികളാണു യൂണിഫോമിനു നല്‍കുന്നത്. കോവിഡ് ഇതിന്റെ നിര്‍മാണത്തെയും വിതരണത്തെയും ബാധിച്ചു. നൂലിന്റെ ലഭ്യതക്കുറവ് ഇവിടെയും പ്രശ്‌നമാണ്. കൈത്തറിത്തൊഴിലാളികള്‍ക്കുള്ള ഉല്‍പ്പാദന ഇന്‍സന്റീവ് സര്‍ക്കാരില്‍നിന്നു കൃത്യമായി കിട്ടുന്നില്ല. ചായം, രാസവസ്തുക്കള്‍ തുടങ്ങിയ മറ്റ് അസംസ്‌കൃതവസ്തുക്കളുടെയും വില വന്‍തോതില്‍ കൂട്ടി.

നൂലിനു ഇരട്ടിവില

കോവിഡിന്റെ ഒന്നാം തരംഗകാലത്തു തുടങ്ങിയതാണു പ്രശ്‌നങ്ങള്‍. അക്കാലത്തു നെയ്ത്തുശാലകള്‍ പലതും പൂട്ടിയിടേണ്ടിവന്നു. കൂനിന്‍മേല്‍ കുരുപോലെ എന്‍.എച്ച്.ഡി.സി. നൂലിന്റെയും മറ്റും വില വര്‍ധിപ്പിച്ചു. അംഗീകൃത ഏജന്‍സി വഴി വേണം നൂലും മറ്റും വാങ്ങാന്‍. അതിനാല്‍ കൈത്തറി സഹകരണ സംഘങ്ങള്‍ അവ എന്‍.എച്ച്.ഡി.സി. വഴിയാണു വാങ്ങുന്നത്. സഹകരണ സ്ഥാപനങ്ങളായ യാണ്‍ബാങ്കുകള്‍ എന്‍.എച്ച്.ഡി.സി.യില്‍ നിന്ന് അവ വാങ്ങി കൈത്തറി സഹകരണ സംഘങ്ങള്‍ക്കു നല്‍കുകയാണു ചെയ്യുന്നത്. കോവിഡ് ഒന്നാംതരംഗകാലത്തു 10-15 ശതമാനത്തോളം വില നൂലിനു വര്‍ധിപ്പിച്ചു. അതു കൂടിക്കൂടി രണ്ടാംതരംഗകാലമായപ്പോള്‍ 40 ശതമാനമായി വിലവര്‍ധന. ആദ്യകോവിഡ് തരംഗത്തിനുമുമ്പ് ശരാശരി 2000-2500 രൂപ വിലയുണ്ടായിരുന്ന ഒരു കെട്ടു നൂലിന് ഇപ്പോള്‍ ശരാശരി 4000 രൂപ കൊടുക്കേണ്ടിവരുന്നുവെന്നു കൈത്തറിവികസന കൗണ്‍സിലംഗം ടി.എസ്. ബേബി പറഞ്ഞു. ഇരട്ടിയോളം വര്‍ധന.

കോവിഡ് മൂലം സംഘങ്ങളുടെ കൈത്തറിയുല്‍പ്പന്നങ്ങള്‍ക്കു 2020 ലെയും 2021 ലെയും ഓണം-വിഷു വില്‍പ്പന കാര്യമായി ലഭിച്ചില്ല. അതിനുപുറമെയാണു നൂലിന്റെയും മറ്റും വിലവര്‍ധന. എന്‍.എച്ച്.ഡി.സി. യാണ്‍ ബാങ്കുകള്‍ക്കു ഡിപ്പോ പ്രവര്‍ത്തനച്ചെലവ്, ഗതാഗതച്ചെലവ് തുടങ്ങിയവയ്ക്കു നല്‍കിയിരുന്ന തുക ഗണ്യമായി കുറയ്ക്കുകയും ചെയ്തു. ഇതും കൈത്തറിസംഘങ്ങളുടെ ഉത്പാദനച്ചെലവു വര്‍ധിപ്പിക്കുന്നു.

കോവിഡ് മൂലം നൂല്‍നിര്‍മാണശാലകളില്‍ ഉല്‍പ്പാദനം കുറഞ്ഞതാണു നൂല്‍ വരവു കുറഞ്ഞതിനും വില കൂടിയതിനും കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, കൈത്തറി സംഘങ്ങളെപ്പോലുള്ള ഉല്‍പ്പാദകര്‍ക്കു പകരം കയറ്റുമതിവ്യവസായങ്ങള്‍ക്കു നൂലു നല്‍കാന്‍ ഇത്തരം കമ്പനികള്‍ കൂടുതല്‍ താല്‍പ്പര്യം കാട്ടുന്നതിനാലാണു തങ്ങള്‍ക്കു നൂല്‍ കിട്ടാത്തതെന്നു ചില കൈത്തറി സംഘം ഭാരവാഹികള്‍ക്കു പരാതിയുണ്ട്. ആഭ്യന്തരവിപണിക്കു വേണ്ടത്ര നൂല്‍ ലഭിക്കുന്നില്ലെന്നാണ് അവരുടെ പരാതി.

എന്‍.എച്ച്.ഡി.സി. മേഖലാഓഫീസ് കണ്ണൂരില്‍നിന്നു ബംഗളൂരുവിലേക്കു മാറ്റിയതും പ്രശ്‌നം വഷളാക്കി. കണ്ണൂരില്‍ മേഖലാ ഓഫീസ് ഉണ്ടായിരുന്നപ്പോള്‍ അവരുമായി സുഗമമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നു. ബംഗളൂരുവിലേക്കു മാറിയപ്പോള്‍ അതിനു കഴിയുന്നില്ല. കണ്ണൂരില്‍ മേഖലാ ഓഫീസുണ്ടായിരുന്നപ്പോള്‍ ഓര്‍ഡര്‍ നല്‍കി 15 ദിവസത്തിനകം നൂല്‍ ലഭിച്ചിരുന്നുവെന്നു ടി.എസ്. ബേബി പറഞ്ഞു. ഒരു മാസം മുമ്പുവരെയുണ്ടായിരുന്ന നൂല്‍ക്ഷാമത്തിന് ഇപ്പോള്‍ അയവു വന്നിട്ടുണ്ടെങ്കിലും ഓര്‍ഡര്‍ നല്‍കിയാല്‍ കിട്ടാന്‍ രണ്ടുമാസം വരെ വൈകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇ.എസ്.ഐ. നിര്‍ദേശവും പ്രശ്‌നം

ഇ.എസ്.ഐ.നിര്‍ദേശവും സാമ്പത്തികബുദ്ധിമുട്ടിലായ കൈത്തറി സംഘങ്ങള്‍ക്കു പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഇ.എസ്.ഐ ചികിത്സാആനുകൂല്യം കൈത്തറിത്തൊഴിലാളികള്‍ക്കു കാര്യമായി ലഭിക്കുന്നില്ലെങ്കിലും കോവിഡ് കാലത്തു മുടങ്ങിയ തൊഴിലുടമാ വിഹിതവും തൊഴിലാളിവിഹിതവും ഒരുമിച്ച് അടയ്ക്കണമെന്നു നിര്‍ദേശം വന്നിരിക്കുകയാണ്. സംഘങ്ങള്‍ക്ക് ഇപ്പോള്‍ ഇതിനു തുക കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. കിസാന്‍ സമ്മാന്‍നിധി പോലെ കൈത്തറിത്തൊഴിലാളികള്‍ക്കും നിശ്ചിത വരുമാനസഹായം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്നു ടി.എസ്. ബേബി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!